Powered By Blogger

Wednesday, September 18, 2019

ശാക്തീകരണം

"ടീച്ചറേ, ഹെഡ് മിസ്ട്രസ് വിളിക്കുന്നു."
എട്ടാം ക്ലാസ്സുകാരുടെ അസൈന്മെന്റുകളിൽ മുഴുകിയിരിക്കുകയായിരുന്നു, ലാലിടീച്ചർ.
"എന്താ രശ്മീ കാര്യം?"
"യൂപീല് കുറേ ടീച്ചേഴ്സ് ഇല്ല. ലാലിടീച്ചർക്ക് അങ്ങോട്ട്‌ ഒരു ചാർജ് കിട്ടാൻ വഴിയുണ്ട്."
"എന്താ ഇത്ര പ്രശ്നം?"
"ക്ലസ്റ്റർ നടക്കുകയല്ലേ. കുറെ പേര് അങ്ങോട്ട്‌ പോയി."

നാലാം പിരീഡും അഞ്ചാം പിരീഡും ക്ലാസുണ്ട്. ഉച്ചയ്ക്ക് ശേഷം ടെൻ ബിയിൽ ലാസ്റ്റ് പിരീഡ്. മാനേജ് ചെയ്യാവുന്ന കാര്യം.
ലാലി ടീച്ചര് എണീറ്റു. ഹെഡ്മിസ്ട്രസിന്റെ റൂമിലേയ്ക്ക് നടക്കുമ്പോൾ ചിന്തിച്ചു.. തന്നെ ഇത്തരം ഡെപ്യൂട്ടേഷനുകൾ, പ്രത്യേകിച്ചും യുപിയിലെ, ഏൽപ്പിക്കാറില്ലല്ലോ.

"കോഴ്സിനു പോവലും ഡി ഇ ഓ ഓഫീസിൽ പോക്കും ഒക്കെയായി യു പിയിൽ കുറേ ടീച്ചേഴ്സ് ഇല്ല. അതോണ്ടാ ടീച്ചറെ ബുദ്ധിമുട്ടിക്കുന്നത്. ആറാം ക്ളാസുകാരെ ഒരുമിച്ചാക്കി സ്‌കൂള് വിടുന്ന വരെ ഒന്നിരുത്തണം. അത്രേ ഉള്ളൂ. നല്ല ബഹളമാണെന്നേ."

"എനിക്ക് ഇന്ന് ക്‌ളാസ്സുണ്ടല്ലോ."

"അത് അഡ്ജസ്റ് ചെയ്യാം ടീച്ചറെ, മുതിർന്ന കുട്ടികളല്ലേ. ഇവിടെ അങ്ങനെ അല്ലല്ലോ."

ലാലി ടീച്ചർ ചിരിച്ചു.

"നാല് ആറാം  ക്ലാസ്സുകാരെ ഒരുമിച്ചാക്കണേ. മൊത്തം നൂറ്റിനാല്പതു കുട്ടികളെ ഉള്ളൂ. ഓഡിറ്റോറിയം മതിയോ ടീച്ചറേ?"

ടീച്ചർ ഒരു നിമിഷം ചിന്തിച്ചു.
"തൽക്കാലം ഗ്രൗണ്ടിന്റെ ഗാലറി മതി. അവിടെയാവുമ്പോ നല്ല മരത്തണലും ഉണ്ടല്ലോ."

"ശരി.  ആയിക്കോട്ടെ. ആലീസ്, ആ സിക്സ്ത് സ്റ്റാൻഡേർഡ്കാരോട്  ടീച്ചർ പറയുന്നിടത്തേയ്ക്കു ചെല്ലാൻ പറയൂ. എല്ലാ ക്ലാസ്സുകാരോടും. പിന്നെ, ടീച്ചർക്ക് ചെയറും. ഒരു പോർട്ടബിൾ ബോർഡും അങ്ങോട്ടെത്തിക്കണം. ശിവപ്രിയയോടും കൂടി പറഞ്ഞോ."

 "ഞാൻ പറഞ്ഞില്ലേ ടീച്ചറെ.. പണി കിട്ടിയില്ലേ?" എന്ന് ഹെഡ് മിസ്ട്രെസിന് മുഖം കൊടുക്കാതെ ലാലിടീച്ചറുടെ മുന്നിലൂടെ തിരിഞ്ഞു നടക്കുന്നതിനിടയിൽ ആലീസ് പറഞ്ഞു

ടീച്ചർക്ക് ചിരി വന്നു.
'ഇതൊക്കെയെന്ത്‌ പണി. അല്ലെങ്കിൽ തന്നെ ലൈഫ് മൊത്തം പണിയല്ലേ ആലീസേ'. മനസ്സിൽ പറഞ്ഞു.

സ്റ്റാഫ് റൂമിൽ ഒന്ന് തലയിട്ടു നോക്കി. ആരുമില്ല. ഓഫീസിൽ വരാറുണ്ടെങ്കിലും യു പിയിലെ സ്റ്റാഫ് റൂമിൽ വരവില്ല. ഗ്രൗണ്ടിലേക്ക് നടക്കുമ്പോൾ കുട്ടികൾ വരിവരിയായി പോകുന്നുണ്ട്. ബാഗും തൂക്കിയുള്ള ആ പോക്ക് കണ്ടപ്പോ വിഷമം വന്നു. ബാഗ് എടുപ്പിക്കേണ്ടായിരുന്നു. പാവങ്ങൾ.
സാരമില്ല.. എന്തെങ്കിലും എഴുതിപ്പിക്കുകയോ വായിപ്പിക്കുകയോ ചെയ്യണമെങ്കിൽ ആവശ്യം വന്നേക്കും. സ്വയം സമാധാനിച്ചു.

"ടീച്ചറെ, ഞങ്ങളെവിട്യാ ഇരിക്ക്യാ?"
കുട്ടികൾ കണ്ഫയൂഷനിലാണ്.
"ആ മരത്തണലിൽ ഗാലറിയിൽ ഇരുന്നോളൂ."
"ആൺകുട്ടികൾ ഈ ഭാഗത്തും പെൺകുട്ടികൾ ആ ഭാഗത്തുമാണോ?"
 ഏതോ ക്ലാസ്സിന്റെ ലീഡറായിരിക്കണം.
അത് നിങ്ങൾ സൗകര്യം പോലെ ഇരുന്നോളൂ..എന്ന് പറയാൻ മനസ്സിലെ സദാചാര കമ്മിറ്റി സമ്മതിച്ചില്ല. ഇനി അതൊരു കുരിശായാലോ! അതുകൊണ്ട് പകരം
"ആ.. ആൺകുട്ടികൾ വലതു വശത്തും പെൺകുട്ടികൾ ഇടത്ത് വശത്തും." എന്നാണു പറഞ്ഞത്.
 കംഫർട്ടബിൾ ആയ ഇരിപ്പിടങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞപ്പോൾ പിന്നെ അണക്കെട്ടു തുറന്നു വിട്ട പോലെയായി ചോദ്യങ്ങൾ.

"ഏതു പുസ്തകമാ ടീച്ചറെ എടുക്കേണ്ടത്?"
"ടിഫിൻ ഇപ്പൊ കഴിക്കാമോ?"
"ടീച്ചർ എവിടെ ഇരിക്കും?"
"ടീച്ചർ ഞങ്ങൾക്കെന്താ ക്ലാസെടുക്കാൻ വരാത്തത്?"
"ടീച്ചറുടെ പേരെന്താ?
 "ടീച്ചറുടെ കുട്ടികൾ എത്രാംക്ലാസ്സിലായി?"
........

ചോദ്യങ്ങൾ കലപിലയായപ്പോൾ ടീച്ചർ അവർക്കിടയിലൂടെ പടികളിറങ്ങി. മുട്ടിനു അത്യാവശ്യം ഇടർച്ച ഫീൽ ചെയ്യുന്നുണ്ട്. ആലീസ് കൊണ്ട് വന്നിട്ട കസേര നീക്കി ഗ്രൗണ്ടിൽ,  കുട്ടികൾക്ക് മുന്നിലായിട്ടു. മുക്കാലിയിൽ നിൽക്കുന്ന ഒരു ബോർഡും കൊണ്ട് വന്നിട്ടിട്ടുണ്ട്.

കയ്യുയർത്തി.. ശാസിക്കേണ്ടി വന്നില്ല. യേശുവിനു മുന്നിൽ പ്രക്ഷുബ്ധമായ കടൽ ശാന്തമായതുപോലെ കുട്ടികൾ സൈലന്റായി.
ലാലിടീച്ചർക്കു ചിരി വന്നു.

കുട്ടികളേ.. ഞാൻ പറയുന്നത് പുറകിലേക്ക് കേൾക്കാമോ?
"ആ.." കോറസ്
"എന്നെ എല്ലാവര്ക്കും കാണാമോ?"
"ആ.. " വീണ്ടും.
"എന്റെ പേര് ലാലി ജോസഫ്. ഹൈസ്‌കൂളിൽ മലയാളം പഠിപ്പിക്കുന്നു. യു പി കഴിഞ്ഞാൽ ഈ സ്‌കൂളിൽ ആൺകുട്ടികൾ ഇല്ലല്ലോ. അപ്പോൾ, നിങ്ങളുടെ ചേച്ചിമാരെയൊക്കെ ഞാൻ പഠിപ്പിച്ചു കാണും. നിങ്ങളെ ഹൈ സ്‌കൂളിൽ പഠിപ്പിക്കാൻ ഞാനുണ്ടാവില്ല. അടുത്ത വര്ഷം റിട്ടയർ ചെയ്യും. എന്റെ പരിചയപ്പെടുത്തൽ കഴിഞ്ഞൂട്ടോ!"
"ടീച്ചറെന്താ ഇപ്പൊ ഞങ്ങളെ പഠിപ്പിക്കുന്നത്?"
"ഞാൻ കുറച്ചു കഥകൾ പറഞ്ഞു തരാം."
കുട്ടികൾ ഉത്സുകരായി.
"ഇടയ്ക്കൊരോ കഥകൾ നിങ്ങളും പറയണം".
"ഈ കുട്ടി പറയും.." "റെനിലിനു ഒരുപാട് കഥകളറിയാം." തുടങ്ങിയ ഒരു ഇരമ്പം കൂടി ഉയർന്നു. വീണ്ടും യേശുവായി മാറേണ്ടി വന്നു.

"എവിടെനിന്നാണ് കഥകൾ വരുന്നത്?"
കളിക്കുടുക്ക, മാജിക് പോട്ട്, ലൈബ്രറി, ബാലഭൂമി, ബാലരമ... ഉത്തരങ്ങൾ പലതും. ഇടയിൽ കൊച്ചു റ്റീവി, കാർട്ടൂൺ നെറ്റ് വർക്ക് ഒക്കെ കേട്ടു.

"അത് ഇപ്പോഴത്തെ കാലം. പണ്ട് കഥകൾ എന്തിനായിരുന്നു എന്നറിയാമോ? ചില സാരോപദേശങ്ങളിലൂടെ നല്ല കാര്യങ്ങൾ പഠിപ്പിക്കാൻ. പഞ്ചതന്ത്രകഥകൾ എന്ന് കേട്ടിട്ടുണ്ടോ?"
"ആ.." കോറസ് വീണ്ടും. "ഞങ്ങൾക്ക് പഠിക്കാനുണ്ട്"
"ആ കഥകൾ ഉണ്ടായത് എങ്ങിനെയാണെന്നറിയാമോ? എന്തിനാണെന്നറിയാമോ?"
നിശ്ശബ്ദം.
"അത് ബുദ്ധി കുറവായ രാജകുമാരന്മാരെ സാരോപദേശങ്ങൾ പഠിപ്പിക്കാൻ പറഞ്ഞു കൊടുത്തിരുന്നതാ. കുമാരന്മാർ കഥകൾ കേട്ടാണ് മിടുക്കന്മാരായത്."

"പണ്ട്, ടീച്ചറുടെ കുട്ടിക്കാലത്ത് കഥ പറഞ്ഞു തന്നത് അമ്മൂമ്മയായിരുന്നു. പിന്നെ, അമ്മയും, അമ്മായിമാരും ഒക്കെ. അന്ന് ടീവിയും കമ്പ്യൂട്ടറും ഒന്നും ഉണ്ടായിരുന്നില്ല ട്ടോ. അമ്മൂമ്മമാർ കഥ പറഞ്ഞു തരുന്ന കുട്ടികൾ ആരൊക്കെയുണ്ട്?"
ഒന്നോ രണ്ടോ പേര് മാത്രം കൈകളുയർത്തി.
"അമ്മൂമ്മമാർ വീട്ടിലുള്ള കുട്ടികൾ എത്ര പേർ?"
കുറെ കൈകളുയർന്നു.
"അവർ കഥ പറഞ്ഞു തരില്ലേ?"
"ട്യൂഷന്  പോയിട്ട് വരുമ്പോൾ അമ്മൂമ്മ ടീവിക്ക്‌ മുന്നിലാവും" എന്ന മട്ടിൽ ചില മറുപടികൾ കേട്ടു.

"എന്തായാലും ഞാൻ ഒരു കഥ പറഞ്ഞു തുടങ്ങാം. ചിലരെങ്കിലും കേട്ട് കാണും. അവർ നിശ്ശബ്ദരായിരിക്കണം."

കഥ പറഞ്ഞു. വീണ്ടും കഥ പറഞ്ഞു. കവിതകൾ പാടി. കുട്ടികളെക്കൊണ്ട് കഥ പറയിച്ചു, പാട്ടു പാടിച്ചു. ഇന്റർവെല്ലും  ഉച്ചയൂണ് വരെയുള്ള സമയവും കഴിഞ്ഞു.

"ഇഷ്ടമായോ?"
"ആ.." കോറസ്.
"എന്താ ഇഷ്ടമായത്?
"ഈ സ്ഥലം ഇഷ്ടമായി. പിന്നെ രസമുള്ള കഥകൾ."
"ഇനി ക്ലാസ് എന്നും ഇവിടെ ആക്കുമോ ടീച്ചറേ ?"
"എന്തിനാ?"
"ഇവിടെ നല്ല കാറ്റുണ്ട്,
ഓടാൻ സ്ഥലമുണ്ട്, കിളികളുടെ ശബ്ദമുണ്ട്.."
"നിങ്ങള്ക്ക് സന്തോഷമായോ?"
"ആയി.. " കോറസ്!

"ഉച്ചയ്ക്ക് ശേഷം ബെല്ലടിക്കുമ്പോൾ ഇങ്ങോട്ടു തന്നെ വന്നാൽ മതി."

"ശരി ടീച്ചറേ."

ഊണ് കഴിക്കാൻ സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ ഫോണിൽ മൂന്നു മിസ്ഡ് കോൾ. നീതുവാണ്‌. എന്താണാവോ. എന്തെങ്കിലും അത്യാവശ്യം ഉണ്ടോ? മനസ്സിലൊരു ടെൻഷൻ.

ടെലെഗ്രാമിൽ മോളുടെ  മെസ്സേജ്  ഉണ്ട്. എന്താണാവോ!
ഇപ്പൊ അവിടെ നട്ടപ്പാതിരാ. നല്ല ഉറക്കമായിരിക്കും. ഡ്യൂട്ടി കഴിഞ്ഞു വന്നു ക്ഷീണിച്ചുറങ്ങുകയാവും. വോയ്‌സ് മെസ്സേജ് തുറന്നു.

"അമ്മാ.. വിശേഷങ്ങളൊന്നും ഇല്ലല്ലോ. കുര്യൻ നൈറ്റ് ഷിഫ്റ്റാ. കാഷ്വാലിറ്റി ചാർജ്. പിന്നെ, വിളിച്ചത് അതിനല്ല. കൊച്ചൂന്റെ മൊത്തം ലക്ഷണം കണ്ടിട്ട് അവള് ഫസ്റ്റ് മെൻസസിലേക്കാണെന്നു തോന്നുന്നു. ഒരമ്മ എങ്ങിനെ അത് ഡീൽ ചെയ്യാന്ന് ഒന്ന് പറഞ്ഞു തന്നേ. ഞാൻ അവൾക്കു അതിന്റെ സയന്റിഫിക് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട്. എന്നാലും  മോൾക്ക് ഒരു വോയിസ് മെസ്സേജ് കൂടെ അമ്മ അയച്ചോണേ. അമ്മാമ്മ പറഞ്ഞാ അവൾക്ക് സീരിയസ്നെസ്സ് വരും. അപ്പൊ ഓക്കേ."
തീർന്നു.

കൊച്ചൂന് പതിമൂന്നാവുന്നല്ലേ ഉള്ളൂ..
നീതു എന്തൂട്ട് എംഡിക്കാരിയാണ്. ഇവളൊക്കെ എങ്ങിനെയാ രോഗികളെ ചികിത്സിക്കുന്നതാവോ?! സ്വന്തം മോളോട് ഇതൊക്കെ പറഞ്ഞു കൊടുക്കാൻ പറ്റാത്ത ഡോക്ടറ്...
അല്ല. താനെങ്ങിനെയായിരുന്നു.
എന്തോ അരുതാത്തതു നിനക്ക് സംഭവിക്കാൻ പോകുന്നു എന്ന മട്ടിലല്ലേ, നീതുവിന്റെ പതതാം ക്ലാസ്സിൽ ഇതേ അവസ്ഥ താൻ ട്രീറ്റ് ചെയ്തത്.
എല്ലാ അമ്മമാരും ഇങ്ങിനെയൊക്കെ ആണെന്നെ.

ഇപ്പോഴത്തെ പിള്ളേര് യാതൊരു മറയും ഒളിയും ഇല്ലാതെ ചില കാര്യങ്ങൾ പറയുന്നത് കേട്ട് ഇപ്പോഴും ചൂളിപ്പോവാറുണ്ട്. കഴിഞ്ഞ മാസം ഒമ്പതാം ക്‌ളാസിൽ "ആരുടെയെങ്കിലും കയ്യിൽ വിങ്‌സ് ഉള്ള നാപ്കിൻ ഉണ്ടോ?" എന്ന് പരസ്യമായി ചോദിച്ചു ഒമ്പതു ബിയിലെ ശ്രുതി അമ്പരപ്പിക്കുകയും ഓപ്പണായി പായ്ക്കറ്റെടുത്ത് അതീന്നു ഒരെണ്ണം യാതൊരു മറയുമില്ലാതെ എടുത്ത് കൊടുത്തു മഞ്ജിമ ഞെട്ടിക്കുകയും ചെയ്തു.
കാലം മാറിയ മാറ്റമേ!
പണ്ട്, തുണി മടക്കി ഉപയോഗിച്ചിരുന്നതും ആ ദിവസങ്ങളിൽ അത് മാറ്റി വയ്ക്കാതെ തിരികെ വീട്ടിൽ എത്തിയിരുന്നതും ആലോചിക്കുമ്പോൾ..ഹോ.

യു പി സ്റ്റാഫ് റൂമിൽ ഇരുന്നാണ് ഊണ് കഴിച്ചത്. പത്തിലെ കുട്ടികൾ ഇടയ്ക്ക് കാണാൻ വന്നിരുന്നു. ഒപ്പം ഒരു കെട്ട് കോമ്പോസിഷനും.

"അവിടെ വച്ചാ  മതി മക്കളെ,... എന്റെ ടേബിളിൽ"  അവരെ തിരിച്ചു വിട്ടു.

ഉച്ചയ്ക്ക് വീണ്ടും തണൽച്ചുവട്ടിൽ, കുട്ടികൾക്കൊപ്പം.
"ഇനി ഏതു കഥയാ?"
"ഇനി നമുക്ക് ഒരു രണ്ടു ഗ്രൂപ്പ് ആയി തിരിഞ്ഞു ചർച്ച നടതതാം. ചോദ്യങ്ങൾ ചോദിക്കാം."
"എന്ത് ചോദ്യങ്ങൾ?"
"എന്തും? പക്ഷെ, ഉത്തരവും വിശദീകരണവും വേണം. നല്ല വിശദീകരണത്തിനു സ്‌പെഷ്യൽ മാർക്കുണ്ട്."
"എന്ന് വച്ചാ?"
ഇപ്പൊ, ബൾബ് കണ്ടു പിടിച്ചതാരാണ്? ഉത്തരം എഡിസൺ. ആ ഉത്തരത്തിന് രണ്ടു മാർക്ക്. എഡിസൺ നടത്തിയ മറ്റു കണ്ടു പിടുത്തങ്ങൾ, എഡിസന്റെ കുട്ടിക്കാലം.. അങ്ങനെ അറിയാവുന്നതെല്ലാം. കൃത്യമായ ഓരോ പ്രസ്ഥാവനയ്ക്കും അര  മാർക്ക് വീതം. മൊത്തം ഒരു ചോദ്യത്തിന് അഞ്ചു മാർക്ക്. പ്രസ്താവനകൾ കുറഞ്ഞാൽ മാർക്ക് കുറയും."

"എഡിസന് ആ താരേ സമീൻ പർ സിനിമയിലെ അസുഖം ഉണ്ടാർന്നു"
"എന്തസുഖം?" ലാലിടീച്ചർ അന്തം വിട്ടു.
"ഡിസ് .. ഡിസ്.. "
"ഡിസ്‌ലെക്സിയയോ?"
"ആ.. അതന്നെ. ആ സിനിമേല് ആമിർഖാൻ പറയുന്നുണ്ട്."

അത് ടീച്ചർക്ക് പുതിയ അറിവായിരുന്നു. പുതിയ കുട്ടികളീന്ന് എന്തൊക്കെ പഠിക്കാനുണ്ട്! ടീച്ചർ ചിന്തിച്ചു.
കാലം മാറുന്നതിനൊപ്പം മാറുന്ന കാര്യത്തിൽ മാത്രമല്ല അറിവ് നേടുന്നതിലും പ്രായമാവും തോറും പതുക്കെയാവുകയാണ്.

"ആൺകുട്ടികള് ഒരു ഗ്രൂപ്പ്  പെൺകുട്ടികളു വേറെ." കുട്ടികളുടെ ശബ്ദം കേട്ട് ചിന്തയിൽനിന്നുണർന്നു.
"അത് വേണോ?"
"അത് മതി ടീച്ചർ."
"ശരി. ആര് തുടങ്ങും?"
മുറുമുറുപ്പ്.. അടക്കിയ ശബ്ദങ്ങൾ..
"ഞങ്ങൾ തുടങ്ങാം." ആമ്പിള്ളേര്
"വേണ്ട ഞങ്ങള് തുടങ്ങാം." പെൺകുട്ടികൾ അവകാശപ്രമേയമിറക്കി.
"പെൺകുട്ടികൾക്ക് ആദ്യ ചാൻസ്.. അതാണ് മര്യാദ." പ്രസ്താവനയിറക്കി ബഹളം നിയന്ത്രിക്കേണ്ടി വന്നു.
"ആദ്യ ചോദ്യം വരട്ടെ."
കുശുകുശുപ്പ്..അവസാനം ചോദ്യകർത്താവ് എണീറ്റു
"ഇന്ത്യയിലെ മികച്ച നടന് കൊടുക്കുന്ന അവാർഡ് ഏറ്റവും ആദ്യം നേടിയ മലയാള നടൻ?
"മ...",  "മോ ..." തുടങ്ങിയ ശബ്ദങ്ങൾ "ശ്...." എന്ന് നിയന്ത്രിക്കപ്പെട്ടു.
"ആരും ഇടയിൽ കയറണ്ട, പ്രണവ് പറയും." കൂട്ടത്തിൽ ഇത്തിരി കൂടുതൽ ഉറച്ച ശബ്ദമുള്ള ഒരു കുട്ടി പറഞ്ഞു. അവന് ഇത്തിരി ആന്റി ഹീറോ പരിവേഷം ഉണ്ടെന്നു തോന്നുന്നു. മൊത്തം ആമ്പിള്ളേർ വിധേയരായി ശബ്ദമൊതുക്കി.

"പി ജെ ആന്റണി, നിർമ്മാല്യം എന്ന സിനിമ.വെളിച്ചപ്പാട് ആയിരുന്നു അവതരിപ്പിച്ച വേഷം. അവാർഡ് കിട്ടിയ വര്ഷം 1973. സിനിമ സംവിധാനം എം ടി വാസുദേവൻ നായർ. മികച്ച ഫീച്ചർഫിലിം നു ദേശീയ പുരസ്കാരവും സംസ്ഥാന അവാർഡും നിര്മാല്യത്തിനുണ്ടായിരുന്നു. കൊടിയേറ്റം ഗോപി, ബാലൻ കെ നായർ, പ്രേംജി, മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി, ബാലചന്ദ്രമേനോൻ, മുരളി, സലിംകുമാർ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർക്ക് മലയാളത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് മൂന്നു പ്രാവശ്യവും മോഹൻലാലിനു രണ്ടു പ്രാവശ്യവും."

ഒറ്റ ശ്വാസം..
നിശബ്ദത പിന്നെ, കാതടപ്പിക്കുന്ന കയ്യടി!

ഇവനാളു കൊള്ളാമല്ലോ.

"മോന്റെ പേരെന്താ?"
"ആദിത് ശങ്കർ"
"കൊള്ളാം.. ഇതൊക്കെ, ഈ വിവരമൊക്കെ എങ്ങിനെ സമ്പാദിച്ചു?"
"ഞാൻ ഐഎഎസ് കോച്ചിങ്ങിനു പോണുണ്ട്. അവിടെനിന്ന്.."

ആറാം ക്ലാസ്സുകാരൻ.. ഐ എ എസ്..
ലാലിടീച്ചറുടെ മുഖം ഒരു നിമിഷം ഇരുണ്ടു. പെട്ടെന്ന് പ്രസന്നത വീണ്ടെടുത്തു.

"ഇനി ചോദ്യം പെൺകുട്ടികൾക്ക് ഉള്ളത്."

ചോദ്യങ്ങളും ഉത്തരങ്ങളും വന്നുകൊണ്ടിരുന്നു. മാർക്കുകൾ ഏറെക്കുറെ തുല്യമായി നീങ്ങി. ഇന്റെർവെല്ലിനു പല കുട്ടികളും ഒന്നിന് പോവാതെ ഗാലറിയിൽ തന്നെ ഇരുന്നു ചർച്ചകൾ നടത്തി.

"അടുത്ത ചോദ്യം ചോദിക്കേണ്ടത് ആൺകുട്ടികൾ.." ടീച്ചർ പറഞ്ഞു.

ആലോചനകൾക്കു പെൺകുട്ടികളുടെ അത്ര ശബ്ദമില്ല. എല്ലാ പ്രതീക്ഷകളും ആദിത്തിനു നേരെയാണ്. പക്ഷെ, കണ്ടു പിടിക്കുന്ന പല ചോദ്യങ്ങൾക്കും അവനു തന്നെ ഉറപ്പില്ല എന്ന് തോന്നുന്നു. പെട്ടെന്ന്, ഗാലറിയുടെ രണ്ടാമത്തെ സ്റ്റെപ്പിൽനിന്നു ഒരുവൻ എണീറ്റു. സപ്പോർട്ട്  ചെയ്യുന്നവർ കുറവാണെങ്കിലും ചില്ലറ എതിർപ്പുകൾ ഉണ്ടെങ്കിലും അവൻ ചോദ്യം ഉന്നയിക്കാൻ തയ്യാറായി. കുട്ടികൾ  നിശബ്ദരായി.

"ഒരു ഒളിമ്പിക്സിൽ മൂന്നു സ്വർണ്ണം നേടിയ ആദ്യത്തെ അമേരിക്കൻ വനിത ആര്?"

ഇത് പെൺകുട്ടികൾ പറഞ്ഞേക്കുമല്ലോ എന്ന് അവരുടെ പ്രതികരണങ്ങളിൽ തോന്നി. ഇതൊരു ഇരയില്ലാത്ത ചോദ്യമാണെന്നു ആദിത്ത് ആൻഡ് ടീം ഉറപ്പിച്ചു എന്ന് തോന്നുന്നു. ചോദ്യകർത്താവിനോട് അവരുടെ മുഖത്തൊരു പുച്ഛരസം.

പെണ്കുട്ടികളിൽനിന്നൊരു മിടുക്കി എണീറ്റു.
''ഹിൽമ റുഡോൾഫ് ''

പെണ്കുട്ടികളിൽനിന്നു കയ്യടി. ആൺകുട്ടികൾ ഒന്ന് പതുങ്ങി.
കുട്ടികൾക്ക് നല്ല ലോകവിവരം വിവരം ഉണ്ടല്ലോ.
"ബാക്കി?"
"അല്ല മിസ്, ആ പേര് തെറ്റാണ്." ചോദ്യകർത്താവ് പറഞ്ഞു.
"പിന്നെ ആരാ?"
"അവരുടെ പേര് വിൽമ റുഡോൾഫ് എന്നാണു."
"ഓ പിന്നെ, അത് തെറ്റൊന്നുമല്ല, ഞങ്ങള് പറഞ്ഞത് അങ്ങിനെ തന്നെയാ നിങ്ങള് കേട്ടതിന്റെയാവും" എന്ന മട്ടിൽ പെൺകുട്ടികൾ പ്രതികരിച്ചു തുടങ്ങി. നേരത്തെ പുച്ഛിച്ച ആൺകുട്ടികളും കൂടി ചേർന്ന് അതിനെ നേരിട്ടു.

"സൈലൻസ്.. ബഹളം വേണ്ട. എല്ലാരും സംസാരം നിർത്തു "

ബഹളം ക്രമേണ ശാന്തമായി.
"ബാക്കി പറയു"

"യു എസ് അത്ലറ്റ് ആണ്."
"അത് ചോദ്യത്തിൽ തന്നെ ഉണ്ടല്ലോ."
"100 മീ, ഇരുന്നൂറു മീ, ലോങ്ങ് ജമ്പ് ഇവന്റുകൾ ആയിരുന്നു."
"തെറ്റി.. ലോങ്ങ് ജമ്പ് ഇല്ല"
പിന്നെ?
"4 x 100 മീ. റിലേ ആയിരുന്നു."
"ഇനി?"
"ഇനി ... ഇനി ഒന്നും ഇല്ല."
"ആ 100, 200 ഗസ് ആയിരുന്നു ല്ലേ?"
"ആണെങ്കിലെന്താ.. ശരികൾക്കു മാർക്ക് വേണം"
"തർക്കം വേണ്ട, ഇനി വിൽമയെപ്പറ്റി കൂടുതൽ പറയാനുണ്ടോ?" ലാലിടീച്ചർ ഇടപെട്ടു.
"ഉണ്ട്.
ഇരുപത്തിരണ്ട് സഹോദരർക്കിടയിലെ ഇരുപതാമത്തെ ആളായിരുന്നു വിൽമ. ചെറുപ്പത്തിൽ പോളിയോ ബാധിച്ചു വടിയുടെ സഹായത്താൽ നടന്നിരുന്ന കുട്ടി ആയിരുന്നു. 1956 ലാണ് ആദ്യ ഒളിമ്പിക്സ്. അന്ന് ഒരു ഓട്ടുമെഡൽ. 1960 ഒളിംപിക്സിൽ മൂന്നു സ്വർണ്ണം. വിൽമയ്ക്കു സ്വന്തം ഇനങ്ങളിൽ ലോക റെക്കോഡ് കൂടി ഉണ്ടായിരുന്നു. ഒരു പ്രധാന കാര്യം, വിൽമ ഒരു കറുത്ത വർഗ്ഗക്കാരി ആയിരുന്നു. "

കൃത്യമാണല്ലോ, അവരെപ്പറ്റി നീതു വായിച്ചു കേട്ടിട്ടുണ്ട്.

ചോദ്യകർത്താവിന്റെ പേരെന്താ?"
"ബിമൽ "
"വിൽമയെ എവിടെനിന്നു പരിചയപ്പെട്ടു?"
"എനിക്ക് ചെറിയ വളർച്ചാ ഹോർമോൺ പ്രശ്നം ഉണ്ടായിരുന്നു. അപ്പോൾ പണ്ടേ തൊട്ടു പപ്പാ പറഞ്ഞു തന്നിട്ടുള്ളതാ."
"ഓ.. നല്ല ഇൻസ്പയറിങ് പപ്പാ ആണല്ലോ.. ഇനി മാർക്ക് പറയാം..
ഉത്തരം പകുതി പറഞ്ഞതിന് രണ്ടര മാർക്ക് പെൺകുട്ടികൾക്ക്. ബാക്കി പകുതി ആൺകുട്ടികൾക്ക്.. എന്ത് പറയുന്നു?"

ഒരൊറ്റ നിമിഷം.
അപ്രതീക്ഷിതമായി സജീവമായ അഗ്നിപർവ്വതം പോലെ ആൺകുട്ടികൾ പൊട്ടിത്തെറിച്ചു.
"ഉത്തരം പറഞ്ഞതെ തെറ്റ്.. അവർക്കു ഇത്രേം മാർക്കോ.."
പെൺകുട്ടികളും വിട്ടു കൊടുത്തില്ല.
നോക്കിയിരിക്കാൻ രസമുണ്ട്. പെൺകുട്ടികളുടെ കലപില ബഹളത്തെ ആക്രോശങ്ങൾകൊണ്ട് നേരിടുന്ന ആൺകുട്ടികൾ! വല്ലാതെ ബഹളം വരുമ്പോൾ ടീച്ചർ നിയന്ത്രിച്ചു.. എന്നിട്ടു വീണ്ടും കൗതുകത്തോടെ നോക്കി നിന്നു.മിനിറ്റുകൾ നീണ്ട വാക്പയറ്റ്‌. പതിയെ പെൺകുട്ടികൾ ദുര്ബലരായി തുടങ്ങി. വിജയിച്ചു എന്ന മട്ടിൽ ആഹ്ളാദാരവം ആൺകുട്ടികൾ തുടങ്ങി. ആ നേരത്താണ് അത് സംഭവിച്ചത്..
ഇടയിൽനിന്നെണീറ്റു വന്ന ഒരു പെൺകുട്ടി, നേരെ ഇറങ്ങി വന്ന് കസേരയെടുത്ത് ആൺകുട്ടികൾക്ക് മുന്നിൽ കൊണ്ട് പോയിട്ട് അതിൽ കയറിനിന്ന് നീട്ടിയൊരൊറ്റ കൂവൽ!  ആസന്നമായ തോൽവിക്കെതിരെ ദേഷ്യവും വാശിയും കലർന്ന അവസാനത്തെ പ്രതിരോധം.

ലാലി ടീച്ചർ മാത്രമല്ല.. കുട്ടികളും മൊത്തത്തിൽ ഒന്ന് തരിച്ചു.
ആൺകുട്ടികൾ അമ്പരന്ന് നിശബ്ദരായി. പെൺകുട്ടികളും അന്തം വിട്ടു.
അവളെ ശാന്തയാക്കി തിരികെ പറഞ്ഞയച്ചു ഒരു സന്ധി പ്രഭാഷണത്തിന് മുതിരുമ്പോൾ ബെല്ലടിച്ചു.

"നാളെ ഇങ്ങോട്ടു തന്നെയാണോ?"
"നാളത്തെ കാര്യം  ഹെഡ്മിസ്ട്രസ് പറയും.."
"താങ്ക്യൂ ടീച്ചർ" കോറസ്
"താങ്ക് യു." യാന്ത്രികമായി പറഞ്ഞു.

വീട്ടിലേയ്ക്കു നടക്കുമ്പോൾ ടീച്ചർ ആകെ ആശയക്കുഴപ്പത്തിലായിരുന്നു. ആ കുട്ടിക്ക് വല്ല മെന്റൽ പ്രോബ്ളവും ഉണ്ടോ? അവൾക്കു എന്റെ കസേര എടുത്ത് കയറിനിന്നു കൂവാൻ എന്ത് ധൈര്യം ആണ് ഉണ്ടായത്. പക്ഷെ, ആ കൂവൽ കൊണ്ട് ആമ്പിള്ളേര് ഒതുങ്ങിപ്പോയി! താനൊക്കെ ഇപ്പോളും ഒരാണിന്റെ മുഖത്ത് നോക്കി കാര്യമായി എന്തെങ്കിലും പറയാൻ ഒന്ന് ശങ്കിക്കും. ഇപ്പോഴത്തെ പിള്ളേര്.. ആ, തങ്ങൾക്കു ഉൾക്കൊള്ളാൻ പറ്റാത്തത്തിന് എതിരെ കോളേജിൽ ഒരു കുട്ടി കൂവി പ്രതികരിച്ചത് കുറച്ചു കൊല്ലം മുമ്പല്ലേ....

സ്ഥിരം വഴിയിലൂടെ ടീച്ചർ മുന്നോട്ടു നടന്നു. എതിരെ വരുന്ന പലരും പരിചിതഭാവം പ്രകടിപ്പിച്ചു കടന്നു പോയി.
മതിലിൽ പരിചിതമായ കൈപ്പട പോസ്റ്ററിൽ കണ്ടപ്പോൾ ഒന്ന് നോക്കി.
"സ്ത്രീ പക്ഷ ചിന്തകൾ"
കരിക്കൂർ സെന്ററിൽ
വൈകീട്ട് 4 .30 ന്
സ: കുര്യാക്കോസ് സംസാരിക്കുന്നു.

തിയ്യതി ഇന്ന് തന്നെ. സഖാവ് തന്നെ എഴുതിയതാവും. പതിച്ചതും ആള് തന്നെ ആവും.
ഒരുകാലത്തു ചുറ്റും ആരവമുണ്ടായിരുന്ന,  ഒറ്റയ്ക്കായിപ്പോയ ഒരു വിപ്ലവകാരി!
പാവം.

പാവമോ?

പാർട്ടിയെന്നും പറഞ്ഞു, ഉള്ള ജോലി പോലും വലിച്ചെറിഞ്ഞു പെണ്ണിന്റെ ശമ്പളം കൈനീട്ടി വാങ്ങി അതോണ്ടും പാർട്ടി പ്രവർത്തനം നടത്തി, ഉണ്ടായിരുന്ന സ്വർണ്ണവും പുരയിടവും വിറ്റു പാവങ്ങളെ ഉയർത്തി, വീടും വീട്ടുകാരും നാട്ടുകാരും എന്നതിനേക്കാൾ പാർട്ടിയെ സ്നേഹിച്ചു, അവസാനം ആശയങ്ങളുടെ പേരിൽ അവിടെനിന്നും പുറത്തായി, ഇപ്പോഴും എന്റെ ആശയങ്ങൾ എന്നും പറഞ്ഞു നടക്കുന്ന കുരിയാക്കോസ് സഖാവോ?!

കുടുംബത്തേയ്ക്കു ഇക്കാലം തിരിഞ്ഞു നോക്കിയിട്ടുണ്ടോ? ഉള്ള ബന്ധുക്കൾ ഓരോരുത്തരായി സ്വന്തം സ്വഭാവമഹിമകൊണ്ട് അകന്നു പോയവരെ ഒന്ന് ഓർത്തിട്ടു കൂടിയുണ്ടോ! എന്തിന്, സ്വന്തം അമ്മയുടെ വരെ വെറുപ്പ് സമ്പാദിച്ചു അവരുടെ അവസാന കാലത്ത് രണ്ടു ദിവസം ഒപ്പം നിൽക്കാൻ പറ്റിയിട്ടുണ്ടോ?

നീതുവുന്റെ വിദ്യാഭ്യാസത്തിന്റെ.. അവളുടെ പുസ്തകങ്ങളുടെ, വസ്ത്രങ്ങളുടെ എന്തെങ്കിലും കാര്യം... അവളുടെ എൻട്രൻസ്, പഠനം.. ഹോ.. വല്ലതും അറിഞ്ഞിട്ടുണ്ടോ സഖാവ്. എന്റെ പിഎഫ് ഉള്ളത്കൊണ്ട് നടന്നു പോയ അവളുടെ വിദ്യാഭ്യാസം, സ്കോളർഷിപ്പ് വാങ്ങി പഠിച്ച അവളുടെ മിടുക്ക്. ഇല്ലെങ്കിൽ അവളുടെ പേരിന്റെ പുറകിൽ ഡിഗ്രികളൊന്നും ഉണ്ടാകുമായിരുന്നില്ല. അഭിമാനവും സന്തോഷവും കലർത്തി നിറകണ്ണുകളോടെ അവളുടെ ആദ്യശമ്പളം എന്റെ കയ്യീ തന്നത് യാതൊരു ഉളുപ്പുമില്ലാതെ വാങ്ങി കൊണ്ട് പോയ ആളാ ! ഞാൻ ലോണെടുത്ത് പണിത വീട്, കാര്യമായ ചെലവില്ലാതെ നടന്ന നീതുവിന്റെ കല്യാണം. ഈ ജോലിയില്ലായിരുന്നെങ്കിൽ ആത്മഹത്യ ചെയ്തേനെ. ആൾക്ക് വല്ലോം അറിയണോ. സമത്വം പറഞ്ഞു നടക്കുവല്ലേ. എന്നിട്ടോ, പുല്ലു പോലെ അവരെടുത്ത് പുറത്തിട്ടിട്ടും വീണ്ടും ഉദ്ധരിക്കാൻ നടക്കുന്നു.. ഉയർന്ന സർവീസുള്ള ഹൈസ്കൂൾ അധ്യാപിക ഒരു നല്ല സാരി ഉടുത്തിട്ടുണ്ടോ എന്ന് പോലും അന്വേഷിക്കാത്ത ഒരു ഭർത്താവ്.

ഓർക്കുമ്പോൾ ദേഷ്യവും സ്വയം പുച്ഛവും...
ലാലി ടീച്ചർ അമർത്തിച്ചവിട്ടി നടന്നപ്പോൾ മുട്ടുകൾ വേദനിച്ചു.

എന്തിനാണ് താനിങ്ങിനെയൊക്കെ ചിന്തിച്ചത്?
എങ്ങിനെ ഇത്തരം ചിന്തകൾ ഉണ്ടായി!. ലാലിടീച്ചർ ഒരു നിമിഷം കൊണ്ട് തന്നിലേക്ക്  മടങ്ങി വന്നു. പശുവിനെക്കറന്ന്, ചായയും പലഹാരവുമുണ്ടാക്കി,  കുളിച്ചു വരുമ്പോഴേയ്ക്കും  കഴുകി കഞ്ഞിപ്പശ ചേർത്ത് ഉണക്കി തേച്ചു വടി പോലാക്കി മടക്കി വച്ച സഖാവിന്റെ  ഷർട്ടും മുണ്ടുമായി കാത്തിരിക്കുന്ന പഴയ ലാലി ടീച്ചർ. കിട്ടുന്ന ശമ്പളം അങ്ങനെ തന്നെ ഭർത്താവിനെ ഏൽപ്പിച്ചു അണ്ടർഗാര്മെന്റ്സ് പോലും വാങ്ങാൻ കാശിന് കെട്ടിയവനോട് കാശ് ചോദിക്കുന്ന അതേ ലാലിടീച്ചർ.

സെന്ററിൽ എത്താറാവുമ്പോൾ ബസ്‌സ്റ്റോപ്പിന് എതിർവശത്തെ കോർണറിൽ പത്തുമുപ്പതു പേരുടെ ഒരു കൂട്ടത്തെ അഭിസംബോധന ചെയ്ത് സഖാവ് സംസാരിക്കുന്നുണ്ട്. ടീച്ചർക്ക് സന്തോഷം വന്നു. "ഉഗ്രൻ പ്രസംഗാ ടീച്ചറെ, ടീച്ചറുടെ സഖാവിന്റെ" പല സഹപ്രവർത്തകരും പറയാറുള്ളത് ഓർത്തു.

പ്രസംഗത്തിനിടയിൽ തന്നെ കണ്ടെന്നു തോന്നുന്നു. പക്ഷെ, യാതൊരു ഭാവമാറ്റങ്ങളുമില്ല.

സഖാവിന്റെ പ്രസംഗത്തിന് ഒരു ഈണമുണ്ട്. രസമാണ് കേൾക്കാൻ. ഉദ്ധരണികളും നാടൻ പ്രയോഗങ്ങളും ഒക്കെയായി നല്ല ഇന്ട്രെസ്റ്റിംഗ്.

' ഉയരാനുള്ള പെണ്ണിന്റെ ആശയ്ക്ക് കടയ്ക്കൽ കത്തിവയ്ക്കുന്ന ഏതൊരു ആണും ആണെന്ന് വിളിക്കപ്പെടേണ്ടവനല്ല. ചരിത്രവും പുരാണങ്ങളും കഥകളും ...' സഖാവ് കത്തിക്കയറുന്നുണ്ട്. ടീച്ചർ നടപ്പിന് വേഗം കുറച്ച് ചുറ്റും നോക്കി. ബസ് കാത്ത് നിൽക്കുന്നവരും കച്ചവടക്കാരും ഒക്കെ ശ്രദ്ധിക്കുന്നുണ്ട്.

സ്ത്രീ ശാക്തീകരണത്തിന്റെ കാര്യങ്ങളാണ് പറയുന്നത്. പെണ്ണിനെ ഇല്ലാതാക്കുകയല്ല സപ്പോർട്ട് ചെയ്യുന്നതിലൂടെ അവളെ സ്വന്തം കാലിൽ നിൽക്കുവാൻ പ്രാപ്തയാക്കേണ്ടതിന്റെ ആവശ്യങ്ങളെക്കുറിച്ച്‌.

അതിയാൾക്കു പറയാൻ..
എന്ത് സപ്പോര്ട്ടാണാവോ സ്വന്തം വീട്ടിൽ തന്നിട്ടുള്ളത്!
പ്രസംഗത്തെക്കാൾ പ്രവൃത്തി എന്നൊക്കെയാണ് പറയുന്നത്..
എന്ത് പ്രവൃത്തി!

സഖാവ് കത്തിക്കയറുകയാണ്..

ടീച്ചർ ബസ്‌സ്റ്റോപ്പിന്റെ തൂണിൽ പിടിച്ചു.
ആയാസപ്പെട്ടെങ്കിലും യാന്ത്രികമായി സ്റ്റോപ്പിന്റെ തിണ്ണയിൽ കയറി.

'ഇതെന്താ ഈ കാണിക്കുന്നേ?' എന്ന ഒരുപാട് ആശ്ചര്യങ്ങൾക്കിടയിൽ സർവ്വ ശക്തിയും സംഭരിച്ച് പ്രസംഗം തുടരാനാവാത്തവിധം തടസ്സപ്പെടുത്തിക്കൊണ്ട് ലാലിടീച്ചർ നീട്ടിയൊരു കൂവലങ്ങു കൂവി!

Wednesday, August 21, 2019

ജീവിച്ചിരിപ്പുണ്ടാർന്നു

സിനിമ അവനൊരു ഹരാർന്നു!
സിനിമ കണ്ട് കണ്ട് പരീക്ഷാ പേപ്പറുകളിൽ വരെ സിനിമാക്കഥ എഴുതി വച്ചതിനു കിട്ടിയ തല്ലുകൾ അവനു വളാർന്നു !
സാഹചര്യത്തിനനുസരിച്ച്‌ സിനിമാഡയലോഗ് അടിക്കാൻ അവനു നല്ല കഴിവാർന്നു.
പക്ഷെ, അപ്പൻ മരിച്ചപ്പോ എഫ്ബില് ഇട്ട പോസ്റ്റ്‌ കൈവിട്ട ആയുധാർന്നു..
അതിങ്ങിന്യാർന്നു..
"അപ്പൻ എന്ന വൻമരം വീണു.. ഇനി?"
പോസ്റ്റിട്ടു വീട്ടിലെത്തും വരെ അവനോർമ്മിണ്ടാർന്നു!!

Monday, August 19, 2019

ബ്രാൻഡ്

ജോക്കിയുടെ ഭാഗത്തേയ്ക്ക് നീങ്ങിയ പരിചയമുള്ള സെയിൽസ്മാനെ ഞാൻ തടഞ്ഞു.
"അങ്ങോട്ട്‌ പോണ്ടാ.. ലോ വേസ്റ്റ് പരിപാടി ഇല്ലാത്തോണ്ടാ."
"അല്ലാതെ കാശ് കൂടീതോണ്ടല്ല.!"
"ചില സത്യങ്ങൾ ഒളിച്ചു വയ്ക്കാനുള്ളതാണ്.
വേറെ ഏതാ ഉള്ളത്?"
"വേറെ.. യൂറോ, അമുൽ, റിക്സോ,..
ആ... പഴേ വി ഐ പി വിത്ത് ഓഫർ ഉണ്ട്."
"പഴേതോ?!!"
"അല്ല.. പഴയ ബ്രാൻഡ്."
"ഓ.. അങ്ങിനെ."
'ദൈവമേ, പത്തു രൂപയ്ക്ക് രണ്ടെണ്ണം വഴീന്നു വാങ്ങുമ്പോ സ്പൂണ്‍ ഫ്രീ കൊടുക്കുന്ന പോലത്തെ ഓഫർ വല്ലോം ആണോ?' ആത്മഗതം ഉച്ചത്തിലായിപ്പോയി.
"അല്ല മൂന്നെണ്ണം ഉള്ള പായ്ക്കറ്റിനു ആണ് ഓഫർ."
"മൂന്നെണ്ണം വേണ്ട.. ഇനി ബ്രാൻഡ് ഒന്നും ഇല്ലല്ലേ?"
"പിന്നെ.. ദേ മാഫിയ."
"അത് ശശിയേട്ടന്റെ കമ്പന്യാ ?"
"ഏതു ശശി?"
"ഹ. സിനിമേലൊക്കെ സ്റ്റണ്ട് ചെയ്യണ ഗെഡി."
"ആക്കിയാതാണല്ലേ. ദേ.. ഇനി ഇതും കൂടിയെ ഉള്ളൂ.."
പേര് കണ്ടു കിടുങ്ങി, കണ്ണ് തിരുമ്മി ഒന്നൂടെ വായിച്ചു 
'കമ്പിത് - KAMPIT !!'
പ്രകമ്പിതൻ ആവാതിരിക്കാൻ അത്‌ മനഃപൂർവം വേണ്ടെന്നു വച്ചു.

Saturday, August 3, 2019

വെന്തിങ്ങ വാറുണ്ണി

വെന്തിങ്ങ വാറുണ്ണീന്നു പറഞ്ഞാ അങ്ങാടിയൊന്നു കിടുങ്ങും. ഇടിവെട്ട് കൊണ്ട് തല പോയ തെങ്ങുപോലെ ഉയരം, ചോരക്കണ്ണുകൾ, പാഞ്ചറു ചെക്ക് ചെയ്യാൻ ട്യൂബിൽ എയർ അടിച്ചു നോക്കുമ്പോ കല്ലടിച്ചു വീർത്ത ഭാഗം പെട്ടെന്ന് മുഴച്ചു വരുന്ന പോലെ അവിടവിടെ അസാമാന്യ വലിപ്പത്തിൽ മുഴച്ചു നിൽക്കുന്ന മസിലുകൾ, വട്ടമെത്താത്ത പോലെ ഉടുത്തിരിക്കുന്ന ലുങ്കി മടക്കിക്കുത്തിയതിനടിയിൽ മുക്കാലും കാണുന്ന കീശയുള്ള നിക്കർ, രണ്ടു ബട്ടൺ പറ്റിയാലിട്ടു എന്ന മട്ടിൽ ധരിച്ചിരിക്കുന്ന ഷർട്ട്, തോളിലൊരു തോർത്ത്, എളിയിൽ തിരുകിയിരിക്കുന്ന പിച്ചള കെട്ടിയ ഹുക്ക്, ബ്രാൻഡ് സാധനമേ ധരിക്കൂ എന്ന മട്ടിൽ 70 % ഓഫറിൽ വാങ്ങിയ ബാറ്റയുടെ 399.95 ന്റെ ചെരിപ്പ്...  

മൊത്തത്തിൽ, കീരിക്കാടൻ ജോസും സ്ഫടികം ജോര്ജും അബുസലിമും ഭീമൻ രഘുവും ഒക്കെക്കൂടി സമ്മേളിച്ച പോലൊരു എക്സ്ട്രാ ടെറസ്ട്രിയൽ!

കുഞ്ഞിലേ മുതൽ സാധകം ചെയ്തെടുത്ത, പാറപ്പുറത്ത് ചിരട്ടയുരയ്ക്കുന്ന പോലുള്ള തന്റെ ശബ്ദത്തിൽ അങ്ങാടി മുഴങ്ങും വിധം ചെറൂത്തും വലുതുമായ തെറികളാൽ ആ ഏരിയ സമ്പുഷ്ടമാക്കാൻ വാറുണ്ണി മറക്കാറേയില്ല. ഇടയിൽ ചില്ലറ അഹമ്മതികളുമായി അങ്ങാടിയിൽ വന്നു കയറുന്ന വാറുണ്ണിയെപ്പറ്റി അറിയാത്ത ചിലരെങ്കിലും ചോരയൊലിപ്പിച്ചേ തിരികെ പോവാറുള്ളൂ. പലപ്പോഴും അടികിട്ടിയ മൂർഖൻ പാമ്പുകൾ സംഘം ചേർന്ന് ഒളിപ്പോരിലൂടെ തിരിച്ചടിച്ചിട്ടുണ്ടെങ്കിലും ഇടയ്‌ക്കൊരോന്നു കിട്ടുന്നത് ആണുങ്ങക്ക് ഒരാഭരണമാടപ്പാ എന്ന മട്ടിൽ കുത്തിക്കെട്ടോ ഒടിച്ചിലോ ഉണ്ടെങ്കിൽ പോലും വാറുണ്ണി ഒരൊറ്റ ദിവസവും മുടങ്ങാതെ അങ്ങാടിയിലെത്തും! അങ്ങാടിയുടെ കാവലാളും ശബ്ദവുമാണ് വാറുണ്ണി എന്നതുകൊണ്ട് അവിടെ നടക്കുന്ന ഒരുമാതിരി അക്രമങ്ങളൊക്കെ വാറുണ്ണിയിൽ തന്നെ ഒതുങ്ങി. ചുരുക്കത്തിൽ പത്തിൽ കുറയാത്ത എണ്ണം വീതം വാറുണ്ണി ഗുളികകൾ മിനുട്ടിനു മിനുട്ടിനു കേക്കാതെ അങ്ങാടിയുടെ മണൽത്തരികൾക്കു പോലും ഒരു ഉഷാറില്ലാത്ത അവസ്ഥ.

വെന്തിങ്ങ വാറുണ്ണി എന്ന പേര് കേട്ട് വെന്തിങ്ങ ധരിക്കുന്ന ആളായതോണ്ട് കിട്ടിയ പേരാണെന്ന് ധരിച്ചു കളയല്ലേ, സ്ഥിരം വെന്തിങ്ങ ധരിക്കുന്ന ആളായിരുന്നു വാറുണ്ണിടെ അമ്മ എന്നതുകൊണ്ടും അമ്മയോട് അത്യാദരവ് ഉണ്ടായിരുന്നതുകൊണ്ടും വെന്തിങ്ങ ധരിക്കുന്നവരെ വാറുണ്ണി തല്ലാറില്ല! അങ്ങിനെ കിട്ടിയ പേരാണ് വെന്തിങ്ങ വാറുണ്ണി. നിരയായി താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന പാരചൂട്ടിന്റെയും സുപ്പാരിയുടെയും ഷാമ്പൂവിന്റെയും സാഷേകൾക്കിടയിൽ ''വെന്തിങ്ങകൾ ഈ അങ്ങാടിയിൽ പ്രവേശിക്കുന്നവരുടെ ഐശ്വര്യം'' എന്ന ബോർഡും തൂക്കിയിട്ടു വെന്തിങ്ങ വിൽപ്പന നടത്തി സായൂജ്യമടയുന്നവയാണ് അങ്ങാടിയിലെ പെട്ടിക്കടകൾ. '''വെന്തിങ്ങ വാറുണ്ണി ഈ അങ്ങാടിയുടെ ഐശ്വര്യം' എന്നൊരു ബോർഡ് വാറുണ്ണീടെ പടം നല്ലതു കിട്ടാത്തതോണ്ട് വെച്ചിട്ടില്ല'' എന്ന വിശദീകരണം വരെ വാറുണ്ണി കേക്കാതെ മേൽപ്പറഞ്ഞ പീടിക മുതലാളിമാര് പറയും.

ചുരുക്കത്തിൽ അങ്ങാടീടെ മംഗലശേരി നീലകണ്ഠനും അതെ സമയം മുണ്ടക്കൽ ശേഖരനും ആയിരുന്നു മിസ്റ്റർ വാറുണ്ണി. സ്ഥലപ്പേരിനോപ്പം പ്രസിദ്ധരായ പല തരുണീമണികളുമായും വാറുണ്ണിക്കു അടുപ്പമുണ്ടായിരുന്നെങ്കിലും ഒരു ചെറ്റപൊക്കുകേസിലും വാറുണ്ണിയുടെ പേര് സജീവമാവാറില്ല. ''ആള് ലോക തെണ്ടിയാണെങ്കിലും അമ്പേ ചെറ്റയല്ല'' എന്നൊരു പ്രയോഗം അതോണ്ട് തന്നെ വന്നുചേർന്നു. സ്റ്റേഷനിലെ സ്ഥിരം കുറ്റവാളികളുടെ ഫോട്ടോകളിലെ വാറുണ്ണിച്ചിത്രത്തിനു തലയ്ക്കു ചുറ്റും ഒരു ഹാലോയും ഉണ്ടെന്നായിരുന്നു പോലീസുകാരുടെ ഭാഷ്യം. ഓൺലി അടിപിടി, കുത്ത്, വെട്ടു കേസുകൾ.. ബട്ട്  നോ കൂലിത്തല്ലു, നോ പീഢനംസ്, നോ ചീറ്റിങ്ങ്.... പോലീസുകാർക്ക് തറവാടി ക്രിമിനൽ ആരുന്നു, വി. വാറുണ്ണി!

അങ്ങിനെ ലോക്കൽ റൗഡിയായി വിരാജിച്ചിരുന്ന വാറുണ്ണി ഒരു ദിവസം അപ്രത്യക്ഷനായി! അങ്ങാടി മ്ലാനമായി. ശബ്ദം നഷ്ടപ്പെട്ട പാട്ടുകാരനായി, പെട്രോൾ കഴിഞ്ഞ ബുള്ളറ്റായി.. സ്ഥിരം കഞ്ഞിക്കുടിക്കുന്ന മറിയക്കുട്ടിചേടത്തിയാര്ടെ കടേലും വൈകീട്ട് നാലെണ്ണം ഷെയറിട്ടു കീറുന്ന സെവൻസീസിലും ആള് ഹാജർ വച്ചില്ല. വാറുണ്ണി ഭായി കിധർ ഗയാ? എന്ന് ആശങ്കിച്ച ബീഹാറി ഭായിമാരോട് "കിധറോ ഗയാ" എന്ന് പറഞ്ഞു കൈമലർത്താനേ അങ്ങാടിക്കാർക്കു സാധിച്ചുള്ളൂ. 

"വല്ലോനും വിഷം കൊടുത്തു കൊന്നോ?" ചിലർ സന്ദേഹിച്ചു.
"അതെന്താ തല്ലിക്കൊന്നൂടെ ?" എന്ന് അങ്ങാടിക്കാർ ചോദിച്ചില്ല. കാരണം, വാറുണ്ണിയെ ചതിച്ചു കൊല്ലാൻ മാത്രേ പറ്റൂ എന്നും അത് മദ്യത്തിൽ വിഷം ചേർത്തിട്ടാവുമെന്നും  അവർക്കറിയാമായിരുന്നു!!

ആരെങ്കിലും ഫിറ്റാക്കി കയറ്റിക്കൊണ്ടുപോയി വല്ല കൊക്കയിലോ റെയിൽപാളത്തിലോ വലിച്ചെറിഞ്ഞു കാണുമോ എന്ന സംശയം ഉണ്ടായതുകൊണ്ട് ഇരിപ്പുരയ്ക്കാതെ സ്റ്റേഷനിൽ അന്വേഷിച്ചു ചെന്നവർക്ക് വാറുണ്ണി അതിർത്തിവിട്ടു കളി തുടങ്ങിയോ എന്നൊരു സംശയം ഇല്ലായിരുന്നു. കാരണം ചേക്കിന്റെ സ്വന്തം മീശ മാധവനെപ്പോലെ ആയിരുന്നു അവർക്കു വെന്തിങ്ങ വാറുണ്ണി.

"ഒരു വിവരോം ഇല്ലല്ലോ. ഗെഡി പൂതിയായാ ?" എന്നൊരു മറുചോദ്യം ആണ് പൊലീസീന്നു  കിട്ടിയത്. 

അങ്ങിനെ ഒരാഴ്ച  കഴിഞ്ഞപ്പോൾ 'വെന്തിങ്ങാ വാങ്ങിച്ചിട്ട കാശ് പോയല്ലോ' എന്ന് കരുതി വിഷണ്ണനായി അതെടുത്ത് പുറകിലേക്ക് മാറ്റിയ പെട്ടിക്കട രാജേട്ടന്റെ മനസ്സിൽ കുളിർമഴ പെയ്യിച്ചുകൊണ്ട് വാറുണ്ണി അങ്ങാടിയിൽ പ്രത്യക്ഷപ്പെട്ടു! വാറുണ്ണിവചനങ്ങൾക്കു കാത്ത് അക്ഷമരായ അങ്ങാടിയുടെ കാതുകൾ ഉണർന്നു. പക്ഷെ, വാറുണ്ണി വേറെ ഏതോ ലോകത്തുനിന്നെന്ന പോലെ നടന്നു വന്നു, ലീവ് എഴുതിയ കത്ത് കൊടുത്തു, ഒപ്പിട്ടു, പണി തുടങ്ങി.

വാറുണ്ണി തന്നെയല്ലേ ഇത് എന്ന് ചോദിപ്പിക്കുന്ന വിധം നിശബ്ദം, നിർവ്വികാരം പണിയെടുക്കുന്ന വാറുണ്ണിയെ കണ്ട് അങ്ങാടി മൂക്കത്ത് വിരൽ വച്ചു. 

''എന്താടാ വാർണ്ണീ നിനക്ക് പറ്റിയേ?'' എന്ന് സൗമ്യമായും ''എന്തൂട്ടണ്ടാ, നീ താളവട്ടം സിനിമേലെ മൊട്ടേരെ പോലെ ഇരിക്കണേ?'' ന്ന് കലിപ്പ് അഭിനയിച്ചും ചോദിക്കാൻ പോയിട്ട് സൗമ്യമായി ചിരിച്ചു ''എനിക്ക് ഒരു കുഴപ്പോം ഇല്ലല്ലോ'' എന്ന് പറഞ്ഞു വിസ്മയം പകർന്ന് വാറുണ്ണി ചിരിച്ചു.

വേറൊരു കാര്യം കൂടി എല്ലാവരും ശ്രദ്ധിച്ചു. പണി കഴിഞ്ഞു വാറുണ്ണി സാധാരണ പോകുന്ന സെവൻസീസിൽ ആള് കയറുന്നില്ല! പകരം ബസു കയറി എങ്ങോട്ടോ പോകുന്നു.

വാറുണ്ണിക്കു എന്ത് പറ്റി? വാറുണ്ണി എവിടെയായിരുന്നു? വാറുണ്ണി എങ്ങോട്ടാണ് പോകുന്നത്? എന്നീ അന്വേഷണങ്ങൾ ഹൈ ലെവലിൽ നടക്കുന്നതിനിടയിൽ യുറേക്കാ എന്ന് വിളിച്ചുകൊണ്ട് ഓടിവന്ന ആർക്കിമിഡീസ്, അല്ല അരക്ക് ഡെന്നീസ്‌ പ്രത്യക്ഷപ്പെട്ടു!..


"ഡാ.. വനേ, വാറുണ്ണി പെന്ക്കോസായി"  കിതപ്പിനിടയിൽ ടെന്നീസ് പറഞ്ഞു.
"ഏയ്.. വേണ്ടാത്തത് പറയരുത്. പെണ്ണുകേസിലൊന്നും അവനങ്ങനെ ചാടാറില്ലല്ലോ"
"ഹ.. പെണ്ണുകേസല്ല, പെന്തകോസ്ത്"
"ആ. അങ്ങനെ.. ങേ!!!" 
"ങേ" എന്ന ഞെട്ടലുകളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. അതും സുരേഷ്‌ഗോപി റിപ്പീറ്റ് ആക്ഷനിൽ ഞെട്ടുന്ന പോലുള്ളത്.

"വാറുണ്ണിയോ.. ഏയ്."
"ഒന്ന് പോടാപ്പാ"
"'അമ്മ തന്നെ സത്യം. ഞാൻ കണ്ടതാ. കോട്ടേടെ മുന്നിൽ മൈക്ക് വച്ച് പ്രസംഗിക്കുന്ന ടീമോള്ടെ കൂടെ വാറുണ്ണി!"

അമ്മേപ്പിടിച്ചു സത്യം ചെയ്താ വിശ്വസിച്ചോളണം. സത്യമാവും. അതാണ് അങ്ങാടിയുടെ ഒരു ഇത്.

അടുത്ത ദിവസങ്ങളിൽ വാറുണ്ണിയോട് ഈ വിവരങ്ങൾ ആരും ചോദിച്ചില്ലെങ്കിലും. എല്ലാവരും വാറുണ്ണിയെ വീക്ഷിച്ചു. സംഭവം സത്യമാണെന്നു എല്ലാവര്ക്കും തോന്നി തുടങ്ങി.സംഭാഷണങ്ങളിൽ ബൈബിൾ വചനങ്ങൾ കയറി വരുന്നത് കണ്ടപ്പോൾ എല്ലാവര്ക്കും കാര്യം മനസിലായി തുടങ്ങി. പണി കഴിഞ്ഞാലും അങ്ങാടി വിട്ടു പോവാത്ത നാലെണ്ണം കേറിയാൽ അങ്ങാടീല്ക്കു തന്നെ തിരിച്ചു വരുന്ന വാറുണ്ണി, പണി കഴിഞ്ഞാൽ ഉടനെ സ്ഥലം വിട്ടു തുടങ്ങി. പല നിഷേധികളും അങ്ങാടിയിൽ ക്രമേണ അങ്ങാടിയിൽ വിലസാൻ തുടങ്ങി. വെന്തിങ്ങ കച്ചോടം നിലച്ചു പോയി. തെറി ക്രൂരമായി ആക്രമിക്കുമ്പോൾ വോള്യം അറ്റം വരെ കൂട്ടി വയ്ക്കാറുള്ള റേഡിയോകൾ ലോ നോയ്‌സ് കിടുത്താപ്പുകളായി. ചുരുക്കത്തിൽ അങ്ങാടി ഗുമ്മു നഷ്ടപ്പെട്ട് പശുവിനെ കെട്ടാത്ത തൊഴുത്ത് പോലെ ആയി.

അങ്ങിനെയിരിക്കെ, ഒരു ദിവസം ഉച്ചതിരിഞ്ഞ നേരത്ത് ഒരു പഴയ മാരുതി ഓമ്നി അങ്ങാടിയിൽ വന്നു.അതീന്നു ഫുൾ സ്ലീവ് വെള്ള ഷർട്ടിന്റെ കഴുത്ത് വരെ ബട്ടനിട്ട മൂന്നാലു പേര് ഇറങ്ങി. "ഇത്?" എന്ന് സംശയിച്ചവർക്കു മറുപടിയുമായി ഒരു കയ്യിൽ നോട്ടീസുമായി വാറുണ്ണി എന്ന ബ്രദർ വർഗീസ് അവസാനം പുറത്തിറങ്ങി! വെള്ള ഫുൾസ്ലീവ് ഷർട്ട്, വെള്ള മുണ്ട്.. സൈമന്റെ ഇറച്ചിക്കടേല് പോത്തെന്നു പറഞ്ഞിട്ട് കാളയ്ക്കു പകരം പോത്തിനെ തന്നെ വെട്ടുന്നത് കണ്ട പോലെ അങ്ങാടി ഞെട്ടിക്കിടുങ്ങി!

വായ പൊളിച്ചു നിന്ന പ്രേക്ഷകർക്ക് കാര്യങ്ങളുടെ കിടപ്പു പിടി കിട്ടി. വാറുണ്ണി ഒരു മുഴുവൻ സമയ വചന പ്രഘോഷകൻ ആയിരിക്കുന്നു അഥവാ ബ്രദർ വർഗീസ് ആയിരിക്കുന്നു!

ഒന്നാം വൈറ്റ് വസ്ത്രധാരി സ്വർഗ്ഗരാജ്യം ദിപ്പോ വരുന്ന കാര്യം കുറെ നേരം പറഞ്ഞു. അവസാനം പറഞ്ഞു നിങ്ങളുടെ കണ്ണിലുണ്ണിയായ ബ്രോതർ വർഗീസ് ആദ്യമായി നിങ്ങളുടെ മുന്നിൽനിന്നു വചനം പ്രഘോഷിച്ചു തുടങ്ങുകയാണ്. 

പതിവിനു വിപരീതമായി രണ്ടു അവഞ്ചേഴ്സ്  അപ്പുറോം ഇപ്പുറോം നിന്നിട്ടാണ് വാറുണ്ണി പ്രസംഗം തുടങ്ങീത്. 
"അതെന്തിനാ ആ വെള്ളാപ്പിശാചുക്കള് സൈഡില്?" എന്ന് സന്ദേഹിച്ച ആൾക്കാരോട്. 
" അതേയ് ആവേശം മൂക്കുമ്പോ, സ്ഥലകാലം മറന്നു തെറി വല്ലോം പറഞ്ഞാലോ എന്ന് കരുതി നിർത്തിയിരിക്കണതാ. അങ്ങനെ സംസാരം തിരിയുന്നതായി തോന്ന്യാ അപ്പൊ അവർ ഷർട്ടിൽ ചെറുതായി വലിക്കും. അപ്പൊ ബ്രദറിന് കണ്ട്രോൾ ചെയ്യാൻ പറ്റും "  വിശദീകരണം കിട്ടി.
"അത് വെണ്ടാർന്നു. ഞങ്ങക്ക് അത് കേക്കാണ്ട് എന്തോ പോലെ ആയിരിക്ക്യാ." ഒരു വാറുണ്ണി ഫാൻ പറഞ്ഞു.
"എന്നാലും അത് ശരിയല്ലല്ലോ സഹോദരാ, ബ്രദർ രക്ഷിക്കപ്പെട്ടില്ലേ, ഇനി അതൊന്നും ഉണ്ടാവില്ല. ആട്ടെ, സഹോദരന് രക്ഷ പ്രാപിക്കണമെന്നുണ്ടോ?" ദി വെള്ള മനുഷ്യൻ വീണ്ടും മൊഴിഞ്ഞു. മറുപടി പറയാതെ നിന്ന വാറുണ്ണി ഫാൻ. ആരാലോ ആ സ്ഥലത്തുനിന്നു രക്ഷിക്കപ്പെട്ടു!

യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചു.മലയിലെ പ്രസംഗം നടത്തി, ഇടയിൽ 'എന്റെ ഭവനം കവർച്ചക്കാരുടെ ആലയമാക്കി' എന്ന് പറഞ്ഞു കർത്താവ് ചാട്ടവാറെടുത്തു  തുടങ്ങിയ ചില സീനുകൾ വിവരിച്ചപ്പോൾ ഷർട്ടുവലിക്കാർക്കു പലവട്ടം ഇടപെടേണ്ടി വന്നെങ്കിലും കാര്യങ്ങൾ സ്മൂത്തായി മുന്നോട്ടു പോയി. ഷർട്ട് വലി പലപ്പോഴും തന്നെ കണ്ട്രോൾ ചെയ്യുന്നുണ്ടല്ലോ എന്ന് വാറുണ്ണിയും സമാധാനിച്ചെന്നു തോന്നുന്നു. കർത്താവിനെ കുരിശിൽ തറച്ചു കൊന്നതോടെ ഷർട്ടുവലിക്കാർ കോറസ് ആയി നെടുവീർപ്പുകൾ പാസാക്കി. 'ഇനി പ്രശ്നമില്ല'. നോട്ടീസ് വിതരണം ഈ ഗാപ്പിൽ കമ്പ്ലീറ്റ് ചെയ്യാമെന്ന കരുതലിൽ അവർ കടകളിലേക്ക് നീങ്ങി. 

"സഹോദരാ, ഇനി കുഴപ്പം ഉണ്ടാവില്ല. ല്ലേ..? പ്രമാണി ഓഫ് ദി ടീം ചോദിച്ചു. നെവർ എന്ന അർത്ഥത്തിൽ ഷർട്ടുവലിക്കാരൻ നമ്പർ രണ്ട് ചുമലുകൾ താടിയെല്ലിൽ മുട്ടിക്കാൻ ശ്രമിച്ചു.

"ദുഷ്ടരായ യഹൂദർ കുരിശിൽ തറച്ചു കൊന്ന കർത്താവിന്റെ ശരീരം ഒരു ഗുഹയിൽ സംസ്കരിച്ചു....പക്ഷെ..," വാറുണ്ണി ഒന്ന് നിർത്തി. സഹ അവഞ്ചേഴ്സ് വാറുണ്ണിയെ നോക്കി. 'ഏയ്.. പ്രശ്നമൊന്നും ഉണ്ടാവാനുള്ള കാര്യങ്ങൾ ഇനി ഇല്ലല്ലോ എന്ന് ആശ്വസിച്ചു ഉറപ്പിച്ചു.

 "പക്ഷെ, " വാറുണ്ണി തുടർന്നു..
സർവ്വ ജൂത പു. മക്കളെയും നൈസായി മൂഞ്ചിച്ചുകൊണ്ട്.. മ്മടെ ഡാവ്, കർത്താവ് മൂന്നാം ദിവസം പുല്ലു പോലെ അങ്ങട് ഉയർത്തെണീറ്റു.! "

മുഖത്ത് വെള്ളം തെളിച്ചു ബോധവൽക്കരിക്കപ്പെട്ട കുഞ്ഞാട്‌ ഒരെണ്ണം ദിങ്ങനെ ആത്മഗതിച്ചു.

"ഇതിലും ഭേദം പഴയ വാറൂണ്ണി തന്നയാർന്നോ ?!"








Thursday, August 1, 2019

പലരിൽ ചിലർ 6

പണ്ട്, എന്റെ കല്യാണം കഴിഞ്ഞു കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ ഓഫീസിൽ ഒരു പുതിയ സ്റ്റാഫ്‌ ജോയിൻ ചെയ്തു. ആദ്യമായി ജോലിക്ക് കയറുന്ന ഒരു പെൺകുട്ടി. തല്ക്കാലം നമുക്കവളെ സിന്ധു എന്ന് വിളിക്കാം. ഫ്രണ്ട് ഓഫീസിലാണ് ജോലി. മൊബൈൽ ഇല്ലാത്ത കാലം ആണ്. ഫോൺ അറ്റൻഡ് ചെയ്യുന്നതൊക്കെ അവൾ ആദ്യം നല്ലരീതിയിൽ കുളമാക്കി, പിന്നെപ്പിന്നെ ശരിയായി വന്നു.

ഒരിക്കൽ ഒരു ക്ലൈന്റ് അക്കൗണ്ട്സ്ൽ വന്നു മുടിഞ്ഞ ഷൗറ്റിംഗ്..  അതിലെ ഞാനീ സ്ഥാപനത്തിലെ ആരുമില്ലെന്ന വ്യാജേന  പോവുകയായിരുന്ന എന്നെ ഇവള് കയ്യിൽ കയറി ഒരു പിടുത്തം! ഞാൻ ഒന്ന് അന്തിച്ചു. "ഏട്ടാ പോവല്ലേ. എനിക്ക് പേടിയായിട്ടാ" എന്ന് പറഞ്ഞു. നോക്കുമ്പോൾ കിലുകിലാ വിറയ്ക്കുന്നു. ബഹളത്തിന്റെ ബാക്കിപത്രമാണ്.ഞാൻ സിന്ധുവിനെ ആശ്വസിപ്പിച്ചു കുറച്ച് നേരം അടുത്ത് ഇരുന്ന് ആളെ നോര്മലാക്കി. അന്ന് തൊട്ട് ഞങ്ങൾ ഭയങ്കര കമ്പനി ആയി. നല്ല മിടുക്കി കുട്ടി ആയിരുന്നു. ഒന്നും അറിയാതെ വന്നവൾ ക്രമേണ ഒരു സൂപ്പർ കമ്പ്യൂട്ടർ ആയി ! ഒരൊറ്റ പ്രാവശ്യം വിളിച്ച നമ്പർ  പോലും കാണാതെ അറിയാം. വോയ്‌സ് വച്ച് ആളെ തിരിച്ചറിയാനും  മിടുക്കി. കുടുംബകാര്യങ്ങളൊക്കെ ഷെയർ ചെയ്യുന്ന, ഒരുമിച്ച് ഊണ് കഴിക്കുന്ന, അതിന് പറ്റിയില്ലെങ്കിൽ കൂട്ടാൻ ഷെയർ ചെയ്യുന്ന കൂട്ട്. 

ഫ്രണ്ട് ഓഫീസിന്റെ തൊട്ട് പുറകിലാണ് ഞങ്ങടെ കാബിൻ. എല്ലാ ദിവസവും ഊണ് കഴിഞ്ഞു വീണ്ടും ജോലി തുടങ്ങുമ്പോൾ എനിക്ക് ഭാര്യയെ വിളിച്ച് തരും. ഞങ്ങൾക്ക് മോൻ ആയിട്ടുണ്ട്. കുറച്ച് വീട്ടു വർത്താനം ഒക്കെ കഴിഞ്ഞിട്ടാണ് എനിക്ക് തരുന്നത്. അതവളുടെ അവകാശം ആയിരുന്നു. ഞാൻ തിരക്കിലാണെങ്കിൽ പോലും "ഏട്ടാ, ദാ ചേച്ചി ലൈൻലുണ്ട്. സംസാരിച്ചേ, അത്‌ കഴിഞ്ഞു മതി പണി" എന്നൊക്കെ പറഞ്ഞു ഫോൺ കണക്ട് ചെയ്യും.

അങ്ങനെ ആര് വിളിച്ചാലും വോയ്‌സ് റെക്കഗ്‌നൈസിംഗ് സോഫ്ട്വെയർ വച്ചെന്ന പോലെ ആളെ മനസിലാക്കുന്ന ഇവൾക്ക് ഒരു പണി കൊടുക്കാൻ പലവുരു ശ്രമിച്ചിട്ടും നടക്കാതെ ഇരുന്നതിൽ ഖിന്നരായ ഞങ്ങൾക്ക് ഒരവസരം കിട്ടി. ഊണ് കഴിഞ്ഞു വെള്ളം കുടിക്കാൻ പോയ തക്കത്തിന് ഞാൻ ഫോൺ ചെയ്തു. റിങ് കട്ട്‌ ആവും മുമ്പ് ഓടിപ്പിടഞ്ഞു എത്തിയ അവളോട്‌ ഞാൻ ശബ്ദം മാറ്റി ഷൗട് ചെയ്തു. "എവിടെ പോയി കിടക്കുവാ?  ജോലിയിൽ ഉത്തരവാദിത്വം ഇല്ലാതെ തെരാ പാരാ വർത്താനം പറഞ്ഞു നടക്കുകയാണ് ല്ലേ..  ഞാൻ മുംബൈയിൽ നിന്ന് അത്യാവശ്യം വിളിക്കുമ്പോൾ ഫോൺ എടുക്കാതെ പ്രാന്ത് പിടിപ്പിച്ചോളോ......  " എന്നൊക്കെ അലക്കിയപ്പോൾ അവള് കരുതി മുംബൈയിൽ പോയ എംഡി വിളിച്ചതാണെന്ന്. ഇവളുടെ വിയർക്കലും പരുങ്ങലും ഒക്കെ ഗ്ലാസിനിപ്പുറത്തുനിന്നു കണ്ട് ഞങ്ങൾ ചിരിച്ചു. അവസാനം "പുറകിലേക്ക് തിരിഞ്ഞു നോക്കൂ..  ഇത് ഞാനാ " ന്ന് പറഞ്ഞപ്പോൾ അവൾ തിരിഞ്ഞു. "കഷ്ടം ഉണ്ട് ട്ടോ " എന്ന് പറഞ്ഞ് ഫോൺ കട്ട്‌ ചെയ്ത് പ്രതിമ പോലെ ഒരു സെക്കൻഡ് ഇരുന്നു. അടുത്ത നിമിഷം കരഞ്ഞു. ഞാൻ അങ്ങോട്ട്‌ ചെന്നു " തമാശയല്ലേ.. വിട് " എന്നൊക്കെ  ആശ്വസിപ്പിക്കാൻ നോക്കീട്ട് രക്ഷയില്ല. കരച്ചിൽ കൂടി. അവസാനം ഞങ്ങടെ ക്യാബിനിലേയ്ക്ക് പിടിച്ച് കൊണ്ട് വന്നു. എവിടെ..  കരച്ചിൽ, ഏങ്ങലടി.

"വേറെ ആരായാലും പ്രശ്നം ഇല്ലാരുന്നു, ഏട്ടനിങ്ങനെ എന്നെ പറ്റിക്കുമെന്നു... " എന്ന് പറഞ്ഞു തുടർന്നപ്പോൾ ഞാൻ ആകെ വല്ലാണ്ടായി.

ആ സംഭവത്തിനു ശേഷം പിറ്റേന്നും അതിന് പിറ്റേന്നും ഒക്കെ ഭാര്യയെ വിളിച്ച് തന്നെങ്കിലും  അവളാ പഴയ ലെവലിലുള്ള സുഹൃദ് ബന്ധത്തിലെത്താൻ ആഴ്ചകൾ പിടിച്ചു.

അന്നത്തെ സംഭവത്തോടെ ഞാൻ കുറേ ഏറെ കാര്യങ്ങൾ പഠിച്ചു.
നമ്മൾ കാണുന്ന പോലെ തന്നെ ആവണമെന്നില്ല തിരികെ പലരും നമ്മെ കാണുന്നത്.
പലരും നമ്മെ ഹൃദയത്തിൽ സൂക്ഷിച്ചതിന്റെ വലിപ്പം നമുക്ക് മനസിലാവണമെന്നില്ല. എല്ലാ തമാശകളും തമാശയായി അവസാനിക്കണം എന്നില്ല.
ആരുടെ അടുത്ത് തമാശ കാണിക്കുന്നു എന്നതുപോലെ തന്നെ പ്രാധാന്യം ഉള്ളതാണ് ആര് തമാശ കാണിക്കുന്നു എന്നത്..
എന്നതൊക്കെ അതിൽ ചിലതാണ്.

Friday, July 12, 2019

നേർച്ചയ്സ്

പെരുന്നാൾക്കു പള്ളീൽ പോവുമ്പോ അമ്മ രണ്ട് ഇരുപത്തഞ്ചു പൈസ ആണ് തന്നത്. "ഒന്ന് നേർച്ച ഇടാൻ മറ്റേത്.. "
"സേമിയയ്സ് വാങ്ങാൻ" മറുപടി കൊടുത്തു.
ഐസ് ഉണ്ടാക്കുന്നത് തോട്ടിലെ ചെളിവെള്ളം കൊണ്ടാണെന്നും സേമിയ പുഴുവാണെന്നും ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും ഐസ് കൊതി അങ്ങനെ പറയിക്കുന്നതാണെന്ന് അമ്മയ്ക്കും അറിയാം. അതുകൊണ്ടാണ് ഈ പെരുന്നാൾ സ്പെഷ്യൽ വയലേഷൻ.
"ഓരോന്നും ഓരോ പോക്കറ്റിൽ ഇട്ടാൽ മതി. ഇടത്തെ പോക്കറ്റിൽ നേർച്ചയിടാൻ ഉള്ള നാണയം. വലത്തേ പോക്കറ്റിൽ നിന്റെ ആ കൂറ സാധനം വാങ്ങിച്ചു തിന്നാൻ. കുർബാനയ്ക്ക് എന്റെ കൂടെ വന്നാൽ പോരേ നിനക്ക്?  "
"ഏയ്‌.. ഞാൻ പോവാ. ശരിയമ്മേ " ഒരൊറ്റ ഓട്ടമായിരുന്നു.
"പള്ളീൽ ചെല്ലുമ്പോൾ തന്നെ നേർച്ച ഇട്ടോണം. ഐസ് തിരിച്ചു വരുമ്പോ വാങ്ങിയാൽ മതി. നേർച്ച ഇട്ടൊന്നു ഞാൻ അവിടെ ചോദിക്കും" പുറകീന്നു അമ്മ വിളിച്ച് പറയുന്നത് കേൾക്കാർന്നു.
പള്ളിപ്പറമ്പിന് പുറത്ത് കുറേ ഐസ്കാര് നിരന്നു നിൽപ്പുണ്ട്. കുർബാനയ്ക്ക് കയറാൻ ഉള്ള മണിമുഴക്കത്തിനു ഐസ്കാരന്റെ മണിയടി ശബ്ദം അല്ലേ എന്ന ചിന്തയിൽ പള്ളിമണി എഡിറ്റ്‌ ചെയ്ത് വിഷ്വൽ കേറിപ്പോയത് സേമിയ ഐസിലേയ്ക്കാണ്! നേർച്ചപ്പെട്ടീൽ വീഴുന്ന കാശ് ഐസുകാരന്റ സഞ്ചിയിലേയ്ക്കും. ഇടത്തെ പോക്കറ്റിലെ തന്നെ എടുത്ത് കൊടുത്തു. ചെല്ലുമ്പോൾ തന്നെ നേർച്ച ഇട്ടോണം എന്ന തിരുവചനം അങ്ങനെ നിറവേറി!
കുർബാന കഴിഞ്ഞു ആളുകൾ പുറത്തിറങ്ങുമ്പോ തിരക്കിട്ടു അടുത്ത ഐസും വാങ്ങി.
ആസ്വദിച്ചു കഴിച്ചോണ്ടിരിക്കുമ്പോളാ അമ്മയുടെ പ്രത്യക്ഷപ്പെടൽ.
"നീ നേർച്ചയിട്ടോടാ?  നിന്നെ അവിടെ കണ്ടില്ലെന്നു പറഞ്ഞല്ലോ കുര്യൻ ചേട്ടൻ "
ആ കുരിശിനു നേർച്ച കൊടുത്താൽ പോരേ? മനുഷ്യനെ തല്ല് കൊള്ളിക്കാൻ.. എന്നൊരു ആത്മഗതം വന്നു.
"സത്യം പറഞ്ഞോ. വീട്ടീ ചെന്നാൽ പുളിവാറല്  ഞാൻ എടുക്കും"
കിട്ടും. ഉള്ള കാര്യം തല്ലി പറയിക്കേം ചെയ്യും. ഐസ്‌ ദഹിച്ചു ന്ന് തോന്നണു.
അവസാനം,
പറഞ്ഞു.....
"ഞാൻ പള്ളീലേയ്ക്ക് ഓടി വന്നപ്പോൾ ഇടത്തെ പോക്കറ്റിൽ കിടന്ന നേർച്ച ഇടാനുള്ള ഇരുപത്തഞ്ചു പൈസ കളഞ്ഞ് പോയമ്മേ. അതോണ്ട് നേർച്ച ഇടാൻ പറ്റിയില്ല. ഐസ് വാങ്ങാൻ ഉള്ള പൈസ വലത്തേ പോക്കറ്റിലുള്ളതോണ്ട് ഇപ്പോ ഐസ് വാങ്ങീതാ "

Thursday, July 11, 2019

രാജേശ്വരി ടാക്കീസ്.

കുറച്ചു കാലപ്പഴക്കമുള്ള ചരിത്രമാണ്.

സ്പെയിനിലെ ഒരു സിനിമാ തീയ്യെറ്ററിലെ സിനിമാ ഷോയ്ക്കിടയിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തവണ്ണം കറന്റു പോവുകയും തീയ്യെറ്ററിൽ ഇരുട്ടു വീഴുകയും ചെയ്ത ഒരു നിമിഷം.

“ഡാ.. ഡേവീസെ, ആളെ പറ്റിക്കാണ്ട് കാർബണ്‍ പുതീതു കത്തിക്കെടാ” എന്നൊരു ആക്രൊശമുയരുകയും “ങെ, വ്വേറൊരു പഞ്ഞാക്കരക്കാരൻ....” എന്നൊരു ആത്മഗതം മറ്റൊരു മൂലയിൽനിന്ന് പുറപ്പെടുകയും അവർ കണ്ടു മുട്ടുകയും ചെയ്ത കഥയിൽനിന്നു മനസിലാക്കാം പഞ്ഞാക്കര രാജേശ്വരി റ്റാക്കീസും അവിടത്തുകാരുമായുള്ള ഒരു ടേംസ്!

ഭക്ഷണം, പാർപ്പിടം , വസ്ത്രം എന്നതു പോലെ സിനിമ എന്നതും മനുഷ്യന് ജീവിക്കാൻ വേണ്ട അത്യാവശ്യ ഘടകമാണ് എന്ന ചിന്തയിലാണ് സുകുമാരൻ നായർ എന്ന സുമാരേട്ടൻ ഓലമേഞ്ഞതാണെങ്കിലും സുന്ദരിയായി രാജേശ്വരിയെ നടത്തിക്കൊണ്ട് പോയിരുന്നത്. മേൽ പറഞ്ഞ ഡേവീസായിരുന്നു രാജേശ്വരിയുടെ ഓപ്പറേറ്റർ. പഞ്ഞാക്കരക്കാരുടെ സ്വപ്നങ്ങളും വികാരങ്ങളും രാജേശ്വരിയിൽ പൂത്തു വിടർന്നു. പാടത്തിനടുത്തായതിനാൽ ബെഞ്ച്‌ ഇട്ടിരിക്കുന്ന ഏ ക്ളാസിൽ മഴക്കാലത്ത് വെള്ളം കയറുന്നതും അതറിയാതെ അകത്തു കയറുന്നവർക്ക് മുന്നറിയിപ്പ് നൽകാൻ തന്റെ 'വടി'വൊത്ത അക്ഷരങ്ങളാൽ സുമാരൻ മൊതലാളി തയ്യാറാക്കിയ "ശ്രദ്ധിക്കുക, നനയാതിരിക്കാൻ തുണി പൊക്കിപ്പിടിക്കുക" എന്നെഴുതിയ സ്ലൈഡ് ഇടുന്നതും വൻ ഹിറ്റ്‌ ആയിരുന്നു. വേനൽക്കാലത്ത് ഇറിഗെഷന്റെ വെള്ളം തൊട്ടപ്പുറത്തെ സ്വന്തം പറമ്പിൽ കൊണ്ട് പോവാൻ എ ക്ളാസിനും ബി ക്ളാസിനും ഇടയിലൂടെ തോടു കീറിയത് പോരാഞ്ഞ് പടം നടക്കുന്നതിനിടയിൽ "ശ്രദ്ധിയ്ക്കുക, വെള്ളം പോകുമ്പോൾ കാല് പൊക്കിവേയ്ക്കെണ്ടതാണ് " എന്നൊരു സ്ലൈഡ്‌ പ്രദർശിപ്പിക്കുകയും ചെയ്തതോടെ രാജെശ്വരിയിലെ സ്ലൈഡുകൾ സിനിമയേക്കാൾ സൂപ്പർ ഹിറ്റായി.

ഇടയിലൊരു മഴക്കാലത്ത് എ ക്‌ളാസിൽ ബഞ്ചിൽ ഇരിക്കാൻ പോയ ഒരുത്തന്റെ ചന്തിയിൽ പാമ്പ് കടിച്ചു എന്ന ദാരുണ സംഭവം അക്രമണകാരി നീർക്കോലി ആയതുകൊണ്ടും ഇരയ്ക്കു ആ സിനിമയുടെ ഓപ്പൺ ടിക്കറ്റ് ആ പടം മാറുന്ന വരെ കിട്ടിയതുകൊണ്ടും ഒതുക്കപ്പെട്ടു. ടൗണിൽ പാൽക്കായം വിൽക്കുന്ന തമിഴൻ അണ്ണാച്ചിയുടെ പെസ്റ്റ് കണ്ട്രോൾ കം പാമ്പ് കൺട്രോൾ ഇടപെടൽ മൂലം രാജേശ്വരിയെ പാമ്പ് നിരോധിതമേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ, ആരോ വിവരം പറഞ്ഞറിഞ്ഞു, ബൈബിളിൽ യേശു വെള്ളപ്പുറത്ത് ചെയ്ത അത്ഭുതത്തിൽ പ്രചോദിതനായി ഇരുപത്തിനാലു മണിക്കൂറും വെള്ളത്തിൽ നടക്കുന്ന ശിവരാമേട്ടൻ ''ആരെടാ എന്നെ തീയേറ്ററിൽ കയറുന്നതിനു വിലക്കീത്'' എന്ന് ചോദിച്ചു അലമ്പുണ്ടാക്കാൻ ചെന്നത് പാമ്പ് നിരോധിതമേഖലയ്ക്കു ആദ്യത്തെ തിരിച്ചടിയായി.

"ഷോഡപ്പൽണ്ടിപാട്ടുബുക്കെയ്.." എന്ന വായ്ത്താരിയുമായി ഇടവേളസമയങ്ങളിൽ എ, ബി , സി ക്ളാസുകൾക്കിടയിലെ തടസങ്ങൾ സർക്കസുകാരനെപ്പോലെ മറികടന്ന് അന്നത്തെ ഫുഡ് ആൻഡ് ബിവറേജസ് സർവീസ് മൊത്തവ്യാപാരി കുര്യൻ മുടങ്ങാതെ കാണികൾക്കിടയിലെത്തി. എവറെഡി ടോർച്ചിന്റെ ബൾബോണ്ടുണ്ടാക്കിയ സ്‌പെഷ്യൽ ലൈറ്റു പിടിപ്പിച്ച 'ഇല്യൂമിനാണ്ടി' പ്ലാസ്റ്റിക് ബേസിനിലെ ഇഞ്ചിമിട്ടായിയുമായി റാപ്പിയും. പുറത്തെ അയ്യപ്പൻനായരുടെ കടേന്നു പപ്പടവടകൾ വാങ്ങി തൊട്ടടുത്തിരിക്കുന്നവരുടെ ചെവിതല കേൾപ്പിക്കാതെ 'കറും മൂറും' എന്ന് തിന്നിരുന്നവർക്കു ഒരു ഷോയ്ക്കും ഒരു കുറവുമുണ്ടായില്ല. ഇടി സീനെങ്ങാൻ വന്നാൽ ' ഡാ ഒരുത്തൻ പിന്നീക്കൂടെ വരണ്ണ്ട് ട്ടാ ' എന്ന് മുന്നറിയിപ്പ് കൊടുക്കുക മാത്രമല്ല, പതുങ്ങി വന്നവനെ അടിച്ചു താഴെ ഇട്ടാൽ 'ഞാൻ പറഞ്ഞില്ലെങ്കി കാണാരുന്നു' എന്ന് ഊറ്റം കൊള്ളുമായിരുന്ന കാർന്നോന്മാരും ഇഷ്ടം പോലെ കാണികളായി ഉണ്ടായിരുന്നു. സ്‌ക്രീനിൽ ചെങ്കൊടിയുമായി നായകൻ വന്നപ്പോൾ 'ഇൻക്വിലാബ് സിന്ദാബാദ്" വിളിച്ചു പത്തറുപതു പേര് എണീറ്റ് നിൽക്കുന്നതൊക്കെ സാധാരണമായിരുന്നു.

ഉച്ചപ്പടങ്ങൾക്കു പക്ഷെ, ആംബിയൻസ് മാറും. ലൈറ്റ് ഓഫ് ആയിക്കഴിഞ്ഞിട്ടു മാത്രം തപ്പിത്തടഞ്ഞു അകത്തേയ്ക്കു കയറുന്ന മാനാഭിമാനം പണയം വയ്ക്കാനിഷ്ടമില്ലാത്തവർക്കു അതെപ്പോ നഷ്ടപ്പെട്ടു എന്ന് നോക്കിയാ മതി. അകത്ത് കയറുന്നവർക്ക് സീറ്റു കാണാൻ തപ്പിത്തടയണമെങ്കിലും അകത്തിരിക്കുന്നവർക്കു വരുന്നവരെ തിരിച്ചറിയാമല്ലോ! അപ്പൊ പിന്നെ ഇന്നത്തെ ആധാർ കാർഡ് നോക്കി വായിക്കുന്ന പോലെ പേര്, വയസ്സ്, വീട്ടുപേര് ഒക്കെ പല ഇടങ്ങളിൽനിന്നായി അനൗൺസ്‌മെന്റ് വരും. ഒരൊറ്റ പ്രാവശ്യം, പിന്നെ അവരാരും തപ്പിത്തടയാൻ നിൽക്കില്ല, നേരത്തെ എത്തിക്കാണും. പടം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ദേശസ്നേഹം തലയ്ക്കു പിടിച്ച പോലെയാ. എല്ലാവരുടെയും ഹൃദയങ്ങൾ ഒന്നാവുകയായി. ''പീസിഡ്രാ'' എന്ന അലർച്ച പോലും ഒരേ താളത്തിൽ.. ഭാവത്തിൽ. ഓലക്കിടയിലൂടെ എത്തുന്ന വെളിച്ചക്കീറുകൾ കാഴ്ചയുടെ സുഖം നശിപ്പിക്കുന്നതിനെപ്പറ്റി പരാതികൾ ധാരാളം കേൾക്കാം. ഉച്ചപ്പടങ്ങൾക്ക് മുമ്പായി ഓപ്പറേറ്റർ ഡേവീസേട്ടനുമായി ആംഗ്യങ്ങളാൽ ആശയവിനിമയം നടത്തുന്ന പുലികളുണ്ട്. നാവു അണ്ണാക്കിൽ മുട്ടിച്ചു 'ട്ടോ' എന്നൊരു ശബ്ദം. മൈന അല്ല സാക്ഷാൽ ഡേവീസേട്ടൻ പോലും തിരിഞ്ഞു നോക്കും! കൈ മലർത്തി ഒരു സ്മൈലി ആക്ഷൻ ഇവിടെന്നു കാട്ടുന്നു. അവിടെനിന്നു വിരലുകളാൽ രണ്ടു, മൂന്നു, നാല് എന്നൊക്കെയുള്ള സ്മൈലികൾ തിരികെ. വീണ്ടും കൈ മലർത്തിയൊരു ആനിമേറ്റഡ് ജിഫ്. തിരികെ ചൂണ്ടുവിരലും തള്ളവിരലും അറ്റങ്ങൾ മുട്ടിച്ചു ഒരു സ്മൈലി അല്ലെങ്കിൽ വിരലുകളുടെ അറ്റങ്ങൾ ചേർത്തുവച്ചു പെട്ടെന്ന് വിടർത്തുന്ന ആനിമേറ്റഡ് ജിഫ് വരും! അതൊക്കെ കണ്ടു കാര്യം മനസിലാക്കിക്കോണം. അല്ലെങ്കിൽ പ്രഗത്‌ഭമതികളായ കാണികൾ അര മണിക്കൂർ കഴിയുമ്പോൾ എണീറ്റ് പോകുന്നത് കണ്ടാൽ ഉറപ്പിച്ചോളണം, ഇനി ബിറ്റില്ല!

സുമാരേട്ടൻ ഉച്ചപ്പടങ്ങൾക്കു ഉണ്ടാവാറില്ല. സം ടൈംസ് ഉണ്ടെങ്കിൽ അന്ന് ബിറ്റ് കയറില്ല. 'ഈ മൈ.. എന്തിനാ ഇങ്ങോട്ടു ഈ നേരത്ത്? ന്നൊരു മുറുമുറുപ്പ് കാണീസിന്റെ ഭാഗത്തുനിന്ന് ഉയരുമെങ്കിലും ഡേവീസേട്ടൻ 'എന്റെ മിടുക്കോണ്ടു മാത്രം കാണിക്കുന്ന ഔദാര്യമാണെടാ ഇത്. ഇന്നിനി നടക്കില്ല, നാളെ വാ' എന്ന് വരുത്താനും സുമാരേട്ടന് 'ഞാനുള്ളപ്പോ ഇതൊന്നും നടക്കില്ല' എന്ന മട്ടിൽ തലയിൽ ഹാലോ ഉദിക്കുന്ന പുണ്യാത്മാവായി അഭിനയിക്കാനും ഉള്ള അഡ്ജസ്റ്റുമെന്റുകൾ ആയിരുന്നു അതെന്നു കുറെ കൊല്ലം കഴിഞ്ഞാണ് മനസിലായത്!

അങ്ങിനെയിരിക്കെ ഒരു ദിവസം ഒരു സെക്കണ്ട് ഷോയുടെ അവസാനത്തെ നാല് റീലുകൾ കയറ്റിയിട്ട് വർക്ക് ചെയ്യിപ്പിച്ച് ഡേവീസ് സുമാരേട്ടനെ നോക്കി.
"ഞാൻ ഉച്ചയ്ക്കു പറഞ്ഞണ്ടാർന്നു.. നേരത്തെ പോണ കാര്യം"
"എനിയ്ക്ക് പണി ഒന്നും കിട്ടില്ലല്ലോ. നിർബന്ധമാണെങ്കി പൊക്കൊ.." സുമാരേട്ടൻ മനസില്ലാമനസോടെ സമ്മതിച്ചു.
ഡേവീസ്‌ പോയി പത്തു മിനിട്ട് .. ഫിലിം പൊട്ടി!
ഫിലിം സിമന്റു കൊണ്ട് പൊട്ടിയതൊട്ടിക്കാൻ പഠിച്ച പണി പതിനെട്ടും പഠിക്കാത്ത വേറെ അഞ്ചെട്ടെണ്ണവും സുമാരെട്ടൻ ട്രൈ ചെയ്തു. 
യെവടെ.. നോ രക്ഷ. 

അകത്തുനിന്നുള്ള കൂവൽ തന്തയ്ക്ക് വിളികളിലേയ്ക്കും കസേരയും ബെഞ്ചും തല്ലിപ്പൊളിക്കലിലേയ്ക്കും ട്രാൻസ്ഫോം ചെയ്തിരിക്കുന്നതു കേട്ട്,, സിനിമ വരുന്ന ഓട്ടയിലൂടെ സുമാരേട്ടൻ തല അകത്തേയ്ക്കിട്ടു.

"പ്രിയപ്പെട്ട നാട്ടുകാരെ, സുഹൃത്തുക്കളേ ..
നസീറും സുകുമാരനും ചേട്ടനും അനിയനുമാണെന്ന് ഒരു ഇടിയിലൂടെ അവര്ക്ക് മനസിലാവും. ജയഭാരതിയുടെ തെറ്റിധാരണകളെല്ലാം മാറും. അവർ സുഖമായി ജീവിക്കും. ആ.. എടേല് ഒരു പാട്ടും ഉണ്ട് ട്ടോ.. 
ഇതാണ് കഥ. 
പടം കാട്ടാൻ ഒരു നിവൃത്തീം ഇല്ല്യാത്തോണ്ടാ. നിർബന്ധാണെങ്കി നാളെ വന്നാ ബാക്കി കാണാം!"