Powered By Blogger

Thursday, September 15, 2011

സ്വപ്നാടനം.


"ഉരിയാടുന്ന വാക്കുകളിലും എന്തിനു, ഉച്ഹ്വാസ വായുവില്‍ വരെ വിഷമുള്ള നിങ്ങളുടെ ഭീഷണികള്‍ക്കുമുന്പില്‍ ഞാന്‍ തലകുനിക്കില്ല.. 
കരള്‍  കൊത്തിപ്പറിക്കാനെത്തുന്ന കഴുകന്‍ സമ്മാനിക്കുന്ന വേദന...., ജ്വലിക്കുന്ന അഗ്നിയില്‍ തിളങ്ങുന്ന മനുഷ്യന്റെ ചിരിയില്‍ അലിഞ്ഞു പോകും.."

പാറയിടുക്കില്‍ ചങ്ങലയില്‍ തളയ്ക്കപ്പെട്ട പ്രൊമിത്യൂസ് ആയി സോമേട്ടന്‍.. കരള്‍ കൊത്തിപ്പറിക്കാനടുക്കുന്ന കഴുകനായി ഞാന്‍..  'പ്രൊമിത്യൂസ്' അരങ്ങില്‍ തകര്‍ത്താടി.

കര്‍ട്ടന്‍ വീണു.. ജനം ഏറ്റു വാങ്ങിയാതിന്റെ അടയാളമായി നല്ല കയ്യടി. 
വേദിക്ക് പുറകില്‍ ഞങ്ങള്‍ പരസ്പരം കൈ കൊടുത്തു.

"ഇനി ഒരെണ്ണം കൂടിയേ ഉള്ളൂ.. അത് എനിക്കറിയാവുന്ന സാധനാ.. 
മ്മടെ ജോന്സന്മാഷ്ടെ, കിരാതീയം. മ്മടെ അത്രേം വരില്ല." കബീര്‍ പറഞ്ഞു.

ഞങ്ങളുടെ സ്ഥലത്തുനിന്നും മുപ്പതോളം കിലോമീറ്റര്‍ അകലെ നാടകം, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ താല്പര്യമുള്ള കുറെ ചെറുപ്പക്കാരുടെ കൂട്ടായ്മ്മ സംഘടിപ്പിച്ച  ഏകാങ്ക നാടകമത്സരവേദി ആയിരുന്നു അത്. സ്ഥലത്തെ സര്‍ക്കാര്‍ ഹൈ സ്കൂളിലാണ് മത്സരം. ഒരു വേനല്‍ക്കാലം. രാവിലെ മുതല്‍ മത്സരം ആരംഭിച്ചു. പതിനാറു ടീമുകള്‍. ആയിരം രൂപ ഒന്നാം സമ്മാനം. വൈകീട്ട് നടക്കുന്ന പൊതുയോഗത്തില്‍ നടന്‍ ശ്രീരാമന്‍ സമ്മാനം വിതരണം ചെയ്യുന്നു. സമ്മാനം ഒരു വിഷയമേ അല്ലായിരുന്നു. നാടകത്തിനോട് ഇഷ്ടം മൂത്ത് അത് ജീവിതം തന്നെയാക്കി മാറ്റിയ സോമേട്ടന്‍ എന്ന ഞങ്ങളുടെ 'നാടകാശാന്റെ' ആഗ്രഹവും പഠിച്ചത് പ്രദര്‍ശിപ്പിക്കുക എന്ന എല്ലാവരുടെയും ഇഷ്ടവും മത്സരത്തില്‍ പങ്കെടുക്കുന്നതിനു ഞങ്ങളെ പ്രേരിപ്പിച്ചു. മാസങ്ങള്‍ നീണ്ട റിഹെഴ്സലിനു ശേഷം ഞങ്ങള്‍ അരങ്ങിലെത്തിച്ച 'പ്രൊമിത്യൂസ്' നാട്ടിലും ചുറ്റുവട്ടത്തുമായി കുറച്ചു വേദികളില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.

"നാല് വേദികളില്‍ കയറിയതിന്റെ അനായാസതയും ആധികാരികതയും മത്സരവേദിയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. 
കബീരെ, നിന്റെ മൂവ്മെന്റ്  ഒന്ന് പാളീ ല്ലേ? കുഴപ്പില്ല്യ  പ്രകാശന്‍ അത് മാനേജ് ചെയ്തു. നന്നായി." സോമേട്ടന്‍ പറഞ്ഞു.

കിരാതീയവും കഴിഞ്ഞു. അരങ്ങൊഴിഞ്ഞു. 
റിസള്‍ട്ട് വന്നു. 
മികച്ച നാടകം പ്രോമിത്യുസ്.. 
നല്ല നടന്‍ പ്രകാശന്‍. 
മികച്ച സംവിധായകന്‍ സോമേട്ടന്‍. 
ഞങ്ങള്‍ക്ക് മൂന്നു അവാര്‍ഡ്!

കെട്ടിപ്പിടിച്ചു ആഹ്ലാദം പങ്കു വെയ്ക്കുമ്പോള്‍ സംഘാടകര്‍ അരികിലെത്തി. 

"ചുള്ളന്മാരെ, പെടച്ചൂ ട്ടാ. 
ഒരു കാര്യം കൂടിണ്ട്. ആറരയ്ക്ക് പൊതുയോഗം.. അതില്‍ ശ്രീരാമനാണ് സമ്മാനദാനം, അറിയാലോ? 
പിന്നെ, മുഷിയരുതു.. പ്രൊമിത്യൂസ് ഒന്ന് കൂടി പെടയ്ക്കണം. നാട്ടുകാര് ഒന്ന് കാണട്ടെ."

"മാത്രല്ല ഗെടികളെ..
കുറച്ചു ചെറിയ പിള്ളേരടെ പരിപാടികളല്ലാണ്ട് ആള്‍ക്കാര്‍ക്ക് സുഖിക്കണത് ഒന്നുല്ല്യ.. അതോണ്ടും കൂട്യാ"
നിറഞ്ഞ സദസ്സിനു മുന്നില്‍ ഒരിക്കല്‍ കൂടി സ്വയം മറന്നാടാന്‍ എല്ലാവര്ക്കും ആഗ്രഹമുള്ളതുകൊണ്ട് ആര്‍ക്കും ഒരെതിര്‍പ്പും തോന്നിയില്ല. ആരും മറുത്തൊന്നും പറഞ്ഞുമില്ല.

"ന്നാ. പിന്നെ പോയി ഒന്ന് വിശ്രമിച്ചോ. ആ എട്ടു ബി നിങ്ങള്‍ക്കെടുക്കാം." 
ഒരു ക്ലാസ് റൂം ഞങ്ങള്‍ക്ക് അനുവദിച്ചു കിട്ടി.
ഞങ്ങള്‍ റൂമീചെന്നു. 
സോമേട്ടന്റെ കയ്യീനു ബീഡി വാങ്ങി പങ്കിട്ടു വലിക്കുമ്പോള്‍ മുരളിയ്ക്ക് പെട്ടെന്ന് ബോധോദയം ഉണ്ടായി..

"ഡാ വനെ, പരിപാടി കഴിഞ്ഞാ മ്മക്ക് ബസ് കിട്ടില്ലല്ലോ. എങ്ങനെ വീട്ടീ പോവും?"

അപ്പോളാണ് അതിനെ കുറിച്ച് ഞങ്ങള്‍ ബോധവാന്മാരാകുന്നത്‌.
സംഘാടകരുടെ അവസ്ഥ അറിയാവുന്നതുകൊണ്ട്‌ ചോദിയ്ക്കാന്‍ എല്ലാര്ക്കും മടി.
ദയ, ദാക്ഷിണ്യം, വകതിരിവ് എന്നിവ വളരെ കുറഞ്ഞവന്‍ എന്ന വിശേഷണങ്ങള്‍ സ്വന്തമായുണ്ടായിരുന്ന ഞാന്‍ ആ കര്‍മ്മം ഏറ്റെടുത്തു.

" അപ്പളെ.. പരിപാടി തീര്‍ന്നാ ഫുഡ്‌ കിട്ട്വോ? 
അതും കഴിഞ്ഞു ഒരു വീട്ടീപ്പോക്കുണ്ടല്ലോ.. അതെങ്ങന്യ ഡീസന്റ് ചെയ്തെക്കണത്?
അതോ ഐറ്റം ഫിനിഷായാ ഞങ്ങള് വഴിയാധാരമാക്വോ ഇഷ്ടാ?" വരി വരിയായി കുറെ ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചു.

"അതേയ് .. ങ്ങട് വന്നെ." എന്നെ വിളിച്ചു കൊണ്ട് ഒരു മൂലയിലേയ്ക്ക് മാറി നിന്ന് അവര്‍ അവരുടെ പ്ലാന്‍ പറഞ്ഞു.

"പരിപാടി കഴിഞ്ഞാ മ്മക്ക് ഇവിടെ കൂടാം. നാളെ കാലത്ത് ആദ്യത്തെ ബസില് സ്ഥലം വിടാലോ. 
വണ്ടി വിളിച്ചു നിങ്ങളെ വിടണംന്നൊക്കെ ഉണ്ട്. അതിന്ള്ള സെറ്റപ്പില്ല ഗെടീ.."

"ഈ സ്കൂളിലാ?" ഞാന്‍ ചോദിച്ചു.

"ഏയ്‌.. നല്ല കാര്യായി. ഇവടെ അടുത്ത് മ്മടെ ശിവകുമാറിന്റെ .. ദേ ഈ ചുള്ളന്റെ തറവാട് ഉണ്ട്. 
ആരും താമസംല്ല്യ. വെല്യ പറമ്പും നടുവില് വീടും. ആഴ്ചെല് അടിച്ചു വൃത്ത്തിയാക്കിടണതാ. അവടെ കൂടാം. ഫുഡ്‌ അവടെ പോയി കഴിക്കാം. 
കൂട്ടിനു, നല്ല നാടന്‍ ഇണ്ട് ട്ടാ.. അടിക്കണോരില്ല്യെ, കൂട്ടത്തില്‍..?"
ലാസ്റ്റ് ഐറ്റത്തില്‍ ഞാന്‍ വീണു. 
അത് വന്നു പറഞ്ഞപ്പോ കൂട്ടത്തില്‍ എല്ലാവരും വീണു!

സമ്മേളനം തുടങ്ങി.
സമ്മാനം വാങ്ങി.
ശ്രീരാമന്‍ അല്ല, ശ്രീരാമെട്ടനെ പരിചയപ്പെട്ടു.
'പ്രൊമിത്യൂസ്' സ്വര്‍ഗ്ഗത്തില്‍നിന്നു അഗ്നി കൊണ്ടുവന്നു.. മനുഷ്യര്‍ക്ക്‌ നല്‍കി.. ശാപം ഏറ്റു വാങ്ങി..ബന്ധനതില്‍നിന്നു മോചനമേകാന്‍ വരുന്നവനു വേണ്ടി കാത്തിരുന്നു..
കര്‍ട്ടന്‍ താഴ്ന്നു.
കാണികള്‍ കയ്യടിച്ചു. അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങി ഞങ്ങള്‍ സിനിമാ നടന്മാരെപ്പോലെ അവര്‍ക്കിടയിലൂടെ നടന്നു.

"സമയം പത്താവാറായീട്ടാ.. വെശന്നിട്ടു ഞാന്‍ ദിപ്പോ താഴെ വീഴും." ഗംഗന്‍

"അതന്നെ, ഞ്ഞി.. ലവന്മാര് എപ്പോ നമ്മളെ ആ വീട്ടീ കൊണ്ട് ചെന്നാക്കും?" മുരളി 

"ഹോ. ഒന്ന് സമാധാനിക്കടാ.. നിങ്ങള്‍ക്കറിഞ്ഞൂടെ ഒരു പരിപാടി നടത്ത്താണെന്റെ ബുദ്ധിമുട്ട്..?" സോമേട്ടന്‍.
സംസാരം അധികം നീളുമ്പോളേയ്ക്കും രണ്ടു പേര്‍ വന്നു ഞങ്ങളെ വിളിച്ചു.

"വാ.. ആ കാണുന്ന വഴീക്കൂടെ പോണം"
വഴിവിളക്കുകള്‍ മങ്ങിക്കത്തുന്ന വഴിയിലൂടെ ഞങ്ങള്‍ അവരുടെ ടോര്‍ച്ചിന്റെ വെളിച്ചം പിന്തുടര്‍ന്നു.
ഇലക്ട്രിക് ബള്‍ബുകള്‍ പ്രകാശിക്കുന്ന ചില വീടുകള്‍ ഇടയ്ക്കിടെ കണ്ടു. 
പരിപാടി കണ്ടു വന്ന ചിലര്‍ അതിനെക്കുറിച്ച് പരസ്പരം പറയുന്നത് ഞങ്ങള്‍ ചെവിയോര്‍ത്തു ആസ്വദിച്ചു ഞങ്ങള്‍ നടന്നു.

"ദാ.. എത്തി." വഴികാട്ടികള്‍ ഒരു വീട് ചൂണ്ടിക്കാട്ടി.
വലിയൊരു പറമ്പിനു നടുവില്‍, കട്ട പിടിച്ച ഇരുട്ടിന നടുവില്‍, മുന്‍വശത്തെ വെളിച്ചം കുറഞ്ഞ ബള്‍ബിന്റെ പ്രകാശത്തില്‍ തെളിയുന്ന പൂമുഖത്തോടെ ഓടിട്ട ഒരു രണ്ടു നില മാളിക.

"ആഹ.. പെടച്ചു!"

"ഭാര്‍ഗവീനിലയം ഇവിടെയാണോ ഷൂട്ട്‌ ചെയ്തത്?" 

"ഇതാടാ മോനെ തറവാട്.. നിനക്ക് ഇല്ലാത്തത്!"
തുടങ്ങിയ സംസാരങ്ങളോടെ ഞങ്ങള്‍ ആ വീട്ടില്‍ ചെന്ന് കയറി.

"ഒന്ന് കുളിക്കാന്‍ സൌകര്യം കിട്ട്വോ? സോമേട്ടന്‍ ചോദിച്ചു."

"ദാ.. അവിടെ ടാപ്പുണ്ട് . സോപ്പ് അതിനടുത്തുതന്നെ ഉണ്ട്. പേടിക്കണ്ട, ടാങ്കിലെ വെള്ളം ഇന്നലെ അടിച്ചിട്ടതാ, വീട് ക്ലീന്‍ ചെയ്യാന്‍ വന്നപ്പോള്‍ "
മുറ്റത്തു കാലിയായ തൊഴുത്തിന് അടുത്തേയ്ക്ക് വഴികാട്ടികളിലോരാള്‍ കൈ ചൂണ്ടി.

പൈപ്പില്‍നിന്നു വെള്ളമെടുത്തു ഞങ്ങള്‍ എല്ലാവരും ഒരു സമൂഹ കുളി നടത്തി. ആകെയുണ്ടായിരുന്ന തോര്‍ത്ത്‌ വീതം വച്ചു തുവര്‍ത്തി ഓരോരുത്തരായി വെളിച്ചത്തിലേയ്ക്കു കയറി.
അപ്പോളേയ്ക്കും വാഴയിലകൊണ്ട് മൂടിയ ഒരു കോട്ടയില്‍ ചോറും കറികളും ആയി രണ്ടു പേരുകൂടെ എത്തി. 

"ഹാവൂ.. എത്തിപ്പോയി.. ന്നാ ഒരു പിടി പിടിക്ക്യല്ലേ?" എന്‍റെ ആക്രാന്തം വാക്കുകളായി പുറത്തു വന്നു.

"വരട്ടെ, ഒരു സ്പെഷ്യല്‍ ഞങ്ങള്‍ കൊണ്ടന്നണ്ട്.. " കൊട്ടയുടെ ഉള്ളീന്ന്, രണ്ടു കുപ്പി നാടന്‍ സംഘാടകര്‍ പുറത്തെടുത്തു. ഒപ്പം രണ്ടു ഗ്ലാസും.

പുഴുങ്ങിയ മുട്ടേം ഇഞ്ചംപുളിയും അകമ്പടിയാക്കി, ഇറങ്ങിപ്പോകുന്ന വഴി അനുഭവിപ്പിക്കുന്ന ആ കിടിലന്‍ സാധനം പത്ത് മിനിറ്റൊണ്ട് തീര്‍ന്നു. 
എരിച്ചിലടക്കാന്‍ ഇലയില്‍ വിളമ്പിയ ചോറും ശടെന്നു അവസാനിച്ചു.

"കിടിലന്‍ കറികളാട്ടാ.."

"എന്നാ പിന്നെ, ഞങ്ങളെറങ്ങാ.. 
രാവിലെ വരാം. പായ മൂന്നാലെണ്ണം നടുവിലെ അകത്തു ഇട്ടിട്ടുണ്ട്. പുറത്തിറങ്ങി നടക്കരുത്, പുല്ലു നിറഞ്ഞു കിടക്കണ കാരണം പാമ്പുണ്ടാവും. അപ്പൊ, എല്ലാം പറഞ്ഞ പോലെ."
സംഘാടകര്‍ ഇറങ്ങി.

നാടന്റെ വീര്യത്തില്‍ 'നാളെകളില്‍ നമ്മള്‍ കേരളത്തിന്റെ നാടകലോകത്ത് വിപ്ലവങ്ങള്‍ സൃഷ്ടിക്കുമെന്നും അത് ലോകത്തിന്റെ മുഖച്ഛായ മാറ്റി മറിക്കുമെന്നും' ഒക്കെ ഞങ്ങള്‍ പറഞ്ഞു. 

സംസാരം വഴിമാറി കവിതയായി കടമ്മനിട്ടയുടെ കുറത്തിയിലെയ്ക്ക് എത്തിയപ്പോള്‍ സോമേട്ടന്‍ ഇടപെട്ടു.

"ഡ ഡാ  ഒറങ്ങാന്‍ നോക്ക്യേ, നാട്ടുകാര്‍ക്ക് ശല്യം ആവണ്ട."
ലൈറ്റ് ഓഫായി. എല്ലാവരും ചുരുണ്ടു. തുറന്നിട്ട ജനലിലൂടെ ചെറിയ നിലാവെളിച്ചം അരിച്ചെത്തി.

"നല്ല വീട് അല്ലെ?"

"അതന്നെ, വേനല്കാലമായിട്ടും ഉള്ളില്‍ നല്ല തണുപ്പാ.."

"ഈ പറമ്പിന്റെ പുറകില് പാടമാവണം. തണുത്ത കാറ്റ് വരുന്നുണ്ട്."

"വെള്ളമടിക്കാന്‍ എന്താ സെറ്റ് അപ്പ് ല്ലേ?"

"ഒന്ന് പോടാ, എവിടെ ചെന്നാലും ഈ ഒരു വിചാരേ ഉള്ളൂ.."

ശബ്ദം താഴ്ത്തിയുള്ള സംസാരങ്ങള്‍ ഓരോന്നോരോന്നായി നിലച്ചു. 
അകലെ എവിടെയോ രാപ്പാടികളുടെ പാട്ട് കേട്ടു. ഒരു മിന്നാമിനുങ്ങ്‌ ജനലിലൂടെ അകത്തു വന്നു, ഞങ്ങളെ മൊത്തം ഒന്ന് വട്ടം കറങ്ങി തിരിച്ചു പോയി. പതിയെ ഉറക്കം അതിന്റെ മാന്ത്രികവിരലുകളാല്‍ ഞങ്ങളെ തഴുകി. 
അഗാധ നിദ്രയില്‍ എത്ര നേരം കഴിഞ്ഞുവെന്നറിയില്ല, എന്തോ തകര്‍ന്നു വീഴുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. 
ഞാന്‍ മാത്രമല്ല ഉറങ്ങിയാല്‍ സകല ലോകവും മറക്കുന്ന കബീര്‍ വരെ എണീറ്റു.
എല്ലാവരും സ്ഥലകാല ബോധമില്ലാതെ തപ്പിത്തടഞ്ഞു.
സോമേട്ടന്‍ തീപ്പെട്ടി കത്തിച്ചു. ലൈറ്റിന്റെ സ്വിച്ച് ഇട്ടു.

"എന്താടാ ശബ്ദം കേട്ടത്/"

"ഞാനും കേട്ടു. എന്തോ വീണു തകര്‍ന്ന പോലെ."

"വല്ല പൂച്ചയും എന്തെങ്കിലും തട്ടി മറിച്ചതാവും."

"പിന്നെ, ആള്‍താമസമില്ലാത്ത വീട്ടിലല്ലേ പൂച്ചക്ക് പണി."

"കള്ളന്മാരാവോ?"

"നീ ഇവിടുള്ളപ്പോളോ? പോടാ."

"ഓ.. പ്രസവവേദനക്കിടയിലും വീണ വായിക്കാന്‍ നോക്കണേ.."
അങ്ങോട്ടും ഇങ്ങോട്ടും തോട്ടിയിട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ വേണു തുറന്നു കിടക്കുന്ന വാതിലിനു നേരെ വിരല്‍ ചൂണ്ടി.

"ഡാ.. ഈ വാതിലാരാ തുറന്നെ?"
അപ്പോളാണ് ഞങ്ങള്‍ അത് ശ്രദ്ദിച്ചത്‌. ഒരകത്തെയ്ക്കുള്ള വാതില്‍ തുറന്നു കിടക്കുന്നു. ഞങ്ങള്‍ തമാശ വിട്ടു. മുഖത്തോട് മുഖം നോക്കി.

"പുറത്തേയ്ക്കുള്ള വാതിലും തുറന്നു കിടക്കുകയാണല്ലോ." സോമേട്ടന്‍ പറഞ്ഞു.

"ദേ, ഇതും." കബീറിന്റെ ശബ്ദത്തില്‍ ഇടര്ച്ചയുണ്ടായിരുന്നു. 

ഹാളില്‍ നിന്നും അകത്തേയ്ക്ക് നീളുന്ന ഇടനാഴിയുടെ വാതിലും തുറന്നു കിടക്കുന്നത് ഞങ്ങള്‍ കണ്ടു.
ഒരു വിറയല്‍ എന്നെ കടന്നു പോയി.
കാറ്റിനു മുല്ലപ്പൂവിന്റെ ഗന്ധം ഉണ്ടെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞു.
എന്തോ നിഗൂഡത ഞങ്ങള്‍ക്ക് ചുറ്റും ഒരു മൂടല്‍മഞ്ഞു പോലെ പരക്കുന്നത് പോലെ..
അടുത്ത നിമിഷം മുരളി എന്‍റെ കയ്യില്‍ അമര്‍ത്തി പിടിച്ചു ശബ്ദിക്കാന്‍ പറ്റാത്തവനെപ്പോലെ എന്തോ ശബ്ദമുണ്ടാക്കി.

"എന്താടാ.. എന്താ പറ്റിയെ?"

"എവിടെടാ.. പ്രകാശന്‍? അവനെ കാണാനില്ല."
എല്ലാവരും ഒന്ന് നടുങ്ങി. പ്രകാശന്‍ കൂട്ടത്തിലില്ല എന്ന സത്യം ഓര്‍ത്തതും അറിഞ്ഞതും അപ്പോള്‍ മാത്രമാണ്. 

"സോമേട്ടാ.." കരച്ചിലിന്റെ വക്കില്‍ നിന്ന് ഞാന്‍ വിളിച്ചു.
സോമേട്ടന്‍ ഒരു നിമിഷം സ്തബ്ദനായി നിന്നു എന്നിട്ട് ഇടനാഴിയിലെയ്ക്ക് തുറന്ന വാതിലിനു നേരെ കുതിച്ചു.
ഒരു അപകടത്തിലെയ്ക്കെന്ന പോലെ ഞങ്ങള്‍ പുറകെയും.
ഇരുട്ടിലൂടെ തപ്പിത്തടഞ്ഞു മുന്നോട്ടു നീങ്ങുമ്പോള്‍ "അമ്മെ.. "എന്നൊരു വിളിയും ഒരു വീഴ്ചയും ഞങ്ങള്‍ക്ക് മുന്നില്‍ സംഭവിച്ചു. 

"പണ്ടാരമടങ്ങാനായിട്ടു.. 
ആരും വരണ്ട.. ഡാ.. വെളിച്ചം കൊണ്ടാ.. " സോമേട്ടന്‍ അലറി..
ഹാളില്‍നിന്നും എത്തി നോക്കുന്ന വെളിച്ചത്തില്‍ സോമേട്ടന്‍ വീണിടത്തുനിന്നു തപ്പിത്തടഞ്ഞു എണീക്കുന്നത് ഞാന്‍ കണ്ടു.
ഞാന്‍ കൈ എത്തി പിടിക്കുമ്പോള്‍ സോമേട്ടന്‍ പറഞ്ഞു..

"എന്തിലോ ചവിട്ടിയപ്പോള്‍ വഴുക്കിയതാ.. എന്തോ വഴു വഴുപ്പുള്ളതില്‍.."
സോമേട്ടന്റെ കയ്യില്‍ പുരണ്ടിരുന്ന ആ വഴുവഴുപ്പ് ചോരയുടെതാണെന്ന തിരിച്ചരിവ് ഒരു വെള്ളിടി പോലെ എന്‍റെ തലയിലൂടെ പാഞ്ഞു പോയി.
ചോരയുടെ മണം എന്നെ ഒരു നിമിഷം തളര്‍ത്തി..

"സോമേട്ടാ.. ഇത് ചോരയാണല്ലോ.. "
എല്ലാവരും സ്തബ്ധരായി..
വേണു എവിടെയോ തപ്പി ലൈറ്റിന്റെ സ്വിച്ച് കണ്ടു പിടിച്ചു.
വെളിച്ചം വന്നു.
അത് അടുക്കളയോട് ചേര്‍ന്നുള്ള ഒരു മുറിയായിരുന്നു.
കറുത്ത് തിളങ്ങുന്ന തറയില്‍, ഭീതിയുടെ ആയിരം മുള്ളുകള്‍ ഹൃദയത്തില്‍ തീര്‍ത്തുകൊണ്ട് ഒരു ചോരച്ചാല് ഞങ്ങള്‍ കണ്ടു.
അതില് തെന്നിയാണ് സോമേട്ടന്‍ വീണത്‌.
ആ ചോരച്ചാലിന്റെ അറ്റത്തു, പ്രകാശന്‍ ബോധം ഇല്ലാതെ ഒടിഞ്ഞു നുറുങ്ങി കിടപ്പുണ്ടായിരുന്നു.
നെറ്റി മുറിഞ്ഞു ഒഴുകുന്ന ചോരയാണ് തറയില്‍..
തൊട്ടു മുന്‍പിലുള്ള അടച്ചിട്ട നാല് പാളി വാതിലില്‍ തലയിടിച്ചു വീണതാണെന്നു ഒറ്റനോട്ടത്തില്‍ മനസ്സിലായി.
ഞാന്‍ ഓടിച്ചെന്നു പ്രകാശനെ കുലുക്കി വിളിച്ചു. ഒരു അനക്കവും ഇല്ല.

"വാതിലിലെ ഒരു കൊളുത്ത്‌ നെറ്റിയില്‍ അടിച്ചു മുറിഞ്ഞിരിക്കുന്നതാണ്. ചോരയുടെ അളവ് നോക്കണ്ട..ആഴമില്ല." അവനെ പരിശോധിച്ചുകൊണ്ട്‌ സോമേട്ടന്‍ പറഞ്ഞു.
വേണു വെള്ളം കൊണ്ട് വന്നു മുഖത്ത് തെളിച്ചപ്പോള്‍ അവന്‍ പതിയെ കണ്ണ് തുറന്നു. ഞങ്ങളുടെ മുഖത്തേയ്ക്കു മിഴിച്ചു നോക്കി.
കുറച്ചു വെള്ളം വായിലോഴിച്ചു കൊടുത്തപ്പോള്‍ അതോരിറക്ക് കുടിച്ചു.

"ന്ഹെ.. ഞാന്‍.. ഞാനെവിട്യാ? അവളെവിടെ?" പ്രകാശന്‍ ചോദിച്ചു.

"അവളോ?" 
നെറ്റിയിലെ മുറിവില്‍ ചോര നില്ക്കാന്‍ അമര്ത്തിപ്പിടിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.

"അപ്പോളേ ഈ തെണ്ടിയോടു ഞാന്‍ പറഞ്ഞതാ, പ്രകാശന് കൊടുക്കണ്ടാന്ന്. ഇപ്പൊ എന്തായി?"

"പോടാ.. "

"പണ്ടാരക്കാലാ നീ എങ്ങോട്ടാ ഈ പാതിരായ്ക്ക് എണീറ്റ്‌ നടന്നത്?"

"പാതിരയോ? മണി മൂന്നരയായി."

"ഓരോ പുലിവാലുകള്‍ ഉണ്ടാക്കാനായിട്ടു.."

"മൂത്രമോഴിക്കണമെങ്കില്‍ നിനക്ക് ആ ജനലീക്കൂടെ ആവാര്‍ന്നില്ലേ?"

ഞങ്ങളുടെ ചോദ്യങ്ങള്‍ക്കിടയില്‍ പ്രകാശന്‍ പതിയെ എണീറ്റിരുന്നു.
ഞങ്ങളെ മാറി മാറി നോക്കി. 
ഞാന്‍ അവന്റെ നെറ്റിയില്‍നിന്നു കയ്യെടുത്തു.
ചോര നിന്നിട്ടുണ്ട്‌. ഞാന്‍ ലുങ്കിയുടെ ഒരു തുമ്പ് കീറി വെള്ളത്തില്‍ മുക്കി അവന്റെ മുഖം തുടച്ചു.

"എന്താടാ പറ്റീത്?" ഞാന്‍ ചോദിച്ചു.
മുഖം ഒന്നുകൂടി കഴുകി ഉടുത്തിരുന്ന മുണ്ടുകൊണ്ട് ഒപ്പിക്കൊണ്ട് പ്രകാശന്‍ പതിയെ പറഞ്ഞു..

"അതേയ്.. 
നമ്മള്‍ ഉറങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ വാതിലില്‍ മുട്ടി.
ഞാന്‍ പോയി തുറന്നപ്പോള്‍ ഒരു പെണ്ണ്..''

"പെണ്ണോ?"
കോറസ്സായി ഞങ്ങള്‍ ചോദിച്ചു.

"അതെന്നു.. അവള്‍ എന്നോട് പറഞ്ഞു. നിങ്ങളെ ഉണര്‍ത്തണ്ടാന്നു." പ്രകാശന്‍ ഒന്ന് നിറുത്തി.
ഞങ്ങള്‍ പരസ്പരം നോക്കി. പ്രകാശനെ നോക്കി പുരികം ചുളിച്ചു.

"എന്നിട്ട്?"

"ഞങ്ങള്‍ പുറത്തോട്ടിറങ്ങി..
എനിക്ക് ആ കുട്ടിയോട് നല്ല പരിചയം. എന്‍റെ സ്വന്തം എന്ന പോലെ.
അവള്‍ എന്നോട് കുറെ കാര്യങ്ങള്‍ പറഞ്ഞു.. 
എന്താന്നു..  ശെ.. ഓര്‍മ്മ വരുന്നില്ല..
പിന്നെ ഞങ്ങള്‍ പറമ്പിലൂടെ കൈ കോര്‍ത്ത്‌ പിടിച്ചു നടന്നു.
കുറെ നടന്നപ്പോള്‍ മരങ്ങള്‍ നിറഞ്ഞ ഒരു സ്ഥലത്തെത്തി.
അവിടെയുള്ള വള്ളികളില്‍ പിടിച്ചു ഞാന്‍ തൂങ്ങിക്കിടന്നു, അവളെന്നെ ഊഞ്ഞാലാട്ടി.
ഒരു കശുമാവിന്റെ താഴ്ന്ന കൊമ്പില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നു പാട്ട് പാടി.
താഴെ വീണു കിടക്കുന്ന മഞ്ചാടിമണികള്‍ പെറുക്കിക്കൂട്ടി ഒരു തേക്കിലയില്‍ കൂട്ടി വച്ചു.
നാട്ടുമാവിന്റെ ചോട്ടില്‍ ചെന്ന് ഞങ്ങള്‍ മാമ്പഴം തിന്നു. 
കുറെ നേരം കഴിഞ്ഞു ഞങ്ങള്‍ ഇങ്ങോട്ട് തിരിച്ചു നടന്നു.
പടര്‍ന്നു നില്‍ക്കുന്ന മുല്ലയില്‍നിന്നു അവള്‍ കുറെ പൂക്കള്‍ പൊട്ടിച്ചു എന്‍റെ കയ്യിലിട്ടു തന്നു.
അകത്തു കയറി വലതു വശത്തെ മുറീല് ഞങ്ങള്‍ കിടക്ക വിരിച്ചു.
പൂക്കള്‍ കിടക്കയില്‍ വിതറി.
വെള്ളമെടുത്തിട്ടു വരാം എന്ന് പറഞ്ഞു അവള്‍ ദാ.. ഇതിലൂടെ വന്നു. 
എന്നിട്ട് ഈ വാതിലിലൂടെ അപ്പുറത്തെയ്ക്ക് പോയി.
ഞാന്‍ പുറകെ വന്നപ്പോള്‍ എന്തിലോ തട്ടി.. പിന്നൊന്നും ഓര്‍മ്മയില്ല."
പ്രകാശന്‍ പറഞ്ഞു നിര്‍ത്തി.

"ഹ ഹ.. " സോമേട്ടന്‍ ഉറക്കെ ചിരിച്ചു.
"നിനക്ക് നല്ല നടനുള്ള അവാര്‍ഡ് മാത്രമല്ല പ്രകാശാ.. നല്ല കഥാകാരനുള്ളതും കൂടി കിട്ടും.
ഒന്ന് ശ്രമിച്ചേ. നടക്കും."

ഞങ്ങളും ചിരിയില്‍ പങ്കു ചേര്‍ന്നു.
"ഓ.. എന്നാലും നിനക്ക് ആ മുല്ലപ്പൂവു വിരിച്ച കട്ടിലില്‍ ഉണ്ടാവുന്ന സീന്‍ കൂടി കൂട്ടാമായിരുന്നു."

"മഞ്ചാടി പെരുക്കിക്കളി...ല്ലേ? വേറെ കളി വല്ലതും ഉണ്ടായോടാ?"

"സത്യമായിട്ടും ഞാന്‍ പറഞ്ഞതെല്ലാം ഉള്ളതാ..വിശ്വാസിക്ക് "

"ഉവ്വ, വിശ്വസിച്ചു. ഇനി അവള് വരുമ്പോ ഞാന്‍ പോവാട്ടാ.."

"പോയി കിടന്നുറങ്ങടാ.. "
ഞങ്ങളുടെ വര്‍ത്തമാനങ്ങള്‍ കേട്ട് പ്രകാശന്‍ വിളറിയ മുഖവുമായി ഇരുന്നു.

ഞങ്ങള്‍ എല്ലാവരും എണീറ്റു.
ചോര ഞാന്‍ തുടച്ചു മാറ്റി.
ആ മുറിയിലെ ലൈറ്റ് ഓഫാക്കി.
ഹാളില്‍ വന്നു പുറത്തേയ്ക്കുള്ള വാതില്‍ അടച്ചു. ലൈറ്റ് അണച്ചു.
പ്രകാശനെ കളിയാക്കിക്കൊണ്ട്‌ എല്ലാവരും കിടന്നു.
മുല്ലപ്പൂവിന്റെ മണം വഹിച്ചുകൊണ്ട് ഇളം കാറ്റ് വീണ്ടും അകത്തേയ്ക്ക് വന്നു.
പതിയെ ഓരോരുത്തരായി മയങ്ങി.

നല്ല ഉറക്കത്തില്‍ കബീര്‍ കുലുക്കി വിളിച്ചു.
"കൊറച്ചു  നേരം കൂടി കേടക്കട്ടെടാ.."

"അതല്ലെടാ.. നീയോന്നു എണീറ്റെ"

ഞാന്‍ ചാടിയെണീറ്റ് പ്രകാശനെ നോക്കി. അവന്‍ മലര്‍ന്നു കിടന്നുറങ്ങുന്നുണ്ട്‌.
ബാക്കി എല്ലാരും എണീറ്റിരിക്കുന്നു.
നേരെം വെളുത്തു വരുന്നതേയുള്ളൂ.
വേണു വലത്തെ മുറിയുടെ വാതിക്കല്‍ നില്‍പ്പുണ്ട്.
അവന്‍ എന്നെ അവിടെയ്ക്ക് വിളിച്ചു.

"എന്താടാ" എന്ന് ചോദിച്ചു ചെന്ന എന്നോട് അകത്തെയ്ക്ക് നോക്കാന്‍ ആംഗ്യം കാണിച്ചു.
അവിടെ, കുടഞ്ഞു വിരിച്ച കിടയ്ക്കയില്‍ വിതറിയിട്ട മുല്ലപ്പൂക്കള്‍!
ഞാന്‍ തിരിഞ്ഞു കൂടുകാരെയും നിഷ്കളങ്കമായി ഉറങ്ങുന്ന പ്രകാശനേയും നോക്കി.

"കബീറാ കണ്ടത്.
പ്രകാശന്‍ പറഞ്ഞത് ശരിക്കും ഉണ്ടായീണ്ടാവോ?" ഗംഗന്‍ പറഞ്ഞു.

"നിങ്ങള്‍ വാ.. 
സോമേട്ടാ, ഇവിടെ പ്രകാശന് കൂട്ടിരിക്ക്‌. ഞങ്ങളിപ്പോ വരാം."
എല്ലാവരെയും കൂട്ടി ഞാന്‍ പുറത്തിറങ്ങി.

നിറയെ പൂത്തു നില്‍ക്കുന്ന മുല്ലകള്‍ നിറഞ്ഞ തറയും കടന്നു ഞങ്ങള്‍ പറമ്പിലെ പുല്ലിലൂടെ നടന്നു.
വിശാലമായ പറമ്പിന്റെ ഒരു ഭാഗത്ത് മരങ്ങള്‍ ഇട തൂര്‍ന്നു നില്‍പ്പുണ്ടായിരുന്നു.
മുന്നോട്ടു നീങ്ങും തോറും അതൊരു കാവാണെന്നു ഞങ്ങള്‍ക്ക് മനസ്സിലായി. 
കബീര്‍ എന്‍റെ കയ്യീ പിടിച്ചു. 

"ഡാ, ഞാന്‍ വന്നാ പ്രശ്നമാവോ?"

"നീയിങ്ങട് വാടപ്പാ.." മുന്നോട്ടു നടന്നു കൊണ്ട് ഞാന്‍ പറഞ്ഞു.
ഉണക്കിലകള്‍ വീണു നിറഞ്ഞ കാവില്‍ പ്രഭാത സൂര്യന്‍ നിഴലും വെളിച്ചവും ചേര്‍ന്ന വിസ്മയം സൃഷ്ടിച്ചു.
ഒന്നുരണ്ടു നരിച്ചീറുകള്‍ ഞങ്ങളുടെ സാന്നിധ്യം ഇഷ്ടപ്പെടാതെ തലങ്ങും വിലങ്ങും പറന്നു.

പെട്ടെന്ന്,
മുന്നില്‍ നടന്നിരുന്ന എന്‍റെ കാലു തട്ടി ഒരു തേക്കിലയില്‍നിന്നു ഒരായിരം മഞ്ചാടിക്കുരുകള്‍ മുന്നില്‍ ചിതറി. 
ഞാന്‍ ഒരു നിമിഷം നിശ്ചലനായി. ഒരു തണുപ്പ് എന്‍റെ ശരീരത്തിലേയ്ക്ക് പടര്‍ന്നു കയറുന്നത് പോലെ എനിക്ക് തോന്നി.
കൂട്ടുകാര്‍ക്കും ആ കാഴ്ച അവിശ്വസനീയമായിരുന്നു.
പ്രകാശന്‍ തൂങ്ങിക്കിടന്നതും 'അവള്‍'ആട്ടിയിരിക്കാന്‍ സാധ്യതയുമുള്ളതായ ബലമുള്ള ഒരു വള്ളി അപ്പുറത്തെ മരത്തില്‍നിന്ന് ഞാന്നു കിടപ്പുണ്ടായിരുന്നു.
കുറച്ചുകൂടെ മുന്നോട്ടു പോയപ്പോള്‍ ഒരു സര്‍പ്പക്കല്ലിനപ്പുറത്തു പടര്‍ന്നു വളര്‍ന്ന കശുമാവും അവരിരുന്നു പാട്ട് പാടിയ അതിന്റെ കൊമ്പും ഞങ്ങളെ വരവേറ്റു.
കുറച്ചു മുന്‍പിലായി വലിയൊരു നാട്ടുമാവും അതിന്റെ ചുവട്ടിലായി ഉടച്ചു പിഴിഞ്ഞ് ചാറ് കുടിച്ച മാമ്പഴങ്ങളും കണ്ട് ഞങ്ങള്‍ തരിച്ചു നിന്നു. 
അഭൗമമായൊരു വലയം ഞങ്ങള്‍ക്ക് ചുറ്റും രൂപം കൊള്ളുന്നതായി തോന്നിയ മാത്രയില്‍ കബീര്‍ മുന്നോട്ടോടി.
പുറകെ ഞങ്ങളും.
ഓടിക്കിതച്ചു വീട്ടില്‍ കയറിയപ്പോള്‍ സോമേട്ടനരികെ പ്രകാശന്‍ അപ്പോളും ഉറങ്ങിക്കിടപ്പുണ്ടായിരുന്നു. 
കണ്ട വിശേഷങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ ഒരു നെടുവീര്‍പ്പുമായി സോമേട്ടന്‍ എണീറ്റു. 
ചിന്തകളുടെ കുത്തോഴുക്കില്  കലങ്ങിയ മനസ്സുമായി രണ്ടു ചാല്‍ ഹാളിലൂടെ നടന്നു.
എന്നിട്ട് ഞങ്ങളോട് പ്രകാശന്‍ വീണു കിടന്നിരുന്ന മുറിയിലേയ്ക്ക് വരാന്‍ ആംഗ്യം കാണിച്ചു.
സോമേട്ടനെ പിന്തുടര്‍ന്നു, പഴക്കം കൊണ്ട് ദ്രവിച്ച, പൊളിഞ്ഞു വീഴാറായ വാതിളിവാതിലിനു മുന്നില്‍ എത്തി നിന്നു. പ്രകാശന്റെ സ്വപ്ന സുന്ദരി വെള്ളമെടുക്കാന്‍ പോയ വാതില്‍. അവളെ പിന്തുടര്‍ന്ന പ്രകാശന്‍ തലയടിച്ചു വീണ വാതില്‍..  ഒട്ടും ബലം പ്രയോഗിക്കാതെ സോമേട്ടന്‍ അത് തുറന്നു.. 
ആ വാതിലിനു പിന്നിലെ കാഴ്ച കണ്ട് ഞങ്ങള്‍ ഞെട്ടി.

അത് തുറന്നത് പാതാളത്തോളം താഴ്ചയുള്ള ഒരു കിണറ്റിലെയ്ക്കായിരുന്നു !

Monday, September 5, 2011

റോസിലിടീച്ചര്‍


അഞ്ചാം ക്ലാസ്സിലെ സയന്‍സ് ടീച്ചര്‍, ആറാം ക്ലാസ്സിലെ ക്ലാസ് ടീച്ചര്‍. ഏഴാം ക്ലാസിലും സയന്‍സ് പഠിപ്പിച്ചിരുന്നു. അത്രേയുള്ളൂ.
യു പി സ്കൂളില്‍ പഠിക്കുമ്പോള്‍ മൂന്നു വര്ഷം ക്ലാസ്സെടുത്തിരുന്നു എന്നല്ലാതെ കൂടുതല്‍ പ്രത്യേകതയൊന്നും റോസിലി ടീച്ചരെക്കുരിച്ചു തോന്നിയിരുന്നുമില്ല.
ആളിത്തിരി സ്ത്രിക്റ്റ് ആയതുകൊണ്ട് നല്ല പേടിയും ഉണ്ടായിരുന്നു.

ഹൈ സ്കൂളും കോളേജും ഒക്കെ കഴിഞ്ഞു, വല്ലപ്പോളും ടീച്ചറെ കാണുമ്പോള്‍ ഒരു ചിരി.. അല്ലെങ്കില്‍ ഒഴിഞ്ഞുമാറ്റം.
ഇരുപതുകളുടെ തുടക്കത്തില്‍ ഉഴപ്പും ബഹളവും ഒക്കെയായി അല്‍പ്പം സാമൂഹ്യപ്രശന്ങ്ങള്‍ ഉണ്ടാക്കുന്ന, റിബല്‍ എന്ന് വീട്ടുകാരും നാട്ടുകാരും വിളിക്കുന്ന അവസ്ഥയില്‍ ഒരു ദിവസം പഴയ സ്കൂളീന്ന് ഒരു വിളി, ഒന്ന് സ്കൂളിലേയ്ക്ക് ചെല്ലണം.
ചെന്നു. സയന്‍സ് എക്സിബിഷന്‍, പ്രവൃത്തി പരിചയമേള എന്നിവയ്ക്ക് കൊണ്ട് പോകുന്ന കുട്ടികള്‍ക്ക് വേണ്ടി ചില സാധനങ്ങള്‍ ഉണ്ടാക്കാനാണ്.

"ഏതോ കുട്ടി പറഞ്ഞു ഇങ്ങനൊരു ചേട്ടനുണ്ട്, ആളോട് ഹെല്പ് ചെയ്യാന്‍ പറഞ്ഞാലോ? അങ്ങിനെയാണ് നിന്നെ തപ്പി പിടിച്ചത്. നീ ഇവടത്തെ ആളല്ലേ." സിസ്റ്റര്‍ ഇന്‍ ചാര്‍ജു പറഞ്ഞു.
(പടം വരക്കാര്‍ക്ക് ഒരു ഗുണമുണ്ട്.. അടിച്ചു പാമ്പായി കാനേല്‍ കിടന്നാലും കാര്യം ചെയ്തു കിട്ടാന്‍ പിറ്റേന്ന് വീണ്ടും ആള്‍ക്കാര് കാണാന്‍ വരും!)

കുറച്ചു ചാര്‍ട്ട്, കളിമണ്ണ്കൊണ്ട് കുറച്ചു സാധനങ്ങള്‍.. രണ്ടു മൂന്നു ദിവസം കൊണ്ട് തീര്ക്കാവുന്നതെയുള്ളൂ.
പണ്ട് പഠിപ്പിച്ച ടീച്ചര്‍മാര്‍, സിസ്റെര്സ് ഒക്കെ ഇടയ്ക്കു വന്നു കുശലം പറഞ്ഞു പോകുന്നുണ്ട്.
ഇടയ്ക്കു റോസിലിടീച്ചര്‍ വന്നു ഓരോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തന്നു പോകും.

മൂന്നാം ദിവസം ഉച്ചക്ക് ടീച്ചര്‍ എന്നോട് പറഞ്ഞു. 


"കഴിഞ്ഞാലുടനെ ഓടിപ്പോവരുത്, എനിക്ക് ഒരു കാര്യം പറയാനുണ്ട്"
എന്ത് കുരിശാണാവോ എന്ന് ഞാന്‍ മനസ്സില്‍ ചിന്തിച്ചു.

"അനിമേഷ് ഇങ്ങു വന്നെ.." 
സെക്കന്ഡ് പിരീഡു കഴിഞ്ഞപ്പോള്‍ ടീച്ചര്‍ എന്നെ വന്നു വിളിച്ചു.
സ്റ്റാഫ്‌ റൂമിന്റെ ഒരു മൂലയിലുള്ള ടേബിലിനരികില്‍ ഒരു കസേരയില്‍ ടീച്ചരിരുന്നു. 

എതിര്‍ വശത്തേക്ക് നീങ്ങിയ എന്നോട് അടുത്ത് വന്നിരിക്കാന്‍ പറഞ്ഞു.
ഞാന്‍ ഇരുന്നു. 

ടീച്ചര്‍ എന്‍റെ മുഖത്ത് നോക്കി. 
ആ കണ്ണുകളില്‍ കണ്ണീരു നിറയുന്നതും അത് ഒരു തുള്ളിയായി രൂപപ്പെടുന്നതും കവിളിലൂടെ പതിയെ ഊര്‍ന്നിറങ്ങി താഴേയ്ക്ക് പതിക്കുന്നതും കണ്ട് ഞാന്‍ എന്തുചെയ്യണം എന്നറിയാതെ ഇരുന്നു.

കണ്ണ് തുടച്ചു തൊണ്ട ശരിയാക്കി ടീച്ചര്‍ എന്നോട് പറഞ്ഞു..

"കഴിഞ്ഞ രണ്ടു കൊല്ലമായി ഞാന്‍ ഒന്ന് കണ്ട് പറയണം എന്ന് വിചാരിക്കുന്നു.
ഇപ്പോളാണ് അവസരം ഒത്തു വന്നത്.
എനിക്കൊരു അനിയനുണ്ട്.. 

അവന്‍ പണ്ട് പോയ പോക്കാണ് നീ ഇപ്പൊ പോകുന്നത്.
ഒക്കെ നശിപ്പിക്കാന്‍ എളുപ്പമാണ്. ഉണ്ടാക്കാന്‍ വളരെ ബുദ്ധിമുട്ടും.
നിന്നെക്കുറിച്ചു ഓരോന്ന് കേള്‍ക്കുമ്പോളും എനിക്കെന്തുമാത്രം വിഷമമുണ്ടെന്നു അറിയ്വോ?
അനിയന്റെ സ്ഥിതി ഞാന്‍ ഇപ്പോള്‍ പറയുന്നില്ല..
അങ്ങിനെ ആവരുത്.. ഹ്മം.. പൊയ്ക്കോ."

ഞാന്‍ എന്‍റെ ജീവിതത്തില്‍ അത് വരെ കേട്ടതില്‍ ഏറ്റവും ഇന്റിമസി ഉള്ള വാക്കുകളായിരുന്നു അത്.
എന്‍റെ ചില പ്രവൃത്തികള്‍ ചിലരിലെങ്കിലും ഉണ്ടാക്കുന്ന വേദന എനിക്ക് ഫീല്‍ ചെയ്തതു ആ വാക്കുകള്‍ കേട്ടപ്പോളാണ്.

ടീച്ചര്‍ക്ക് എന്നോട് ഒരു സാധാരണ വിദ്യാര്‍ഥി എന്നതില്‍ കവിഞ്ഞു ഒരു ഇഷ്ടമുന്ടെന്നുപോലും എനിക്ക് അത് വരെ തോന്നിയിരുന്നില്ല.

എനിക്ക് കരച്ചില്‍ വന്നു.. അവിടെനിന്നു പോന്നു വീട്ടില്‍ വന്നു ഞാന്‍ മതി വരുവോളം കരഞ്ഞു.

പിന്നെ..
തിരുത്തലും സ്വയം പുനര്നിര്‍മ്മാനവുമായി കുറെ കൊല്ലങ്ങള്‍.

ടീച്ചര്‍ റിട്ടയര്‍ ചെയ്തു..

മിക്കവാറും ഞായറാഴ്ചകളില്‍ ടീച്ചറെ കാണും. ഇടയ്ക്ക് സംസാരിക്കും. വീട്ടുവിശേഷങ്ങള്‍ പറയും.
മക്കളുടെ കാര്യങ്ങള്‍ ചോദിക്കും..
"പിള്ളേര്‍ക്ക് കുറുംമ്പില്ലേ? നിന്റെ മക്കളല്ലേ..ഉണ്ടാവണമല്ലോ.."

ഒരു ദിവസം സൂപ്പര്‍മാര്‍ക്കറ്റില്‍ വീട്ടുസാധനങ്ങള്‍ വാങ്ങുമ്പോള്‍ ടീച്ചറും ഫാമിലിയും അവിടെയുണ്ട്.

"അനിമെഷേട്ടാ കാണാറില്ലല്ലോ" ടീച്ചറുടെ മോന്‍ എന്നോട് പറഞ്ഞു..

"ബിസിയായിപ്പോയില്ലേ.." ടീച്ചര്‍ ചിരിച്ചു കൊണ്ട് കൂട്ടിച്ചേര്‍ത്തു.

വിശേഷങ്ങള്‍ പറഞ്ഞു ബില്ല് പേ ചെയ്തു പുറത്തെത്തിയപ്പോള്‍ ടീച്ചര്‍ എനിക്ക് മൂന്നു 'മഞ്ച്' എടുത്തു തന്നു.

"മക്കള്‍ക്ക്‌.."
"വേണ്ട ടീച്ചറെ" ഞാന്‍ പറഞ്ഞു..

"പിടിക്കട.. അവന്‍ ഒരു മാതിരി..."

"എന്നാ.. രണ്ടെണ്ണം മതി.. രണ്ടു പിള്ളേരല്ലേ ഉള്ളൂ.."

ഒരു നിമിഷം എന്നെ നോക്കീട്ടു ടീച്ചര്‍ പറഞ്ഞു..

"നീയങ്ങു വലുതായോ..?
എനിക്കിപ്പോഴും ആ പഴയ സ്കൂള്‍കുട്ടി തന്ന്യാ."




Thursday, September 1, 2011

പീസ്‌ ബുക്ക്


പണ്ട്..
രാമേട്ടന്റെ പെട്ടിക്കടയില്‍നിന്നു പോലീസുകാരന്‍ ഒരു കേട്ട് 'പീസ്‌' ബുക്ക് പിടിച്ചു!

"താന്‍ ഇത്രേം പ്രായമായിട്ടും പിള്ളേരെ വഴി തെറ്റിക്കാന്‍ നടക്കാ.. ല്ലെടാ ...."
തിരിഞ്ഞു,  വെടിക്കെട്ടിന് തിരി കൊളുത്തുന്നത് കാത്തു നില്‍ക്കുന്ന കാഴ്ച്ചക്കാരോട്..
"എന്താടാ കാഴ്ച കാണാന്‍ നിക്കണേ? വീട്ടീപോടാ" 
ഒപ്പം ശൂ.. .ശൂ... എന്ന് വായുവില്‍ ശബ്ദമുണ്ടാക്കി ലാത്തി രണ്ടു വീശും.

എല്ലാവനും ഗര്‍ഭം കലക്കി പൊട്ടുമ്പോ ബാക്കിലെയ്ക്ക് മാറുന്ന മാതിരി കുഴിയാനകളായി.

രാമേട്ടന് ഇതിലും വല്യ നാണക്കേട്‌ ജീവിതത്തില്‍ സംഭവിച്ചിട്ടില്ലാത്ത പോലെ തോന്നി.
'ഇതിലും ഭേദം വല്ല പെന്നുങ്ങളേം  ബലാല്‍സംഗം ചെയ്യാര്‍ന്നു' എന്ന് മനസ്സില്‍ ചിന്തിച്ചു നില്‍ക്കുമ്പോള്‍ പോലീസുകാരന്‍ പാറപ്പുറത്ത് ചിരട്ട ഉറച്ചു.

"ഡോ.. താനെന്താ മിഴിച്ചു നിക്കണേ? അവന്റെ ഒരു നിപ്പു കണ്ടില്ലേ"

"സാറേ എനിക്കറിയില്ലായിരുന്നു, ഇതൊക്കെ ഇങ്ങനത്തെ പുസ്തകമാണെന്ന്" രാമേട്ടന്‍ മൊഴിഞ്ഞു.

"ആഹാ... അയ്യോ പാവം.. താന്‍ അതീന്നു ഒരു കഥ വായിച്ചേ.. 
ഉറക്കെ... എനിക്ക് കേക്കണം. എങ്ങനത്തെ പുസ്തകം ആണെന്ന് തനിക്കും മനസ്സിലാവട്ടെ"
തൊലി ഉരിഞ്ഞു പോയ പോലെ രാമേട്ടന്‍ നിന്നു.

"എന്താടാ.. വായിക്കാന്‍ അറിയില്ലേ? ദിപ്പോ കിട്ടും.." തുടര്‍ച്ചയായി ലാത്തി ഒരു ഓങ്ങലും .

നാണക്കെടോണ്ട് തല താഴ്ത്തി രാമേട്ടന്‍ വായന തുടങ്ങി.. 

"... അവന്‍ കയ്യെത്തിച്ച് ബ്ലൌസിന്റെ ........................."
ആദ്യം തപ്പി തടഞ്ഞു തുടങ്ങിയ വായന പിന്നെ ടോപ്‌ ഗിയരിലെത്തി..

ഇടയ്ക്കു വായനയില്‍ സ്പീഡ് കുറയുകയോ തടസ്സം നേരിടുകയോ ചെയ്യുമ്പോള്‍ പോലീസുകാരന്‍ ബ്രേക്ക്‌ ലൈറ്റ് പോലെ കളറുള്ള കണ്ണോണ്ട് രാമേട്ടനെ തറപ്പിച്ചു നോക്കി... പല്ലിറുമ്മി... കൈ ചുരുട്ടി കാണിച്ചു...

കഥയുടെ ക്ലൈമാക്സിലെത്താറായപ്പോള്‍ കൈപ്പത്തി പരത്തി 'മതി' എന്ന ആംഗ്യത്ത്തോടെ  ഇത്തവണ ചിരട്ട സൌമ്യമായി പാറപ്പുറത്തുരഞ്ഞു. 

"ഡൊ.. ഇവ്ടന്നെ നിക്കണം. മുങ്ങിക്കളയരുത്.
ഇവടത്തെ മൂത്രപ്പെരക്ക് വാതിലില്ലേ?  

ഞാന്‍ ഇപ്പൊ വരാം.."

Monday, August 22, 2011

കുടി



കൂട്ടുകാരനെ കാണാന്‍ പോയപ്പോളാണ് അവന്റെ ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാരനെ പരിചയപ്പെട്ടത്‌.
ഇരുപതോ ഇരുപതിരണ്ടോ വയസ്സ് പ്രായം. അടക്കവും ഒതുക്കവും വിനയവുമുള്ള ഒരുവന്‍.
നല്ല പയ്യന്‍ - മനസ്സില്‍ കുറിച്ചിട്ടു.
യാത്ര പറഞ്ഞു പിരിയാന്‍ നേരം സുഹൃത്ത്‌ പറഞ്ഞു..

"ഇവനും നിന്റെ വഴിക്കാടാ.. ഒരുമിച്ചു പോകാലോ. ഒരു കമ്പനിയാവും."

"അതിനെന്താ.."

നടക്കുന്ന വഴിയില്‍ കൂടുതല്‍ പരിചയപ്പെട്ടു.
ബസ് സ്ടാന്റിലേക്ക് തിരിയുന്ന മൂലയില്‍ ബാറിനരികിലെത്തിയപ്പോള്‍ ഒന്ന് നിന്നു.

"ഗെടീ, കഴിക്ക്യോ? നമുക്ക് ഓരോന്ന് വിട്ടാലോ?"

"ഇല്ല ചേട്ടാ.. ഞാനില്ല."

"കഴിക്കില്ല്യാ? 
അതോ എന്‍റെ കൂടെ വരുന്നതിന്റെ കുഴപ്പമാണോ?"

"അല്ല .. അത്.. അങ്ങനെയൊന്നുമില്ല.."

"അപ്പൊ പിന്നെ വാ..ഫോര്‍മാലിറ്റി ഒക്കെ വിടൂ.."

അകത്തു കയറി ടേബിളില്‍ അഭിമുഖംആയി ഇരുന്നു.

"ബ്ടാണ്ട് വല്ലതും ഉണ്ടോ?"

"എയ്യ്.. "

ചുള്ളന്‍ ചമ്മലിന്റെ മുകളില്‍ തന്നെ.

"ബ്രാണ്ടി ആവാം. ല്ലേ?"

ഉത്തരമില്ല. 

"പൈന്റു പറഞ്ഞാല്‍ ഞാന്‍ തന്നെ തീര്‍ക്കേണ്ടി വര്വോ? "

വീണ്ടും ചമ്മിയൊരു ചിരി.

"പെഗ് പറയാം.."

ഓര്ടര്‍ കൊടുത്തു, സാധനം വന്നു.
നാണിച്ചു നാണിച്ചു ആദ്യത്തെ പെഗ് ചുള്ളന്‍ വീശി.
ബീഫ് ഡ്രൈ ഫ്രൈ & ഹാഫ് ബോയില്‍ഡ് വന്നപ്പോള്‍ ഗെടി തൊട്ടു നക്കി ഇരിക്കുന്നു.

"എടുത്തു കഴിക്കെടോ.. ഇത് ഇഷ്ട്ടായില്ലെങ്കില്‍ എന്താ വേണ്ടതെങ്കില്‍ വേറെ പറയ്‌.."

സംസാരം സാള്‍ട്ട് & പെപ്പരിലെതിയപ്പോള്‍ രണ്ടാമത്തെ വന്നു..
തീര്‍ന്നു.
ചെറിയ മൂഡായി.
അടുത്തത് ഞാന്‍ അര പറഞ്ഞപ്പോള്‍ ലവന്‍ ഒന്നിന് പറഞ്ഞു!
ചിക്കന്‍ ടിക്കയും ചപ്പാത്തിയും പുറകെ.

"കൊള്ളാലോ.. കണ്ട പോലെയല്ലല്ലോ. ഇതറിഞ്ഞിരുന്നെങ്കില്‍ പൈന്റു പറയാര്‍ന്നു."

അടുത്തത് വിട്ടു തീരുംബോളേയ്ക്ക് അവന്റെ ഗ്ലാസ്‌ കാലി. 

"നീ ധൈര്യമായി പറഞ്ഞോ.. ഞാന്‍ ഇത്തിരി സ്ലോയാ.."

വാചകത്തില്‍ ഒരു കുറവും വരുത്ത്തിയില്ല്യ!
ഞാന്‍ അര പെഗ് കൂടി പറഞ്ഞപ്പോലെയ്ക്കും അപ്പുറത്ത് 
നാല് അഞ്ചു, ആറ്.. 
പറയുന്നു, വരുന്നു..വരി വരിയായി തീരുന്നു! ഒപ്പം ഫുഡും.

"ഈ നീര്‍ക്കോലി ഇതൊക്കെ എവിടെയ്ക്കാ കേറ്റണത്? 
ഇവന്റെ വയറ്റില് വല്ല കൊക്കപ്പുഴുണ്ടാ.. ഇതെന്തൂട്ട് സാധനാടപ്പ.."
ഞാന്‍ അസ്വസ്ഥനായി.

"ചേട്ടന്‍ അവസാനിപ്പിച്ചോ?"

ഓ.. ഗെടി വാ തുറന്നു. 

"ഞാന്‍ ഒരു അര പെഗ് കൂടി പറയുന്നുണ്ട്."

അത് ശരി, പണ്ടാറക്കാലന്‍ നിര്ത്തീട്ടില്ലേ..

"അത് നമുക്ക് കൌണ്ടെറീന്നു അടിക്കാം..വാ.." ഞാന്‍ എണീറ്റു. 

ഇനീം അവിടിരുന്നാ വീണ്ടും ലവന്‍ ഫുഡ്‌ പറയുമെന്ന് ഉറപ്പാ..
ബില്ല് കൊണ്ട് വന്നപ്പോള്‍ എനിക്ക് അര മാസം കുടിക്കാനുള്ള കാശ്! 
ഇവനെ എന്‍റെ കൂടെ വിട്ട സുഹൃത്തിനെ മുതല്‍ രാവിലെ കണി കണ്ടവനെ വരെ മനസ്സില്‍ തന്തക്കു വിളിച്ചു.
പുറത്തിറങ്ങി ബസ്‌ നിര്‍ത്തിയിരിക്കുന്ന സ്ഥലത്തേയ്ക്ക് നടക്കുമ്പോള്‍ ദേഷ്യവും സങ്കടവും ഒതുക്കി അവനോടു പറഞ്ഞു..

"ഗെടീ.. 
നീയാള് കൊള്ളാട്ടാ.

കുടിക്കണം.. തിന്നണം..
അതിനുള്ള പ്രായമാണ്.
ഞാനും നിന്റെ പ്രായത്തില്‍ ഒരുപാട് കുടിച്ചണ്ട്.. തിന്നട്ടുണ്ട്.
പക്ഷെ,
ഇമ്മാതിരി ഊമ്മ്ബിക്കുടി കുടിച്ചട്ടില്ല്യ."

 

Thursday, August 18, 2011

കൈസര്‍ റീ ലോഡഡ്‌!!


വൈകി വായിക്കുന്നവര്‍ക്ക് വേണ്ടി.. (വൈകുന്നേരം വായിക്കുന്നവര്‍ ഇതില്‍ പെടില്ല)

രാമന്‍നായരുടെ സഹചാരിയും അനുസരണയുടെയും ശൂരതയുടെയും ധൈര്യത്തിന്റെയും പ്രതിരൂപവുമാണ് കൈസര്‍. 
കൈസര്‍ എന്നാല്‍  വാല് വളഞ്ഞ ഒരു സാധാരണ നായല്ല... 
"അവന്‍ മുരണ്ടാല്‍ നാട്ടുകാര്‍ മൂത്രമൊഴിക്കും.. അവന്‍ മൂത്രമൊഴിച്ചാല്‍ നാട്ടുകാര്‍  മൂക്കുപോത്തും." (കടപ്പാട് - ഡിങ്കന്‍  വഴി ഫാന്റം)

കൂടുതല്‍ അറിയാന്‍  http://animeshxavier.blogspot.com/2011/06/blog-post_3031.html വായിക്കുക.

തുടരുന്നു..


കൈസര്‍ റീ ലോഡഡ്‌!!

ഇമേജ് ഡാമേജ് ആവുന്ന ചില്ലറ കാര്യങ്ങള്‍ സംഭവിച്ചെങ്കിലും കൈസര്‍ 'സര്‍' പദവിയില്‍ തന്നെ വിരാജിച്ചു പോന്നു.
രാമന്‍ നായരുടെ പറമ്പില്‍ കടന്നു മാങ്ങ പെറുക്കുന്നത് സ്കൂള്‍ പിള്ളേര്‍ക്കും അയാള്‍ടെ മോള്‍ടെ കുളിസീന്‍ കാണാന്‍ പോകുന്നത് നാട്ടിലെ യുവാക്കള്‍ക്കും നടക്കാത്ത സ്വപ്നമായി അവശേഷിച്ചു.
പല തവണയായി ബിസ്കറ്റ് മുതല്‍ ഉണക്കമീന്‍ വരെ കൊടുത്തു സ്വാധീനിച്ച അശോകനെ, നായരുടെ മോള് ദീപയ്ക്ക് ലവ് ലെറ്റര്‍ കൊടുക്കാന്‍ വടക്കെപ്രതുകൂടി പതുങ്ങി വരുമ്പോള്‍ കൈസര്‍ ചന്തിയില്‍ കമ്മി.
പറമ്പില്‍ പുല്ലരിയാന്‍ വന്ന ഭാവാനീടെ പുല്ലുംകെട്ടീന്നു രണ്ടു തേങ്ങയും ഒരു ഓട്ടുമോന്തയും തൊണ്ടിയായി പിടികൂടി.
ഒന്നാംതരമൊരു ചെനതണ്ടനെ തടഞ്ഞു വച്ച് നാലാള്‍ കാണേ കടിച്ചു കീറി.
വല്ലപ്പോളും അബദ്ധത്തില്‍ പറമ്പില്‍ വന്നു പെടുന്ന മുയലുകളെയും കീരികളെയും ഓടിച്ചിട്ട് പിടിച്ചു.
വേറെ ഒരൊറ്റ പട്ടീടെ  മോനെയും പറമ്പീ കേറാന്‍ കൈസര്‍  സമ്മതിച്ചില്ല.
അങ്ങിനെ ആ ഏരിയയിലെ മൃഗരാജാവായി ചുള്ളന്‍ സസുഖം വാണു വരുമ്പോളാണ് ആ അത്യാഹിതം സംഭവിച്ചത്.

രാമന്‍ നായരുടെ തൊട്ടടുത്ത വീട്ടില്‍ പുതിയ താമസക്കാര്‍ വന്നതാണ് എല്ലാ പ്രശനങ്ങള്‍ക്കും തുടക്കം. റിട്ടയര്‍ ചെയ്ത ആര്മ്മിക്കാരനും കൂര്‍ക്കം വലിക്കുന്നത് പോലും അതിര്‍ത്തിയില്‍ വെടി പോട്ടിക്കുന്നതുപോലെ ആഘോഷിക്കുന്ന ആളുമായ സര്‍വ്വശ്രീ വറീത് ആന്‍ഡ് ഫാമിലി ആയിരുന്നു അടുത്ത വീട്ടിലെ പുതിയ താമസക്കാര്‍. വന്ന ദിവസം തന്നെ ഇന്ത്യ - പാക്കിസ്ഥാന്‍ വാറും കറാച്ചിയില്‍ ഷെല്ലിംഗ് നടത്തിയതുമൊക്കെ പറഞ്ഞു, റിട്ട. സുബേദാര്‍ വറീത് നാട്ടുകാരുടെ വറതേട്ടന്‍ ആയി മാറി.

"സാധനങ്ങള്‍ മുഴുവന്‍ എത്തീട്ടില്ല്യ. ഇനീം കുറച്ചുകൂടിയുണ്ട്." പുതിയ അയല്‍ക്കാരനെ കാണാനെത്തിയ രാമന്‍ നായരോട് വറതേട്ടന്‍ പറഞ്ഞു.

"ആ ഹാ.. അച്ഛാ..പറഞ്ഞു നില്‍ക്കുമ്പോളേയ്ക്കും എത്തീലോ.. ആവോ ആവോ.. സീധേ സെ.." പടി കടന്നു വന്ന മിനി ലോറിക്കാരന്‍ സങ്കര ഭാഷ കേട്ട് കിറുങ്ങി.

വീട്ടുസാധനങ്ങള്‍ ഇറക്കാന്‍ ഹെല്‍പ്പ് ചെയ്യാന്‍ പോയ നായരുടെ കാലിനിടയിലൂടെ എലിവാണം പോലൊരു സാധനം വണ്ടീന്ന് ചാടിയെറങ്ങി വറതേട്ടനടുത്തേയ്ക്ക്ക്  പാഞ്ഞു പോയി. എന്താ സംഭവം എന്ന് മനസ്സിലാകാതെ രാമന്‍ നായര്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു വിചിത്രജീവി വറതേട്ടന്റെ ഒക്കത്ത് കേറിയിരിക്കുന്നു!

"എന്തേ, നായരെ കിടുങ്ങിയോ? ഇതാണ് എന്‍റെ ബ്രൂണോ. എങ്ങനിണ്ട്?"

അങ്ങനെയൊരു ജീവിയെ രാമന്‍ നായര്‍ ആദ്യമായി കാണുകയായിരുന്നു. കരിമ്ചോപ്പു നിറം. പട്ടി തന്നെ! ടീവീല് വന്ന സിനിമേലെ കുള്ളന്റെ പോലൊരു പട്ടി!

"ദെന്തൂട്ടടപ്പാ ഇങ്ങനൊരു സാധനം. തേങ്ങ ചെരകണ ചിരമുട്ടിക്കു ജീവന്‍ വച്ച പോലെ!" നായര്ടെ ആത്മഗതം ഇത്തിരി ഉച്ചത്തിലായി.

"അതേയ്, ഇവന്‍ എന്തൂട്ടാ മോതല്‍ന്നു അറിയോ? ഡാഷാ.. ഡാഷ്. അനുസരണേം ധൈര്യോം കട്ടക്ക് കട്ട. അറിയ്വോ?"

ഈ വാഴക്കന്ന് പോലത്തെ സാധനത്തിനു എന്ത് ധൈര്യം. ഇമ്മടെ കൈസര്‍ എന്നാണാവോ ഇതിനെ കടിച്ചു കീറണത്‌.. എന്നൊക്കെ ചിന്തിക്കുന്നതിന്റെ ഇടയില്‍ രാമന്‍ നായരുടെ പറമ്പിലെ പൂഴിമെത്തയില്‍ സുഖശയനം കൊള്ളുന്ന കൈസറെ നോക്കി ബ്രൂണോ ചെറിയൊരു ഡമോന്സ്ട്രഷന്‍  നടത്തി.

'ഈ പണ്ടാരത്തിന്റെ ഉള്ളീന്ന് തന്ന്യാണോ വന്നത്' എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ നെടു നെടുങ്കനായി നാല് കുര!

നായര് കിടുങ്ങി..
കൈസര്‍ ഞെട്ടിയെണീട്ട്‌ ശബ്ദത്തിന്റെ ഉടമയെ ഒന്ന് നോക്കി. പല്ല് പുറത്തു കാട്ടി ഒന്ന് ഇളിച്ചു. ശരീരമൊന്നു വളച്ചു അതിക്രൂരമായി ഒന്ന് മുരണ്ടു.

എവിടെ.....
ഇപ്പുറത്ത്‌ നോ കുലുക്കം.

"ഡാ.. കൈസറെ, വേണ്ട്രാ." നായര് വിളിച്ചു പറഞ്ഞു.

"അവന്‍ ആളിത്തിരി പെശകാ ഇതിനെ ഒന്ന് സൂക്ഷിച്ചോ" നായര്‍ വറതേട്ടനോട് സൂചിപ്പിച്ചു

മുരണ്ടുകൊണ്ടു വേലിക്കരികിലെത്തിയ കൈസര്‍ അത് കുരയാക്കി മാറ്റി.
വാലുയര്‍ത്തി ഘോരഘോരം കുരച്ചു  ഇവടത്തെ 'പുലി ഞാനന്ന്യണ്ടാ' എന്ന് പ്രസ്താവിച്ച കൈസര്‍  പിന്നെ നടന്ന അതിക്രമം കണ്ട് പകച്ചു.

പൊടി പറപ്പിച്ചു കൈസറിനടുത്തേക്ക് പാഞ്ഞ ബ്രൂണോ കൂടുതല്‍ ശബ്ദമുള്ള കുരകൊണ്ട് കൈസറെ നേരിട്ടു.
'വേലിയില്ലാതിരുന്നെങ്കില്‍ ഇവനെ ഞാന്‍' എന്ന മട്ടില്‍ തലങ്ങും വിലങ്ങും ഓടി നടന്നു. ചിലപ്പോള്‍ വേലിക്കപ്പുറത്തേയ്ക്ക് കുരച്ചു ചാടാന്‍ നോക്കി.

കൈസറിന്റെ കുര ബ്രൂണോയുടെ കുരയുടെ മുന്നില്‍ തോറ്റു തൊപ്പിയിട്ടു.
പത്ത് മിനിട്ടോളം നീണ്ടു നിന്ന ആ പ്രകടനം 'സര്‍ കൈസറിന്റെ' ജീവിതത്തിലെ വാട്ടര്‍ലൂ ആയി!
ബഹളം കേട്ട് വന്ന നാട്ടുകാര്‍ക്ക് മുന്നില്‍  വീറു കൂടുതല്‍ പ്രകടിപ്പിച്ച ബ്രൂണോ വീരശൂരപരാക്രമത്തിന്റെ പുതിയ ഐക്കണ്‍ ആയി മാറി.

"നായര്ടെ പട്ടീനെ എന്തിനു കൊള്ളാം.. ഇവനാള്  കുള്ളനാനെന്കിലും കൊള്ളാട്ടാ.."

"ഡാ.. മറ്റേതു നാടന്‍ ചോക്ളിയല്ലെടാ.. ഇത് വിത്ത് വേറയാ.. " തുടങ്ങിയ അപദാനങ്ങളാല്‍  നാട്ടില്‍ കാലെടുത്തു വച്ച അന്ന് തന്നെ ബ്രൂണോ ഹീറോ ആയി.

പിന്നീടുള്ള ദിവസങ്ങളില്‍ രാമന്‍ നായര്‍ കൈസറിനെപ്പറ്റി പറയാറുള്ള കഥകളെ വെല്ലുന്ന കഥകള്‍ ബ്രൂണോയെക്കുറിച്ചു  പ്രചരിച്ചു തുടങ്ങി.
ബ്രൂണോയുടെ ബുദ്ധി, ബ്രൂണോയുടെ ധൈര്യം..തുടങ്ങിയവയെക്കുറിച്ച് വറതേട്ടന്‍  കിടിലന്‍ വാര്‍ത്തകളും ഷെയര്‍ ചെയ്തു.
വേലുക്കുട്ടീടെ ചായപ്പീടികേല്‍ ബ്രൂണോ പുതിയ ചര്‍ച്ചാവിഷയമായി.

"ഒരൂസം വറതേട്ടന്റെ നായ മലര്‍ന്നു കെടന്നു കൊരക്കണ്..
ഇതെന്തു കൂത്താ എന്ന് നോക്കീപ്പളല്ലേ കാര്യം മനസ്സിലായത്‌. ഉയരം ഇല്ല്യല്ലോ.. കഴുത്ത്‌ കഴയ്ക്കാണ്ടിരിക്ക്യാനാ!....
നായായാലും ഒടുക്കത്തെ ബുധ്യാട്ടാ." പാല്ക്കാരന്‍ കുഞ്ഞുന്ന്യേട്ടന്‍ പറഞ്ഞു.

"ഉവ്വ.. അതെന്തൂട്ട് ജീവിയാ.. മരപ്പട്ട്വല്ല,  കൊക്കാന്വല്ല ..  അതിന്യൊക്കെ പട്ടീന്ന് പറയാന്‍ പറ്റ്വോ?
തൊരപ്പനെ പിടിച്ചു ബെല്ട്ടിടീപ്പിച്ചു നിര്ത്യേക്കാ.." രാമന്‍ നായര്‍ പ്രതിപക്ഷ നേതാവും പ്രതിപക്ഷ എമ്മല്ലെയും ഒക്കെയായി സ്വയം മാറി.
തന്‍റെ അഭിമാനതിനേറ്റ മുറിവായി കൈസറിന്റെ തോല്‍വിയെ അയാള്‍ കണ്ടു.

ഫലം..
കൈസറിന്റെ കഴുത്തില്‍ ചങ്ങല വീണു.

"അവന്‍ പോയി ആ കൂരടയ്ക്കേനെ കടിച്ചു കുടഞ്ഞാലേ, ഞാന്‍ സമാധാനം പറയേണ്ടി വരും " അതിനുള്ള കാരണം നായര്‍ നാട്ടുകാരെ ബോധിപ്പിച്ചു.

കൈസറിനു പഴം കഞ്ഞി മാത്രമായി തീറ്റ.
രണ്ടു രൂപേടെ റേഷന്‍ ഇപ്പോക്കിട്ടും എന്ന് വിചാരിച്ചിരുന്നവരെപ്പോലെ മഞ്ഞളിട്ട് വേവിച്ച എല്ലിനു വേണ്ടി അവന്‍ നോക്കിയിരുന്നു.
വെള്ളമടിച്ചു വരുന്ന ദിവസങ്ങളിലൊന്നില്‍ നായരെ നക്കി സ്നേഹം പ്രകടിപ്പിക്കാന്‍ പോയ അവനു പൊതിരെ തല്ലു കിട്ടി.
പിന്നെ അതൊരു പതിവായി.
കൈസറിന്റെ മുരളലിനു പവര് കുറഞ്ഞു അഥവാ കുറച്ചു.
ഒരു കുര ഇവിടെന്നിട്ടാല്‍ അതിന്റെ ഇരട്ടി ശബ്ദത്തില്‍ വേറൊന്നു തോട്ടപ്പുരത്ത്നിന്നും വരുന്നത് കാരണം കുരയും കുറച്ചു.

ഇടയിലെപ്പോലോ ഒരു ദിവസം നായര് സ്നേഹം പ്രകടിപ്പിച്ചപ്പോള്‍ കൈസര്‍ സന്തോഷിച്ചു.
തലോടല്‍ ആസ്വദിച്ചു കിടക്കുന്നതിനിടയില്‍ നായരുടെ കയ്യില്‍ വെട്ടുകത്തി പ്രത്യക്ഷപ്പെട്ടത് അവന്‍ അറിഞ്ഞില്ല.
അതൊന്നുയര്‍ന്നു താന്നപ്പോള്‍ കൈസറിനു നഷ്ടമായത് 'നായത്വ'ത്തിന്റെ പ്രതീകമായ വാലാണ്‌.
"വാല് മുറിച്ചാല്‍ പട്ടിക്കു ശൂരത കൂടും.. അവന്‍ ഫോറിനാവും" എന്നൊക്കെ ഏതോ വിവരദോഷി പറഞ്ഞുകൊടുത്തത് പരീക്ഷണം നടത്തിയതാണ് നായര്‍.
അങ്ങിനെ കൈസര്‍ വാലുമുറിയനായി.
തരം കിട്ടുമ്പോള്‍ ബ്രൂണോ അവന്റെ വാലാട്ടി കാട്ടി കൈസറിനെ കൊതിപ്പിച്ചു.
കിടക്കുന്ന സ്ഥലത്തെ പൂഴി കൂടുതല്‍ താഴ്ത്തി കൈസര്‍ അതില്‍ തല ഒളിപ്പിക്കാന്‍ വിഫല ശ്രമം നടത്തി.
നിലം കുഴിക്കുന്നതിന് വേറെ തല്ലും കിട്ടി.

അവസാനം, കുരയ്ക്കാതെയും അനങ്ങാതെയും ഗതകാല സ്മരണകള്‍ അയവിറക്കി കിടക്കുന്ന കോമയിലുള്ള രോഗിയെപ്പോലെ ആയി അവന്‍ മാറി.
പിള്ളേര്‍ മാങ്ങ പെറുക്കാന്‍ രാമന്‍ നായരുടെ പറമ്പില്‍ കടന്നു തുടങ്ങി.
കൈസറിന്റെ മുന്നിലൂടെ അശോകന്‍ പോയി ദീപയ്ക്ക് ലവ് ലെറ്റര്‍ കൈമാറി!

നായരുടെ വാശി കൂടി.
"തീറ്റയും തിന്നിട്ടു മിണ്ടാതെ കിടക്കുന്നോ, തെണ്ടി പട്ടീ.." അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോള്‍ കയ്യീക്കിട്ടുന്നതെടുത്തു അയാള്‍ കൈസറിനെ അടിച്ചു.

വൈകീട്ട് രണ്ടെണ്ണം വിട്ടു വന്നാല്‍ നായര് വടിയെടുക്കും.
ചങ്ങലയില്‍ കെട്ടിയ കൈസറിനു എത്തുന്നതിന്റെ ഒരടി മുന്നിലായി ഒരു വര വരക്കും.
എന്നിട്ട് ആക്രോശിക്കും
"ഇങ്ങോട്ട് കടക്കടാ.." തുടര്‍ച്ചയായി അടി വരും.
"നീയല്ലേടാ പണ്ട് പരമൂനെ കടിച്ചത്.. എന്നെ കടിക്കടാ..." വീണ്ടും അടി.
ഇത് എല്ലാ ദിവസവും തുടര്‍ന്ന് പോന്നു.
സ്ഥ്രിരം വരച്ചു വരച്ചു 'വര' ഒരു തലവരയായി മാറി.

ഗതി കേട്ട് ഒരു ദിവസം കൈസര്‍ അയാള്‍ക്ക്‌ നേരെ കുറച്ചു ചാടി! പക്ഷെ, 'ലക്ഷ്മണരേഖയ്ക്ക്' അപ്പുറം നില്‍ക്കുന്ന നായര്‍ സേഫ് ആയിരുന്നു.
പിന്നീട് പലപ്പോളും അയാള്‍ക്ക്‌ ഒരു പണി കൊടുക്കാന്‍ കൈസര്‍ ശ്രമിച്ചെങ്കിലും 'വര'യെക്കുറിച്ച് നായര്‍ ബോധവാനായതുകൊണ്ട് നടന്നില്ല.
അങ്ങിനെ ഒരു ദിവസം ഉച്ചക്ക്.. കൈസര്‍ എണീറ്റ്‌ മുന്കാലുകൊണ്ട് വരയിലോന്നു തൊടാന്‍ ശ്രമം നടത്തി.
പറ്റുന്നില്ല. കഴുത്തില്‍ കുരുങ്ങിയ ചങ്ങല അവനെ തടഞ്ഞു.
വീണ്ടും വീണ്ടും പരിശ്രമം. പരാജയം.. വീണ്ടും വീണ്ടും പരാജയം.
പെട്ടെന്ന്, കൈസറിന്റെ തലയില്‍ ബള്‍ബ്‌ കത്തി.
ചങ്ങലയില്‍ പരമാവധി എത്തിച്ചു വരയ്ക്കു പുറം തിരിഞ്ഞു നിന്നപ്പോള്‍ പിന്‍ കാലുകള്‍ കൃത്യം വരയ്ക്കു മുകളില്‍!
ചുറ്റും നോക്കി, ആരുമില്ലെന്നുറപ്പുവരുത്തി ആ വര കൈസര്‍ മണ്ണിട്ട്‌ മൂടി.
എന്നിട്ട് രണ്ടടി പുറകിലോട്ടു മാറി ഒന്നാംതരമൊരു വര വരച്ചുചേര്‍ത്തു.
പിന്നീട് ഒന്നുമറിയാത്ത പോലെ ചുരുണ്ട് കിടന്നു.

സന്ധ്യയായി..
തലയുയര്‍ത്തി നോക്കിയപ്പോള്‍
ബ്രൂണോ അപ്പുറത്തെ പറമ്പില്‍ കുരച്ചു തിമിര്‍ക്കുന്നുണ്ട്.
ചെറിയൊരു ആട്ടത്തോടെ രാമന്‍ നായര്‍ വന്നുകയറി.
കൈസര്‍ ചെറുതായൊന്നു മുരണ്ടു, പിന്നെ കുരച്ചു.

"ആഹ.. വേറാരും വന്നാല്‍ അവനു കുരക്കാന്‍ പറ്റില്ല. ഞാന്‍ വന്നു കേറീപ്പോ നിനക്ക് കുര വന്നു അല്ലേടാ.."

രാമന്‍ നായര്‍ വടിയെടുത്തു.
'പുതിയ വര'യുടെ അപ്പുറത്ത് സേഫായി വന്നു നിന്ന് കൈസറിന്റെ നടുംപുറത്തൊരടി!  
ഒരു നിമിഷം.
കൈസര്‍ സര്‍വ്വ ശക്തിയും സംഭരിച്ചു മുന്നോട്ടു ചാടി.
'മര്‍മ്മം' നോക്കി ചെറിയൊരു കടി.
പുളഞ്ഞു പോയ നായര്‍ മറിഞ്ഞു വീണു.
അടുത്ത ചാട്ടത്തിനു ചങ്ങല പൊട്ടി..
അമല്‍ നീരദിന്റെ സിനിമേലെ നായകനെപ്പോലെ കൈസര്‍ നായര്‍ക്കു നേരെ സ്ലോമോഷനില്‍ നടന്നടുത്തു.

"കൈസറെ, വേണ്ട.." നായര് പതിഞ്ഞ ശബ്ദത്തില്‍ കരഞ്ഞു.
രാമന്‍ നായരായാലും റോമന്‍ നായരായാലും കൈസറിനു മൈ... എന്ന ഭാവത്തില്‍
ഇല്ലാത്ത വാലുകൊണ്ട് പോടാ പുല്ലേ, എന്നാംഗ്യം കാണിച്ചു സാഗര്‍ ഏലിയാസ് ജാക്കി സ്റ്റൈലില്‍ കൈസര്‍ തിരിഞ്ഞു നടന്നു.

പിന്നെ, ഒരു നിമിഷം നിന്ന്, വരതെട്ടന്റെ പറമ്പിലേയ്ക്ക് നോക്കി ഒന്ന് മുരണ്ടു.
ബ്രൂണോ മറുപടിയായി ഒന്ന് കുരച്ചു.
അത്ര മാത്രം..
ഒറ്റ ചാട്ടത്തിനു കൈസര്‍ ആ വേലി കടന്നു.
പിന്നെ, നേരിട്ട് പത്തൊമ്പതാം അടവിലെയ്ക്ക് കടന്നു..പൂഴിക്കടകന്‍!!

ദീനമായ നിലവിളി കേട്ട് ഓടിവന്ന വറതേട്ടന്‍ കണ്ടത് ചോരയൊലിപ്പിച്ചു, വാല് കാലുകള്‍ക്കിടയില്‍ തിരുകി മോങ്ങുന്ന ബ്രൂണോയെയാണ്.
എന്തൊക്കെയാണ് സംഭവിച്ചതെന്ന് അയാള്‍ക്ക്‌ മനസ്സിലായില്ല.

കൈസറിനെ പിന്നെ ആരും കണ്ടില്ല.

ഉണ്ടായ കാര്യങ്ങളൊന്നും നാണക്കേട്‌ മൂലം രാമന്‍ നായര്‍  ആരോടും പറഞ്ഞുമില്ല.

ബ്രൂണോ ആ സംഭവത്തിന്‌ ശേഷം ഒരു പേടിത്തൂറിയായി മാറി!
ഏതു പട്ടിയുടെയും തലവെട്ടം കണ്ടാലും അവന്‍ മോങ്ങാന്‍ തുടങ്ങി.

കാലം കടന്നു പോയി.

'കൈസറെ ഇപ്പൊ കാണാറില്ലല്ലോ' എന്ന ചോദ്യത്തിന് നായര്‍ പറഞ്ഞു.

''എന്താ ചെയ്യാ..
ഇത്രേം അനുസരണ പട്ടികള്ക്ക് ഉണ്ടാവാന്‍ പാടില്ല!
ഞാന്‍ കഴിഞ്ഞ തുലാത്തില് അവനേം കൊണ്ടൊന്നു ചൂണ്ടയിടാന്‍ പോയതാ..
കൈസറിനെ  അറിയാലോ..
പിടിക്കടാ.. ന്ന് പറഞ്ഞാ അവന്‍ അത് പിടിച്ച് കൊണ്ടെ തിരികെ വരൂ..
ഒരു മുയലോടണ കണ്ടപ്പോ, പിടിക്കട കൈസരെ.. ന്നു ഞാനൊന്ന് പറഞ്ഞു പോയി..
... ഹ്മം ....ആ പോക്ക് പോയതാ..
ഇപ്പൊ ഏഴെട്ടു മാസായി...
എന്താ കഥ...ല്ലേ?''

നെറ്റി ചുളിച്ച കേള്വിക്കാരനോട് നായര്‍ ഒരു ചോദ്യം കൂടെ ചോദിച്ചു.

"അല്ല രാഘവാ..
മൊയലിനു ഏഴെട്ടു മാസോക്കെ നിര്‍ത്താണ്ടോടാന്‍ പറ്റ്വോ?"  

Monday, August 1, 2011

ക്യാഷ്

ഓടിപ്പാഞ്ഞു തിമിര്‍ക്കുന്ന പിള്ളേരും പണ്ടത്തെ കാര്യങ്ങള്‍ അയവിറക്കി ആഞ്ഞു ചിരിച്ചു ചുമയില്‍ അവസാനിക്കുന്ന വിശേഷങ്ങളുമായി വയസ്സായവരും പന്തലിനു മോടി പിടിപ്പിക്കുന്നവരും ആഭരണം കാണാന്‍ വന്നു അടക്കം പറച്ചിലുകളിലൂടെ വിശേഷങ്ങള്‍ കൈമാറുന്ന അയല്‍ക്കാരികളും ഒക്കെയായി മനസ്സമ്മത തലേന്നിന്റെ ആവേശത്തിലായിരുന്നു ജേക്കബേട്ടന്റെ വീട്. കത്താതിരുന്ന മാലബള്ബ്  കത്തിക്കാനുള്ള  പരിശ്രമത്തിലായിരുന്ന എന്നെ ജേക്കബേട്ടന്‍ തോണ്ടി വിളിച്ചു.  

"അതൊക്കെ വേറാരെങ്കിലും ശേര്യാക്കിക്കോളും. മോന്‍ വന്നോര്‍ക്ക് ചോറ് കൊടുക്കാനുള്ള കാര്യം നോക്കിയേ"

"അത് എല്ലാം റെഡി ആണല്ലോ. ചേട്ടന്‍ അകത്തൂന്ന് ആള്‍ക്കാരെ വിളിച്ചോ. മ്മടെ പിള്ളേരൊക്കെ വെളമ്പാന്‍ മുട്ടി നിക്ക്വാ. അത് പോട്ടെ, ബാക്കില്‍ ഏതാ സാധനം? നല്ല മണം വരണ്ണ്ടല്ലോ.. എത്രണ്ണം പൂശി?"

ഏയ്‌.. രണ്ടെണ്ണം. മോന്‍ ഇപ്പൊ അടിക്കണ്ടാട്ട. ഈ ഊണിന്റെ ബഹളം ഒന്ന് തീര്‍ന്നോട്ടെ. ഒരാള് ബോധത്തില്‍ വേണ്ട്രാ... അതോണ്ടാ. 
അല്ലെ തന്നെ അറിഞ്ഞൂടെ, എലെച്ചവിട്ടി വഴക്കുന്ടാക്കണ ടീമാ എന്‍റെ ബന്ധുക്കള്. നീ പേടിക്കണ്ട, ഷിബു കൊടുത്തയച്ച ഒരു കുപ്പി ഞാന്‍ മാറ്റി വച്ചണ്ട്. 
വെളമ്പ്‌ കഴിയുമ്പോ മ്മക്ക് പൊരിക്കാം. എന്നട്ട് ഒരുമിച്ചു ഊണ് കഴിക്കാം ട്ടാ."

എന്‍റെ കൂട്ടുകാരന്‍ ഷിബൂന്റെ അപ്പനും പ്രായഭേദമന്യേ എല്ലാ നാട്ടുകാരുടെയും ചങ്ങാതിയും വേണ്ടപ്പെട്ടവനും ആണ് ജേക്കബേട്ടന്‍.
വിദ്യാഭ്യാസം വട്ടപൂജ്യം. ന്നാലും ഒപ്പിടാനൊക്കെ നല്ല അറിവാ!
എല്ലുമുറിയെ പണിയെടുക്കുക, നല്ല പോലെ ഭക്ഷണം കഴിക്കുക, ആവശ്യത്തിനു കുടിക്കുക, സദാ പുഞ്ചിരിക്കുക തുടങ്ങിയവ ആളുടെ പ്രധാന ഗുണങ്ങള്‍.

നാല് മക്കള്‍. മൂന്നു പെണ്ണും ഒരാണും. മൂന്നാമനാണ് ഷിബു - ഇപ്പോള്‍ ഗള്‍ഫില്‍.

മനസ്സമ്മതം നടക്കാന്‍ പോകുന്നത് ഏറ്റവും താഴെയുള്ള കുട്ടിയുടെയാണ്.

ഷിബൂന്റെ പണ്ടേ തൊട്ടുള്ള കൂട്ടുകാരനായതുകൊണ്ട് എന്നെ വല്ല്യ കാര്യമാണ് പുള്ളിയ്ക്ക്.

ഇടയ്ക്ക് കാണുമ്പോ "ഡാ വനെ, ഷിബു വിളിക്ക്യാര്‍ണ്ടാ?" ന്നൊക്കെ ചോദിക്കുകയും അവന്‍ കൊടുത്തു വിട്ടതാന്നു പറഞ്ഞു ടൈഗര്‍ ബാമോ ആക്സ് ഓയിലോ ഒക്കെ തരുകേം ചെയ്യും.

ചോറും മീന്ചാറും ഒപ്പം കായേം പോത്തും ഇലകളില്‍ നിരന്നു.
വിളിച്ചിരുത്തലും വിളമ്പും ആഘോഷവുമായി പാതിരാവായി.

"ജെക്കബെട്ടാ, ഞാനെറങ്ങാ ട്ടാ" ന്നു പറഞ്ഞു ഇറങ്ങാന്‍ നേരത്ത് ആള്‍ എന്‍റെ അടുത്ത് വന്നു. 

"മോനെ, നാളെ നേരത്തെ തന്നെ വരണം. നാളത്തെ ഒരു കാര്യം നിന്നെ എല്പ്പിക്കാനുണ്ട്. "

"എന്തൂട്ടാ കാര്യം?"

"ഇപ്പൊ പോയിക്കെടന്നു ഒറങ്ങിക്കോ. അത് നാള്യല്ലേ. നേരത്തെ ഇങ്ങട് എത്ത്യാ മതി."

എന്ത് പുലിവാലാണാവോ എന്ന് ചിന്തിച്ചു ഞാന്‍ വീട്ടില്‍ പോയി കിടന്നുറങ്ങി.

രാവിലെ എണീറ്റ്‌ ഡ്രസ്സ്‌ ഒക്കെ മാറി കുട്ടപ്പനായി ഷിബൂന്റെ വീട്ടിലെത്തിയപ്പോള്‍ ജെക്കബേട്ടന്‍ വീടിന്റെ മുന്‍പില്‍ തന്നെ നില്‍പ്പുണ്ട്.
ഞാന്‍ ഒരു വെല്യ ചിരി പാസാക്കി. 

"ഞാന്‍ പകച്ചു നിക്കാര്‍ന്നു. നീ നേരം വൈകണ കണ്ടപ്പോ. ഇപ്പൊ ആശ്വാസായി." ജേക്കബേട്ടന്റെ മറുപടി.
"ഞാന്‍ എത്തുംന്നു പറഞ്ഞാ എത്തിയിരിക്കും. ചേട്ടന്‍ എന്തിനാ ടെന്‍ഷന്‍ അടിക്കണേ?"
"നിന്നെ ഒരു കാര്യം എല്പ്പിക്കണമെന്നു ഞാന്‍ ഇന്നലെ പറഞ്ഞില്ലേ? അതാ"

ഞാന്‍ ചുറ്റും നോക്കിയപ്പോള്‍ സര്‍വ്വത്ര ബന്ധുക്കളും മനസ്സമ്മതത്തിനു പോകാന്‍ റെഡി ആയി നില്‍പ്പുണ്ട്.
എല്ലാവരും എന്നേം ജെക്കബെട്ടനേം നോക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ സീരിയസ് ആയി.

"എന്താ കാര്യം?"

"നീയിങ്ങു വന്നേ.." എന്നേം വിളിച്ചു ചേട്ടന്‍ പന്തലിനു പുറത്തേയ്ക്ക് നടന്നു.

ഞാന്‍ എന്തോ പന്തികേട്‌ മണത്തു. ദൈവമേ, എന്ത് കുന്തമാണാവോ പറയാന്‍ പോണത്.
തെക്കെപ്പുറത്തെ തെങ്ങിന്റെ ചോട്ടിലെയ്ക്ക് എന്നെ മാറ്റി നിര്‍ത്തി ജെക്കബേട്ടന്‍ പറഞ്ഞു.

"ഷിബു ഉണ്ടെങ്കില്‍ ഇത് മോനോട് പറയേണ്ട കാര്യല്ല്യ... ന്നാ ഇപ്പൊ അവനില്ലല്ലോ.."

"ചേട്ടാ.. കാര്യം പറയൂ.." എനിക്ക് പൊറുതി മുട്ടി.

"അതേയ്, ഞങ്ങളിപ്പോ പള്ളീ പോവും.. ഒരു പന്ത്രണ്ടാവും വരാന്‍. 
അപ്പൊ ചെക്കന്റെ വീട്ടുകാരും ഉണ്ടാവുമല്ലോ..
അവര്‍ വന്നാല്‍ ഉടനെ ചെയ്യണ്ട ഒരു കാര്യം ആണ് മോനെ എല്പ്പിക്കാനുള്ളത്."

ഞാന്‍ കാതും കരളും കൂര്‍പ്പിച്ചു.

"അവര്‍ വന്ന ഉടനെ ക്യാഷു കൊടുക്കണം.. അതാണ്‌ നീ ചെയ്യേണ്ട കാര്യം."

"എന്ത്? "

"ക്യാഷേയ്.. അത് നീ കൊടുക്കണം."

"ജെക്കബേട്ടന്‍ എന്തൂട്ടാ ഈ പറയണേ..? ഞാനോ?"

"അല്ലാതെ പിന്നെ, എന്‍റെ ഷിബു ഉണ്ടായിരുന്നെങ്കില്‍ അവനല്ലേ അത് ചെയ്യാ?"

ഞാന്‍ ഇരവിഴുങ്ങിയ പാമ്പിന്റെ പോലെ ആയി. 
ബന്ധുക്കളും വേണ്ടപ്പെട്ടവരുമായി പത്തമ്പത് പേര്‍ അവിടെയുണ്ട്. അതില്‍ തന്നെ, ആവശ്യം പോലെ കാരണവന്മാരും.
ജേക്കബേട്ടന്റെ അളിയന്‍മാര്‍ മുതല്‍ രണ്ടു അനിയന്മാര്‍ വരെയുള്ള ഇടിവെട്ട് കേസുകള്‍ വേറെ.
ഇനി മുപ്പതു തെകയാത്ത ഞാനാണോ അത് കൊടുക്കേണ്ട ആള്?
മാത്രവുമല്ല, ചെറുക്കന്‍ വീട്ടുകാര്‍ നോക്കുമ്പോള്‍ ഞാന്‍ ആരാ? അവര്‍ അതില്‍ എന്തൊക്കെ അര്‍ത്ഥങ്ങള്‍ ചിന്തിക്കും?
എന്തിനു എന്‍റെ പെങ്ങള്ടെ കല്യാണത്തിന് പോലും ഞാന്‍ അങ്ങിനെയൊരു കാര്യം ചെയ്തിട്ടില്ല.
എന്‍റെ വീട്ടുകാര്‍ എന്ത് വിചാരിക്കും?
നാട്ടുകാര്‍ എന്ത് വിചാരിക്കും? 
ഇയാള്‍ക്കെന്താ പ്രാന്തായാ..? എന്‍റെ മനോവിചാരങ്ങള്‍ കാട് കേറി.

"നീ എന്തൂട്ടാ മോനെ ഇത്ര ആലോചിക്കണേ. ഈ കാര്യോന്നും എന്‍റെ ബന്ധുക്കള്ന്നു പറയണ മറ്റതുകളെ ഏല്‍പ്പിക്കാന്‍ പറ്റില്ലെടാ. അതോണ്ടല്ലേ.."

"അല്ല.. ഞാന്‍.. അതല്ല ജേക്കബേട്ടാ.."

"ഒരു വേഷമോമില്ല.. സംഭവം അവടെ ശേര്യാക്കി വെച്ചണ്ടാവും. അത് നീ അങ്ങട് എടുത്തു അവര്‍ക്ക് കൊടുക്കാ.. അത്രന്നെ. "

എന്‍റെ കയ്യിലെ പിടി വിട്ടു പള്ളീല്‍ പോവാന്‍ നില്‍ക്കുന്നവരോടായി  "ന്നാ, നമുക്കെറങ്ങാട്ടാ.."  എന്നും പറഞ്ഞു ജെക്കബേട്ടന്‍ പോയി.
പകച്ചു നില്‍ക്കുന്ന എന്നെ നോക്കി എന്തോ പരസ്പരം പറഞ്ഞുചിരിച്ചും കൊണ്ട് രണ്ടുമൂന്നു പേര്‍  വീടിനകത്തെയ്ക്കും.
ആദ്യായിട്ട് ചാര്സൌ ബീസ് മുറുക്കിയ ആളെപ്പോലെ ഞാന്‍ വിയര്‍ത്തു. 
എന്താ ചെയ്യേണ്ടതെന്ന് ഒരു പിടുത്തവുമില്ലാതെ ഞാന്‍ പന്തലില്‍ ചെന്നിരുന്നു.  

പാചകപ്പുരയില്‍ പാചകം മേമ്പൊടി വിതറുന്ന ഘട്ടത്തില്‍. 
ചെറുക്കാനും പെണ്ണിനും ഇരിക്കാനുള്ള കസേരയോരുക്കുന്ന ചിലര്‍ പന്തലിലുണ്ട്.
വയറുവേദന, തലവേദന, തല ചുറ്റു തുടങ്ങിയ എന്തെങ്കിലും നമ്പര്‍ അടിച്ചു വീട്ടിലേയ്ക്ക് മുങ്ങിയാലോ..
ഏയ്‌.. വയറെളക്കാ ബെസ്റ്റ്. അത് പെട്ടെന്ന് സംഭവിക്കാമല്ലോ... 
അങ്ങിനെ ചിന്തകള്‍ നടത്തിയും വെട്ടിതിരുത്തിയും  ഒരു തീരുമാനത്തിലെത്താതെ ഞാനിരുന്നു.  

"ദേ അവരെത്തീ ട്ടാ.."
ഞാന്‍ ചാടിയെണീറ്റു. മാര്‍ക്കെറ്റിലെ സൈതാലിക്കയുടെ  കടയില്‍ തൂങ്ങിക്കെടക്കാന്‍ ഊഴം കാത്തു നിക്കുന്ന ആടിന്റെ പോലെ നിന്നു.
ജേക്കബേട്ടന്‍ ചിരിച്ചു അര്മ്മാടിച്ചാണ് വന്നു കേറിയത്‌. 

"എന്താ, ഒരു ഉഷാറില്ലാതെ? എല്ലാവരും ഇരിക്ക്. ആ കസേരകള്‍ ഒന്ന് നേരെ ഇട്ടു കൊടുത്തെ.. " ആള് ഫുള്‍ സ്വിങ്ങിലാണ്.
"മോന്‍ വാ..മ്മക്ക് കൊടുക്കാന്‍ നേരായീട്ടാ " എന്നെ ജെക്കബേട്ടന്‍  വീട്ടിനകത്തെയ്ക്ക് വിളിച്ചു. 

ഞാന്‍ ഒരു വളിഞ്ഞ ചിരി ചിരിച്ചു യാന്ത്രികമായി ആളെ പിന്‍തുടര്‍ന്നു. 

"അതേയ് .. ഹരീനേം സത്യനേം കൂടി വിളിച്ചോ..ക്യാഷു കൊടുക്കാന്‍ നിനക്കൊരു സഹായാവട്ടെ. അല്ലെങ്കില്‍ ഞാന്‍ തന്നെ വിളിക്കാം."

ഇയാള്‍ ഒരു വണ്ടി ക്യാഷാണോ കൊടുക്കാന്‍ പോണത്? സത്യത്തില്‍ ഇങ്ങേര്‍ക്ക് വട്ടായാ? തുടങ്ങിയ വിചാരങ്ങള്‍ എന്‍റെ തലയ്ക്കു ചുറ്റും പറന്നു.
സത്യനും ഹരിയും എന്‍റെ അടുത്ത് വന്നു.

"ഡാ എന്തൂട്ടാ ക്യാഷിന്റെ കാര്യം? നിന്നെ എല്പ്പിച്ചണ്ട്ന്നാണല്ലോ പറഞ്ഞത്?"
"എന്‍റെ പോന്നു ഗെടികളെ.. എന്താ സംഭവംന്നു എനിക്കറിയില്ല.." പറഞ്ഞു മുഴുവനാക്കും മുന്‍പ് ആളെത്തി..

"അപ്പൊ, പിള്ളേരെ, ക്യാഷു ദപ്രത്തെ മുറീല് വെച്ചണ്ട്. അത് നിങ്ങള് കൈകാര്യം ചെയ്തോ. ഞാന്‍ കലവറയിലൊന്ന് പൂവാ.." 

മുഖത്തോട് മുഖം നോക്കി ഞങ്ങള്‍ അപ്പുറത്തെ മുറീല്‍ ചെന്നു.

അപ്പോള്‍..
രണ്ടു ട്രെകളിലായി നല്ല ഓറഞ്ചു കളറില്‍ പത്തറുപതു ഗ്ലാസ്സുകളില്‍ നിരന്നിരിക്കുന്നു.. 
രസന കലക്കി കുട്ടപ്പനാക്കിയ സ്ക്വാഷ്.. അതായത് ജേക്കബേട്ടന്റെ ക്യാഷ്!! 



Wednesday, July 27, 2011

സര്‍ട്ടിഫിക്കറ്റു

ലോണ്‍ എടുക്കാന്‍ ഓടിയോടി രാവുണ്ണിയേട്ടന്റെ പണ്ടം കലങ്ങി. ഇന്നെങ്കിലും കാശ് കിട്ടില്ല്യെങ്കില്‍ പണിയാവും.

ആദ്യം ആധാരം. അത് കൊണ്ട് ചെന്നപ്പോ മുന്നാധാരം. അച്ഛന്, മുത്തച്ഛന്‍ ഇഷ്ട്ടദാനം നല്‍കിയതാണെന്നു തെളിയിക്കാന്‍ വില്ലെജീന്നു സാക്ഷ്യപത്രം, പഞ്ചായത്ത് മെമ്പറുടെ റെക്കമെന്റ്റ്,നിലവില്‍ ലോണൊന്നുമില്ലെന്നു തെളിയിക്കാന്‍ നോട്ടറിയുടെ സര്‍ട്ടിഫിക്കറ്റ്. കരം അടച്ചതിന്റെ രസീത്...

കണ്ണീക്കണ്ടവന്റെയൊക്കെ കയ്യും കാലും പിടിച്ചും കാശ് കൊടുത്തും എല്ലാം ഒരു കണക്കിന് ഒപ്പിച്ചു  അവസാനം മാനേജര്‍ ദൈവത്തിന്റെ അടുത്ത് ഹാജരായി.

"സാറേ, എല്ലാം ഉണ്ട്.. ഒന്ന് വേഗം ശര്യാക്ക്യാ ഉപകാരം. പത്തൂസായി ഓട്ടം തൊടങ്ങീട്ടേ, അതാ"

തെരഞ്ഞെടുപ്പിന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക പരിശോധിക്കുന്ന പോലെ, തിരിച്ചും മറിച്ചും കൂലംകഷമായ ഒരു പരിശോധന.
ദൈവത്തിന്റെ പുരികത്തിന്റെ ചുളിവുകൾക്കനുസരിച്ചു രാവുന്ന്യേട്ടന്റെ മുഖത് നവരസങ്ങള്‍ വിരിഞ്ഞു. 
അവസാനം എല്ലാ പേപ്പറുകളും കൂടി മേശപ്പുറത്തേയ്ക്ക് എറിഞ്ഞിട്ടു ഇവനൊക്കെ എവടന്ന് വരുന്നു എന്ന റോളില്‍

"ഇതിലെവ്ട്യണ്ടോ? കുടിക്കെട സര്‍ട്ടിഫിക്കറ്റ്?"

അങ്ങന്യേം ഉണ്ടോ ഇനിയൊരു മാണം, ഇയാള്‍ ഇതിനു മുന്നോന്നും ഇങ്ങന്യൊരു സാധനതിനെപ്പറ്റി പറഞ്ഞട്ടില്ല്യല്ലോ എന്ന ചിന്തയില്‍ മുഴുകി, പത്ത് ദിവസം ഓടിയ നെട്ടോട്ടവും ഇനി ഓടേണ്ട ഓട്ടവും മനസ്സില്‍ കണ്ടു രാവുണ്ണിയേട്ടന്‍ ദൈവപ്രീതിക്കായി കരുണം, ശോകം തുടങ്ങി തന്നാലാവുന്ന രസങ്ങളൊക്കെ മുഖത്ത് വീണ്ടും വരുത്തി നോക്കി..

എവിടെ, ദൈവം സ്ഥിരമായുള്ള പുച്ഛത്തില്‍ തന്നെ.

തരിച്ചു കയറിയ ദേഷ്യം അടക്കി, ശബ്ദം താഴ്ത്തി, വിനീതനായി, രാവുണ്ണിയേട്ടന്‍ ചോദിച്ചു..

"സാറെ, അതിനി എപ്പളാ ശരിയായിക്കിട്ടാന്നറിയില്ല്യ.. 
തല്‍ക്കാലം ഒന്ന് ചെറുതായിട്ട് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റ്വോ?
വാസൂന്റെ കള്ളുഷാപ്പിലെ 'കടം കുടി' സര്‍ട്ടിഫിക്കറ്റു കൊണ്ട് തരട്ടെ? 
അതാവുമ്പോ പറ്റുപടി ഉള്ളതാ. വേഗം കിട്ടേം ചെയ്യും."