ക്രെഡിറ്റ് കാർഡ് ഡിസ്‌പ്ലെ
പകൽ ആയിട്ടും കൊട്ടിയടച്ച ജനാലകളും വാതിലും സൃഷ്ടിച്ച ഇരുട്ടിൽ കട്ടിലിനു മുകളിലേയ്ക്കു കയറ്റി വയ്ക്കുന്ന കസേര.
കസേരയിൽ കയറുന്ന പാവാടയിട്ട കാലുകൾ.
കയ്യിൽ സൂക്ഷിച്ച കള്ളിമുണ്ട് ഫാനിൽ കെട്ടുന്ന പെൺ കൈകൾ.
പുസ്തകത്തിൽനിന്നു ചീന്തിയെടുത്ത പേജിൽ നിറയെ എഴുതുന്ന കൈകൾ. ഇടയിൽ അക്ഷരങ്ങൾക്ക് മേൽ വീഴുന്ന കണ്ണീർത്തുള്ളികൾ.
തെളിയുന്ന ടൈറ്റിൽ
സാക്ഷി..
വെറും സാക്ഷി
സീൻ 1
.....................................................................................................................................................
പകൽ
സമയം : രാവിലെ 10 .30
എക്സ്സ്റ്റീരിയർ
.......................................................................................................................................................
നാട്ടിൻ പുറത്തെ ഒരു ബസ് സ്റ്റോപ്പ്. സ്റ്റോപ്പിന് അടുത്ത് വച്ചിരിക്കുന്ന ഒരു സ്കൂട്ടർ. ഹാന്ഡിലിൽ തൂക്കിയിട്ടിരിക്കുന്ന ഹെൽമെറ്റ്.
തിരക്കില്ലാത്ത റോഡ്, കടകളോ ആളുകളോ വാഹനങ്ങളോ വിരളം.
സ്റ്റോപ്പിൽ ഇരിക്കുന്ന, 27 വയസു തോന്നിക്കുന്ന യുവാവ്. പാന്റും ഷർട്ടും വേഷം. ഒറ്റ നോട്ടത്തിൽ ഒരു പഠിപ്പിസ്റ് ആയിരുന്ന പയ്യൻ മുതിർന്ന ലുക്ക്. നീറ്റ് ഡ്രസിങ്. പക്ഷെ , ജോലിക്കു പോകുന്ന വേഷത്തിലല്ല.
സ്റ്റോപ്പിന്റെ മറ്റൊരു വശത്ത് കല പില സംസാരിച്ചുകൊണ്ടിരിക്കുന്ന രണ്ടു പെൺ കുട്ടികൾ. ഇരുപത്തിനോടടുത്ത് പ്രായം.
സ്റ്റോപ്പിന് വെളിയിൽ അക്ഷമനായി ബസ് വെയ്റ്റ് ചെയ്തു നിൽക്കുന്ന ഒരു അമ്പത് വയസുകാരൻ. പാവമാണെന്നു ഒറ്റ ലുക്കിൽ അറിയാം. വെള്ള മുണ്ടും മടക്കി വച്ച ഫുൾ കൈ പ്‌ളെയിൻ ഷർട്ടും വേഷം.
സ്റ്റോപ്പിൽ ഇരിക്കുന്ന ചെറുപ്പക്കാരൻ കൂടുതൽ ശ്രദ്ധിക്കുന്നത് മധ്യവയസ്കനെയാണ്.
പെൺ കുട്ടികളിൽ ഒരാളുടെ ഫോൺ ശബ്ദിക്കുന്നു.
പെൺകുട്ടി 1
ഫോൺ എടുക്കുന്നു.
"ആ.. എന്റെ പൊന്നു മോളെ, ഇത്തിരീം കൂടെ മുന്നോട്ടു വാ. നിനക്ക് ലൊക്കേഷൻ ഷെയർ ചെയ്ത എന്നെ ഉമ്മ വയ്ക്കണം! കഷ്ടം.
രണ്ടു വളവും കൂടിയേ ഉള്ളൂ."
പെൺകുട്ടി 2
"നീയാ ഫോൺ ഇങ്ങു തന്നേ. ഇവളെയിന്നു കൂമ്പിടിച്ച് വാട്ടിയിട്ടേയുള്ളൂ.."
ഫോൺ ഏറ്റ് വാങ്ങുന്നു.
"ബ്രോ.. രണ്ടാമത്തെ വളവു കഴിയുമ്പോൾ.."
തിരിഞ്ഞു നോക്കി ..തുടരുന്നു.
"രാഹുൽ മെമ്മോറിയൽ ബസ് സ്റ്റോപ്പ് എന്ന് കാണാം. അവിടെ ഞങ്ങളുണ്ട്."
എന്തോ അങ്ങേ തലയ്ക്കൽ നിന്ന് പറയുന്നത് കേട്ട്
"പൊട്ടീ..
രാഹുൽ ഗാന്ധിയല്ല,
രാഹുൽ.
അതിവിടത്തെ ഒരു ചേട്ടനാ. മരിച്ചു പോയി.
നീ ജനനമരണ കണക്കെടുക്കാതെ വാ വേഗം."
ബസ് സ്റ്റോപ്പിലിരിക്കുന്ന ചെറുപ്പക്കാരൻ കൗതുകത്തോടെയും ബസ്റ്റോപ്പിന് പുറത്ത് നിൽക്കുന്ന മധ്യവയസ്‌കൻ തെല്ല് അവജ്ഞയോടെയും ഇവരുടെ പ്രവൃത്തികൾ വീക്ഷിക്കുന്നുണ്ട്.
സ്‌കൂട്ടറിൽ വളവു തിരിഞ്ഞു വരുന്ന ഒരു പെൺകുട്ടി.അവളെ സ്വീകരിക്കുന്ന സ്റ്റോപ്പിലെ പെൺകുട്ടികൾ. അവർ സ്‌കൂട്ടരെടുത്ത് കയറി മുന്നോട്ടു പോകുന്നു. പുറകിലായി വന്ന കുട്ടി അവർക്കു പുറകെയും . പത്ത് മീറ്റർ അപ്പുറത്തുള്ള ചെമ്മൺ റോഡിലേയ്ക്ക് തിരിഞ്ഞു പോകുന്നു. അത് നോക്കി നിൽക്കുകയും പെട്ടെന്ന് തന്നെ താൻ ബസ് കാത്ത് നിൽക്കുകയാണല്ലോ എന്ന ബോധത്തിലേയ്ക്ക് തിരികെ വരുകയും ചെയ്യുന്ന മധ്യവയസ്‌കൻ.
വളവിൽ ഹോൺ അടിച്ചു ബസ് പ്രത്യക്ഷപ്പെടുന്നു.
സ്റ്റോപ്പിൽ വന്നു നിൽക്കുന്ന ബസിൽ നിന്ന് ഇറങ്ങുന്ന ചെറുപ്പക്കാരനെ ആകാംക്ഷയോടെ നോക്കുന്ന മധ്യവയസ്‌കൻ..
കിളി:
"കേറുന്നുണ്ടെങ്കി പിടിക്ക് ചേട്ടാ "
അയാൾ ഇറങ്ങുന്ന ചെറുപ്പക്കാരനെ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നു കണ്ട് കിളി ഡബിൾ ബെൽ കൊടുക്കുന്നു. / വിസിൽ അടിക്കുന്നു.
മധ്യവയസ്‌കൻ :
എന്തായി വല്ലതും നടന്നോ ?
ചെറുപ്പക്കാരൻ :
പറയാം..
ചുറ്റും നോക്കിക്കൊണ്ട്..
ചേട്ടൻ നടക്ക്.
രണ്ടു പേരും നേരെത്തെ പെൺ കുട്ടികൾ പോയ വഴിയിലേക്ക് നടക്കുന്നു.
ഇതെല്ലാം നോക്കിക്കൊണ്ടിരുന്ന ബസ് സ്റ്റോപ്പിലെ ചെറുപ്പക്കാരൻ എഴുന്നേറ്റു അവർക്കു പുറകെ നടക്കുന്നു.
കട്ട് ടു.
സാക്ഷി..
വെറും സാക്ഷി
സീൻ 2
.....................................................................................................................................................
പകൽ
സമയം : രാവിലെ 11
എക്സ്സ്റ്റീരിയർ ..
എസ്റ്റാബ്ളിഷിങ് - വയലിന് നടുവിലൂടെ പോകുന്ന റോഡ്
.......................................................................................................................................................
റോഡിലൂടെ നടക്കുന്ന പ്രദീപും നന്ദേട്ടനും - മുൻ സീനിലെ അതെ ആളുകൾ. അവരെ പിന്തുടർന്നുകൊണ്ട് കഴിഞ്ഞ സീനിലെ ചെറുപ്പക്കാരനും.
പ്രദീപിനെ പിടിച്ച് നിർത്തിക്കൊണ്ട്.
നന്ദേട്ടൻ:
"ഹ.. എനിക്ക് ക്ഷമ നശിച്ചൂടാ.
നീ കാര്യം പറയ് "
പ്രദീപ് നടത്തം നിർത്തി, ഒപ്പം നന്ദേട്ടനും പുറകിൽ വന്നചെറുപ്പക്കാരനും.
വയലിന്റെ മറുകരയിലേയ്ക്ക് കണ്ണോടിച്ചുകൊണ്ട്
പ്രദീപ് :
"ഒന്നും നടന്നില്ല..
ഒരു പുല്ലും നടന്നില്ല.
പട്ടി ചന്തയ്ക്കു പോയ പോലെ തിരിച്ചു വന്നു..."
നന്ദേട്ടൻ:
"നീ പിന്നെ എന്തൂട്ടിനാ പോയെ?
എടാ..
ഒരു കാര്യത്തിന് അങ്ങിറങ്ങിയാ അത് തീർക്കാനുള്ള ചങ്കൂറ്റം വേണം."
പ്രദീപ്:
"എന്നാ പിന്നെ ഇയാൾക്ക് അങ്ങോട്ട് ഉണ്ടാക്കാർന്നില്ലേ?
അത് പറ്റില്ല. ബുദ്ധിജീവികൾക്ക് ആഹ്വാനം മതീലോ."
സംസാരം നിർത്തി, വേവലാതിയോടെയും ഇച്ഛാഭംഗത്തോടെയും..
"എനിക്ക് ആകെ പൊളിഞ്ഞു കേറുന്നുണ്ടേ ..
ചേട്ടനായ കാരണാ. അല്ലെങ്കി, ഇപ്പൊ തെറികൊണ്ട് മൂടിയേനെ. "
നന്ദേട്ടൻ:
അനുനയസ്വരത്തിൽ.
"അതിപ്പോ, നമ്മൾ മൂന്നാൾക്കല്ലേ ഈ കാര്യം അറിയുള്ളൂ. അത് ഇവിടെ സ്റ്റേഷനീ പറഞ്ഞാ പറഞ്ഞോനെ മ്മടെ പോലീസുകാരന്നെ ഒറ്റും ന്നും നമുക്ക് എട്ടിന്റെ പണി കിട്ടും ന്നും അറിയാവുന്നുണ്ടല്ലേ അത് കൈകാര്യം ചെയ്യാൻ കഴിവുള്ള നിന്നെ എസ പി ഓഫീസിൽ വിട്ടത്! ഞാനൊക്കെ പോയീട്ട് എന്ത് ചെയ്യാൻ ...
ഗുഡ് മോണിങ്ങും താന്ക്യുവും അല്ലാതെ ഒരു വാക്കു ഇഗ്ളീഷ് അറിയാത്ത ഞാൻ! "
പ്രദീപ്:
"അവിടെ ചെന്നു എസ്പിയെ കാണാൻ സാങ്ഷനോക്കെ വാങ്ങി വെയിറ്റ് ചെയ്യുമ്പോ നമ്മുടെ എസ്‌ഐയും പിന്നാ ട്രാഫിക്കില് നിക്കാറുള്ള മാത്യു സാറും അങ്ങേരോട് ചിരിച്ചു കളിച്ചു വർത്താനം പറഞ്ഞു വരണൂ. ഒരു കണക്കിന് ഞാൻ മുഖം കൊടുക്കാതെ ഊരിപ്പോന്നതാ."
നടപ്പു പുനരാരംഭിക്കുന്നു..
"ഇവർക്കൊക്കെ തമ്മിൽ വൻ കണക്ഷനാ.."
നന്ദേട്ടൻ:
"ഹോ..
ഇപ്പഴാടാ രാഹുല് ഉണ്ടാവേണ്ടത്. നേരിട്ട് ഐജി ലെവലിലോ ഒക്കെ സാധനം എത്തിയേനെ..
എന്താ കാര്യം ജീവിക്കാൻ അവനും യോഗല്യ അവനെക്കൊണ്ട് ഉപകാരപ്പെടാൻ നമുക്കും യോഗല്യ."
പ്രദീപ് :
"സത്യം. അവനുണ്ടായിരുന്നെങ്കി. ഇപ്പൊ ഒരു തീരുമാനമായേനെ."
വഴിയിൽ, എതിരെനിന്നു വരുന്ന ഒരു കാർ കാർ. അതിൽ നവദമ്പതികൾ. കാറ്ന് പോകാൻ വഴിയൊതുങ്ങുന്ന പ്രദീപും നന്ദേട്ടനും. പരിചയക്കാരെ കണ്ട് ഭവ്യതയോടെ ചിരിക്കുന്ന പെൺകുട്ടി.
വണ്ടി കടന്നു പോകുമ്പോൾ പിന്തിരിഞ്ഞു നോക്കുന്ന കാൽനടക്കാർ.
നന്ദേട്ടൻ:
"ദേ പോണൂ. നമ്മുടെ രാഹുലിനെ പാരച്യൂട്ടിൽ ഇറക്കിയോള്.
അവൾക്കെന്താ സന്തോഷം.
നിന്റെ ജീവിതം നശിച്ചു നാറാണ.."
പ്രദീപ്:
"ഹ. താനൊന്നു പ്രാവാണ്ട് നിന്നേ."
കുറച്ചു ഗാപ് എടുത്തിട്ട്
"ഹൃദയം വഴിഞ്ഞൊഴുകുന്ന പ്രണയമുണ്ടായിരുന്നു എന്ന് അവൻ അവളോട് ...... അത് വേണ്ട ഇന്റിമേറ്റ് കൂട്ടുകാരോട് വരെ പറഞ്ഞിട്ടുണ്ടോ? ആ കൊച്ച് അതിനെന്തു പിഴച്ചു."
നന്ദേട്ടൻ:
"ഹ്മ്മ്..
അതും ശരിയാ. ആ ചെറുക്കന് നമ്മളോട് ആരോടെങ്കിലും ഒന്ന് പറയായിരുന്നു. പോയിക്കഴിഞ്ഞു ചികഞ്ഞു നോക്കുമ്പോ നമ്മളൊരേയൊരു കാര്യം കണ്ടു പിടിച്ചത് ഇതാ.
പൊട്ടൻ..
ഇതിനൊക്കെ ആരേലും പോയി ചാവുമോ!
എന്തൊക്കെ കാര്യങ്ങള് ഡീൽ ചെയ്യേണ്ട പയ്യനായിരുന്നു.."
പ്രദീപും നന്ദനും നടത്തം തുടരുമ്പോൾ പുറകിൽ ഇതെല്ലാം കേട്ട് വന്നിരുന്ന ചെറുപ്പക്കാരൻ നിൽക്കുന്നു.
പിന്നെ..
അകലേക്ക് മറയുന്ന കാറിനു പുറകേയെന്നവണ്ണം തിരിച്ചു നടക്കുന്നു..
കട്ട് റ്റു
സാക്ഷി..
വെറും സാക്ഷി
സീൻ 3
.....................................................................................................................................................
പകൽ
സമയം : രാവിലെ 11.30
എക്സ്സ്റ്റീരിയർ ..
എസ്റ്റാബ്ളിഷിങ് - നാട്ടുകവല - ചായക്കട
.......................................................................................................................................................
നേരെത്തെ റോഡിൽനിന്നും തിരിഞ്ഞ വഴിയിലൂടെ തിരികെ വന്ന് ബസ് പോയ വഴിയിലേക്ക് നടക്കുന്ന ചെറുപ്പക്കാരൻ. അയാളുടെ മുഖത്തിനു മുന്നിലൂടെ ഒരു പന്ത് പറന്നു പോകുന്നു. പുറകെ കുട്ടികളുടെ ആരവം.
കുട്ടികൾ ഹൈ സ്‌കൂൾ ലെവലിൽ ഉള്ള പത്ത് പതിനഞ്ചു പേര്
"ഔട്ട്.. റോഡിലേയ്ക്കടിച്ചാൽ ഔട്ടാ.."
"നീ എറിഞ്ഞത് നോ ബോള് ആരുന്നു"
"ഏതു വകയ്ക്ക്.. അമ്പയർ നോ ബോള് വിളിച്ചില്ല."
"ബെസ്റ്റ് അംപയറ്.. നേരത്തെ ആന വൈഡ് വിളിക്കാത്തവനല്ലേ .."
ഈ ബഹളങ്ങൾ; കേൾക്കുമ്പോൾ ചെറുപ്പക്കാരൻ അങ്ങോട്ട് ശ്രദ്ധിക്കുന്നു. മതിലിനപ്പുറത്തെ നിരപ്പുള്ള ചെറിയ സ്ഥലത്ത് ക്രിക്കറ്റ് കളിക്കുന്ന സ്കൂൾ കുട്ടികൾ..യൂണിഫോമിൽ ആണ്. റോഡിനു അപ്പുറത്തുള്ള ചായക്കടേൽ കുറച്ചു പേരുണ്ട്. അവരോടായി ഒരു കുട്ടി..
"ചേട്ടാ.. ഓൺ ദി ലൈൻ കാല് വന്നാൽ നോ ആണോ?"
അറിയാത്തതുകൊണ്ട് കേൾക്കാത്തത് പോലെ ഇരിക്കുന്ന ആളുകൾ!
"ചേട്ടോയ്.. നോ ബോള് ന്റെ സംശയം ചോദിക്കാനാ "
ചായക്കടക്കാരൻ :
ഈ പിള്ളേർക്ക് പഠിക്കുന്ന കാര്യത്തിലൊന്നും സംശയമില്ല, കളീലാ സംശയം.
ചായ കുടിക്കാൻ വന്ന ഒരാൾ:
" അല്ലേടാ പിള്ളേരെ, നിങ്ങ ക്ലാസ് കട്ട് ചെയ്തു കളിക്കാൻ വന്നതാ? നിങ്ങക്ക് ക്ലാസില്ല?"
"ഞങ്ങടെ ടീച്ചറുടെ ഭർത്താവ് മരിച്ചു. അതോണ്ട് ഞങ്ങക്ക് ക്ളാസില്ല, അതാ ഞങ്ങ കളിക്കാൻ പോന്നെ."
ചായക്കടയുടെ മുന്നിൽ വന്ന ബൈക്കില്നിന്നു ഇറങ്ങുന്ന രണ്ടു ചെറുപ്പക്കാരെ നോക്കി ചായ കുടിക്കാൻ വന്ന ഒരാൾ
"ഡാ, പിള്ളേരെ, ദേ ഈ ചേട്ടന്മാരോട് ചോയ്ച്ചോ
ജോയലേ , മ്മടെ പിള്ളേർക്ക് നോ ബോള് ന്റെ ഒരു സംശയം പറഞ്ഞു കൊടുത്തേ "
ചായകടയിൽ വന്ന ചെറുപ്പക്കാരൻ 1 - ജോയൽ:
"പൊന്നു മക്കളെ കണ്ടം ലീഗിൽ നോബോൾ ഇല്ലെടാ..
ചെറുപ്പക്കാരൻ 2 - അരുൺ:
"നിങ്ങടെ സംശയം തീർക്കാൻ ഒരാളുണ്ടാർന്നു, രാഹുല്. അവൻ ഇപ്പൊ മോളിൽ ഉള്ളോർക്ക് സംശയം തീർത്തു കൊടുക്കുന്നുണ്ടാവും "
അവർ കടയിൽ കേറുന്നു.
ചായക്കടക്കാരൻ:
"എടാ എന്റെ ലോണിന്റെ കാര്യം അന്വേഷിച്ചാ..?"
അരുൺ:
"സമയം കിട്ടീട്ടില്യ ചേട്ടാ."
ജോയൽ:
"നാളെ ഡീറ്റെയിൽസ് അറിയാം "
ചായക്കടക്കാരൻ:
"എടാ മക്കളെ.. എനിക്ക് പോയി അന്വേഷിക്കാനുള്ള വിവരം ഇല്ലാണ്ടാ നിങ്ങളോടു പറഞ്ഞെ..ആ രാഹുൽ ഉണ്ടായിരുന്നെങ്കി, എപ്പോ ലോണ് കിട്ടിയ ന്നു ചോദിച്ചാ മതി."
ങാ..
നിങ്ങക്ക് ചായ?"
ജോയൽ:
"വേണ്ട ചേട്ടാ..
പത്ത് പരിപ്പുവട പൊതിഞ്ഞു താ."
ചായക്കടക്കാരൻ:
"അതെന്തിയെ? പറമ്പിൽ പണിക്കാര് ണ്ടാ ?
ജോയൽ:
"ഏയ്.. ഇത്... കൃഷ്ണൻ ഗൾഫീന്നു വന്നണ്ടല്ലോ, അവന്റെ പൂതിയ്ക്ക് .
അരുൺ:
ജോയലിന്റെ ചെവിയിൽ..
നന്നായി.. ഇത് ടച്ചിങ്‌സ് ആണെന്ന് നീ പറയാൻ പോവാ ന്നു വിചാരിച്ചു പോയി. അയാം ദി സോറി അളിയാ "
ഇതെല്ലാം കണ്ടുകൊണ്ട്, ചെറുപ്പക്കാരൻ കടയുടെ മുമ്പിൽ നിൽക്കുന്നുണ്ട്. ജോയലും അരുണും പോകുന്ന വഴിയേ അയാളും പോകുന്നു.
കട്ട് റ്റു
സാക്ഷി..
വെറും സാക്ഷി
സീൻ 4
.....................................................................................................................................................
പകൽ
സമയം : ¡ഉച്ച
ഇന്റീരിയർ
കൃഷ്ണകുമാറിന്റെ വീട്.
ഒരു വിദേശ ജോലിക്കാരന്റെ വീടിന്റെ ഉൾവശം.
.......................................................................................................................................................
ഗ്ലാസിലെ മദ്യത്തിൽ ഐസ് ക്യൂബ് ഇടുന്ന കൈ.
ഒരുമിച്ചിരിക്കുന്ന ഗ്ലാസ്സുകൾ എടുക്കുന്ന ആറേഴു കൈകൾ.
ഏഴെട്ടു ചെറുപ്പക്കാർ. നേരത്തെ കണ്ട ജോയലും അരുണും അതിലുണ്ട്.
അവരിൽനിന്നു കുറച്ചു മാറി കസേരയിൽ ചെറുപ്പക്കാരനും.
ബെന്നി :
എനിക്ക് വെള്ളം വേണം. ഓൺ ദി റോക്സ് ഒന്നും നമുക്ക് പറ്റില്ലേ.
രഞ്ജി :
ഹ അപൂർവ്വമായി ഇതൊക്കെ കിട്ടുമ്പോ ഇങ്ങനെ മട മടാന്ന് കഴിക്കല്ലെടാ.
ബെന്നി:
ഓ..
നീയാണോ പുത്യേ രാഹുല് ? അവനു ഉപദേശമേ ഉണ്ടായിരുന്നുള്ളൂ..
നീ ഉപദേശവും ഊ .. ഒരുമിച്ചു കൊണ്ട് വരുവാ ?
കൃഷ്ണപ്രസാദ്
അവന്റെ പേര് പറഞ്ഞപ്പോഴാ... ആരേലും ഒരു നാടൻപാട്ട് പാടിഷ്ടാ.
ജോയൽ:
ഒരു പരിപ്പുവട കൂടി കൊടുത്താൽ കണ്ണൻ പാടാം ന്ന്.
കൃഷ്ണപ്രസാദ്:
പരിപ്പുവട തരുന്ന കാര്യം ആലോചിക്കാം.
നീ പാട്രാ കണ്ണാ. ഡാ കണ്ണാ .. ഗംഗ്യാടാ.. പറയണേ
കണ്ണൻ പാടുന്നു..
പാലോം പാലം നല്ല മരപ്പാലം.
അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം..
കാഴ്ച ബ്‌ളർ ആവുന്നു.
തെളിയുമ്പോൾ കണ്ണ് തുടയ്ക്കുന്ന കൃഷ്ണൻ..
ചുറ്റും ഇരിക്കുന്നവരും കണ്ണ് നിറഞ്ഞിരിക്കുകയാണ്.
ജോയൽ:
മതി. നിർത്തിക്കോ.
രാഹൂന്റെ പാട്ടാ അത്.
പണ്ടാരമടങ്ങാനായിട്ട്.
നിനക്ക് വേറെ ഒന്നും പാടാൻ കിട്ടിയില്ലേ.
സഭ നിശബ്ദമാണ്. എല്ലാവരും പരസ്പരം നോക്കുന്നു.
എല്ലാം കണ്ടിരിക്കുന്ന ചെറുപ്പക്കാരന്റെയും കണ്ണ് നിറഞ്ഞൊഴുകുമ്പോൾ ബെന്നി എഴുന്നേൽക്കുന്നു.
ബെന്നി :
ഞാൻ പോവാടാ.
ആരും തടയുന്നുമില്ല സംസാരിക്കുന്നുകില്ല. ബെന്നി ഇറങ്ങുമ്പോൾ ബാക്കി ഉള്ളവരും ഇറങ്ങാനുള്ള മൂഡിലാണ്. തിരികെ പോകുന്ന ബൈക്കുകൾ നോക്കി നെടുവീർപ്പിടുന്ന കൃഷ്ണകുമാർ. അയാള് അകത്തയക്കു തിരിയുമ്പോൾ വഴിയിലേയ്ക്ക് തിരികെ നടക്കുന്ന ചെറുപ്പക്കാരൻ. അയാളുടെ പുറകിൽ ബ്ലർ ആകുന്ന കൃഷ്ണകുമാറിന്റെ വീട്
കട്ട് റ്റു
സാക്ഷി..
വെറും സാക്ഷി
സീൻ 5
.....................................................................................................................................................
പകൽ
സമയം : ഉച്ച തിരിഞ്ഞ്
എക്സ്റ്റീരിയർ
റോഡ്
.......................................................................................................................................................
നേരത്തെ കണ്ട റോഡിലൂടെ നടക്കുന്ന ചെറുപ്പക്കാരൻ. അയാൾക്ക് മുന്നിൽ സൈക്കിളിൽ വീട്ടുസാധനങ്ങളുമായി അച്ഛനും അയാളുടെ 14 വയസ്സ് പ്രായമുള്ള മകളും. സൈക്കിളിന്റെ കാരിയറിലും ഹാന്ഡിലിലും സഞ്ചികൾ ഉള്ളതിനാൽ നടന്നാണ് പോകുന്നത്.
അച്ഛൻ
"മോളിതു സതിവല്യമ്മേടെ വീട്ടിൽ കൊടുത്തിട്ടു വരില്ലേ?
കാർഡും മൊബൈലും മറക്കാണ്ട് കൊടുത്തോളോ "
മകൾ
"അച്ഛാ ഞാൻ വേഗം വരാം. എന്നിട്ടു മതി മീൻ വാങ്ങാൻ. അച്ഛന്റെ ഇഷ്ടപ്പെട്ട കിളിമീനും വാങ്ങി വച്ചേക്കരുത്."
അച്ഛൻ
"ചിരിച്ചുകൊണ്ട്
ഓ.. അപ്പൊ ഇന്നും ചാള തന്നേ.. ന്ന് "
ചിരിച്ചുകൊണ്ട് സഞ്ചിയും വാങ്ങി ഇടറോട്ടിലേയ്ക്ക് പോകുന്ന പെൺകുട്ടി.
അവളുടെ പുറകിൽനിന്നു
അച്ഛൻ
"മൊബൈലും കാർഡും കൊടുക്കാൻ മറക്കല്ലേ."
ഇടറോഡിലൂടെ സഞ്ചിയും തൂക്കി നടന്നു വരുന്ന പെൺകുട്ടിക്ക് പുറകിൽ ഇലയനങ്ങുന്ന ശബ്ദം കേട്ടപോലെ അവൾ തിരിഞ്ഞു നോക്കുമ്പോൾ ആരുമില്ല..
പക്ഷെ,
അവൾക്കു പുറകിലായി നേരത്തെ കണ്ട ചെറുപ്പക്കാരൻ ഉണ്ട്!
വീണ്ടും ഇതേ സംഭവം ആവർത്തിക്കുമ്പോൾ പെൺകുട്ടി നടത്തത്തിന് സ്പീഡ് കൂട്ടുന്നു.
കട്ട് ടു 6
സാക്ഷി..
വെറും സാക്ഷി
സീൻ 6
.....................................................................................................................................................
പകൽ
സമയം : ഉച്ച തിരിഞ്ഞ്
എക്സ്റ്റീരിയർ
വീട്, ചെറിയ മുറ്റം, പൂന്തോട്ടം
.......................................................................................................................................................
ചെറിയ വീടാണ്. മുറ്റത്തിന് അതിനായി ചെറിയ പൂന്തോട്ടം. പക്ഷെ, അത് പുല്ലു വളർന്നു കാട് കയറിയിരിക്കുന്നു. മുറ്റത്തിന് കുറുകെ കെട്ടിയ അയയിൽ വിരിച്ചിരിക്കുന്ന കുറച്ചു വസ്ത്രങ്ങൾ എടുത്തു മടക്കി അത് വരാന്തയിൽ കൊണ്ട് വച്ച് ബാക്കിയുള്ള വസ്ത്രങ്ങൾ എടുക്കാൻ സതി എന്ന മധ്യവയസ്‌ക. രോഗപീഡകളാൽ ക്ഷീണിതയായ ഒരു അറുപതു വയസു തോന്നിക്കുന്ന, അമ്പത് വയസുള്ള സ്ത്രീ.
വഴിയിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് കയറി വരുന്ന നേരെത്തെ കണ്ട പെൺകുട്ടി.
പെൺകുട്ടി
"വല്യമ്മേ.. ദേ, റേഷൻ വാങ്ങിച്ചിട്ടുണ്ട്. ഡി, കാർഡ്.. പിന്നെ വല്യമ്മേടെ ഫോൺ "
പെൺകുട്ടിയുടെ പുറകെ വന്നു കയറിയ യുവാവ് മുറ്റത്തിന്റെ ഒരു ഓരത്തേയ്ക്കുമാറി എല്ലാം നോക്കിക്കാണുന്നു. മുഖത്ത് വിവിധ ഭാവങ്ങൾ.
സതി
"മോളോറ്റക്കു പോയിവന്നോ. അയ്യോ, ഇതും താങ്ങിപ്പിടിച്ചു വന്നത് കഷ്ടായല്ലോ. വല്യമ്മോട് ദേഷ്യായോ കുട്ടിക്ക്? !"
പെൺകുട്ടി
"ഏയ്.. ഇവിടം വരെ അച്ഛൻ ഉണ്ടാരുന്നു. സൈക്കിളിൽ.. ഇതൊരു സന്തോഷല്ലേ വല്യമ്മേ.. "
സതി
"ആ..
മോൾടെ പരീക്ഷ പേപ്പറൊക്കെ കിട്ടിയോ? കണക്കിന് മാർക്ക് കുറഞ്ഞാൽ നല്ലതു കേൾക്കും രാഹു...
അല്ല..
ഇനിയിപ്പോ അങ്ങനെയൊന്നും കേൾക്കില്ല കുട്ട്യേ.."
നെടുവീർപ്പിടുന്നു. അവരുടെ കണ്ണുകളിൽ കണ്ണുനീർ നിറയുന്നു.
പെൺകുട്ടി
"മാർക്കിന്റെ കാര്യം പറയാനും കൂടിയാ ഞാൻ വന്നത്. ഞാനാ മാത്സിൽ ടോപ്.
രാഹുലെട്ടൻ ഉണ്ടായിരുന്നെങ്കി പബ്ലിക് എക്‌സാമിനും നല്ല മാർക്ക് കിട്ട്യേനെ "
സതി
"ചുറ്റുമുള്ളോരടെ പ്രകാശം കെടുത്തതീട്ട് എന്റെ കുട്ടി പോയില്ലേ..."
കണ്ണ് നിറഞ്ഞൊഴുകുന്നതിനോടൊപ്പം പെൺകുട്ടിയും വിതുമ്പാൻ തുടങ്ങുന്നു. ഇത് കണ്ടു നിൽക്കുന്ന യുവാവിനും കരച്ചിൽ വരുന്നുണ്ട്. അവന്റെ കണ്ണുകൾ നിറയുന്നതിനൊപ്പം രംഗം ബ്ലർ ആകുന്നു. ആ കാഴ്ചയിലൂടെ വരാന്തയും അതിൽ വച്ചിരിക്കുന്ന ചിത്രങ്ങളും മങ്ങിക്കാണുന്നുണ്ട്. ബ്ലർ ആയിത്തന്നെ കാഴ്ച സൂം ആവുന്നു, ഒരു ഫോട്ടോയിലേയ്ക്ക്. ഒരു തുള്ളി കണ്ണീർ പൊഴിയുന്ന പോലെ ബ്ലർ ആയ കാഴ്ച വ്യക്തതയിലേയ്ക്ക് വരുമ്പോൾ അവിടെ അതെ ചെറുപ്പക്കാരന്റെ ഫോട്ടോ, മാലയിട്ട് മുന്നിൽ ചെറിയ തിരി കത്തിച്ച് വച്ച്. ചെറുപ്പക്കാരൻ ഇട്ടിരിക്കുന്ന അതെ ഷർട്ട്, അതെ ഹെയർസ്റ്റൈൽ. തല താഴ്ന്നു പോയ അവന്റെ മുന്നിലൂടെ പെൺകുട്ടി പടി കടന്നു പോകുന്നു. ഒരു നിമിഷം അമ്മയെ ആശ്വസിപ്പിക്കാൻ ആയുന്ന ചെറുപ്പക്കാരന്റെ മുന്നിലൂടെ മടക്കിയ തുണികളുമായി 'അമ്മ കടന്നു പോകുന്നു. തനിക്കു അങ്ങിനെ ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്ന ഇച്ഛാഭംഗം അവന്റെ മുഖത്ത്.
അവൻ വീട്ടില്നിന്നിറങ്ങി നടക്കുന്നു.
നടന്നു നടന്നു നടന്ന് പോകുന്നു.
വിഹ്വലമായ അവന്റെ മുഖത്തിനു ചുറ്റും കറങ്ങി തിരിയുന്ന കാമറ.
അവനെ വന്നു പൊതിയുന്ന സംസാര ശകലങ്ങൾ
"അതിവിടത്തെ ഒരു ചേട്ടനാ. മരിച്ചു പോയി.
നീ ജനനമരണ കണക്കെടുക്കാതെ വാ വേഗം."
"പൊട്ടൻ..
ഇതിനൊക്കെ ആരേലും പോയി ചാവുമോ!
എന്തൊക്കെ കാര്യങ്ങള് ഡീൽ ചെയ്യേണ്ട പയ്യനായിരുന്നു"
"സംശയം തീർക്കാൻ ഒരാളുണ്ടാർന്നു, രാഹുല്. അവൻ ഇപ്പൊ മോളിൽ ഉള്ളോർക്ക് സംശയം തീർത്തു കൊടുക്കുന്നുണ്ടാവും"
"ആ രാഹുൽ ഉണ്ടായിരുന്നെങ്കി, എപ്പോ ലോണ് കിട്ടിയ ന്നു ചോദിച്ചാ മതി."
"മതി. നിർത്തിക്കോ.
രാഹൂന്റെ പാട്ടാ അത്.
പണ്ടാരമടങ്ങാനായിട്ട്. ..."
"ചുറ്റുമുള്ളോരടെ പ്രകാശം കെടുത്തതീട്ട് എന്റെ കുട്ടി പോയില്ലേ..."
സംഭാഷണങ്ങൾ ചുറ്റും നിറയുമ്പോൾ ചെറുപ്പക്കാരൻ ചെവി പൊത്തി ആകുലതയോടെ താഴേയ്ക്കൂർന്നിരിക്കുന്നു.
കട്ട് ടു 7
സാക്ഷി..
വെറും സാക്ഷി
സീൻ 7
.....................................................................................................................................................
പകൽ
സമയം : ഉച്ച തിരിഞ്ഞ്
എക്സ്റ്റീരിയർ
മുൻ ഭാഗം ട്രെസ്സടിച്ച ചെറിയൊരു വീട്.
വാതിൽ അടഞ്ഞു കിടക്കുന്നു.
.......................................................................................................................................................
വീടിനു മുമ്പിലൂടെ പോകുന്ന റോഡിലൂടെ നടക്കുന്ന രാഹുൽ പെട്ടെന്ന് നിന്ന് ആ വീട്ടിലേയ്ക്കു നോക്കുന്നു.വീടിനകത്ത് എഴുതി തീർന്ന കടലാസ് മടക്കി മേശമേൽ വച്ചിരിക്കുന്ന പുസ്തകത്തിന്റെ അടിയിൽ വച്ചിട്ട് അത് പെട്ടെന്ന് കാണാൻ ആകുമോ എന്ന് ശ്രദ്ധിക്കുന്ന പെൺകുട്ടി. കണ്ണീരൊലിക്കുന്ന കവിളുകൾ. അവൾ ഇതെല്ലാം ചെയ്യുമ്പോൾ നിശബ്ദം കരഞ്ഞുകൊണ്ടേയിരിക്കുന്നു. അവൾക്കു ചുറ്റുമുള്ള ചുമരിൽ ഒന്നുരണ്ടു ചിത്രങ്ങൾ. കട്ടിലിൽ കയറ്റി വച്ചിരിക്കുന്ന കസേര. മുകളിൽ നിശ്ചലമായ ഫാൻ. അതിൽ തൂങ്ങി കിടക്കുന്ന തുണി കൊണ്ടുള്ള കുടുക്ക്. പെൺകുട്ടിയുടെ മുഖത്തേയ്ക്കു പോകുന്ന ദൃശ്യം പതിയെ വൈഡ് ആകുമ്പോൾ കട്ടിലിൽ ഇരിക്കുന്ന രാഹുൽ!
ധൈര്യം സംഭരിച്ച് ദൃഡ നിശ്ചയത്തോടെ പെൺകുട്ടി കട്ടിലിലേക്ക് കയറാൻ തുടങ്ങുമ്പോൾ കട്ടിലിൽ ഇരിക്കുന്ന രാഹുലിന്റെ മുഖത്ത് ഒരു പുഞ്ചിരി. പെട്ടെന്ന് കാതടപ്പിക്കുന്ന ശബ്ദം. ഇടി വെട്ടിയത് പോലെ.
ഒരു നിമിഷം തരിച്ചു നിൽക്കുന്ന പെൺകുട്ടി
പുറത്ത് ആളുകൾ ഓടിക്കൂടുന്ന ശബ്ദം. വാതിലിൽ മുട്ട്.
മോളേ
വാതിൽ തുറക്ക് മോളെ എന്ന വിളികൾ.
പെൺകുട്ടി പെട്ടെന്ന് യാഥാർഥ്യത്തിലേയ്ക്ക് വരുന്നു. ഒരു നിമിഷം കൊണ്ട് അവൾ മുകളിൽ കയറി കുരുക്ക് അഴിച്ചെടുക്കുന്നു. കസേര താഴെ ഇടുന്നു. കത്ത് ഒളിപ്പിക്കുന്നു. പിന്നെ പകച്ച മുഖത്തോടെ വാതിൽ തുറക്കുന്നു.
അകത്ത് വരുന്ന ഒരു സ്ത്രീ..
"എന്റെ മോളെ.. ഞങ്ങൾ പേടിച്ച് പോയി."
മറ്റൊരു സ്ത്രീ
"എന്റെ കുട്ടീ.. നീ പേടിച്ച് പോയോ..വീടിനൊന്നും പറ്റിയിട്ടില്ല ."
അവർ പെൺകുട്ടിക്കരികെ വന്നു അവളെ ചേർത്ത് പിടിക്കുന്നു.
അയൽക്കാരൻ 1 :
"മോളെ കാണാതെ വാതിൽ പൊളിക്കാൻ തുടങ്ങുവായിരുന്നു."
അയൽക്കാരൻ 2 :
"എത്ര നാളായി പറയുന്നു, ഗംഗേട്ടനോട് ആ മാവിന്റെ കൊമ്പു വെട്ടാൻ. അത് ഒടിഞ്ഞു ട്രെസ്സിന്റെ മോളിൽ വീഴും ന്ന് ഞാൻ പറഞ്ഞതാ.
അങ്ങേർക്കു കുടിക്കാനല്ലേ നേരമുള്ളൂ."
അയൽക്കാരൻ 3 :
"അങ്ങേരുടെ സ്വഭാവത്തിന് ഇങ്ങോട്ടു കടക്കാൻ പാടില്ലാത്തതാ. ഈ കൊച്ചിനെ ഞങ്ങളെ ഏല്പിച്ചിട്ടാ ചേച്ചി പോയത്. ഞങ്ങടെ കൂടി കുഞ്ഞല്ലേ നീ."
അവർ പെൺകുട്ടിയെ ചേർത്ത് പിടിച്ച് നിൽക്കുന്ന ദൃശ്യത്തിന് മുന്നിലേയ്ക്ക് വരുന്ന രാഹുൽ.
അവന്റെ മുഖം ക്ളോസപ്പിലേയ്ക്ക് വരുമ്പോൾ വോയിസ് ഓവർ..
"ഒരു നിമിഷത്തെ ബുദ്ധിമോശം കൊണ്ട് സ്വയം അവസാനിപ്പിക്കുന്നവർ അതുകൊണ്ട് താളം തെറ്റിപ്പോകുന്ന ചുറ്റുമുള്ള ജീവിതങ്ങൾ ആലോചിക്കാറുണ്ടോ? ആ നിർണ്ണായകമായ നിമിഷത്തെ മറികടക്കാൻ അവരെ സഹായിക്കാൻ നമുക്ക് ബാധ്യതയുണ്ട്. അത് നമ്മുടെ കടമയാണ്."
തെളിയുന്ന ടൈറ്റിൽ
സാക്ഷി..
വെറും സാക്ഷി
വെറും സാക്ഷി എന്ന എഴുത്ത് സ്ട്രൈക്ക് ഔട്ട് ചെയ്യുന്നു. തുടർന്ന് അത് മാഞ്ഞുപോകുന്നു.
സാക്ഷി
