കുട്ടിക്കാലത്ത്, തോടു തേവിപ്പിടിച്ച ചെറുമീനുകളെ കിണറ്റിലിടുമ്പോള്‍
തലയ്ക്ക് ഒരിരുപതിരുപത്തഞ്ച് പൈസ കൂടുതലുള്ള(?) കുട്ടേട്ടന് എന്നോടു പറഞ്ഞു..
'പൊടിമീനുകളെ പിടിച്ച് കിണറ്റിലിടരുത്..
അവറ്റകള് കിണറ്റില്‍ കിടന്ന് വട്ടം തിരിയും.. നമ്മളതുകണ്ട് നട്ടം തിരിയും'
ഈ മഹത്വചനത്തിന്റെ അര്‍ത്ഥം ഇതു വരെയും എനിക്ക് പിടി കിട്ടിയിട്ടില്ല!
എന്റെ താല്പര്യങ്ങളറിയുന്ന ലണ്ടനിലുള്ള എന്റെ സുഹൃത്ത് ടോണി, രണ്ടു മൂന്നു വര്‍ഷം മുമ്പ് എനിക്കൊരു മെയില്‍ ചെയ്തു.
'നിനക്ക് വേണ്ടി ഞാനൊരു സ്പെഷ്യല്‍ സൂത്രം വാങ്ങിച്ചുവച്ചിട്ടുണ്ട്.. അടുത്ത വരവിന് കൊണ്ടു വരാം'.
ഞാന്‍ ആകാംക്ഷാഭരിതനായി. എന്താ സാധനം എന്നറിയാതെ ഇരിക്കപ്പൊറുതിയും കിടക്ക പ്പൊറുതിയുമില്ലാതായി. നിരന്തരമായ ആവശ്യപ്പെടലുകള്‍ക്കൊടുവില്‍ ഒരു പിക്ചര്‍ മെയിലില്‍ വന്നു. ഒറ്റ നോട്ടത്തില്‍ അതേതോ ഫോട്ടോഗ്രാഫി സപ്പോര്‍ട്ടിംഗ് സാധനമാകുമെന്നാണ് കരുതിയത്. സൂം ചെയ്തപ്പോളാണ് വിശ്വരൂപം കണ്ടത്. മെറ്റാലിക് ബ്ലാക്ക് ഫിനിഷില്‍, സ്പോഞ്ചിന്റെ പിടുത്തവും വെട്ടിത്തിളങ്ങുന്ന വളയങ്ങളും മോട്ടോറു മൊക്കെയായി ഒരുഗ്രന്‍ ചൂണ്ട! അടുത്തു തന്നെ ഒരു പേനയുമുണ്ട്. വലിപ്പം താരതമ്യപ്പെടുത്താനാണ്. ഒരു പത്തു പതിനാലടി നീളം വരും. ഞാന്‍ ആവേശഭരിതനായി.
"ഇതു എങ്ങിനെ കൊണ്ടു വരും? പീസ് പീസാക്കി കൊണ്ടുവന്ന് ഇവിടെ കൂട്ടി യോജിപ്പിക്കാമോ?' എന്ന് ചോദിച്ചപ്പോളാണ് അവന് അതിന്റെ വലിപ്പത്തെക്കുറിച്ച് ബോധവാനായത്. വാഴയില മുറിയ്ക്കാന്‍ പോകുന്നവരുടെ അരിവാള്ത്തോട്ടിയും മാങ്ങാക്കാരുടെ വലത്തോട്ടിയും ബസിന്റെ പുറകിലെ ഗോവണിയില്‍ വെച്ചു കെട്ടി കൊണ്ടുപോകുന്നതുപോലെ വിമാനത്തില്‍ സൈഡില്‍ ചൂണ്ട കെട്ടിവച്ച് കൊണ്ടുവരുന്ന സീന്‍ ഞങ്ങള്‍ തമ്മില്‍ പറഞ്ഞു ചിരിച്ചു. അത്തവണ ടോണി വന്നപ്പോള്‍ മോസ്റ്റ് എവെയ്റ്റഡ് ആയ ചൂണ്ട നഹി. ഞാന്‍ ഇത്തിരി മൂഡോഫായി.
"ചൂണ്ട, വിമാനത്തിന്റെ സൈഡില്‍ കെട്ടിവെയ്ക്കാന്‍ സമ്മതിച്ചില്ലെടാ" എന്ന് അവന് തമാശയായിട്ട് പറഞ്ഞെങ്കിലും എന്റെ മനസ്സിന് തൃപ്തിയായില്ല. കാരണം ഫോറിന് ചൂണ്ടയില്‍ നാലാള് കാണെ മീന്‍പിടിക്കണം എന്ന് എനിക്കത്രയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.
മീന്‍, മീന്‍ പിടിത്തം, മീന്‍ വളര്‍ത്തല്‍ തുടങ്ങിയ 'മഹാകാര്യ'ങ്ങളോട് എനിക്ക് താല്പര്യമുണ്ടാക്കിയത് അമ്മയും അമ്മാമ്മയുമായിരുന്നു. അമ്മയുടെ ചെറുപ്പകാലത്തേക്കുറിച്ചുള്ള വിവരണങ്ങളില്‍ മീനുകളും പാടവും മലവെള്ളവുമെല്ലാം നിറഞ്ഞു നിന്നിരുന്നു. അതെല്ലാം കേട്ട് ആവേശഭരിതമായ കുട്ടിക്കാലം ഒരുപാട് പരീക്ഷണങ്ങള്‍ക്കും എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്!
സ്കൂളില്‍ പോയിത്തുടങ്ങുന്ന കാലത്ത്, പാടത്തിന്റെ വരമ്പിലൂടെ ആഘോഷമായ ഒരു യാത്രയുണ്ട്! അമ്മയ്ക്ക് ജോലിക്ക് പോകാനുള്ള 'രവി മോട്ടോര്‍സ്' ബസ് മിസ്സാവാതിരിക്കാന്‍ നല്ല സ്പീഡിലാണ് പോവുക. അമ്മയ്ക്കൊപ്പമെത്താന് ഞാനൊരു സെമി ഓട്ടത്തിലായിരിക്കും. കണ്ണുടക്കുന്ന കാഴ്ചകളുമായി പടവും തോടും കാത്തുനില്ക്കുന്നുണ്ടാവും. തോടിന്റെ വരമ്പ് ക്രോസ് ചെയ്ത് പായുന്ന നീര്‍ക്കോലികളും തോട്ടിലെ ഒഴുക്കിനെതിരെ സ്റ്റെഡിയായി നില്ക്കുന്ന കോലാന്മീനുകളും പൂച്ചുട്ടിയെന്നറിയപ്പെടുന്ന മാനത്തുകണ്ണികളും തുപ്പലു കൊത്തിയെന്നു വിളിക്കുന്ന കുളം ചാടിപ്പരലുകളും കണ്ണിനു വിരുന്നാവുന്നതും നിരീക്ഷിക്കപ്പെടുന്നതും സ്കൂള്‍ വിട്ടു വരുമ്പോളാണ്. വയലുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കഴകളില് കൂട്ടം കൂടിനില്ക്കുന്ന ചെറിയ പരല്ക്കൂട്ടങ്ങളും മിന്നിത്തിളങ്ങുന്ന കുറുവകളും പള്ളത്തികളും കാലടിശബ്ദം കേള്‍ക്കുമ്പോള്‍ അളയിലേയ്ക്കോടുന്ന ഞണ്ടുകളും ഹരം പിടിപ്പിച്ചിരുന്നതായിരുന്നു, ആ യാത്രകള്‍.
അമ്മയുടെ അകമ്പടിയില്ലാതെ സ്വയം പര്യാപ്തരാവുന്ന ദിവസങ്ങളിലാണ് ആശയടക്കങ്ങള്‍ കൂടുപൊട്ടിക്കുന്നത്. കൂട്ടിന് സമപ്രായക്കാരുടേയും, മേല്‍നോട്ടം വഹിക്കാന്‍ 2-3 വയസ്സ് കൂടുതലുള്ള ചേച്ചിമാരുടേയും സാന്നിദ്ധ്യമുണ്ടാവും. കാലു കൊണ്ട് തട്ടിത്തേവി മീന്‍ പൊടികളെ പിടിയ്ക്കുക, കുട നിവര്‍ത്തി മീന്‍ കോരുക, ഞണ്ടിനെ ഓടിച്ചിട്ടു പിടിയ്ക്കുക തുടങ്ങിയ കലാപരിപാടികള്‍ ഇത്തരം ദിവസങ്ങളില്‍ അരങ്ങേറും. പാടം കയറി ചിറത്തിണ്ടിലെത്തുമ്പോളേയ്ക്ക് പിടിച്ചെടുത്ത് ചോറുപാത്രത്തില്‍ തടവിലാക്കിയിരുന്ന എല്ലാവരേയും നിരുപാധികം വിട്ടയച്ച് തെളിവുകള്‍ നശിപ്പിക്കും. എങ്കിലും പാത്രത്തില്‍ പറ്റിയ ചെളി, വെള്ളത്തിന്റെ ഭാരം താങ്ങാതെ മലര്‍ന്ന കുടക്കമ്പി തുടങ്ങിയവ ഞങ്ങളെ ദാക്ഷിണ്യമില്ലാതെ ഒറ്റി കൊടുക്കും. വഴക്കും കിഴുക്കും മീന്‍പിടുത്തം സമ്മാനിച്ച രസത്തിനെ കൊല്ലാന്‍ ഒട്ടും മതിയാവുമായിരുന്നില്ല!
തറവാട്ടുപറമ്പില്‍ രണ്ട് കുളങ്ങളുണ്ടായിരുന്നു. ഒന്ന് പറമ്പിന്റെ വശത്തുകൂടി ഒഴുകുന്ന കൈത്തോട്ടിലേയ്ക്ക് വാലുള്ള വലിയ കുളവും മറ്റൊന്ന് പറമ്പിന്റെ ഇങ്ങേ വശത്ത് പാടത്തിനോട് ചേര്‍ന്ന് പായല്‍ മൂടിക്കിടക്കുന്ന 'നായ്ക്കന് കുത്തിയ കുളവും'. വലിയ കുളത്തിലാണ് അമ്മയും അമ്മായിമാരും അലക്കും തിരുമ്മലും നടത്തി യിരുന്നത്. കുറച്ചുനേരം ആളനക്കമില്ലാതായാല്‍ കുളത്തിന്റെ ഇടത്തേ മൂലയില്‍ മുഷികള്‍ വരിവരിയായി നീര് കുടിച്ചു പോകുന്നതുകാണാം. കരിപ്പിടികള്‍ക്ക് അനക്കമൊന്നും പ്രശ്നമല്ല. വേനലിന്റെ അവസാനത്തില്‍, മഴ തുടങ്ങാറാവുമ്പോള്‍ അപ്പനും കൂട്ടുകാരും കുളത്തില്‍ നഞ്ചു കലക്കും. വലുതും ചെറുതുമായ എത്ര മീനുകളെയാണ് കിട്ടിയിരുന്നത്. അവരൊക്കെ മീനും പങ്കുവച്ച് സ്ഥലം കാലിയാക്കുമ്പോള്‍ പഴയ അരിപ്പക്കയിലും കുത്തു വിട്ട കൈയില്കൊട്ടയും വടിയില്‍ കെട്ടി ഞങ്ങള്‍ മീന്‍ കോരാനിറങ്ങും. വെള്ളത്തിലിറങ്ങാന്‍ അനുവാദമില്ല. നീര്‍വാളക്കുരു കലക്കിയത് മേലായാല്‍ നീറ്റല്‍ വരുമെന്നതാണ് കാരണം.
മഴക്കാലമായാല്‍ പാടത്താകെ വെള്ളം കൂടും. കഴകള്‍ പൊട്ടി, തോടും പാടവും തിരിച്ചറിയാന്‍ വയ്യാതാവും. അങ്ങിനെ വെള്ളം കയറിത്തുടങ്ങുമ്പോളാണ് അപ്പനും സംഘവും മീന്‍ വെട്ടിപ്പിടിയ്ക്കാനിറങ്ങുന്നത്. അവര്‍ തിരിച്ചെത്തുമ്പോള്‍ കൊണ്ടുവരുന്ന സഞ്ചിയിലെ പിടച്ചിലുകളില്‍ ഞങ്ങളുടെ കാത്തിരിപ്പ് സഫലമാകും. അങ്ങനെ കൊണ്ടുവരുന്ന മീനുകള്‍ക്ക് സാധാരണ പലിഞ്ഞീന്‍ (മീന്മുട്ട) കാണും. അത് വറുത്തുതിന്നാന്‍ അന്ന് വലിയ ഇഷ്ടമായിരുന്നു (ഇന്നും!). മഴക്കാലത്ത് സ്കൂളുവിട്ടുവരുമ്പോള്, ചാറ്റല്‍മഴയില്‍ നനഞ്ഞ് വലിയ തോട്ടില്‍ വട്ടവല വെയ്ക്കുന്ന ആളുകളെ കാണാം. അങ്ങനെയുള്ള അവസരങ്ങളിലാണ് മീന്‍ ചാടുന്നത് കാണാന്‍ പറ്റുന്നത്. വലയില്‍ തട്ടിയാല്‍ ഉടന്‍ മീനുകള്‍ ഒന്നു പിടഞ്ഞു തിരിയും. വലപൊക്കാന്‍ ഒരു സെക്കന്‍ഡു താമസിച്ചാല്‍ മീനുകള്‍ വലയില്‍നിന്ന് പുറത്തു ചാടും. അങ്ങിനെ വലവെയ്ക്കുന്നവരുടെ തലയ്ക്കു മുകളിലൂടെ വരെ ചാടിപ്പോകുന്ന മീനുകളെ കണ്ടിട്ടുണ്ട്. കിട്ടിയ മീനുകളെ മുളകൊണ്ടു നെയ്തുണ്ടാക്കിയ കൂടയില്‍ ആണ് ഇടുക. പുതിയ മീനുകളെ ഇടാനായി മൂടി പൊക്കുമ്പോള്‍ അതിനുള്ളിലേയ്ക്ക് ഞങ്ങള്‍ എത്തി നോക്കും. ശരീരത്തിന്റെ അടിയില്‍ മഞ്ഞനിറവും കൂര്‍ത്ത കൊമ്പുകളുമുള്ള ഏട്ടക്കൂരികളേയും വെട്ടിത്തിളങ്ങുന്ന ചെതുമ്പലുള്ള കുറുവപ്പ രലുകളേയും അതില്‍ കാണാം.
മഴ മുറുകുമ്പോള്‍ കൈത്തോട് നിറഞ്ഞ് വലിയ കുളത്തിന്റെ വാല് വഴി വെള്ളവും മീനും കേറിവരും. മഴ കുറയുമ്പോള്‍ ഒച്ച കേള്‍പ്പിക്കാതെ ഞങ്ങള്‍ കുളത്തിനടുത്തെത്തും. അപ്പോള്‍ നല്ല വലിപ്പമുള്ള ബ്രാലുകളും അവ പാറ്റിയ ചുവന്ന കുഞ്ഞുങ്ങളും വെള്ളത്തിന്റെ മുകളില്‍ നില്‍പ്പുണ്ടാവും. ആളുടെ നിഴലു കണ്ടാല്‍ അവ പതിയെ താഴ്ന്ന് പോകും.
രണ്ടാം ക്ലാസ്സ് കഴിഞ്ഞ സമയത്താണ് തറവാട് ഭാഗം വെച്ചതും ഞങ്ങള്‍ അമ്മവീട്ടിലേയ്ക്ക് താമസം മാറ്റിയതും. മൂന്നാം ക്ലാസ്സില്‍ അവിടെയായിരുന്നു പഠനം. തറവാടിനോട് സമാനമായ രീതിയില്‍ത്തന്നെയായിരുന്നു അമ്മവീടിന്റേയും നില്‍പ്പ്. ഒരു വശം മുഴുവന്‍ പാടം. വ്യത്യാസമെന്താണെന്നു വച്ചാല്‍, പാടം പറമ്പില്‍നിന്ന് തട്ടു തട്ടായി താഴെയാണ്. ഒന്നാമത്തെ തട്ടില്‍ ഒരു കണ്ടം. അതിലും താഴെ നീളത്തിലൊരു കണ്ടം. അതിനോടു ചേര്‍ന്ന് നല്ല താഴ്ചയുള്ള ഒരു കുളം. അതിനും താഴെയുള്ള തട്ടിലാണ് വിശാലമായ പാടം പരന്നു കിടക്കുന്നത്. താഴേക്കിറങ്ങിപ്പോകാന് അനുവാദമില്ല. കുളത്തില്‍ എത്തിച്ചു നോക്കാന്‍ അമ്മാമ്മയുടെ കണ്ണും വെട്ടിച്ചു പോകണം. തറവാട്ടില്‍നിന്ന് വ്യത്യസ്തമായി ഇവിടെ മഴക്കാലത്ത് മലവെള്ളം വരും. (നിറയുന്ന ഡാമുകള്‍ തുറന്നുവിടുന്നതാണ് മലവെള്ളം) ആദ്യം വലിയ പാടം നിരക്കെ വെള്ളമാകും. പിന്നെപ്പിന്നെ, നോക്കിയിരിയ്ക്കേ വെള്ളത്തിന്റെ ലെവലുയരും. തട്ടുകള്‍ തട്ടുകള്‍ കീഴടക്കി അത് പറമ്പിലേയ്ക്ക് കയറാന്‍ തുടങ്ങും. സ്കൂളിലേയ്ക്ക് പോകുമ്പോള്‍ വെള്ളം റോഡിനെ കീഴടക്കാന്‍ വെമ്പി നില്ക്കുന്നതുകാണാം. സ്കൂളുവിട്ട് തിരിച്ചു വരുന്നത് വെള്ളം ഏതുവരെയെത്തി എന്നറിയാനുള്ള ആവേശത്തിലായിരിക്കും. ചിലപ്പോള്‍ അതേ ലെവലില്‍ നില്ക്കുന്നുണ്ടാവും. ചിലപ്പോള്‍ ഞങ്ങളെ നിരാശപ്പെടുത്തിക്കൊണ്ട് നിരപ്പു താഴും. തിരിച്ചു വരുമ്പോള്‍ ഒരിക്കല്‍ മാത്രം വെള്ളം കയറിയതിനാല്‍ റോഡു കാണാനില്ല! റോഡിനിരുവലത്തും വച്ചിരിക്കുന്ന പെയിന്റടിച്ച കല്ലുകളുടെ അറ്റം മാത്രം ചിലയിടങ്ങളില്‍ കാണാം. മലവെള്ളത്തില്‍ കല്ലന് നീര്‍ക്കോലി, ചീങ്കണ്ണി, മലമ്പാമ്പ് തുടങ്ങിയ 'ഭീകര ജീവികള്‍' ഉണ്ടാവുമെന്നും അവ പല കുട്ടികളേയും പണ്ടുകാലങ്ങളില്‍ അപായപ്പെടുത്തിയിട്ടുണ്ടെന്നും ഞങ്ങളെ പറഞ്ഞു ഫലിപ്പിച്ചിരുന്നതിനാല് നല്ല ഒന്നാംതരം പേടി അന്നുണ്ടായിരുന്നെങ്കിലും സംഘത്തിലെ ആരും ഇനി എന്തു ചെയ്യും എന്ന് വേവലാതി പൂണ്ടതായി ഓര്‍മ്മയില്ല. കുറേ നേരം മലവെള്ളം കണ്ടു നിന്നു. കുറേ കഴിഞ്ഞപ്പോള്‍. റോഡിനക്കരെനിന്ന് വന്ന മൂന്നുനാലുപേര്‍ ഞങ്ങളുടെ സംഘത്തെ മലവെള്ളം കടത്തി വിട്ടു.
മലവെള്ളം കയറുമ്പോള്‍ വല്യച്ചന് (അമ്മയുടെ തൊട്ടുതാഴെയുള്ള ആങ്ങള) വെട്ടുചൂണ്ടകള് തയ്യാറാക്കും. കാളത്തേക്കിന്റെ ചാലില്‍ താവളമടിച്ചിരിക്കുന്ന തവളക്കുഞ്ഞുങ്ങളാണ് ഇരകള്‍. സാധാരണ ചൂണ്ട പോലെയല്ല ഇത്. നൂലിന് നല്ല കനവും വലിയ കൊളുത്തും ഒക്കെയായിരിക്കും. വൈകുന്നേരമാകുമ്പോള്‍ നൂലില്‍ പൊന്തി കെട്ടി, ചൂണ്ടയുടെ കൊളുത്തു ഭാഗം മലവെള്ളത്തിലേയ്ക്കെറിയും. മറ്റേത്തല കരയില്‍ കുറ്റിയടിച്ചുറപ്പിക്കും. അത്തരം അഞ്ചെട്ടെണ്ണം കാണും. പിറ്റേന്നു രാവിലെ മീന്‍ കുടുങ്ങിയോ എന്നു നോക്കുവാന്‍ പോയ അച്ചനെ കാത്ത് ഞങ്ങള്‍ അക്ഷമരായി ഇരിക്കും. അങ്ങിനെയുള്ള ഒരു ദിവസമാണ് മൂന്നടിയോളം വലിപ്പമുള്ള ഒരു മലിഞ്ഞീനേയും കൊണ്ട് അച്ചന് വന്നത്. പാമ്പു പോലുള്ള അത്രേം വലിയ ഒരു മീനിനെ ആദ്യമായി കാണുകയായിരുന്നു. അത് പാമ്പിനേപ്പോലെ ചീറ്റുകയും ചിലപ്പോള്‍ കടിക്കുകയും ചെയ്യുമെന്ന് അമ്മാമ പറഞ്ഞു തന്നതായി ഓര്‍ക്കുന്നു.
വെള്ളം ഇറങ്ങി സ്കൂളില്‍ പോകുമ്പോള്‍ പഴയ പരിപാടികള്‍ ആവര്‍ത്തിക്കും. എങ്കിലും തറവാട്ടില്‍നിന്നുള്ള സ്കൂളില്‍ പോക്കിന്റെ രസമൊന്നും അതിനുണ്ടായിരുന്നില്ല. കാരണം ആ വഴിയില്‍ തോടും പാടവും കുറവായിരുന്നു എന്നതു തന്നെ. എങ്കിലും പുസ്തകപ്പെട്ടി കലുങ്കില്‍ വച്ച് മീന്‍ പിടിയ്ക്കാന്‍ തോട്ടിലേയ്ക്ക് പോയ ഞങ്ങളെ വല്യച്ചന് ഒരിക്കല്‍ കയ്യോടെ പിടികൂടി. അങ്ങിനെ വല്ലപ്പോഴും സംഭവിയ്ക്കുന്ന ആ കലാ പരിപാടിയ്ക്കും സെന്‍സറിംഗ് നേരിടേണ്ടി വന്നു. വീട്ടില്‍ വന്നാല്‍ കുളത്തിനടുത്തേയ്ക്കു പോകാന്‍ അനുവാദവുമില്ല. അങ്ങനെയിരിക്കെയാണ് ഞങ്ങള്‍ സ്വന്തമായി വീടു വാങ്ങുന്നത്. തറവാട്ടില്‍നിന്ന് 3-4 കിലോ മീറ്റര്‍ മാത്രം അകലെ. വീടിനു പുറകിലൂടെ ഒരു കനാല്‍ പോകുന്നുന്നെ വാര്‍ത്ത ഉള്ക്കുളിരോടെയാണന്ന് കേട്ടത്.
കനാലില്‍ വേനല്‍ക്കാലത്ത് 15-20 ദിവസം കൂടുമ്പോള്‍ മാത്രമേ വെള്ളമുണ്ടാകൂ എന്നും അതില്‍ കാര്യമായി മീനുകളില്ല എന്നുമുള്ള സത്യം തിരിച്ചറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് വിഷമമായി. പക്ഷേ, രണ്ട് പറമ്പുകള്‍ക്ക് താഴെ തേമാലിപ്പറമ്പുകള്‍ ആരംഭിക്കുകയാണെന്നും അതിനു തുടര്‍ച്ചയായി വിശാലമായ പാടശേഖരമാണെന്നും മനസ്സിലാക്കിയപ്പോള്‍ സമാധാനമായി. പക്ഷേ, 'പാടം നിരങ്ങാന്‍' പോയാല്‍ നല്ല പെട കിട്ടും എന്ന കല്ലേ പിളര്‍ക്കുന്ന കല്‍പ്പന മാതാശ്രീയില്നിന്ന് ഉണ്ടായതിനാല്‍ എട്ടാം ക്ലാസ്സു വരെ മീന്‍പിടുത്തത്തിന് താല്‍ക്കാലിക തിരശീല വീണു!
ഹൈസ്കൂള്‍ കാലം വീട്ടുകാരറിയാതെ ഒരു ഫിഷിംഗ് പരിശീലനകാലമായിരുന്നു! ജോണി, സജീവന് തുടങ്ങിയ എന്നേക്കാള്‍ പ്രായം കുറഞ്ഞവരെങ്കിലും നീന്തല്‍, മീന്‍ പിടുത്തം എന്നിവയില്‍ എക്സ്പെര്‍ട്ടുകളായ എന്റെ കൂട്ടു കാരില്‍നിന്ന് ചൂണ്ടയുണ്ടാക്കുന്നതും, ഇര തെരഞ്ഞു പിടിക്കുന്നതും, ഇര കോര്‍ക്കുന്നതും, പൊന്തി (ചൂണ്ടനൂലില്‍ കോര്‍ത്തുകെട്ടി വെള്ളത്തില്‍ ഉയര്‍ന്നുകിടന്ന് മീന്‍ കുരുങ്ങിയതിന്റെ സൂചന തരാന്‍ ഉപയോഗിച്ചിരുന്ന ഇതിന് പണ്ട് ഇഞ്ചിപ്പുല്ലിന്റെ ഉണങ്ങിയ കഷണമോ കൊള്ളിത്തണ്ടിത്തിന്റെ പൊങ്ങോ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ അത് തെര്‍മോകോള്‍ കഷണങ്ങള്‍ക്ക് വഴി മാറി) കെട്ടുന്നതും പഠിച്ചെങ്കില്‍ പ്രകാശന് പഠിപ്പിച്ചത് വള്ളിക്കൂടുണ്ടാക്കാനാണ്. 'കുരുത്തി' എന്ന് അറിയപ്പെടുന്ന മുളഞ്ചീളുകള്‍ കെട്ടിയുണ്ടാക്കിയ കൂടയുടെ മിനിയേച്ചര്‍ രൂപമാണ് വള്ളിക്കൂട്. പച്ചീര്‍ക്കിലും പാറവള്ളിയുമുപയോഗിച്ച് കുമ്പിള് ആകൃതിയില്‍ നെയ്തുണ്ടാക്കുന്ന ഇതിന് വായ്വട്ടം ഒരു ചെറിയ പ്ലെയ്റ്റിനോളം വരും. താഴേയ്ക്ക് പോകും തോറും ഇഴയടുപ്പിച്ച് അവസാനം ഒരു പോയന്റില്‍ തീരും. നല്ല ഒഴുക്കുള്ള ചെറിയ കഴകളില് കുറ്റിയടിച്ചുറപ്പിക്കുന്ന വള്ളിക്കൂടില്‍ ഒഴുക്കിലൂടെ വരുന്ന മീനുകള്‍ പെടും. ഉയര്‍ത്തി നോക്കുമ്പോള്‍ ചിലപ്പോള്‍ കുടുങ്ങിയ മീനുകളെ തിന്നാനെത്തിയിരിക്കുന്ന നീര്‍ക്കോലികളേയും കാണാം. ഓരോ വര്‍ഷവും അഞ്ചോ ആറോ വള്ളിക്കൂടുകള് ഞാനുണ്ടാക്കാറുണ്ടെങ്കിലും വീട്ടുകാരുടെ കണ്ണുവെട്ടിച്ച് രാവിലെ പാടത്തു പോകാന്‍ പലപ്പോഴും താപ്പുകിട്ടാത്തതിനാല് മീനൊക്കെ ആമ്പിള്ളേര് കൊണ്ടു പോകാറാണ് പതിവ്. എങ്കിലും ആര്‍ക്കെങ്കിലും എന്റെ കൂടുകളില്‍നിന്ന് മീന്‍ കിട്ടിയെന്നറിഞ്ഞാല്‍.. ഹോ, ആ ചാരിതാര്‍ത്ഥ്യം!
പിന്നെപ്പിന്നെ, ഏതൊക്കെ മീനുകള്‍ക്ക് ഏതെല്ലാം ഇര കോര്‍ക്കണം, കൊത്തിയിരിക്കുന്നതേതുതരം മീനാണ് തുടങ്ങിയ കാര്യങ്ങള്‍ വേലായുധേട്ടന്, ചന്ദ്രേട്ടന് എന്നിവരില്‍നിന്ന് കണ്ടും കേട്ടുമറിഞ്ഞു. നനയന്ചാത്തനെന്ന് നാട്ടിന്‍പുറങ്ങളില്‍ വിളിക്കപ്പെടുന്ന പ്രാണിയെ ബ്രാലിന് ഇഷ്ടമാണെന്നും ചെമ്മീന്‍, കോഴി വേസ്റ്റ് എന്നിവ മല്‍ഞ്ഞീന്‍ പിടിക്കാന്‍ ബെസ്റ്റാണെന്നുമൊക്കെ പഠിപ്പിച്ചത് അവരാണ്. തേങ്ങയും അരിയും വറുത്ത് പൊടിച്ച് കുറച്ച് വെളിച്ചെണ്ണചേര്ത്തുണ്ടയാക്കി ഒരു കുടത്തിലിട്ട് വായഭാഗം തുണികൊണ്ട് പൊതിഞ്ഞുകെട്ടി അതില്‍ ചെറിയൊരു ദ്വാരമിട്ട് കുളത്തിലോ തോട്ടിലോ ഇറക്കിവച്ച് കുറേക്കഴിയുമ്പോള്‍ പൊക്കിയെടുക്കുന്ന പരമ്പരാഗത വിദ്യയുണ്ട്. ഉള്ളില്‍ നിറയെ പുറത്തു ചാടാനാവാതെ കുരുങ്ങിയിരിക്കുന്ന മീനുകളുണ്ടാവും, ചിലപ്പോള്‍ പാമ്പും!
യുവത്വം ചുറ മാന്തിയിരുന്ന കാലത്ത് മഴക്കാലമാവുംപോള് കൂട്ടുകാര്‍ക്കൊപ്പം രാത്രിയില്‍ ഏറ്റുമീന്‍ പിടിക്കാനിറങ്ങും. വെളിച്ചം കണ്ടു നിശ്ചലരാവുന്ന മീനുകളെ നീളം കൂടിയ വെട്ടുകത്തി അല്ലെങ്കില്‍ വാള് കൊണ്ട് കൊത്തുകയാണ് ചെയ്യുക. ഊക്കു കൂടിയാല്‍ മീന്‍ രണ്ടായി മുറിയും. ചിലപ്പോള്‍ ഒഴുക്കില്‍ രണ്ടുകഷണവും കിട്ടാതാവും. വെള്ളത്തില്‍ വെട്ടുകത്തി പാളാനും സാധ്യതയുണ്ട്. തവളകളെ 'സമൂഹ സദ്യ'യ്ക്കും മീനുകളെ പങ്കു വച്ച് വീടുകളിലേയ്ക്കും കൊണ്ടു പോകും. തിരിച്ചു ചെല്ലുന്നതും കാത്തു ചെറുപ്പത്തില്‍ ഞങ്ങളിരുന്ന അതെ ആവെശത്തോടെ അമ്മ നോക്കിയിരിപ്പുണ്ടാവും!
നഞ്ചുകലക്കലും, തേവിപ്പിടുത്തവും, കുളം വറ്റിക്കലും, വലവെയ്ക്കലും, വെട്ടിപ്പിടുത്ത(ഊത്തല് മീന്‍ പിടുത്തം)വുമൊക്കെയായി കാലമൊരുപാട് കടന്നുപോയി. സംഘം ചേരുമ്പോള്‍ വീരസ്മരണകളായി പഴയ മീന്പിടുത്തകഥകള് ഒതുങ്ങിപ്പോയി. എങ്കിലും നായന്മാരുടെ കുളം തൂര്ന്നുപോയോ എന്നന്വേഷിക്കാനും തോട്ടിലിപ്പോള് വെള്ളമുണ്ടോ എന്നു നോക്കാനുമൊക്കെ മനസ്സു തുടിക്കും. നമുക്കു കിട്ടിയ അറിവുകള്‍ പുതിയ തലമുറയോടു പങ്കുവയ്ക്കുന്ന നേരത്ത് പ്രകൃതിയെ തൊട്ടറിയാന്‍ അവസരം കിട്ടാതെ, കഥ കേട്ട് വായും പൊളിച്ചിരിക്കുന്ന അവരോടു സഹാനുഭൂതി തോന്നുമ്പോളും എനിക്കു ലഭിച്ച സൗഭാഗ്യങ്ങളില്‍ ഞാന്‍ അഭിമാനം കൊണ്ടു. സമയമുണ്ടാക്കിത്തന്നെ എന്റെ മക്കള്‍ക്ക് പാടവും തോടും കാണിച്ചു കൊടുത്തു. പാടത്തെ ചെളിയില്‍നിന്ന് ഇര തിരയാനും ചൂണ്ടയിടാനും പഠിപ്പിച്ചു. വെള്ളം കുറയുന്ന സമയത്ത് അവരെ തോട്ടില്‍ കൊണ്ടുപോയി തോര്‍ത്ത് വലയാക്കി പൊടിമീന്‍ പിടിച്ചു കൊടുത്തു. ടോണി 'ഫിഷിംഗ് റോഡ് 'എന്ന് എയര്‍പോര്‍ട്ടില്‍ അവതരിപ്പിച്ച് കൊണ്ടുവന്ന ചൂണ്ടയുമായി ഞാന്‍ മക്കളേയും കൂട്ടി കഴിഞ്ഞ അവധിക്കാലത്ത് പാടത്തുപോയി. തോട്ടില്‍നിന്ന് ചൂണ്ടയിട്ടുപിടിച്ച കുറച്ച് പള്ളത്തികളും പരലുകളും ഈര്ക്കില്കോര്മ്പയില് കോര്‍ത്ത് ഞങ്ങള്‍ തിരിച്ചുപോരുമ്പോള്‍ ആവേശവും അഭിമാനവും ഓളം തല്ലുന്ന ആ കുഞ്ഞു കണ്ണുകളില്‍ ഞാന്‍ കണ്ടു.. എന്നെത്തന്നെ. ആവേശമൊട്ടും ചോരാത്ത എന്റെ കുട്ടിക്കാലത്തെ!