Powered By Blogger

Monday, August 22, 2011

കുടി



കൂട്ടുകാരനെ കാണാന്‍ പോയപ്പോളാണ് അവന്റെ ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാരനെ പരിചയപ്പെട്ടത്‌.
ഇരുപതോ ഇരുപതിരണ്ടോ വയസ്സ് പ്രായം. അടക്കവും ഒതുക്കവും വിനയവുമുള്ള ഒരുവന്‍.
നല്ല പയ്യന്‍ - മനസ്സില്‍ കുറിച്ചിട്ടു.
യാത്ര പറഞ്ഞു പിരിയാന്‍ നേരം സുഹൃത്ത്‌ പറഞ്ഞു..

"ഇവനും നിന്റെ വഴിക്കാടാ.. ഒരുമിച്ചു പോകാലോ. ഒരു കമ്പനിയാവും."

"അതിനെന്താ.."

നടക്കുന്ന വഴിയില്‍ കൂടുതല്‍ പരിചയപ്പെട്ടു.
ബസ് സ്ടാന്റിലേക്ക് തിരിയുന്ന മൂലയില്‍ ബാറിനരികിലെത്തിയപ്പോള്‍ ഒന്ന് നിന്നു.

"ഗെടീ, കഴിക്ക്യോ? നമുക്ക് ഓരോന്ന് വിട്ടാലോ?"

"ഇല്ല ചേട്ടാ.. ഞാനില്ല."

"കഴിക്കില്ല്യാ? 
അതോ എന്‍റെ കൂടെ വരുന്നതിന്റെ കുഴപ്പമാണോ?"

"അല്ല .. അത്.. അങ്ങനെയൊന്നുമില്ല.."

"അപ്പൊ പിന്നെ വാ..ഫോര്‍മാലിറ്റി ഒക്കെ വിടൂ.."

അകത്തു കയറി ടേബിളില്‍ അഭിമുഖംആയി ഇരുന്നു.

"ബ്ടാണ്ട് വല്ലതും ഉണ്ടോ?"

"എയ്യ്.. "

ചുള്ളന്‍ ചമ്മലിന്റെ മുകളില്‍ തന്നെ.

"ബ്രാണ്ടി ആവാം. ല്ലേ?"

ഉത്തരമില്ല. 

"പൈന്റു പറഞ്ഞാല്‍ ഞാന്‍ തന്നെ തീര്‍ക്കേണ്ടി വര്വോ? "

വീണ്ടും ചമ്മിയൊരു ചിരി.

"പെഗ് പറയാം.."

ഓര്ടര്‍ കൊടുത്തു, സാധനം വന്നു.
നാണിച്ചു നാണിച്ചു ആദ്യത്തെ പെഗ് ചുള്ളന്‍ വീശി.
ബീഫ് ഡ്രൈ ഫ്രൈ & ഹാഫ് ബോയില്‍ഡ് വന്നപ്പോള്‍ ഗെടി തൊട്ടു നക്കി ഇരിക്കുന്നു.

"എടുത്തു കഴിക്കെടോ.. ഇത് ഇഷ്ട്ടായില്ലെങ്കില്‍ എന്താ വേണ്ടതെങ്കില്‍ വേറെ പറയ്‌.."

സംസാരം സാള്‍ട്ട് & പെപ്പരിലെതിയപ്പോള്‍ രണ്ടാമത്തെ വന്നു..
തീര്‍ന്നു.
ചെറിയ മൂഡായി.
അടുത്തത് ഞാന്‍ അര പറഞ്ഞപ്പോള്‍ ലവന്‍ ഒന്നിന് പറഞ്ഞു!
ചിക്കന്‍ ടിക്കയും ചപ്പാത്തിയും പുറകെ.

"കൊള്ളാലോ.. കണ്ട പോലെയല്ലല്ലോ. ഇതറിഞ്ഞിരുന്നെങ്കില്‍ പൈന്റു പറയാര്‍ന്നു."

അടുത്തത് വിട്ടു തീരുംബോളേയ്ക്ക് അവന്റെ ഗ്ലാസ്‌ കാലി. 

"നീ ധൈര്യമായി പറഞ്ഞോ.. ഞാന്‍ ഇത്തിരി സ്ലോയാ.."

വാചകത്തില്‍ ഒരു കുറവും വരുത്ത്തിയില്ല്യ!
ഞാന്‍ അര പെഗ് കൂടി പറഞ്ഞപ്പോലെയ്ക്കും അപ്പുറത്ത് 
നാല് അഞ്ചു, ആറ്.. 
പറയുന്നു, വരുന്നു..വരി വരിയായി തീരുന്നു! ഒപ്പം ഫുഡും.

"ഈ നീര്‍ക്കോലി ഇതൊക്കെ എവിടെയ്ക്കാ കേറ്റണത്? 
ഇവന്റെ വയറ്റില് വല്ല കൊക്കപ്പുഴുണ്ടാ.. ഇതെന്തൂട്ട് സാധനാടപ്പ.."
ഞാന്‍ അസ്വസ്ഥനായി.

"ചേട്ടന്‍ അവസാനിപ്പിച്ചോ?"

ഓ.. ഗെടി വാ തുറന്നു. 

"ഞാന്‍ ഒരു അര പെഗ് കൂടി പറയുന്നുണ്ട്."

അത് ശരി, പണ്ടാറക്കാലന്‍ നിര്ത്തീട്ടില്ലേ..

"അത് നമുക്ക് കൌണ്ടെറീന്നു അടിക്കാം..വാ.." ഞാന്‍ എണീറ്റു. 

ഇനീം അവിടിരുന്നാ വീണ്ടും ലവന്‍ ഫുഡ്‌ പറയുമെന്ന് ഉറപ്പാ..
ബില്ല് കൊണ്ട് വന്നപ്പോള്‍ എനിക്ക് അര മാസം കുടിക്കാനുള്ള കാശ്! 
ഇവനെ എന്‍റെ കൂടെ വിട്ട സുഹൃത്തിനെ മുതല്‍ രാവിലെ കണി കണ്ടവനെ വരെ മനസ്സില്‍ തന്തക്കു വിളിച്ചു.
പുറത്തിറങ്ങി ബസ്‌ നിര്‍ത്തിയിരിക്കുന്ന സ്ഥലത്തേയ്ക്ക് നടക്കുമ്പോള്‍ ദേഷ്യവും സങ്കടവും ഒതുക്കി അവനോടു പറഞ്ഞു..

"ഗെടീ.. 
നീയാള് കൊള്ളാട്ടാ.

കുടിക്കണം.. തിന്നണം..
അതിനുള്ള പ്രായമാണ്.
ഞാനും നിന്റെ പ്രായത്തില്‍ ഒരുപാട് കുടിച്ചണ്ട്.. തിന്നട്ടുണ്ട്.
പക്ഷെ,
ഇമ്മാതിരി ഊമ്മ്ബിക്കുടി കുടിച്ചട്ടില്ല്യ."

 

Thursday, August 18, 2011

കൈസര്‍ റീ ലോഡഡ്‌!!


വൈകി വായിക്കുന്നവര്‍ക്ക് വേണ്ടി.. (വൈകുന്നേരം വായിക്കുന്നവര്‍ ഇതില്‍ പെടില്ല)

രാമന്‍നായരുടെ സഹചാരിയും അനുസരണയുടെയും ശൂരതയുടെയും ധൈര്യത്തിന്റെയും പ്രതിരൂപവുമാണ് കൈസര്‍. 
കൈസര്‍ എന്നാല്‍  വാല് വളഞ്ഞ ഒരു സാധാരണ നായല്ല... 
"അവന്‍ മുരണ്ടാല്‍ നാട്ടുകാര്‍ മൂത്രമൊഴിക്കും.. അവന്‍ മൂത്രമൊഴിച്ചാല്‍ നാട്ടുകാര്‍  മൂക്കുപോത്തും." (കടപ്പാട് - ഡിങ്കന്‍  വഴി ഫാന്റം)

കൂടുതല്‍ അറിയാന്‍  http://animeshxavier.blogspot.com/2011/06/blog-post_3031.html വായിക്കുക.

തുടരുന്നു..


കൈസര്‍ റീ ലോഡഡ്‌!!

ഇമേജ് ഡാമേജ് ആവുന്ന ചില്ലറ കാര്യങ്ങള്‍ സംഭവിച്ചെങ്കിലും കൈസര്‍ 'സര്‍' പദവിയില്‍ തന്നെ വിരാജിച്ചു പോന്നു.
രാമന്‍ നായരുടെ പറമ്പില്‍ കടന്നു മാങ്ങ പെറുക്കുന്നത് സ്കൂള്‍ പിള്ളേര്‍ക്കും അയാള്‍ടെ മോള്‍ടെ കുളിസീന്‍ കാണാന്‍ പോകുന്നത് നാട്ടിലെ യുവാക്കള്‍ക്കും നടക്കാത്ത സ്വപ്നമായി അവശേഷിച്ചു.
പല തവണയായി ബിസ്കറ്റ് മുതല്‍ ഉണക്കമീന്‍ വരെ കൊടുത്തു സ്വാധീനിച്ച അശോകനെ, നായരുടെ മോള് ദീപയ്ക്ക് ലവ് ലെറ്റര്‍ കൊടുക്കാന്‍ വടക്കെപ്രതുകൂടി പതുങ്ങി വരുമ്പോള്‍ കൈസര്‍ ചന്തിയില്‍ കമ്മി.
പറമ്പില്‍ പുല്ലരിയാന്‍ വന്ന ഭാവാനീടെ പുല്ലുംകെട്ടീന്നു രണ്ടു തേങ്ങയും ഒരു ഓട്ടുമോന്തയും തൊണ്ടിയായി പിടികൂടി.
ഒന്നാംതരമൊരു ചെനതണ്ടനെ തടഞ്ഞു വച്ച് നാലാള്‍ കാണേ കടിച്ചു കീറി.
വല്ലപ്പോളും അബദ്ധത്തില്‍ പറമ്പില്‍ വന്നു പെടുന്ന മുയലുകളെയും കീരികളെയും ഓടിച്ചിട്ട് പിടിച്ചു.
വേറെ ഒരൊറ്റ പട്ടീടെ  മോനെയും പറമ്പീ കേറാന്‍ കൈസര്‍  സമ്മതിച്ചില്ല.
അങ്ങിനെ ആ ഏരിയയിലെ മൃഗരാജാവായി ചുള്ളന്‍ സസുഖം വാണു വരുമ്പോളാണ് ആ അത്യാഹിതം സംഭവിച്ചത്.

രാമന്‍ നായരുടെ തൊട്ടടുത്ത വീട്ടില്‍ പുതിയ താമസക്കാര്‍ വന്നതാണ് എല്ലാ പ്രശനങ്ങള്‍ക്കും തുടക്കം. റിട്ടയര്‍ ചെയ്ത ആര്മ്മിക്കാരനും കൂര്‍ക്കം വലിക്കുന്നത് പോലും അതിര്‍ത്തിയില്‍ വെടി പോട്ടിക്കുന്നതുപോലെ ആഘോഷിക്കുന്ന ആളുമായ സര്‍വ്വശ്രീ വറീത് ആന്‍ഡ് ഫാമിലി ആയിരുന്നു അടുത്ത വീട്ടിലെ പുതിയ താമസക്കാര്‍. വന്ന ദിവസം തന്നെ ഇന്ത്യ - പാക്കിസ്ഥാന്‍ വാറും കറാച്ചിയില്‍ ഷെല്ലിംഗ് നടത്തിയതുമൊക്കെ പറഞ്ഞു, റിട്ട. സുബേദാര്‍ വറീത് നാട്ടുകാരുടെ വറതേട്ടന്‍ ആയി മാറി.

"സാധനങ്ങള്‍ മുഴുവന്‍ എത്തീട്ടില്ല്യ. ഇനീം കുറച്ചുകൂടിയുണ്ട്." പുതിയ അയല്‍ക്കാരനെ കാണാനെത്തിയ രാമന്‍ നായരോട് വറതേട്ടന്‍ പറഞ്ഞു.

"ആ ഹാ.. അച്ഛാ..പറഞ്ഞു നില്‍ക്കുമ്പോളേയ്ക്കും എത്തീലോ.. ആവോ ആവോ.. സീധേ സെ.." പടി കടന്നു വന്ന മിനി ലോറിക്കാരന്‍ സങ്കര ഭാഷ കേട്ട് കിറുങ്ങി.

വീട്ടുസാധനങ്ങള്‍ ഇറക്കാന്‍ ഹെല്‍പ്പ് ചെയ്യാന്‍ പോയ നായരുടെ കാലിനിടയിലൂടെ എലിവാണം പോലൊരു സാധനം വണ്ടീന്ന് ചാടിയെറങ്ങി വറതേട്ടനടുത്തേയ്ക്ക്ക്  പാഞ്ഞു പോയി. എന്താ സംഭവം എന്ന് മനസ്സിലാകാതെ രാമന്‍ നായര്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു വിചിത്രജീവി വറതേട്ടന്റെ ഒക്കത്ത് കേറിയിരിക്കുന്നു!

"എന്തേ, നായരെ കിടുങ്ങിയോ? ഇതാണ് എന്‍റെ ബ്രൂണോ. എങ്ങനിണ്ട്?"

അങ്ങനെയൊരു ജീവിയെ രാമന്‍ നായര്‍ ആദ്യമായി കാണുകയായിരുന്നു. കരിമ്ചോപ്പു നിറം. പട്ടി തന്നെ! ടീവീല് വന്ന സിനിമേലെ കുള്ളന്റെ പോലൊരു പട്ടി!

"ദെന്തൂട്ടടപ്പാ ഇങ്ങനൊരു സാധനം. തേങ്ങ ചെരകണ ചിരമുട്ടിക്കു ജീവന്‍ വച്ച പോലെ!" നായര്ടെ ആത്മഗതം ഇത്തിരി ഉച്ചത്തിലായി.

"അതേയ്, ഇവന്‍ എന്തൂട്ടാ മോതല്‍ന്നു അറിയോ? ഡാഷാ.. ഡാഷ്. അനുസരണേം ധൈര്യോം കട്ടക്ക് കട്ട. അറിയ്വോ?"

ഈ വാഴക്കന്ന് പോലത്തെ സാധനത്തിനു എന്ത് ധൈര്യം. ഇമ്മടെ കൈസര്‍ എന്നാണാവോ ഇതിനെ കടിച്ചു കീറണത്‌.. എന്നൊക്കെ ചിന്തിക്കുന്നതിന്റെ ഇടയില്‍ രാമന്‍ നായരുടെ പറമ്പിലെ പൂഴിമെത്തയില്‍ സുഖശയനം കൊള്ളുന്ന കൈസറെ നോക്കി ബ്രൂണോ ചെറിയൊരു ഡമോന്സ്ട്രഷന്‍  നടത്തി.

'ഈ പണ്ടാരത്തിന്റെ ഉള്ളീന്ന് തന്ന്യാണോ വന്നത്' എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ നെടു നെടുങ്കനായി നാല് കുര!

നായര് കിടുങ്ങി..
കൈസര്‍ ഞെട്ടിയെണീട്ട്‌ ശബ്ദത്തിന്റെ ഉടമയെ ഒന്ന് നോക്കി. പല്ല് പുറത്തു കാട്ടി ഒന്ന് ഇളിച്ചു. ശരീരമൊന്നു വളച്ചു അതിക്രൂരമായി ഒന്ന് മുരണ്ടു.

എവിടെ.....
ഇപ്പുറത്ത്‌ നോ കുലുക്കം.

"ഡാ.. കൈസറെ, വേണ്ട്രാ." നായര് വിളിച്ചു പറഞ്ഞു.

"അവന്‍ ആളിത്തിരി പെശകാ ഇതിനെ ഒന്ന് സൂക്ഷിച്ചോ" നായര്‍ വറതേട്ടനോട് സൂചിപ്പിച്ചു

മുരണ്ടുകൊണ്ടു വേലിക്കരികിലെത്തിയ കൈസര്‍ അത് കുരയാക്കി മാറ്റി.
വാലുയര്‍ത്തി ഘോരഘോരം കുരച്ചു  ഇവടത്തെ 'പുലി ഞാനന്ന്യണ്ടാ' എന്ന് പ്രസ്താവിച്ച കൈസര്‍  പിന്നെ നടന്ന അതിക്രമം കണ്ട് പകച്ചു.

പൊടി പറപ്പിച്ചു കൈസറിനടുത്തേക്ക് പാഞ്ഞ ബ്രൂണോ കൂടുതല്‍ ശബ്ദമുള്ള കുരകൊണ്ട് കൈസറെ നേരിട്ടു.
'വേലിയില്ലാതിരുന്നെങ്കില്‍ ഇവനെ ഞാന്‍' എന്ന മട്ടില്‍ തലങ്ങും വിലങ്ങും ഓടി നടന്നു. ചിലപ്പോള്‍ വേലിക്കപ്പുറത്തേയ്ക്ക് കുരച്ചു ചാടാന്‍ നോക്കി.

കൈസറിന്റെ കുര ബ്രൂണോയുടെ കുരയുടെ മുന്നില്‍ തോറ്റു തൊപ്പിയിട്ടു.
പത്ത് മിനിട്ടോളം നീണ്ടു നിന്ന ആ പ്രകടനം 'സര്‍ കൈസറിന്റെ' ജീവിതത്തിലെ വാട്ടര്‍ലൂ ആയി!
ബഹളം കേട്ട് വന്ന നാട്ടുകാര്‍ക്ക് മുന്നില്‍  വീറു കൂടുതല്‍ പ്രകടിപ്പിച്ച ബ്രൂണോ വീരശൂരപരാക്രമത്തിന്റെ പുതിയ ഐക്കണ്‍ ആയി മാറി.

"നായര്ടെ പട്ടീനെ എന്തിനു കൊള്ളാം.. ഇവനാള്  കുള്ളനാനെന്കിലും കൊള്ളാട്ടാ.."

"ഡാ.. മറ്റേതു നാടന്‍ ചോക്ളിയല്ലെടാ.. ഇത് വിത്ത് വേറയാ.. " തുടങ്ങിയ അപദാനങ്ങളാല്‍  നാട്ടില്‍ കാലെടുത്തു വച്ച അന്ന് തന്നെ ബ്രൂണോ ഹീറോ ആയി.

പിന്നീടുള്ള ദിവസങ്ങളില്‍ രാമന്‍ നായര്‍ കൈസറിനെപ്പറ്റി പറയാറുള്ള കഥകളെ വെല്ലുന്ന കഥകള്‍ ബ്രൂണോയെക്കുറിച്ചു  പ്രചരിച്ചു തുടങ്ങി.
ബ്രൂണോയുടെ ബുദ്ധി, ബ്രൂണോയുടെ ധൈര്യം..തുടങ്ങിയവയെക്കുറിച്ച് വറതേട്ടന്‍  കിടിലന്‍ വാര്‍ത്തകളും ഷെയര്‍ ചെയ്തു.
വേലുക്കുട്ടീടെ ചായപ്പീടികേല്‍ ബ്രൂണോ പുതിയ ചര്‍ച്ചാവിഷയമായി.

"ഒരൂസം വറതേട്ടന്റെ നായ മലര്‍ന്നു കെടന്നു കൊരക്കണ്..
ഇതെന്തു കൂത്താ എന്ന് നോക്കീപ്പളല്ലേ കാര്യം മനസ്സിലായത്‌. ഉയരം ഇല്ല്യല്ലോ.. കഴുത്ത്‌ കഴയ്ക്കാണ്ടിരിക്ക്യാനാ!....
നായായാലും ഒടുക്കത്തെ ബുധ്യാട്ടാ." പാല്ക്കാരന്‍ കുഞ്ഞുന്ന്യേട്ടന്‍ പറഞ്ഞു.

"ഉവ്വ.. അതെന്തൂട്ട് ജീവിയാ.. മരപ്പട്ട്വല്ല,  കൊക്കാന്വല്ല ..  അതിന്യൊക്കെ പട്ടീന്ന് പറയാന്‍ പറ്റ്വോ?
തൊരപ്പനെ പിടിച്ചു ബെല്ട്ടിടീപ്പിച്ചു നിര്ത്യേക്കാ.." രാമന്‍ നായര്‍ പ്രതിപക്ഷ നേതാവും പ്രതിപക്ഷ എമ്മല്ലെയും ഒക്കെയായി സ്വയം മാറി.
തന്‍റെ അഭിമാനതിനേറ്റ മുറിവായി കൈസറിന്റെ തോല്‍വിയെ അയാള്‍ കണ്ടു.

ഫലം..
കൈസറിന്റെ കഴുത്തില്‍ ചങ്ങല വീണു.

"അവന്‍ പോയി ആ കൂരടയ്ക്കേനെ കടിച്ചു കുടഞ്ഞാലേ, ഞാന്‍ സമാധാനം പറയേണ്ടി വരും " അതിനുള്ള കാരണം നായര്‍ നാട്ടുകാരെ ബോധിപ്പിച്ചു.

കൈസറിനു പഴം കഞ്ഞി മാത്രമായി തീറ്റ.
രണ്ടു രൂപേടെ റേഷന്‍ ഇപ്പോക്കിട്ടും എന്ന് വിചാരിച്ചിരുന്നവരെപ്പോലെ മഞ്ഞളിട്ട് വേവിച്ച എല്ലിനു വേണ്ടി അവന്‍ നോക്കിയിരുന്നു.
വെള്ളമടിച്ചു വരുന്ന ദിവസങ്ങളിലൊന്നില്‍ നായരെ നക്കി സ്നേഹം പ്രകടിപ്പിക്കാന്‍ പോയ അവനു പൊതിരെ തല്ലു കിട്ടി.
പിന്നെ അതൊരു പതിവായി.
കൈസറിന്റെ മുരളലിനു പവര് കുറഞ്ഞു അഥവാ കുറച്ചു.
ഒരു കുര ഇവിടെന്നിട്ടാല്‍ അതിന്റെ ഇരട്ടി ശബ്ദത്തില്‍ വേറൊന്നു തോട്ടപ്പുരത്ത്നിന്നും വരുന്നത് കാരണം കുരയും കുറച്ചു.

ഇടയിലെപ്പോലോ ഒരു ദിവസം നായര് സ്നേഹം പ്രകടിപ്പിച്ചപ്പോള്‍ കൈസര്‍ സന്തോഷിച്ചു.
തലോടല്‍ ആസ്വദിച്ചു കിടക്കുന്നതിനിടയില്‍ നായരുടെ കയ്യില്‍ വെട്ടുകത്തി പ്രത്യക്ഷപ്പെട്ടത് അവന്‍ അറിഞ്ഞില്ല.
അതൊന്നുയര്‍ന്നു താന്നപ്പോള്‍ കൈസറിനു നഷ്ടമായത് 'നായത്വ'ത്തിന്റെ പ്രതീകമായ വാലാണ്‌.
"വാല് മുറിച്ചാല്‍ പട്ടിക്കു ശൂരത കൂടും.. അവന്‍ ഫോറിനാവും" എന്നൊക്കെ ഏതോ വിവരദോഷി പറഞ്ഞുകൊടുത്തത് പരീക്ഷണം നടത്തിയതാണ് നായര്‍.
അങ്ങിനെ കൈസര്‍ വാലുമുറിയനായി.
തരം കിട്ടുമ്പോള്‍ ബ്രൂണോ അവന്റെ വാലാട്ടി കാട്ടി കൈസറിനെ കൊതിപ്പിച്ചു.
കിടക്കുന്ന സ്ഥലത്തെ പൂഴി കൂടുതല്‍ താഴ്ത്തി കൈസര്‍ അതില്‍ തല ഒളിപ്പിക്കാന്‍ വിഫല ശ്രമം നടത്തി.
നിലം കുഴിക്കുന്നതിന് വേറെ തല്ലും കിട്ടി.

അവസാനം, കുരയ്ക്കാതെയും അനങ്ങാതെയും ഗതകാല സ്മരണകള്‍ അയവിറക്കി കിടക്കുന്ന കോമയിലുള്ള രോഗിയെപ്പോലെ ആയി അവന്‍ മാറി.
പിള്ളേര്‍ മാങ്ങ പെറുക്കാന്‍ രാമന്‍ നായരുടെ പറമ്പില്‍ കടന്നു തുടങ്ങി.
കൈസറിന്റെ മുന്നിലൂടെ അശോകന്‍ പോയി ദീപയ്ക്ക് ലവ് ലെറ്റര്‍ കൈമാറി!

നായരുടെ വാശി കൂടി.
"തീറ്റയും തിന്നിട്ടു മിണ്ടാതെ കിടക്കുന്നോ, തെണ്ടി പട്ടീ.." അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോള്‍ കയ്യീക്കിട്ടുന്നതെടുത്തു അയാള്‍ കൈസറിനെ അടിച്ചു.

വൈകീട്ട് രണ്ടെണ്ണം വിട്ടു വന്നാല്‍ നായര് വടിയെടുക്കും.
ചങ്ങലയില്‍ കെട്ടിയ കൈസറിനു എത്തുന്നതിന്റെ ഒരടി മുന്നിലായി ഒരു വര വരക്കും.
എന്നിട്ട് ആക്രോശിക്കും
"ഇങ്ങോട്ട് കടക്കടാ.." തുടര്‍ച്ചയായി അടി വരും.
"നീയല്ലേടാ പണ്ട് പരമൂനെ കടിച്ചത്.. എന്നെ കടിക്കടാ..." വീണ്ടും അടി.
ഇത് എല്ലാ ദിവസവും തുടര്‍ന്ന് പോന്നു.
സ്ഥ്രിരം വരച്ചു വരച്ചു 'വര' ഒരു തലവരയായി മാറി.

ഗതി കേട്ട് ഒരു ദിവസം കൈസര്‍ അയാള്‍ക്ക്‌ നേരെ കുറച്ചു ചാടി! പക്ഷെ, 'ലക്ഷ്മണരേഖയ്ക്ക്' അപ്പുറം നില്‍ക്കുന്ന നായര്‍ സേഫ് ആയിരുന്നു.
പിന്നീട് പലപ്പോളും അയാള്‍ക്ക്‌ ഒരു പണി കൊടുക്കാന്‍ കൈസര്‍ ശ്രമിച്ചെങ്കിലും 'വര'യെക്കുറിച്ച് നായര്‍ ബോധവാനായതുകൊണ്ട് നടന്നില്ല.
അങ്ങിനെ ഒരു ദിവസം ഉച്ചക്ക്.. കൈസര്‍ എണീറ്റ്‌ മുന്കാലുകൊണ്ട് വരയിലോന്നു തൊടാന്‍ ശ്രമം നടത്തി.
പറ്റുന്നില്ല. കഴുത്തില്‍ കുരുങ്ങിയ ചങ്ങല അവനെ തടഞ്ഞു.
വീണ്ടും വീണ്ടും പരിശ്രമം. പരാജയം.. വീണ്ടും വീണ്ടും പരാജയം.
പെട്ടെന്ന്, കൈസറിന്റെ തലയില്‍ ബള്‍ബ്‌ കത്തി.
ചങ്ങലയില്‍ പരമാവധി എത്തിച്ചു വരയ്ക്കു പുറം തിരിഞ്ഞു നിന്നപ്പോള്‍ പിന്‍ കാലുകള്‍ കൃത്യം വരയ്ക്കു മുകളില്‍!
ചുറ്റും നോക്കി, ആരുമില്ലെന്നുറപ്പുവരുത്തി ആ വര കൈസര്‍ മണ്ണിട്ട്‌ മൂടി.
എന്നിട്ട് രണ്ടടി പുറകിലോട്ടു മാറി ഒന്നാംതരമൊരു വര വരച്ചുചേര്‍ത്തു.
പിന്നീട് ഒന്നുമറിയാത്ത പോലെ ചുരുണ്ട് കിടന്നു.

സന്ധ്യയായി..
തലയുയര്‍ത്തി നോക്കിയപ്പോള്‍
ബ്രൂണോ അപ്പുറത്തെ പറമ്പില്‍ കുരച്ചു തിമിര്‍ക്കുന്നുണ്ട്.
ചെറിയൊരു ആട്ടത്തോടെ രാമന്‍ നായര്‍ വന്നുകയറി.
കൈസര്‍ ചെറുതായൊന്നു മുരണ്ടു, പിന്നെ കുരച്ചു.

"ആഹ.. വേറാരും വന്നാല്‍ അവനു കുരക്കാന്‍ പറ്റില്ല. ഞാന്‍ വന്നു കേറീപ്പോ നിനക്ക് കുര വന്നു അല്ലേടാ.."

രാമന്‍ നായര്‍ വടിയെടുത്തു.
'പുതിയ വര'യുടെ അപ്പുറത്ത് സേഫായി വന്നു നിന്ന് കൈസറിന്റെ നടുംപുറത്തൊരടി!  
ഒരു നിമിഷം.
കൈസര്‍ സര്‍വ്വ ശക്തിയും സംഭരിച്ചു മുന്നോട്ടു ചാടി.
'മര്‍മ്മം' നോക്കി ചെറിയൊരു കടി.
പുളഞ്ഞു പോയ നായര്‍ മറിഞ്ഞു വീണു.
അടുത്ത ചാട്ടത്തിനു ചങ്ങല പൊട്ടി..
അമല്‍ നീരദിന്റെ സിനിമേലെ നായകനെപ്പോലെ കൈസര്‍ നായര്‍ക്കു നേരെ സ്ലോമോഷനില്‍ നടന്നടുത്തു.

"കൈസറെ, വേണ്ട.." നായര് പതിഞ്ഞ ശബ്ദത്തില്‍ കരഞ്ഞു.
രാമന്‍ നായരായാലും റോമന്‍ നായരായാലും കൈസറിനു മൈ... എന്ന ഭാവത്തില്‍
ഇല്ലാത്ത വാലുകൊണ്ട് പോടാ പുല്ലേ, എന്നാംഗ്യം കാണിച്ചു സാഗര്‍ ഏലിയാസ് ജാക്കി സ്റ്റൈലില്‍ കൈസര്‍ തിരിഞ്ഞു നടന്നു.

പിന്നെ, ഒരു നിമിഷം നിന്ന്, വരതെട്ടന്റെ പറമ്പിലേയ്ക്ക് നോക്കി ഒന്ന് മുരണ്ടു.
ബ്രൂണോ മറുപടിയായി ഒന്ന് കുരച്ചു.
അത്ര മാത്രം..
ഒറ്റ ചാട്ടത്തിനു കൈസര്‍ ആ വേലി കടന്നു.
പിന്നെ, നേരിട്ട് പത്തൊമ്പതാം അടവിലെയ്ക്ക് കടന്നു..പൂഴിക്കടകന്‍!!

ദീനമായ നിലവിളി കേട്ട് ഓടിവന്ന വറതേട്ടന്‍ കണ്ടത് ചോരയൊലിപ്പിച്ചു, വാല് കാലുകള്‍ക്കിടയില്‍ തിരുകി മോങ്ങുന്ന ബ്രൂണോയെയാണ്.
എന്തൊക്കെയാണ് സംഭവിച്ചതെന്ന് അയാള്‍ക്ക്‌ മനസ്സിലായില്ല.

കൈസറിനെ പിന്നെ ആരും കണ്ടില്ല.

ഉണ്ടായ കാര്യങ്ങളൊന്നും നാണക്കേട്‌ മൂലം രാമന്‍ നായര്‍  ആരോടും പറഞ്ഞുമില്ല.

ബ്രൂണോ ആ സംഭവത്തിന്‌ ശേഷം ഒരു പേടിത്തൂറിയായി മാറി!
ഏതു പട്ടിയുടെയും തലവെട്ടം കണ്ടാലും അവന്‍ മോങ്ങാന്‍ തുടങ്ങി.

കാലം കടന്നു പോയി.

'കൈസറെ ഇപ്പൊ കാണാറില്ലല്ലോ' എന്ന ചോദ്യത്തിന് നായര്‍ പറഞ്ഞു.

''എന്താ ചെയ്യാ..
ഇത്രേം അനുസരണ പട്ടികള്ക്ക് ഉണ്ടാവാന്‍ പാടില്ല!
ഞാന്‍ കഴിഞ്ഞ തുലാത്തില് അവനേം കൊണ്ടൊന്നു ചൂണ്ടയിടാന്‍ പോയതാ..
കൈസറിനെ  അറിയാലോ..
പിടിക്കടാ.. ന്ന് പറഞ്ഞാ അവന്‍ അത് പിടിച്ച് കൊണ്ടെ തിരികെ വരൂ..
ഒരു മുയലോടണ കണ്ടപ്പോ, പിടിക്കട കൈസരെ.. ന്നു ഞാനൊന്ന് പറഞ്ഞു പോയി..
... ഹ്മം ....ആ പോക്ക് പോയതാ..
ഇപ്പൊ ഏഴെട്ടു മാസായി...
എന്താ കഥ...ല്ലേ?''

നെറ്റി ചുളിച്ച കേള്വിക്കാരനോട് നായര്‍ ഒരു ചോദ്യം കൂടെ ചോദിച്ചു.

"അല്ല രാഘവാ..
മൊയലിനു ഏഴെട്ടു മാസോക്കെ നിര്‍ത്താണ്ടോടാന്‍ പറ്റ്വോ?"  

Monday, August 1, 2011

ക്യാഷ്

ഓടിപ്പാഞ്ഞു തിമിര്‍ക്കുന്ന പിള്ളേരും പണ്ടത്തെ കാര്യങ്ങള്‍ അയവിറക്കി ആഞ്ഞു ചിരിച്ചു ചുമയില്‍ അവസാനിക്കുന്ന വിശേഷങ്ങളുമായി വയസ്സായവരും പന്തലിനു മോടി പിടിപ്പിക്കുന്നവരും ആഭരണം കാണാന്‍ വന്നു അടക്കം പറച്ചിലുകളിലൂടെ വിശേഷങ്ങള്‍ കൈമാറുന്ന അയല്‍ക്കാരികളും ഒക്കെയായി മനസ്സമ്മത തലേന്നിന്റെ ആവേശത്തിലായിരുന്നു ജേക്കബേട്ടന്റെ വീട്. കത്താതിരുന്ന മാലബള്ബ്  കത്തിക്കാനുള്ള  പരിശ്രമത്തിലായിരുന്ന എന്നെ ജേക്കബേട്ടന്‍ തോണ്ടി വിളിച്ചു.  

"അതൊക്കെ വേറാരെങ്കിലും ശേര്യാക്കിക്കോളും. മോന്‍ വന്നോര്‍ക്ക് ചോറ് കൊടുക്കാനുള്ള കാര്യം നോക്കിയേ"

"അത് എല്ലാം റെഡി ആണല്ലോ. ചേട്ടന്‍ അകത്തൂന്ന് ആള്‍ക്കാരെ വിളിച്ചോ. മ്മടെ പിള്ളേരൊക്കെ വെളമ്പാന്‍ മുട്ടി നിക്ക്വാ. അത് പോട്ടെ, ബാക്കില്‍ ഏതാ സാധനം? നല്ല മണം വരണ്ണ്ടല്ലോ.. എത്രണ്ണം പൂശി?"

ഏയ്‌.. രണ്ടെണ്ണം. മോന്‍ ഇപ്പൊ അടിക്കണ്ടാട്ട. ഈ ഊണിന്റെ ബഹളം ഒന്ന് തീര്‍ന്നോട്ടെ. ഒരാള് ബോധത്തില്‍ വേണ്ട്രാ... അതോണ്ടാ. 
അല്ലെ തന്നെ അറിഞ്ഞൂടെ, എലെച്ചവിട്ടി വഴക്കുന്ടാക്കണ ടീമാ എന്‍റെ ബന്ധുക്കള്. നീ പേടിക്കണ്ട, ഷിബു കൊടുത്തയച്ച ഒരു കുപ്പി ഞാന്‍ മാറ്റി വച്ചണ്ട്. 
വെളമ്പ്‌ കഴിയുമ്പോ മ്മക്ക് പൊരിക്കാം. എന്നട്ട് ഒരുമിച്ചു ഊണ് കഴിക്കാം ട്ടാ."

എന്‍റെ കൂട്ടുകാരന്‍ ഷിബൂന്റെ അപ്പനും പ്രായഭേദമന്യേ എല്ലാ നാട്ടുകാരുടെയും ചങ്ങാതിയും വേണ്ടപ്പെട്ടവനും ആണ് ജേക്കബേട്ടന്‍.
വിദ്യാഭ്യാസം വട്ടപൂജ്യം. ന്നാലും ഒപ്പിടാനൊക്കെ നല്ല അറിവാ!
എല്ലുമുറിയെ പണിയെടുക്കുക, നല്ല പോലെ ഭക്ഷണം കഴിക്കുക, ആവശ്യത്തിനു കുടിക്കുക, സദാ പുഞ്ചിരിക്കുക തുടങ്ങിയവ ആളുടെ പ്രധാന ഗുണങ്ങള്‍.

നാല് മക്കള്‍. മൂന്നു പെണ്ണും ഒരാണും. മൂന്നാമനാണ് ഷിബു - ഇപ്പോള്‍ ഗള്‍ഫില്‍.

മനസ്സമ്മതം നടക്കാന്‍ പോകുന്നത് ഏറ്റവും താഴെയുള്ള കുട്ടിയുടെയാണ്.

ഷിബൂന്റെ പണ്ടേ തൊട്ടുള്ള കൂട്ടുകാരനായതുകൊണ്ട് എന്നെ വല്ല്യ കാര്യമാണ് പുള്ളിയ്ക്ക്.

ഇടയ്ക്ക് കാണുമ്പോ "ഡാ വനെ, ഷിബു വിളിക്ക്യാര്‍ണ്ടാ?" ന്നൊക്കെ ചോദിക്കുകയും അവന്‍ കൊടുത്തു വിട്ടതാന്നു പറഞ്ഞു ടൈഗര്‍ ബാമോ ആക്സ് ഓയിലോ ഒക്കെ തരുകേം ചെയ്യും.

ചോറും മീന്ചാറും ഒപ്പം കായേം പോത്തും ഇലകളില്‍ നിരന്നു.
വിളിച്ചിരുത്തലും വിളമ്പും ആഘോഷവുമായി പാതിരാവായി.

"ജെക്കബെട്ടാ, ഞാനെറങ്ങാ ട്ടാ" ന്നു പറഞ്ഞു ഇറങ്ങാന്‍ നേരത്ത് ആള്‍ എന്‍റെ അടുത്ത് വന്നു. 

"മോനെ, നാളെ നേരത്തെ തന്നെ വരണം. നാളത്തെ ഒരു കാര്യം നിന്നെ എല്പ്പിക്കാനുണ്ട്. "

"എന്തൂട്ടാ കാര്യം?"

"ഇപ്പൊ പോയിക്കെടന്നു ഒറങ്ങിക്കോ. അത് നാള്യല്ലേ. നേരത്തെ ഇങ്ങട് എത്ത്യാ മതി."

എന്ത് പുലിവാലാണാവോ എന്ന് ചിന്തിച്ചു ഞാന്‍ വീട്ടില്‍ പോയി കിടന്നുറങ്ങി.

രാവിലെ എണീറ്റ്‌ ഡ്രസ്സ്‌ ഒക്കെ മാറി കുട്ടപ്പനായി ഷിബൂന്റെ വീട്ടിലെത്തിയപ്പോള്‍ ജെക്കബേട്ടന്‍ വീടിന്റെ മുന്‍പില്‍ തന്നെ നില്‍പ്പുണ്ട്.
ഞാന്‍ ഒരു വെല്യ ചിരി പാസാക്കി. 

"ഞാന്‍ പകച്ചു നിക്കാര്‍ന്നു. നീ നേരം വൈകണ കണ്ടപ്പോ. ഇപ്പൊ ആശ്വാസായി." ജേക്കബേട്ടന്റെ മറുപടി.
"ഞാന്‍ എത്തുംന്നു പറഞ്ഞാ എത്തിയിരിക്കും. ചേട്ടന്‍ എന്തിനാ ടെന്‍ഷന്‍ അടിക്കണേ?"
"നിന്നെ ഒരു കാര്യം എല്പ്പിക്കണമെന്നു ഞാന്‍ ഇന്നലെ പറഞ്ഞില്ലേ? അതാ"

ഞാന്‍ ചുറ്റും നോക്കിയപ്പോള്‍ സര്‍വ്വത്ര ബന്ധുക്കളും മനസ്സമ്മതത്തിനു പോകാന്‍ റെഡി ആയി നില്‍പ്പുണ്ട്.
എല്ലാവരും എന്നേം ജെക്കബെട്ടനേം നോക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ സീരിയസ് ആയി.

"എന്താ കാര്യം?"

"നീയിങ്ങു വന്നേ.." എന്നേം വിളിച്ചു ചേട്ടന്‍ പന്തലിനു പുറത്തേയ്ക്ക് നടന്നു.

ഞാന്‍ എന്തോ പന്തികേട്‌ മണത്തു. ദൈവമേ, എന്ത് കുന്തമാണാവോ പറയാന്‍ പോണത്.
തെക്കെപ്പുറത്തെ തെങ്ങിന്റെ ചോട്ടിലെയ്ക്ക് എന്നെ മാറ്റി നിര്‍ത്തി ജെക്കബേട്ടന്‍ പറഞ്ഞു.

"ഷിബു ഉണ്ടെങ്കില്‍ ഇത് മോനോട് പറയേണ്ട കാര്യല്ല്യ... ന്നാ ഇപ്പൊ അവനില്ലല്ലോ.."

"ചേട്ടാ.. കാര്യം പറയൂ.." എനിക്ക് പൊറുതി മുട്ടി.

"അതേയ്, ഞങ്ങളിപ്പോ പള്ളീ പോവും.. ഒരു പന്ത്രണ്ടാവും വരാന്‍. 
അപ്പൊ ചെക്കന്റെ വീട്ടുകാരും ഉണ്ടാവുമല്ലോ..
അവര്‍ വന്നാല്‍ ഉടനെ ചെയ്യണ്ട ഒരു കാര്യം ആണ് മോനെ എല്പ്പിക്കാനുള്ളത്."

ഞാന്‍ കാതും കരളും കൂര്‍പ്പിച്ചു.

"അവര്‍ വന്ന ഉടനെ ക്യാഷു കൊടുക്കണം.. അതാണ്‌ നീ ചെയ്യേണ്ട കാര്യം."

"എന്ത്? "

"ക്യാഷേയ്.. അത് നീ കൊടുക്കണം."

"ജെക്കബേട്ടന്‍ എന്തൂട്ടാ ഈ പറയണേ..? ഞാനോ?"

"അല്ലാതെ പിന്നെ, എന്‍റെ ഷിബു ഉണ്ടായിരുന്നെങ്കില്‍ അവനല്ലേ അത് ചെയ്യാ?"

ഞാന്‍ ഇരവിഴുങ്ങിയ പാമ്പിന്റെ പോലെ ആയി. 
ബന്ധുക്കളും വേണ്ടപ്പെട്ടവരുമായി പത്തമ്പത് പേര്‍ അവിടെയുണ്ട്. അതില്‍ തന്നെ, ആവശ്യം പോലെ കാരണവന്മാരും.
ജേക്കബേട്ടന്റെ അളിയന്‍മാര്‍ മുതല്‍ രണ്ടു അനിയന്മാര്‍ വരെയുള്ള ഇടിവെട്ട് കേസുകള്‍ വേറെ.
ഇനി മുപ്പതു തെകയാത്ത ഞാനാണോ അത് കൊടുക്കേണ്ട ആള്?
മാത്രവുമല്ല, ചെറുക്കന്‍ വീട്ടുകാര്‍ നോക്കുമ്പോള്‍ ഞാന്‍ ആരാ? അവര്‍ അതില്‍ എന്തൊക്കെ അര്‍ത്ഥങ്ങള്‍ ചിന്തിക്കും?
എന്തിനു എന്‍റെ പെങ്ങള്ടെ കല്യാണത്തിന് പോലും ഞാന്‍ അങ്ങിനെയൊരു കാര്യം ചെയ്തിട്ടില്ല.
എന്‍റെ വീട്ടുകാര്‍ എന്ത് വിചാരിക്കും?
നാട്ടുകാര്‍ എന്ത് വിചാരിക്കും? 
ഇയാള്‍ക്കെന്താ പ്രാന്തായാ..? എന്‍റെ മനോവിചാരങ്ങള്‍ കാട് കേറി.

"നീ എന്തൂട്ടാ മോനെ ഇത്ര ആലോചിക്കണേ. ഈ കാര്യോന്നും എന്‍റെ ബന്ധുക്കള്ന്നു പറയണ മറ്റതുകളെ ഏല്‍പ്പിക്കാന്‍ പറ്റില്ലെടാ. അതോണ്ടല്ലേ.."

"അല്ല.. ഞാന്‍.. അതല്ല ജേക്കബേട്ടാ.."

"ഒരു വേഷമോമില്ല.. സംഭവം അവടെ ശേര്യാക്കി വെച്ചണ്ടാവും. അത് നീ അങ്ങട് എടുത്തു അവര്‍ക്ക് കൊടുക്കാ.. അത്രന്നെ. "

എന്‍റെ കയ്യിലെ പിടി വിട്ടു പള്ളീല്‍ പോവാന്‍ നില്‍ക്കുന്നവരോടായി  "ന്നാ, നമുക്കെറങ്ങാട്ടാ.."  എന്നും പറഞ്ഞു ജെക്കബേട്ടന്‍ പോയി.
പകച്ചു നില്‍ക്കുന്ന എന്നെ നോക്കി എന്തോ പരസ്പരം പറഞ്ഞുചിരിച്ചും കൊണ്ട് രണ്ടുമൂന്നു പേര്‍  വീടിനകത്തെയ്ക്കും.
ആദ്യായിട്ട് ചാര്സൌ ബീസ് മുറുക്കിയ ആളെപ്പോലെ ഞാന്‍ വിയര്‍ത്തു. 
എന്താ ചെയ്യേണ്ടതെന്ന് ഒരു പിടുത്തവുമില്ലാതെ ഞാന്‍ പന്തലില്‍ ചെന്നിരുന്നു.  

പാചകപ്പുരയില്‍ പാചകം മേമ്പൊടി വിതറുന്ന ഘട്ടത്തില്‍. 
ചെറുക്കാനും പെണ്ണിനും ഇരിക്കാനുള്ള കസേരയോരുക്കുന്ന ചിലര്‍ പന്തലിലുണ്ട്.
വയറുവേദന, തലവേദന, തല ചുറ്റു തുടങ്ങിയ എന്തെങ്കിലും നമ്പര്‍ അടിച്ചു വീട്ടിലേയ്ക്ക് മുങ്ങിയാലോ..
ഏയ്‌.. വയറെളക്കാ ബെസ്റ്റ്. അത് പെട്ടെന്ന് സംഭവിക്കാമല്ലോ... 
അങ്ങിനെ ചിന്തകള്‍ നടത്തിയും വെട്ടിതിരുത്തിയും  ഒരു തീരുമാനത്തിലെത്താതെ ഞാനിരുന്നു.  

"ദേ അവരെത്തീ ട്ടാ.."
ഞാന്‍ ചാടിയെണീറ്റു. മാര്‍ക്കെറ്റിലെ സൈതാലിക്കയുടെ  കടയില്‍ തൂങ്ങിക്കെടക്കാന്‍ ഊഴം കാത്തു നിക്കുന്ന ആടിന്റെ പോലെ നിന്നു.
ജേക്കബേട്ടന്‍ ചിരിച്ചു അര്മ്മാടിച്ചാണ് വന്നു കേറിയത്‌. 

"എന്താ, ഒരു ഉഷാറില്ലാതെ? എല്ലാവരും ഇരിക്ക്. ആ കസേരകള്‍ ഒന്ന് നേരെ ഇട്ടു കൊടുത്തെ.. " ആള് ഫുള്‍ സ്വിങ്ങിലാണ്.
"മോന്‍ വാ..മ്മക്ക് കൊടുക്കാന്‍ നേരായീട്ടാ " എന്നെ ജെക്കബേട്ടന്‍  വീട്ടിനകത്തെയ്ക്ക് വിളിച്ചു. 

ഞാന്‍ ഒരു വളിഞ്ഞ ചിരി ചിരിച്ചു യാന്ത്രികമായി ആളെ പിന്‍തുടര്‍ന്നു. 

"അതേയ് .. ഹരീനേം സത്യനേം കൂടി വിളിച്ചോ..ക്യാഷു കൊടുക്കാന്‍ നിനക്കൊരു സഹായാവട്ടെ. അല്ലെങ്കില്‍ ഞാന്‍ തന്നെ വിളിക്കാം."

ഇയാള്‍ ഒരു വണ്ടി ക്യാഷാണോ കൊടുക്കാന്‍ പോണത്? സത്യത്തില്‍ ഇങ്ങേര്‍ക്ക് വട്ടായാ? തുടങ്ങിയ വിചാരങ്ങള്‍ എന്‍റെ തലയ്ക്കു ചുറ്റും പറന്നു.
സത്യനും ഹരിയും എന്‍റെ അടുത്ത് വന്നു.

"ഡാ എന്തൂട്ടാ ക്യാഷിന്റെ കാര്യം? നിന്നെ എല്പ്പിച്ചണ്ട്ന്നാണല്ലോ പറഞ്ഞത്?"
"എന്‍റെ പോന്നു ഗെടികളെ.. എന്താ സംഭവംന്നു എനിക്കറിയില്ല.." പറഞ്ഞു മുഴുവനാക്കും മുന്‍പ് ആളെത്തി..

"അപ്പൊ, പിള്ളേരെ, ക്യാഷു ദപ്രത്തെ മുറീല് വെച്ചണ്ട്. അത് നിങ്ങള് കൈകാര്യം ചെയ്തോ. ഞാന്‍ കലവറയിലൊന്ന് പൂവാ.." 

മുഖത്തോട് മുഖം നോക്കി ഞങ്ങള്‍ അപ്പുറത്തെ മുറീല്‍ ചെന്നു.

അപ്പോള്‍..
രണ്ടു ട്രെകളിലായി നല്ല ഓറഞ്ചു കളറില്‍ പത്തറുപതു ഗ്ലാസ്സുകളില്‍ നിരന്നിരിക്കുന്നു.. 
രസന കലക്കി കുട്ടപ്പനാക്കിയ സ്ക്വാഷ്.. അതായത് ജേക്കബേട്ടന്റെ ക്യാഷ്!! 



Wednesday, July 27, 2011

സര്‍ട്ടിഫിക്കറ്റു

ലോണ്‍ എടുക്കാന്‍ ഓടിയോടി രാവുണ്ണിയേട്ടന്റെ പണ്ടം കലങ്ങി. ഇന്നെങ്കിലും കാശ് കിട്ടില്ല്യെങ്കില്‍ പണിയാവും.

ആദ്യം ആധാരം. അത് കൊണ്ട് ചെന്നപ്പോ മുന്നാധാരം. അച്ഛന്, മുത്തച്ഛന്‍ ഇഷ്ട്ടദാനം നല്‍കിയതാണെന്നു തെളിയിക്കാന്‍ വില്ലെജീന്നു സാക്ഷ്യപത്രം, പഞ്ചായത്ത് മെമ്പറുടെ റെക്കമെന്റ്റ്,നിലവില്‍ ലോണൊന്നുമില്ലെന്നു തെളിയിക്കാന്‍ നോട്ടറിയുടെ സര്‍ട്ടിഫിക്കറ്റ്. കരം അടച്ചതിന്റെ രസീത്...

കണ്ണീക്കണ്ടവന്റെയൊക്കെ കയ്യും കാലും പിടിച്ചും കാശ് കൊടുത്തും എല്ലാം ഒരു കണക്കിന് ഒപ്പിച്ചു  അവസാനം മാനേജര്‍ ദൈവത്തിന്റെ അടുത്ത് ഹാജരായി.

"സാറേ, എല്ലാം ഉണ്ട്.. ഒന്ന് വേഗം ശര്യാക്ക്യാ ഉപകാരം. പത്തൂസായി ഓട്ടം തൊടങ്ങീട്ടേ, അതാ"

തെരഞ്ഞെടുപ്പിന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക പരിശോധിക്കുന്ന പോലെ, തിരിച്ചും മറിച്ചും കൂലംകഷമായ ഒരു പരിശോധന.
ദൈവത്തിന്റെ പുരികത്തിന്റെ ചുളിവുകൾക്കനുസരിച്ചു രാവുന്ന്യേട്ടന്റെ മുഖത് നവരസങ്ങള്‍ വിരിഞ്ഞു. 
അവസാനം എല്ലാ പേപ്പറുകളും കൂടി മേശപ്പുറത്തേയ്ക്ക് എറിഞ്ഞിട്ടു ഇവനൊക്കെ എവടന്ന് വരുന്നു എന്ന റോളില്‍

"ഇതിലെവ്ട്യണ്ടോ? കുടിക്കെട സര്‍ട്ടിഫിക്കറ്റ്?"

അങ്ങന്യേം ഉണ്ടോ ഇനിയൊരു മാണം, ഇയാള്‍ ഇതിനു മുന്നോന്നും ഇങ്ങന്യൊരു സാധനതിനെപ്പറ്റി പറഞ്ഞട്ടില്ല്യല്ലോ എന്ന ചിന്തയില്‍ മുഴുകി, പത്ത് ദിവസം ഓടിയ നെട്ടോട്ടവും ഇനി ഓടേണ്ട ഓട്ടവും മനസ്സില്‍ കണ്ടു രാവുണ്ണിയേട്ടന്‍ ദൈവപ്രീതിക്കായി കരുണം, ശോകം തുടങ്ങി തന്നാലാവുന്ന രസങ്ങളൊക്കെ മുഖത്ത് വീണ്ടും വരുത്തി നോക്കി..

എവിടെ, ദൈവം സ്ഥിരമായുള്ള പുച്ഛത്തില്‍ തന്നെ.

തരിച്ചു കയറിയ ദേഷ്യം അടക്കി, ശബ്ദം താഴ്ത്തി, വിനീതനായി, രാവുണ്ണിയേട്ടന്‍ ചോദിച്ചു..

"സാറെ, അതിനി എപ്പളാ ശരിയായിക്കിട്ടാന്നറിയില്ല്യ.. 
തല്‍ക്കാലം ഒന്ന് ചെറുതായിട്ട് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റ്വോ?
വാസൂന്റെ കള്ളുഷാപ്പിലെ 'കടം കുടി' സര്‍ട്ടിഫിക്കറ്റു കൊണ്ട് തരട്ടെ? 
അതാവുമ്പോ പറ്റുപടി ഉള്ളതാ. വേഗം കിട്ടേം ചെയ്യും." 

Tuesday, July 19, 2011

മാറ്റി വച്ച കുപ്പികള്‍

പണ്ട്.. മിക്കവാറും ഞായരഴ്ച്ചകളില്‍ .. 
രാവിലത്തെ കഞ്ഞികുടി മുതലായ കലാപരിപാടികള്‍ കഴിഞ്ഞാല്‍ ആര്‍ക്കൊക്കെയാ ഒഴിവെന്നു നോക്കി, വീടുകളില്‍ നിന്ന് പുറപ്പെടുവിച്ച നിരോധനാജ്ഞ ലംഘിച്ചു സംഖം ചേര്‍ന്നു, രണ്ടോ മൂന്നോ ആള്‍ക്കാര്‍ ആയാല്‍ യാത്ര തുടങ്ങും. പാടത്തിനടുത്ത്, ചുറ്റും അധികം ആള്‍താമസം ഇല്ലാത്ത ഒരു ചെറിയ ഓലപ്പുരയാണ് ലക്‌ഷ്യം.
അതാണ്‌ ഞങ്ങടെ സ്വന്തം ഷാപ്പ്‌.. ന്വേച്ചാ വാസ്വേട്ടന്റെ കള്ള്  ഷാപ്പ്! 

വാസ്വേട്ടന്റെ വെല്‍ക്കം ഏറ്റു വാങ്ങി നമ്ര ശിരസ്കരായി (അല്ലെങ്കില്‍ ഉത്തരമായി വെലങ്ങനെ വെച്ചേക്കണ മുള തലേല് തട്ടും ) അകത്തു ചെന്നിട്ടു നാലും ചുറ്റും ഒന്ന് പരതിനോക്കും. മറ്റു സ്ഥലങ്ങളിലെ പോലെ, കാര്ന്നമ്മാര് ഇരിക്കനുണ്ടോ എന്നുള്ള പെടികൊണ്ടോന്നുമല്ല. നമ്മുടെ സ്വന്തം വീട് പോലെ കരുതുന്ന ഈ സ്ഥലത്ത് അടുക്കും ചിട്ടയായും വെച്ചിട്ടുള്ള സാധനങ്ങള്‍ ഏതെങ്കിലും കൂതറകള്‍ വലിച്ചു വാരിയിട്ടിട്ടുണ്ടോ, സ്ഥലം ക്ലീന്‍ ആണോ എന്നൊക്കെയാണ് നോട്ടം. കള്ളും കുപ്പികള്‍ മുതല്‍ ചട്ടീലിരിക്കണ മീന്‍ കൂട്ടാന്‍ വരെ നോട്ടം നീളും.. അതിനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കും ഉണ്ടെന്നാണ് എല്ലാവരുടേം ഭാവം...മ്മടെ ഷാപ്പല്ലേ!

"എന്തൂട്ടാ വാസ്വേട്ടാ ഇത്, ബടെ ഒന്ന് വൃത്ത്യാക്കിക്കൂടെ" ന്നൊക്കെ പറയേം പറ്റിയാല്‍ ആളും തരവും നോക്കി ചൂലെടുത്ത് ക്ലീന്‍ ചെയ്യേം ഒക്കെ ചെയ്തെന്നു വരും. 

അങ്ങിനെ, ഒരു ഞായറാഴ്ച ഷാപ്പിലെത്തി, സ്വീകരണം ഏറ്റുവാങ്ങി, തലകുനിച്ചു അകത്തു പ്രവേശിച്ചു.
എന്നിട്ട് , ഗമയില്‍ ഇരിപ്പുരപ്പിച്ചു കോമന്‍ വെല്‍ത് രാഷ്ട്രങ്ങളുടെ ഉച്ചകോടി ആരംഭിച്ചു.

"വാസ്വേട്ടാ.. രണ്ടെണ്ണം ആദ്യം പോരട്ടെ.. അത് നോക്കീട്ടു ബാക്കി പിന്നെ പറയാം. ഒരു മാതിരി -- സാധനം തരരുത് ട്ടാ.."
വാസ്വേട്ടന്‍ ഒരു നിമിഷം ധ്യാനിക്കും തലയൊന്നു വെട്ടിച്ചു .. വിശ്വനാഥന്‍ ആനന്ദ്‌നെപ്പോലെ അപാരമായ ചിന്തയില്‍ മുഴുകി.
"ഇപ്പൊ സമയെത്ര്യായ്?"
"പതിനൊന്നു"
"സൂക്ഷം പറയെടാ പിള്ളേരെ.."
"പതിനൊന്നേ പത്ത്"
"അത് ശരി, പിന്നെന്തിനാ ഞാന്‍ ടെന്ഷനടിക്കണേ?" 
എന്ന് പറഞ്ഞു വാസ്വേട്ടന്‍ അകത്തേയ്ക്ക് പോയി.. നിരത്തിവച്ചിരിക്കുന്ന കുപ്പികളില്‍നിന്നു പ്രത്യേകമായി രണ്ടെണ്ണം സസൂക്ഷ്മം തെരഞ്ഞെടുത്തു ഞങ്ങളുടെ മുന്നില്‍ അത്യപൂര്‍വ്വമായ വസ്തുവിനെപ്പോലെ, ഭയഭക്തി ബഹുമാനങ്ങളോടെ സ്ഥാപിച്ചു.

"പത്തെ മുക്കാലിന് വരാന്നു പറഞ്ഞതാ മാപ്ല! .. ഹ.. മനസ്സിലായില്ല്യെ? മ്മടെ വറീതുമാപ്ലേ .. ഇനി അയാള്‍ക്ക്‌ എന്‍റെ പട്ടി എടുത്തു മാറ്റി വെയ്ക്കും. നിങ്ങള് പൂശട പിള്ളേരെ, അയാള്‍ പോയി പണി നോക്കട്ടെ..
പിന്നെ, മൂന്നെണ്ണം കൂടിണ്ട് സ്പെഷ്യല്‍"

അത് രണ്ടും പിന്നെ മാറ്റി വച്ച മൂന്നു സ്പെഷ്യലും അടിച്ചു ആമോദചിത്തരായി ഞങ്ങള്‍ മറ്റു പരിപാടികളിലെയ്ക്ക് നീങ്ങി.
"സാധനം കൊള്ളാട്ടാ.. പെടച്ചു"ന്നു പറഞ്ഞു പിരിഞ്ഞ ഞങ്ങള്‍ വൈകീട്ട് സര്‍വ്വത്ര കൊത്രക്കൊള്ളികളും ഒത്തു ചേര്‍ന്നപ്പോ രാവിലത്തെ 'സ്പെഷ്യല്‍ ' സാധനത്തിന്റെ വിശേഷം വെളമ്പി.
അപ്പോളാണ് വേറൊരു ടീമിന്റെ ചോദ്യം 

"നിങ്ങലെപ്പോളാടപ്പാ കാലത്ത് ഷാപ്പീ പോയത്?" 
"പതിനോന്നിന്നു.. എന്ത്യേ?"
"ഞങ്ങള് പന്ത്രണ്ടരക്ക് ചെന്നപ്പോ വാസ്വേട്ടന്‍ പറഞ്ഞത്  ഈ ഡയലോഗ് തന്ന്യാല്ലോ. തെണ്ടി, മ്മളെ പറ്റിച്ചാ?  അടുത്താഴ്ച അയാളോട് രണ്ടു വര്‍ത്താനം പറഞ്ഞിട്ടെയുള്ളൂ.."

സമാധാന ദൂതന്മാരായ മൂന്നാം ടീം ഇടപെട്ടു 
"ഹ ഹ.. ഡാ.. അതയാള്‍ടെ സ്ഥിരം നമ്പരല്ലേ.. ന്നാലും മ്മടെ വാസ്വേട്ടന്‍ പൊടീ കലക്കി  തരോന്നില്ലല്ലോ"
എന്നൊക്കെ പറഞ്ഞതോടെ സംഭവം ചൂടാറി.

പിന്നീടു ഒരിക്കല്‍ ഷാപ്പില്‍ ഓര്ഡര്‍ കൊടുത്തത് ഇങ്ങിനെ..
"വറീത് മാപ്ലയ്ക്ക് മാറ്റി വച്ചത് വേണ്ടാട്ടാ, വാസ്വേട്ടാ.. വേറെ ആര്‍ക്കെങ്കിലും മാറ്റി വെക്കാത്തത് രണ്ടെണ്ണം പോരട്ടെ"

വാസ്വേട്ടന്‍ ചമ്മി നാറി ഇളിഭ്യനായി ക്രിക്കറ്റ്കളിയില്‍ ഡക്കടിച്ച ഓപ്പണിംഗ് ബാറ്റ്സ്മാന്റെ പോലെ ആയീന്നാണ് ഞങ്ങള് കരുതീത്. പക്ഷേ, കൂള്‍ കൂളായി വാസ്വേട്ടന്‍ ആള്‍ടെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി വെളിവാക്കി.

"ഇങ്ങനെ ഒക്കെ പറയാണ്ട് തന്നാ.. തരണ എനിക്കും ഒരു ഗുംമുണ്ടാവില്ല കുടിക്കണ നിങ്ങക്കും ഒരു ഗുംമുണ്ടാവില്ല്യ.. യേത്?"

Monday, July 18, 2011

സാജന്റെ അവതാരങ്ങള്‍

സ്കൂളിലെ സാഹിത്യസമാജം മീറ്റിങ്ങോളില്   അഡാറ് പെട സാധങ്ങളാര്‍ന്നു, സാജന്റെ പാട്ടോള്!. 
ഞങ്ങടെ ക്ലാസില്  മാത്രല്ല, സ്കൂളില്‍ ആകെ മൊത്തം ഫാന്‍സ്‌ള്ള ഒരു കിടിലന്‍ പാട്ടുകാരനായിരുന്നു ദവന്‍! ഇത് കെള്‍ക്കുമ്പോ തോന്നും ചങ്ങായി  ഒരു കലാപ്രതിഭയാണെന്ന്.. അല്ല. ഒരു മത്സരത്തിലും സാജന് ഗപ്പ്  കിട്ടിയിട്ടില്ല. കാരണം  ഗെഡി  പാടണതെല്ലാം ഹിന്ദി പാട്ടോള്  മാത്രാ.. ദദിന് മത്സരില്ല്യാലോ! എന്നാലും യുവജനോത്സവത്തിനു മൈക്കിനു മുന്‍പില്‍ നിന്ന് "ലെലാമു ലെലാ.." തുടങ്ങിയ  പാട്ടൊക്കെ പാടി, സമ്മാനം കിട്ടീല്ലെങ്കിലും കയ്യടി മേടിച്ചിട്ടെ ചുള്ളന്‍ സ്കൂട്ടാവൂ..  വര്‍ത്താനം പറയുമ്പോ ചെറിയൊരു വിക്കും വായ തുറന്നാല്‍ വെള്ളീം വെളംമ്പണ മച്ചു എങ്ങിന്യാ ഹിന്ദി പാട്ട് പാടണേന്നു അന്ന് അന്തം വിട്ടണ്ട്. അവന്റെ അപ്പന്റെ ചായക്കട തുറക്കുമ്പോ ഓണാവേം  അടയ്ക്കുമ്പോ ഓഫാവെം ചെയ്യണ മർഫീടെ റേഡിയോ ആയിരുന്നു സാജന്റെ പാട്ടുകളുടെ എന്‍സൈക്ലോപീഡിയ. ട്യൂണ് മാത്രമേ ഉള്ളൂ, വാക്കുകളൊക്കെ അവനു തോന്നിയത്  പെടയ്ക്കാണെന്ന് പിന്ന്യാ മനസ്സിലായത്‌. എന്നാലും ജനപ്രിയ നായകന്‍ എന്നൊക്കെ പറേണ പോലെ, ജനപ്രിയ ഗായകന്‍ ആയി, ഞങ്ങളെ അസൂയാലുക്കലാക്കി ലവന്‍  വിരാജിച്ചു പോന്നു. 

എട്ടില് വച്ചു  ഒരുച്ചയ്ക്ക് ക്ലാസ്സിലിരുന്നു പാടുമ്പോ സാജന് അവന്റെ കരിയറിലെ ആദ്യത്തെ അത്യാഹിതം സംഭവിച്ചു. "യെ ദോസ്തീ .. ഹാം നഹീ ...." എന്ന പാട്ട് മൂന്നു വട്ടം പാട്യേനു ശേഷം ഒരു പുതിയ പാട്ട് പൂശാന്‍ പോവാന്നുള്ള ആമുഖത്തോടെ, "ഓ സാത്തീ രേ.. തെരെ ബിനാഭി ക്യാ ജീനാ.." എന്ന പാട്ട് പാടുകയും ഞങ്ങള്‍ ഡസ്ക്, ചോറുമ്പാത്രം തുടങ്ങിയ വാദ്യോപകരണങ്ങളാല്‍ അതിനെ കൊഴുപ്പിചോണ്ടിരിക്ക്യേം ചെയ്യുമ്പോള്‍ പെമ്പിള്ളെരുടെ ഭാഗത്തൂന്ന് ആദ്യമൊരു കുശുകുശുപ്പും പിന്നൊരു തേങ്ങലും അവസാനം ഒരു കരച്ചിലും ഉയര്‍ന്നു. കരഞ്ഞോണ്ട് ക്ലാസ്സീന്നു സ്റ്റാഫ്ഫ്രൂമിലെയ്ക്ക് പോയ പഠിപ്പിസ്റ്റും, ജാടക്കാരിയും സര്‍വ്വോപരി വല്സലട്ടീച്ചരുടെ മോളുമായ ജീന തിരികെ വന്നത് ഒരു സംഘം മാഷംമാര്ടെം ടീച്ചര്മാര്ടെം അകമ്പടിയോടെ ആണ്. 'എന്തൂട്ടാ ഇപ്പന്നെ ഇവടിണ്ടായെ'ന്നു അന്തം വിട്ടിരുന്ന ഞങ്ങള്‍ക്ക്  ഓരോന്ന് വീതവും ജീനയെ കളിയാക്കി പാട്ട് പാടിയതിന് സാജന് കൈ നിറയെ പോരാഞ്ഞു ചന്തീലും കിട്ടി! തീര്‍ന്നില്ല, ആ പിപ്പിരിമുടിക്കാരീടെ മുമ്പില് അവനു മാപ്പും പറയേണ്ടി വന്നു. ജീനേടെ കരച്ചിലും ഹിന്ദി പാട്ടിനെ കുറിച്ച് ഗുരുക്കന്മാരുടെ അവബോധവും  കാരണം അന്നത്തോടെ സാജന്‍ പാട്ട് നിര്‍ത്തി!

പിന്നെ, കുറച്ചു കൊല്ലങ്ങള്‍ക്ക് ശേഷം ഒരു കൊല്ലം പെരുന്നാളിന്, തരംഗിണി ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബിന്റെ മുന്നിലെ ചെറിയ സ്റ്റേജില്‍ അഞ്ചാറാള്‍ക്ക് കേറാവുന്ന ബാഗീസും ബ്രൌണ്‍ ഡൈ ചെയ്ത മുടിയും കയ്യില്‍ ഗ്ലൌസും ഒക്കെയായി ബ്രേക്ക് ഡാന്‍സര്‍ സാജന്‍ പ്രത്യക്ഷപ്പെട്ടു. പത്തിരുപതു കൊല്ലം മുന്‍പ്, ടിവി എന്ന  ആധുനികതകത പോലും കുറവായിരുന്ന  ഞങ്ങളുടെ നാട്ടില്‍ സാജന്‍ വീണ്ടു ഹാള്‍ ഓഫ് ഫയിം ആയി. കാവടിയാട്ടമായാലും അമ്പുപെരുന്നാളായാലും ലവന്റെ ഡാന്‍സ് നിര്‍ബന്ധിത ഐറ്റം ആയി. പെര്‍ഫോര്‍മന്‍സ് കണ്ടു അവനു രണ്ടു മൂന്നു ലൈന്‍ വീണു. ഞങ്ങള്‍ വീണ്ടും അസൂയാലുക്കളായി. അയല്നാട്ടിലെ പൂരത്തിന് സുഹൃത്തുക്കളുടെ ക്ഷണപ്രകാരം പോയ സാജന്റെ ഷൈനിങ്ങില്‍  അസൂയ മൂത്ത അവിടത്തെ ഡാക്കള്‍ കലിപ്പെറക്കുകയും ടീംസ് ആയി മുട്ടുകയും അവസാനം സ്റ്റേ ഷനില്‍ കോപ്രമൈസിന് ചെന്നപ്പോ "ഇനി മേലാല്‍ നിന്നെ ഈ കോലത്തില് എവിടയെങ്കിലും കണ്ടാ.. --മോനെ, അന്ന് നിന്റെ അവസാനാ" എന്ന് എസ്സൈ പറയുകയും ചെയ്തതോടെ സാജന്‍ മുടി വെട്ടി, ബാഗിസ് പാന്റു മാറ്റി.. അങ്ങിനെ, രണ്ടാമംഗത്തിനും  തിരശീല വീണു.  

ഗെഡികള്‍ ഓരോരുത്തരായി കല്യാണം കഴിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങുകയും അതിന്റെ ഭാഗമായി പള്ളീം പട്ടക്കാരനും ഒക്കെയായി ഡീസന്റാനെന്നു വരുതിതീര്‍ക്കാന്‍  പെടാപ്പാട് പാടുകയും ചെയ്യുമ്പോളാണ് സാജന്റെ മൂന്നാം അവതാരം. പള്ളിയിലെ ചടങ്ങുകളിലെ അനൌന്‍സ്മെന്റ്, ബൈബിള്‍  വായന, കുരിശിന്റെ വഴി, ആരാധന തുടങ്ങി മൈക്ക് കിട്ടാന്‍ സാധ്യതയുള്ള എല്ലാ മേഖലകളും ക്രമേണ ചുള്ളന്‍ ആക്രമിച്ചു കീഴ്പ്പെടുത്തി. "മ്മടെ ജോസേട്ടന്റെ മോന്‍ സാജന്‍, അങ്ങനെ വേണം ചെറുപ്പക്കാരായാല്. ആ ഭക്തീം, വിനയോം കണ്ടാ.."എന്ന് കാര്ന്നമ്മാരെക്കൊണ്ടും "ഡാ തെണ്ടീ, ബാക്കിയുള്ളോനു പാര  പണിതു സുഖിക്ക്യാലെ " എന്ന് ഞങ്ങളെക്കൊണ്ടും അവന്‍ പറയിച്ചു. "ഡാ.. നീയിനി കുശിനി പണീം കൂടി തോടങ്ങീക്കോ, അപ്പൊ കെടപ്പും അവടന്ന്യാക്കാലോ.." തുടങ്ങിയ കമന്റുകളൊക്കെ   ഗെഡി മൈന്‍ഡ് ചെയ്തില്ല. ഞങ്ങള്‍ പതുക്കെ പിന്‍ വലിഞ്ഞു. അക്കൊല്ലം നൊയമ്പിനു ഞങ്ങള്‍ ചാറിനു മാത്രം നോയംബെടുത്തു ഇറച്ചി തിന്നുമ്പോ സാജന്‍ ശരിക്കും നൊയമ്പെടുത്തു പച്ചക്കറി മാത്രം കഴിച്ചു, താടീം മുടീം വളര്‍ത്തി, നടന്നു മലയാറ്റൂര്‍ക്ക് പോയി. വലിയ ആഴ്ചയിലെ തിരുകര്‍മ്മങ്ങളില്‍ ബാസ് നിറഞ്ഞ അവന്റെ ശബ്ദം മുഴങ്ങി. ഞങ്ങള്‍ മുഖത്തോട്‌ മുഖം നോക്കി 'കൊള്ളാട്ടാ'..ന്നു പറഞ്ഞു. ദു:ഖവേള്ളിയാഴ്ച്ച ഉച്ച തിരിഞ്ഞു കുരിശിന്റെ വഴിയില്‍ സാജന്റെ   ഘനഗംഭീരവും ദു:ഖം നിറഞ്ഞതുമായ ശബ്ദ വിസ്മയത്തില്‍ ആയിരങ്ങള്‍ 'നഗരികാണിക്കല്‍ ' എന്ന ചടങ്ങില്‍ നിരനിരയായി നീങ്ങി. 'യേശു ചുറ്റും നോക്കി.. തനിക്കൊശാന പാടിയവര്‍ ആരുമില്ല..' സാജന്‍ തകര്‍ക്കുന്നു. ഇടയില്‍ 'പരിക്ഷീണിതമായ ശരീരം, തലയില്‍ മുള്‍മുടി.....  രക്തമണിഞ്ഞ  കാല്‍പ്പാടുകള്‍'  എന്നതിന് പകരം 'രതനമണിഞ്ഞ' എന്നൊരു 'വെള്ളി' വീണോ എന്ന സംശയത്തില്‍ ഞങ്ങള്‍ പരസ്പരം നോക്കി നെറ്റി ചുളിച്ചു. വീണ്ടും ഒരു വെള്ളി കൂടി കിട്ടാന്‍ കാതു കൂര്‍പ്പിച്ചു. കുറച്ചു നേരത്തിനു ശേഷം പട്ടണത്തെ മുഴുവന്‍ ത്രസിപ്പിക്കുന്ന ശബ്ദത്തില്‍, അതി ഗംഭീരമായി..  ഞങ്ങള്‍ കാത്തിരുന്നത് വന്നു! "എഴാം സ്ഥലം..  ഭക്തയായ വെറോനിക്ക കര്‍ത്താവീശോമിശിഹായുടെ തുറമുഖം തുടയ്ക്കുന്നു.." തിരുമുഖം തുറമുഖം ആയതു ഏറ്റുവാങ്ങി, ദുഖവെള്ളിയാഴ്ചയിലെ ദുഃഖം അഭിനയിക്കുന്നത് മറന്നു സർവ്വരും ചിരി കടിച്ചമര്‍ത്തി. കുരിശിന്റെ വഴി തീര്‍ന്നു.. ഒപ്പം സാജന്റെ മൂന്നാം അവതാരവും!!

വര്ഷങ്ങള്ക്കു ശേഷം, കഴിഞ്ഞ ആഴ്ച, പാരന്റ്സ്‌ മീറ്റിങ്ങിനു ചെന്നപ്പോള്‍ വേദിയില്‍ നമ്മുടെ ഗെഡി! പി ടി എ പ്രസിഡന്റ്‌ സാജൻ !! ഈ നാലാം അവതാരത്തില്‍ എന്ത് കാണേണ്ടി വരുമോ ആവോ?!

Friday, July 15, 2011

ചന്ദ്രികേച്ചി

ഇന്നലെ ജോലി കഴിഞ്ഞു വീട്ടില്‍ ചെന്നപ്പോള്‍ അമ്മ ചോദിച്ചു
"ചന്ദ്രികേച്ചി മരിച്ചു.. നീയറിഞ്ഞോ?"
"മ്മടെ, തെക്കെല്‍ത്യോ?" 
"ആ.. വൈകീട്ട് തന്നെ പരിപാടി നടത്തി. മഴയല്ലേ, കാത്തു വെയ്ക്കാനായിട്ടു പിന്നെ അകലേന്നു ആരും വരാനില്ലല്ലോ."

മുന്‍പ് താമസിച്ചിരുന്ന വീടിന്റെ തെക്കേതിലെ വീട്ടിലായിരുന്നു ചന്ദ്രികേച്ചി കുടുംബസഹിതം താമസിച്ചിരുന്നത്.
എനിക്ക് വലിയമ്മേ എന്ന് വിളിക്കാന്‍ പ്രായമുണ്ടെങ്കിലും എന്‍റെ അമ്മ വിളിക്കുന്നതുപോലെ, ഞാനും 'ചന്ദ്രികെച്യേ...' എന്ന് തന്നെ വിളിച്ചു പോന്നു.
ചെറുപ്പത്തിലെ തന്നെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തിട്ടും ജീവിതത്തിനു മുന്നില്‍ പകച്ചു നില്‍ക്കാതെ വേനല്‍ക്കാലത്ത് ഓലമെടഞ്ഞു വിറ്റും രണ്ടു പൂവ് കൃഷി ചെയ്യുന്ന പാടത്ത്  ഞാറു നടല്‍ മുതല്‍ കൊയ്തും മെതിയും പൊലിയലവുമെല്ലാമായി പണം സ്വരൂപിച്ചും  മക്കളെ കഴിവ് പോലെ പഠിപ്പിച്ചു. പെണ്മക്കളെ മോശമല്ലാത്ത രീതിയില്‍ കെട്ടിച്ചയച്ചു... 

ഏതു വിഷമ ഘട്ടങ്ങളിലും  മനസ്സ് തുറന്നു പെരുമാറാനുള്ള കഴിവാണ് മറ്റുള്ളവരില്‍നിന്നും അവരെ മാറ്റി നിരുത്തിയിരുന്നത്.
എന്തിലും നന്മ കണ്ടെത്താനും കരച്ചില് വരുമ്പോള്‍ നെഞ്ഞത്തടിച്ചു കരയാനും, സന്തോഷം പൊട്ടിച്ചിരിച്ചു തന്നെ ആഘോഷിക്കാനും അവര്‍ക്കറിയാമായിരുന്നു.
പണിയെടുക്കുന്ന സമയത്ത് നല്ല ഈണത്തില്‍ നാടന്‍ പാട്ടുകള്‍ പാടിയിരുന്ന.. കപ്പ പുഴുങ്ങിയതും നല്ല ഒന്നാംതരം മുളക് ചമ്മന്തിയും ഉണ്ടാക്കിയിരുന്ന.. കാണുമ്പോളെല്ലാം കുശലം ചോദിച്ചിരുന്ന..
നിഷ്കളങ്കമായി സംസാരിച്ചു  പ്രസന്നതയുടെ പ്രഭാപൂരം ചുറ്റും പടര്‍ത്തിയിരുന്ന ചന്ദ്രികേച്ചി.

ഒരിക്കല്‍ ഞങ്ങള്‍ പിള്ളേര്‍ സെറ്റിനു ചേച്ചി ഒരു ഉപദേശം തന്നു..

"ഡാ മക്കളെ, നിങ്ങളീ സെക്കണ്ട് ഷോക്കൊന്നും പോയി രാത്രി തെണ്ടി തിരിഞ്ഞു റോഡിലൂടെ നടക്കണ്ടാട്ടാ..
വല്ല തമിഴന്മാരും പിടിച്ചു കൊണ്ടോയി കിഡ്നി എടുത്താലോ..
പകലായാലും സൂക്ഷിക്കണം..
 പെണ്ണുങ്ങള്‍ക്ക്‌ പിന്നെ ആ കാര്യത്തില്‍ മാത്രം പേടി വേണ്ട..."

"അതെന്താ ചന്ദ്രികെച്യെ..?"

"ഡാ.. പൊട്ടാ.. പെണ്ണുങ്ങള്‍ക്ക്‌  കിഡ്നി ഇല്ലല്ലോ.."
അതായിരുന്നു ചന്ദ്രികേച്ചി!!

'നീ ഈ ചിരിയൊന്നു നിരുത്തോ ' എന്ന് പ്രായമായ ആരെങ്കിലും ചോദിച്ചാല്‍,
'ഇനിക്ക് പറ്റില്ല്യ, ചാവുംപോളും  ഞാന്‍ ചിരിച്ചു തന്ന്യാ കിടക്കാ' എന്നാ ചന്ദ്രികേച്ചി പറയാറ്!
 
മരിച്ചു കിടക്കുന്ന ചന്ദ്രികേച്ചിയുടെ മുഖം ഓര്‍മ്മ വന്നപ്പോള്‍ വിഷമമല്ല, എനിക്ക് ചിരിയാണ് വന്നത്.
അവര് ചിരിച്ചു തന്നെയായിരുന്നിരിക്കണം കിടന്നിരുന്നത്.. എനിക്കുറപ്പാ.