Powered By Blogger

Thursday, December 1, 2011

ദ ലാസ്റ്റ് ഹീറോ - കൈസര്‍ - 5

ദൈവികപരിവെഷത്തിലാണ് കൈസര്‍ ഇപ്പോള്‍! അവന്റെ രൂപാന്തരം ഈ ലിങ്കുകളില്‍നിന്നു വായിച്ചറിയാം.









ദ ലാസ്റ്റ് ഹീറോ 
കൈസര്‍ -

തുടര്‍ന്നുള്ള ദിനങ്ങളില്‍ ഗ്രാമത്തിന്റെ വിഷമസ്ന്ധികളില്‍ ആശ്വാസമേകുന്ന ഒരത്ഭുതമായി കൈസര്‍ മാറി. പശൂനു പാലുകൂടാന്‍ മുതല്‍ പാടത്തു മുഞ്ഞയിറങാതിരിക്കാന്‍ വരെയുള്ള പ്രാര്‍ത്ഥനകളില്‍ ഓരോ പങ്ക് കൈസറിനും അവര്‍ നീക്കി വച്ചു!

പേപ്പറിലെ ഭാഗ്യക്കുറി ഫലം നോക്കുന്നതിനു മുന്‍പ് ചെത്തുകാരന്‍ ഭാസ്കരന്‍ “കൈസറേ, ഇതു അടിച്ചാല്‍ നിനക്കെന്നും ഓരോ ഗ്ലാസ് കള്ള്  ” എന്നു പറഞ്ഞതു വേലുക്കുട്ടിയുടെ ചായക്കടയില്‍ ചിരിക്കു തിരി കൊളുത്തി. “അവനെ കണ്ടാ ഞാന്‍ ആവശ്യമുള്ളതു കൊടുത്തൊളാം കള്ള് നീ ഇങ്ങ്ടു തന്നെക്ക്!“ രാമന്‍ നായര്‍ തമാശയില്‍ പങ്കു ചേറ്ന്നു.

“ചിരിക്കണ്ട.. ഇപ്പൊ കൈസറാ ദൈവം.” ഭാസ്കരന്റെ സീരിയസ്സായ സംസാരത്തില്‍ ചിരിക്കൂട്ടം സംസാരം നഷ്ടപ്പെട്ട് മുഖത്തൊട് മുഖം നോക്കി. പിന്നെ, ചായയുടെ ആവിയൂതി ചൂടാറ്റുന്നതിലും പുട്ടിന്‍ കഷണങ്ങള്‍ക്കിടയില്‍ തേങ്ങ കുറവാണൊ എന്നു പരിശോധിക്കുന്നതിലും മുഴുകി.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം, വീട്ടിനുള്ളില്‍ എന്തൊ അടക്കം പറച്ചിലുകളും മുറുമുറുക്കലുകളും രാമന്നായര്‍ ശ്രദ്ധിച്ചു.

എന്തേ, ഒരു ഗൂഡാലോചന.. അമ്മേം മക്കളും കൂടി ഇനീം എന്തെങ്കിലും ഒപ്പിക്കാന്‍ പരിപാടിയിണ്ടാ?“

എയ്.. അതൊന്നുമല്ല.ഇത് വേറൊരു അല്ല, ഒന്നുല്ല്യ.

ഇനീം മുന്‍പത്തെ പൊലെ വല്ലതും സംഭവിച്ചാ.. ഞാന്‍ ഈ ഉത്തരത്തുമ്മെ ഇണ്ടാവും, തൂങ്ങീട്ട് ഉള്ള കാര്യം പറഞ്ഞേക്കാം

ആവശ്യമില്ലാത്ത കാര്യങ്ങള്‍ എന്തിനാ ആലൊചിച്ചു കൂട്ടണെ? ഞങ്ങള്‍ ഒന്നു ആശുപത്രീല്‍ പൊയ്ക്കൊട്ടെ?”

എന്തേ, എന്തു പറ്റി? രമയ്ക്കു പനിയ്ക്കുന്നുണ്ടൊ?”

“രമയ്ക്കു ഒരു കൊഴപ്പോം ഇല്ല്യ. വിടില്ലാന്നു പറയരുത്.. മ്മടെ കൊച്ചുവാവ, മീനുട്ടി.. ആശുപത്രീലാ. ഇത്തിരി കൂടുതലാന്നാ പറയണെ..കണ്ണ് നിറഞ്ഞ്, വിറയ്ക്കുന്ന ശബ്ദത്തില്‍ ഭാരതിയമ്മ പറഞ്ഞു. യാചനയുടെ ദൈന്യഭാവങ്ങളുമായി രമയും വീണയും നിന്നു.

രാമന്നായരുടെ നെഞ്ചില്‍ ഒരു തുടി കൊട്ടുയര്‍ന്നു. മുത്തച്ചാ എന്ന ഒരു വിളി അശരീരിപൊലെ കാതു തുളച്ചു കടന്നു പൊയി.

എന്താന്നു വച്ചാ ചെയ്തൊ. എന്നൊടു ചോദിച്ചിട്ടല്ലല്ലൊ നിങ്ങളൊന്നും ചെയ്യണതു.
പരമാവധി നിസ്സംഗത മുഖത്തു വരുത്തി അയാള്‍ പറഞ്ഞു.

ഉച്ച തിരിഞ്ഞു അവര്‍ തിരിച്ചെത്തുന്നതു വരെ അയാള്‍ വീട്ടില്‍ തന്നെ ഇരുന്നു. നെഞ്ചിലെ തുടികൊട്ട് ഇടയ്ക്കു മുറുകിയപ്പൊള്‍ പത്തായപ്പുരയില്‍ സൂക്ഷിച്ച് വച്ചിരുന്ന കുപ്പീന്നു രണ്ടെണ്ണം വിട്ടു.  ഭാര്യയും മക്കളും വന്നപ്പൊള്‍ ഒട്ടും താല്പര്യമില്ലാത്ത ഭാവത്തില്‍ അവരുടെ വാക്കുകള്‍ക്കു കാതോര്‍ത്തു.

നാളെ പറയാമെന്നാ പറഞ്ഞേക്കണെ, കഫം ട്യൂബ് ഇട്ടു എടുക്കാ. വാവ ചില്ലു കൂട്ടിലന്ന്യാ. മുന്‍പ് തെക്കേലെ ജാനൂന്റെ മോള്‍ടെ കുട്ടി സുഖല്ല്യാണ്ട് കെടന്നപ്പോ പൊയി കണ്ട അതേ സ്ഥലത്ത്. ആരേം കാനിക്കണില്ല്യ. വരാന്തേലു നിന്നാ കാറ്റത്തു കറ്ട്ടന്‍ നീങ്ങുമ്പൊ എടേക്കൂടെ ഇത്തിരീശ്ശെ കാണാം. ദീപ മുറീലാ. പാലു കൊടുക്കാന്‍ മാത്രം മോള്‍ടെ അടുത്തേക്കു പൊവും.ഭാരതിയമ്മ പറഞ്ഞു.

ഒരു പൊക്കങ്ട് പോയാ.. പിന്നെ തിരിച്ചു വരണംന്നു ഒരു ആഗ്രഹൊമില്ലല്ലേ. ജന്തുക്കള്‍. കാലത്തു പോയതാ.. നായര്‍ ദേഷ്യ

ഇതെന്തൂട്ട് മനുഷ്യനാ.. വെറുതേയല്ല ദീപേച്ചി രക്ഷപ്പെട്ടതുരമ വീണയോട് അടക്കം പറഞ്ഞു.

ഡീ.. ഞാന്‍ കേക്കാന്‍ പാകത്തിനു പറയടീ..

വെറുതെയല്ല, മറ്റേ സാധനം വലിച്ചു കേറ്റ്യേക്കല്ലേ. ഞാന്‍ ചത്താലും നിങ്ങളു ഇതീ കൂടുതലൊന്നും കാണിക്കാന്‍ പൊണില്ല. അറിയാം.നിങ്ങള്‍ പൊയേ പിള്ളേരെഭാരതിയമ്മ പറഞ്ഞു. അവരുടെ കണ്ണീരു തറയില്‍ വീണു ചിതറി.

ഇനി അതും പറഞ്ഞു നിന്നു മോങ്ങീക്കോ. ഞാന്‍ ഒരിടം വരെ പൊവാ.. രാത്രി വൈകീട്ടെ തിരിച്ചു വരൂ.
ഷര്‍ട്ടു എടുത്തിട്ട്, മുണ്ട് മാറി വെള്ളമുണ്ട് ഉടുത്ത് നായര്‍ പുറത്തേയ്ക്കിറഞ്ഞി.

എവിടേയ്ക്കാ നായരേ, മൂന്ത്യ നേരത്ത്?“
ടൌണിലേയ്ക്കു, ആറുമണീടെ ബസു കാത്തു നിക്കുമ്പോള്‍ കുമാരന്‍ ചൊദിച്ചു.

മലഞ്ചരക്കു കൊടത്ത പീടികേന്നു കാശ് കിട്ടാന്‍ണ്ട്. വാങ്ങണം.

ഹയ്.. അപ്പൊ തിരിച്ചു ബസു കിട്ടില്ലല്ലോ നായരേ, ഇത്തിരിം കൂടെ നേരത്തേ എറങ്ങാറ്ന്നില്ലേ?”

അതു സാരല്ല്യടോ.. തിരിച്ചു നടക്കാം
ബസില്‍ കയറി ടൌണിലിറങ്ങി കിട്ടാനുള്ള കാശും വാങ്ങി നായര്‍ മുന്നോട്ടു നടന്നു.
ദ്വാരകയില്‍ കയറി ചായേം നെയ് റോസ്റ്റും കഴിച്ചിറങ്ങിയപ്പൊള്‍ ഏഴര മണി.
രാത്രീലേയ്ക്കുള്ള ഭക്ഷണപ്പൊതികളുമായി അകത്തേയ്ക്കു പൊകുന്ന ആളുകള്‍ക്കൊപ്പം നായര്‍ ആശുപത്രിയില്‍ കടന്നു. മുന്‍പ് വന്നിട്ടുള്ളതിനാല്‍ കുട്ടികളുടെ ഐ സി യു കണ്ടു പിടിക്കാന്‍ നേരം പിടിച്ചില്ല. മുന്നിലുള്ള വരാന്തയിലൂടെ പോകുന്നവര്‍ക്കിടയിലൂടെ അയാള്‍ ഒന്നു ചുറ്റിത്തിരിഞ്ഞു. ഫാനിന്റെ കാറ്റത്തു ഇളകുന്ന കര്‍ട്ടനിടയിലൂടെ ഒരു കുഞ്ഞിന്റെ ഡ്രിപ്പു കയറിക്കൊന്ണ്ടിരിക്കുന്ന കൈകള്‍ മാത്രം അയാള്‍ കണ്ടു. നെഞ്ഞിടിപ്പു കൂടി. കണ്ണുകള്‍ സജലങ്ങളാവുന്നതും തൊണ്ട വരെയെത്തി ഒരു ഗദ്ഗദം പിന്‍ വാങ്ങിയതും  അയാളറിഞ്ഞു. ചില്ലിനടുത്തു പതുങ്ങി നില്‍ക്കുന്ന തന്നെ അതു വഴി കടന്നു പോയ നെഴ്സ് ശ്രദ്ധിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞ് പിന്തിരിയുമ്പൊള്‍ വരാന്തയുടെ അറ്റത്ത് തന്നെത്തന്നെ നൊക്കി നില്‍ക്കുന്ന മുരളിയെ കണ്ട് നായര്‍ പകച്ചു.

അടുത്തു വന്ന് ഇടറുന്ന ശബ്ദത്തില്‍ മുരളി പറഞ്ഞു..
എങ്ങിന്യാ വിളിക്കണ്ടെന്നറിയില്ല..
എന്നൊട് ക്ഷമിക്കണം.
വാവേനെ കാണാന്‍ വന്നൂലൊ.. അത് മാത്രം മതി..
ഞാന്‍ ദീപോട് പറയട്ടെ..

രാമന്‍ നായര്‍ കണ്ണീരു പടര്‍ന്ന കണ്ണുകളുയര്‍ത്തി മുരളിയെ നോക്കി.
വേണ്ട.. ആരൊടും പറയണ്ട.. പറയരുത്.
സ്നേഹവും വാത്സല്യവും ആ മുഖത്ത് മിന്നി മറഞ്ഞു.

മോള്‍ക്കു……….?” കര്‍ട്ടനിട്ടു മറച്ച ചില്ലു ചൂണ്ടി അയാള്‍ ചൊദിച്ചു.

നാളെ പറയാമെന്നാ പറഞ്ഞേക്കണത്  , ചെലപ്പൊ മെഡിക്കല്‍ കോളേജിലേയ്ക്കു കൊണ്ടോണ്ടി വരും.

ഏയ്.. അതൊന്നും വേണ്ടി വരില്ല്യ.. ഭഗവതി കൂട്ടിനുന്ണ്ടാവും.” നായര്‍ സമാധാനിപ്പിച്ചു.

ആരെങ്കിലും വരുന്നുണ്ടോ എന്ന് ചുറ്റും നോക്കി മടിയില്‍ ചുരുട്ടി വച്ചിരുന്ന  ഒരു പിടി നോട്ടു മുരളിയുടെ കൈയില്‍ നിര്‍ബന്ധിച്ചു ഏല്‍പ്പിച്ചു.
 വേണ്ട എന്നു പറയരുത്.. ന്റെ മനസ്സമാധാനത്തിനാ..

കര്‍ട്ടന്‍ കാറ്റിലിളകുന്നുണ്ടൊ എന്നു ഒന്നുകൂടെ നോക്കി അയാള്‍ തിരിച്ചു നടന്നു.

ആളൊഴിഞ്ഞ വഴിയിലൂടെ തിരിച്ചു നടക്കുമ്പൊള്‍ നായര്‍ കരയുകയായിരുന്നു. വിഷമം കൊണ്ട് നെഞ്ചില്‍ അമ്മികേറ്റി വച്ചതു പൊലെ ഭാരമേറുന്നതും കാലുകള്‍ക്കു ബലം കുറയുന്നതും അയാളറിഞ്ഞു. ആരോ  തന്നോടൊപ്പം നടക്കുന്നുണ്ടെന്ന തോന്നലില്‍  അയാള്‍ ചുറ്റും നോക്കി. ആരുമില്ല. അര മണിക്കൂറുകൊണ്ടു നടന്നെത്താറുള്ള വഴി തീരാത്തതു പോലെ തോന്നി, പാടം മുറിച്ചു പൊകുന്ന തോടിന്റെ മുകളിലെ പാലത്തിന്റെ കൈവരിയില്‍ അയാള്‍ ഇരുന്നു. പേരക്കുട്ടിയുടെ കിടപ്പു മനസ്സില്‍ കണ്ട് കരഞ്ഞു. ആകാശത്തേക്കു നോക്കി കൈകള്‍ കൂപ്പി.

വീണ്ടും എണീറ്റു നടക്കുമ്പോള്‍ ഇരുട്ടില്‍ നിന്നും തന്നെ ആരോ പിന്തുടരുന്നതു പോലെ സംശയം തോന്നി പലവട്ടം അയാള്‍ തിരിഞ്ഞു നോക്കി. ഒന്നും കണ്ടെത്താനാവാതെ തോന്നലാവും എന്നു സ്വയം സമാധാനിച്ചു. അമ്പലത്തിന്റെ അടുത്തുള്ള രാഘവന്റെ വീട്ടുപടിക്കല്‍ വച്ചു പെട്ടെന്നു ചുറ്റുപാടും ഒന്നു കറങ്ങിത്തിരിയുന്നതും തനിക്കു തല ചുറ്റുന്നതുമായി തോന്നി നായര്‍ നിലത്തിരുന്നു. ലോകം കീഴ്മേല്‍ മറിയുന്ന തോന്നലിനിടയില്‍ അയാളുടെ കണ്ണൂകളില്‍ ഇരുട്ടു കയറി. ഭഗവതീ എന്ന തന്റെ വിളിയ്ക്കു ശബ്ദമുണ്ടായില്ലെങ്കിലും തെളിച്ചം മറിഞ്ഞു തുടങ്ങുന്ന കണ്ണുകളില്‍ കൈസറ് തൊട്ടടുത്ത്‌ നില്‍ക്കുന്നത് അയാള്‍ കണ്ടു!

“എന്താടോ നായരെ, പറ്റീത്?”

കണ്ണു തുറന്നപ്പൊള്‍ കേട്ടത് രാഘവന്റെ ശബ്ദമാണ്.
ഒരു നിമിഷം ചുറ്റും പകച്ചു നോക്കി.
റോഡില്‍, തനിക്കു തല ചുറ്റിയ അതെ സ്ഥലത്തു തന്നെ വെള്ളത്തില്‍ കുളിച്ചാണ് താന്‍ കെടക്കുന്നത്. എണീറ്റിരുന്ന്, അമ്പരപ്പോടെ നായര്‍ പറഞ്ഞു..
“ഒന്നു തല ചുറ്റി. പിന്നെന്താ ഉണ്ടായെ.. അറിയില്ല.”

“ഞങ്ങള്‍ സീരിയലു കാണാര്‍ന്നു.” രാഘവന്‍ പറഞ്ഞു.
"വാതുക്കേന്നു ഒരു പട്ടികൊര കേട്ടു. സീരിയലിലു മുഴുകിയ കാരണം കൊറച്ചു കഴിഞ്ഞാ വാതില്‍ തൊറന്നതു. അപ്പൊ ഒന്നും കാണാനില്ല. പക്ഷേ, ചെടി നനക്കുന്ന പൈപ്പിന്റെ അറ്റം ഗേറ്റിന്റെ പോറത്തേക്കു ആരൊ കൊണ്ടോയേക്കണ്! എന്താ സംഭവംന്നു വന്നു നൊക്കുമ്പൊ പൈപ്പ് തന്റെ മേത്ത്‌ കെടപ്പുണ്ട്. വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നു. ആരാണാവോ.. എന്തായാലും അത് നന്നായി. അല്ലെങ്കില്‍ താന്‍ വല്ല വഴിയാത്രക്കാരും കാണണ വരെ ഇവടെ കെടന്നെനെ."

നായര് ചുറ്റും നോക്കി. കൈസറിന്റെ പൊടി പോലുമില്ല. രാഘവനും ഭാര്യയുമല്ലാതെ ആരും സംഭവം അറിഞ്ഞ മട്ടില്ല. എണീറ്റ് നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി രാഘവന്റെ മുണ്ടു മാറിയുടുത്ത് കുറച്ചു നേരം ആ വീട്ടി‍ലിരുന്നു വിശ്രമിച്ചു. രാഘവന്റെ ഭാര്യ കൊണ്ട് കൊടുത്ത കട്ടന്‍ ചായ മൊത്തി കുടിക്കൂമ്പോള്‍ രാമന്‍ നായരുടെ കണ്ണുകള്‍ ചുറ്റുമുള്ള ഇരുട്ടില്‍ കൈസറിനു വേണ്ടി അലഞ്ഞു.

“ഡോ.. ആശുപത്രീ പോണോ? ജയന് ഇപ്പൊ വീട്ടിലെത്തിക്കാണും. കാറു കൊണ്ടു വരാന്‍ പറയട്ടെ?“

“എയ്.. ഇപ്പൊ ശര്യായി. ആ നേരത്തെന്തോ മനസ്സിനും ശരീരത്തിനും ആകെ സുഖം ഇല്ലാര്‍ന്നു. ഞാന്‍ എറങ്ങാ.. മുണ്ട് നാളെ തരാഡൊ“

ഇറങ്ങുമ്പോള്‍ നായര്‍ കൂട്ടിചേര്‍ത്തു..
“ഇതൊന്നും ആരൊടും പറയണ്ടാ.. ട്ടോ.
ഭാരതി കേട്ടാ, പിന്നെ അതു മതി ആധി പിടിക്കാന്‍. ന്നട്ട്.. ഞാന്‍ തന്നെ കെട്ടിചോന്നു കൊണ്ടു പൊവാന്‍ നിക്കണം.“

വീട്ടിലേക്കു നടക്കുമ്പൊള്‍ ഇരുട്ടില്‍  തനിക്കു സമാന്തരമായി നീങ്ങുന്ന രണ്ടു തിളങ്ങുന്ന കണ്ണൂകള്‍ അയാള്‍ കണ്ടു. വീടു വരെ ആ കണ്ണൂകള്‍ നായരുടെ പാദങ്ങള്‍ക്കു കരുത്തേകി. തനിക്കു അഭൌമമായ ഒരു ശക്തിയുടെ സംരക്ഷണം ഉള്ളതായാണു നായര്‍ക്കു തോന്നിയത്. കാലുകള്‍ക്ക് കരുത്തു കിട്ടിയ പോലെ. നെഞ്ചിലെ ഭാരം കുറഞ്ഞ പോലെ. വീട്ടില്‍ കയറുന്നതിനു മുന്‍പ് അയാള്‍ തിരിഞ്ഞു നോക്കി. ഒരു മിന്നാമിനുങ്ങിന്റെ വെട്ടമല്ലാതെ കൈസറിന്റെ കണ്ണുകള്‍ അവിടെയെങ്ങും ഇല്ലായിരുന്നു. വിളക്കു വയ്ക്കുന്ന തറയുടെ മുകളില്‍ വച്ച കൈസറിന്റെ ചങ്ങല അയാള്‍ കയ്യിലെടുത്തു തലോടി, ഒരു പാടു അര്‍ഥങ്ങള്‍ നിറഞ്ഞ ഒരു നെടുവീര്‍പ്പിട്ടു.

രാത്രി, അപ്പുറത്തു ബ്രൂണൊ മോങ്ങുന്നത്  കേട്ട് നായര്‍ ജനലിലൂടെ നോക്കി. തന്റെ പഴയ സ്ഥലത്ത് ചുറ്റുപാടും വീക്ഷിച്ചുകൊണ്ട്, കൈസറ് കിടപ്പുണ്ടായിരുന്നു. “കൈസറെ“ എന്നു വിളിക്കാന്‍ നായര്‍ക്കു തോന്നിയില്ല. ഇമ വെട്ടാതെ കുറേ ഏറെ നേരം അയാള്‍ അവനെ നോക്കിയിരുന്നു. ഇടയ്ക്കു തുറന്നിട്ട ജനാലയിലേക്കു കൈസറ് നോക്കിയപ്പൊള്‍ നായര്‍ പിന് വാങ്ങി. എപ്പൊഴൊ ഉറക്കം തന്നെ കീഴടക്കുന്നതായി മനസ്സിലായപ്പോള്‍ അയാള്‍ പോയി കിടന്നു.

ഗ്ലൂക്കൊസ് കയറുന്ന ഒരു കൊച്ചു കൈത്തണ്ട സ്വപ്നം കണ്ടാണ് നായര്‍ എണീറ്റത്.
മണി എട്ട് കഴിഞ്ഞിരിക്കുന്നു. ഉണ്ടാവില്ലെന്നറിഞ്ഞിട്ടും ജനാലയിലൂടെ കൈസറിനു വേണ്ടി മിഴികള്‍ പരതി. ഉമിക്കരികൊണ്ട് പല്ലു തേക്കുന്നതിനിടയിലും ചായ കുടിക്കുന്നതിനിടയിലും വീട്ടിലെ സംസാരങ്ങള്‍ക്കിടയില്‍നിന്നു കൊച്ചു വാവയുടെ എന്തെങ്കിലും വിശേഷങ്ങള്‍ കേള്‍ക്കുന്നുണ്ടോ എന്ന് കാതു കൂര്‍പ്പിച്ചു.

“ഞാനൊന്നു പാടത്തേക്കു പോവാ.” അയാള്‍ പറഞ്ഞു.
“ഇന്നലെ, എവിട്യെങ്കിലും വീണോ? മുണ്ടുമ്മെലും കുപ്പായത്ത്തിലും വെള്ളം..? പിന്നെ ഉടുത്തു വന്നതു വേറൊരു മുണ്ടുമാണല്ലൊ?“ ഭാരതിയമ്മ ചോദിച്ചു.

“ആ.. അതു.. ഇന്നലെ രാത്രി നടന്നു വരുമ്പോ, കാലൊന്നു വഴുക്കി. ചെളീല്‍ക്ക് ഒന്നു മൂടു കുത്തി. മുണ്ട് രാഘവന്റെ മാറി ഉടുത്തതാ” കരുതി വച്ച മറുപടി അയാള്‍ പറഞ്ഞു.

“ചെറുപ്പായി വര്വല്ല ട്ടാ. മറ്റേ സാധനം അകത്താക്കണതു ഇത്തിരി കൂടുണുണ്ട്” എന്ന പതിവ്  വര്‍ത്താനത്തിനു ചെവി കൊടുക്കാതെ നായര്‍ നടന്നു.

വേലുട്ടീടെ ചായക്കടയില്‍ ആള്‍ക്കാരുടെ തിരക്കില്ല. കടുപ്പത്തിലൊരു ചായ പറഞ്ഞു  പേപ്പറില്‍ മുഖം പൂഴ്ത്തിയെങ്കിലും കണ്ണുകള്‍ പത്തരയുടെ ബസിനെ തിരയുകയായിരുന്നു. ബസ് വന്നു, അപ്പുറത്തെ ബസ് സ്റ്റോപ്പില്‍ മുരളി ഇറങ്ങി. തന്നെ കണ്ട് അവന്‍ ചായക്കട ലക്ഷ്യമാക്കി വരുന്നതു കണ്ട് നായര്‍ അമ്പരന്നു. ഒരു നിമിഷം കണ്ണുകള്‍ കൂട്ടി മുട്ടിയെങ്കിലും ചുറ്റും ഒന്നു പരതി നോക്കി നായര്‍ വീണ്ടും പേപ്പറില്‍ മുഴുകി.

“വേലുട്ട്യേട്ടാ, ഒരു ചായ.“ മുരളി പറഞ്ഞു.

“ങാ.. ടാ, എന്തായി ആശുപത്രിക്കേസ്? ഡോക്ട്രറ് വന്നോ? എന്തെങ്കിലും പറഞ്ഞോ?“

“ഇന്നലെ രാത്രിയൊടെ നല്ലൊണം കൊറഞ്ഞു. ഇന്നു കാലത്തു ഡോക്ടറ് വന്നു നൊക്കിയിട്ടു മുറീലിക്കു മാറ്റിക്കോളാന്‍ പറഞ്ഞു. ഇപ്പൊ ഒരാശ്വാസായി. “ ചായയടിക്കുന്ന വേലുക്കുട്ടിയേയും പേപ്പറില്‍ മുഴുകി  തന്നെ ശ്രദ്ധിക്കുന്ന രാമന്‍ നായരേയും മാറി മാറി നോക്കി മുരളി പറഞ്ഞു.

“ഒരു ചായ, പറ്റിലെഴുതീക്കൊ” പേപ്പറ് ചുരുട്ടി മേശമേലിട്ടു നായരു ഇറങ്ങി നടന്നു.

“ഇയ്യാള്‍ക്ക് ഒരു വിഷ്യോം അല്ലെ, ഇതൊന്നും? ഇതെന്തൂട്ട് മല മൂരിയണ്ടപ്പാ.. ഇങ്ങനിണ്ടൊ മനുഷ്യന്മാര്?!!“ വേലുക്കുട്ടി നായരുടെ പോക്കു നൊക്കി ചിറി കോട്ടി പറയുമ്പോള്‍ ചുണ്ടില്‍ വിരിഞ്ഞ ചെറിയ ചിരിക്കൊപ്പം മുരളിയുടെ കണ്ണൂ നിറഞ്ഞു.

ഒരു കാലവര്‍ഷവും ഇടവപ്പാതിയും കൂടി കടന്നു പോയി. കുളങ്ങളില്‍ തള്ളയുടെ തണല്‍ പറ്റി നിന്നിരുന്ന ചുവന്ന ബ്രാല്‍ കുഞ്ഞുങ്ങള്‍ വലുതായി. പിള്ളേരുടെ ചൂണ്ടകളില്‍ കുടുങ്ങിയവയ്ക്ക് യാത്രാ മൊഴി ചൊല്ലിയ അവയുടെ കൂട്ടുകാര്‍ വേനലില്‍ വെള്ളം വറ്റി വരുന്നതു കണ്ടു പരുങ്ങി നിന്നു. ഇതിനിടയിലെ  പല രാത്രികളിലും കൈസര്‍ തന്റെ പഴയ സ്ഥലത്ത് വന്നു കിടക്കുകയും രാമന്‍നായര്‍ അടുക്കാന്‍ ശ്രമിക്കുമ്പോളെയ്ക്കും മാഞ്ഞു പോവുകയും ചെയ്തു. ഒരു ദിവസം വിറകുപുരയുടെ കോലായത്തില്‍ എടുത്ത് വച്ചിരുന്ന  കൈസറിന്റെ പഴയ പാത്രത്തില്‍ നായര്‍ കുറച്ചു കഞ്ഞിയും മുള്ളന്‍ ചുട്ടതും അവന്റെ സ്ഥലത്ത് കൊണ്ട് വച്ചു. പിറ്റേന്ന് അത് അനങ്ങാതിരിക്കുന്നതു കണ്ട് അയാള്‍ നിരാശനായി. കൈസര്‍ തൊട്ടു നോക്കിയില്ല എങ്കിലും പിന്നീടുള്ള ദിവസങ്ങളിലും അത് പതിവായി. 


കോഴിവളം കൊണ്ട് മലപ്പുറംകാരുടെ ലോറി വരുമെന്ന് അറിഞ്ഞു നേരെത്തെ എണീറ്റ ഒരു പുലര്‍ച്ചയ്ക്ക്, പകര്‍ന്നു വച്ച ഭക്ഷണം കഴിച്ച്, പണ്ടുള്ള ശീലം ആവര്‍ത്തിച്ച് പാത്രം കമഴ്തിയിട്ടിരിക്കുന്ന കാഴ്ച കണ്ട് നായര്‍ സന്തോഷം കൊണ്ട് കരഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വിളക്ക് വയ്ക്കുന്ന തറയില്‍ എടുത്തു വച്ച പഴയ ചങ്ങല അവിടെനിന്ന് കൈസര്‍ കിടക്കാറുള്ള സ്ഥലത്ത് തന്നെ കൊണ്ടിട്ടിരിക്കുന്നതും സ്ഥിരം കിടക്കാറുള്ള സ്ഥലത്ത് പൂഴികൊണ്ട്‌  മെത്തയൊരുക്കിയതും കണ്ടു രാമന്‍ നായര്‍ സന്തോഷിച്ചു.


കൈസര്‍ പകല്‍ സമയങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഭാരതിയമ്മയുടെ കോഴികളെയും അവയുടെ കുഞ്ഞുങ്ങളെയും കാക്കയും ഇരുളാനും വരെ തങ്ങളുടെ മെനുവില്‍നിന്നു വെട്ടി മാറ്റി. പാമ്പുകളും കീരികളും കുറുക്കന്മാരും നായരുടെ പറമ്പ് നിരോധിത മേഖലയായി വീണ്ടും മനസ്സിലുറപ്പിച്ചു. മിന്നല്‍ പോലെ മിന്നി മായുന്നതല്ലാതെ പേരെടുത്തു ഒന്നു വിളിക്കാനുള്ള ഇട പോലും ഈ കാലയളവില്‍ കൈസര്‍ നായര്‍ക്കു കൊടുത്തില്ല.

വേനല്ചൂടിലെയ്ക്ക് വഴി തുറക്കുന്ന ഒരു രാത്രിയില്‍ കൈസറിന്റെ ശബ്ദം കേട്ട് നായരുണര്‍ന്നു. പുറത്തെ ലൈറ്റ് ഇട്ടു വാതില്‍ പുറത്തുനിന്നു അടയ്ക്കുന്നതിന് മുന്പ് നായര്‍ ക്ലോക്കില്‍ നോക്കി, പുലര്‍ച്ച മൂന്ന് മണി. ജനലിനു നേരെ  നോക്കി കുരയ്ക്കുകയും വറീതേട്ടന്റെ  വീട്ടിനു നേരെ നോക്കി പ്രത്യേക ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന കൈസറെ നോക്കി നായര്‍ വാതില്‍ തുറന്നു. പതിവ്  പോലെ ഓടി മറഞ്ഞു പോകുമെന്ന് കരുതിയ അയാളെ അമ്പരപ്പിച്ചു കൊണ്ട് കൈസര്‍ അരികിലെയ്ക്ക് കുതിച്ചെത്തുകയും അയാളുടെ മുണ്ടില്‍ കടിച്ചു വലിച്ചു വറീതേട്ടന്റെ വീട്ടിലേയ്ക്ക് നയിക്കുകയും ചെയ്തു. 

'വറീതേട്ടാ.. പൂയ്..' എന്നാ വിളിക്ക് കഫം കൊണ്ട് മോടി പിടിപ്പിച്ച ഒരു ചുമയും പുറത്ത് തെളിഞ്ഞ ലൈറ്റും കൊണ്ട് മറുപടി കിട്ടി.

വാതില്‍ തുറന്നു ലുങ്കി മുറുക്കി ഉടുത്തുകൊണ്ട് വറീതേട്ടന്‍ പുറത്ത് വന്നു.
"എന്താടോ? എന്താ കാര്യം?"

"ആവോ.. ദേ, ഈ കൈസര്‍ എണീപ്പിച്ചതാ. അവന്റെ മട്ടും ഭാവോം കണ്ടിട്ട് എന്തോ പന്തികേട് ഇവിടെ നടന്നണ്ട്"

"അയ്യോ, കള്ളന്മാര് വല്ലോം കേറീണ്ടോ , മാതാവേ!.." വറീതെട്ടന്‍ അകത്തേയ്ക്കോടി.

രാമന്നായര് തിരിഞ്ഞു തന്റെ വീട് നോക്കി. അവിടെ, ലൈറ്റ് തെളിഞ്ഞിട്ടുണ്ട്, ഭാരതീം പിള്ളേരും ജനലിലൂടെ നോക്കി നില്‍ക്കുന്നത് അയാള്‍ കണ്ടു.

'ചേട്ടോ, ആ പൊറകിലത്തെ ലൈട്ടിട്ടേ"
കൈസര്‍ വറീതെട്ടന്റെ വീടിനു പുറകിലേയ്ക്ക് ഓടുന്നതും തിരിച്ചു വന്നു എന്തൊക്കെയോ ശബ്ദമുണ്ടാക്കുന്നതും കണ്ടു നായര് വിളിച്ചു പറഞ്ഞു.. എന്നിട്ട് ടോര്‍ച്ചും തെളിച്ചു അങ്ങോട്ട്‌ കുതിച്ചു.

വീടിനു കുറച്ചു മാറിയുള്ള കിനറിനരികിലെയ്ക്ക് കൈസര്‍ വീണ്ടുമോടി. കിണറിന്റെ വാക്കല്ലില്‍ കാലു കയറ്റിവച്ച് അവന്‍ അകത്തോട്ടു നോക്കി. തല തിരിച്ചു നായരെയും. രാമന്നായരുടെ നെഞ്ചില്‍ ഒരു പെരുമ്പറകൊട്ടുയര്‍ന്നു.

ലൈറ്റ് തെളിഞ്ഞു. വറീതേട്ടന്‍ പുറകിലെ വാതില്‍ തുറന്നു ഇറങ്ങി വന്നു. 
"ഏയ്‌.. കള്ളന്‍ കയറ്റമൊന്നും ഉണ്ടായിട്ടില്ല. അതിനു ധൈര്യമുള്ള കള്ളന്മാരോന്നും ഈ ഭൂമിമലയാളത്തിലില്ല, നായരെ. 
ബ്രൂണോ..ഡാ, ബ്രൂണോ..  ഇവിടൊരു കുരിപ്പുണ്ടായിരുന്നല്ലോ.. അത് നാട് വിട്ടോ.. "

മറുപടിയായി കൈസര്‍ കിണറ്റില്‍നിന്നും നോട്ടം മാറ്റി വരീതെട്ടനെ നോക്കി കുരച്ചു.

"ഹായ്.. ഇമ്മടെ കൈസറല്ലേ ഇത്.. " വരീതേട്ടന്‍ അതിശയം പൂണ്ടു.. 
"ആ, അപ്പൊ.. ബ്രൂണോ മുങ്ങീണ്ടാവും ..ല്ലേ!!" വളിച്ച ചിരി അകമ്പടി കലര്‍ത്തി അയാള്‍ പറഞ്ഞു.

"ചേട്ടോ.. ആ കിണറ്റില്‍ എന്തോ ഉണ്ട്." രാമന്‍ നായര്‍ കിണറിലേയ്ക്ക് കൈ ചൂണ്ടി.

വറീതേട്ടന്റെ മുഖത്തെ തമാശ മാഞ്ഞു. പതിഞ്ഞ പാദചലനങ്ങളുമായി കിണറിനടുത്തെയ്ക്ക് നീങ്ങുമ്പോള്‍, കൈസറിന്റെ കുരയുടെ ഇടവേളകളില്‍ എന്തോ നീന്തിത്തുടിയ്ക്കുന്നതിന്റെയും അണയ്ക്കുന്നതിന്റെയും ശബ്ദങ്ങള്‍  വ്യക്തമായി.

"നായരെ, നിക്ക്.. മ്മക്ക് വാസൂനേം വേലുട്ടീനെമോക്കെ വിളിച്ചാലോ, കള്ളന്‍ കിണറ്റീ വീണൂന്നാ തോന്നണേ."  ശബ്ദം പരമാവധി താഴ്ത്തി വരീതേട്ടന്‍ പറഞ്ഞു.

വിളിക്കേണ്ടി വന്നില്ല.. 
ടോർച്ച് മിന്നിച്ചുകൊണ്ട് അവിടേയ്ക്കു വന്ന വാസുവും വേലുട്ടിയും കൈസറെ കണ്ട് വിട്ര്ന്ന കണ്ണുകളുമായി ഒരു നിമിഷം അവനെയും നായരേയും മാറി മാറി നോക്കി.

“എന്താ സംഭവം. ഞാൻ കൊറേ നേരായി ഈ ലൈറ്റും ടോർച്ച് മിന്നിക്കലും ഒക്കെ കാണ്വാ.. അവസാനം വാസൂനേം വിളിച്ച് ഇങ്ങടു പോന്നു.” വേലുട്ടി പറഞ്ഞു.

“ഡാ.. ഒന്നു പതുക്കെ, ആരോ കിണറ്റിൽ വീണിട്ടുണ്ട്. കക്കാൻ വന്ന ആരൊ ആണെന്നാ ന്റെ വിചാരം” വറീതേട്ടൻ പറഞ്ഞു.

“പൊലീസിനെ വിളിച്ചാലോ?” വാസു ചൊദിച്ചു.

“ഔ.. നമുക്കു ആദ്യം കിണറ്റിൽ എന്താന്നു നൊക്കാം.. എന്നിട്ടാവാം.“

ടോർച്ചുകളുടെ വെളിച്ചങ്ങൾ ഒരുമിച്ചു കിണറ്റിലേയ്ക്കു ചെന്നു. ഇളകി മറിയുന്ന കിണർജലത്തിനു മുകളിൽ രണ്ട് കണ്ണുകൾ തിളങ്ങി.
“ദെന്തൂട്ടാ.. ദ് സാധനം? പുല്യാ..?”

വാസൂന്റെ ചോദ്യത്തിനു മറുപടി പറയാൻ മറ്റുള്ളവർ കണ്ണൂ സൂക്ഷ്മമാക്കി.
അതൊരു വലിയ കാട്ടുപൂച്ചയായിരുന്നു. കിണറിന്റെ വളയത്തിൽ നഖമുടക്കി വച്ചു മുങ്ങിപ്പൊകാതെ നിൽക്കാൻ അത് പരിശ്രമിക്കുകയായിരുന്നു.

“എന്തായാലും ആളല്ല.. 
ഈ പിശാച്, വാക്കല്ലു കെട്ടിയ കെണറ്റിലു ചാടീതെന്തിനാണാവൊ!! അതും ഇമ്മടോടത്തേലന്നെ..” വറതേട്ടന്റെ ഉറക്കെയുള്ള ആത്മഗതത്തിനൊപ്പം ജലപ്പരപ്പിലെയ്ക്കു മറ്റൊരു രൂപം ഉയർന്നു വന്നു..

“അയ്യൊ, ബ്രൂണോ..” വറതേട്ടൻ നിലവിളിച്ചു.
ബ്രൂണോ അവശനായിക്കഴിഞ്ഞിരുന്നു. വക്കുകളിലൊന്നും പിടുത്തം കിട്ടാതെ ഇടയ്ക്കവൻ താഴ്ന്നു പോയി. വെള്ളം കോരുന്ന ബക്കറ്റ് കയറിലൂടെ ഇറക്കിയതിൽ പിടുത്തം ഉറപ്പിച്ച് അവ്ൻ ഒന്നാശ്വസിച്ചു. ഇടയ്ക്കു പിടുത്തം വിട്ടു വെള്ളം കുടിച്ചു. നായർ വീട്ടീന്നു കൊണ്ടുവന്ന നാളികേരം പെറുക്കിക്കൂട്ടുന്ന വലിയ കുട്ട കയറിൽ കെട്ടിയിറക്കി. കുറേ നേരത്തെ പരിശ്രമത്തിനൊടുവിൽ ബ്രൂണോ കരയ്ക്കു കയറി. മറിയാമ്മചെടത്തി അവനെ തോർത്തിയെടുത്തു. തണുത്തു വിറച്ചു കൊണ്ടിരുന്ന അവനെ കിഴി പിടിച്ചു ചൂടാക്കി.

വാസുവും വേലുട്ടിയും കാട്ടുപൂച്ചയിറച്ചിയും നാടൻ വാറ്റും തമ്മിലുള്ള കൊംബിനേഷൻ സ്വപ്നം കണ്ട്, ബഹളം കേട്ടു എത്തിച്ചേർന്ന മറ്റുള്ളവർക്കൊപ്പം അതിനെ പുറത്തെടുക്കുന്ന കാര്യം ഏറ്റെടുത്തു.

“നീയെന്തിനാടാ കണ്ണീകണ്ട പൂച്ചേടേം മരപ്പട്ടീടെം പിന്നാലെ പൊയേ?”  
വറീതേട്ടൻ ബ്രൂണൊയെ തലൊടി.

“ഉവ്വ, കൈസറ് കൊരച്ചു ബഹളം വചില്ലെങ്കിൽ ഇപ്പൊ ഇതിനെ കുഴിച്ചിടാർന്നു.“
വേലുട്ടിയുടെ സംസാരത്തിനൊപ്പം ബ്രൂണൊയടക്കം എല്ലാവരുടേയും കണ്ണൂകൾ കൈസറെ തിരഞ്ഞു. പതിവുപോലെ, അവൻ മറഞ്ഞു കഴിഞ്ഞിരുന്നു.

ബ്രൂണോയുടെ രക്ഷകനായി കൈസറ് അവതരിച്ച കഥ കാട്ടുപൂച്ചയിറച്ചിയുടെ ഗുണഗണങ്ങൾ മേമ്പൊടി ചേർത്ത്  ചായപ്പീടികയിൽ രണ്ടു വാരം ഹൌസ് ഫുള്ളായി ഓടി.

“നായരെ, തന്നെ അമ്പലത്തിലേയ്ക്കു കാണാനില്ലല്ലൊ. ഉത്സവം കൊടിയേറി ട്ടൊ” വേലുട്ടീടെ സ്പെഷ്യൽ ചായ വീശി ഉഷാറാവാൻ ചെന്ന രാമന്നായരോട് വാര്യർ മാഷു പറഞ്ഞു.

“മ്മടെ, കാശെത്ര്യാന്നു പറഞ്ഞാ മതി. അതാ തരാം. പിരിവിനെറങ്ങാനൊന്നും ഞാനില്ല. ഇനിക്കിത്തിരി മിടുക്കു കൊറവാ. പുതിയ ഭരണസമിതീലു മിടുക്കന്മാരുണ്ടല്ലൊ.” നായരുടെ മറുപടിയിൽ നീരസം കലർന്നിരുന്നു.

മാഷ് പിന്നൊന്നും മിണ്ടിയില്ല.

“മാഷെ, ഇത്തവണ ഏതാ ആന?“ പിരിമുറുക്കത്തിനു അയവുവരുത്തി പ്രഭാകരൻ ചോദിച്ചു.

“ഇത്തവണ കേമനാ.. തെക്കെപ്പാട്ടു ശിവദാസൻ. “

“അതല്ലെ, കഴിഞ്ഞേന്റെ മുന്നത്തെ കൊല്ലം പാപ്പാനെ പൂശീത്?“

“അതന്നെ.  പക്ഷെണ്ടല്ലൊ, നോക്ക്യാ കണ്ണെടുക്കില്ല. നെലത്തെഴയണ തുമ്പീം. മൊറം പൊലത്തെ ചെവീം..”
ചർച്ചകൾ നീണ്ടു പോയി.

ഉത്സവത്തലേന്നു വൈകീട്ടു പള്ളിവേട്ട നേരത്ത് തടിച്ചു കൂടിയ ഗ്രാമത്തിനു മുന്നിൽ തീവെട്ടികൾക്കു പുറകിലായി നെറ്റിപ്പട്ടവും തിടമ്പുമേറ്റി ശിവദാസൻ നിന്നപ്പോൾ ചായക്കടേലെ വിദഗ്ദസമിതി വിധിയെഴുതി “ശര്യാ.. ഇവൻ ആളു ഗംഭീരനാ.”

ദീപയുടെ ഒക്കത്തുനിന്നു മുരളിയുടെ നേർക്ക് കയ്യുയർത്തി എടുക്കാൻ ആംഗ്യം കാണിക്കുന്ന പേരക്കുട്ടിയെ ആൾക്കൂട്ടത്തിൽ കണ്ട് നായരുടെ മനസ്സ് ആർദ്രമായി. മറ്റാരും ശ്രദ്ധിക്കാത്ത വിധത്തിൽ അയാൾ ആ കുസൃതികൾ മാത്രം നോക്കി നിന്നു. പള്ളിവേട്ടയുടെ അവസാനത്തിൽ ഒരു ചെറിയ ചിഹ്ന്നം വിളിയും തലവെട്ടിക്കലും കണ്ടു ആനയെ തൊട്ടുരുമ്മി നിന്നവർ ഓടി മാറി. ജനം ഒന്നു പേടിച്ചു.

“മനുഷ്യർക്കു അറിയില്ലേലും മൃഗങ്ങൾക്കറിയാം ഭഗവാന്റെ സാന്നിധ്യം. ഇന്നേരത്തു എവിടേം പതിവാ. പേടിക്കണ്ട.“ താലപ്പൊലിയ്ക്കു പിറകിലായി അമ്പലത്തിലേയ്ക്കു നീങ്ങുന്നതിനിടയിൽ ശാന്തിക്കാരൻ പറഞ്ഞു.

രാവിലെ, അമ്പലത്തിൽ പോകാൻ കുളിച്ചോരുങ്ങലും വേഷം മാറലും അകത്തു തകൃതിയായി നടക്കുമ്പോൾ അകലെനിന്നു എന്തോ ബഹളം അടുത്തു വരുന്നതായി നായർക്കു തോന്നി. ഭീതി ജനിപ്പിക്കുന്ന ചങ്ങല കിലുക്കത്തിനും നിലവിളിശബ്ദങ്ങൾക്കുമിടയിൽ ആന മദിച്ചു എന്ന സത്യം മനസ്സിലാക്കി അയാൾ നടുങ്ങി.

“ഓടി മാറിക്കൊ.. ആന വരണേ.. “ തന്റെ വീടിനു മുന്നിലുള്ള വഴിയിലൂടെ വരുന്നവർക്കു മുന്നറിയിപ്പു കൊടുത്തുകൊണ്ട് നായർ അലറി.
ഒരു നിമിഷത്തിനുള്ളിൽ ഭീമാകാരമായ ശരീരം കൊണ്ട് വഴിയിലുള്ളതെല്ലാം തട്ടിത്തെറിപ്പിച്ച് ശിവദാസൻ പാഞ്ഞു പോയി. ഭാരതിയമ്മയുടേയും കുട്ടികളുടേയും എതിർപ്പു വക വയ്ക്കാതെ രാമൻ നായർ ആനയുടെ പുറകെ കൂടിയ ജനക്കൂട്ടത്തിൽ ചേർന്നു.

“ഇത്തിരി ശീലക്കേടുണ്ടാക്കീപ്പൊ പാപ്പാന്റെ കയ്യീന്നു രണ്ടെണ്ണം കിട്ടി. ചങ്ങലയഴിച്ചപ്പൊ പാപ്പാനെ തട്ടി. കുത്തു കൊണ്ടില്ല. അവടന്നു തൊടങ്ങീതാ ഓട്ടം.“

“ചന്ദ്രന്റെ ആല തട്ടിക്കളഞ്ഞു. സജീവന്റെ രണ്ട് തെങ്ങ് മറിച്ചിട്ടു.“

“ഇന്നലത്തെ ഭാവം കണ്ടപ്പൊ തന്നെ എനിക്കു തോന്നീണ്ടായി.. എന്തൊ പന്തികേടുണ്ടെന്നു”

വിശേഷങ്ങൾ ഓട്ടത്തിനിടയിൽ നായർക്കു കൈമാറിക്കിട്ടി.

റോഡ് വിട്ട് പുരയിടങ്ങളിലൂടെ മുന്നോട്ട് കുതിച്ച ആന കണ്ണിൽ കണ്ടതെല്ലാം എടുത്തെറിഞ്ഞു. രാവുണ്ണി മേനോന്റെ പറമ്പിൽനിന്നു വലത്തോട്ട് തിരിയുന്നതു കണ്ട് രാമൻ നായർ സ്തബ്ദനായി. അതു മുരളിയുടെ വീടായിരുന്നു. പത്തലു കൊണ്ടു കെട്ടിയ വേലി `പിഴുതെറിഞ്ഞ് ആന മുരളിയുടെ ആശാരിപ്പുര തട്ടിത്തെറിപ്പിച്ചു. വീടിനു നേരെ തിരിഞ്ഞ ആനയെ ജനലിലൂടെ കണ്ടു പേടിച്ച ദീപ മുരളിയ്ക്കു തടഞ്ഞു നിർത്താനാവുന്നതിനു മുൻപ് കൊച്ചിനേയുമെടുത്തു പുറത്തെയ്കോടി. ജനക്കൂട്ടത്തിന്റെ ‘അയ്യൊ‘ എന്ന നിലവിളികൾക്കിടയിൽ മുറ്റത്തു ചിതറി കിടന്ന പട്ടികക്കഷണങ്ങളിൽ തട്ടി അവൾ താഴെ വീണു. കൊച്ച് കയ്യിൽനിന്നു തെറിച്ചു പോയി. തനിക്ക് എഴുന്നേൽക്കാനാവുന്നില്ലെന്നും ആന അടുത്തയ്ക്കു നടന്നടുക്കുകയാണെന്നും മനസ്സിലാക്കി ദീപ കണ്ണൂകളടച്ചു. തുമ്പികൊണ്ട് ദീപയെ തട്ടിയുരുട്ടാൻ മുന്നൊട്ടാഞ്ഞ ആനയുടെ പിൻ കാലിൽ അതിശക്തമായ ഒരടി വീണു. അതു രാമൻ നായരായിരുന്നു. ആന തിരിയുമ്പോളേയ്ക്കും അടുത്ത അടി കിട്ടി. തുമ്പി നിവർത്തിയുള്ള ആനയുടെ അടിയിൽ രാമന്നായർ തെറിച്ചു പോയി. വേലിക്കടുത്തു നിന്നിരുന്ന അരളിയുടെ ചുവട്ടിൽ അയാൾ ചുരുണ്ടു കിടന്നു.  അലമുറകളിലും ദേഹത്തു വീഴുന്ന മൺകട്ടകളിലും ശ്രദ്ധ പതറാതെ ആന നായർക്കരികിലേയ്ക്കു നടന്നടുത്തു. ജനം കണ്ണൂകൾ പൊത്തി.

പെട്ടെന്ന്, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ശൂന്യതയിൽനിന്നെ വണ്ണം പ്രത്യക്ഷപ്പെട്ട കൈസർ ഇടിമിന്നലിന്റെ വേഗതയിൽ ആനയ്ക്കു നേരെ കുരച്ചു ചാടി. ആനയുടെ വലത്തെ ചെവിക്കു താഴെ കൈസർ കടിചു തൂങ്ങിക്കിടന്നു. നായരെ കുത്താനാഞ്ഞ ആന ദുസ്സഹമായ വേദനയാൽ ചിഹ്നം വിളിച്ചു നിവർന്നു. വീശിയ തുമ്പിക്കൈയിൽനിന്നും കൈസര്‍  ഒഴിഞ്ഞു മാറി താഴെയ്ക്കു  ചാടി. തന്നെ തിരഞ്ഞ ചുവന്ന കണ്ണൂകളെ കബളിപ്പിച്ച് ആനച്ചോട്ടിലൂടെ പുറകിലെത്തിയ കൈസർ ആനയുടെ പിൻ കാലിനു മുകളിൽ കടിച്ചു തൂങ്ങി. നാലു വട്ടം തിരിഞ്ഞ ആന കൂടുതൽ ഉച്ചത്തിൽ ചിഹ്നം വിളിച്ചു.

രാമൻ നായരെ എടുത്തു മാറ്റുന്നതിനും മുരളിയ്ക്കു ദീപയെ എണീപ്പിച്ച് വീട്ടിൽ കയറ്റുന്നതിനും ആ നേരം മതിയായിരുന്നു. ദീപയുടെ കയ്യിൽനിന്നും തെറിച്ചു വീണു നിലവിളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ഒരു സെക്കന്റു കൊണ്ട് കയ്യിലൊതുക്കി രാവുണ്ണീമേനൊന്റെ പറമ്പിലെയ്ക്കൊടിക്കയറിയ ചെത്തുകാരൻ പ്രഭാകരൻ നാട്ടുകാരുടെ കയ്യടി നേടി.

അതിശക്തിയായ ഒരു കുടച്ചിലിൽ കൈസർ കടി വിട്ടു തെറിച്ചു പോയി. അതിഘോരം കുരച്ചുകൊണ്ട് വീണ്ടും അവൻ ചാടിയെണീറ്റു. കുത്താനും തട്ടിത്തെറിപ്പിക്കാനുമാഞ്ഞ ആനയെ കബളിപ്പിച്ച് രണ്ട് പ്രാവശ്യം കൂടി കൈസർ കടിയുടെ വേദനയറിയിച്ചു. ഒരൊ ആക്രമണത്തിനും ജനം ഹർഷാരവം മുഴക്കി. പൊളിഞ്ഞു കിടന്ന വേലിയിലൂടെ മുന്നൊട്ടോടിയ കൈസറെ വന്യമായ ആവേശത്തോടെ ആന പിന്തുടർന്നു. തൊട്ടു തൊട്ടില്ലെന്ന നിലയിൽ അതിവേഗം മുന്നോട്ടു നീങ്ങിയ ആ രണ്ട് ജീവികളെ, നാട്ടുകാരും .

പീറ്ററിന്റെ പറമ്പിന്റെ ഇറക്കമിറങ്ങുമ്പോൾ ആന ഒന്നു നിന്നു. ആർത്തിരമ്പുന്ന ജനക്കൂട്ടത്തെ നോക്കി അതൊന്നു തിരിഞ്ഞു. ജനം ചിതറിയോടി. കുരകൊണ്ട് ആനയെ പ്രകോപിപ്പിച്ച് ഒരു വട്ടം വലം വച്ച് കൈസർ അതിനെ വീണ്ടും മുന്നൊട്ടു നയിച്ചു. പിന്തുടർന്ന ആന ഒരു നിമിഷം കാഴ്ചയിൽനിന്നു മാഞ്ഞു പോയതു കണ്ടു ജനം സ്തബ്ദരായി. കൈസറെ പിടിക്കാൻ മുന്നൊട്ടാഞ്ഞ ആന തൊട്ടു മുന്നിലെയ്ക്കുള്ള കല്ലുവെട്ടാം കുഴിയിലെയ്ക്കു താഴ്ന്നു പോവുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ആനയുടെ പരാക്രമം അവിടെ അവസാനിച്ചു. ജനം ആഹ്ലാദാരവം മുഴക്കി, കൈസറിനു ജെയ് വിളിച്ചു.

കൈസർ കുഴിക്കു ചുറ്റും നടന്നു. ആനക്ക്  അവിടേനിന്നു കേറാനാവില്ലെന്നുറപ്പു വരുത്തി. എന്നിട്ടു തിരിച്ചു ഓടി. ആനയെ വിട്ടു ജനം വീരനായകനെ പിന്തുടർന്നു. മുരളിയുടെ വീട്ടിലെത്തിയ കൈസർ മീനാക്ഷിക്കുട്ടിയെ ലാളിക്കുന്ന രാമൻ നായരേയും അയാൾക്കരികിൽ നിൽക്കുന്ന ദീപയെയും കണ്ട്  ഒരു പ്രത്യേക ശബ്ദത്തില്‍ കുരച്ചു.

രാമൻ നായർ കൈസറെ നോക്കി. ആ കണ്ണുകളിൽനിന്നു കണ്ണൂനീർ നിറഞ്ഞു തുളുമ്പി.

“കൈസറേ”  അയാൾ വിളിച്ചു.

കൈസർ അടുത്തു വന്ന് കൊച്ചു വാവയെ ഒന്നു മണത്തു. മൂക്കുകൊണ്ട് ഒന്നു തൊട്ടു. സന്തോഷസൂചകമായ ഒരു സ്വരം ഉണ്ടാക്കി. നായരുടെ ഒരു തലോടലിനു നിന്നു കൊടുത്തു, എന്നിട്ട് പതിയെ തിരിഞ്ഞു നടന്നു.

“ഡാ .. കൈസറേ” പടി കടന്നു പോകുന്ന കൈസറെ നോക്കി ഇടറുന്ന ശബ്ദത്തോടെ നായർ വിളിച്ചു. കൊച്ചിനെ ദീപയുടെ കയ്യിൽ കൊടുത്ത് അയാൾ കൈസറെ പിന്തുടർന്നു. അയാൾക്കു പുറകെ ഗ്രാമം മുഴുവനും കൂടി.

നായരുടെ  വീട്ടിലേയ്ക്ക് കൈസർ തിരിഞ്ഞപ്പോൾ നായർക്കു പുറമേ ജനക്കൂട്ടവും ആശ്വസത്തിൽ കുതിർന്ന നെടുവീർപ്പിട്ടു. താൻ മുൻപു കിടക്കാറുള്ള സ്ഥലത്തു ഒരു നിമിഷം കൈസർ നിന്നു. വറീതേട്ടന്റെ വീട്ടിൽനിന്നു ബ്രൂണോ എന്തൊ ശബ്ദമുണ്ടാക്കിയതു ശ്രദ്ധിച്ച് ഒരു നിമിഷം കൊണ്ട് ആ വേലി അവൻ ചാടിക്കടന്നു. വാല് കാലുകൾക്കിടയിലാക്കി പതുങ്ങിക്കിടന്ന ബ്രൂണോയുടെ അടുത്തെത്തിയ കൈസർ അവനെ ഒന്നു നോക്കി. അവർക്കു മാത്രം മനസ്സിലാവുന്ന ഭാഷയിൽ എന്തോ പറഞ്ഞു. ബ്രൂണോ എണീറ്റ് വാലാട്ടി സ്നേഹം പ്രകടിപ്പിച്ചു. താളത്തിലുയർന്ന കൈയ്യടികൾക്കിടയിൽ തിരിച്ചു വേലി ചാടിക്കടന്നു തന്റെ സ്ഥലത്തെത്തി അവൻ നായരെ നോക്കി. താഴെ കിടന്ന ചങ്ങലയുടെ അറ്റം കടിച്ചെടുത്ത് അവൻ നായരുടെ അരികിലെത്തി. അയാളുടെ വിരലുകളുടെ സ്പർശത്തിനായി മുറിവാൽ ആട്ടി അവൻ നിന്നു.

വിതുമ്പി കരഞ്ഞു കൊണ്ട് രാമൻ നായർ കൈസറിനരികെ നിലത്തിരുന്നു. കൈകൾ അവന്റെ കഴുത്തിലൂടെ ചുറ്റി നെറുകയിൽ ഒരു മുത്തം നൽകിക്കൊണ്ട് നിറഞ്ഞു തുളുമ്പിയ സ്നേഹത്തോടെ അയാൾ വിളിച്ചു..
“മോനേ..”

…………………………………………………………………………………………………..



കൈസർ, തന്റെ വീരക്ര്ത്യങ്ങൾ തൽക്കാലം അവസാനിപ്പിക്കുകയാണ്. 






















Monday, November 7, 2011

നായേര്സ് ഏയ്‌ഞ്ചല്‍! - കൈസര്‍ - 4


കൈസറിന്റെ പൂര്‍വ്വകാലം അറിയാന്‍ ദിവിടെ, ദവിടെ, ദതിന്റെ പ്പുറത്ത് ഒക്കെ പോവുക.




കൈസര്‍ ഒരു മഹാപ്രസ്ഥാനമായി വളരുന്നത്‌ കണ്ടു സന്തോഷത്തിലാണ് ഗ്രാമം. അവനെയൊന്നു നേരില്‍ കാണാനാവാഞ്ഞതിന്റെ വിഷമത്തില്‍ രാമന്‍ നായരും... 

നായേര്സ് ഏയ്‌ഞ്ചല്‍!
കൈസര്‍ - 4 

തുലാവര്‍ഷം കഴിഞ്ഞ് പകലെണ്ണാമന്മാരും എരണ്ടകളും പാടത്തു വിരുന്നു വരികയും അടുത്ത പൂവ് കൃഷി കൊയ്ത്തും മെതിയും പൊലിയളവും കഴിഞ്ഞ് കടന്നു പൊവുകയും ചെയ്തു. ഒരു മഴക്കാലവും കൂടി വന്നു പൊയി. ഈ കാലയളവുകളില്‍ രാമന്‍ നായരുടെ വീട്ടിന്റെ പടിഞ്ഞാറേ കളത്തില്‍ അഞ്ചാറ് ചേനത്തണ്ടന്‍ കുഞ്ഞുങ്ങളേയും രണ്ട് കീരികളെയും ദാരുണമായി കടിച്ചു കീറി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി!

എണീറ്റ ഉടനെ പടിഞാറേ കളത്തില്‍ എന്തെങ്കിലും ഉണ്ടൊ എന്നു നോക്കല്‍ ഭാരതിയമ്മയ്ക്കു ശീലമായി. ബ്രൂണൊയുടെ മൊങ്ങല്‍ കെള്‍ക്കുന്ന രാത്രികളിലാണു ഇവ വേട്ടയാടപ്പെട്ടത് എന്നു നായരുടെ മനസ്സില്‍ ഉറങ്ങിക്കിടന്ന അന്വേഷണോദ്യോഗസ്ഥന്‍ കണ്ട് പിടിച്ചെങ്കിലും കണ്ണു നട്ടു നോക്കിയിരുന്നിട്ടും കൈസറിനെ ഒരു നോക്ക് കാണാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.

ദീപ പ്രസവിച്ചു എന്ന വാര്‍ത്ത ഗ്രാമം സന്തോഷത്തോടെ സ്വീകരിച്ചു. രാമന്‍ നായരൊഴികെ എല്ലാവരും അത് കേട്ടു സന്തോഷിച്ചു. മൂപ്പില്സിനെ പേടിച്ചു വീട്ടീന്നാരും കുട്ടിയെ കാണാന്‍ പൊയില്ല. കുറച്ചു നാള്‍ കഴിഞ്ഞ്, അമ്പലത്തില്‍ തൊഴാന്‍ പോയ ഭാരതിയമ്മയ്ക്കും മക്കള്‍ക്കും അടുത്തേയ്ക്കു ദീപ കൊച്ചിനെ കൊണ്ടു ചെന്നെന്നും ആദ്യം തിരിഞ്ഞു നടന്നിട്ടും പിന്നെ, ആ അമ്മൂമ്മ പൊയി കൊച്ചിനെ എടുത്തു ഉമ്മ വച്ചെന്നുമുള്ള വാര്‍ത്ത കേട്ടു കലി കയറി “ഇന്നവറ്റകളുടെ അവസാനാ’ ന്നു പറഞ്ഞ് കലി തുള്ളി രാമന്‍ നായര്‍ വീട്ടിലേയ്ക്കു പൊയെങ്കിലും തിളച്ചു മറിയുന്ന കോപത്തിനു മേല്‍ വാത്സല്യം എന്ന വികാരം ആധിപത്യം സ്ഥാപിക്കുന്നതു മനസ്സിലാക്കി അയാള്‍ ഒന്നും മിണ്ടാതെ തല താഴ്തി ഉമ്മറത്തെ ചാരുകസേരയില്‍ കുത്തിയിരുന്നു.

“ഡോ നായരെ, താനെന്നെ തെറി പറഞ്ഞാലും കൊഴപ്പില്ല്യ.
തന്റെ പേരക്കുട്ടി തന്നെ മുറിച്ചു വെച്ചേക്കണ മാതിരിണ്ട്രൊ..“ ഒരു ദിവസം ചായക്കടേല്‍ ചെന്നു കയറിയ നായരോട് വറതേട്ടന്‍ പറഞ്ഞു.

വാവയ്ക്ക് അച്ചന്റെ മുഖച്ഛായയാണെന്നു താഴെയുള്ളവള്‍ രണ്ടാമത്തവളൊടു പറയുന്നതു രാവിലെ കെട്ടതേ ഉണ്ടായിരുന്നുള്ളൂ. നായര്‍ ഒന്നും മിണ്ടിയില്ല. ചായ കുടിച്ചു ഇറങ്ങിയ അയാളൊട് വാര്യരു മാഷ് പറഞ്ഞു.

“കഴിഞ്ഞതു കഴിഞ്ഞു.. ഇനീം എന്തിനാ ഈ വാശി?
താന്‍ അങ്ങോട്ടൊന്നും പോണ്ട.
ഞാന്‍ അവരെ കൊണ്ടു വരാം തന്റെ അടുത്തെയ്ക്കു.. എന്ത്യേ.. അലോഹ്യണ്ടാ?”

“എനിക്കങ്ങിനെ ഒരു മോളില്ലല്ലോ മാഷെ”
മാഷുടെ മുഖത്തേയ്ക്കു നോക്കി, പതിഞ്ഞതെങ്കിലും ഉറച്ച സ്വരത്തില്‍ നായര്‍ പറഞ്ഞു..
തല താഴ്തി തിരിഞ്ഞു നടക്കുമ്പൊള്‍ അയാളുടെ കണ്ണ് നിറഞ്ഞിരുന്നു.

കൊച്ചിന്റെ പേരുവിളിയ്ക്കു വീട്ടീന്നു ആരും പൊയില്ല. പക്ഷേ, അന്നു വൈകീട്ടു മുരളിയും ദീപയും അമ്പലത്തില്‍ വന്നു, ഭാരതിയമ്മയുടെ കയ്യില്‍ കൊച്ചിനെ കൊടുത്ത് അനുഗ്രഹം വാങ്ങിയെന്നും പേരക്കുട്ടിയ്ക്കു വേണ്ടി താന്‍ മനസ്സില്‍ കരുതി വച്ചിരുന്ന മീനാക്ഷി എന്ന പേരു തന്നെയാണു ഇട്ടതെന്നും അറിഞ്ഞ് രാമന്നായരുടെ തൊണ്ട ഇടറി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ നായര്‍ക്കു ഉറക്കം കുറഞ്ഞു. ഒരു പിഞ്ചു കുഞ്ഞ് കൈകള്‍ നീട്ടി 'മുത്തച്ഛാ' എന്നു വിളിക്കുന്ന സ്വപ്നം കണ്ട് അയാള്‍ പലപ്പൊളും ഉണര്‍ന്നു. അങ്ങിനെ ഉണര്‍ന്ന ഒരു രാത്രിയില്‍ കുറച്ചകലേനിന്നു കൈസറിന്റെ കുര അയാള്‍ കേട്ടു. ഒപ്പം ആരുടേയോ നിലവിളിയും. ചാടിയെണീറ്റു ടോര്‍ച്ചും കട്ടിലിനരികില്‍ ചാരി വച്ച പേരവടിയുമായി അയാള്‍ വാതില്‍ തുറന്നു പുറത്തിറങ്ങി. വറതേട്ടന്റെ വീട്ടീലും വെളിച്ചം തെളിഞ്ഞിരിക്കുന്നു.

"വറതേട്ടാ.. എന്തോ ഒരു ബഹളം കേള്‍ക്കുന്നുണ്ടൊ?"

"ഉണ്ടല്ലൊ. ഞാനും അതു കേട്ടാ എണീറ്റത്."

"വാ.. നമുക്കൊന്നു പൊയി നൊക്കാം."

"താന്‍ പൊക്കൊ.. ഞാന്‍.. എനിക്ക് രാത്രി അങ്ങട് കണ്ണൂ പിടിയ്ക്കില്ല്യാ. എറങ്ങ്യാ ശരിയാവില്ല്യ."

പട്ടാളക്കാരനാര്‍ന്നൂ ത്രെ, പേടിത്തൂറി. എന്നു മനസ്സില്‍ കരുതി, വാതിലടയ്ക്കാന്‍ ഭാര്യയൊടു പറഞ്ഞ്, നായര്‍ ശബ്ദം കേട്ട ദിക്കിലേയ്ക്കു ഓടി.

റോട്ടിലെത്തിയപ്പോള്‍ വെറെയും ഒന്നു രണ്ടു പേര്‍ അങ്ങോട്ട് പായുന്നുണ്ട്.

“അമ്പലത്തിനു മുന്നീന്നാ നെലോളി കേട്ടതു.“ ഓടുന്നതിനിടയില്‍ കൂടെയുള്ളതു ആരെന്നു നോക്കാതെ നായര്‍ പറഞ്ഞു.

“അതെ. ആദ്യം ഒരു പട്ടികൊരയാ കേട്ടത് ....
സൂക്ഷിക്കണെ, അവിടെ ഒരു കല്ലുണ്ട് “

“പറഞ്ഞതു നന്നായി അല്ലെങ്കില്‍ ഇപ്പൊ അതീ തട്ടി മൂക്കും കുത്തി വീണേനെ”
കല്ലിനെ വെട്ടിയൊഴിഞ്ഞ്, നായര്‍ മുന്നറിയിപ്പു തന്നതാരാണെന്നു നോക്കി.
ആശാരി വാസുദേവന്റെ മോന്‍ - മുരളി..!!
നായരുടെ കാലുകള്‍ക്കു വേഗം കുറഞ്ഞു.

ഇറക്കം ഇറങ്ങി അമ്പലത്തിനു മുന്നിലെത്തുമ്പോള്‍ അവിടെ അഞ്ചാറാള്‍ക്കാര്‍ കൂടിയിട്ടുണ്ട്.
അവിടെയെങ്ങും മുന്‍പ് കണ്ടിട്ടില്ലാത്ത ഒരുത്തന്‍ നിലത്ത് ഇരിക്കുന്നു. വേറൊരുത്തന്‍ കിടക്കുന്നു.
രണ്ടിന്റേയും ദേഹമാസകലം ചോരയില്‍ കുളിച്ചിരിക്കുകയാണ്‍. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിരിക്കുന്നു.
രണ്ടു പെരും വേദന കൊണ്ടു ഞരങ്ങുന്നുണ്ട്.

അപകടം പറ്റിയതാവുമൊ?
വഴിവിളക്കിന്റെ മങ്ങിയ വെട്ടത്തില്‍ വ്യക്തമാവുന്നില്ല.
ജനക്കൂട്ടത്തിനു കനം വച്ചു വന്നു.

“ആശുപത്രീ കൊണ്ടു പോവാന്‍ നോക്കാം.“

“ജയനോട് കാറ് എറക്കാന്‍ പറ..“

“എന്നാലും ഇടിച്ച വണ്ടിയെവിടെ”

തുടങ്ങിയ അഭിപ്രായങ്ങള്‍ക്കിടയില്‍ അവരുടെ അടുത്തു കിടന്നിരുന്ന ചാക്ക് കെട്ടു മുരളി തുറന്നു. അവന്‍ തരിച്ചു നില്‍ക്കുന്നതു കണ്ട് ആകാംക്ഷാഭരിതരായി ചാക്കിലെയ്ക്കു നോക്കിയവര്‍ നടുങ്ങി.

ഭഗവതീടെ വിഗ്രഹം!

രാമന്‍ നായരുടെ കയ്യീന്നു വടി വാങ്ങി ആദ്യത്തെ അടി അടിച്ചതു മുരളിയാണ്.
പിന്നെ തലങ്ങും വിലങ്ങും അടി വീണു.
‘നിര്‍ത്തടാ..‘ ന്നു പറഞ്ഞിട്ടും അടി തുടര്‍ന്നു.
അവസാനം നായര്‍ മുരളിയെ വട്ടം പിടിച്ചു മാറ്റി.

“മര്‍മ്മത്തിലടി കൊണ്ടാ ചത്തു പൊവും”
അടി നിന്നു.

“പൊലീസിനെ വിളി.“
അതിനു ആളു പോയി.

കയ്യ് കൂട്ടിക്കെട്ടി രണ്ടിനെയും അമ്പലത്തിനു മുന്നിലെ വെളിച്ചത്തിലേയ്ക്കു കൊണ്ടു വന്നു.
അപ്പൊളാണു എല്ലാവരും പരിക്കുകള്‍ കണ്ടതു. ശരീരം മുഴുവന്‍ കീറിപ്പൊളിഞ്ഞിരിക്കുന്നു.

"സത്യം പറഞ്ഞൊ.. എന്താടാ ഉണ്ടായെ?"

"തല്ലി കൊല്ലരുതു.. ഇത്തിരി വെള്ളം തരൊ?"

"അതൊക്കെ തരാം ഉള്ള കാര്യം ഉണ്ടായ പൊലെ പറഞ്ഞൊ.. ഇല്ലെങ്കില്‍ നിങ്ങളുടെ ശവം ഇവിടേന്നു പൊലീസിനു കൊണ്ട് പോണ്ടി വരും."

കേട്ടറിഞ്ഞു പിന്നേയും ആളുകള്‍ വന്നുകൊണ്ടിരുന്നു. ചുരുങ്ങിയ നേരം കൊണ്ട് അമ്പലപ്പറമ്പ് ജനങ്ങളേക്കൊണ്ട് നിറഞ്ഞു.

വെള്ളം മടമടാന്ന് കുടിച്ച് കള്ളന്മാരിലൊരുത്തന്‍ വേദനയോടെ ഞരങ്ങി.
മറ്റവന് ബോധമില്ലാതെ കിടക്കുന്നുണ്ട്.


"മതീടാ കുടിച്ചത്.. ഉണ്ടായതു പറയെടാ കഴുവേര്‍ടെ മോനെ"

"ഞങ്ങള്‍ ഓടിളക്കിയാണ്  അകത്തു കടന്നത്‌. വിഗ്രഹം ഇളക്കി ചാക്കില്‍ കെട്ടി പുറത്തെത്തുന്ന വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു.
അമ്പലത്തിനു പുറത്തേയ്ക്ക് പിന്നിലെ മതിലു ചാടി കടക്കുമ്പോള്‍ ഒരു ശബ്ദം കേട്ടു. ഒരു മുരള്‍ച്ച. നോക്കുമ്പോ ആ വഴി മുടക്കി ഒരു പട്ടി. കല്ലെടുത്ത്‌ ഓങ്ങിയിട്ടൊന്നും അതിനൊരു കുലുക്കോമില്ല. പട്ടി കുരച്ചാല്‍ ആള്‍ക്കാരറിഞ്ഞ് പ്രശ്നാവുമല്ലോന്നു കരുതി അവസാനം ഞങ്ങള്‍ തിരിഞ്ഞു.
വീണ്ടും അമ്പലത്തിലേയ്ക്കു കടന്നു മുന്നിലെ മതിലു ചാടി വന്നപ്പോളുണ്ട് അവിടെയും അത് നില്‍ക്കുന്നു!
വരണതു വരട്ടേന്നു വച്ച് അതിനെ കാര്യമാക്കാതെ മുന്നോട്ടു നടന്നതാ.. പെട്ടെന്ന് നായയ്ക്കു ചുറ്റും ഒരു പ്രകാശം പരക്കുന്നതു പോലെ തോന്നി. അതിന്റെ രോമങ്ങളൊക്കെ എണീറ്റ് ഇരട്ടി വലിപ്പായി! ഞങ്ങള്‍ക്കു ഓടാന്‍ പൊയിട്ടു ഒരിഞ്ചു അനങ്ങാന്‍ പറ്റിയില്ല. കാലുകള്‍ നിലത്തുറഞ്ഞ പൊലെ. അത് ഞങ്ങളെ കടിച്ചു കുടഞ്ഞു. അവസാനം ദേവീ മാപ്പാക്കണം ന്നു  നിലവിളിച്ചപ്പോളാ കടീം മാന്തും  നിറുത്തീത്.“

വിക്കിയും വിറച്ചും കള്ളന്‍ പറഞ്ഞു തീര്‍ത്തു.

‘ഭഗവതീ.‘ വെളിച്ചപ്പാട് കൈകള്‍ മുകളിലേയ്ക്കുയര്‍ത്തി ഉറക്കെ വിളിച്ചു.
കുറേ പെര്‍ അതു ഏറ്റു വിളിച്ചു.

 “ഇവന്മാരു പറേണതു വിശ്വസിക്കാമൊ?“

“കടിയും മാന്തും കിട്ടാത്ത ഒരിഞ്ചു സ്ഥലമില്ല. സംഭവം പട്ട്യന്നെ”

“കക്കാന്‍ കേറീന്നു അവര്‍ സമ്മതിച്ചല്ലോ. അപ്പൊ ബാക്കി പറഞ്ഞതും സത്യന്ന്യാ.“

“ശരിയാ.. പട്ടികൊര കെട്ടിരുന്നു.“

വിവരണം നടത്തിയവന്റെ അടുത്തു ചെന്നു കുന്തിച്ചിരുന്നു രാമന്‍ നായര്‍ ചോദിച്ചു.
“എന്നിട്ട് ആ പട്ടിയെവിടെ?“

ജനം മറുപടിയ്ക്കു കാതു കൂര്‍പ്പിച്ചു.

“ഒരു ചോന്ന നെറത്തിലുള്ള നായയായിരുന്നു. വാലില്ലാത്ത നാടന്‍ നായ,
ആള്‍ക്കാരു വരണ വരെ അതു ഇവടെ തന്നെ ഉണ്ടായിരുന്നു.
പിന്നെ പെട്ടെന്നു കാണാണ്ടായി.”

“കൈസറ്!!“ ജനക്കൂട്ടം പിറുപിറുത്തു.
രാമന്നായര്‍ വായും പോളിച്ച് ഇത്തിരി നേരം കൂടി അതെ ഇരിപ്പിരുന്നു.

ജനക്കൂട്ടത്തിന്റെ പിറുപിറുക്കലുകള്‍ക്കിടയിലൂടെ കടന്നു വന്ന്‍, നായരുടെ തൊളില്‍ കൈ വച്ച് അമ്പലത്തിലെ ശാന്തിക്കാരന്‍ പറഞ്ഞു.

“ഈശ്വരചൈതന്യത്തെ പരീക്ഷിക്കുന്നവര്‍ക്കു മുന്നില്‍ ഏതു രൂപത്തിലും ആ മഹാശക്തി അവതരിക്കും. കെട്ടിട്ടില്ലെ? പാണ്ഡവരെ പിന്തുടറ്ന്ന നായയെപ്പറ്റി.. യമരാജനായിരുന്നു അവിടെ ആ രൂപത്തില്‍ വന്നത്. ഇവിടെ, മഹാശക്തയായ ദേവിയും.“

ജനം ഭക്തിപുരസരം കൈ കൂപ്പി.
“നമ്പൂരി പറഞ്ഞതു ശര്യാ.. കൈസറായി ദേവി വന്നതെല്ലാം ഒരൊരുത്തരും കരഞ്ഞു നിലവിളിച്ചു പ്രാര്ത്ഥിച്ചപ്പോളല്ലെ?“

“അപ്പൊ ജോസിനെ കൊളത്തീന്നു കേറ്റീതോ? അവന്‍ ക്രിസ്ത്യാന്യല്ലെ?“

“ഈശ്വരനു എന്തു മതവും ജാതിയും. നമ്മള്‍ വീതം വച്ച് അവരെ അമ്പലത്തിലും പള്ളീലും കേറ്റിയിരുത്ത്യേക്കല്ലേ.“

“കൈസറ് എന്തായാലും പഴയ കൈസറല്ല. അവന്റെ തിരിച്ച് വരവില്‍ എന്തൊ നിയോഗണ്ട്.“

ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടു.

“നായരെ, നിങ്ങള്‍ ഭാഗ്യവാനാടോ.. ദേവീടെ അംശമുള്ള ഒരു ജീവീടെ ഉടമസ്ഥനായിരുന്നല്ലോ.“

താന്‍ കൈസറിന്റെ മുന്‍ യജമാനന്‍ മാത്രമാകുന്നതും തന്റെ കണ്മുന്നില്‍ അവനു ദൈവീക പരിവേഷം ചാര്‍ത്തപ്പെടുന്നതും കണ്ട് ഒന്നും മിണ്ടാതെ നിന്ന നായരുടെ മുന്നിലൂടെ കള്ളന്മാരെ കയറ്റിയ പൊലീസ് ജീപ്പ് പൊടി പറത്തി കടന്നു പോയി.

കൈസറ് തന്നെ വിട്ടു പൊയ കാലയളവില്‍ തനിക്കു സംഭവിച്ചതെല്ലാം തിരിച്ച് വീട്ടിലേയ്ക്കു നടക്കുമ്പൊള്‍ അയാള്‍ ചിന്തിച്ചു. വീടിനുമുന്നിലെ കുറ്റിയില്‍ ചുറ്റിയിരുന്ന പൊട്ടിയ ചങ്ങല അഴിച്ചെടുത്ത് ഉടുമുണ്ടുകൊണ്ട് തുടച്ച് പൊടിയും അഴുക്കും കളഞ്ഞ്, വിളക്കു വയ്ക്കുന്ന തറയില്‍ സ്താപിച്ച്, തൊട്ടു നെറുകയില്‍ വച്ചു വീട്ടിലേയ്ക്കു കയറുമ്പോള്‍ നായര്‍ മനസ്സില്‍ വിളിച്ചു..

ഭഗവതീ..!


....................................................................................................................................................................

നേരത്തേ പറഞ്ഞത് മായിച്ചു! പിന്നേ, കൈസറിന്റെ മേലല്ലേ സത്യം ചെയ്തു കളിക്കണത്!!
ലവന്‍ ഇനീം വരും! കാത്തിരിക്കൂ..



Tuesday, November 1, 2011

റിട്ടേണ്‍ ഓഫ് ദ ലെജന്റ് - കൈസര്‍ 3


കൈസറ് – ഒരൊര്‍മ്മ.
ഗ്രാമത്തിന്റെ മുഴുവന്‍ കണ്ണിലുണ്ണിയും ചിലരുടെയെങ്കിലും കണ്ണിലെ കരടും ആയിരുന്നു കൈസറ്. ഒരുപാടു ധീരതയാര്‍ന്ന മുഹൂര്‍ത്തങ്ങളാല്‍ നിറഞ്ഞ അവന്റെ ജീവിതം ബ്രൂണൊ എന്ന് പെരുളള മറ്റൊരു നായുടെ വരവൊടെ ദുരിതപൂര്‍ണമായി. അടിമത്തവും, അവ്ജ്ഞയും, കൊടിയ മര്‍ദ്ദനങ്ങളും, പട്ടിണിയും സഹിച്ച് തകര്‍ന്നെങ്കിലും യജമാനനൊടു വിധേയത്വം പുലര്‍ത്തിയ കൈസറ്, ഗതി കെട്ട്  ഒരിക്കല്‍ പ്രതികരിച്ചു. തന്റെ തകര്‍ച്ചക്കു കാരണരക്കാരനായവനെ ഒതുക്കി മുക്കിലിട്ട്, തന്നെ വേണ്ടാത്തവരെ ഉപേക്ഷിച്ച് എവിടേയ്ക്കൊ മറഞ്ഞു പൊയ കൈസറ്, വല്ലപ്പൊളും എത്തി നോക്കുന്ന ഒരൊര്‍മ്മ മാത്രമായി.

കൈസറിന്റെ മുന്‍ കാലമറിയാന്‍ ഈ ലിങ്കുകള്‍ നോക്കുക.

ഇനി കൈസറിന്റെ വിസ്മയ ലോകത്തേയ്ക്ക്! 



റിട്ടേണ്‍ ഓഫ് ദ ലെജന്റ്
………കൈസര്‍ 3….….

ഉമ്മിണിത്തൊട് കര കവിഞ്ഞ് ഒഴുകുകയും മരം വെട്ടുകാരന്‍ ചന്ദ്രന്റെ വീട്ടിനു മുകലിലെയ്ക്കു ചമ്പത്തെങ്ങ് മറിഞ്ഞ് വീണ്‍ ചായ്പു തകരുകയും ചെയ്ത് സംഭവബഹുലമായ ഒരു മഴക്കാലം കൂടി ഗ്രാമത്തില്‍ പെയ്തൊഴിഞ്ഞ് പൊയി. ഏറ്റുമീന്‍ പിടിക്കാന്‍ പോയ വേലായുധേട്ടന്‍ പടുകൂറ്റന്‍ ഒരു വാളയെ കിട്ടിയ വാര്‍ത്തയായിരുന്നു ആ മഴക്കാലത്തിന്റെ ഹൈ ലൈറ്റ്. തോട്ടില്‍നിന്നു പൊട്ടിയ കഴയിലൂടെ കയറി വന്ന ആ ഉരുപ്പടി കഴയില്‍ വച്ചിരുന്ന വല തകര്‍ക്കുകയും വേലായുധേട്ടന്റെ ചെകിടത്തു വാലുകൊണ്ട് ഒരെണ്ണം കൊടുക്കുകയും ചെയ്തെന്നും കലി കയറിയ സഖാവ് വേലായുധന്‍  അതിന്റെ ചെകിളയില്‍ കടന്നു പിടിച്ച് പുറത്തു കയറി  ഇരുന്നെന്നും വാള, പാടമായ പാടം മുഴുവന്‍ വേലായുധേട്ടനെ പുറത്തിരുത്തി റൌണ്ടടിച്ച് അവസാനം നിരുപാധികം കീഴടങ്ങി എന്നുമുള്ള വാര്‍ത്ത വേലുട്ട്യേട്ടന്റെ ചായക്കടയില്‍ മൂന്നു വാരം വിജയകരമായി പിന്നിട്ടു. വാര്യര്‍ മാഷുടെ വീട്ടിലു പണിക്കു പോയപ്പൊള്‍ ഉച്ചയൂണിനു തന്ന എരിശേരിയില്‍ നിന്നു കിട്ടിയ മത്തക്കുരു കുഴിച്ചിട്ടിട്ടുണ്ടായ മത്തവള്ളീന്നു ഒരു വണ്ടി മത്തങ്ങ ഇരിങ്ങാലക്കുട ചന്തയ്ക്കു കൊണ്ടോയ കാര്യവുമായി ശിവരാമേട്ടന്‍ വന്നപ്പോളാണ്‍ വാളക്കാര്യം പടിയിറങ്ങിയത്. ഉഗ്രപ്രതാപിയായ കൈസറിന്റെ വിശേഷങ്ങളുമായി ഒരൊ ദിവസവും കളം നിറഞ്ഞ് കളിക്കാറുള്ള രാമന്‍ നായര്‍ പുതിയ വിശേഷങ്ങള്‍ വിളമ്പാനില്ലാതെ, ചര്‍ച്ച്കളില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ മാത്രം പറഞ്ഞ് മടങ്ങി.

രാമന്‍ നായരുടെ സര്‍വ്വത്ര ദുരഭിമാനങ്ങളേയും തച്ചു തകര്‍ക്കുന്ന വാര്‍ത്തയുമായി ഒരു ദിവസം നേരം പുലര്‍ന്നു.
പുലര്‍ച്ചയ്ക്കു അടുപ്പില്‍ തീ കൂട്ടാന്‍ എണീറ്റ ഭാരതിയമ്മ പരിഭ്രാന്തിയോടെ നായരെ വിളിച്ചെണീപ്പിച്ചു.
അടുക്കള വാതില്‍ തുറന്നു കിടക്കുന്നു.
ഡിഗ്രിയും കഴിഞ്ഞ് ടൈപ്പു പടിക്കാന്‍ പൊകുന്ന മൂത്ത മൊള്‍ ദീപയെ കാണാനില്ല.
തലേന്നു ചന്തയില്‍ പൊയി വന്നപ്പൊള്‍ ദീപ പതിവില്ലാതെ തന്നൊടു ചുറ്റിപ്പറ്റി നിന്നിരുന്നതു നായര്‍ക്കു ഒര്‍മ്മ വന്നു. കൂടുതല്‍ ആലോചിച്ചപ്പോള്‍ എന്തോ പന്തികെടു മണത്തു.
വീട്ടിലും പറമ്പിലും എല്ലാം അന്വേഷണം കഴിഞ്ഞു. കുളത്തിലും കിണറ്റിലും വരെ നോക്കി.
അന്വേഷണം അധികമാവും മുന്‍പു തന്നെ കാര്യം അറിഞ്ഞു.
ആശാരി വാസുദേവന്റെ മോന്‍ മുരളിയൊടൊപ്പം അവള്‍ പൊയി.
കുന്നത്തറ അമ്പലത്തിലു വച്ചു കാലത്തു തന്നെ താലി കെട്ടു കഴിഞ്ഞെത്രേ.
രാമന്‍ നായര്‍ക്കു കാലിനടിയില്‍നിന്നു മണ്ണൊലിച്ച് പോകുന്ന പൊലെ തോന്നി.

“എനിക്കു അങ്ങിനെ ഒരു മകള്‍ ഉണ്ടായിരുന്നില്ല.”
ഒരു വാചകത്തില്‍ അയാള്‍ എല്ലാം അവസാനിപ്പിച്ചു.

ഭാരതിയമ്മയും ദീപേടെ താഴെയുള്ള കുട്ടികളും തേങ്ങലടക്കാന്‍ പണിപ്പെട്ടു.
രാമന്‍ നായര്‍ ഒരു കുലുക്കൊം ഇല്ലാതിരുന്നു.

“എന്താ ചെയ്യാ നായരെ? പോലീസില്‍ പരാതി കൊടുത്താലൊ?“

“എന്തിനു? എനിക്കില്ലാത്ത ദെണ്ണം എന്തിനാ നിങ്ങക്കു?“
നായരുടെ നിലപാടു കര്‍ക്കശമായിരുന്നു.

“അയാളെ സമ്മതിക്കണം ട്ടാ.. മനസ്സെയ് ഇരുമ്പാ.. ഇരുമ്പു.”

“ഒരു കുലുക്കൊം ഇല്ല്യാ ല്ലെ? ഹൊ..“

പിറു പിറുത്തു കൊണ്ടു ആശ്വസിപ്പിക്കാന്‍ വന്നവര്‍ പൊയി.

എല്ലാരും പൊയിക്കഴിഞ്ഞപ്പൊള്‍ അടുത്തു വന്ന ഏറ്റവും അടുത്ത കൂട്ടുകാരന്‍ പ്രഭാകരന്റെ കൈ പിടിച്ചു രാമന്‍ നായര്‍ മതി വരുവൊളം പൊട്ടിക്കരഞ്ഞു.

പിറ്റേന്ന് .
ചായക്കടേല്‍ ദീപാപഹരണം അവതരിപ്പിക്കാന്‍ വെമ്പല്‍ കൊണ്ട് വന്ന എല്ലാവരും രാമന്‍ നായര്‍ നേരം വെളുക്കുമ്പോളേ ബെഞ്ചിലിരിക്കുന്നതു കണ്ടു അന്തം വിട്ടു. പലരും നാക്കിന്റെ ചൊറിച്ചില്‍ കൂടുതല്‍ ചൂടുള്ള ചായ കുടിച്ചു മാറ്റി.

“എന്താ ആരും ഒന്നും മിണ്ടാത്തെ?“ എന്ന വേലുക്കുട്ടിയുടെ ചൊദ്യത്തിന്‍
“പൊയിട്ടു ഇത്തിരി പണിയുണ്ടു കടേലൊന്നു പൊണം. പാടത്തു ഞാറു നടല്‍ നടക്കുന്നു
തുടങ്ങിയ ഒഴിവു കഴിവുകളുമായി ഓരൊരുത്തരായി സ്ഥലം വിട്ടു.
എല്ലാവരും പിരിഞ്ഞിട്ടേ നായര്‍ ഇരുന്നിടത്തുനിന്നു എണീറ്റുള്ളൂ.
കുറെ  ദിവസം ഇതു തുടര്‍ന്നു.

പുതിയ വിശേഷങ്ങളുടെ വരവോടെ ദീപ ഒളിച്ചോടിയ വിശേഷം ഗ്രാമം മറന്നു.
മാത്രവുമല്ല മുരളി നല്ലൊരു ചെറുപ്പക്കാരനായിരുന്നു. ദു:ശ്ശീലങ്ങളോ മടിയൊ ഇല്ലാതിരുന്ന അവനെ എല്ലാവര്‍ക്കും ഇഷ്ടവുമായിരുന്നു.

“ആശാര്യായിക്കൊട്ടെ, അവന്‍ മിടുക്കനാ.. രാമന്‍ നായര്‍ടെ മൊള്‍ടെ ഭാഗ്യാ.. “എന്നു വരെ പലരും പരസ്പരം പറഞ്ഞു.

ഒന്നും സംഭവിക്കാത്ത പൊലെ, രാമന് നായര്‍ ചായക്കടയില്‍ പോയി. പലപ്പൊളും വലിയ വലിയ കാര്യങ്ങളുടെ പ്രാസംഗികനും ചിലപ്പൊള്‍ ശ്രോതാവും ആയി.

കാലം അതിന്റെ വഴിക്കു യാത്ര തുടര്‍ന്നു.


“ഡോ, രാമന്‍ നായരെ, താന്‍ പറഞ്ഞതു ശര്യന്ന്യണ്ടോ..!!”
ഒരു ദിവസം ചായക്കടയിലെയ്ക്കു ചെന്ന രാമന്‍ നായരെ ചെത്തുകാരന്‍ ഗോപി പുതിയ വിശേഷവുമായി വരവേറ്റു.

“അതെന്താ ഗൊപ്യേ, മ്മക്കിട്ടു കാലത്തന്നെ ഒരു താങ്ങ്?... ഏ?
അതെയ്.. രാമന്നായരു നുണ പറയാറില്ല്യാ.. സംശയമുണ്ടെങ്കി വേലുട്ട്യോടു ചൊദിക്ക്.”

“ഒരു സംശ്യോല്ല്യ, നായരെ, ഇന്നലെ എനിക്ക് ബോധ്യായി.
എനിക്കു മാത്രല്ല എന്റെ വെല്യച്ചന്റെ മൊനില്ല്യേ, വില്ലെജൊഫീസിലു ജോലിള്ള സുകുമാരന്‍…?
അവനും പിന്നെ മ്മടെ, കാര്‍ ഡ്രൈവര്‍ ജയനും വിശ്വാസായി.“

വേലുട്ട്യേട്ടന്‍ ചായയടി സ്റ്റോപ് ചെയ്തു.
ഒരു പപ്പട വടയില്‍ ‘കറും മ്മുറും‘ എന്നു വാദ്യസംഗീതം നടത്തിക്കൊണ്ടിരുന്ന നാരയണന്‍ മേസ്ത്രി വായുടെ ചലനം പൊസ് ചെയ്തു.
പത്രപാരായണ വിഭാഗം വായന നിറുത്തി.
എല്ലാവരും കാതു കൂര്‍പ്പിച്ചു..

“ഇന്നലെ രാത്രി, സുകുമാരന്റെ മരുമൊനെ പ്ലെയിന്‍ കേറ്റി വിട്ടു കൊച്ചീന്നു വരണ വഴി,
കാരൂര്‍.. ഷാരടീടെ വീടിന്റെ അവിടെ വച്ച്
രാത്രി രണ്ടു മണി കഴിഞ്ഞണ്ടാവും ട്ടാ..
അപ്പറത്തെ പറമ്പീന്നു വണ്ടീടെ മുന്നില്‍ക്കു ഒരു തൊഴുപ്പന്‍ മൊയല് ഒരു ചാട്ടാ..
ജയന്‍ വണ്ടി സഡന്‍ ബ്രെയ്ക്കു ഇട്ടു നിറ്ത്തി.
കാറിന്റെ ലൈറ്റില് ഞങ്ങളു നൊക്ക്യപ്പൊ..
മൊയല്‍ ചാട്യേന്റെ പിന്നാലെ മിന്നായം പൊലെ മറ്റൊരു ജീവി!
രാമന്നായരുടെ കൈസറ്!!
മൊയലിന്റെ പിന്നാലെ പെടയ്കന്ന്യാ ചുള്ളന്‍!
എന്തായാലും താന്‍ പറഞ്ഞതു ശര്യാ നായരെ..
കൈസറ് മൊയലിന്റെ പിന്നാലെ തന്ന്യാ.”

“ഹൊ ഭയങ്ക്രന്‍! നായരു പറഞ്ഞ പോലെ മാസങ്ങളായിട്ടു മൊയലിന്റെ പിന്നാലെ നിറുത്താണ്ട് ഓടന്ന്യാ?.. ഹൊ. “

“കൈസറന്ന്യാന്നു എന്താ ഉറപ്പു?“

“ഒറപ്പാ.. കൈസറിനെ ഞാന്‍ കാണാത്തതാ.. ങേ?
വാലില്ലാത്ത അതുപൊലത്തെ നായ ഈ ഭൂമി മലയാളത്തിലില്ല.“

“അപ്പൊ അവന്‍ ഇവിടെ തന്നെ ഉണ്ട്.. ല്ലേ?”

“വറതേട്ടാ.. തന്റെ ബ്രൂണൊയ്ക്കു ഇനീം പണിയാവുമല്ലൊ.. ഹ ഹ”

സംസാരം മുറുകിയപ്പൊള് കുടിച്ച ചായ മതിയാക്കി രാമന്‍ നായര്‍ എണീറ്റു. ഒന്നും മിണ്ടാതെ അയാള്‍ വീട്ടിലെയ്ക്കു നടന്നു. ആരും കാണാത്ത ഒരിടത്തു വച്ച് തന്റെ അകം തുടയില്‍ കൈസറ് ഏല്‍പ്പിച്ച പാട് ഉണ്ടൊ എന്നു പരിശോധിച്ചു. അതൊക്കെ മാഞ്ഞു പോയിരിക്കുന്നു. 'തനിക്കു മോശം കാലം വന്നതു കൈസറിന്റെ ഇറങ്ങിപ്പോക്കോടെ ആയിരിക്കുമൊ?' നായരുടെ മനസ്സിലൂടെ അങ്ങിനെ ഒരു ചിന്ത കടന്നു പൊയി.

“ദേ.. അവസാനത്തെ കൊഴിക്കുഞ്ഞിനേം കീരി കൊണ്ടൊയി.. കൈസറുള്ളപ്പൊ ഒരു ഈച്ചക്കുഞ്ഞ് കടക്കാതിരുന്ന പറമ്പാ.. ഇപ്പൊ കീരീം, പാമ്പും, കുറ്ക്കനും വരെ ഉറ്ളാടി നടക്ക്വാ..”
കൈസറിന്റെ ഗതകാലസ്മരണകളില്‍ കുതിറ്ന്ന വാക്കുകളുമായി വീട്ടിലെയ്ക്കു ചെന്നു കയറിയ രാമന്നായരെ ഭാരതിയമ്മ വരവേറ്റു.

വറതേട്ടന്റെ വീട്ടില്‍ ബ്രൂണൊയുടെ പതുങ്ങിയ കുര കേള്‍ക്കാം.
ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ ഉലയുന്ന മനസ്സുമായി രാമന്‍ നായരു പൂമുഖത്തെ ചാരുകസെരയില്‍ ചാഞ്ഞിരുന്നു. ഒരു ദീര്‍ഗ്ഗനിശ്വാസത്തൊടെ കൈസറ് കിടക്കാറുള്ള സ്ഥലത്തേയ്ക്കു നോക്കി.
കെട്ടിയിരുന്ന ഇരുമ്പു കുറ്റിയുടെ അപ്പുറത്തു പൊട്ടിയ ചങ്ങല മണ്ണില്‍ പുതഞ്ഞ് കിടക്കുന്നു.
കൈസറിനു നല്‍കിയ പീഡനപര്‍വ്വം അയാളുടെ കണ്മുന്നില്‍ തെളിഞ്ഞു.
ഒരു തുള്ളി കണ്ണീരായി ആ ഉള്‍ക്കാഴ്ച്ച താഴെ വീണു ചിതറി.

കുറച്ച് ദിവസം കഴിഞ്ഞ് ഒരു തിങ്കളാഴ്ച്ച രാവിലെ പാടവരമ്പത്ത് പുല്ലുവലിക്കാര്‍ക്കു നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് നില്‍ക്കുമ്പോളാണ്‍  ‘നായരേ‘ എന്നു കരയില്‍ നിന്നു ഒരു വിളി കെട്ടത്. പാല്‍ക്കാരന്‍ കുമാരനാണ്‍. പുറകെ അഞ്ചാറാളുകളുമുണ്ട്. ‘എന്തു കേസുകെട്ടാണാവോ‘ എന്ന ചിന്തയില്‍ പാടത്തൂന്നു കയറി വരുമ്പൊളേ കുമാരന്‍ നായരുടെ കൈ രണ്ടും കൂട്ടിപ്പിടിച്ചു കരഞ്ഞു.

നൂറായിരം ചിന്തകള്‍ തലയിലൂടെ തലങ്ങും വിലങ്ങും പായുന്നതിനിടയില്‍ ചൊദിച്ച
“എന്താ പറ്റ്യേ കുമാരാ?” എന്ന വാക്കുകള്‍ക്കു വിറയലുണ്ടായിരുന്നു.

“താന്‍ പരിഭ്രമിക്കണ്ടഡോ.. അതു സന്തൊഷക്കണ്ണീരാ..” ഇട്ടൂപ്പു പറഞ്ഞു.

“എന്താ ണ്ടായേന്നു പറയൂ..”

“കുമാരേട്ടന്റെ ചെക്കനില്ലേ.. പത്തിലു പടിക്കണ വിനോദ്? അവന്‍ കാലത്തു പത്രം ഇട്ണ്‍ണ്ടല്ലൊ.
കുറച്ച് ദിവസായി ചുള്ളന്‍ പറയാറ്ണ്ട്, ചന്തേടെ അവടെ കുറേ പട്ടികള്‍ ണ്ട്ന്നു. ചന്തേലെ സാധനങ്ങളു തിന്നു കലിപ്പെളകി നടക്കണോറ്റങ്ങളല്ലെ.. ഇന്നു പുലര്‍ച്ച്ക്ക് വിനൊദ് പത്രം എടുക്കാന്‍ പൊയപ്പൊ, അഞ്ചാറെണ്ണം കൂടി വളഞ്ഞൂ ത്രെ. മേത്തേക്കു ചാടീന്നാ പറയണേ. ചെക്കന്‍ സൈക്കിളുമ്മേന്നു വീണു. സഹായത്തിനു വിളിച്ചാ വരാന്‍ ആ നേരത്തു ആരെങ്കിലും ഉണ്ടൊ? ഭഗവതീ ന്നു വിളിച്ച് കരഞ്ഞൂന്നാ പറയണെ. ഒരു സെക്കന്റു കൊണ്ട് കൈസറ് എവ്ടന്നൊ വന്നു. പിന്നൊരു ബഹളാര്‍ന്നൂ ത്രേ.. കണ്ണു തൊറന്നു വിനൊദ് നൊക്ക്യപ്പൊ  സകലതിനെം കടിച്ചോടിച്ചേക്കണ്‍!!“
ഇട്ടൂപ്പ് ഒറ്റ് ശ്വാസത്തില്‍ പറഞ്ഞു നിറുത്തി.

“കൈസറൊ? എന്റെ 

“നിങ്ങടെ പുലിക്കുട്ട്യന്നെ നായരെ, ങ്ങക്കെന്താ വിശ്വാസം വരാത്ത പൊലെ? ദേ, ദിവനെ നൊക്ക്യേ.. ന്ന്ട്ട് പറ”
ദേഹമാസകലം ഉരഞ്ഞ പാടുകളുമായി വിനൊദ് മുന്നിലെയ്ക്കു കയറി നിന്നു.

രാമന്‍ നായര്‍ കുനിഞ്ഞു വിനോദിന്റെ കണ്ണുകളിലെയ്ക്കു നോക്കി.
“എന്നിട്ട് കൈസറ് എവിടെ?”

“കൊറേ നെരം എന്റെ അടുത്തു നിന്നു. ഞാന്‍ സൈക്കിളെടുത്തു നീറ്ത്തി അതുമ്മെ കേറിയപ്പൊ ടൌണു വരെ എനിക്കു കൂട്ട് വന്നു. പിന്നെ, ഞാന്‍ തിരിഞ്ഞു നൊക്കിയപ്പൊ കാണാനില്ല.”

എവിടെയൊ നിന്നു കൈസറ് തന്നെ കാണുന്നുണ്ടെന്ന തോന്നലില്‍ നായര്‍ ചുറ്റും നോക്കി.
അയാലുടെ ശരീരം രൊമാഞ്ചം കൊണ്ടു.
കൈകള്‍ നെഞ്ചൊട് ചേര്‍ത്ത് ‘ഭഗവതീ..‘ എന്നു നായരും വിളിച്ചു.

പിന്നെ, പലപ്പോളായി കൈസറിന്റെ പ്രത്യക്ഷപ്പെടല്‍ ഗ്രാമത്തില്‍ സംഭവിച്ചു. കെട്ടഴിഞ്ഞു പാടം കയറി മറുകരയിലെയ്ക്കു പൊയ ചന്ദ്ര്യേച്ചീടെ പശൂനെ കുരച്ചു പേടിപ്പിച്ചു ഇങ്ങോട്ടു തന്നെ തിരിച്ചു വിട്ടു. നായ്ക്കന്റെ കുളത്തിലു കുളിയ്ക്കാന്‍ പൊയി അപസ്മാരം വന്നു മുങ്ങിച്ചാകാന്‍ തുടങ്ങിയ ജോസിനെ ഉടുമുണ്ടില്‍ പിടിച്ചു നീന്തി കരയ്ക്കെത്തിച്ചു. അങ്ങിനെ പലതും. ഒരോ പ്രാവശ്യവും കാര്യം കഴിഞ്ഞു ഒരു മിന്നല്പിണര്‍ പൊലെ കൈസറ് മറഞ്ഞു പൊയി. നിറ്ണ്ണായകമായ പല സന്ദറ്ഭങ്ങളിലും ദൈവദൂതനേപ്പോലെ അവതരിച്ച കൈസറ് എങ്ങോട്ടു പൊകുന്നു എന്നതു ഒരു പിടികിട്ടാ ചോദ്യമായി അവശേഷിച്ചു. ഒരൊ തവണയും സാഹസിക കഥ കേള്‍ക്കാനല്ലാതെ അവനെ ഒന്നു കാണാനൊ ആ കുരയൊന്നു കേള്‍ക്കാനോ രാമന്‍ നായര്‍ക്കു യോഗമുണ്ടായില്ല.

കുറച്ചു നാളുകള്‍ക്കു ശേഷം പശുവിനു പുല്ലരിയാന്‍ വന്ന ഭവാനിയുടെ നിലവിളി കേട്ടു കഞ്ഞികുടി പകുതിയ്ക്കു വച്ചു നിറ്ത്തി ഓടിച്ചെന്ന രാമന്‍ നായര്‍ കണ്ടത് പാമ്പു കറ്റിയേറ്റ് പുളയുന്ന അവരെയാണ്‍. ആള്‍ക്കാരെ വിളിച്ചുകൂട്ടി വിഷവൈദ്യന്റെ അടുത്തു കൊണ്ടോയി തിരിച്ചു വന്നപ്പൊള്‍ സംഭവിച്ച അത്യാഹിതത്തെക്കാള്‍ നായര്‍ക്കു വിഷമം പാമ്പിനെ പേടിച്ചു പറമ്പില്‍ ആരും ഇനി പണിയ്ക്കു വരില്ലല്ലൊ എന്നായിരുന്നു. വൈകുന്നേരമായപ്പൊള്‍ ഭവാനിയ്ക്കു കുറവുണ്ടെന്ന ആശ്വാസ വാര്‍ത്തയെത്തി. രാത്രി, തുറന്നിട്ട ജനലിലൂടെ പറമ്പിലെയ്ക്കു നൊക്കി നായര്‍ കുറേ നെരം നിന്നു. ഒരു വേള, ഭാര്യ പറയുന്നതു പൊലെ 'കൈസറുന്ണ്ടായിരുന്നെങ്കില്‍' എന്നു മനസ്സിലോര്‍ത്തു. അപ്പുറത്തു ബ്രൂണൊ മോങ്ങുന്നതു കെട്ടു.
‘ കുറേ നെരമായല്ലൊ തൊടങ്ങീട്ടു...
“ഒഹ്..ഈ ജന്തൂനെക്കൊണ്ടു തൊറ്റു. കുരിപ്പ്..‘ മനസ്സില്‍ പ്രാകി എപ്പോളൊ കിടന്നുറങ്ങി.

കാലിലൂടെ ഇഴഞ്ഞു കയറി തന്റെ കഴുത്തില്‍ ചുറ്റി പത്തി വിടറ്ത്തി നിന്നു ചീറ്റുന്ന ഒരു കരിമൂര്‍ഖനെ കണ്ട് രാമന്‍ നായര്‍ ചാടി എണീറ്റു. തപ്പിപ്പിടിച്ചു ലൈറ്റിട്ടപ്പൊളാണ്‍ അതൊരു സ്വപ്നമായിരുന്നു എന്നു അയാള്‍ക്ക് ബോധ്യമായത്.
ശരീരം മുഴുവന്‍ വിയര്‍ത്തു കുളിച്ചിരുന്നു. വറതേട്ടന്റെ വീട്ടില്‍ ബ്രൂണോയുടെ മോങ്ങല്‍ രോദനരാഗമായി മാറിയിരിക്കുന്നു. വരണ്ട തൊണ്ടയിലെയ്ക്കു അല്‍പ്പം നനവു പകരാന്‍ കൂജയിലെ വെള്ളം എടുക്കാന്‍ ഹാളിലെയ്ക്കു നീങ്ങിയ അയാള്‍, ജനലിലൂടെ പുറത്തേയ്ക്കു നോക്കി. നാട്ടുമാവിന്റെ ചില്ലകള്‍ക്കിടയിലൂടെ പൌര്‍ണ്ണമി തൂകിയ നിലാവ്. പരതിയ മിഴിയാട്ടത്തിനൊടുവില്‍ തെങ്ങോലകള്‍ വീഴ്ത്തിയ നിഴലുകള്‍ക്കിടയില്‍.. പൊട്ടിച്ചെറിഞ്ഞ ചങ്ങലയ്ക്കരികില്‍ കൈസറ് കിടക്കുന്നതു കണ്ടു നായര്‍ സ്തബ്ദനായി.
തൊണ്ട കൂടുതല്‍ വരണ്ടു.
കൈകാലുകള്‍ സ്തംഭിച്ചു.
ഒരു നിമിഷത്തെ നിശ്ചലതയ്ക്കു ശേഷം അയാള്‍ സമനില വീണ്ടെടുത്തു.

“കൈസറേ..“
പതിഞ്ഞ സ്വരത്തില്‍ ജനലിലൂടെ അയാള്‍ വിളിച്ചു.

“എന്താ.. എന്താ നിങ്ങള്‍ക്കു പറ്റ്യേ?“ എന്നു ചൊദിച്ചുകൊണ്ടു ഭാരതിയമ്മ അടുത്തു വന്നു.
“ഈശ്വരാ.. നല്ലോണം പനിക്കണ്‍ ണ്ടല്ലൊ..“  നെറ്റിയില്‍ തൊട്ടു നൊക്കി അവര്‍ പറഞ്ഞു.

“നമ്മടെ കൈസറ്.. ദേ അവിടെ..“ നായര്‍ മുറ്റത്തേയ്ക്കു വിരല്‍ ചൂണ്ടി.
ഭാരതിയമ്മ നായരൊടൊപ്പം പുറത്തേയ്ക്കു നൊക്കി.
പക്ഷേ, കൈസറ് അവിടെ ഉണ്ടായിരുന്നില്ല!

“ഞാന്‍ ഇപ്പൊത്തന്നെ കണ്ടു, ഇവടെ കെടക്കണതു.. അവടിണ്ടാര്‍ന്നു”

“സാരല്ല്യ.. സ്വപ്നം കണ്ടതാവും. വന്നു കിടക്കൂ..”

പത്തു വട്ടം തിരിഞ്ഞു നോക്കി രാമന്‍ നായര്‍ പൊയിക്കിടന്നു.
ഉറക്കം കിട്ടാതെ ഇടയ്ക്കു എണീറ്റ് വന്നു കൈസറ് വീണ്ടും എത്തിയിട്ടുണ്ടൊ എന്നു നോക്കി.
പുലര്‍ച്ചയൊടെ എപ്പൊളൊ അയാള്‍   ഉറങ്ങി.

രാവിലെ, ഭാരതിയമ്മ വിളിച്ചെണീപ്പിച്ച്തു പുതിയ ഒരു വിശേഷവുമായായിരുന്നു.
“ഇങ്ങോട്ടൊന്നു വന്നേ.. ദേ നൊക്ക്യേ..”
അവര്‍ കൈ ചൂണ്ടിയ സ്ഥലത്തേയ്ക്കു നോക്കിയ നായര്‍ കിടുങ്ങി പൊയി.

ഒരാള്‍ടെ നീളമുള്ള ഒത്തൊരു കരിമൂര്‍ഖനെ കൊന്നു മലര്‍ത്തിയിട്ടിരിക്കുന്നു!
കടിച്ചു കീറിയിരിക്കുകയാണു. പത്തിയില്‍ തന്നെയാനു കടി.
സ്നേഹാധിക്യത്താല്‍ വികാരാധീനനായി, കൈകള്‍ നെഞ്ചില്‍ ചെര്‍ത്തു വച്ച് ചുറ്റും പരതി നോക്കി 
രാമന്‍ നായര്‍ ഉറക്കെ വിളിച്ചു..

"കൈസറേ.."

പറമ്പിന്റെ അതിരുകളും കടന്നുപോയ ആ വിളി മറുപടി ലഭിക്കാതെ കാറ്റില്‍ അലിഞ്ഞില്ലാതായി.



..................................................................................................
അടുത്ത ഭാഗത്തിനു വേണ്ടി ഏതാനും ദിവസം കാത്തിരിക്കുക.