Powered By Blogger

Monday, May 26, 2014

കാൽപ്പന്തുകളിക്കാലം 1 - കണ്ഫ്യൂഷൻ


എന്റെ ആദ്യ വേൾഡ് കപ്പ്‌ അർമാദക്കാലം. അതായത് 1990.

കളി പാതിരായ്ക്കാണ്. അന്നത്തെ പാതിരായാണ് പാതിരാ! ഇന്നതില്ലേ എന്ന് ചോദിക്കരുത്.. അന്ന്, സന്ധ്യാനാമജപമൊ കുടുംബപ്രാർഥനയോ കഴിഞ്ഞ് കഞ്ഞീം കറിയും കഴിച്ച് റെഡിയോവിലെ  പരിപാടികളും കേട്ട് ആളുകള് ഉറങ്ങും. ഒമ്പത് പത്തു മണി ആവുമ്പൊളെയ്ക്കും പകല് മുഴുവൻ പണിയെടുത്തു വലഞ്ഞു ക്ഷീണിച്ചുറങ്ങുന്നവന്റെ ആത്മഗതങ്ങൾ കയറ്റം കയറി വരുന്ന ലോറിയായും അറക്കമില്ലിലെ വാളായും ഒക്കെ കൂര്ക്കം വലികളുടെ രൂപത്തിൽ അവതരിക്കും. അത്തരം കൂര്ക്കം വലി സിംഫണികളുടെ താളം ഭേദിക്കുന്നത് സെക്കണ്ട് ഷോ കഴിഞ്ഞു മണ്‍ റോഡിലൂടെ വരുന്ന സൈക്കിൾ അഭ്യാസികളുടെ ചെയിൻ കവർ അടിക്കുന്ന 'കട കട' ശബ്ദമാവും.

ഇപ്പോൾ ഞങ്ങളുടെ നാടിന്റെ ഏകദേശരൂപം പിടി കിട്ടിയല്ലോ?

അങ്ങിനെ കളി കാണാൻ പോക്ക് ഒരു ഉത്സവം ആയി നടക്കുന്നു. പന്ത്രണ്ടു മണിയ്ക്ക് എണീറ്റ്‌ ഞാൻ വാതിൽ തുറന്ന് പുറത്തുനിന്നു പൂട്ടി ആലിന്റെ ചുവട്ടിൽ  കാത്തുനില്ക്കുന്ന ചേട്ടന്മാരോട് ചേർന്ന് പ്രദീപേട്ടന്റെ വീട്ടിലേയ്ക്ക് പോകുന്നു. അവിടെയാണ് കളി കാണൽ. നേരത്തെ എത്തിയവരും ഉറങ്ങാതെ കാത്തിരിക്കുന്നവരും നടപ്പുരയിൽ റമ്മി കളിചിരിക്കുകയോ വിളിച്ചു കളിച്ചു കുണ്ക്കുകളാൽ അലങ്കൃതരായി ഇരിക്കുകയോ ചെയ്യുന്നുണ്ടാവും. കളി കാണുന്ന വീട്ടിലെ കുടുംബാംഗങ്ങളും ഫുട്ബോൾ പ്രാന്തുള്ളവരാണ്. അവര് കട്ടനൊക്കെ തിളപ്പിച്ച്‌ വച്ചിട്ടുണ്ടാവും.

"ഡാ, തെണ്ടീ ആവേശം കൂടുമ്പോ വല്ലോന്റെ വീട്ടിലാ ഇരിക്കനത് എന്ന് മറക്കരുത്."

"എന്താ ഉണ്ടായേ?"

"ഇന്നലെ കനീജിയയെ  കാമറൂണ്‍ കാരൻ ഫൌൾ ചെയ്തപ്പോ അവനെ നോക്കി നീ മൈ-- കൊന്നു കളയടാ ആ ശവീനെ എന്ന് വിളിച്ചു  കാറീത്  ഓര്മ്മയുണ്ടോ?"

"ഓ.. ഇതാ ഇപ്പൊ വല്യ കാര്യം. അപ്പൊ അനന്തൻ റഫരീടെ അമ്മയ്ക്ക് വിളിച്ചതോ?"

"എല്ലാം കണക്കാ.. ഒന്ന് കണ്ട്രോൾ ചെയ്യണത് നല്ലതാ."

തുടങ്ങിയ സംഭാഷണങ്ങളാൽ സ്വയം തിരുത്തുന്നതായി ഒക്കെ ഭാവിച്ച് എല്ലാവരും ഡീസന്റാവും. കളി തുടങ്ങുമ്പോൾ അകത്തു കയറി നിലത്ത് കിടന്നും ഇരുന്നും ഒക്കെയാണ് കളി കാണൽ. ഓരോ രാജ്യത്തിന്റെയും ദേശീയഗാനം മുഴങ്ങുമ്പോൾ ചുരുട്ടിപ്പിടിച്ച കൈ നെഞ്ചിൽ  ചേര്ത്ത് ഇഷ്ടതാരങ്ങൾക്കൊപ്പം  ഞങ്ങളും പ്രാർത്ഥിച്ചു. ആവേശത്തിമിർപ്പിൽ മുൻപ് മനസിലെടുത്ത നന്നാവലോക്കെ മറന്നു കളഞ്ഞ് ചിലര് തെറിത്തുമ്പു വരെയെത്തി സ്വയം നിയന്ത്രിച്ചു! ഇടവേള സമയത്ത് വാക് പോരിൽ മുഴുകി. കളി കഴിഞ്ഞ് തിരികെ പോരുമ്പോൾ പിറ്റേന്നത്തെ കളിയുടെ ഫലമെന്താവുമെന്നു പ്രവചനം നടത്തി.

ദിവസങ്ങള് കൊഴിഞ്ഞു വീണു. ഞാൻ സ്ഥിരമായി കൃത്യ സമയത്ത് എണീക്കുകയും മുടങ്ങാതെ ഹാജര് വെക്കുകയും ചെയ്യുന്നതുകൊണ്ട് ചിലരെ വിളിച്ചെണീപ്പിച്ചു കൊണ്ട് പോകുന്ന ജോലി എനിക്ക് കിട്ടി. ഞാൻ അത് സസന്തോഷം ഏറ്റെടുത്തു.എന്റെ വീടിരിക്കുന്ന വഴിയിൽ നിന്ന് ഞാനടക്കം ഏഴു പേരാണ് കാഴ്ച്ചക്കൂട്ടത്തിലുള്ളത്. അതിൽ അവസാനത്തെ വീടാണ് എന്റേത്. ആരെങ്കിലും നേരത്തെ എണീറ്റ്‌ പോയിട്ടുണ്ടെങ്കിൽ എന്റെ വീടിനു മുമ്പിൽ പച്ചില വച്ചിട്ട് പോകും. അതാണ്‌ ഞങ്ങളുടെ ഹാജര് ബുക്ക്‌.

എന്റെ വീടിനു അടുത്തുള്ള ഒരു ചേട്ടൻ ആയിടെയാണ് വിവാഹിതനായത്. ആള് താമസിക്കുന്നത് വീടിനു തൊട്ടടുത്തുള്ള 'ഔട്ട്‌ ഹൗസി'ലാണ്. തൊഴുത്തിനോടും വിരകുപുരയോടും ചേര്ന്നുള്ള ഒരു കൊച്ചു റൂമാണ് മേൽ പറഞ്ഞ വിജ്രംഭിച്ച ഔട്ട്‌ ഹൌസ്!

ഞാൻ ആളുടെ ജനവാതിലിൽ തട്ടി വിളിക്കും. ''ആ.. നടന്നോടാ'' എന്നൊരു മറുപടിയിൽ സംപ്രീതനായി ഞാൻ നടക്കും. അതാണ്‌ പതിവ്. മറ്റുള്ളവർ  മിക്കവാറും എന്റെ റൂമിലെ ലൈറ്റ് കണ്ടു പടിക്കൽ ഹാജര് വച്ച് ആലിന്ചോട്ടിൽ കാത്തിരിപ്പുണ്ടാവും.

അങ്ങിനെയിരിക്കെ ഒരു ദിവസം.. ആലാറം ശബ്ദിച്ചു. ഞാൻ എണീറ്റ്‌ വാതിൽ പൂട്ടി ഇറങ്ങി. ചെറുതായി മഴ പൊടിയുന്നുണ്ട്. എന്റെ പടിക്കൽ മൂന്നിലകൾ കല്ല്‌ കയറ്റി വച്ച നിലയിൽ കാണപ്പെട്ടു. അതായത് മൂന്നു പേർ ഹാജര് വച്ച് പോയിട്ടുണ്ട്. ഞാൻ എന്റെ ഡ്യൂട്ടിയിൽ വ്യാപൃതനായി. നേരെ ചേട്ടന്റെ വീട്ടിലേയ്ക്ക്. ഓടിനിടയിലൂടെ വെളിച്ചം അരിച്ചിറങ്ങുന്നു. അതായത് ഗെഡി എണീട്ടിട്ടുണ്ട്.

"ചേട്ടാ.."  വിളിയോടെ ഞാൻ ജനലിൽ മുട്ടി.
നോ മറുപടി.
ങ്ങേ.. ഇങ്ങേരു പോയോ? അതോ മിണ്ടാതിരിക്കുന്നതോ.
വീണ്ടും മുട്ട്
നോ രക്ഷ.
വിളിക്കാണ്ട് പോയാൽ പിന്നെ തെറിയായിരിക്കും.
ജനലിൽ ഒന്നമര്ത്തി മുട്ടി വീണ്ടും വിളിച്ചു.
 ഭാഗ്യം, ജനൽ പതിയെ ഇത്തിരി തുറന്നു. ഞാൻ രണ്ടടി പുറകോട്ടു മാറി നിന്നു. ഇനി റൂമിലേയ്ക്ക് എത്തി നോക്കി എന്ന ഫീൽ അങ്ങേർക്കു വേണ്ടല്ലോ. ഇന്നില്ലെന്ന് പറയാനായിരിക്കും. അല്ലെങ്കിൽ "നടന്നോടാ" എന്ന ഡയലോഗല്ലേ പതിവ്.
പക്ഷെ, ഒരനക്കവും ഇല്ല.

അകത്തുനിന്നുള്ള വെളിച്ചം എന്റെ മുഖത്ത്‌ വീഴുന്നുണ്ട്‌.
"ചേട്ടാ, പോരുന്നില്ലേ" എന്ന ചോദ്യവുമായി ഞാൻ ജനലിനടുത്തെയ്ക്ക് നീങ്ങി.
അവിടെ അകത്തു കണ്ട കാഴ്ചയിൽ ഞാൻ സ്ടണ്ടായി.. ഐസായി.. ആസ്ബറ്റൊസായി.. അങ്ങിനെ എന്തൊക്കെയോ ആയി.

ഇത്തിരി പോന്ന ആ റൂമിൽ പരിപൂര്ന്ന നഗ്നരായി ആ ചേട്ടനും ചേച്ചിയും ഉറങ്ങി കിടക്കുന്നു. സുരതത്തിന്റെ ക്ഷീണത്തിലുള്ള ഉറക്കമായിരിക്കും എന്നൊന്നും ചിന്തിക്കാൻ നിന്നില്ല.. ഞെട്ടലിൽനിന്നുനർന്നു ശബ്ദമുണ്ടാക്കാതെ ഞാൻ ഓടി.

റോഡിലെത്തിയപ്പോലാണ് ശാസം നേരെ വീണത്‌. ദൈവമേ, രക്ഷപ്പെട്ടു. ഞാൻ ഒന്നാശ്വസിച്ചു.

എന്ത് സീനാ ഇപ്പൊ തന്നെ കണ്ടത്! പക്ഷെ, അതൊരു പേടിപ്പിക്കുന്ന ദൃശ്യം പോലെ എന്തേ ഫീൽ ചെയ്തതാവോ? ശേ.. മോശമായി..ഞാൻ ചിന്തിച്ചു. ജനൽ തനിയെ തുറന്നതാണെന്ന ചിന്ത ആശ്വാസത്തിന് മേൽ  അതിന്റെ ഞണ്ടുകാലുകൾ വച്ച് ഇറുക്കിയത് പെട്ടെന്നാണ്. ജനൽ തുറന്നു കിടക്കുകയാണല്ലോ എന്ന കാര്യം അടുത്ത ഇടിത്തീയായി തലയിൽ വീണു. അതടച്ചിട്ടു വരാൻ ഞാൻ തിരിഞ്ഞു.

"എങ്ങോട്ടാടാ മണ്ടാ? നീ അവിടെ ഇനി ചെല്ലുമ്പോൾ ആരെങ്കിലും ഉണർന്നാൽ?" മനസിലെ കോർട്ടിൽ വിചാരണ തുടങ്ങി.

"അല്ല എന്നാലും ആരേലും ആ കിടപ്പ് കണ്ടാൽ മോശമല്ലേ?"

"എന്നാ ചെല്ല്. സീനടിക്കാൻ പോയീന്നു നാട്ടുകാരേം അറിയിക്ക്."

"അതിനു ഞാൻ അങ്ങിനെ ഒരു ഉദ്ദേശത്തോടെ അല്ലല്ലോ ..."

"അത് നിനക്കല്ലേ അറിയൂ."

"അതല്ല. ഞാൻ വിളിക്കാൻ ചെന്ന് കാണുമെന്നും തുറന്ന  ജനല് വഴി എല്ലാം കണ്ടു കാണുമെന്നും ആൾ വിചാരിക്കില്ലേ? മാത്രോമല്ല ഞാൻ വിളിച്ചത് അങ്ങേര്ടെ അമ്മയോ അച്ഛനോ ഒക്കെ കേട്ടുകാണില്ലേ?"

"കോപ്പ്.. കൻഫ്യൂഷനിലാക്കല്ലേ .."

അന്ന് കണ്ഫ്യൂഷൻ തീർക്കണമേ എന്ന പാട്ട് ഇറങ്ങിയിട്ടുണ്ടായിരുന്നില്ല. ഇല്ലെങ്കിൽ ഞാനത് പാടിയേനെ.

"എന്താടാ ഇവിടെ തിരിഞ്ഞു കളിക്കണത്? കളി കാണാൻ വരണില്ലേ? ആ ഇനിപ്പോ ഇല വെയ്ക്കണ്ടല്ലോ ല്ലേ?" ഇരുട്ടില്നിന്നു എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു ശബ്ദം അടുത്ത് വന്നു. കുറച്ചപ്പുറത്ത്‌ വീടുള്ള മറ്റൊരു ചേട്ടനാണ്.

"അത്.. ഞാൻ ഇങ്ങേരെ വിളിക്കാൻ... അപ്പൊ അവിടെ ലൈറ്റ് " ഞാൻ വിക്കി.

"പിന്നെ, വിളിചെഴുന്നെൽപ്പിചില്ലെങ്കിൽ അവൻ വരില്ല.
ചെറു മഴയത്ത് കെട്ടിപ്പിടിച്ചു കിടക്കാവും.
ഹൈ .. ലൈറ്റൊക്കെ ഉണ്ടല്ലോ. അപ്പൊ ഗെഡി എണീട്ടിട്ടുണ്ട്. അവൻ വന്നോളും നീ പോരെ."

 ഒരക്ഷരം മിണ്ടാനാവാതെ ഞാൻ അങ്ങേരെ പിന്തുടർന്നു.
കളി തുടങ്ങുന്നതിനു മുമ്പുള്ള ചര്ച്ചകളിലും കളിയിലും ഒന്നും ശ്രദ്ധിക്കാനാവാതെ ഞാൻ വീര്പ്പു മുട്ടി ഇരുന്നു.

ദൈവമേ, ആരും അത് വഴി പോകല്ലേ. അങ്ങേരു ഇടയ്ക്കെപ്പോളെങ്കിലും എണീറ്റ്‌ ആ ജനല്പ്പാളി അടച്ചിടണേ.. എന്നൊക്കെയുള്ള പ്രാർത്ഥനകളായിരുന്നു മനസ്സിൽ.

"ഡാ.. നീയെന്താടാ എന്നെ വിളിക്കാതെ പോന്നത്? "എന്ന ചോദ്യവുമായി ഇടവേളയാകാറായപ്പോൾ നമ്മുടെ സ്വന്തം വീരനായകൻ വന്നു കയറിയപ്പോൾ തോണ്ടി സഹിതം പിടിക്കപ്പെട്ട കള്ളനെപ്പോലെ ഞാൻ ഞാൻ പരുങ്ങി, വിയര്ത്തു.. വിക്കി.

"ഓ.. പിന്നെ, നീ എണീട്ടിരുന്നല്ലോ. റൂമിൽ ലൈറ്റ് കണ്ടപ്പോ, ഞാനാ വിളിക്കെന്ടെന്നു പറഞ്ഞത്." ഹോ ദൈവദൂതൻ സപ്പോര്ട്ടിനെത്തി!

രക്ഷപ്പെട്ടു.
പക്ഷെ, കൊല്ലങ്ങളേറെക്കഴിഞ്ഞിട്ടും പിന്നേം കുറെ ലോകകപ്പുകൾ ഒപ്പമിരുന്നു കളി കണ്ടിട്ടും ഇപ്പോളും ആ ചേട്ടനോ ചേച്ചിയോ മുഖത്ത് നോക്കുമ്പോ എന്തോ ഒരു ജാള്യത.. ഇളിഭ്യത.
3

കാൽപ്പന്തുകളിക്കാലം

 
പന്തുകളിയുടെ താളവും വേഗവും മനസിലെയ്ക്കിരച്ചു കയറിയത് ഹൈസ്കൂൾ കാലത്താണ്. തുണിപ്പന്തു കളിച്ചു കാലുരഞ്ഞു പൊട്ടിയ നീറ്റലുകൾക്ക് മേൽ കളി നന്നായെന്ന കോംപ്ലിമെന്റുകൾ നനുത്ത തൂവല്സ്പർശമായി തലോടിയ കാലം. ബില്ലിയുടെ ബൂട്ടുകളെന്ന ചിത്രകഥയും വിംസിയുടെ റിപ്പോര്ട്ടുകളും സ്വപ്നങ്ങളിൽ നിറഞ്ഞു നിന്ന കാലം. റെഡിയോയിലെ ഫുട്ബോൾ കമന്ടറികളിൽ നിറഞ്ഞിരുന്ന കിഷാനുഡേയും ബികാസ് പാഞ്ചിയും ബാബുമണിയും മാത്രമല്ല ഭാരതത്തിനു പുറത്താണ് ശരിക്കും പന്തുകളിയുള്ളത് എന്ന് മനസിലാക്കിയ കാലം.

86 വേൾഡ് കപ്പ് അര്ജന്റിന നേടുമ്പോൾ ടീവി എന്ന വിശിഷ്ട വസ്തുവിൽ കളി  കാണാനുള്ള ഭാഗ്യം എനിക്കില്ലായിരുന്നു. വായിച്ചു കൂട്ടിയ കായിക കോളങ്ങളിൽ നിന്ന് മറഡോണ ഇറങ്ങി വന്ന് മായിക ചലനങ്ങൾ നടത്തി. സോക്രട്ടീസും മത്തെയൂസും സാങ്കല്പ്പിക ടാക്ളിങ്ങുകൾ നടത്തി. ഗോളെന്നുറച്ച അവസരങ്ങൾ പുംപിഡോ കുത്തിയകറ്റി. കളി കണ്ടു വിശേഷങ്ങൾ പങ്കു വയ്ക്കുന്ന മുതിര്ന്നവരുടെ സംഭാഷണങ്ങൾക്ക് ചെവികൂർപ്പിച്ചു പിടിച്ചെടുത്ത് എന്റെ വക പൊലിപ്പിയ്ക്കലുകൾ നടത്തി കൂട്ടുകാരോട് പങ്കു വച്ചു ഞാൻ മിടുക്കനായി. പിന്നീടെപ്പോളോക്കെയോ ആ കളികൾ റീ ടെലികാസ്റ്റ് ചെയ്തു കണ്ടപ്പോൾ ഞാൻ ഭാവനയിൽ കണ്ട പലതും സത്യം തന്നെ ആയിരുന്നു എന്നറിഞ്ഞ് പുളകിതനായി! അടുത്ത വേൾഡ് കപ്പ്‌ വന്നപ്പോളെയ്ക്കും വീട്ടില് ടി വി വന്നെങ്കിലും സംഘം ചേർന്ന് കളി കാണുന്നതിലെ സന്തോഷം അനുഭവിക്കാൻ കാൽ കിലോമീറ്റർ അകലെ ഉള്ള പ്രദീപേട്ടന്റെ വീട്ടില്, മുതിര്ന്നവരും ചേട്ടന്മാരും ഒക്കെയുള്ള കൂട്ടത്തിൽ ഞാനും അംഗമായി. ചില ദിവസങ്ങളിൽ കൂട്ടം വികസിച്ചു എഴുപതിലധികം ആളുകളായി! ബെറ്റുകളും വാഗ്വാദങ്ങളും നടന്നു. ആവേശത്തള്ളലിൽ നിറഞ്ഞ മനസുമായി ഉറങ്ങാൻ കിടന്നിട്ടുമുറക്കം വരാതെ പാതിരാവിലെ കളിയുടെ നേരം നോക്കിയിരുന്ന ദിനങ്ങൾ.

പിന്നീട് ഓരോ ലോക കപ്പ്‌ കാലത്തും ഇതെല്ലാമാവര്ത്തിച്ചു.സ്ഥലവും ആളുകളും അങ്ങൊട്ടുമിങ്ങൊട്ടുമൊക്കെ മാറിയെന്നു മാത്രം. ഇന്നുമുണ്ടാവേശം. ഒരു കളിയും വിടാതെ കാണാൻ... ഒക്കുമെങ്കിൽ കൂട്ടം കൂടിയിരുന്നു കാണാൻ.

കാഴ്ചക്കാരൻ എന്ന നിലയിൽ ഇതുവരെയുള്ള എന്റെ ലോക കപ്പ്‌ എക്സ്പീരിയന്സിലെ ചില അനുഭവങ്ങളാണ് കാല്പ്പന്തുകളിക്കാലം എന്ന സീരീസിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. മിക്കതും തമാശകൾ - നാട്ടിന്പുറത്തിന്റെ നന്മ മേമ്പൊടി ചേർത്തവ. 

Friday, May 23, 2014

ആസ്വാദകന്‍.

തൊണ്ണൂറുകളുടെ പകുതി..

സിനിമ, സംഗീതം, നാടകം, ബാലെ എന്ന് വേണ്ട മാര്‍ഗ്ഗം കളിയുടെയും ദഫ്മുട്ടിന്റെയും വരെ ഒരു അവലോകന കേന്ദ്രമായിരുന്നു
സുരേഷ് ഹോട്ടല്‍.
നാട്ടിന്‍ പുറത്തെ കലാ സാംസ്കാരിക ചര്‍ച്ചകള്‍ സജീവമായി നടക്കുന്ന നടക്കുന്ന ഒരിടം. 

ഒരു സാധാരണ ദിവസം..
പരമേട്ടൻ ചായ കുടിക്കാന്‍ വന്നു.
മുട്ടെത്തുന്ന ജബ, വെള്ള മുണ്ട്, നീണ്ടു കിടക്കുന്ന ചുരുളന്‍ മുടി.
കയ്യില്‍ ഒരു ഡയറി, പോക്കറ്റില്‍ പേനയും കാജാ ബീഡിയും.
നാടകം, എഴുത്ത് തുടങ്ങിയ അസ്കിതകള്‍ ഉള്ള ആളാണ്‌. സംഗീതപാരമ്പര്യം മേമ്പൊടിക്ക് ഉണ്ട്.

അകത്തു കയറിയപ്പോള്‍ തരംഗിണിയുടെ വസന്തഗീതങ്ങള്‍ ചായയടിക്കുന്ന ശബ്ദത്തിനൊപ്പം ഒഴുകി വരുന്നു.

'ആഹ.. ആഹഹാ..' ആള്  ആത്മഗതം വിത് ആംഗ്യം പറഞ്ഞു.

"സുരേഷേ, ഒരു ലൈറ്റ് ചായ, ഒരു പരിപ്പുവട." ഓര്‍ഡര്‍ വന്നു.

കടയില്‍ അവിടവിടെയായിരിക്കുന്നവര്‍ ആളെ ഒന്ന് നോക്കി, 

"ദേദണ്ടാ ഈ അവതാരം?" എന്ന് ചോദിച്ച ഒരു ആളോട് 
"അറീല്ലെ, മ്മടെ, രാഘവന്റെ അനിയന്‍. 
...ഹ.. അമ്പലക്കുളത്തിൽ അവിടത്തെ , 
പാട്ടുകാരന്‍ രാഘവന്റെയ്...
ഇപ്പൊ, സിനിമക്ക് കഥ എഴുതാ."
എന്ന് മറുപടി വന്നു.

"അമ്പോ.. ആള് നിസ്സാരകാരനല്ലാ ല്ലേ?"

ഇതൊക്കെ കേള്‍ക്കാത്ത ഭാവത്തില്‍ പരമേട്ടന്‍ ഇരുന്നു.
ദാസേട്ടന്റെ ശബ്ദം 'മാമാങ്ക'മായി ഒഴുകി വന്നു.
പാട്ടിനനുസരിച്ച് ഗ്ലാസ്സുകൊണ്ട് മേശമേല്‍ വട്ടം ചുറ്റിച്ചും വരികള്‍ക്കിടയില്‍ മുസിക് വരുമ്പോള്‍ പരിപ്പുവട കഷണം കഷണമായി അതിനു വേദനയുണ്ടാക്കാത്ത വിധത്തില്‍ തിന്നുകൊണ്ടും ഇടയ്ക്ക് കൈകൊണ്ടു വായുവില്‍ പാട്ടിനനുസരിച്ച് പടം വരച്ചും ആള് ഒരു താരമായി മാറി.

ചുറ്റുമിരുന്നവര്‍ പിറ് പിറ് സംസാരം നിറുത്തി.
പാട്ടും പരമേശ്വരന്റെ മുഖത്ത് തെളിയുന്ന ഭാവങ്ങളും ആസ്വാദനത്തിന്റെ പുതിയ ശൈലിയും കണ്ട് ചുറ്റും കൂടിയിരുന്നവര്‍ അന്തം വിട്ട് കണ്ടിരുന്നു..

".. തല കൊയ്തെറിഞ്ഞു പടകള്‍ നയിച്ച കഥ, ഇന്നെന്റെ ചിന്തയ്ക്കരങ്ങേറുവാന്‍.. " എന്ന വരിയെത്തിയപ്പോള്‍ അല്‍പ്പം ഉറക്കെത്തന്നെ പരമേട്ടന്‍ പറഞ്ഞു..

"അവിടെ ദാസ് കളഞ്ഞു."

കാഴ്ചക്കാര്‍ ഒരു നിമിഷം പരസ്പരം നോക്കി..പിന്നെ, 
ഛെ, എന്ന ഭാവത്തിലിരിക്കുന്ന പുത്തന്‍ ആസ്വാദക നികുന്ജത്തെ നോക്കി.. 
എന്നിട്ട് കോറസ്സായി പറഞ്ഞു..

അല്ല അലറി..

"പ് ഫാ...
ഇറങ്ങി പോടാ"