Powered By Blogger

Friday, May 22, 2026

ക്രെഡിറ്റ് കാർഡ് ഡിസ്‌പ്ലെ 


പകൽ ആയിട്ടും കൊട്ടിയടച്ച ജനാലകളും വാതിലും സൃഷ്ടിച്ച ഇരുട്ടിൽ കട്ടിലിനു മുകളിലേയ്ക്കു കയറ്റി വയ്ക്കുന്ന കസേര.

കസേരയിൽ കയറുന്ന പാവാടയിട്ട കാലുകൾ.

കയ്യിൽ സൂക്ഷിച്ച കള്ളിമുണ്ട് ഫാനിൽ കെട്ടുന്ന പെൺ കൈകൾ.

പുസ്തകത്തിൽനിന്നു ചീന്തിയെടുത്ത പേജിൽ നിറയെ എഴുതുന്ന കൈകൾ. ഇടയിൽ അക്ഷരങ്ങൾക്ക് മേൽ വീഴുന്ന കണ്ണീർത്തുള്ളികൾ.

തെളിയുന്ന ടൈറ്റിൽ 


സാക്ഷി..

വെറും സാക്ഷി 



സീൻ 1 

.....................................................................................................................................................

പകൽ 

സമയം :  രാവിലെ 10 .30 

എക്സ്സ്റ്റീരിയർ 

.......................................................................................................................................................

നാട്ടിൻ പുറത്തെ ഒരു ബസ് സ്റ്റോപ്പ്. സ്റ്റോപ്പിന് അടുത്ത് വച്ചിരിക്കുന്ന ഒരു സ്കൂട്ടർ. ഹാന്ഡിലിൽ തൂക്കിയിട്ടിരിക്കുന്ന ഹെൽമെറ്റ്.

തിരക്കില്ലാത്ത റോഡ്, കടകളോ ആളുകളോ വാഹനങ്ങളോ വിരളം.

സ്റ്റോപ്പിൽ ഇരിക്കുന്ന, 27 വയസു തോന്നിക്കുന്ന യുവാവ്. പാന്റും ഷർട്ടും വേഷം. ഒറ്റ നോട്ടത്തിൽ ഒരു പഠിപ്പിസ്റ് ആയിരുന്ന പയ്യൻ മുതിർന്ന ലുക്ക്. നീറ്റ്  ഡ്രസിങ്. പക്ഷെ , ജോലിക്കു പോകുന്ന വേഷത്തിലല്ല.

സ്റ്റോപ്പിന്റെ മറ്റൊരു വശത്ത് കല പില സംസാരിച്ചുകൊണ്ടിരിക്കുന്ന രണ്ടു പെൺ കുട്ടികൾ. ഇരുപത്തിനോടടുത്ത് പ്രായം. 

സ്റ്റോപ്പിന് വെളിയിൽ അക്ഷമനായി ബസ് വെയ്റ്റ് ചെയ്തു നിൽക്കുന്ന ഒരു അമ്പത് വയസുകാരൻ. പാവമാണെന്നു ഒറ്റ ലുക്കിൽ അറിയാം. വെള്ള മുണ്ടും മടക്കി വച്ച ഫുൾ കൈ പ്‌ളെയിൻ ഷർട്ടും വേഷം.

സ്റ്റോപ്പിൽ ഇരിക്കുന്ന ചെറുപ്പക്കാരൻ കൂടുതൽ ശ്രദ്ധിക്കുന്നത് മധ്യവയസ്കനെയാണ്.

പെൺ കുട്ടികളിൽ ഒരാളുടെ ഫോൺ ശബ്ദിക്കുന്നു.


പെൺകുട്ടി 1 

ഫോൺ എടുക്കുന്നു.

"ആ.. എന്റെ പൊന്നു മോളെ, ഇത്തിരീം കൂടെ മുന്നോട്ടു വാ. നിനക്ക് ലൊക്കേഷൻ ഷെയർ ചെയ്ത എന്നെ ഉമ്മ വയ്ക്കണം! കഷ്ടം. 

രണ്ടു വളവും കൂടിയേ ഉള്ളൂ."


പെൺകുട്ടി 2 

"നീയാ ഫോൺ ഇങ്ങു തന്നേ. ഇവളെയിന്നു കൂമ്പിടിച്ച് വാട്ടിയിട്ടേയുള്ളൂ.."

ഫോൺ ഏറ്റ് വാങ്ങുന്നു.

"ബ്രോ.. രണ്ടാമത്തെ വളവു കഴിയുമ്പോൾ.."

തിരിഞ്ഞു നോക്കി ..തുടരുന്നു.

"രാഹുൽ മെമ്മോറിയൽ ബസ് സ്റ്റോപ്പ് എന്ന് കാണാം. അവിടെ ഞങ്ങളുണ്ട്."

എന്തോ അങ്ങേ തലയ്ക്കൽ നിന്ന് പറയുന്നത് കേട്ട് 

"പൊട്ടീ.. 

രാഹുൽ ഗാന്ധിയല്ല, 

രാഹുൽ. 

അതിവിടത്തെ ഒരു ചേട്ടനാ. മരിച്ചു പോയി.

നീ ജനനമരണ കണക്കെടുക്കാതെ വാ വേഗം."


ബസ് സ്റ്റോപ്പിലിരിക്കുന്ന ചെറുപ്പക്കാരൻ കൗതുകത്തോടെയും  ബസ്റ്റോപ്പിന് പുറത്ത് നിൽക്കുന്ന മധ്യവയസ്‌കൻ തെല്ല് അവജ്ഞയോടെയും ഇവരുടെ പ്രവൃത്തികൾ വീക്ഷിക്കുന്നുണ്ട്.


സ്‌കൂട്ടറിൽ വളവു തിരിഞ്ഞു വരുന്ന ഒരു പെൺകുട്ടി.അവളെ സ്വീകരിക്കുന്ന സ്റ്റോപ്പിലെ പെൺകുട്ടികൾ. അവർ സ്‌കൂട്ടരെടുത്ത് കയറി മുന്നോട്ടു പോകുന്നു. പുറകിലായി വന്ന കുട്ടി അവർക്കു പുറകെയും . പത്ത് മീറ്റർ അപ്പുറത്തുള്ള ചെമ്മൺ റോഡിലേയ്ക്ക് തിരിഞ്ഞു പോകുന്നു. അത് നോക്കി നിൽക്കുകയും പെട്ടെന്ന് തന്നെ താൻ ബസ് കാത്ത് നിൽക്കുകയാണല്ലോ എന്ന ബോധത്തിലേയ്ക്ക് തിരികെ വരുകയും ചെയ്യുന്ന മധ്യവയസ്‌കൻ.


വളവിൽ ഹോൺ അടിച്ചു ബസ് പ്രത്യക്ഷപ്പെടുന്നു.

സ്റ്റോപ്പിൽ വന്നു നിൽക്കുന്ന ബസിൽ നിന്ന് ഇറങ്ങുന്ന ചെറുപ്പക്കാരനെ ആകാംക്ഷയോടെ നോക്കുന്ന മധ്യവയസ്‌കൻ..

കിളി:

"കേറുന്നുണ്ടെങ്കി പിടിക്ക് ചേട്ടാ "


അയാൾ ഇറങ്ങുന്ന ചെറുപ്പക്കാരനെ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നു കണ്ട് കിളി ഡബിൾ ബെൽ കൊടുക്കുന്നു. /  വിസിൽ അടിക്കുന്നു.


മധ്യവയസ്‌കൻ :

എന്തായി വല്ലതും നടന്നോ ?


ചെറുപ്പക്കാരൻ :

പറയാം..

ചുറ്റും നോക്കിക്കൊണ്ട്..

ചേട്ടൻ നടക്ക്.


രണ്ടു പേരും നേരെത്തെ പെൺ കുട്ടികൾ പോയ വഴിയിലേക്ക് നടക്കുന്നു.

ഇതെല്ലാം നോക്കിക്കൊണ്ടിരുന്ന ബസ് സ്റ്റോപ്പിലെ ചെറുപ്പക്കാരൻ എഴുന്നേറ്റു അവർക്കു പുറകെ നടക്കുന്നു.


കട്ട് ടു.




സാക്ഷി..

വെറും സാക്ഷി 



സീൻ 2 

.....................................................................................................................................................

പകൽ 

സമയം :  രാവിലെ 11 

എക്സ്സ്റ്റീരിയർ    .. 

എസ്റ്റാബ്ളിഷിങ് - വയലിന് നടുവിലൂടെ പോകുന്ന റോഡ് 

.......................................................................................................................................................


റോഡിലൂടെ നടക്കുന്ന പ്രദീപും നന്ദേട്ടനും - മുൻ സീനിലെ അതെ ആളുകൾ. അവരെ പിന്തുടർന്നുകൊണ്ട് കഴിഞ്ഞ സീനിലെ ചെറുപ്പക്കാരനും.


പ്രദീപിനെ പിടിച്ച് നിർത്തിക്കൊണ്ട്.


നന്ദേട്ടൻ:

"ഹ.. എനിക്ക് ക്ഷമ നശിച്ചൂടാ.

നീ കാര്യം പറയ് "


പ്രദീപ് നടത്തം നിർത്തി, ഒപ്പം നന്ദേട്ടനും പുറകിൽ വന്നചെറുപ്പക്കാരനും.

 വയലിന്റെ മറുകരയിലേയ്ക്ക് കണ്ണോടിച്ചുകൊണ്ട്


 പ്രദീപ് :

"ഒന്നും നടന്നില്ല.. 

ഒരു പുല്ലും നടന്നില്ല. 

പട്ടി ചന്തയ്ക്കു പോയ പോലെ തിരിച്ചു വന്നു..."


നന്ദേട്ടൻ:

"നീ പിന്നെ എന്തൂട്ടിനാ പോയെ?

എടാ..

ഒരു കാര്യത്തിന് അങ്ങിറങ്ങിയാ അത് തീർക്കാനുള്ള ചങ്കൂറ്റം വേണം."


പ്രദീപ്:

"എന്നാ പിന്നെ ഇയാൾക്ക് അങ്ങോട്ട് ഉണ്ടാക്കാർന്നില്ലേ?

അത് പറ്റില്ല. ബുദ്ധിജീവികൾക്ക് ആഹ്വാനം മതീലോ."

സംസാരം നിർത്തി, വേവലാതിയോടെയും ഇച്ഛാഭംഗത്തോടെയും..

"എനിക്ക് ആകെ പൊളിഞ്ഞു കേറുന്നുണ്ടേ .. 

ചേട്ടനായ കാരണാ. അല്ലെങ്കി, ഇപ്പൊ തെറികൊണ്ട് മൂടിയേനെ. "


നന്ദേട്ടൻ:

അനുനയസ്വരത്തിൽ.

"അതിപ്പോ, നമ്മൾ മൂന്നാൾക്കല്ലേ ഈ കാര്യം അറിയുള്ളൂ. അത് ഇവിടെ സ്റ്റേഷനീ പറഞ്ഞാ പറഞ്ഞോനെ മ്മടെ പോലീസുകാരന്നെ ഒറ്റും ന്നും നമുക്ക് എട്ടിന്റെ പണി കിട്ടും ന്നും  അറിയാവുന്നുണ്ടല്ലേ അത് കൈകാര്യം  ചെയ്യാൻ കഴിവുള്ള നിന്നെ എസ പി ഓഫീസിൽ വിട്ടത്! ഞാനൊക്കെ പോയീട്ട് എന്ത് ചെയ്യാൻ ...

ഗുഡ് മോണിങ്ങും താന്ക്യുവും അല്ലാതെ ഒരു വാക്കു ഇഗ്ളീഷ് അറിയാത്ത ഞാൻ! "


പ്രദീപ്:

"അവിടെ ചെന്നു എസ്പിയെ കാണാൻ സാങ്ഷനോക്കെ വാങ്ങി വെയിറ്റ് ചെയ്യുമ്പോ നമ്മുടെ എസ്‌ഐയും പിന്നാ ട്രാഫിക്കില് നിക്കാറുള്ള മാത്യു സാറും അങ്ങേരോട് ചിരിച്ചു കളിച്ചു വർത്താനം പറഞ്ഞു വരണൂ. ഒരു കണക്കിന് ഞാൻ മുഖം കൊടുക്കാതെ ഊരിപ്പോന്നതാ."

നടപ്പു പുനരാരംഭിക്കുന്നു..

"ഇവർക്കൊക്കെ തമ്മിൽ വൻ കണക്ഷനാ.."


നന്ദേട്ടൻ:

"ഹോ..

ഇപ്പഴാടാ രാഹുല് ഉണ്ടാവേണ്ടത്. നേരിട്ട് ഐജി ലെവലിലോ ഒക്കെ സാധനം എത്തിയേനെ..

എന്താ കാര്യം ജീവിക്കാൻ അവനും യോഗല്യ അവനെക്കൊണ്ട് ഉപകാരപ്പെടാൻ നമുക്കും യോഗല്യ."


പ്രദീപ് :

"സത്യം. അവനുണ്ടായിരുന്നെങ്കി. ഇപ്പൊ ഒരു തീരുമാനമായേനെ."


വഴിയിൽ, എതിരെനിന്നു വരുന്ന ഒരു കാർ കാർ. അതിൽ നവദമ്പതികൾ. കാറ്ന് പോകാൻ വഴിയൊതുങ്ങുന്ന പ്രദീപും നന്ദേട്ടനും. പരിചയക്കാരെ കണ്ട് ഭവ്യതയോടെ ചിരിക്കുന്ന പെൺകുട്ടി. 

വണ്ടി കടന്നു പോകുമ്പോൾ പിന്തിരിഞ്ഞു നോക്കുന്ന കാൽനടക്കാർ.


നന്ദേട്ടൻ:

"ദേ പോണൂ. നമ്മുടെ രാഹുലിനെ പാരച്യൂട്ടിൽ ഇറക്കിയോള്.

അവൾക്കെന്താ സന്തോഷം. 


നിന്റെ ജീവിതം നശിച്ചു നാറാണ.."


പ്രദീപ്:

"ഹ. താനൊന്നു പ്രാവാണ്ട് നിന്നേ."

കുറച്ചു ഗാപ് എടുത്തിട്ട് 

"ഹൃദയം വഴിഞ്ഞൊഴുകുന്ന പ്രണയമുണ്ടായിരുന്നു എന്ന് അവൻ അവളോട് ...... അത് വേണ്ട ഇന്റിമേറ്റ് കൂട്ടുകാരോട് വരെ പറഞ്ഞിട്ടുണ്ടോ? ആ കൊച്ച് അതിനെന്തു പിഴച്ചു."


നന്ദേട്ടൻ:

"ഹ്മ്മ്..

അതും ശരിയാ. ആ ചെറുക്കന് നമ്മളോട് ആരോടെങ്കിലും ഒന്ന് പറയായിരുന്നു. പോയിക്കഴിഞ്ഞു ചികഞ്ഞു നോക്കുമ്പോ നമ്മളൊരേയൊരു കാര്യം കണ്ടു പിടിച്ചത് ഇതാ.

പൊട്ടൻ..

ഇതിനൊക്കെ ആരേലും പോയി ചാവുമോ!

എന്തൊക്കെ കാര്യങ്ങള് ഡീൽ ചെയ്യേണ്ട പയ്യനായിരുന്നു.."


പ്രദീപും നന്ദനും നടത്തം  തുടരുമ്പോൾ പുറകിൽ ഇതെല്ലാം കേട്ട് വന്നിരുന്ന ചെറുപ്പക്കാരൻ നിൽക്കുന്നു.

പിന്നെ..

അകലേക്ക്‌ മറയുന്ന കാറിനു പുറകേയെന്നവണ്ണം തിരിച്ചു നടക്കുന്നു..


കട്ട് റ്റു 



സാക്ഷി..

വെറും സാക്ഷി 



സീൻ 3 

.....................................................................................................................................................

പകൽ 

സമയം :  രാവിലെ 11.30  

എക്സ്സ്റ്റീരിയർ    .. 

എസ്റ്റാബ്ളിഷിങ് - നാട്ടുകവല - ചായക്കട 

.......................................................................................................................................................


നേരെത്തെ റോഡിൽനിന്നും തിരിഞ്ഞ വഴിയിലൂടെ തിരികെ വന്ന് ബസ് പോയ വഴിയിലേക്ക് നടക്കുന്ന ചെറുപ്പക്കാരൻ. അയാളുടെ മുഖത്തിനു മുന്നിലൂടെ ഒരു പന്ത് പറന്നു പോകുന്നു. പുറകെ കുട്ടികളുടെ ആരവം. 

കുട്ടികൾ ഹൈ സ്‌കൂൾ ലെവലിൽ ഉള്ള പത്ത് പതിനഞ്ചു പേര് 

"ഔട്ട്.. റോഡിലേയ്ക്കടിച്ചാൽ ഔട്ടാ.."

"നീ എറിഞ്ഞത് നോ ബോള് ആരുന്നു"

"ഏതു വകയ്ക്ക്.. അമ്പയർ നോ ബോള് വിളിച്ചില്ല."

"ബെസ്റ്റ് അംപയറ്‌.. നേരത്തെ ആന വൈഡ് വിളിക്കാത്തവനല്ലേ .."

ഈ ബഹളങ്ങൾ; കേൾക്കുമ്പോൾ ചെറുപ്പക്കാരൻ അങ്ങോട്ട് ശ്രദ്ധിക്കുന്നു. മതിലിനപ്പുറത്തെ നിരപ്പുള്ള ചെറിയ സ്ഥലത്ത്‌ ക്രിക്കറ്റ് കളിക്കുന്ന സ്കൂൾ കുട്ടികൾ..യൂണിഫോമിൽ ആണ്. റോഡിനു അപ്പുറത്തുള്ള ചായക്കടേൽ കുറച്ചു പേരുണ്ട്. അവരോടായി ഒരു കുട്ടി..

"ചേട്ടാ.. ഓൺ ദി  ലൈൻ കാല് വന്നാൽ നോ ആണോ?"

അറിയാത്തതുകൊണ്ട് കേൾക്കാത്തത് പോലെ ഇരിക്കുന്ന ആളുകൾ!

"ചേട്ടോയ്.. നോ ബോള് ന്റെ സംശയം ചോദിക്കാനാ "

ചായക്കടക്കാരൻ : 

ഈ പിള്ളേർക്ക് പഠിക്കുന്ന കാര്യത്തിലൊന്നും സംശയമില്ല, കളീലാ സംശയം.

ചായ കുടിക്കാൻ വന്ന ഒരാൾ:

" അല്ലേടാ പിള്ളേരെ, നിങ്ങ ക്ലാസ് കട്ട് ചെയ്തു കളിക്കാൻ വന്നതാ? നിങ്ങക്ക് ക്ലാസില്ല?"

"ഞങ്ങടെ ടീച്ചറുടെ ഭർത്താവ് മരിച്ചു. അതോണ്ട് ഞങ്ങക്ക് ക്ളാസില്ല, അതാ ഞങ്ങ കളിക്കാൻ പോന്നെ."

ചായക്കടയുടെ മുന്നിൽ വന്ന ബൈക്കില്നിന്നു ഇറങ്ങുന്ന രണ്ടു ചെറുപ്പക്കാരെ നോക്കി ചായ കുടിക്കാൻ വന്ന ഒരാൾ 

"ഡാ, പിള്ളേരെ, ദേ ഈ ചേട്ടന്മാരോട് ചോയ്ച്ചോ 

ജോയലേ , മ്മടെ പിള്ളേർക്ക് നോ ബോള് ന്റെ ഒരു സംശയം പറഞ്ഞു കൊടുത്തേ "


ചായകടയിൽ വന്ന ചെറുപ്പക്കാരൻ 1 - ജോയൽ: 

"പൊന്നു മക്കളെ കണ്ടം ലീഗിൽ നോബോൾ ഇല്ലെടാ..


ചെറുപ്പക്കാരൻ 2 - അരുൺ:

"നിങ്ങടെ സംശയം തീർക്കാൻ ഒരാളുണ്ടാർന്നു, രാഹുല്. അവൻ ഇപ്പൊ മോളിൽ ഉള്ളോർക്ക് സംശയം തീർത്തു കൊടുക്കുന്നുണ്ടാവും "


അവർ കടയിൽ കേറുന്നു.


ചായക്കടക്കാരൻ:

"എടാ എന്റെ ലോണിന്റെ കാര്യം അന്വേഷിച്ചാ..?"


അരുൺ:

"സമയം കിട്ടീട്ടില്യ ചേട്ടാ."


ജോയൽ: 

"നാളെ ഡീറ്റെയിൽസ് അറിയാം "


ചായക്കടക്കാരൻ:

"എടാ മക്കളെ.. എനിക്ക് പോയി അന്വേഷിക്കാനുള്ള വിവരം ഇല്ലാണ്ടാ നിങ്ങളോടു പറഞ്ഞെ..ആ രാഹുൽ ഉണ്ടായിരുന്നെങ്കി, എപ്പോ ലോണ് കിട്ടിയ ന്നു ചോദിച്ചാ മതി."

ങാ..

നിങ്ങക്ക് ചായ?"


ജോയൽ: 

"വേണ്ട ചേട്ടാ..

പത്ത് പരിപ്പുവട പൊതിഞ്ഞു താ."


ചായക്കടക്കാരൻ:

"അതെന്തിയെ? പറമ്പിൽ പണിക്കാര് ണ്ടാ ?


ജോയൽ: 

"ഏയ്.. ഇത്...  കൃഷ്ണൻ ഗൾഫീന്നു വന്നണ്ടല്ലോ, അവന്റെ പൂതിയ്ക്ക് .

അരുൺ:

ജോയലിന്റെ ചെവിയിൽ..

നന്നായി.. ഇത് ടച്ചിങ്‌സ് ആണെന്ന് നീ പറയാൻ പോവാ ന്നു വിചാരിച്ചു പോയി. അയാം ദി സോറി അളിയാ "

ഇതെല്ലാം കണ്ടുകൊണ്ട്, ചെറുപ്പക്കാരൻ കടയുടെ മുമ്പിൽ നിൽക്കുന്നുണ്ട്. ജോയലും അരുണും പോകുന്ന വഴിയേ അയാളും പോകുന്നു.


കട്ട് റ്റു 


സാക്ഷി..

വെറും സാക്ഷി 



സീൻ 4  

.....................................................................................................................................................

പകൽ 

സമയം :  ¡ഉച്ച

ഇന്റീരിയർ  

കൃഷ്ണകുമാറിന്റെ വീട്. 

ഒരു വിദേശ ജോലിക്കാരന്റെ വീടിന്റെ ഉൾവശം. 

.......................................................................................................................................................


ഗ്ലാസിലെ മദ്യത്തിൽ ഐസ് ക്യൂബ് ഇടുന്ന കൈ.

ഒരുമിച്ചിരിക്കുന്ന ഗ്ലാസ്സുകൾ എടുക്കുന്ന ആറേഴു കൈകൾ.

ഏഴെട്ടു ചെറുപ്പക്കാർ. നേരത്തെ കണ്ട ജോയലും അരുണും അതിലുണ്ട്.

അവരിൽനിന്നു കുറച്ചു മാറി കസേരയിൽ ചെറുപ്പക്കാരനും.


ബെന്നി : 

എനിക്ക് വെള്ളം വേണം. ഓൺ ദി റോക്സ് ഒന്നും നമുക്ക് പറ്റില്ലേ.


രഞ്ജി :

ഹ അപൂർവ്വമായി ഇതൊക്കെ കിട്ടുമ്പോ ഇങ്ങനെ മട മടാന്ന് കഴിക്കല്ലെടാ.


ബെന്നി:

ഓ..

നീയാണോ പുത്യേ രാഹുല് ? അവനു ഉപദേശമേ ഉണ്ടായിരുന്നുള്ളൂ..

നീ ഉപദേശവും ഊ .. ഒരുമിച്ചു കൊണ്ട് വരുവാ ?


കൃഷ്ണപ്രസാദ്‌ 

അവന്റെ പേര് പറഞ്ഞപ്പോഴാ... ആരേലും ഒരു നാടൻപാട്ട് പാടിഷ്ടാ.


ജോയൽ:

ഒരു പരിപ്പുവട കൂടി കൊടുത്താൽ കണ്ണൻ പാടാം ന്ന്.


കൃഷ്ണപ്രസാദ്‌:

പരിപ്പുവട തരുന്ന കാര്യം ആലോചിക്കാം. 

നീ പാട്രാ കണ്ണാ. ഡാ കണ്ണാ .. ഗംഗ്യാടാ.. പറയണേ 


കണ്ണൻ പാടുന്നു..

പാലോം  പാലം നല്ല മരപ്പാലം. 

അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം..


കാഴ്ച ബ്‌ളർ ആവുന്നു.

തെളിയുമ്പോൾ കണ്ണ് തുടയ്ക്കുന്ന കൃഷ്ണൻ..

ചുറ്റും ഇരിക്കുന്നവരും കണ്ണ് നിറഞ്ഞിരിക്കുകയാണ്.


ജോയൽ:

മതി. നിർത്തിക്കോ.

രാഹൂന്റെ പാട്ടാ അത്. 

പണ്ടാരമടങ്ങാനായിട്ട്. 

നിനക്ക് വേറെ ഒന്നും പാടാൻ കിട്ടിയില്ലേ.


സഭ നിശബ്ദമാണ്. എല്ലാവരും പരസ്പരം നോക്കുന്നു.

എല്ലാം കണ്ടിരിക്കുന്ന ചെറുപ്പക്കാരന്റെയും കണ്ണ് നിറഞ്ഞൊഴുകുമ്പോൾ ബെന്നി എഴുന്നേൽക്കുന്നു.


ബെന്നി :

ഞാൻ പോവാടാ.


ആരും തടയുന്നുമില്ല സംസാരിക്കുന്നുകില്ല. ബെന്നി ഇറങ്ങുമ്പോൾ ബാക്കി ഉള്ളവരും ഇറങ്ങാനുള്ള മൂഡിലാണ്. തിരികെ പോകുന്ന ബൈക്കുകൾ നോക്കി നെടുവീർപ്പിടുന്ന കൃഷ്ണകുമാർ. അയാള് അകത്തയക്കു തിരിയുമ്പോൾ വഴിയിലേയ്ക്ക് തിരികെ നടക്കുന്ന ചെറുപ്പക്കാരൻ. അയാളുടെ പുറകിൽ ബ്ലർ ആകുന്ന കൃഷ്ണകുമാറിന്റെ വീട് 


കട്ട് റ്റു



 സാക്ഷി..

വെറും സാക്ഷി 



സീൻ 5   

.....................................................................................................................................................

പകൽ 

സമയം :  ഉച്ച തിരിഞ്ഞ് 

എക്സ്റ്റീരിയർ  

റോഡ് 

.......................................................................................................................................................


നേരത്തെ കണ്ട റോഡിലൂടെ നടക്കുന്ന ചെറുപ്പക്കാരൻ. അയാൾക്ക് മുന്നിൽ സൈക്കിളിൽ വീട്ടുസാധനങ്ങളുമായി അച്ഛനും അയാളുടെ 14 വയസ്സ് പ്രായമുള്ള മകളും. സൈക്കിളിന്റെ കാരിയറിലും ഹാന്ഡിലിലും സഞ്ചികൾ ഉള്ളതിനാൽ നടന്നാണ് പോകുന്നത്.


അച്ഛൻ

"മോളിതു സതിവല്യമ്മേടെ വീട്ടിൽ കൊടുത്തിട്ടു വരില്ലേ?

കാർഡും മൊബൈലും മറക്കാണ്ട് കൊടുത്തോളോ "


മകൾ 

"അച്ഛാ ഞാൻ വേഗം വരാം. എന്നിട്ടു മതി മീൻ വാങ്ങാൻ. അച്ഛന്റെ ഇഷ്ടപ്പെട്ട കിളിമീനും വാങ്ങി വച്ചേക്കരുത്."


അച്ഛൻ 

"ചിരിച്ചുകൊണ്ട് 

ഓ.. അപ്പൊ ഇന്നും ചാള തന്നേ.. ന്ന് "


ചിരിച്ചുകൊണ്ട് സഞ്ചിയും വാങ്ങി ഇടറോട്ടിലേയ്ക്ക് പോകുന്ന പെൺകുട്ടി.

അവളുടെ പുറകിൽനിന്നു 


അച്ഛൻ

"മൊബൈലും കാർഡും കൊടുക്കാൻ മറക്കല്ലേ."


ഇടറോഡിലൂടെ സഞ്ചിയും തൂക്കി നടന്നു വരുന്ന പെൺകുട്ടിക്ക് പുറകിൽ ഇലയനങ്ങുന്ന ശബ്ദം കേട്ടപോലെ അവൾ തിരിഞ്ഞു നോക്കുമ്പോൾ ആരുമില്ല..

പക്ഷെ,

അവൾക്കു പുറകിലായി നേരത്തെ കണ്ട ചെറുപ്പക്കാരൻ ഉണ്ട്!

വീണ്ടും ഇതേ സംഭവം ആവർത്തിക്കുമ്പോൾ പെൺകുട്ടി നടത്തത്തിന് സ്പീഡ് കൂട്ടുന്നു.



കട്ട് ടു 6 


സാക്ഷി..

വെറും സാക്ഷി 



സീൻ 6   

.....................................................................................................................................................

പകൽ 

സമയം :  ഉച്ച തിരിഞ്ഞ് 

എക്സ്റ്റീരിയർ  

വീട്, ചെറിയ മുറ്റം, പൂന്തോട്ടം 

.......................................................................................................................................................


ചെറിയ വീടാണ്. മുറ്റത്തിന് അതിനായി ചെറിയ പൂന്തോട്ടം. പക്ഷെ, അത് പുല്ലു വളർന്നു കാട് കയറിയിരിക്കുന്നു. മുറ്റത്തിന് കുറുകെ കെട്ടിയ അയയിൽ വിരിച്ചിരിക്കുന്ന കുറച്ചു വസ്ത്രങ്ങൾ എടുത്തു മടക്കി അത് വരാന്തയിൽ കൊണ്ട് വച്ച് ബാക്കിയുള്ള വസ്ത്രങ്ങൾ എടുക്കാൻ  സതി എന്ന മധ്യവയസ്‌ക. രോഗപീഡകളാൽ ക്ഷീണിതയായ ഒരു അറുപതു വയസു തോന്നിക്കുന്ന,  അമ്പത് വയസുള്ള സ്ത്രീ.  

വഴിയിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് കയറി വരുന്ന നേരെത്തെ കണ്ട പെൺകുട്ടി.


പെൺകുട്ടി 

"വല്യമ്മേ.. ദേ, റേഷൻ വാങ്ങിച്ചിട്ടുണ്ട്. ഡി, കാർഡ്.. പിന്നെ വല്യമ്മേടെ ഫോൺ "


പെൺകുട്ടിയുടെ പുറകെ വന്നു കയറിയ യുവാവ് മുറ്റത്തിന്റെ ഒരു ഓരത്തേയ്ക്കുമാറി എല്ലാം നോക്കിക്കാണുന്നു. മുഖത്ത് വിവിധ ഭാവങ്ങൾ.


സതി 

"മോളോറ്റക്കു പോയിവന്നോ. അയ്യോ, ഇതും താങ്ങിപ്പിടിച്ചു വന്നത് കഷ്ടായല്ലോ. വല്യമ്മോട് ദേഷ്യായോ കുട്ടിക്ക്? !"


പെൺകുട്ടി 

"ഏയ്.. ഇവിടം വരെ അച്ഛൻ ഉണ്ടാരുന്നു. സൈക്കിളിൽ..  ഇതൊരു സന്തോഷല്ലേ വല്യമ്മേ.. " 



സതി 

"ആ..

മോൾടെ പരീക്ഷ പേപ്പറൊക്കെ കിട്ടിയോ? കണക്കിന് മാർക്ക് കുറഞ്ഞാൽ നല്ലതു കേൾക്കും രാഹു...

അല്ല.. 

ഇനിയിപ്പോ അങ്ങനെയൊന്നും കേൾക്കില്ല കുട്ട്യേ.."


നെടുവീർപ്പിടുന്നു. അവരുടെ കണ്ണുകളിൽ കണ്ണുനീർ നിറയുന്നു.


പെൺകുട്ടി 

"മാർക്കിന്റെ കാര്യം പറയാനും കൂടിയാ ഞാൻ വന്നത്. ഞാനാ മാത്സിൽ ടോപ്. 

രാഹുലെട്ടൻ ഉണ്ടായിരുന്നെങ്കി പബ്ലിക് എക്‌സാമിനും നല്ല മാർക്ക് കിട്ട്യേനെ "


സതി 

"ചുറ്റുമുള്ളോരടെ പ്രകാശം കെടുത്തതീട്ട് എന്റെ കുട്ടി പോയില്ലേ..." 


കണ്ണ് നിറഞ്ഞൊഴുകുന്നതിനോടൊപ്പം പെൺകുട്ടിയും വിതുമ്പാൻ തുടങ്ങുന്നു. ഇത് കണ്ടു നിൽക്കുന്ന യുവാവിനും കരച്ചിൽ വരുന്നുണ്ട്. അവന്റെ കണ്ണുകൾ നിറയുന്നതിനൊപ്പം രംഗം ബ്ലർ ആകുന്നു. ആ കാഴ്ചയിലൂടെ വരാന്തയും അതിൽ വച്ചിരിക്കുന്ന ചിത്രങ്ങളും മങ്ങിക്കാണുന്നുണ്ട്. ബ്ലർ ആയിത്തന്നെ കാഴ്ച സൂം  ആവുന്നു, ഒരു ഫോട്ടോയിലേയ്ക്ക്. ഒരു തുള്ളി കണ്ണീർ പൊഴിയുന്ന പോലെ ബ്ലർ ആയ കാഴ്ച  വ്യക്തതയിലേയ്ക്ക് വരുമ്പോൾ അവിടെ അതെ ചെറുപ്പക്കാരന്റെ ഫോട്ടോ, മാലയിട്ട് മുന്നിൽ ചെറിയ തിരി കത്തിച്ച് വച്ച്. ചെറുപ്പക്കാരൻ ഇട്ടിരിക്കുന്ന അതെ ഷർട്ട്, അതെ ഹെയർസ്റ്റൈൽ. തല താഴ്ന്നു പോയ അവന്റെ മുന്നിലൂടെ പെൺകുട്ടി പടി കടന്നു പോകുന്നു. ഒരു നിമിഷം അമ്മയെ ആശ്വസിപ്പിക്കാൻ ആയുന്ന ചെറുപ്പക്കാരന്റെ മുന്നിലൂടെ മടക്കിയ തുണികളുമായി 'അമ്മ കടന്നു പോകുന്നു. തനിക്കു അങ്ങിനെ ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്ന ഇച്ഛാഭംഗം അവന്റെ മുഖത്ത്.


അവൻ വീട്ടില്നിന്നിറങ്ങി നടക്കുന്നു. 

നടന്നു നടന്നു നടന്ന് പോകുന്നു.

വിഹ്വലമായ അവന്റെ മുഖത്തിനു ചുറ്റും കറങ്ങി തിരിയുന്ന കാമറ.

അവനെ വന്നു പൊതിയുന്ന സംസാര ശകലങ്ങൾ  


"അതിവിടത്തെ ഒരു ചേട്ടനാ. മരിച്ചു പോയി.

നീ ജനനമരണ കണക്കെടുക്കാതെ വാ വേഗം."


"പൊട്ടൻ..

ഇതിനൊക്കെ ആരേലും പോയി ചാവുമോ!

എന്തൊക്കെ കാര്യങ്ങള് ഡീൽ ചെയ്യേണ്ട പയ്യനായിരുന്നു"


"സംശയം തീർക്കാൻ ഒരാളുണ്ടാർന്നു, രാഹുല്. അവൻ ഇപ്പൊ മോളിൽ ഉള്ളോർക്ക് സംശയം തീർത്തു കൊടുക്കുന്നുണ്ടാവും"


"ആ രാഹുൽ ഉണ്ടായിരുന്നെങ്കി, എപ്പോ ലോണ് കിട്ടിയ ന്നു ചോദിച്ചാ മതി."


"മതി. നിർത്തിക്കോ.

രാഹൂന്റെ പാട്ടാ അത്. 

പണ്ടാരമടങ്ങാനായിട്ട്. ..."


"ചുറ്റുമുള്ളോരടെ പ്രകാശം കെടുത്തതീട്ട് എന്റെ കുട്ടി പോയില്ലേ..."


സംഭാഷണങ്ങൾ ചുറ്റും നിറയുമ്പോൾ ചെറുപ്പക്കാരൻ ചെവി പൊത്തി ആകുലതയോടെ താഴേയ്ക്കൂർന്നിരിക്കുന്നു.




കട്ട് ടു 7 


സാക്ഷി..

വെറും സാക്ഷി 



സീൻ 7    

.....................................................................................................................................................

പകൽ 

സമയം :  ഉച്ച തിരിഞ്ഞ് 

എക്സ്റ്റീരിയർ  

മുൻ ഭാഗം ട്രെസ്സടിച്ച ചെറിയൊരു വീട്.

വാതിൽ അടഞ്ഞു കിടക്കുന്നു.

.......................................................................................................................................................


വീടിനു മുമ്പിലൂടെ പോകുന്ന റോഡിലൂടെ നടക്കുന്ന രാഹുൽ പെട്ടെന്ന് നിന്ന് ആ വീട്ടിലേയ്ക്കു നോക്കുന്നു.വീടിനകത്ത് എഴുതി തീർന്ന കടലാസ് മടക്കി മേശമേൽ വച്ചിരിക്കുന്ന പുസ്തകത്തിന്റെ അടിയിൽ വച്ചിട്ട് അത് പെട്ടെന്ന് കാണാൻ ആകുമോ എന്ന് ശ്രദ്ധിക്കുന്ന പെൺകുട്ടി. കണ്ണീരൊലിക്കുന്ന കവിളുകൾ. അവൾ ഇതെല്ലാം ചെയ്യുമ്പോൾ നിശബ്ദം കരഞ്ഞുകൊണ്ടേയിരിക്കുന്നു. അവൾക്കു ചുറ്റുമുള്ള ചുമരിൽ ഒന്നുരണ്ടു ചിത്രങ്ങൾ. കട്ടിലിൽ കയറ്റി വച്ചിരിക്കുന്ന കസേര. മുകളിൽ നിശ്ചലമായ ഫാൻ. അതിൽ തൂങ്ങി കിടക്കുന്ന  തുണി കൊണ്ടുള്ള കുടുക്ക്. പെൺകുട്ടിയുടെ മുഖത്തേയ്ക്കു പോകുന്ന ദൃശ്യം പതിയെ വൈഡ് ആകുമ്പോൾ കട്ടിലിൽ ഇരിക്കുന്ന രാഹുൽ!


ധൈര്യം സംഭരിച്ച് ദൃഡ നിശ്ചയത്തോടെ പെൺകുട്ടി കട്ടിലിലേക്ക് കയറാൻ തുടങ്ങുമ്പോൾ കട്ടിലിൽ ഇരിക്കുന്ന രാഹുലിന്റെ മുഖത്ത് ഒരു പുഞ്ചിരി. പെട്ടെന്ന് കാതടപ്പിക്കുന്ന ശബ്ദം. ഇടി വെട്ടിയത് പോലെ.

ഒരു നിമിഷം തരിച്ചു നിൽക്കുന്ന പെൺകുട്ടി 

പുറത്ത് ആളുകൾ ഓടിക്കൂടുന്ന ശബ്ദം. വാതിലിൽ മുട്ട്.

മോളേ 

വാതിൽ തുറക്ക് മോളെ എന്ന വിളികൾ.


പെൺകുട്ടി പെട്ടെന്ന് യാഥാർഥ്യത്തിലേയ്ക്ക് വരുന്നു. ഒരു നിമിഷം കൊണ്ട് അവൾ മുകളിൽ കയറി കുരുക്ക് അഴിച്ചെടുക്കുന്നു. കസേര താഴെ ഇടുന്നു. കത്ത് ഒളിപ്പിക്കുന്നു. പിന്നെ പകച്ച മുഖത്തോടെ വാതിൽ തുറക്കുന്നു.


 അകത്ത് വരുന്ന ഒരു സ്ത്രീ.. 

"എന്റെ മോളെ.. ഞങ്ങൾ പേടിച്ച് പോയി."

മറ്റൊരു സ്ത്രീ

"എന്റെ കുട്ടീ.. നീ പേടിച്ച് പോയോ..വീടിനൊന്നും പറ്റിയിട്ടില്ല ."

അവർ പെൺകുട്ടിക്കരികെ വന്നു അവളെ ചേർത്ത് പിടിക്കുന്നു.

അയൽക്കാരൻ 1 :

"മോളെ കാണാതെ  വാതിൽ പൊളിക്കാൻ തുടങ്ങുവായിരുന്നു."

അയൽക്കാരൻ 2  :

"എത്ര നാളായി പറയുന്നു, ഗംഗേട്ടനോട് ആ മാവിന്റെ കൊമ്പു വെട്ടാൻ. അത് ഒടിഞ്ഞു ട്രെസ്സിന്റെ മോളിൽ വീഴും ന്ന് ഞാൻ പറഞ്ഞതാ. 

അങ്ങേർക്കു  കുടിക്കാനല്ലേ നേരമുള്ളൂ."

അയൽക്കാരൻ 3  :

"അങ്ങേരുടെ സ്വഭാവത്തിന് ഇങ്ങോട്ടു കടക്കാൻ പാടില്ലാത്തതാ. ഈ കൊച്ചിനെ ഞങ്ങളെ ഏല്പിച്ചിട്ടാ ചേച്ചി പോയത്. ഞങ്ങടെ കൂടി കുഞ്ഞല്ലേ നീ."


അവർ പെൺകുട്ടിയെ ചേർത്ത് പിടിച്ച് നിൽക്കുന്ന ദൃശ്യത്തിന് മുന്നിലേയ്ക്ക് വരുന്ന രാഹുൽ.

അവന്റെ മുഖം ക്ളോസപ്പിലേയ്ക്ക് വരുമ്പോൾ വോയിസ് ഓവർ..

"ഒരു നിമിഷത്തെ ബുദ്ധിമോശം കൊണ്ട്  സ്വയം അവസാനിപ്പിക്കുന്നവർ അതുകൊണ്ട്  താളം തെറ്റിപ്പോകുന്ന ചുറ്റുമുള്ള ജീവിതങ്ങൾ ആലോചിക്കാറുണ്ടോ? ആ നിർണ്ണായകമായ നിമിഷത്തെ മറികടക്കാൻ അവരെ സഹായിക്കാൻ നമുക്ക് ബാധ്യതയുണ്ട്. അത് നമ്മുടെ കടമയാണ്."

തെളിയുന്ന ടൈറ്റിൽ 

സാക്ഷി..

വെറും സാക്ഷി 

വെറും സാക്ഷി എന്ന എഴുത്ത് സ്ട്രൈക്ക് ഔട്ട് ചെയ്യുന്നു. തുടർന്ന് അത് മാഞ്ഞുപോകുന്നു.

സാക്ഷി




Sunday, September 8, 2024

പൊറോട്ടാശാൻ

കൊറോണയുടെ തീവ്ര ലോക്ക്ഡൗൺ ഇച്ചിരെ അളവ് കുറഞ്ഞ ഒരു കാലം. എന്തോ ഒരു അത്യാവശ്യത്തിനു കാട്ടൂർ പോയി, തിരികെ  ഇരിങ്ങാലക്കുട നിന്ന് മാപ്രാണം - മാടായിക്കോണം വഴി വഴിയമ്പലം സിറ്റിയിലേയ്ക്ക്(!) വരുമ്പോൾ അഭൗമമായ ഒരു കാഴ്ചയുടെ അനുഭവത്തിൽ ശരീരം കോൾമയിർ കൊണ്ടു. (സത്യമായും, ഇരുപത്തഞ്ചു വയസ്സോളം ആയപ്പോൾ തോലാഞ്ചം മാറി രോമാഞ്ചം ആയീണ്ട് ) ഒരു ചായക്കടയുടെ മുന്നിൽ ഉള്ള ടേബിളിന് മുകളിൽ ഒരു മീറ്റർ വീതിയിൽ പരന്നു വിടർന്നു വന്നു വീഴുന്ന പൊറോട്ട! ഋഷ്യശ്രംഘൻ  യാഗം തുടങ്ങിയപ്പോൾ ഉണ്ടായ പോലെ ഹൃദയത്തിൽ ദേവദുന്ദുഭി തൻ മംഗള ഘോഷം. അറിയാതെ ബ്രേയ്കിൽ കാലമർന്നു. എത്ര നാളായി പൊറോട്ട തിന്നിട്ട്. ഒരറുപത്തഞ്ചു വയസു തോന്നിക്കുന്ന വണ്ണം ആവറേജ് ഉള്ള ഒരു ചേട്ടനാണ് കടയുടെ മെയിൻ സ്റ്റാർ. ആളെന്നെ ആണ് കാഷ്യരും, ഓണറും സപ്ലയറും എന്ന് തോന്നുന്നു.  ഈ പ്രായത്തിലും ഇത്രേം കഷ്ടപ്പെടുന്ന പാവം എന്നൊന്നും തോന്നിയില്ല, പകരം ഞാൻ പൊറോട്ടയടി കോളേജ് തുടങ്ങിയാൽ ഇയാളായിരിക്കും അയ്‌ന്റെ പ്രിൻസിപ്പാള് എന്ന് കണക്കു കൂട്ടി. അത്ര ഉഗ്രൻ വീശ്.


കൊറോണ വന്നു സകലതും മുടിഞ്ഞാലും.. എന്ന് മനസ്സിൽ പറയുന്ന കൊളപ്പുള്ളി അപ്പനായി ഞാൻ കടയിൽ കയറി. നാണിച്ചു നാണിച്ചു രണ്ടു പൊറോട്ടയും ഇച്ചിരെ ഗ്രേവിയും എന്ന് പറഞ്ഞ് തുടങ്ങിയെങ്കിലും അയാള്  നിർബന്ധിച്ചപ്പോൾ  അത് അഞ്ച് പൊറോട്ടയിലും ഒന്നര ബീഫ് ഫ്രൈയിലും പോയി മുട്ടി നിന്നു. ജീവിതത്തിൽ കഴിച്ച ഏറ്റവും രുചിയുള്ള പൊറോട്ടയും ബീഫും കൊമ്പിയിൽ ഒന്നായിരുന്നു അത്.


"ചേട്ടാ പൊറോട്ടയും ബീഫും പൊളിച്ചു ട്ടാ.."


എന്ന് പറഞ്ഞ് ഇറങ്ങാൻ നേരം പൊറോട്ട ആൻഡ്ബി ബീഫ്ല് ൻറെയും ചായ മേമ്പൊടിക്ക്  കയറ്റിയതിന്റെയും ബില്ലായ ഇരുന്നൂറ്റി പത്തിന് പകരം   രണ്ടായിരത്തിന്റെ മൂന്ന് നോട്ടുകൾ കൊടുത്ത് അയാളെ ഞെട്ടിക്കണം എന്ന് സത്യമായും സിദ്ധിക്ക് മുതൽ സന്തോഷ്‌ പണ്ഡിറ്റ് വരെയുള്ള സകല സിനിമാനടന്മാരെയും പോലെ ഞാനും ചിന്തിച്ചു. അത് കൈപ്പറ്റി ബോച്ചേ ടീയുടെ ലോട്ടറി അടിച്ച പോലെയുള്ള അയാളുടെ അന്തം വിട്ടുള്ള നിൽപ്പ് മനസ്സിൽ കാണാമായിരുന്നു.


പക്ഷേ, ട്വിസ്റ്റ്‌ വരുന്നേ ഉണ്ടായിരുന്നുള്ളൂ!


പേഴ്സിൽ ആകെയുള്ളത് എഴുപത് രൂപ! പിന്നൊരു പത്ത് രൂപ ചില്ലറയും. അങ്ങനെ വരാൻ വഴിയില്ലല്ലോ എന്ന് ചിന്തിച്ചു കമഴ്ത്തിയും കിടത്തിയും ഒക്കെ പരിശോധിച്ചിട്ടും ഓട്ടക്കാലണ പോലുമില്ല. കൊറോണക്കാലത്തെ പേഴ്സ് ചതിച്ചു!


ചേട്ടാ.. ക്രെഡിറ്റ് കാർഡ് എടുക്കുമോ എന്ന് ചോദിക്കാൻ മുകളിൽ കെട്ടിയ ടാർപ്പായ കീറിയതിനിടയിലൂടെ വന്ന് മുഖത്ത് വീണ വെയിൽക്കീറ് സമ്മതിച്ചില്ല.


പിച്ച തെണ്ടുന്നവർ പോലും ജി പേ സ്കാനിംഗ് ഇമേജ് കൊണ്ടുനടക്കുന്ന ഇക്കാലത്തേക്കാൾ കുറച്ച് കൊല്ലം  മുമ്പാണ് സംഭവം നടക്കുന്നത്. സോ, അതും ഖുദാ ഹവാ.


ഉള്ള കോൺഫിഡൻസ്, നാണം ഇല്ല എന്നതും സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കാൻ പറ്റുന്ന നാവുമാണ്. സി ഐ ഡി മൂലങ്കുഴിയിൽ സഹദേവന്റെ ഗുരുവും അങ്കിളുമായ ക്യാപ്റ്റനെ മനസ്സിൽ കണ്ട് 

കാർഡ് ?

ജി പേ?

ചെയിൻ?

വാച്ച്?

എന്നൊക്കെ ചോദിക്കാം എന്ന് വച്ചപ്പോൾ ദാറ്റ് ഓൾഡ് മാൻ ഇങ്ങോട്ട്..


"എന്ത്യേ? എന്ത് പറ്റി?"


ഇനി ഈ പിശാശ് പൊറോട്ട കുഴക്കാൻ എന്നെ ഏൽപ്പിക്കുമോ. അതിനും മുമ്പ് ഈ ഏരിയയിൽ ഉള്ള ആരെയെങ്കിലും വിളിച്ച് ഒരു ഇരുന്നൂറ് എത്തിക്കാൻ പറയാം. കൊറോണ ടൈമിൽ ആര്എ വരുമോ.. ന്ന് ചിന്തിക്കവേ അയാൾ തുടർന്നു.

"ചില്ലറ ഇല്ലെങ്കി പിന്നെ മതി സാറേ. "


ദുന്ദുഭിയ്ക്കൊപ്പം പെരുമഴ പെയ്തു മനസ് തണുത്തു.


"ഞാൻ വൈകീട്ട് കൊണ്ട് വന്ന് തരാം, ട്ടാ. പെട്ടെന്ന് പോരേണ്ടി വന്നതോണ്ട് എടുക്കാൻ വിട്ട് പോയി. പോക്കറ്റ് തപ്പിയപ്പോഴാ.. ഇതേ ഉളളൂ."


ഉള്ള ചില്ലറ നീട്ടി.


"ഏയ്‌, സാറ് ഒരുമിച്ചു തന്നാ മതി. "

"ശരി, എത്രയും പെട്ടെന്ന്. ഒത്താൽ ഇന്ന് തന്നെ. " 


കേവലം ഒരു പൊറോട്ടയടിക്കാരന്റെ ഔദാര്യത്തിനു മുന്നിൽ എന്റെ വിജരംഭിതാഭിമാനം  അടിയറവു വയ്ക്കാൻ ഞാൻ ഒരുക്കമല്ല. ഇന്ന് തന്നെ കാശ് കൊണ്ട് കൊടുത്തിരിക്കും. പുല്ല്.


"അപ്പൊ ശരി, പെട്ടെന്ന്കാണാ ട്ടോ ചേട്ടാ."

സാനിറ്റൈസർ കൊണ്ട് കുളിച്ച് വീട്ടിൽ കയറിയപ്പോൾ  പരിചയക്കാരൻ ഒരുത്തന്റെ ഫാമിലി അടക്കം കൊറോണ സെന്ററിലേയ്ക്ക് വീതം വയ്ക്കപ്പെട്ട വിവരം അറിഞ്ഞു. 

"ഈശ്വരാ... നാലാള് നാല് സെന്ററിലോ!"

രണ്ടു മണിക്കൂർ കഴിഞ്ഞില്ല, പൊറോട്ടമാഷിന്റെ കടം വീട്ടുന്നതിനായി ഹൃദയം ത്രസിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു അനൗൺസ്‌മെന്റ് കേട്ടു. 

വാർഡ്‌ 18,19.... കണ്ടേയ്ൻമെന്റ് സോൺ.. വീട്ടിൽ തന്നെ ഇരിക്കുക..


ബെസ്റ്റ്. 

അപ്പൊ ഇത് പൂട്ടി ല്ലേ. എന്തൊക്കെ പ്ലാനുകൾ ആയിരുന്നു. സർവ്വതും പൊളിഞ്ഞു.

അതിനിടെ,

പൊറോട്ട മാഷ്ടെ കാശ് മാഞ്ഞു പോയ്‌!

ഫുഡ്ഡിച്ചു കഴിഞ്ഞിട്ടു കൊടുക്കാത്ത കാശ്, അവരിങ്ങോട്ട് വിളിക്കുമെന്ന് കരുതി മിണ്ടാതിരുന്നാൽ അപ്രത്യക്ഷമാകുന്ന സൗഹൃദങ്ങളെ കുറിച്ച് വാട്സാപ്പ് യൂണിവേഴ്സിറ്റി സ്റ്റഡി പോസ്റ്റ്‌ പോലെ ക്രമേണ മറന്നു പോയി.

നാള് കുറെയേറെ കഴിഞ്ഞ് ആ വഴി പോകേണ്ടി വന്നപ്പോഴാണ് കൊടുക്കാൻ വിട്ടുപോയ കാശ് ഓർമ്മ വന്നത്. ഇന്നത് കൊടുക്കണം. മൂക്ക് മുട്ടെ പൊറോട്ട കേറ്റെം വേണം.


രണ്ടായിരം വിട്ട് അഞ്ഞൂറിന്റെ മൂന്ന് നോട്ടെങ്കിലും കൊടുത്ത് പൊറോട്ടവീശ് ആശാനെ ഞെട്ടിച്ചാലോ എന്നൊരു ചിന്ത എന്റെ ദുഷ്ട മനസിലും വന്നു. 


നോക്കാം, 

മനസ്സിൽ പറഞ്ഞു.


ഒരു നിമിഷം സ്ഥലകാലം നഷ്ടപ്പെട്ടോ എന്ന് തോന്നി.

കട കാണാനില്ല.

ങേ..

ഇവിടെ തന്നെ ആരുന്നൂ ലൊ!

അവിടെ വിശാലമായ സെറ്റപ്പിൽ ഒരു ഹോട്ടൽ. ഏക് ബംഗാളി ബാബു പൊറോട്ട കാ കാം, ദൂസരാ ചപ്പാത്തി പരത്തൽ കർ രഹാ ഹേ.. ഹോ 

ഓഹോ..

അറിയുന്ന ഹിന്ദിയിൽ ലവരോട് പൊറോട്ട തിന്നിട്ട് അഞ്ചാറു മാസം മുമ്പ് കാശ് കടം പറഞ്ഞു പോയ കഥ പറഞ്ഞിട്ടും കുരിപ്പുകൾക്ക് മനസിലാവണില്ല.


അവസാനം 

"സേട്ടാ, യെ സേട്ടൻ കുച്ച് കഹ്‌ രഹാ ഹേ " എന്ന് ആകത്തേയ്ക്ക്  വിളിച്ച് പറഞ്ഞപ്പോൾ ഒരു മുപ്പത്തഞ്ചു തോന്നിക്കുന്ന ചുള്ളൻ പ്രത്യക്ഷനായി.


കാര്യം പറഞ്ഞു.


"അച്ഛനാവും. ഇപ്പൊ ഞാനാ നടത്തണേ. അതൊക്കെ വിട്ട് കള ഭായ്. അതൊക്കെ കഴിഞ്ഞു പോയ കാര്യല്ലേ. നിങ്ങ അതൊക്കെ ഓർത്തല്ലോ. അതന്നെ വല്യ കാര്യം "

" അല്ല, ഇത് അച്ഛന് കൊടുത്താ മതി. ആൾക്ക് സന്തോഷമാവട്ടെ. "

ഞാൻ കാശെടുത്തു.


" വേണ്ടെന്നേ, അച്ഛന് സന്തോഷം ആയിക്കാണും. "


" അതെന്താ നിങ്ങ തമ്മിലു മിണ്ടലും പറയലും ഒന്നൂല്യേ? "


"അച്ഛനെ കൊറോണ കൊണ്ടോയീട്ട് മൂന്ന് മാസായി, ബ്രോ " അയാൾ പറഞ്ഞു.

ആ കണ്ണുകളിൽ നനവുണ്ടായിരുന്നു.


ഒരു നിമിഷം ഞാൻ തരിച്ചു നിന്നു.

പിന്നെ, ഇറങ്ങി വണ്ടിയുടെ അടുത്തേക്ക് നടന്നു.


മനസ്സിൽ ഒരു മീറ്റർ വീതിയിൽ വിരിഞ്ഞ പൊറോട്ടയുടെ മറവിൽ നിന്ന് പൊറോട്ടമാഷ് തെളിഞ്ഞു വന്നു.

പദ്മരാജന്റെ വരികളിൽ ഒരു മോഡിഫിക്കേഷൻ  വരുത്തി ചുണ്ടുകൾ മന്ത്രിച്ചു.

"പൊറോട്ടയും  ചിലപ്പോൾ അങ്ങിനെയാണ് 

നമ്മോട് യാത്ര പോലും പറയാതെ 

ഒന്ന് തിരിഞ്ഞു നോക്കുകകൂടി  ചെയ്യാതെ ജീവിതത്തിൽനിന്നിറങ്ങിപ്പോകും!" 

Sunday, June 16, 2024

പലരിൽ ചിലർ 8


സുജാത..മിസ് യു ഡിയർ ഫ്രണ്ട്
ഫേസ്ബുക് പരിചയപ്പെടുത്തിയ ഒരു പ്രൊഫൈൽ. തുണികളിൽ പെയിന്റ് ചെയ്യുന്നു എന്നതും കേരള മ്യുറൽ ചെയ്യുന്നു എന്നതും സുജാത എന്ന വ്യക്തിയിലേക്ക് അടുപ്പിച്ചു. പ്രളയക്കാലത്ത് തുടങ്ങി കൊറോണക്കാലത്ത്,പച്ച പിടിച്ച സൗഹൃദം. നൂറു ദിനവരകളിലെ ഒത്തു ചേരൽ., ചർച്ചകൾ..
മ്യൂറൽ പാഠങ്ങൾ, അതിനനുബന്ധമായ ധ്യാനശ്ലോക കഥകൾ ഒക്കെ പറഞ്ഞു തന്ന വേദികളിൽ എപ്പോഴോ ഞാൻ ഗുരു എന്ന് വിളിച്ചു. പിന്നീട് ഒഫീഷ്യലായി ഓൺലൈനായി ശിഷ്യപ്പെട്ടു!
അതിനുമപ്പുറം മ്യുറൽ ആർട്ടിനെക്കുറിച്ച്..ഞങ്ങൾ വാ തോരാതെ സംസാരിച്ചു.ബുദ്ധനെക്കുറിച്ച്, യക്ഷിയെക്കുറിച്ച്, ആദികേശവപ്പെരുമാളെപ്പറ്റി..
കുറേക്കാലം മാധവി, സുജാതയുടെ മകളായിരിക്കും എന്ന ചിന്തയിലായിരുന്നു ഞാൻ. പിന്നീടാണ് അതൊരു സങ്കൽപ്പ കഥാപാത്രമാണെന്നു മനസിലായത്! മാധവിക്കു ചുറ്റും ഒരു ലോകം തീർക്കുകയും താൻ അതിലെ ഒരു കഥാപാത്രമാവുകയും ചെയ്‌തു സന്തോഷിക്കുന്ന സുജാതയെ ഒരു അത്ഭുതജീവിയായി ഞാൻ കണ്ടു. വരയൊന്നും നടന്നില്ല.. മാധവി വന്നു നൂറായിരം ചോദ്യങ്ങൾ ചോദിച്ചു ശല്യപ്പെടുത്തുന്നു.. എന്നൊക്കെ പറയുമ്പോൾ ക്രമേണ, കുട്ടികളല്ലേ, ചോദ്യങ്ങൾ വന്നുകൊണ്ടേയിരിക്കും.. എന്ന് പറയാൻ ഞാനും ശീലിച്ചു.
അറിയാതെ വരയ്ക്കുന്നതും അറിഞ്ഞിട്ടു സ്വതന്ത്രമായി മാറ്റി വരയ്ക്കുന്നതും തമ്മിലുള്ള വ്യത്യാസം അറിയണം അതറിഞ്ഞു വരയ്ക്കണം എന്ന് പറയുന്ന, വിഭ്രമാത്മകം എന്ന് ഒരുപക്ഷെ പുറത്തുനിന്നുയി നോക്കുന്നവർക്ക് തോന്നുന്ന, എന്നാൽ കൊമേഴ്സ്യൽ വർക്കുകളിൽ താൻ സൃഷ്ടിച്ച ലോകത്തിലെ ഒന്നും ഇടപെടാത്ത ഒരു ജീവിതമുള്ള ഒരാൾ. എന്നെ സംബന്ധിച്ച് ഭാവനയിലും റിയാലിറ്റിയിലും ഒരേ സമയം ജീവിക്കുന്ന ഒരാൾ.. അയാൾ ഒരു ദിവസം വെറുതെയങ്ങു മാഞ്ഞുപോയി എന്ന് പറയുന്നത് ഉൾക്കൊള്ളാനാവുന്നില്ല. അതുകൊണ്ടുതന്നെ മാധവിയുടെ വാശിയ്ക്കു വഴങ്ങി എങ്ങോട്ടോ ഒരു യാത്ര പോയി എന്ന് കരുതാനും എന്നെങ്കിലും തിരികെ വരും എന്ന് വിശ്വസിക്കാനുമാണിഷ്ടം.

Wednesday, March 6, 2024

അജ്ഞാതന്റെ ചിരി


അജ്ഞാതന്റെ ചിരി
...................................

കുറച്ചു കൊല്ലങ്ങള്‍ക്ക് മുന്‍പ്.. 
അമ്യുസ്മെന്റ്റ് പാര്‍ക്കുകളും ബിവറേജുകളും ഇത്രയും സജീവമല്ലാതിരുന്ന അഥവാ ഇല്ലാതിരുന്ന കാലത്ത്.. ഞങ്ങളുടെ പ്രധാന വിനോദയാത്ര അതിരപ്പിള്ളിയിലെയ്ക്കായിരുന്നു.
ചിലപ്പോള്‍ ബസില്‍.. മറ്റു ചിലപ്പോള്‍ ലൈസന്‍സും ആര്‍ സി ബുക്കും തപ്പാന്‍ നില്‍ക്കുന്ന പോലീസിനെ കണ്ണ് വെട്ടിച്ചു ബൈക്കില്‍.

എങ്ങിനെയായാലും വീട്ടില്‍ അറിയാതെയാണ് മുങ്ങല്‍.
കള്ളും നാടനും നാടന്‍ രുചിഭേദങ്ങളും രസം പിടിപ്പിച്ചിരുന്ന ആ യാത്രകളുടെ അവസാനം പാറയില്‍ വഴുതിവീണ് തൊലി പോയും ബൈക്ക് തെന്നി പരിക്ക് പറ്റിയുമൊക്കെയാണ് തിരിച്ചെത്തിയിരുന്നതെന്കിലും  അന്നത്തെ ഓരോ യാത്രയും ഓരോ ആഘോഷമായിരുന്നു.

അത്തരമൊരു യാത്രയില്‍, തുമ്പൂർമുഴിയ്ക്കും അതിരപ്പിള്ളിക്കുമിടയില്‍ അധികമാരും ഇറങ്ങാത്ത ഒരു സ്ഥലം ഞങ്ങള്‍ കണ്ടെത്തി. റോഡിലൂടെ ഇടയ്ക്ക് പോകുന്ന വണ്ടികളിലെ കാഴ്ച്ചക്കാരില്‍നിന്നു ബൈക്കുകള്‍ മറച്ചു വച്ച് ഞങ്ങള്‍ ആവേശപൂര്‍വ്വം താഴേയ്ക്കിറങ്ങി. റോഡില്‍നിന്നും ഇരുന്നൂറു മീറ്ററോളം താഴെ ഞങ്ങള്‍ക്ക് വേണ്ടി മാത്രം ഒരു സ്ഥലം. പുഴയുടെ വളവാണ്.
വിജനം.. വന്യം.. വശ്യം!

പാറക്കല്ലുകൾക്കിടയിലൂടെ വളഞ്ഞു തിരിഞ്ഞു പതഞ്ഞൊഴുകുന്ന പുഴ. ചുറ്റും കാടിന്റെ പച്ചപ്പ്‌. ഒരു വശത്ത് പത്ത് മുപ്പതടി പൊക്കമുള്ള നല്ല കിടിലന്‍ ഒരു പാറക്കെട്ട്. ചുറ്റുമുള്ള കാട്ടില്‍നിന്നു ചീവീടിന്റെ ശബ്ദം മാത്രം. വേനല്ക്കാലമായതുകൊണ്ട് വെള്ളം കുറവ്, അരയ്ക്കൊപ്പം മാത്രം.  ഇത്തിരി ബോധമുണ്ടെങ്കില്‍ ഒലിച്ചു പോകാന്‍ ഒരു സാധ്യതയുമില്ല!

കുപ്പികള്‍ തുറന്നു. അര്‍മ്മാദം തുടങ്ങി. ആറ് പേരടങ്ങുന്ന ഞങ്ങളുടെ സംഘം വെള്ളത്തിലിറങ്ങി തിമിര്‍ത്തു മറിച്ചു. 

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോളാണ് കൂട്ടത്തിലുള്ള ആരോ അത് കണ്ടത്..
നെടുങ്കന്‍ പാറക്കെട്ടിനു മുകളില്‍ ഞങ്ങളെ തന്നെ നോക്കി ഒരാള്‍!
കറുത്ത് തടിച്ചു, മേല് മുഴുവന്‍ രാമവും അരയില്‍ ചുവന്ന കൈലിയുമായി ഒരു താടിക്കാരന്‍.
ഒരു നിമിഷം.. അര്‍മ്മാദം നിന്നു. എല്ലാവരും സൈലന്റ് ആയി.
ഏതോ പ്രേതകഥയിലെ മന്ത്രവാദിയെ പോലെ പാറക്കെട്ടിനു മുകളില്‍ അയാള്‍ ചമ്രം പടഞ്ഞിരിക്കുകയായിരുന്നു.
ഏതോ ഒരു ഭീതി പെട്ടെന്ന് ഞങ്ങളെ പൊതിഞ്ഞു.
അടുത്ത നിമിഷം, സംഘം ചേരലിന്റെ ശക്തിയില്‍ ധൈര്യം വീണ്ടെടുത്ത്‌ ഞങ്ങള്‍ സാഹചര്യത്തിലെയ്ക്ക് തിരിച്ചെത്തി. 
" എന്താ ചേട്ടാ?" എന്ന ചോദ്യത്തിന് ചുമല് കുലുക്കി ഒന്നുമില്ല എന്ന ആംഗ്യം മാത്രം മറുപടി.

"ഇത് പണ്യാവോടാ?"
"ഏയ്‌.. മൈന്‍ഡ് ചെയ്യണ്ട."
"ലോക്കല്സിന്റെ കലിപ്പാവോ?"
"നമ്മള്‍ അതിനു വേണ്ടാത്തതൊന്നും കാണിക്കണില്ല്യല്ലോ."
അങ്ങിനെ ചോദ്യവും ഉത്തരവും സമാശ്വാസവും ഞങ്ങള്‍ തന്നെ നടത്തി.

വീണ്ടും അര്‍മ്മാദം തുടങ്ങി. ഇടയ്ക്ക് ഒരുള്‍വിളി വരുമ്പോള്‍ ഓരോരുത്തരും ആ 'അന്യഗ്രഹ ജീവിയെ' തിരിഞ്ഞു നോക്കി. 
നിഗൂഡതയുടെ പര്യായം പോലെ നിസ്സങ്കോചം അയാള്‍ അവിടെത്തന്നെ ഇരിപ്പുണ്ട്! ആവശ്യത്തിന് പുച്ഛം കലർത്തിയ പോലെ ചുണ്ടിന്റെ ഒരു ഭാഗം താഴ്ത്തിയ ഒരു ചിരി സഹിതം.

ഞങ്ങളെത്തന്നെ മറന്ന കുറച്ചു നേരത്തിനോടുവില്‍  കൂട്ടത്തിലോരുവന്‍ പാറക്കെട്ടിനു മുകളിലേയ്ക്ക് കൈ ചൂണ്ടി.
തിരിഞ്ഞു നോക്കിയ ഞങ്ങള്‍ ഞെട്ടിത്തരിച്ചു.
പാറക്കെട്ടിനു ഏറ്റവും തുമ്പത്ത് ഉടുമുണ്ടഴിച്ചു തലയില്‍ കെട്ടി,വിരിച്ചു പിടിച്ച കയ്യുമായി താഴേയ്ക്ക് ചാടാനാഞ്ഞു അയാള്‍.
പേടിച്ചു വിറച്ച ഞങ്ങള്‍ താഴേയ്ക്ക് നോക്കി.
നേരെ താഴെയുള്ള കുഴിയില്‍ വന്നു വീണാല്‍ പോലും ചാവാതെ രക്ഷപ്പെടാനുള്ള വെള്ളം അതിലില്ല.

"ചേട്ടാ.. എന്തൂട്ടാ കാണിക്കണേ.. വേണ്ടാട്ടാ.." 
"ചാടല്ലേ.. താഴെ പാറയാ.. "
"പ്ലീസ്.. "
"ഡാ.. തെണ്ടീ, ഞങ്ങക്ക് പണിണ്ടാക്കല്ലെടാ.." 
"നാട്ടുകാരെ.. ഓടി വായോ..."

ഞങ്ങളുടെ വെപ്രാളം പിടിച്ച ശബ്ദഘോഷങ്ങള്‍ക്കു ചിറി കോടിയ ഒരു ചിരി മറുപടിയായി നല്‍കി അയാള്‍ താഴോട്ടു പോന്നു!

ചിലര്‍ കണ്ണ് പൊത്തി..
എന്താ ചെയ്യേണ്ടതെന്നറിയാന്‍ വയ്യാതെ പകച്ചു നിന്ന ഞങ്ങള്‍ക്ക് കുറച്ചപ്പുറത്തുള്ള കുഴിയില്‍ വെട്ടിയിട്ട മരം പോലെ അയാള്‍ വീണു.
തെറിച്ചുയര്‍ന്ന വെള്ളത്തിന്‌ നടുവില്‍ അയാള്‍ താഴ്ന്നു.. പിന്നെ പൊന്തി. 
കഴുത്തൊപ്പം വെള്ളത്തില്‍ അയാള്‍ ഒന്ന് നിവര്‍ന്നു നിന്നു, എന്നിട്ട് കണ്ണ് മുകളിലേയ്ക്ക് മറിച്ചു വീണ്ടും താഴ്ന്നു. പിന്നെ, പതഞ്ഞൊഴുകുന്ന വെള്ളത്തിനൊപ്പം ആ ശരീരം പാറകളില്‍ തട്ടി ഒഴുകാന്‍ തുടങ്ങി.
പത്തടി അപ്പുറത്ത് കൂടെ ആ ശരീരം പാറകളില്‍ തട്ടിയും മുട്ടിയും നീങ്ങുന്നത്‌ മന്ദബുദ്ധികളേപ്പോലെ ഞങ്ങള്‍ നോക്കി നിന്നു. 
ഒഴുകുന്നതിനിടയില്‍ ഞങ്ങളുടെ മുന്നില്‍ വച്ച് അയാള്‍ കണ്ണ് തുറന്നു. തുറിച്ച കണ്ണുകളോടെ ഞങ്ങളെ നോക്കി. എന്നിട്ട് വീണ്ടും പാറകളില്‍ തട്ടിയും മുട്ടിയും ഒഴുകി നീങ്ങി.

"ഡാ.. സ്കൂട്ടാവ് വേഗം.. ഇത്  പണി കിട്ടാന്‍ പോണ കേസാ" രാജു പറഞ്ഞു. 

ഞങ്ങള്‍ കിട്ടിയതൊക്കെ പെറുക്കി റോഡിലെയ്ക്കൊടി.
ഓട്ടത്തിനിടയില്‍ വീട്ടിലറിയാതെയുള്ള ഊരുചുറ്റലിന്റെ ഭവിഷ്യത്തുകള്‍, ആരെങ്കിലും 'ദിവന്മാര് അയാളെ തല്ലിക്കൊന്നു' എന്നെങ്ങാനും പറഞ്ഞാല്‍ ഉണ്ടാവുന്ന പുലിവാലുകള്‍, പോലീസ് അന്വേഷണം... എല്ലാം തലയിലൂടെ കൊള്ളിയാന്‍ മിന്നുന്നത് പോലെ കടന്നു പോയി.

എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അത് നശിപ്പിക്കാന്‍ ധൈര്യം സംഭരിച്ചു അനീഷ്‌ തിരിച്ചു വന്നു.
കുപ്പിയുടെ കാര്‍ക്കുകളടക്കം പെറുക്കിയെടുത്തു അവന്‍ ഞങ്ങളോട് ചേര്‍ന്നു. 

രണ്ടു നിമിഷത്തിനകം ഞങ്ങള്‍ റോഡിലെത്തി.

ഡ്രസ്സ്‌ ഒക്കെ വാരി വലിച്ചിട്ടു വണ്ടിയെടുക്കുമ്പോള്‍, വണ്ടി ആരും കാണാത്തിടത് ഒതുക്കി വച്ചതില്‍ ഞങ്ങള്‍ സമാധാനിച്ചു. 
പെട്ടെന്ന്, ഞാന്‍ കണ്ടു.. ഞങ്ങലെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട്‌ ഒരു കയ്യില്‍ ഒരരിവാളുമായ് ഒരു മധ്യവയസ്കന്‍..

വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ തുടങ്ങിയ ജോണിയെ ഞാന്‍ തോണ്ടി വിളിച്ചു ..
"ഡാ.. പെട്ടു, അയാള്‍ മ്മളെ കണ്ടു."

എല്ലാവരും കാറ്റ് പോയ ബലൂണ്‍ പോലെയായി.

"അയാള്‍ക്കിട്ടോരെണ്ണം കൊടുത്തു വിട്ടു പോയാലോ?" 
എന്ന റാഫിയുടെ ശബ്ദം താഴ്ത്തിയുള്ള ചോദ്യം അയാളുടെ അരിവാളിന്റെ മൂര്‍ച്ച കണ്ടു ഒടുങ്ങി.
പോലീസിനു മുന്നില്‍ കീഴടങ്ങാന്‍  പോകുന്ന തീവ്രവാദിയെപ്പോലെ, ഞാന്‍ അയാള്‍ക്കടുത്തു ചെന്നു. പകുതി കരച്ചിലിന്റെ അകമ്പടിയോടെ പറഞ്ഞു.
"ചേട്ടാ.. ഞങ്ങള് കുളിക്കുമ്പോ ഒരാള്‍ ആ പാറയുടെ മോളീന്ന് താഴേക്കു ചാടി. ചത്തുന്നാ തോന്നണെ"

"ഞാന്‍ ആ വളവിന്റെ അപ്രത് പുല്ലരിയാര്‍ന്നു. നിങ്ങടെ വിളി കേട്ട് വന്നതാ.. ആരാ ആള്? നിങ്ങടെ കൂട്ടത്തിലുളളതാണോ?

"അല്ല ചേട്ടാ.. ഒരു കറുത്ത് തടിച്ചു താടിയൊക്കെ ഉള്ള ആളാ.."

"അതിപ്പോ നമ്മടെ സോമനാവോ?" 

ഇതിനിടയില്‍ "എന്താ രാഘവേട്ടാ പ്രശ്നം?" എന്നും ചോദിച്ചു, അവിടെന്നും ഇവിടെന്നുമോക്കെയായി രണ്ടുമൂന്നു നാട്ടുകാര്‍ അവിടെയെത്തി.

"ഈ ചുള്ളമ്മാര് കുളിക്കണേന്ടവ്ടെ ഒരു ഗെഡി താഴേക്കു ചാടീന്നു പറയണൂ. അടയാളം കേട്ടട്ട്‌ മ്മടെ സോമനാണോന്നു സംശയം."

" ആവും ട്ടാ, അവന്‍ ഇന്ന് ചോന്ന മുണ്ടന്ന്യ ഉടുത്തേർന്നത്.." 

നാട്ടുകാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു..
"നിങ്ങള് കൂളാവടാപ്പാ.." ഒരാള്‍ ഞങ്ങളെ ആശ്വസിപ്പിച്ചു. 

"ഈ സോമന്‍ ന്നു പറയണ ഡാവിന് മെന്റലാ..
 ന്നാലും ചാടാറോന്നുല്ല്യല്ലോ.. ഡാ.. നിങ്ങള് അയാളെ പിടിച്ചു കിഴിയിട്ടാ? "

ഞങ്ങള്‍ പേടിച്ച ആ ചോദ്യം വന്നു കഴിഞ്ഞു. എല്ലാവരും പരസ്പരം നോക്കി. 
'വിനോദയാത്രക്കെത്തിയവര്‍ നാട്ടുകാരനെ മര്‍ദ്ദിച്ചു കൊന്നു' എന്നൊരു തലേക്കെട്ടുമായി പിറ്റേന്നത്തെ പത്രം ഇറങ്ങുന്നത് ഞങ്ങള്‍ മനസ്സില്‍ കണ്ടു.
ആശയറ്റു ദൈന്യരായി 
 "ഇല്ല. സത്യമായിട്ടും അങ്ങിനെയൊന്നും ഉണ്ടായിട്ടില്ല..  ആയിരം പ്രാവശ്യം ചാടല്ലേ .. ചാടല്ലേ..ന്ന് പറഞ്ഞതാ.." ഞങ്ങള്‍  പറഞ്ഞു.

"ഗെഡികളൊരു കാര്യം ചെയ്യ്. തെറിക്കാന്‍ നോക്കണ്ട. മ്മക്കൊന്നു നോക്കാം. വാ.. " ഒരു നാട്ടുകാരന്‍ പറഞ്ഞു..

ഞങ്ങള്‍ കയറി വന്ന വഴിയിലേയ്ക്കു അയാള്‍ ഇറങ്ങി. പേടിച്ചു വിറച്ചു ഞങ്ങള്‍ അയാളെ പിന്തുടര്‍ന്നു. ഞങ്ങള്‍ക്ക് പുറകിലായി മറ്റു നാട്ടുകാരും.

അജ്ഞാതന്‍ വീണ സ്ഥലവും ഒഴുകി പോയ വഴിയും ഞങ്ങള്‍ അവരെ കാണിച്ചു കൊടുത്തു.

"ഡാ.. ചാലക്കുടിപ്പോഴേല് കുരുത്തി വയ്ക്കേണ്ടി വരോ? ശവം കിട്ടാന്‍" തുടങ്ങിയ സംഭാഷണങ്ങള്‍ ഞങ്ങളുടെ ടെന്ഷനെ കൂട്ടിക്കൊണ്ടിരുന്നു. 
ഞങ്ങള്‍ക്ക് പത്തിരുപതടി മുന്നിലായി പുഴയുടെ വളവും കഴിഞ്ഞു മുന്നോട്ടു പോയ ചേട്ടന്‍ അപ്പുറതെന്തോ കണ്ടപോലെ പെട്ടെന്ന് നിന്നു.
തിരിഞ്ഞു, ഞങ്ങളോട് നിശബ്ദരാവാനും നില്ക്കാനും  ആംഗ്യം കാട്ടി. എല്ലാവരും നിശബ്ദരായി.
ആകാംക്ഷയുടെ പാരമ്യത്തില്‍ നിന്ന എല്ലാവരും പതിയെ അയാളെ സമീപിച്ചു.

അപ്പോള്‍, 
വളവിനപ്പുറത്തെ പാറപ്പുറത്ത് ചുവന്ന ലുങ്കി പിഴിഞ്ഞ്,  തല തോര്ത്തിക്കൊണ്ട് അയാള്‍! 

അന്തം വിട്ടു വായും പോളിച്ചുനിന്ന ഞങ്ങളെ നോക്കി ആ മനുഷ്യന്‍ ചിറി വശത്തേയ്ക്ക് കോട്ടി ഒരു ചിരി!

പാറക്കെട്ടിനു മുകളില്‍നിന്നും താഴേയ്ക്ക് പോരുമ്പോള്‍ ഉണ്ടായിരുന്ന അതെ ചിരി!

Thursday, October 5, 2023

പാമ്പും ഞാനും!

ദി  പാമ്പ്

കുട്ടിക്കാലം മുതൽ ഉള്ള ഓർമ്മകളിൽ പാമ്പുണ്ട്! 
നാട്ടിലെവിടെ പാമ്പ് വന്നാലും " "മാഷേ, രാവുണ്ണിയേട്ടന്റെ വീട്ടിലൊരു മുട്ടൻ പാമ്പ് " "നായരുടെ വിറകുപുരേല് ഒരു മൂർഖൻ" എന്നൊക്കെ പറഞ്ഞു ഏത് നിമിഷവും ആരെങ്കിലും വരികയും ഉണ്ടുകൊണ്ടിരുന്ന ഉരുള പകുതി നിറുത്തി എണീറ്റ് പോവുകയും ചെയ്തിരുന്ന അപ്പൻ ഉണ്ടായിരുന്നതുകൊണ്ട് ആവണം എനിക്ക് പാമ്പുകളോട് കൗതുകമായിരുന്നു.

അപ്പൻ തരക്കേടില്ലാത്ത ഒരു സ്നേക്ക് കില്ലർ ആയിരുന്നു! മുളം കൂട്ടത്തിൽ കയറിയൊരു പുല്ലാനി മൂർഖനെ മുള ചായ്ച്ചു എയറിൽ വച്ച് തന്നെ പുള്ള് അടിച്ചു സിക്സ് തൂക്കാൻ  താപ്പു നോക്കി നിൽക്കവേ അപ്രതീക്ഷിതമായി അപ്പുറത്ത് നിന്നിരുന്ന ബാബുവേട്ടൻ അപ്പർ കട്ട് കളിക്കുകയും അതുമൂലം തന്റെ നേരെ വന്ന ആ മൊതലിനെ പേടിച്ചു ഓടേണ്ടി വരികയും ചെയ്തതോടെ ആളുടെ വീരസ്യം ഇത്തിരി കുറഞ്ഞെങ്കിലും 'ഫിനിഷർ' റോളിൽ മോസ്റ്റ് വാല്യുവബിൾ പ്ലെയർ ആയി തുടരാൻ ആൾക്ക് സാധിച്ചിരുന്നു. 

കൊമ്പൂരിയെടുക്കാൻ കൊന്നിട്ട ആനയ്ക്ക് മുകളിൽ കാലെടുത്തു വച്ച് ഫോട്ടോയ്ക്ക് പോസ് ചെയുന്ന വീരപ്പനെപ്പോലെ തല്ലികൊല്ലപ്പെട്ട പാമ്പുകൾക്കൊപ്പം സ്വയം പ്രദർശിപ്പിക്കാൻ അപ്പന് ഒരു നാണവും ഉണ്ടായിരുന്നില്ല! കാരണം സിമ്പിൾ, വിഷമുള്ളതായാലും ഇല്ലാത്തത്  ആയാലും  എല്ലാ പാമ്പും പ്രശ്നക്കാരാണ് എന്ന വിശ്വാസം തന്നെ. സ്‌നേക് റെസ്ക്യൂ എന്നൊരു പരിപാടി അന്ന് ഇല്ലാത്തതുകൊണ്ടും പാമ്പിനെ തല്ലിക്കൊന്നാൽ കേസുവരും എന്നൊരു കീഴ്വഴക്കം ഇല്ലാതിരുന്നതുകൊണ്ടും അപ്പന്റെ കലാപരിപാടികൾ നാടെങ്ങും തുടർന്ന് പോന്നു.

തറവാട് ഭാഗം വച്ചപ്പോൾ പൈതൃകമായി കൈമാറി കിട്ടാത്തതിൽ അപ്പന് വിഷമം ഉണ്ടായിരുന്നതായി തോന്നിയിട്ടുള്ള ഒന്നേ ശ്രദ്ധിച്ചിട്ടുള്ളൂ, അപ്പന്റെ അപ്പൻ ഉപയോഗിച്ചിരുന്ന പാമ്പിനെ അടിക്കുന്ന ചൂരൽ! എന്നാലും കാലാകാലങ്ങളിൽ മിനുക്കി എടുത്ത് സൂക്ഷിച്ച പേര വടികൾ ആ കുറവ് നികത്തിപ്പോന്നു.

പ്രസ്തുത കാര്യങ്ങളാൽ വേട്ടക്കഥകൾ വായിച്ച് ജിം കോര്ബറ്റിനോട് തോന്നുന്ന പോലൊരു വീരാരാധന അപ്പനോട്  ഉണ്ടായിരുന്നതുകൊണ്ടോ എന്തോ പാമ്പുകളെ എനിക്കിഷ്ടമായിരുന്നു. പാടത്ത് 'മദിക്കാൻ' പോവുമ്പോഴോ കുളത്തിൽ ചാടി മറയുമ്പോഴോ പ്രത്യക്ഷപ്പെടുന്ന നീർക്കോലികളെ, കടിക്കാനുള്ള ടൈമിംഗ് കൊടുക്കാതെ കൈ കൊണ്ട് പൊക്കിയെടുക്കുക എന്ന കാര്യം തരം  കിട്ടുമ്പോഴെല്ലാം ചെയ്തു പോരുകയും അതിനു ഹർഷാരവം ഏറ്റുവാങ്ങുകയും ചെയ്ത ഒരു കൗമാരകാലം എനിക്ക് ഉണ്ടായിരുന്നു. ഇടയിലെപ്പോഴോ കടികളും കിട്ടിയിട്ടുണ്ട്. കടി കിട്ടിയിട്ടും അത്താഴം കഴിച്ചാലും ഒരു പുല്ലും സംഭവിക്കില്ല എന്ന തെളിവായി ജീവിക്കുന്നവനാണ് ഞാൻ.  കാലാന്തരേ അതിരാവിലെ ക്ലാസെടുത്തു  ജോലിക്കു പോവുക എന്നൊരു ശീലം ഉണ്ടായപ്പോൾ വരാന്തയിൽ പ്രത്യക്ഷപ്പെടുന്ന ചേര, മുതൽ ചുമര് പാമ്പ് വരെയുള്ള നിർദോഷകാരികളെ  നല്ലനടപ്പ് ജാമ്യത്തിൽ വിടാവുങ്ങുന്ന മാനസിക നിലയിലേയ്ക്ക് മനസ്സ് പാകപ്പെട്ടുവെങ്കിലും സൊ കോൾഡ് സൂപ്പർ ഫോർ ടീമിനോട് സ്നേഹം  പ്രകടിപ്പിക്കാൻ മനസ്സ് അങ്ങട് അനുവദിക്കാറില്ല. 

അതുകൊണ്ടു തന്നെ ഒരിക്കൽ മലയാറ്റൂർ മല കയറാൻ പോയി തിരിച്ചു വരുമ്പോൾ അപ്പന് ഒരു ചൂരൽ വാങ്ങി സമ്മാനം നൽകി. അതിനു ശേഷം, ങേ ഹേ.. അപ്പന് ദൈവം സഹായിച്ചു ഒരൊറ്റ പാമ്പിനെയും തല്ലേണ്ടി വന്നിട്ടില്ല!! അപ്പൻ മണ്മറഞ്ഞു കഴിഞ്ഞും കുറെ നാള് അത് തുടർന്നു. പിന്നെ ഒരു വരവാർന്നു, പറമ്പിൽ, കോഴിക്കൂട്ടിൽ, നാളികേരം കൂട്ടിയിട്ട സ്ഥലത്ത്, കിളിക്കൂട്ടിൽ, മീൻ വളർത്തുന്ന കുളത്തിൽ.... പക്ഷെ, അപ്പോഴേയ്ക്കും എന്റെ മനസ് ഡീസന്റ് ആയി കഴിഞ്ഞിരുന്നു. ഒരു വിധം പാമ്പുകളും അതുകൊണ്ടു രക്ഷപ്പെട്ടു. ഇപ്പോളൊക്കെ കണ്ടാൽ റെസ്ക്യൂ ചെയ്യണം എന്ന മാനസികാവസ്ഥയിലേക്ക് മാറി.

എന്ന് വച്ച് ഇത് തന്നെ അവസരം എന്നൊന്നും ഒരു പട്ടിയും.. സോറി, പാമ്പും ചിന്തിക്കരുത് എന്ന്  പറയാൻ ഈ അവസരം വിനിയോഗിക്കുകയാണ്.

ഇത്രയൊക്കെ പറയുന്ന ഞാൻ 'കോരിത്തരിച്ചു' പോയ സംഭവങ്ങൾ ഉണ്ട്! ഒരിക്കൽ കുളം വറ്റിച്ചു മീൻ പിടിക്കുന്ന ഞങ്ങൾ ഒരു ബഡാ നീർക്കോലിയെ കണ്ടു. പിന്നെ അവനെ കാണാൻ ഇല്ല. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി, അവൻ എന്റെ കാലിൽ ചുറ്റിയിട്ടുണ്ട്. ഞാൻ വളരെ പതിയെ അവന്റെ തലയിൽ പിടുത്തമിടാൻ ഉന്നം നോക്കുന്നതിനിടയിൽ.. "അനങ്ങല്ലേടാ പാമ്പ് നിന്റെ കാലിന്റെ അടുത്തുണ്ട് ഞാൻ വെട്ടിക്കോളാ" എന്ന് പറഞ്ഞു വെട്ടുകത്തി ഓങ്ങുന്ന പാർട്ണറെ കണ്ട് ഞാൻ തോലാഞ്ചകഞ്ചുകിതനായി. (അന്ന് രോമം കാര്യമായി ഉണ്ടായിരുന്നില്ല!) 
പിന്നൊരിക്കൽ കുനിഞ്ഞു നിന്ന് എന്തോ ചെയ്യാൻ തുടങ്ങുമ്പോൾ ചെവിയുടെ സൈസിൽ തട്ടി ഇക്കിളിയാക്കുന്ന കയറ് ഞാനൊരു വലി വലിച്ചു.മുകളിലെ രണ്ടു ബട്ടൻസ് തുറന്നിട്ട അക്കാലത്ത് പാരീസ് ഫാഷൻ ഷോകളിൽ വരെ ഹിറ്റ് ആയിരുന്ന ലൂസ് ഷർട്ടിനു ഉള്ളിലേയ്ക്ക് വീണത് ഒരു പടുകൂറ്റൻ ചേര ആയിരുന്നു എന്ന് മനസിലാക്കാൻ മുണ്ടിന്റെ കുത്തഴിച്ചു സാധനം താഴെ വീഴുന്ന വരെ എടുത്ത കുറച്ചു സെക്കൻഡുകൾ.. ഹോ കുഞ്ചുകമണിഞ്ഞു എന്ന് മാത്രമല്ല പനിയും പിടിച്ചു.

അനുബന്ധം (അനു പിടിച്ചു കെട്ടിയിട്ടത്!)

"ഇന്ന് വീട്ടീ പോണില്ല."
"എന്തെ?"
"പറ്റില്ല, രണ്ടുമൂന്നു ദിവസത്തേയ്ക്കു പറ്റില്ല."
"കാര്യം പറ."
"ഭാര്യ ഇന്നലെ ഇടപ്പിള്ളീൽ പോയി നേര്ച്ച ഇട്ടു  വന്നണ്ട്. ഇനി കുറച്ചു ദിവസത്തേയ്ക്ക് ഇഴ ജന്തുക്കൾക്ക് പണിയാ :)"










Monday, August 7, 2023

പലരിൽ ചിലർ 7

7m 
Shared with Public
Public
പലരിൽ ചിലർ 7
നാട്ടിൽ തന്നെ, വീട്ടിൽ തന്നെ ഉണ്ടെങ്കിലും പുറത്ത് ഇറങ്ങി നടപ്പു കുറഞ്ഞു. അതുകൊണ്ട് തന്നെ ആളുകളെ കാണുന്നതും ഇന്ററാക്ട് ചെയ്യുന്നതും കുറഞ്ഞു. "ലീവിൽ എന്ന് വന്നു? ഇപ്പൊ ഇവിടെ ഇല്ലല്ലേ?" എന്ന് എന്റെ നാട്ടുകാർ തന്നെ ചോദിച്ചു തുടങ്ങി! പലപ്പോഴും ഞാൻ ഇങ്ങനെ ആയിരുന്നില്ലല്ലോ എന്ന് ചിന്തിക്കാറുണ്ട്. കാലം വരുത്തുന്ന മാറ്റങ്ങൾ എന്ന് സ്വയം സമാധാനിക്കുകയും ചെയ്യാറുണ്ട്.
ഇന്നലെ, ഉച്ച കഴിഞ്ഞു ബാങ്കിൽ പോകുവാൻ ഉണ്ടായിരുന്നു. സൂട്ടർ പാർക്ക് ചെയ്ത് ഒന്നാം നിലയിലേയ്ക്ക് കയറുമ്പോൾ ആണ് ആ കാഴ്ച കണ്ടു നിന്നത്. ക്ഷീണിച്ച ഒരു വല്യമ്മ ഒരു തെരുവുനായയ്‌ക്കു പാർലെ ജി ബിസ്കറ്റ് പാക്കറ്റ് പണിപ്പെട്ടു പൊട്ടിച്ചു കൊടുക്കുന്നതായിരുന്നു അത്. ടൗണിലെ നായ്ക്കൾ എല്ലാം കൊഴുത്തു ഉരുണ്ടിരിക്കുകയാണ്. അവർക്കു വേണ്ട പോലെ ഭക്ഷണം കിട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ, നായയ്ക്ക് സ്വാഭാവികമായി തോന്നേണ്ട ആക്രാന്തമോ അക്ഷമയോ ഒട്ടുമില്ല. അവൻ വാലൊക്കെ ആട്ടി പാവം വല്യമ്മ എന്ന റോളിൽ അവരെ നോക്കിക്കൊണ്ടു നിൽപ്പുണ്ട്. അവനാണെങ്കിൽ എന്തോ ഇവനോട് പറഞ്ഞുകൊണ്ടുമിരിപ്പുണ്ട്.
ബാങ്കിലെ കാര്യം കഴിഞ്ഞു പുറത്ത് വരുമ്പോൾ ഫുട് പാത്തിൽ തന്റെ മുന്നിൽ കിടക്കുന്ന ബിസ്കറ്റുകളെ വേദനിപ്പിക്കാതെ ആസ്വദിച്ചു പതിയെ തിന്നുന്ന നായയെ കണ്ടു. സ്‌കൂട്ടറിൽ കയറുമ്പോൾ തൊട്ടടുത്ത്നിന്നൊരു ശബ്ദം.
" മോനെ, ഒരു സർവ്വത്ത് കുടിക്കാൻ കാശ് തര്വോ?"
ഞാൻ നോക്കിയപ്പോൾ നേരത്തെ പറഞ്ഞ വല്യമ്മയാണ്.
ഞാൻ അവരെ സാകൂതം നോക്കി.
"സർവ്വത്ത് കുടിക്കാൻ കാശില്ലാത്ത വല്യമ്മയാണോ പട്ടിക്ക് പാർലെ ജി വാങ്ങി കൊടുത്തത്! സ്വന്തം കാര്യം കഴിഞ്ഞിട്ട് പോരെ അതൊക്കെ?"
"അതല്ല, സർവ്വത്ത് കുടിക്കാൻ ഒരാശ, അതോണ്ടാ."
"അത് ഞാൻ തരാം. എത്രയാ വേണ്ടേ?"
"ഇരുപത് ....?"
"ശരി, പക്ഷെ, ഈ കാശുകൊണ്ട് പട്ടിക്ക് ബിസ്കറ്റ് വാങ്ങി കൊടുക്കാനല്ലേ?! വല്യമ്മേടെ കള്ളച്ചിരി അതാണല്ലോ പറയുന്നത്.. അല്ലെ? അതല്ലേ സത്യം"
അവരുടെ കുഴിയിലായ കണ്ണുകൾ തിളങ്ങി. ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു പിന്നെ അത് മാഞ്ഞു.
"കുറേ ആളോള് ചുറ്റും ഉണ്ടായിരുന്ന ആളാർന്നു ഞാൻ. അന്നൊക്കെ എന്നെ എല്ലാർക്കും വേണാർന്നു. പിന്നെ, അവശതയായപ്പോ ആർക്കും വേണ്ടാണ്ടായി. വെച്ചും വെളമ്പിയും കുറെയേറെ ഊട്ടിയതാ, തിരിച്ചൊന്നും വേണ്ട.. ഇങ്ങനെ ഒരാള് ഉണ്ടെന്നു ഒന്ന്...
ഇവറ്റോളാവുമ്പോ കാണുമ്പോ അടുത്ത് വരും, സ്നേഹിക്കും. അതാ ഞാനിങ്ങനെ.."
സന്തോഷത്തിനും കുസൃതിക്കുമിടയിൽ അതിവൈകാരികതയുടെ സീൻ കയറി വന്ന സിനിമ കണ്ട പോലെ ഒരു മിനിറ്റ് ഞാൻ സ്തംഭിച്ചു പോയി. പിന്നെ, യാന്ത്രികമായി പൈസ നീട്ടി.
മനുഷ്യന് ചാവുന്ന വരെ വേണ്ട ഒന്നേയുള്ളൂ പരിഗണന. അത് ചിരിയായോ കുശലാന്വേഷണമായോ കാശുചെലവില്ലാതെ കൊടുക്കാൻ സാധിക്കുന്ന ഒന്നാണെങ്കിലും നമ്മള് പിശുക്കുന്നതിന്റെ പരമാവധി അതിൽ പിശുക്കും. നാളെകളെ കുറിച്ച് ഒട്ടും ചിന്തിക്കാതെ.

Sunday, April 23, 2023

കാന്താരാ ഓഫ് വെള്ളിടിമുക്ക് !

കാന്താരാ ഓഫ് വെള്ളിടിമുക്ക്  


"ഉച്ചക്ക് നിർത്തിക്കോ ട്ടാ. ഒന്നാമത്തേല് ഉച്ച തിരിഞ്ഞത് മഴ്യ, ത്ലാവർഷല്ലേ. പിന്നെ, ഞാണ്ടാവൂല്ല്യ " 

ജെയ്ക്കബ്ബ്‌ പറഞ്ഞത് കേട്ട് ജാതിയ്ക്കു കട വാങ്ങുന്ന പണി സുകുമാരൻ ഒരു നിമിഷം നിർത്തി.

"സുക്വേട്ടൻ നോക്കണ്ട, ഊണ് കഴിച്ചിട്ട് പോയാ മതി."

ചമ്മിയ ഒരു ചിരിയോടെ പണി തുടരുമ്പോൾ മനസ്സിലോർത്തു.

പണ്ടാരമടങ്ങാനായിട്ടു മാസത്തില് പത്ത് പന്തണ്ട് സ്ഥിരം പണി ഇവിടെനിന്നാ. രാവിലെ കഞ്ഞീം, ഉച്ചയ്ക്ക് ചോറും ഉഗ്രൻ കൂട്ടാനുകളും, ഉച്ച തിരിഞ്ഞു ചായേം കടീം. വശക്കേടാവുന്ന പണീമില്ല. അറുന്നൂറു രൂപ ദിവസക്കൂലി. 

"എണ്ണൂറും എണ്ണൂറ്റമ്പതും പറമ്പുപണിയ്ക്കു കൂലിണ്ട് ട്ടാ.'' 

എന്ന് പീറ്ററൊക്കെ പറയും. അത് നല്ലോണം പണിയണോർക്ക് മ്മക്ക് അറുന്നൂറന്നെ ഭാഗ്യം.. എന്ന് മനസിലുണ്ടെങ്കിലും 

"ആടാ, നമ്മളെ പറ്റിക്ക്യന്നെ. ഞാമ്പിന്നെ സ്ഥിരം പണി ആയോണ്ട് സഹിക്കും.'' എന്നൊക്കെ പറയുമെങ്കിലും ഇതുള്ളതു ഭാഗ്യം എന്ന് മനസ്സിൽ തന്നെ ഉപസംഹരിക്കും.    

"സുക്വേട്ടനെക്കൊണ്ട് തെങ്ങുങ്കുഴി കുത്താനൊന്നും പറ്റില്യ. അയിന് മ്മക്കെ വേറെ ആളെ വിളിക്കാം." എന്ന് ജെയ്ക്കബ്ബ് ഇന്നാളു പറഞ്ഞത് കേട്ട് കിടുങ്ങി പോയതാ. നാട്ടീന്നു ഒരെണ്ണത്തിനെ ആ പറമ്പില്   കേറ്റാതെ രണ്ടു ബംഗാളികളെ വച്ച് അഡ്ജസ്റ് ചെയ്തു! ഭാഷ അറിയുന്നോൻ വല്ലോം ആണെങ്കി നമ്മളേപ്പ തെറിച്ചൂന്നു നോക്ക്യാ മതി. എന്ന് ഇടയ്ക്കിടയ്ക്ക് ആത്മഗതം അയവിറക്കുന്നത്  കാരണം വല്യ കന്നന്തിരിവിനൊന്നും നിക്കാറില്ല.

ഉച്ചയ്ക്ക് ഇറങ്ങിയാ എന്ത് ചെയ്യും!

വീട്ടീ പോണേനെ കുറിച്ച് ചിന്തിക്കണ്ട. ആ പണ്ടാരക്കാലി ചെല്ലുമ്പോ മുതല് ചെവിതല തരില്ല്യ. എന്തേലും തിരിച്ചു പറഞ്ഞാ രണ്ടു കുരിപ്പുകളും വന്നു കയറിയാലേ ചോദ്യം ചെയ്യലായി  ഭീഷണീയായി.. കോപ്പ്.

വേൺട്രപ്പോ.. ഇപ്പൊ വീട്ടിലേയ്ക്കില്ല.

ഷെയറിട്ടു അര ലിറ്റര് വാങ്ങാൻ ഷൈജു വരണ്ടേ. അവൻ ബിവറേജിലേയ്ക്ക് നേരിട്ട് വരും. പക്ഷെ, പണി കഴിഞ്ഞു എത്തണം. ആറ് മണിയെങ്കിലും ആവും.

ഷൈജു വരുന്നു. ക്യൂവിൽ കേറുന്നു. ജവാൻ വാങ്ങി മുറിക്കുന്നു. പീതാംബരന്റെ തട്ട് കടെരെ  പിന്നിലെ പൊന്ത മാറാ പറ്റി നിന്ന് അഞ്ചു മിനിട്ടോണ്ട് പൂശുന്നു. ഓരോ കോള്ളീം ബൊട്ടീം കഴിക്കുന്നു.. അടി പൊളി. ഇതാണ് കുറച്ചു കൊല്ലങ്ങളായി തുടരുന്നത്. ഒരാളെക്കൂടി സെറ്റ് ആക്കി ലിറ്റര് തന്നെ വാങ്ങലാണ് പതിവ്. ജവാൻ വാങ്ങി വാങ്ങി ജവാൻ ഓഫ് വെള്ളിടിമുക്ക് എന്നൊരു പേരുകൂടി കിട്ടിയിട്ടുണ്ട്. 

ആ വിളി കേട്ട് കേട്ട് എംസി, കോണ്ടസ ലേബലുകളിലേയ്ക്ക് മാറ്റം നടത്തി നോക്കിയെങ്കിലും ജവാൻ ജവാൻ തന്നെ!

ഊണ് കഴിച്ചു കഴിഞ്ഞു നോക്കിയപ്പോൾ വീട്ടുകാർ എങ്ങോട്ടോ പോവാനുള്ള ഒരുക്കത്തിലാണ്. കഴിച്ച് കഴിഞ്ഞില്ലേ? പോവാറായില്ലേ?  എന്നീ  ചോദ്യങ്ങൾ  നോട്ടങ്ങളിൽ ഫീൽ ചെയ്തപ്പോൾ എണീറ്റു.

മുന്നൂറു വാങ്ങി പോക്കറ്റിൽ ഇട്ടതു അവിടെ തന്നെയില്ലേ എന്ന് ഉറപ്പു വരുത്തി. കുറച്ചു കാശുകൂടെ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴേ രണ്ടെണ്ണം വിടാമായിരുന്നു. ഇന്നലെ ബാക്കി ഉണ്ടായിരുന്നത് സജീവൻ തരാനുള്ള വകയിൽ എന്ന് പറഞ്ഞു ബലമായി വാങ്ങി. എന്ത് ചെയ്യാൻ. അല്ലെങ്കിലും നാട്ടുകാർക്ക് ഇപ്പൊ ഒരു വിലയുമില്ല. എല്ലാം കളഞ്ഞില്ലേ പുത്രക്കല്ലുകൾ.

മര്യാദയ്ക്ക് നാട്ടിലും വീട്ടിലും കുടിച്ചു അലമ്പുണ്ടാക്കി വാള് വച്ച് നടന്നേർന്നോനാ. പെണ്ണിനും പിള്ളേർക്കും ഒക്കെ പേടിയാർന്നു. അവളുടെ മുടിക്കുത്തിനു പിടിച്ച് കുനിച്ചു നിർത്തി എത്ര ഇടി കൊടുത്തു സന്തോഷിച്ചിട്ടുള്ളതാ. മേശക്കടിയിൽ പതുങ്ങി ഇരിക്കുന്ന പിള്ളേരെ എത്ര പ്രാവശ്യം കണ്ടിട്ടുള്ളതാ. നാട്ടുകാരെ എത്ര തെറി വിളിച്ചിട്ടുള്ളതാ.

കഴിഞ്ഞതിനു മുന്നത്തെ കൊല്ലം മീൻ ചട്ടിയെടുത്ത് വീക്കിയുടച്ച് കഞ്ഞിക്കലം തട്ടി തെറിപ്പിച്ച് പെണ്ണിന് രണ്ടെണ്ണം കൊടുക്കാൻ കയ്യോങ്ങിയതാ. 

"അമ്മയെ ഇനി തൊട്ടാൽ കൈ ഞാൻ വെട്ടും."

അലർച്ചയിൽ കിടുങ്ങി പോയി. കൈയിൽ വെട്ടുകത്തിയുമായി മൂത്തവൻ.

"തൊട്ടു നോക്കടാ ധൈര്യമുണ്ടേൽ.. "രണ്ടാമത്തവനും!

അന്നു തോറ്റു തുടങ്ങിയതാ. പിള്ളേര് തന്നെക്കാളും വലുതായതു മനസിലാക്കിയില്ലാരുന്നു. വീട്ടിൽ, പിന്നെ നാട്ടിൽ, എവിടെയും തോൽവി. ആലോചിച്ചാൽ തല പെരുക്കും. രണ്ടെണ്ണം വിടുമ്പോൾ പഴയ ഊർജ്ജം തികട്ടി  വരും.

....കൈ ഞാൻ വെട്ടും. തലയിൽ മുഴങ്ങുന്ന ശബ്ദം.

ബിവറേജിലേയ്ക്ക് നടന്നു.

"ഹയ്.. എന്ത്യേടാ ഉച്ചയ്ക്ക്? തുള്ളല് പ്രാക്ടീസു ചെയ്യാൻ പോവാ?"

തിരിഞ്ഞു നോക്കി. ശിവനാണ്. തിരിച്ചു പറയാൻ നാക്കു തരിച്ചു.

ശിവനെ തെറി വിളിച്ചതിനു മുമ്പ് കിട്ടിയ ചവിട്ടിക്കൂട്ട് ആലോചിച്ചപ്പോൾ അടക്കി. 

ആദ്യമായിട്ടല്ലെടാ നീ വെളിച്ചപ്പാട് ആവണെ, കുറച്ചു ദിവസം അടി നിർത്തി നോമ്പെടുക്കടാ. ഒരു ചൈതന്യം ഒക്കെ ഉണ്ടാവട്ടെ.

നീ പോടാ മൈ... എന്ന് മനസിലും ഉം എന്നൊരു മൂളൽ ഉറക്കെയും പറഞ്ഞു മുന്നോട്ടു നടന്നു.

വെളിച്ചപ്പാട്.. കുടുംബക്ഷേത്രത്തിലെ ഉത്സാവത്തിനു ചേട്ടനാണ് വെളിച്ചപ്പാടാവാറു പതിവ്. കഴിഞ്ഞ മാസം അങ്ങേരു തെങ്ങുങ്കുഴീല് വീണു കാലൊടിഞ്ഞു. അതോണ്ട് ആ യോഗം എനിക്ക്. പകരക്കാരൻ. ആ, അന്ന് വയറു നിറയെ കള്ളു കിട്ടും. അല്ലാണ്ട് ഒരു പ്രയോജനോം ഇല്ല. അതിനു ഞാൻ നോമ്പെടുക്കാൻ. എന്റെ പട്ടി എടുക്കും.

ഉച്ചയായതുകൊണ്ടാവണം ബിവറേജിൽ ആളില്ല. 

ശോ കാശുണ്ടെങ്കിൽ വാങ്ങി വെക്കാർന്നു. ഇനി തിരക്കാവും. ആരെങ്കിലും പരിചയക്കാർ വന്നാൽ ഫുള്ളിനുള്ള കാശ് ചോദിക്കാർന്നു. 

"ചേട്ടൻ നേരത്തെ ഇവിടെ വന്നു സ്ഥാനം പിടിച്ചോ? "തെക്കേ അങ്ങാടിയിലെ രണ്ടു പിള്ളേരാ. ഗൾഫുകാരാ.. ലീവിന് വന്നതാവും.

"നിങ്ങ എന്താ ഇവിടെ?" ഒന്ന് കാർന്നോരു കളിച്ചു  

"ഞങ്ങളൊരു ബിയറടിച്ചിട്ടു സിനിമയ്ക്ക് കേറാൻ. ചേട്ടന് വേണോ?"

"ഏയ്.. ബിയറ് ശീലല്യ"

"ചൂടല്ലേ ചേട്ടാ. ഒരെണ്ണം ഞങ്ങടെ കൂടെ ആവാം ന്നെ."

"എവിടെ ഇരുന്നു കഴിക്കും?"

"അതിനല്ലേ ഞങ്ങടെ കാറ്. എന്നിട്ടൊരു സിനിമ കണ്ടാ ഹാപ്പി". 

കുപ്പികളും കൊണ്ട് കാറിൽ പോകുമ്പോൾ അവർ വീണ്ടും വിളിച്ചു.

"ചേട്ടൻ വരുന്നുണ്ടേ വാ."

എയർ പിടിച്ച് നിന്നാ ഒന്നും നടക്കില്ല. 

അവർക്കു പുറകെ നടന്നു. ഇവരെ സോപ്പിട്ടു സിനിമയ്ക്കും കയറാം. ഏസിയിൽ ഇരുന്നു ഉറങ്ങാലോ. ഷൈജു വരുമ്പോഴേയ്ക്കും ക്യുവിലും കയറാം. കൊള്ളാം.

കാറിൽ കയറി പെട്ടന്ന് അടിച്ചു തീർത്ത് കുപ്പി കാനയിൽ നിക്ഷേപിച്ച് തിരികെ വരുമ്പോൾ യാതൊരു നാണവും ഇല്ലാതെ ചോദിച്ചു. 

"എനിക്കൂടെ സിനിമയ്ക്ക് ടിക്കറ്റെടുത്ത് തര്വോ?"

അവർ മുഖത്തോടു മുഖം നോക്കി.എന്നിട്ടു വല്യ താല്പര്യം ഇല്ലാതെ പറഞ്ഞു "വാ. ഞങ്ങ സിനിമയ്ക്ക് ഇടയിൽ പോയെന്നു വരും. ചേട്ടൻ ഇന്നോ ടിക്കറ്റ് പിടിച്ചോ. കേറിക്കോ, ഞങ്ങ കുറച്ചു കഴിഞ്ഞേ കേറൂ."

നൈസായിട്ടു ഒഴിവാക്കുകയാ അല്ലെ എന്ന് ഏതോ സിനിമയിൽ കണ്ടത് ചോദിക്കാൻ തോന്നി. പകരം അതിനെന്താ എന്ന മട്ടിൽ ചിരിച്ചു. ഓസിനു കിട്ടുന്നവന് എന്ത് ആസിഡ്  !

പടം തുടങ്ങി. തണുപ്പിൽ ഇരുന്നു ഉറങ്ങാൻ പോയവൻ ആണെങ്കിലും സ്‌ക്രീനിൽ നോക്കി. മമ്മൂട്ടീൻ മോഹൻലാലും ഒന്നുമല്ലല്ലോ. മലയാളം ആണ് ഭാഷയെങ്കിലും ഇത് മലയാള പടം അല്ലെ? ബിയറടിച്ച് ഫിറ്റായാ!!

അപ്പുറത്ത് ഇരുന്നവനോട് ചോദിച്ചു. ഇത് മലയാളം..?

കന്നഡ ഫിലിമാ ചേട്ടാ. ഡബ് ചെയ്തേക്കണതാ. കാന്താര 

കാന്താരിയോ ?

കാന്താരാ. കാന്താരി അല്ല. ദേഷ്യം മറുപടിയിൽ കലർന്നപ്പോൾ ചോദ്യോത്തര പംക്തി നിർത്തി.

കണ്ടു കണ്ടങ്ങിരുന്നു പോയി. മൂത്രം ഡിപ്പോ പോവും എന്ന മട്ടിലും കടിച്ചു പിടിച്ച് കണ്ടിരുന്നു. ഇന്റർവെല്ലിനു മൂത്രം ഒഴിച്ച് വന്നിട്ട് വേഗം പാഠം തുടങ്ങാത്തതിന് ദേഷ്യപ്പെട്ടു.

പടം കഴിഞ്ഞു. പിള്ളേരുടെ കാറ് കിടപ്പുണ്ട്. അവർ പോയിട്ടൊന്നുമില്ല.  പോവൂല എന്ന് അറിയാലോ. കാണാത്ത മട്ടിൽ  ബിവറേജിലേയ്ക്ക് നടക്കുമ്പോൾ ഓർത്തു. കാന്താരാ കൊള്ളാലോ. ഭൂതക്കോലം.. നല്ല ഉഗ്രൻ വെളിച്ചപ്പാട്.

വെളി.. ച്ച..    പ്പാട് 

തലയിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോയി.

തുലാമഴച്ചാറ്റലിന്റെ ഒരു തുള്ളി മുഖത്ത് വന്നു വീണു.  ശരീരം മുഴുവൻ കോരിത്തരിച്ചു.

ചേട്ടൻ നേരം വൈക്യോ? സാധനം വാങ്ങിച്ചു. ഷൈജു ക്യുവിനു പുറത്ത് വച്ചെ വരവേറ്റു.

ഉം .. കനത്തിൽ മൂളി.

അര ലിറ്റർ ഓപീയാർ പകുതി വീതം അളന്നു കുടിച്ച് വീട്ടിലേയ്ക്കു നടക്കുമ്പോഴും ചിന്തകൾ തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടേയിരുന്നു.

വീട്ടിൽ ചെന്ന് കിടക്കുമ്പോൾ തലങ്ങും വിലങ്ങും കാന്താരാ.! സ്വപ്നത്തിലും കാന്താരാ!!

ഹലോ, ജവാൻ ഓഫ് വെള്ളിടിമുക്ക്.. ഇന്ന് പണിയില്ലേ ? രാവിലെ അയൽവാസി ദിവാകരന്റെ കുശലം.

"പോവാൻ ഇറങ്ങ്വാ" 

എന്ന് ദിവാകരനോടും 'ജവാൻ അല്ലേടാ, കാന്താരാ ഓഫ് വെള്ളിടിമുക്ക്, ഞാൻ കാണിച്ച് തരാം. ഒരാഴ്ച കഴിയട്ടെ'. എന്ന് മനസ്സിലും പറഞ്ഞു. 

ഇറങ്ങാൻ നേരം ചേട്ടൻ വന്നു.

ഡാ, നാളെ പുലർച്ചെ തൊട്ടു നീ അമ്പലത്തിൽ വേണം. അടിച്ചു ഓഫായി കിടക്കരുത്. ശനിയാഴ്ചയാണ് ഉത്സവം. അന്നു രാവിലെ അമ്പലത്തിലെ പരിപാടികൾ കഴിഞ്ഞാൽ പറയെഴുന്നെള്ളിപ്പാണ്. വീടുകളിലു കയറണം. ഇത്തിരി ദേവീ ചൈതന്യം ഉണ്ടാവാൻ പ്രാർത്ഥിച്ചു കിടന്നുറങ്ങു. ബാക്കി എല്ലാം ദേവി നടത്തിക്കോളും.

തല കുലുക്കി കേട്ടു.

പട്ടി, കഴിഞ്ഞ കൊല്ലം മുഴുവൻ നാട്ടുകാരും കേൾക്കേ  ചെവി പൊട്ടുന്ന ചീത്ത വിളിച്ചവനാ. ദേവി കയറിയതാണെന്നുള്ള പറച്ചിലും. ശരിയാക്കി തരാം.

ഒന്ന് - ഒന്നര - രണ്ടു പെഗ് കണക്കിൽ  ദിവസങ്ങൾ പോയി. 

"നിങ്ങ ശരിക്കും നന്നാവ്വോ ?" 

എന്ന് ചോദിച്ചവരോട് ''എന്തോ ഒരു ദേവീ ചൈതന്യം വരുന്നുണ്ട്'' എന്ന് മാത്രം മറുപടി പറഞ്ഞു.

ശനിയാഴ്ച 

അമ്പലത്തിലെ ചടങ്ങുകൾ കഴിഞ്ഞു പറയെഴുന്നെള്ളിപ്പിനു ഒപ്പം ഇറങ്ങുമ്പോൾ സാത്വിക ഭാവം പരമാവധി വരുത്തി. അല്ലെങ്കിലും ചിലമ്പും  അരമണിയുമണിഞ്ഞു  ചുവന്ന പട്ടുധരിച്ചു കയ്യില് വാളും വാരിപ്പൂശിയ മഞ്ഞളുമൊക്കെയായി നടക്കുമ്പോൾ ഒരു വല്ലാത്ത പരിവേഷമാണ്. ഇന്നലെ വരെ പുച്ഛത്തോടെ നോക്കിയവർക്കൊക്കെ ഒരു ആരാധനാഭാവം!  ഫൂ.. മനസ്സിൽ പറഞ്ഞു. കാന്താരാ തലയിൽ മിന്നി മറിഞ്ഞു. എരപ്പകൾ ഒരു ദിവസംകൊണ്ട് ഞാൻ ദിവ്യനായെത്രെ!

മൂന്നാലു വീടുകളിൽ കല്പനകളും പരിഹാരങ്ങളും പറഞ്ഞു. ചേട്ടന്റെ വീട്ടിൽ ചെന്നപ്പോൾ തറവാട്ടിലെ സർവരും ഉണ്ട്.

കാന്താരാ..

കലി കയറി.

ചേട്ടനെ തന്നെ പിടിച്ചു.

നമുക്ക് വേണ്ട വിധം ശ്രദ്ധ തരാത്തതെന്താ?

ആവശ്യമുള്ള നേരത്ത് മാത്രം ഉപാസിച്ചാൽ മതിയോ?

പോരാ. 

ശ്രദ്ധിക്കാം.

ശ്രദ്ധിക്ക്യേ ? ആരെ ?

പിന്നങ്ങു തുടങ്ങി. വായ കഴയ്ക്കുന്നതു വരെ ചേട്ടന് കൊടുത്തു. 

ന്നാ, പറഞ്ഞത് പോലെ ഒക്കെ ചെയ്യാവോ?

ഉവ്വ് സഹോദരങ്ങളെ വേണ്ട വിധം നോക്ക്വൊ ?

ഉവ്വ..

ഹ്മ്മ്.. മ്മ് ..

കലിയടങ്ങി.

സമാധാനമായി എന്ന് താൻ  വിചാരിക്കുന്ന പോലെ തന്നെ  "ആശ്വാസമായി. തീർന്നല്ലോ '' എന്ന് അവരും  വിചാരിച്ചു കാണണം.

മനസ്സിൽ ചിരിച്ചു. കാന്താരാ എഫക്ട് മനസ്സിൽ വച്ച് ചിലയിടങ്ങളിൽ ഒന്ന് ഓടി നടക്കാനും അലറാനും മറന്നില്ല.

'സുമാരന്  ശരിക്കും ദേവി ആവേശിച്ചു ട്ടാ '

എന്ന് ആരൊക്കെയോ പറയുന്നത് കേട്ട് ഉള്ളിൽ ചിരിച്ചു.

"ദേവിക്കു ദാഹിക്കുന്നു" എന്ന് പറഞ്ഞപ്പോൾ സ്പ്രൈറ്റ് കയ്യിലുണ്ടായിട്ടും പ ച്ചവെള്ളം നീട്ടിയവനെ നോട്ട് ചെയ്തു വച്ചു!

ഇടയ്ക്കു കള്ളു കിട്ടി. കുടിച്ചു വയറു വീർപ്പിക്കാൻ ഞാനില്ല. മറ്റേതു വരട്ടെ. ഹല്ലാ പിന്നെ.


അടുത്തത് സ്വന്തം വീട്!

കണ്ടപ്പോഴേ കലി വന്നു തുടങ്ങി!

മൂന്നും കൂടെ പറക്കുട്ടയും പറയിൽ വെച്ച തെങ്ങിൻ പൂക്കുലയും ഒക്കെയായി നിൽപ്പുണ്ട്. മനസ്സ് പട പടാ ഇടിച്ചു.

വാള് പറയിൽ മുട്ടിച്ച്‌\ പിടിച്ചു. നെല്ല് പറയിലേയ്ക്ക് മൂത്ത പുത്രൻ ചൊരിയുന്നുണ്ട്. ഭാര്യ എന്ന പൂതന കൈ കൂപ്പി നിൽക്കുന്നു. ഇളയവൻ അമ്മയ്ക്കരികിൽ. 

വാള് വിറച്ചു പിന്നെ കൈകളും തുടർന്ന് ശരീരവും. കലി.. ശരിക്കും കലി  കയറിയതു തന്നെ. വീടിനു ചുറ്റും രണ്ടു വട്ടം ഓടി. അകത്തേയ്ക്കു കയറി. പിന്നാലെ അമ്മയും മക്കളും. മൂത്തവന്റെ തലമുടിയിൽ പിടിച്ചു ചുമരിൽ ഒന്ന് മുട്ടിച്ചു.

"പിതൃക്കൾക്ക് കൊടുക്കാനുള്ളതെന്താ കൊടുക്കാത്തെ?"

ഒന്നു കൂടെ മുട്ടിച്ചു.

പല്ലിറുമ്മുന്നത് മനസ്സിലാവുന്നുണ്ട്. 

ഒരടി കൊടുത്തു. 

"മിണ്ടാട്ടം മുട്ടി നിൽക്കാ? ദേവിയോട് മൊഴിയാ.".

"കൊടുക്കാം."

അലറി.

'ശരിക്കും കലി കയറീ ട്ടാ.' കാഴ്ചക്കാർ പിറുപിറുത്തു.

നീയെന്താ അസ്ഥിത്തറയിൽ വിളക്ക് വയ്ക്കാത്തെ ?

ഇളയവന് ഒന്നു കൊടുത്തു. ചെക്കൻ പുളഞ്ഞു പോയി.

ഒന്നുകൂടെപുറത്തിറങ്ങി പറയിൽനിന്നു പൂക്കുല വലിച്ചെടുത്തു. വീണ്ടും അലർച്ചയോടെ അകത്തേയ്ക്! ഭാര്യയെ കിട്ടി. മുടിക്കുത്തിലാണ് പിടിച്ചത്.പൂക്കുല കൊണ്ട് രണ്ടെണ്ണം കൊടുത്തു.

"കുടുംബം നോക്കാതിരുന്നാ ദേവി ചൈതന്യം പോകുമെന്നറിയില്ലേ? "

ഒന്നലറി.

"കുടുംബോം കുടുംബത്തിലുള്ളൊരേം നോക്കാമോ?"

"നോക്കാം."

ഒന്നുകൂടെ കൊടുത്തു. ആഹാ, കാന്താരാ കണ്ടത് വർക്ക്‌ ചെയ്യുന്നു. എല്ലാവരും ആകെ തരിച്ചു നിൽക്കുകയാണ്. വീടിനു ചുറ്റും ഒന്നുകൂടെ ഓടി. വാഴ രണ്ടെണ്ണം വെട്ടി വീഴ്ത്തി.


'കലി അടങ്ങുന്നില്ലല്ലോ!" ആളുകൾ അതിശയം കൂറി 

ശരിക്കും ദേവി ശരീരത്തിൽ കയറിയതുപോലൊരു തോന്നൽ. 

അലറി.

ജനം നടുങ്ങി. മക്കൾ വച്ച രണ്ടു വാഴ കൂടി വെട്ടിയെറിയാൻ കൈ തരിച്ചു. എന്തിനു കുറയ്ക്കണം. ഓടിച്ചെന്നു വാഴയ്ക്ക് ഒരു ചവിട്ടു കൊടുത്തു. അത് പ്രതീക്ഷിച്ചതിലും എളുപ്പത്തിൽ അപ്പുറത്തേയ്ക്ക് മറിഞ്ഞു.

അടുത്ത നിമിഷം ദൈവികമായ ശക്തിയാൽ പാതാളത്തിലേക്കു വലിച്ചെടുക്കപ്പെട്ട പോലൊരു തോന്നൽ.

അല്ല, എങ്ങോട്ടോ അതി വേഗം പോവുകയാണല്ലോ. അയ്യോ ഇത് കിണ .. എന്ന് ചിന്തിക്കുമ്പോഴേയ്ക്കും വെള്ളത്തിനടിയിലേയ്ക്ക് പോയി. കുറച്ചു നേരത്തേയ്ക്കു ഒന്നും മനസിലായില്ല. വെപ്രാളത്തിൽ മുകളിലേക്കുയരുമ്പോൾ താൻ കിണറ്റിൽ വീണു എന്ന യാഥാർഥ്യം മനസിലായി.

മൂക്കിലും ശ്വാസകോശത്തിലും വെള്ളം കയറി. ഒരുകണക്കിന് വെള്ളത്തിനു മുകളിൽ പൊങ്ങി. മുകളിൽ നിറയെ ആളുകൾ എത്തിയിട്ടുണ്ട്.

മേല്  മുഴുവൻ നുറുങ്ങിയ വേദന. കാന്താര പണി തന്നല്ലോ, കോപ്പ്.

"കയറിട്ടു താടാ. എന്നെ കേറ്റടാ." എന്ന് നിലവിളിക്കാതിരിക്കാൻ ആയില്ല.

"കുറച്ചു കഴിഞ്ഞിട്ട് മതി. ചത്തിട്ടൊന്നുല്ല്യ. കലി നല്ലോണം അടങ്ങട്ടെ"

 എന്ന് പറഞ്ഞിട്ട് പോണ ശബ്ദം തന്റെ പെണ്ണുമ്പിള്ളേടെ തന്നെ ആണെന്നും ഞങ്ങ കയറ്റിക്കൊളളു കുറച്ചു കഴിയട്ടെ എന്ന് പറഞ്ഞത് മക്കളാണെന്നും  തിരിച്ചറിഞ്ഞ്  ഇട്ടു തരാൻ പോകുന്ന കയറിനെ പ്രതീക്ഷിച്ച് സുകുമാരൻ - കാന്താരാ ഓഫ്  വെള്ളിടിമുക്ക് കിണറിൽ വളർന്ന തൊണ്ടി യുടെ ചില്ലയിൽ പിടിച്ച് നെടുവീർപ്പിട്ടു കിടന്നു.