Powered By Blogger

Thursday, July 11, 2019

രാജേശ്വരി ടാക്കീസ്.

കുറച്ചു കാലപ്പഴക്കമുള്ള ചരിത്രമാണ്.

സ്പെയിനിലെ ഒരു സിനിമാ തീയ്യെറ്ററിലെ സിനിമാ ഷോയ്ക്കിടയിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തവണ്ണം കറന്റു പോവുകയും തീയ്യെറ്ററിൽ ഇരുട്ടു വീഴുകയും ചെയ്ത ഒരു നിമിഷം.

“ഡാ.. ഡേവീസെ, ആളെ പറ്റിക്കാണ്ട് കാർബണ്‍ പുതീതു കത്തിക്കെടാ” എന്നൊരു ആക്രൊശമുയരുകയും “ങെ, വ്വേറൊരു പഞ്ഞാക്കരക്കാരൻ....” എന്നൊരു ആത്മഗതം മറ്റൊരു മൂലയിൽനിന്ന് പുറപ്പെടുകയും അവർ കണ്ടു മുട്ടുകയും ചെയ്ത കഥയിൽനിന്നു മനസിലാക്കാം പഞ്ഞാക്കര രാജേശ്വരി റ്റാക്കീസും അവിടത്തുകാരുമായുള്ള ഒരു ടേംസ്!

ഭക്ഷണം, പാർപ്പിടം , വസ്ത്രം എന്നതു പോലെ സിനിമ എന്നതും മനുഷ്യന് ജീവിക്കാൻ വേണ്ട അത്യാവശ്യ ഘടകമാണ് എന്ന ചിന്തയിലാണ് സുകുമാരൻ നായർ എന്ന സുമാരേട്ടൻ ഓലമേഞ്ഞതാണെങ്കിലും സുന്ദരിയായി രാജേശ്വരിയെ നടത്തിക്കൊണ്ട് പോയിരുന്നത്. മേൽ പറഞ്ഞ ഡേവീസായിരുന്നു രാജേശ്വരിയുടെ ഓപ്പറേറ്റർ. പഞ്ഞാക്കരക്കാരുടെ സ്വപ്നങ്ങളും വികാരങ്ങളും രാജേശ്വരിയിൽ പൂത്തു വിടർന്നു. പാടത്തിനടുത്തായതിനാൽ ബെഞ്ച്‌ ഇട്ടിരിക്കുന്ന ഏ ക്ളാസിൽ മഴക്കാലത്ത് വെള്ളം കയറുന്നതും അതറിയാതെ അകത്തു കയറുന്നവർക്ക് മുന്നറിയിപ്പ് നൽകാൻ തന്റെ 'വടി'വൊത്ത അക്ഷരങ്ങളാൽ സുമാരൻ മൊതലാളി തയ്യാറാക്കിയ "ശ്രദ്ധിക്കുക, നനയാതിരിക്കാൻ തുണി പൊക്കിപ്പിടിക്കുക" എന്നെഴുതിയ സ്ലൈഡ് ഇടുന്നതും വൻ ഹിറ്റ്‌ ആയിരുന്നു. വേനൽക്കാലത്ത് ഇറിഗെഷന്റെ വെള്ളം തൊട്ടപ്പുറത്തെ സ്വന്തം പറമ്പിൽ കൊണ്ട് പോവാൻ എ ക്ളാസിനും ബി ക്ളാസിനും ഇടയിലൂടെ തോടു കീറിയത് പോരാഞ്ഞ് പടം നടക്കുന്നതിനിടയിൽ "ശ്രദ്ധിയ്ക്കുക, വെള്ളം പോകുമ്പോൾ കാല് പൊക്കിവേയ്ക്കെണ്ടതാണ് " എന്നൊരു സ്ലൈഡ്‌ പ്രദർശിപ്പിക്കുകയും ചെയ്തതോടെ രാജെശ്വരിയിലെ സ്ലൈഡുകൾ സിനിമയേക്കാൾ സൂപ്പർ ഹിറ്റായി.

ഇടയിലൊരു മഴക്കാലത്ത് എ ക്‌ളാസിൽ ബഞ്ചിൽ ഇരിക്കാൻ പോയ ഒരുത്തന്റെ ചന്തിയിൽ പാമ്പ് കടിച്ചു എന്ന ദാരുണ സംഭവം അക്രമണകാരി നീർക്കോലി ആയതുകൊണ്ടും ഇരയ്ക്കു ആ സിനിമയുടെ ഓപ്പൺ ടിക്കറ്റ് ആ പടം മാറുന്ന വരെ കിട്ടിയതുകൊണ്ടും ഒതുക്കപ്പെട്ടു. ടൗണിൽ പാൽക്കായം വിൽക്കുന്ന തമിഴൻ അണ്ണാച്ചിയുടെ പെസ്റ്റ് കണ്ട്രോൾ കം പാമ്പ് കൺട്രോൾ ഇടപെടൽ മൂലം രാജേശ്വരിയെ പാമ്പ് നിരോധിതമേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ, ആരോ വിവരം പറഞ്ഞറിഞ്ഞു, ബൈബിളിൽ യേശു വെള്ളപ്പുറത്ത് ചെയ്ത അത്ഭുതത്തിൽ പ്രചോദിതനായി ഇരുപത്തിനാലു മണിക്കൂറും വെള്ളത്തിൽ നടക്കുന്ന ശിവരാമേട്ടൻ ''ആരെടാ എന്നെ തീയേറ്ററിൽ കയറുന്നതിനു വിലക്കീത്'' എന്ന് ചോദിച്ചു അലമ്പുണ്ടാക്കാൻ ചെന്നത് പാമ്പ് നിരോധിതമേഖലയ്ക്കു ആദ്യത്തെ തിരിച്ചടിയായി.

"ഷോഡപ്പൽണ്ടിപാട്ടുബുക്കെയ്.." എന്ന വായ്ത്താരിയുമായി ഇടവേളസമയങ്ങളിൽ എ, ബി , സി ക്ളാസുകൾക്കിടയിലെ തടസങ്ങൾ സർക്കസുകാരനെപ്പോലെ മറികടന്ന് അന്നത്തെ ഫുഡ് ആൻഡ് ബിവറേജസ് സർവീസ് മൊത്തവ്യാപാരി കുര്യൻ മുടങ്ങാതെ കാണികൾക്കിടയിലെത്തി. എവറെഡി ടോർച്ചിന്റെ ബൾബോണ്ടുണ്ടാക്കിയ സ്‌പെഷ്യൽ ലൈറ്റു പിടിപ്പിച്ച 'ഇല്യൂമിനാണ്ടി' പ്ലാസ്റ്റിക് ബേസിനിലെ ഇഞ്ചിമിട്ടായിയുമായി റാപ്പിയും. പുറത്തെ അയ്യപ്പൻനായരുടെ കടേന്നു പപ്പടവടകൾ വാങ്ങി തൊട്ടടുത്തിരിക്കുന്നവരുടെ ചെവിതല കേൾപ്പിക്കാതെ 'കറും മൂറും' എന്ന് തിന്നിരുന്നവർക്കു ഒരു ഷോയ്ക്കും ഒരു കുറവുമുണ്ടായില്ല. ഇടി സീനെങ്ങാൻ വന്നാൽ ' ഡാ ഒരുത്തൻ പിന്നീക്കൂടെ വരണ്ണ്ട് ട്ടാ ' എന്ന് മുന്നറിയിപ്പ് കൊടുക്കുക മാത്രമല്ല, പതുങ്ങി വന്നവനെ അടിച്ചു താഴെ ഇട്ടാൽ 'ഞാൻ പറഞ്ഞില്ലെങ്കി കാണാരുന്നു' എന്ന് ഊറ്റം കൊള്ളുമായിരുന്ന കാർന്നോന്മാരും ഇഷ്ടം പോലെ കാണികളായി ഉണ്ടായിരുന്നു. സ്‌ക്രീനിൽ ചെങ്കൊടിയുമായി നായകൻ വന്നപ്പോൾ 'ഇൻക്വിലാബ് സിന്ദാബാദ്" വിളിച്ചു പത്തറുപതു പേര് എണീറ്റ് നിൽക്കുന്നതൊക്കെ സാധാരണമായിരുന്നു.

ഉച്ചപ്പടങ്ങൾക്കു പക്ഷെ, ആംബിയൻസ് മാറും. ലൈറ്റ് ഓഫ് ആയിക്കഴിഞ്ഞിട്ടു മാത്രം തപ്പിത്തടഞ്ഞു അകത്തേയ്ക്കു കയറുന്ന മാനാഭിമാനം പണയം വയ്ക്കാനിഷ്ടമില്ലാത്തവർക്കു അതെപ്പോ നഷ്ടപ്പെട്ടു എന്ന് നോക്കിയാ മതി. അകത്ത് കയറുന്നവർക്ക് സീറ്റു കാണാൻ തപ്പിത്തടയണമെങ്കിലും അകത്തിരിക്കുന്നവർക്കു വരുന്നവരെ തിരിച്ചറിയാമല്ലോ! അപ്പൊ പിന്നെ ഇന്നത്തെ ആധാർ കാർഡ് നോക്കി വായിക്കുന്ന പോലെ പേര്, വയസ്സ്, വീട്ടുപേര് ഒക്കെ പല ഇടങ്ങളിൽനിന്നായി അനൗൺസ്‌മെന്റ് വരും. ഒരൊറ്റ പ്രാവശ്യം, പിന്നെ അവരാരും തപ്പിത്തടയാൻ നിൽക്കില്ല, നേരത്തെ എത്തിക്കാണും. പടം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ദേശസ്നേഹം തലയ്ക്കു പിടിച്ച പോലെയാ. എല്ലാവരുടെയും ഹൃദയങ്ങൾ ഒന്നാവുകയായി. ''പീസിഡ്രാ'' എന്ന അലർച്ച പോലും ഒരേ താളത്തിൽ.. ഭാവത്തിൽ. ഓലക്കിടയിലൂടെ എത്തുന്ന വെളിച്ചക്കീറുകൾ കാഴ്ചയുടെ സുഖം നശിപ്പിക്കുന്നതിനെപ്പറ്റി പരാതികൾ ധാരാളം കേൾക്കാം. ഉച്ചപ്പടങ്ങൾക്ക് മുമ്പായി ഓപ്പറേറ്റർ ഡേവീസേട്ടനുമായി ആംഗ്യങ്ങളാൽ ആശയവിനിമയം നടത്തുന്ന പുലികളുണ്ട്. നാവു അണ്ണാക്കിൽ മുട്ടിച്ചു 'ട്ടോ' എന്നൊരു ശബ്ദം. മൈന അല്ല സാക്ഷാൽ ഡേവീസേട്ടൻ പോലും തിരിഞ്ഞു നോക്കും! കൈ മലർത്തി ഒരു സ്മൈലി ആക്ഷൻ ഇവിടെന്നു കാട്ടുന്നു. അവിടെനിന്നു വിരലുകളാൽ രണ്ടു, മൂന്നു, നാല് എന്നൊക്കെയുള്ള സ്മൈലികൾ തിരികെ. വീണ്ടും കൈ മലർത്തിയൊരു ആനിമേറ്റഡ് ജിഫ്. തിരികെ ചൂണ്ടുവിരലും തള്ളവിരലും അറ്റങ്ങൾ മുട്ടിച്ചു ഒരു സ്മൈലി അല്ലെങ്കിൽ വിരലുകളുടെ അറ്റങ്ങൾ ചേർത്തുവച്ചു പെട്ടെന്ന് വിടർത്തുന്ന ആനിമേറ്റഡ് ജിഫ് വരും! അതൊക്കെ കണ്ടു കാര്യം മനസിലാക്കിക്കോണം. അല്ലെങ്കിൽ പ്രഗത്‌ഭമതികളായ കാണികൾ അര മണിക്കൂർ കഴിയുമ്പോൾ എണീറ്റ് പോകുന്നത് കണ്ടാൽ ഉറപ്പിച്ചോളണം, ഇനി ബിറ്റില്ല!

സുമാരേട്ടൻ ഉച്ചപ്പടങ്ങൾക്കു ഉണ്ടാവാറില്ല. സം ടൈംസ് ഉണ്ടെങ്കിൽ അന്ന് ബിറ്റ് കയറില്ല. 'ഈ മൈ.. എന്തിനാ ഇങ്ങോട്ടു ഈ നേരത്ത്? ന്നൊരു മുറുമുറുപ്പ് കാണീസിന്റെ ഭാഗത്തുനിന്ന് ഉയരുമെങ്കിലും ഡേവീസേട്ടൻ 'എന്റെ മിടുക്കോണ്ടു മാത്രം കാണിക്കുന്ന ഔദാര്യമാണെടാ ഇത്. ഇന്നിനി നടക്കില്ല, നാളെ വാ' എന്ന് വരുത്താനും സുമാരേട്ടന് 'ഞാനുള്ളപ്പോ ഇതൊന്നും നടക്കില്ല' എന്ന മട്ടിൽ തലയിൽ ഹാലോ ഉദിക്കുന്ന പുണ്യാത്മാവായി അഭിനയിക്കാനും ഉള്ള അഡ്ജസ്റ്റുമെന്റുകൾ ആയിരുന്നു അതെന്നു കുറെ കൊല്ലം കഴിഞ്ഞാണ് മനസിലായത്!

അങ്ങിനെയിരിക്കെ ഒരു ദിവസം ഒരു സെക്കണ്ട് ഷോയുടെ അവസാനത്തെ നാല് റീലുകൾ കയറ്റിയിട്ട് വർക്ക് ചെയ്യിപ്പിച്ച് ഡേവീസ് സുമാരേട്ടനെ നോക്കി.
"ഞാൻ ഉച്ചയ്ക്കു പറഞ്ഞണ്ടാർന്നു.. നേരത്തെ പോണ കാര്യം"
"എനിയ്ക്ക് പണി ഒന്നും കിട്ടില്ലല്ലോ. നിർബന്ധമാണെങ്കി പൊക്കൊ.." സുമാരേട്ടൻ മനസില്ലാമനസോടെ സമ്മതിച്ചു.
ഡേവീസ്‌ പോയി പത്തു മിനിട്ട് .. ഫിലിം പൊട്ടി!
ഫിലിം സിമന്റു കൊണ്ട് പൊട്ടിയതൊട്ടിക്കാൻ പഠിച്ച പണി പതിനെട്ടും പഠിക്കാത്ത വേറെ അഞ്ചെട്ടെണ്ണവും സുമാരെട്ടൻ ട്രൈ ചെയ്തു. 
യെവടെ.. നോ രക്ഷ. 

അകത്തുനിന്നുള്ള കൂവൽ തന്തയ്ക്ക് വിളികളിലേയ്ക്കും കസേരയും ബെഞ്ചും തല്ലിപ്പൊളിക്കലിലേയ്ക്കും ട്രാൻസ്ഫോം ചെയ്തിരിക്കുന്നതു കേട്ട്,, സിനിമ വരുന്ന ഓട്ടയിലൂടെ സുമാരേട്ടൻ തല അകത്തേയ്ക്കിട്ടു.

"പ്രിയപ്പെട്ട നാട്ടുകാരെ, സുഹൃത്തുക്കളേ ..
നസീറും സുകുമാരനും ചേട്ടനും അനിയനുമാണെന്ന് ഒരു ഇടിയിലൂടെ അവര്ക്ക് മനസിലാവും. ജയഭാരതിയുടെ തെറ്റിധാരണകളെല്ലാം മാറും. അവർ സുഖമായി ജീവിക്കും. ആ.. എടേല് ഒരു പാട്ടും ഉണ്ട് ട്ടോ.. 
ഇതാണ് കഥ. 
പടം കാട്ടാൻ ഒരു നിവൃത്തീം ഇല്ല്യാത്തോണ്ടാ. നിർബന്ധാണെങ്കി നാളെ വന്നാ ബാക്കി കാണാം!"

Thursday, March 28, 2019

കൈസർ - ദി ഗാർഡിയൻ എയ്ഞ്ചൽ

"എന്നാലും ആ മൊതല് എങ്ങോട്ടു പോയീടപ്പാ?!"
ഗ്രാമം പരസ്പരമുള്ള ചോദ്യങ്ങളാലും ആംഗ്യങ്ങളാലും പുരികങ്ങളുടെ ചലനങ്ങളാലും ബ്രൂണോയെപ്പറ്റി ചോദിച്ചു.

രണ്ടു ദിവസം വറീതേട്ടന്റെ കുഴിക്കരികിലെത്തുന്നുണ്ടോ എന്ന് രാമൻ നായര് പല പ്രാവശ്യം പോയി നോക്കി. കാൽപ്പാട് പോലും ഇല്ലെന്നു കണ്ട് അയാൾ നിരാശനായി ഓരോ പ്രാവശ്യവും തിരികെ പൊന്നു.

"അത് പേ പിടിച്ചു ചത്തു കാണുന്നെ" ദിവസങ്ങൾക്കു മുൻപ് ഉണ്ടായ ജാള്യത ആരുമറിയാതെ ഒളിപ്പിയ്ക്കാൻ പരമാവധി  ശ്രമിച്ചുകൊണ്ട് വേലായുധൻ പറഞ്ഞു.

"അതന്നെ, പേയിളകിയാൽ പിന്നെ വെള്ളം കുടിക്കണം. അത്ര ദാഹം കാണുമത്രേ. അങ്ങനെ അറപ്പത്തോട്ടിലിറങ്ങി ഒഴുകിപ്പോയിക്കാണും." ചന്ദ്രൻ പിന്താങ്ങി.

"കഷ്ടം. നല്ലൊരു നായയായിരുന്നു."

അങ്ങിനെ, രണ്ടു ദിവസം കൊണ്ട് ജനം ബ്രൂണോയെ കൊന്നു കളഞ്ഞു.

കൈസറിനു വച്ച് കൊടുക്കുന്ന ചോറ് അവൻ അപ്പോൾ തിന്നുന്നില്ലെന്നും രാത്രിയിലെപ്പോഴോ ആണ് അത് കഴിയ്ക്കുന്നതെന്നും രാമൻ നായർ ശ്രദ്ധിച്ചത് ഒന്നുരണ്ടു ദിവസം കൂടി കഴിഞ്ഞിട്ടാണ്.

രാത്രി, കൈസർ കൂടുതൽ ഉഷാറാവുന്നതും താൻ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്ന വേളകളിൽ അവനെ സ്ഥിരം സ്ഥലത്ത് കാണാനില്ലെന്നതും നായർ ശ്രദ്ധിച്ചു. അങ്ങിനെയുള്ള ഒരു ദിവസം, ലൈറ്റ് അണഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ചോറ് കൊടുക്കുന്ന പാത്രത്തിന്റെ ഒരു ശബ്ദം കേട്ടു.

ജനലിന്റെ വിടവിലൂടെ നോക്കിയപ്പോൾ ആണ് ആ കാഴ്ച കണ്ടത്. തനിക്കു കിട്ടിയ ചോറ് നിറച്ച പാത്രം കടിച്ചു പിടിച്ചു മുന്നോട്ടു നീങ്ങുന്ന കൈസർ. വിളിക്കാനാഞ്ഞെങ്കിലും നായർ അത് നിയന്ത്രിച്ചു.

ശബ്ദമുണ്ടാക്കാതെ അയാൾ വാതിൽപ്പാളികൾ തുറന്നു. വരാന്തയിലൂടെ നടന്ന് പുറത്തേയ്ക്കുള്ള വാതിലിന്റെ താക്കോൽ  ദ്വാരത്തിലൂടെ നോക്കുമ്പോൾ പുറകിലെ കയ്യാല കടന്ന് പോകുന്ന കൈസറിന്റെ രൂപം മരങ്ങളുടെ നിഴലിൽ അലിഞ്ഞു തുടങ്ങിയിരുന്നു.

രാമൻ നായർ മനസ്സിൽ ചിരിച്ചു. അയാൾക്ക് എന്തൊക്കെയോ പിടി കിട്ടി. പിറ്റേന്ന്, കാലിയാക്കിയ പാത്രത്തിനരികിൽ ഒന്നുമറിയാത്തപോലെ കിടക്കുന്ന കൈസറിനെ കണ്ട് അയാൾക്ക് ശരിക്കും ചിരി വന്നു.
"എവിടെയാടാ നിന്റെ ചങ്ങാതി? എവിടെ കൊണ്ട് പൂഴ്ത്തി?" നായർ ശബ്ദം താഴ്ത്തി ചോദിച്ചു.

കൈസർ അയാളെ ഒരു നിമിഷം നോക്കി. പിന്നെ കണ്ണടച്ചു.

"ആഹാ, കണ്ണടച്ച് കാണിക്കുന്നു ല്ലേ?! നിന്നെ ഞാൻ.." സ്നേഹപൂർവ്വം അയാൾ കൈസറിന്റെ താടിയിൽ ഒരു തട്ട് കൊടുത്തു.

അന്ന് വൈകീട്ട് മുതൽ അവന് സാധാരണ കൊടുക്കുന്ന ചോറിൽ അൽപ്പം അളവ് കൂട്ടാൻ നായർ മറന്നില്ല.

ഒരാഴ്ച കൂടി കഴിഞ്ഞു കാണും. പാടത്തിന്റെ ഇറമ്പിലെ കുട്ടപ്പൻവൈദ്യരുടെ പറമ്പിലെ തൊട്ടാവാടിക്കൂട്ടത്തിൽ കെട്ടിയിരുന്നതിൽ  ഒരാടിനെ കാണാനില്ലെന്ന വാർത്തയുമായാണ് കല്യാണിയമ്മ സന്ധ്യയ്ക്ക് വേലുക്കുട്ടിയുടെ കടയിൽ വന്നത്.

"പാടമായ പാടം മുഴുവൻ ഞാൻ അരിച്ചു പെറുക്കീന്നേ. ആരാണ്ടു അഴിച്ചു കൊണ്ട് പോയപോലെ. പൊട്ട്ട്യേക്കല്ല, കയറു അഴിഞ്ഞു പോയേക്കാ. അങ്ങനെ സംഭവിക്കണമെങ്കിൽ ആരെങ്കിലും അഴിച്ചു വിടണ്ടേ?"

ചായക്കടയിലെ ആക്ഷൻഫോഴ്‌സ്‌ മുഖത്തോടു മുഖം നോക്കി. ഈ തെരച്ചിലുകൊണ്ടു ഒരു കാര്യവുമില്ലെന്നും ആടിനെ കിട്ടിയാലും ഒരു കുപ്പി കള്ളു പോലും കല്യാണിയമ്മ വാങ്ങി തരില്ലെന്നും നോട്ടങ്ങൾ വഴി സന്ദേശം കൈ മാറി.

"പട്ടാപ്പകല് അതിനെ ആരും കട്ടോണ്ടു പോവോന്നില്ല." വിവരമറിഞ്ഞു എത്തിയ രാമന്നായര് പറഞ്ഞു.
" നമുക്ക് ഒന്ന് നോക്കാന്നേ.."

ആക്ഷൻഫോഴ്‌സ്‌ റെഡി ആയി. ഈ ഓപ്പറേഷൻ ലെഫ്. കേണൽ രാമന്നായര് നയിക്കും എന്ന മട്ടിൽ അവർ നായരുടെ ആജ്ഞകൾക്കു കാതോർത്തു.

"നിങ്ങൾ ഈ ഭാഗത്ത് ഒന്ന് തപ്പ്. ഞങ്ങള് പാടത്തിന്റെ സൈഡിലൊക്കെ നോക്കട്ടെ. വല്ല തേക്കു കുഴീലും വീണോ ആവോ."
ഫോഴ്‌സ് രണ്ടായി പിരിഞ്ഞു ഓപ്പറേഷൻ സ്റ്റാർട്ട് ചെയ്തു.

വേലുക്കുട്ടീടെ ഉള്ളിൽ പണ്ടത്തെ മുതല വരവും അന്ന് ചെലവായ ചായയുടെ കണക്കും ആയിരം വാറ്റു ബൾബ് പോലെ മിന്നി. 'ഈശ്വരാ.. അയാൾ ദൈവങ്ങളുടെ ചിത്രങ്ങൾക്ക് മുമ്പിൽ കത്തുന്ന കെടാവിളക്ക് തിരി ശരിയാക്കി വച്ചു.

സൂര്യൻ അസ്തമിച്ചു കഴിഞ്ഞു. പാടത്തോന്നും ആടിന്റെ ലക്ഷണം കണ്ടില്ല. ഇടയ്ക്ക് ആടിന്റെ കരച്ചിൽ കേൾക്കുന്നുണ്ടോ എന്ന് ചെവിയോർത്തപ്പോൾ കൈസർ അങ്ങകലെ നിന്ന് കുരയ്ക്കുന്ന പോലെ നായർക്ക് തോന്നി.അയാൾ ചെവി ഒന്നുകൂടി വട്ടം പിടിച്ചു പാടത്തിനു അങ്ങേ കരയിൽനിന്ന്, പിഷാരടിയുടെ തേമാലിപ്പറമ്പിൽനിന്നു ഒരു പട്ടി കുര ഉയർന്നു. നായർ ഒരു നിമിഷം ചുണ്ടിൽ വിരലമർത്തി സംഘാംഗങ്ങളെ നിശ്ശബ്ദരാക്കി. കുര  മാത്രമല്ല ആടിന്റെ നേർത്തോരു കരച്ചിലും.

കുര അടുത്ത് വരികയായിരുന്നു. വിളഞ്ഞ നെല്ല് ചാഞ്ഞ കണ്ടത്തിന്റെ വരമ്പിലൂടെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബ്രൂണോ പ്രത്യക്ഷനായി!

"പേ..പേ .. പേപ്പട്ടി" ആരോ പറഞ്ഞു.
ഒരു നിമിഷം ഒന്ന് പകച്ചെങ്കിലും നായർ ആദ്യം സമചിത്തത വീണ്ടെടുത്തു.
"ബ്രൂണോ.." അയാൾ വിളിച്ചു.
ബ്രൂണോ വട്ടത്തിൽ വാലാട്ടി. വിധേയത്വത്തിന്റെ കുര  കുരച്ചു.


"എടാ, ബ്രൂണോ.. നീ എവഡ്യാർന്നു, ഇത്ര ദിവസം? " നായര് ചോദിച്ചു.
ബ്രൂണോ ദയനീയമായി നായരെ നോക്കി.. പിന്നെ മുഖം തിരിച്ച് പാടത്തിന്റെ മറു കര നോക്കി കുരച്ചു.

"അയ്യോ.. പാവം, തീറ്റ കിട്ടാണ്ട് പാവം ക്ഷീണിച്ചു പോയീലോ. ഒന്നും തിന്നാൻ കിട്ടാതെ പട്ടിണി കിടന്നതു പോലെ ഇല്ല താനും."
"അപ്പൊ ഇതിനു പേയൊന്നും ഇല്ലാരുന്നു ല്ലേ? ആ വേലായുധനാർന്നു ഇതിനെ പേപ്പട്ടിയാക്കാണ്ട്..."

പല അഭിപ്രായങ്ങൾ പുറകില്നിന്നു ഉയരുമ്പോൾ നായർ ബ്രൂണോയെ നോക്കുകയായിരുന്നു. ഇവൻ എവിടെ നോക്കിയാണ് കുരയ്ക്കുന്നത്? അവിടെ എന്താണ് ഉള്ളത്?!

രാമന്നായര് അടുത്തേയ്ക്കു ചെന്നപ്പോൾ ബ്രൂണോ വന്ന വഴിയിലേക്ക് തിരിഞ്ഞു. അവൻ നോക്കി കുരയ്ക്കുന്ന ഭാഗത്തേയ്ക്ക് സംഘം നീങ്ങി. ആടിന്റെ ദയനീയമായ കരച്ചിൽ അടുത്ത് വന്നു. പിഷാരടിയുടെ പറമ്പിന്റെ താഴെയുള്ള മോട്ടോർ പുരയുടെ താഴെ കുളത്തിൽനിന്നു പോകുന്ന വെള്ളമില്ലാത്ത കൈത്തോട്ടിൽ കല്യാണിയമ്മയുടെ ആട് കയർ കാലിൽ കുരുങ്ങി കിടപ്പുണ്ടായിരുന്നു! മുകളിൽ മുഴുവൻ കാട് പിടിച്ചതിനാൽ കാണുകയുമില്ല.

"ആഹാ.. ദേ കല്യാണിയമ്മേടെ ആട്."
"ബ്രൂണോ ആള് കൊള്ളാലോ."
"ഇത് കെട്ടഴിഞ്ഞു ഇവിടെ വന്നു പണ്ടാരമടങ്ങിയത് ആരും കാണില്ലാർന്നു. ഈ കുള്ളൻപട്ടി ഉള്ളത് നന്നായി. അല്ലെങ്കിൽ ഇന്നാടിനെ കുറുക്കൻ തിന്നേനെ. തോട്ടുവക്കത്തു ആവശ്യം പോലെ ഉണ്ടേയ്. ടീമായിട്ടാ വര്വാ. പിന്നെ പൂട പോലും കിട്ടില്ല."

രാമന്നായര് ചിന്തയിലായിരുന്നു. ഇത്രയും ദിവസം കൈസർ ഇവനെ ഒളിപ്പിച്ചിരിക്കുകയായിരുന്നു. തന്റെ ഭക്ഷണം പങ്കു വച്ചാണ് അവൻ ബ്രൂണോയെ നോക്കിയത്. ഇപ്പൊ ഈ ആടിനെ കാണാതാവൽ പോലും ഇവരുടെ പ്ളാനിങ്ങാണോ? ഇവര് പട്ടികളോ മനുഷ്യരോ അതോ ഇനി വല്ല ദൈവങ്ങളോ ആണോ!! എന്തായാലും ഇങ്ങിനെ അല്ലെങ്കിൽ ബ്രൂണോയ്ക്കു ഒരു തിരിച്ചുവരവ് നാട്ടിലേയ്ക്ക് ഉടനില്ല.

"നായരെ, ഈ നായയെ എന്ത് ചെയ്യും?"
ചോദ്യം കേട്ട് ചിന്തയിൽനിന്നുണർന്നു രാമന്നായര് മറുപടിയെന്നോണം വിളിച്ചു.
"ബ്രൂണോ, വാടാ"

ആടിനെ ഏൽപ്പിച്ച് സ്പ്ലിറ്റ് ചെയ്യപ്പെട്ട ബറ്റാലിയന്റെ മറ്റംഗങ്ങളും തിരികെ റിപ്പോർട്ട് ചെയ്തു എന്ന് ഉറപ്പു വരുത്തി ബ്രൂണോയുടെ റീ എൻട്രി വിവരിച്ചു വേലുക്കുട്ടിയുടെ കടയിൽനിന്ന് കടുപ്പത്തിലൊരു ചായയും കുടിച്ചു വീട്ടിലേയ്ക്കു നടക്കുമ്പോൾ പേയില്ലാത്ത വീരനായി മാറിക്കഴിഞ്ഞിരുന്ന ബ്രൂണോ നായർക്കൊപ്പമുണ്ടായിരുന്നു.

വറീതേട്ടന്റെ പടി എത്തിയപ്പോൾ ബ്രൂണോ ഒന്ന് മുരണ്ടു. മറുപടിയായി കൈസറിന്റെ ഒരു കുര വന്നു.

സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു നിന്ന ചേടത്തിയുടെ അടുത്ത് ബ്രൂണോയെ ഏൽപ്പിച്ചു വീട്ടിലേയ്ക്കു നടക്കുമ്പോൾ രാമന്നായര് കൈസറെ നോക്കി. വേറെ ഏതോ ഗൃഹത്തിൽനിന്ന് വന്ന എനിക്ക് ഇതിലെന്ത്  കാര്യം എന്ന മട്ടിൽ കൈസർ രാമൻനായരെ തിരികെ നോക്കി, പതിയെ കണ്ണിറുക്കി!





Wednesday, June 20, 2018

ആന

ഞാനുമോരാന..
പൂഴിയില്‍ക്കുളിച്ചു, കളിച്ചു തിമിര്‍ത്ത്
പരിണാമപ്പടുകുഴിയില്‍ വീണൊരാന.

ആകുലതകള്‍ ചുമന്നവശരായവരെ
ഒളിഞ്ഞിരുന്നു മണലെറിഞ്ഞു വീഴ്ത്തി
കൊന്നുതിന്നു വിശപ്പടക്കുന്നോരാന.
എന്‍റെ പ്രതീക്ഷകളുടെ ഭാരവും പേറി 
വഴിതെറ്റിയവന്റെ പാദചലനങ്ങള്‍ തേടി,
ചിറകുമുളച്ചുവിണ്ണിലുയരാനൂഴവും കാത്ത്
ഈ മണല്‍ക്കുഴിയില്‍.. ഞാന്‍.

ഞാനുമൊരാന!

ആനയ്ക്ക് സ്വന്തം വലിപ്പമറിയില്ലെന്നാരാ പറഞ്ഞത്?

Tuesday, June 19, 2018

യു എഫ് ഒ അഥവാ പറക്കും തളിക

പഠനം എന്ന പേരില് ഞങ്ങൾ കുറച്ചു പേര് ഒരു വീടെടുത്ത് താമസിക്കുന്ന കാലം. കാശ് വീട്ടില്നിന്ന് വരുന്ന ആദ്യത്തെ ആഴ്ച വില്സും പിന്നെ, സിസര് ഫില്ട്ടരും ക്രമേണ ദിനേശ് ബീഡിയും അവസാനം മുറി ബീഡിയും  ആയി നടന്നിരുന്ന ആ കാലത്താണ് എനിക്ക് മുമ്പിൽ ഒരു യു എഫ് ഓ പ്രത്യക്ഷപ്പെട്ടത്!

അതൊരു മഴക്കാലമാണെന്നാണ് ഓര്മ്മ. പെരുമഴ പെയ്യുമ്പോൾ ഫുൾ സ്പീഡിൽ ഫാനിട്ട് പുതച്ചു മൂടിക്കിടന്നുറങ്ങാൻ എനിക്ക് എന്നും ഇഷ്ടമാണ്. അങ്ങിനെ ഒരു ഉറക്കം തുടങ്ങിയ ഞാൻ ഇടയ്ക്ക് എപ്പോളോ എണീറ്റ്‌ പോയി മൂത്രമൊഴിച്ചു വീണ്ടും കിടന്നു. കുറച്ചു കഴിഞ്ഞു കാണും മുറിയിൽ അഭൗമമായ പ്രകാശം! ചെറിയൊരു പറക്കും തളിക നേരെ എന്റെ തലയ്ക്കു മുകളിൽ നില്ക്കുന്നു. അതിനുള്ളില്നിന്നും പ്രകാശരശ്മികൾ എന്റെ മുഖത്തും ശരീരത്തിലും ഒക്കെ പതിക്കുന്നുണ്ട്. ഞാൻ അന്തം വിട്ടു. തളികയ്ക്ക് ഇത്രേം വലിപ്പമേ ഉള്ളൂ? മദർ ഷിപ്‌ താമസിക്കുന്ന വീടിനു മുകളിൽ  ഭീമാകാരനായി നില്പ്പുണ്ടാവണം. അതില്നിന്നും കാര്യങ്ങൾ നോക്കി വരാൻ വിട്ട സാധനമാവനം ഇത്. ഇപ്പോൾ അതില്നിന്നും ലേസര് രശ്മികൾ വരുമെന്നും എന്നെ കരിച്ചു കളയുമെന്നും ഞാൻ ഭയന്നു.

"ചന്തീലു വെയിലടിച്ചാലും എണീക്കരുത്. ഇന്ന് നീ ഉപ്പുമാവുണ്ടാക്കണ്ട ദിവസാ. ഞാൻ ഉണ്ടാക്കി, വെട്ടി വിഴുങ്ങാൻ പോരെ.. " രാമഭദ്രന്റെ ശബ്ദം ആണ് നേരം പുലര്ന്നെന്നും കാണുന്നത് സ്വപ്നമല്ലെന്നും എന്നെ വിശ്വസിപ്പിച്ചത്‌..

ഇവനു പറക്കും തളികയെ കാണാൻ വയ്യേ? എനിക്ക് മാത്രമായി പ്രത്യക്ഷപ്പെട്ടതാണോ?
ഞാൻ കണ്ണ് തിരുമ്മി നല്ല വണ്ണം ഒന്നുകൂടി നോക്കി.

പുറത്തുനിന്നും ചാഞ്ഞു പതിക്കുന്ന  വെയിൽ തട്ടി ജ്വലിക്കുന്ന യു എഫ് ഒയെ മനസിലാക്കാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല.

അടുത്ത നിമിഷം,
ഷേണായിക്ക് ഒരു വീക്ക് വച്ച് കൊടുത്തുകൊണ്ട് ഞാൻ അലറി.

"ഡാ ... നിന്റെ അരിപ്പ ഷെഡി എന്റെ തലയ്ക്കു നേരെ ഇടരുതെന്നു പറഞ്ഞിട്ടില്ലെടാ തെണ്ടീ.."

Wednesday, March 7, 2018

പലരിൽ ചിലർ - 5

പലരിൽ ചിലർ - 5
പല കുറിയെഴുതി, മതിവരാതെ മാറ്റിവെച്ചതാണ്. ചിലരിങ്ങനെയാണ്, എഴുത്തിലൊന്നും ഒതുക്കിക്കളയുവാനാവില്ല. എഴുതി മതിയാവില്ല.

സൗഹൃദം കൂടുതൽ സ്നേഹത്തിലേക്കും അത് പിന്നെ,ചില അവകാശങ്ങളിലേക്കും എത്തിയിയിരുന്ന കാലം. അതായത്  "എടാ നീ പറഞ്ഞാലേ അവൻ കേൾക്കൂ" എന്നോ  "ഡാ, അവനോട് നീയൊന്നു പറയടാ" എന്നോ കൂട്ടുകാർ പറഞ്ഞിരുന്ന കാലം. വിവാഹിതനായി ഒപ്പമൊരു കൂട്ടും ഒരു കുഞ്ഞും കടന്നു വന്നിട്ടും മേൽ പറഞ്ഞതുകൾക്ക് വലിയ വ്യത്യാസമില്ലാതെ ഞങ്ങൾ ജീവിതം തുടർന്ന് പൊന്നു. കൂട്ടുകാരന്റെ ജീവിതത്തിലേയ്ക്കൊരു തുണ കടന്നു വന്നപ്പോളാണ് ഇനി പഴയതു പോലല്ല, ഇത്തിരി ബെല്ലും ബ്രെയ്ക്കും ഒക്കെ വേണമല്ലോ എന്ന് ചിന്തിച്ചത്. മനഃപൂർവ്വം തന്നെ ഒരകലം പാലിച്ചു. ജീവസന്ധാരണം കൂട്ടുകാർക്കിടയിൽ ദൂരം കൂടിയെങ്കിലും ഒരെഴുത്ത്, ഒരു ഫോൺ, ഒരു മെയിൽ എല്ലാം ആ അകലം മാച്ച് കളഞ്ഞു. അവന്റെ വീട്ടിന് പരിസരത്തുകൂടി പോകുമ്പോൾ അച്ഛനെയോ അമ്മയെയോ കാണുമ്പോൾ വിശേഷങ്ങൾ അന്വേഷിച്ചും കുശലം ചോദിച്ചും പിരിഞ്ഞു. അവന്റെ കൂട്ടുകാരിയുടെ 'ഏട്ടാ ചായ കുടിച്ചിട്ട് പോവാം' എന്ന തികച്ചും നിഷ്കളങ്കമായ കഷണങ്ങൾ ഔപചാരികതയുടെ മൂടുപടം വലിച്ചിട്ടു തടഞ്ഞു,
ക്രമേണ, മനസിലായി. ഇതാണവൾ!

പതിയെ, മനസ്സിന്റെ പടിപ്പുര കടന്ന് പൂമുഖത്ത് പ്രത്യക്ഷപ്പെട്ട് ഒരു ചിരി തന്നു പോകാനുള്ള സ്വാതന്ത്ര്യവും സ്നേഹവും അവൾ നേടിയെടുത്തു. കൂട്ടുകാരനുമായുള്ള ഓരോ സംസാരങ്ങളിലും അവളെക്കുറിച്ചുള്ള കാര്യങ്ങളും നിറഞ്ഞു നിന്നു. രണ്ടു പേർക്കിടയിലുള്ള സൗഹൃദം രണ്ട് കുടുംബങ്ങളിലേക്ക് പടർന്നു വളരുന്നത് കണ്ടറിഞ്ഞു. കാലത്തിന്റെ പോക്കിനനുസരിച്ചു കുട്ടികൾ അവരുടെ ജീവിതത്തിൽ കടന്നു വന്നു. കുടുംബ സന്ദർശനങ്ങൾ പതിവായി. ഞങ്ങൾ ഒരുമിച്ച് യാത്രകൾ പോയി, സന്തോഷം മാത്രം കൈമാറാനുള്ള നിമിഷങ്ങൾ. നിസ്സാര വിശേഷങ്ങൾ പോലും പങ്കു വയ്ക്കുന്നത് സാധാരണമായി. ഞാനവളെ തമാശക്ക് 'പെങ്ങളെ' എന്ന് വിളിച്ചു. കാലം മുന്നോട്ടു നീങ്ങി.

സന്തോഷത്തികവിനിടയിലാണ് അശനിപാതം പോലെ ഒരു ദുരന്തമുണ്ടായത്. അതിന്റെ ബാക്കി പത്രം ഭീകരമായിരുന്നു. "എല്ലാം ഞാൻ സഹിക്കാം. അവള് കൂടി പോയാൽ പിന്നെ ഞാൻ ബാക്കിയുണ്ടാവില്ല" എന്ന കൂട്ടുകാരന്റെ പറച്ചിലിൽ പേടി കയറിയ ഞങ്ങൾ അവനെ വിടാതെ ഒപ്പം നടന്നു. ഒരു മാസത്തോളം കഴിഞ്ഞിട്ടാണ് അവൾ ജീവിച്ചിരിക്കും എന്ന തോന്നൽ തന്നത്. പതിയെ അവൾ ജീവിച്ചിരിക്കുക എന്ന അവസ്ഥയിലേയ്ക്ക് തിരിച്ചു വന്നു. പിന്നീടുള്ള കുറെ കാലം സങ്കടങ്ങളുടെ കുത്തോഴുക്കായിരുന്നു. നിർവ്വികാരത, തേങ്ങൽ.. വിദൂരതയിലേക്ക് നോക്കിയിരുന്ന് കണ്ണ് നിറയ്ക്കും. ഒന്ന് ചിയറപ്പ് ചെയ്യാൻ പണിപ്പെട്ടു ശ്രമിച്ചാലും സെക്കൻഡുകൾക്കുള്ളിൽ ആ ഭാവം മാറും.

'നീയമ്പലത്തിലേക്കൊന്ന് പോവൂ.. ഒരു സമാധാനവും റിഫ്രഷ്മെന്റും ആവട്ടെ' എന്ന് പറഞ്ഞപ്പോൾ 'ഇല്ല ചേട്ടാ, എനിക്ക് പറ്റില്ല ' എന്നാണു പറഞ്ഞത്.
'നിർബന്ധിക്കണ്ട. ആര് പറഞ്ഞിട്ടും കേട്ടിട്ടില്ല.' എന്ന് കൂട്ടുകാരൻ പറഞ്ഞു.
ദിവസവും വിളക്ക് വച്ച് തൊഴുതിരുന്ന അവൾ ഈശ്വരൻ തന്ന വിധിയോട് പ്രതികരിച്ചിരുന്നതായിരിക്കണം. 'നിന്നെയൊന്നു തിരിച്ചു കിട്ടിയാൽ, വല്ലാർപാടം പള്ളീൽ കൊണ്ട് ചെന്ന് ഒരു കൂടു മെഴുകുതിരി കത്തിക്കാമെന്ന്  നേർന്നിട്ടുണ്ടായിരുന്നു.' ഞാൻ പകുതി തമാശ മട്ടിൽ പറഞ്ഞു. മുഖത്ത് നോക്കുവാൻ എനിക്ക് ധൈര്യമില്ലായിരുന്നു. കണ്ണ് നിറഞ്ഞിരിക്കുന്നവരെ കണ്ടാൽ എനിക്കും കരച്ചിൽ വരും.
കാലം കടന്നു പൊയ്ക്കൊണ്ടേയിരുന്നു. പണിപ്പെട്ടു എന്തെങ്കിലും സംസാരിച്ചു തുടങ്ങിയാലും ആ ഭാവങ്ങൾ ശോകത്തിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടേയിരുന്നു.

മാസങ്ങൾക്കു ശേഷം  ഒരു ദിവസം
'എടാ നീയെവിടെയാ?' കൂട്ടുകാരന്റെ വിളി വന്നു.
'എന്തേ ?'
'നീയൊന്നു പ്രാർതഥിച്ചെക്കണെ, ഞങ്ങളിപ്പോൾ വല്ലാർപാടം പള്ളീലുണ്ട്. നിന്റെ നേർച്ചയാണ്. ആക്സിഡന്റ് റിക്കവറിക്ക് ശേഷം അവൾ നടത്തുന്ന ആദ്യത്തേത്‌. ആദ്യമായിട്ടാ ഒരു സ്ഥലത്ത് അമ്പലമായാലും പള്ളിയായാലും പോകുന്നത്.'
'ആണോ? അത് നന്നായി. എന്ന് പറയുന്നതിനൊപ്പം ഫോൺ വാങ്ങി അവളും സംസാരിച്ചു.
എനിക്കൊരു കാര്യം മനസിലായി. ഞാൻ കൂട്ടുകാരന്റെ നിഴലായി അവളെ കാണുന്ന അളവിലൊന്നുമല്ല അവളെന്നെ കാണുന്നത്.
'ചേട്ടാ' എന്ന ആ വിളിക്ക് പുറകിലൊളിപ്പിച്ച ആത്മാർത്ഥതയുടെ നാലിലൊന്നു ഞാൻ തിരിച്ചു കൊടുക്കുന്നുണ്ടോ?
പൂമുഖത്തുനിന്നും അവളെ അകത്തേയ്ക്കു മാറ്റിപ്പാർപ്പിച്ചു. പെങ്ങളെ എന്ന വിളി ഉപരിപ്ലവമാകാതെ നെഞ്ചിനുള്ളിൽനിന്നു തന്നെയാക്കി.

മഴയും വെയിലും മഞ്ഞും ചാക്രികമായി എത്ര വർഷങ്ങൾ കടന്നു പോയി!
'പിള്ളേര്..ഒരു മിനിട്ടു സൗര്യം തരില്ല ചേട്ടാ' എന്ന് പരാതി പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു.
"ഈശ്വരൻ അറിഞ്ഞു തന്നതാണ്. അല്ലെങ്കിൽ നീ പഴയ കാര്യങ്ങൾ ആലോചിച്ചു ഇരിക്കും.!'


ജന്മം കൊണ്ട് മാത്രമല്ല കർമ്മംകൊണ്ട് കൂടിയാണ് ബന്ധങ്ങൾ ഉണ്ടാകുന്നതെന്ന് തിരിച്ചറിവിൽ ഇവളെ ഞാനെന്ത്  വിളിക്കും?!


Saturday, July 8, 2017

പലരിൽ ചിലർ 5

നല്ല ബന്ധമുണ്ടായിരുന്ന മേലധികാരി പോയിട്ട് പകരം ആ സീറ്റിൽ വന്നയാളെ 'അൽപ്പം സ്ട്രിക്ടാണ്' എന്ന മുൻ‌കൂർ സൂചിപ്പിക്കലുകളുടെ പിൻബലത്തിലാണ് പരിചയപ്പെട്ടത്. 'അല്പമല്ല.. നല്ലോണം' മനസ്സ് മന്ത്രിച്ചു. പതിയെ പതിയെ ചിത്രം പൂർത്തിയായി. കൃത്യസമയം, ശരിയായ ജോലി, നോ ബഹളം.. എന്റമ്മോ ഇത് കോൺവെന്റ് സ്‌കൂളോ എന്ന് ചിലർ പറഞ്ഞപ്പോൾ ദുർഗുണപരിഹാര പാഠശാലയാണോ എന്നാണു എനിക്ക് തോന്നിയത്. നാളുകൾ കഴിഞ്ഞു.. ന്യായമായ കാര്യങ്ങൾക്കു ഫുൾ സപ്പോർട്ട് ആണെന്നും ആള് ഒപ്പമുണ്ടെന്നും ഉള്ളത് തോന്നലല്ല ശരിയാണെന്നും പതിയെ ബോധ്യമായി. സഹപ്രവർത്തകരിൽ പലർക്കും അത് ബോധ്യമായിട്ടില്ലെന്നും മനസിലായി.

ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിൽ പോയി വന്ന അദ്ദേഹത്തിന്റെ അടുത്തേയ്ക്കു ഒരു കാര്യത്തിന് ചെല്ലുമ്പോൾ രണ്ടു പേർ അവിടെയുണ്ട്. സംസാരം ശ്രദ്ധിച്ചു.

"നിങ്ങളെന്നാലും എന്ത് പണിയാ കാണിച്ചതെന്ന് വല്ല ധാരണയുമുണ്ടോ? എങ്ങോട്ടാ നിങ്ങൾ പോയത്?

"പള്ളീലേയ്ക്ക്."

"എന്തിനാ സെക്യൂരിറ്റി ഓഫീസർ തടഞ്ഞത്?"

"പെർമിഷൻ സ്ലിപ്പില്ലാന്നു പറഞ്ഞു. ഇവിടെ സാർ ഉണ്ടായിരുന്നുമില്ല. ഓഫീസിലാണെങ്കിൽ നല്ല തിരക്കും. കാര്യം പറഞ്ഞപ്പോൾ അങ്ങേർക്കു മനസിലാവുന്നില്ല."

"അപ്പോഴാണ് നിങ്ങൾ ചൂടായത് അല്ലെ?"

"അതെ സാർ."

"നിങ്ങള്ക്ക് അയാളേക്കാൾ ആരോഗ്യവും ശബ്ദവും ഉണ്ട്. അതുകൊണ്ട് നിങ്ങള്ക്ക് തന്നെയായിരുന്നു മുൻ‌തൂക്കം. അയാൾ അയാളെ ഏൽപ്പിച്ച ജോലിയല്ലേ  ചെയ്തത്?"

മറുപടിയില്ല.

"പ്രായമായ മനുഷ്യൻ. ശാരീരികസ്ഥിതി മോശം... അയാൾക്കെന്തെങ്കിലും പറ്റിയിരുന്നെകിലോ?"

"ഒന്നും ചെയ്തിട്ടില്ല ഞങ്ങൾ."

"ശരിയാണ്. ഞാൻ നോക്കുമ്പോളെന്താ.. അയാൾ ജോലിയിൽ കൃത്യവിലോപം കാട്ടി എന്ന് പറയാം അല്ലെ?"

"അതിപ്പോ.."

"അതെ, അത് അയാൾക്കുമറിയാം. സൊ അയാളുടെ മനസ്സ് വിഷമിച്ചു.
എന്നിട്ടു നിങ്ങൾ...
അല്ല, എന്തിനാ പള്ളിയിൽ പോകുന്നത്?
അറിയാമോ ഹജ്ജിനു പോകുന്നതുപോലെ, അത് പറ്റാത്തവർക്കുള്ള ഒരു കർമ്മമാണ് പള്ളിയിൽ പോയുള്ള നിസ്കാരം. ഒരാളുടെ മനസ്സ് വേദനിപ്പിച്ചിട്ടു നിങ്ങൾ നടത്തിയ പ്രാർത്ഥനയ്ക്ക് ഫലമുണ്ടാവുമോ?
സഹോദരനോടു രമ്യപ്പെട്ടതിനു ശേഷം മാത്രം പോയി ബലിയർപ്പിക്കാനാണ് കൃസ്ത്യാനികളുടെ  ബൈബിളും പറയുന്നത്. ഒരു മതവും വിദ്വെഷത്തിന്റെ ഭാഷ സംസാരിച്ചിട്ടില്ല."

"അങ്ങിനെയൊന്നും ഞങ്ങൾ ചിന്തിച്ചില്ല.."

"ശരി, ഇനി എന്ത് ചെയ്യും?"

"ഞങ്ങൾ പോയി സോറി പറയാം."

"ഏയ്.. അതൊന്നും വേണ്ട.
'പള്ളീൽ പോവാനുള്ള തിരക്കിലാ ട്ടോ ആ സംസാരം ഉണ്ടായത്, അത് വിട്ടു കളയൂ ചേട്ടാ'ന്നു നിങ്ങടെ ഭാഷയിൽ പറഞ്ഞു ആ വിഷമം അങ്ങ് മാറ്റൂ. സോറിയൊന്നും പറഞ്ഞു വല്ലാതെ ഔപചാരികം ആക്കണ്ട."

"ശരി സാർ."

അവർ പോയി.
എന്റെ കാര്യം ഡിസ്കസ് ചെയ്തു ഞാനിറങ്ങുമ്പോൾ മനസ്സിൽ പറഞ്ഞു.. ഇതാണ് മുസൽമാൻ.
ശരിയായ മുസൽമാൻ!




Friday, June 9, 2017

ഗ്രെയസ്മാർക്ക്

ചങ്ങാതിയാണ്. അത് വഴി അവന്റെ വീട്ടിൽ എല്ലാവരുമായും അടുപ്പമുണ്ട്. ആളിപ്പോ നാട്ടിലുണ്ട്. ഫാമിലിയും. കണ്ടുകളയാം.
കയറി,
കണ്ടു വിശേഷങ്ങൾ നേരിട്ട് കൈമാറി.
അവന്റെ ചെറിയ കുട്ടികൾ നാട്ടിൽ വന്നതിന്റെ അപരിചിതത്വമില്ലാതെ ഓടിക്കളിക്കുന്നു. അച്ഛച്ഛന്റേം അച്ഛമ്മയുടെയും പ്രിയപ്പെട്ടവരായിരിക്കുന്നു. പ്രായമേറിക്കൊണ്ടിരിക്കുന്ന ആ മുഖങ്ങളിൽ ചിരിയുടെ തിളക്കം.
സന്തോഷം.
ഇടയ്ക്കു ചങ്ങാതിയുടെ അച്ഛനും ഞാനും മാത്രമായപ്പോൾ ആള് പറഞ്ഞു. "ഇത്രനാൾ ഗൾഫിലായിരുന്നിട്ടും കുട്ടികളെ നന്നായി മലയാളം പഠിപ്പിച്ചിട്ടുണ്ട്. ഇവിടത്തെ കുട്ടികളെക്കാൾ സ്ഫുടമായിട്ടാണ് മോനൊക്കെ മലയാളം പറയുന്നത്."
ഞാനൊന്ന് ശ്രദ്ധിച്ചു.
"ഇങ്ങോട്ടൊന്നു നോക്കാമോ?"
"ഇതൊന്നു അൽപ്പനേരം കയ്യിൽ പിടിക്കൂ."
"കുസൃതി കാണിച്ചാൽ ഞാൻ അമ്മയോട് പറയും."
"ദാ നോക്കൂ, ഇതിനു മുകളിൽ.....".
ആഹാ..
നാലര വയസുകാരൻ.. എന്റെ കുട്ടികളെക്കാൾ മിടുക്കായി മലയാളം പറയുന്നുണ്ട്. നല്ല അച്ചടി പോലത്തെ ഭാഷ.
ചങ്ങാതിയെ കിട്ടിയപ്പോൾ അവനോട് ചോദിച്ചു.
"ആരാ, പിള്ളേർക്ക് മലയാളം പറഞ്ഞു കൊടുക്കുന്നത്? നന്നായി പഠിപ്പിച്ചിട്ടുണ്ടല്ലോ. നീയാവില്ല. നിന്റെ മലയാളം എനിക്കറിയാലോ!"
"ഞാനുമല്ല അവളുമല്ല."
"പിന്നെ, അതിനു ട്യൂഷൻ വച്ചോ? "
"നീ അവൻ പറയുന്നത്‌ ഒന്ന് ശ്രദ്ധിച്ചെ.ഇതേ ട്യൂൺ.. ഇതേ വാക്കുകൾ പലതും ഞാൻ നിനക്ക് കേൾപ്പിച്ചു തരാം."
അവൻ ടിവി ചാനൽ മാറ്റി. അതോടെ കളിക്കിടയിൽനിന്നു മോൻ വന്നു ടീവിക്ക്‌ മുന്നിൽ നിന്നു.
സെയിം ട്യൂൺ.. വാക്കുകളും അതുപോലൊക്കെ തന്നെ!
കൊച്ചു ടീവി !!
"അവിടെ ഫുൾ ടൈം ഈ കാർട്ടൂണുകൾക്കു മുന്നിലിരുന്നു അവൻ തന്നെ പഠിച്ചതാ.
പിന്നെ, ആരോടും ഈ കാര്യം പറയണ്ടാ. വീട്ടിലൊക്കെ ശ്രീമതിയ്ക്കു ഇത്തിരി ഗ്രെയസ്മാർക്ക് കിട്ടീട്ടുണ്ട്.
കളയരുത്, പ്ലീസ്"