Powered By Blogger

Monday, October 5, 2015

മിഷൻ ഇമ്പോസിബ്ൾ. കൈസർ -7

മിഷൻ ഇമ്പോസിബ്ൾ 
കൈസർ -7



വറീതേട്ടന്റെ മോന് ലീവ് കുറവായിരുന്നു. ഏഴിന്റെ കുർബാന ചൊല്ലിച്ച് നാല്പ്പത്തൊന്നിന്റെ ചടങ്ങുകൾ പതിനേഴിന്റെ അന്ന് നടത്തി, അകന്ന വകയിലൊരു അമ്മായിയെ ലില്ലിച്ചേടത്തിയ്ക്ക്‌ കൂട്ടിന് ആക്കിയിട്ടു അവൻ തിരിച്ചു പോയി. സംഭവം ചേടത്തിയ്ക്കു സഹായമാവും എന്നൊക്കെ കരുതിയിട്ടാണെങ്കിലും നടന്നതു മറിച്ചാണ്. അമ്മായിയൊരു വലിവ് രോഗിയായിരുന്നു. അവരുടെ ആരോഗ്യം നോക്കേണ്ടത് ചേടത്തിയുടെ ചുമലിലായി. എന്തായാലും അതുകൊണ്ട് ഒരു ഗുണമുണ്ടായി, വറീതേട്ടന്റെ ഓർമ്മകളുമായി ഇഴുകിചേർന്നിരിക്കാൻ ഫര്ഗോ ലോറി കയറ്റം കയറി വരുന്ന പോലുള്ള അവരുടെ വലിവിന്റെ ശബ്ദം ലില്ലിചേടത്തിയെ അനുവദിച്ചില്ല.

വീടിനു മുന്നിലെ കൊച്ചു പൂന്തോട്ടത്തില്നിന്നുള്ള കോഴിവാലനും വേലിത്തലപ്പിലെ ചെമ്പരത്തിക്കുറ്റികളിലും കൊടുവേലിയിലും വിരിയുന്ന പൂക്കളും ചേർത്തുണ്ടാക്കുന്ന ചെറിയ ബൊക്കേയുംകൊണ്ട് ലില്ലിചേട്ടത്തി എന്നും രാവിലെ പള്ളിയിൽ പോയി. ബ്രൂണോ ദിവസവും ചേട്ടത്തിയെ അനുഗമിച്ചു. കുർബാന തുടങ്ങും മുമ്പ് അർപ്പിക്കുന്ന പൂക്കൾക്കൊപ്പം ബ്രൂണോയും വറീതേട്ടന്റെ കുഴിമാടത്തിൽ കയറിക്കിടന്നു. കുർബാന കഴിഞ്ഞ് സിമിത്തേരിയിലെ  ഒപ്പീസിനായി ആളുകൾ വരുമ്പോൾ അവൻ എണീറ്റ്‌ മാറുകയും അത് കഴിഞ്ഞ് ചേടത്തിയോടോപ്പം തിരിച്ച് വീട്ടിലേയ്ക്ക് നടക്കുകയും ചെയ്തു.

ബ്രൂണോയെ ചങ്ങലയിൽ പൂട്ടാൻ ലില്ലിചേടത്തി മിനക്കെടാതായി. അവൻ ചിലപ്പോൾ കൈസറിനോപ്പം നായരുടെ തുളസിത്തറയ്ക്കടുത്ത് പോയിക്കിടന്ന് നേരം കളയും. പറമ്പിൽ കയറുന്ന കീരികളേയും  അണ്ണാനേയും വഴിതെറ്റി വരുന്ന പൂച്ചകളേയും വിരട്ടിയോടിക്കാൻ ബ്രൂണോയെ പരമാവധി പ്രോത്സാഹിപ്പിക്കാൻ കൈസർ ശ്രമിച്ചുകൊണ്ടിരുന്നു. ബ്രൂണോ പക്ഷേ അതിലൊന്നും താൽപര്യമില്ലാത്തവനായി മാറി. ചേടത്തി കൊടുക്കുന്ന ഭക്ഷണത്തീന്നു ഇത്തിരി മാത്രം കഴിയ്ക്കും. നാൾക്കുനാൾ ബ്രൂണോ ക്ഷീണിച്ചു വന്നു. ഇടയ്ക്കു ഒരു ദിവസം അവനെ കാണാതായി. പറമ്പിലും പാടത്തും രാമന്നായരടക്കം അന്വേഷിച്ച് നടന്നു. അവസാനം വേലുക്കുട്ടിയുടെ ചായക്കടയിൽ നടന്ന മീറ്റിങ്ങിനിടയിൽ ഉയർന്നുവന്ന അഭിപ്രായമനുസരിച്ച് അന്വേഷിക്കാൻ പോയ മുരളിയും ജോസും തിരിച്ചു വന്നു.

"വേലുട്ട്യേട്ടൻ പറഞ്ഞത് ശര്യാ?"
"എന്തേ?"
"നിങ്ങള് വാ"
ചായക്കട ടീം അവരെ അനുഗമിച്ചു.
വറീതേട്ടന്റെ കുഴിമാടത്തിനു മുകളിൽ ബ്രൂണോ കിടക്കുന്ന കാഴ്ച കണ്ട് പലരും കരഞ്ഞു.
"സ്വന്തം മക്കൾക്കിണ്ടാവില്ല ഈ സ്നേഹം" ദാമോദരേട്ടൻ വിതുമ്പി. 
പലരും വിളിച്ചിട്ടും അവൻ അനങ്ങിയില്ല.
"ബ്രൂണോ, വാടാ" രാമൻനായർ വിളിച്ചു.
തലയുയര്ത്തി നോക്കി, അവൻ വീണ്ടും അതേ കിടപ്പു കിടന്നു.
അവസാനം കൈസറിനെ കൂടെ കൊണ്ട് പോയി അയാള് ബ്രൂണോയെ എടുത്തുകൊണ്ടു വന്നു.

ചായക്കടേല് ബ്രൂണോയെ കുറിച്ച്, അവന്റെ യജമാന ഭക്തിയെക്കുറിച്ച് നിരന്തര ചർച്ചകൾ നടന്നു. ബ്രൂണൊയുടെ പള്ളീപ്പോക്കും ഇടയ്ക്കു കുഴിമാടത്തിൽ പോയി കിടക്കലും ആവർത്തിച്ചുകൊണ്ടിരുന്ന ദിവസങ്ങൾക്കിടയിൽ ഒരു ദിവസം രാവിലെ.. 

സൈക്കിൾ ചവിട്ടി കിതച്ചെത്തിയ മുരളിയെ കണ്ടുകൊണ്ടാണ് പശുവിനെ അഴിച്ചു കെട്ടാൻ പറമ്പിലേയ്ക്ക് പോകുകയായിരുന്ന രാമന്നായര് നിന്നത്.

"എന്ത്യേ?" അയാള് ചോദിച്ചു.
"പേ.. പേപ്പട്ടി."
"പേപ്പട്ട്യോ?"
"ആ.. അച്ഛൻ പശുക്കളെ തോഴുത്തീ കയറ്റി കെട്ട്യേ.
പത്രമിടാൻ വരണ ചെക്കനെ കടിച്ചു. ഉണ്ണിനായരുടെ എരുമേനേം കാദർക്കാന്റെ ആടുകളേം കടിച്ചു. പള്ളിവളപ്പിൽക്കൂടെയാ ഓടിയേ. പള്ളീൽ കുർബാന നടക്കണ നേരായതുകൊണ്ട് ആരും പുറത്തുണ്ടാര്ന്നില്ല. കഴിഞ്ഞ നേരമാണെങ്കി കാണാർന്നു."
"നീയിങ്ങോട്ട് അകത്തോട്ടു കയറിക്കേ. ഞാൻ പശുക്കളെ തൊഴുത്തിൽ കയറ്റട്ടെ."
"ഞാനീ വിവരം ചായക്കടേലൊന്ന് പറഞ്ഞിട്ട്.."
"കേറെടാ അകത്ത്.. "

കൈസറിന്റെ കാര്യം നായര് ആലോചിച്ചത് അപ്പോളാണ്. ചങ്ങലയൂരി അവനേം തോഴുത്തീ കേറ്റി, വാതിലടച്ചു.

"വല്യ എടങ്ങേറായല്ലോ മുരളീ. വീട്ടില് പിള്ളേരൊക്കെ? ലില്ലി ചേടത്തി പള്ളീ പോയിട്ടു വന്നിട്ടില്ല."

"വീട്ടില് എല്ലാം ബന്തവസാ. പള്ളീൽ എന്തായാലും അറിഞ്ഞു കാണും."

അയ്യോ.. നമ്മുടെ ബ്രൂണോ.. നായരുടെ ഉള്ളീന്ന് ഒരു വിളി തൊണ്ടയിൽ കുടുങ്ങി.
"അയ്യോ, ശര്യാണല്ലോ. അത് ഈ നേരത്ത് സിമിത്തേരീലല്ലേ. ആ വഴിയാണല്ലോ പേപ്പട്ടി പോയീണ്ടാവാ.. ശെ"

ആശയക്കുഴപ്പത്തിലായ നായരും ജയനും മറ്റുള്ളവരും കുറച്ചു നേരം കഴിഞ്ഞ്, വറീതേട്ടന്റെ വീടിന് മുമ്പീന്ന് ഒരു ബഹളം കേട്ട് അങ്ങോട്ടു ശ്രദ്ധിച്ചു.

കണ്ണീരൊലിപ്പിച്ച മുഖവുമായി വരുന്ന ലില്ലിചേടത്തിയെ കണ്ട് നായര് വാതിൽ തുറന്ന് പുറത്തിറങ്ങി. ചേടത്തിയ്ക്കു പിന്നിൽ കുറച്ചു പേരുണ്ടായിരുന്നു. ബ്രൂണോയെ കഴുത്തിൽ കുരുക്കിട്ട് കെട്ടി രണ്ടു ഭാഗത്ത് നിന്ന് പിടിച്ചുകൊണ്ടാണ് അവർ വന്നത്.

"എന്താ ഇത്? നിങ്ങളതിനെ വിട്ടേ.."
"നായരെ, നിങ്ങൾടെ പട്ടിസ്നേഹം കുറച്ചു ദിവസം കഴിഞ്ഞു മതി. ഇവനെ പേപ്പട്ടി കടിച്ചിട്ടുണ്ടോ എന്നൊരു സംശയം. കുറച്ചു ദിവസം കെട്ടിയിട്ടു നോക്കാം. വല്ലാണ്ട് സ്നേഹം പ്രകടിപ്പിക്കാനൊന്നും പോണ്ട. പേയുണ്ടെങ്കി നാലഞ്ചു ദിവസത്തിനുള്ളിലറിയാം."
"താൻ തന്റെ നായെ അഴിച്ചു വിടണ്ടാ ട്ടോ. ചെലപ്പോ അതിനും കിട്ടും."
"പേപ്പട്ടി എവിടെ?"
"അത് മ്മടെ ചെത്തുകാരൻ വാസൂനെ കടിച്ചു. നല്ല ആളെയാ കടിച്ചത്. ചേറ്റുകത്തിയെടുത്ത് ഒറ്റ വീശ്. പട്ടി രണ്ടു കഷണായി.
വാസ്വേട്ടൻ പൊക്കിളിനു ചുറ്റും ഇനജക്ഷനെടുക്കാൻ പോയേക്ക്വാ."

ബ്രൂണോ തെങ്ങിൻ ചുവട്ടിൽ കെട്ടിയിടപ്പെട്ടു. അവശനായ അവൻ ഒരു ദുരന്തചിത്രം പോലെ തല താഴ്ത്തി ഇരുന്നു. ഇടയ്ക്കവൻ ഒന്ന് കരഞ്ഞു. പ്രതികരണമെന്നോണം തൊഴുത്തിൽനിന്നു കൈസറിന്റെ കുരയുയര്ന്നു. കുറെ നേരം ഇറയത്തിരുന്നു ലില്ലിച്ചേടത്തി ബ്രൂണോയെ നോക്കിയിരുന്നു കരഞ്ഞു.

ബ്രൂണോയുടെ അവസ്ഥയിൽ കഷ്ടം തോന്നിയെങ്കിലും കൈസറിനെ ചങ്ങലകൊണ്ടു പൂട്ടിയിടാൻ നായർ മറന്നില്ല. ചങ്ങലയിൽനിന്നു മുക്തനായി ബ്രൂണോയ്ക്കരികിലെത്താൻ കൈസർ വെപ്രാളം കൂട്ടി. ബ്രൂണോ തലയുയർത്തി കൈസറിനെ ദൈന്യമായി നോക്കി.

"വേണ്ട്രാ.. നാലഞ്ചു ദിവസം കഴിയട്ടെ. അവനു കുഴപ്പമൊന്നും ഉണ്ടാവില്ല." നായര് കൈസറെ സമാധാനിപ്പിച്ചു.

പിറ്റേന്ന് ചേടത്തി പള്ളിയിൽ പോയപ്പോൾ ബ്രൂണോ ഒപ്പം പോകാൻ ബഹളം കൂട്ടി. നടക്കില്ലെന്നുകണ്ടപ്പോൾ കുട്ടികൾ കരയുന്ന ശബ്ദത്തിൽ അവൻ മോങ്ങി. ഉച്ചയ്ക്ക്, പ്ലേറ്റിലാക്കി ഒരു കമ്പുകൊണ്ട് മുന്നിലേയ്ക്കു നീക്കി വയ്ക്കപ്പെട്ട ഭക്ഷണം ഇത്തിരി കഴിച്ചു.

രണ്ടു ദിവസം ഇത് തന്നെ ആവർത്തിച്ചു. മൂന്നാം ദിവസം ഉച്ചയ്ക്ക് ബ്രൂണോയുടെ ഭാവം മാറി. സര്വ്വ ശക്തിയുമെടുത്ത് അവൻ കുരച്ചു വെപ്രാളം കാട്ടി.
ആളു കൂടി.

"പാവം, പേയിളകി ട്ടാ."
"ഉം. അതന്നെ. സംശയമില്ല."
"ഇനി പ്പോ എന്താ ചെയ്യാ?"
"കൊന്നു കളയണതാ നല്ലത്."
"എങ്ങിനെ?"
"ഇത്തിരി കാഞ്ഞിരത്തോലി ഇട്ടു തിളപ്പിച്ച ഇറച്ചി കൊടുത്താ മതി."
"ചില്ല് പൊടിച്ചു ചോറിലിട്ടു കൊടുക്കുന്നതാ ബെസ്റ്റ്."
"അതൊക്കെ നായ കക്കിക്കളയും. കാഞ്ഞിരം തന്നെയാ ബെസ്റ്റ്"
" കാഞ്ഞിരം വാര്യർടെ പറമ്പിലുണ്ട്"

അഭിപ്രായങ്ങളുടെ പ്രവാഹം.

"അവൻ ചാവുമ്പോ ചത്തോട്ടെ. വിഷം കൊടുക്കാൻ ഞാൻ ജീവിച്ചിരിക്കുമ്പോ സമ്മതിക്കില്ല." ചേട്ടത്തിയുടെ പ്രസ്താവനയ്ക്ക് മേൽ ജനം പിരിഞ്ഞു പോയി.

"പിന്നേ.. തള്ളയ്ക്കങ്ങിനെ പറയാം. ഞാനിന്നു രാത്രി അതിനു വെഷം കൊടുക്കും." കല്ലുവെട്ടുകാരൻ വേലായുധൻ കൂട്ടുകാരൻ ചന്ദ്രന്റെ ചെവിയിൽ പറഞ്ഞു.

രാത്രിയ്ക്കു പതിവിലേറെ ഇരുട്ടായിരുന്നു. ചെറിയ മഴചാറ്റലും. പൊതിഞ്ഞെടുത്ത ഇറച്ചിപ്പൊതിയുമായി അനക്കം കേൾപ്പിക്കാതെ വേലായുധനും ചന്ദ്രനും വറീതേട്ടൻറെ പറമ്പിൽ കയറി. കട്ടപിടിച്ച ഇരുട്ടിൽ അവര്ക്ക് പുറകിലായി രണ്ടു കണ്ണുകൾ വന്യമായി തിളങ്ങി. അടുത്ത നിമിഷം, അസാമാന്യ ശക്തിയോടെ എന്തോ വന്നിടിച്ച പോലെ ചന്ദ്രൻ തെറിച്ചു വീണു. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുമ്പ് വേലായുധനും ആക്രമിക്കപ്പെട്ടു. അസാമാന്യ കരുത്തുള്ള എതോ വന്യമൃഗത്തിന്റെ ആക്രമണം പോലെ ആയിരുന്നു അത്. ക്രൂരമായ മുരള്ച്ച മാത്രം അവിടെ മുഴങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുമ്പ് വന്ന വഴിയിലൂടെ അവർ തിരിച്ചോടി.

ഉറക്കമില്ലായ്മക്കിടയിൽ അസാധാരണമായ എന്തോ ശബ്ദം കേട്ട് ലില്ലിചേടത്തി ചെവി വട്ടം പിടിച്ചു. ഫാര്ഗോ ലോറി അടുത്ത കട്ടിലിൽ എതോ ചുരം കേറിക്കൊണ്ടിരിക്കുന്നു. തുറന്നിട്ട ജനലിലൂടെ ചേടത്തി തെങ്ങിൻ ചുവട്ടിലേയ്ക്കു നോക്കി. കട്ട പിടിച്ച ഇരുട്ടുനിടയിൽ ബ്രൂണൊയുടെ കണ്ണുകൾ അവർ കണ്ടു. ആരെങ്കിലും അവന്റെ അടുത്തുണ്ടോ?
തലയിണയ്ക്കടിയിൽ വച്ച ടോർച്ച് പരതിയെടുത്ത് അവർ തെളിയിച്ചു.

ഒരു നിമിഷം അവർ അമ്പരന്നു പോയി.
കെട്ടും കുരുക്കുമൊന്നുമില്ലാതെ ജനലഴികൾക്കപ്പുറത്ത് തൊട്ടുമുന്നിലായി ബ്രൂണോ!

ടോർച്ചിന്റെ വെട്ടത്തിനുമപ്പുറത്തു ചുകന്നൊരു നിറം മാറിയതും ഇരുട്ടില്നിന്നു രണ്ടു കണ്ണുകൾ തിളങ്ങുന്നതും അവർ കണ്ടു. ജനലഴികൽക്കിടയിലൂടെ കയ്യിട്ട് അവർ ബ്രൂണോയെ തലോടി.
"നീ എങ്ങോട്ടെങ്കിലും പോക്കോടാ.. ഇല്ലേൽ നാട്ടുകാര് നിന്നെ കൊന്നു കളയും."

അപ്പുറത്തെ പറമ്പിൽനിന്നു അമര്ത്തിയൊരു കുരയുയർന്നു. ബ്രൂണോ ചേട്ടത്തിയുടെ കൈകളിൽ ഒന്ന് മൂക്ക് മുട്ടിച്ചു. എന്നിട്ട് ഇരുട്ടിലേയ്ക്ക് നടന്നു.

പിറ്റേന്ന് രാവിലെ, ബ്രൂണോ കയറു പൊട്ടിച്ചു പോയ കാര്യം ചേടത്തി പറഞ്ഞറിഞ്ഞ് രാമൻ നായർ കൈസറിനെ നോക്കി. തന്റെ മേൽ അതിക്രമിച്ചു കയറിയ ഒരു സാങ്കല്പ്പിക ചെള്ളിനെ തിരഞ്ഞുകൊണ്ട്‌ തലേദിവസം പൂട്ടിയിട്ട ചങ്ങലയിൽ കൈസർ അലസമായി കിടപ്പുണ്ടായിരുന്നു!!

..........................................................................

തുടരും. തുടരണമല്ലോ :)

പഴയതുകൾ വായിക്കണം എന്നുള്ളവർക്ക്






http://animeshxavier.blogspot.in/2011/12/5.html

http://animeshxavier.blogspot.in/2014/08/6.html

Monday, June 29, 2015

മുട്ട്

ടക്  ടക് ടക്

വാതിലിൽ ആരോ മുട്ടുന്നത് കേട്ടാണ് എണീറ്റത്. ക്ളോക്കിൽ നോക്കി. ആറരയാകുന്നു. മുറിയിൽ വെളിച്ചം പരന്നു തുടങ്ങിയിട്ടുണ്ട്‌. 
വീട് മാറലിന്റെ ക്ഷീണത്തിൽ കിടന്നുറങ്ങുന്ന ഹേമ ഒന്നും അറിഞ്ഞ മട്ടില്ല. സാധനങ്ങൾ പഴയ വീട്ടില്നിന്നു  മാറ്റുന്നതിന്റെ പൊടിയും വിയര്പ്പും കാരണം രാത്രി മുഴുവൻ പാവം തുമ്മലായിരുന്നു. ഇന്ഹേലറും സ്പേസറും തലയിണയ്ക്കരികിലുണ്ട്. ക്ഷീണത്തിന് മരുന്നെന്നവണ്ണം കഴിച്ച രണ്ടു പെഗ് ബ്രാണ്ടി സമ്മാനിച്ച ഉറക്കത്ത്തിനിടയിലെപ്പോളോ പ്രാവ് കുറുകുന്ന പോലെ ഹേമ ശ്വാസം വലിക്കുന്നത് കേട്ടതായി ഒരോർമ്മ.

ടക്  ടക് ടക് 
വീണ്ടും വാതിലിൽ മുട്ട് തുടരുന്നു.
ആരാണാവോ രാവിലെത്തന്നെ. കോളിങ്ങ് ബെൽ അടിച്ചു കൂടെ.
എണീറ്റു.

അമ്മ രാവിലെ തന്നെ പൂജാമുറിയിൽ കയറിയിട്ടുണ്ട്. പുതിയ വീട് വാങ്ങുമ്പോൾ അമ്മയ്ക്ക് ആകെയുണ്ടായിരുന്ന ആഗ്രഹമായിരുന്നു പൂജാമുറി. പഴയ വീട്ടിൽ, ദൈവങ്ങൾക്കിടയിൽ അച്ഛന്റെ ചിത്രവും പ്രതിഷ്ടിച്ചു രാവിലെയും വൈകീട്ടും അതിനു മുന്നില് മണിക്കൂറുകളോളമിരുന്നാലേ അമ്മയ്ക്ക് സമാധാനമാവൂ. ഇവിടേയും അമ്മ പരിപാടി തുടങ്ങിയിട്ടുണ്ട്. പാവം, ഒന്നര വര്ഷം മുമ്പ് അച്ഛൻ പോയതിൽ പിന്നെ പുറം ലോകവുമായി വലിയ ബന്ധമൊന്നുമില്ല. ഒരു തരം ഏകാന്ത വാസം. ചിലപ്പോൾ ജനലും തുറന്നിട്ട്‌ അച്ഛന്റെ അസ്ഥിത്തറയിലേയ്ക്കു നോക്കി പിറുപിറുത്തോണ്ടിരിക്കുന്ന കാണാം. ഇവിടെ അത് പറ്റില്ലല്ലോ എന്നതായിരുന്നെന്നു തോന്നുന്നു ആ വീടു വിട്ടു പോരാൻ അമ്മയുടെ ഏറ്റവും വലിയ വിഷമം.
സാരമില്ല, എല്ലാം ശീലമായിക്കോളും.

ടക്  ടക് ടക് ..
"ദാ വരുന്നു.."
ബോൾട്ട് ഊരി വാതിൽ തുറന്നു.
ങേ .. ആരുമില്ല!
പുറത്തിറങ്ങി ചുറ്റും ഒന്ന് നടന്നു നോക്കി.
വാതിലിൽ മുട്ട് കേട്ടതാണല്ലോ.
തോന്നിയതാവുമോ?.
ഏയ്യ്.. അങ്ങിനെ വരാൻ വഴിയില്ലല്ലോ.
എന്തായാലും മുട്ടുമില്ല ആളുമില്ല.
അപ്പുറത്തെ വീട്ടിലെ പെണ്‍കുട്ടി മുറ്റത്ത് നടന്ന് പഠിക്കുന്നുണ്ട്.

"ഇവിടെ ആരേലും വന്നിരുന്നത് കണ്ടോ?"
അവൾ തലയുയാര്ത്തി നോക്കി ചിരിച്ചു. ചോദ്യം മനസിലായില്ലെന്നു തോന്നുന്നു.
"ഇവിടെ ആരോ വാതിലിൽ മുട്ടി. വാതിൽ തുറന്നപ്പോ ആളില്ല. മോള്  ആരേലും ഇവിടേന്നു പോകുന്നതു കണ്ടോ?"
"ഇല്ലല്ലോ അങ്കിളേ."
അപ്പോ തോന്നീത് തന്നെ.
തിരിഞ്ഞു നടന്നു.
നാളെ മുതൽ പത്രമിടാൻ പറയണം. കേബിൾ നേരത്തെ ശരിയാക്കിയിരുന്നു.അതുകൊണ്ട് വാര്ത്താ ചാനൽ കാണാം.

അകത്ത് മൊബൈൽ കരയുന്നത് കേട്ടാണ് തിരികെ പടി കയറിയത്. മുറിയിൽ ചെല്ലുമ്പോളേയ്ക്കും ഹേമ അതെടുത്തിട്ടുണ്ട്. മോളാണ്. ഇനി കുറച്ചു നേരം അമ്മേം മോളും അവരുടെ മാത്രം ലോകത്തിൽ മുഴുകട്ടെ.
'എന്റെ അന്വേഷണം പറഞ്ഞേക്കൂ' എന്ന് പറഞ്ഞ് അടുക്കളയിലേയ്ക്കു നടന്നു.
ചായ ഒരെണ്ണം ആയിക്കളയാം. ഹേമയ്ക്കും അത് ഇഷ്ടമാവും.
കെറ്റിലെടുത്ത് വെള്ളമൊഴിച്ച് ഗ്ഗ്യാസടുപ്പിനു മുകളിൽ വയ്ക്കുമ്പോൾ വീണ്ടും..
ടക് ടക് ടക് ..
ങേ.. ഇത് നേരത്തേ കേട്ട മുട്ടല്ലേ?
ചെവിയോർത്തു.
ഇല്ല.. അനക്കമില്ല.
തോന്നിയതാവും.
സ്റൌവ് തീ പിടിപ്പിച്ചു വീണ്ടും ഒന്നുകൂടെ കാതോർത്തു.
ഒന്നുമില്ല.
ചെവിയ്ക്കു വല്ല കുഴപ്പവുമുണ്ടോ?
പ്രായം കൂടി വരികയല്ലേ. മനസ്സിൽ ഈയിടെയായി അനാവശ്യചിന്തകളുടെ വേലിയേറ്റമാണ്. വീടുമാറ്റം അത്രേം പ്രശ്നമായിരുന്നു.  ''രണ്ടാഴ്ച കൂടുമ്പോൾ നാട്ടിൽ വരുന്ന നിനക്ക് ഇത്രേം നാള് കഴിഞ്ഞ പോലെ അങ്ങ് പോയാ പോരേ'' എന്ന ചോദ്യത്തിനെ, മോള്ടെ ഭാവിയും തനിക്ക് ദിവസവും വീട്ടില് വരാൻ കഴിയുന്നതിന്റെ സൗകര്യവും ഹേമയുടെ വലിവിന്റെ ചികിത്സയും ഒക്കെ നിരത്തി അമ്മയെ ഒന്ന് പറഞ്ഞ് മനസിലാക്കാൻ പെട്ട പാട്.
ഇപ്പോ എല്ലാം ഒന്നൊതുങ്ങി. അമ്മയ്ക്ക് ആ വീടും അച്ഛന്റെ അസ്ഥിത്തറയും വിട്ടു പോന്നതിൽ നല്ല വിഷമമുണ്ട്. കരച്ചിൽ തന്നെ ആയിരുന്നു. ലീവ് രണ്ടു ദിവസം കൂടി ഉണ്ട്. അതിനിടയിൽ അമ്മയെ ഒന്നുഷാറാക്കി എടുക്കണം.

ചായ പകർന്ന് റൂമിലേയ്ക്കു ചെല്ലുമ്പോൾ സംസാരം തീർന്നിട്ടുണ്ട്.
''ആഹ.. ചായയിട്ടോ.. !!''
''ഉം .. ഈ വീട്ടിലെ ആദ്യത്തെ ബെഡ് കോഫി എന്റെ വക.''
''എന്നും ആയിക്കോട്ടെ. ഹ ഹ..''
ചിരി വിടരുന്ന പ്രഭാതങ്ങൾ ദിവസം മുഴുവൻ ഉന്മേഷം നിറയ്ക്കും.സന്തോഷമായി. മോളുടെ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങുമ്പോൾ ഹേമ ഒരു പടക്കത്തിന് തിരി കൊളുത്തി മനസിലേയ്ക്കിട്ടു.
''വാതിലിൽ ആരെങ്കിലും മുട്ടിയോ?''
ങേ?
പടക്കത്തിന്റെ തിരി പുകഞ്ഞുകൊണ്ടിരിക്കുന്നു.
''എനിക്കാരോ വാതിലിൽ തട്ടുന്നത് കേട്ട പോലെ തോന്നി.''
''ഹേയ്.. നിനക്ക് തോന്നിയതാവും.''
തിരി കെട്ടു.

പക്ഷെ, അതൊരു തോന്നൽ മാത്രമാണെന്ന് പിറ്റേന്ന് പുലർച്ചയ്ക്ക് വാതിലിൽ മുട്ട് കേട്ട് ചാടിയെണീറ്റപ്പോൾ മനസിലായി.
വാതിൽ തുറന്നു നോക്കി. ശൂന്യം!

പടക്കത്തിന്റെ തിരി കെട്ടിട്ടില്ല.അത് പുകയുന്നുണ്ട്.

''ആരാ?'' എന്ന് ചോദിച്ച് ഹേമ ചുമലിൽ തൊട്ടപ്പോൾ ഒന്ന് ഞെട്ടി.
''ആരുമില്ല. മുട്ടിയതായി നമുക്ക് തോന്നിയതാവും. അല്ലെങ്കിൽ കാറ്റിൽ വല്ല ജനൽപ്പാളിയൊ മറ്റോ ഇളകിയതാവും. അല്ലെങ്കിൽ തന്നെ ഈ മണിയും കോളിങ്ങ് ബെല്ലും ഉള്ളപ്പോൾ ആരേലും വാതിലിൽ മുട്ടുമോ?
ഈ വീട്ടില് ഇനി വല്ല പ്രേത ശല്യമോ മറ്റോ?ഏയ്‌.. രാവിലെയോ?
ഹൃദയമിടിപ്പ്‌ കൂടുന്നതായി ഫീൽ ചെയ്യുന്നു. എന്തിന്.. എന്തിനാണിത്ര ടെൻഷൻ?
അത് വല്ല ജനൽപ്പാളിയൊ മറ്റോ അടഞ്ഞത് ആയിരിക്കും..

കഞ്ഞി കുടിക്കാനിരിക്കുമ്പോൾ അമ്മയെ ഒന്ന് ഉഷാറാക്കാൻ ഒരു പാഴ്ശ്രമം നടത്തി.
അമ്മ കൂടുതൽ ക്ഷീണിച്ച പോലെ തോന്നി. സ്ഥലം മാറിയുള്ള ഉറക്കത്തിന്റെയും വെള്ളം മാറി കുളിച്ചതിന്റെയും ഒക്കെ ആവണം.
"അമ്മേ, ഇന്ന് രാവിലെ അമ്മ വാതിലിൽ ആരോ മുട്ടുന്ന കേട്ടോ? ഇല അനങ്ങിയാൽ അറിയുന്ന ആളല്ലേ.."
"ഇല്ലല്ലോ."
ഹാവൂ.. സമാധാനം.

കൂടുതൽ സമാധാനത്തിന് എല്ലാ ജനവാതിലുകളും കുറ്റിയിട്ടിട്ടില്ലേ എന്ന് ഉറപ്പു വരുത്തിയാണ്  അന്ന് കിടന്നത്.

പക്ഷേ, സമാധാനത്തിന് ഒരു ദിവസം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ
പിറ്റേന്ന് രാവിലെ ജോലിയ്ക്ക് പോകാൻ സമയത്തിന് എഴുന്നേല്ക്കാൻ വച്ച അലാറത്തിനു മുമ്പേ
ടക് ടക് ടക് ടക്  വീണ്ടും ..!
ചാടിയെണീറ്റു.
പതിഞ്ഞ കാലടികളുമായി വാതില്ക്കലെയ്ക്ക് നീങ്ങുമ്പോൾ ഹേമ അടുക്കളയിൽനിന്നു വാതില്ക്കലെയ്ക്ക് വരുന്നുണ്ട്. ശബ്ദമുണ്ടാക്കരുത് എന്ന ആംഗ്യം കാണിച്ച്  പതിയെ വാതില്ക്കലെയ്ക്ക് നീങ്ങി.
പൂജാമുറിയിൽനിന്നുള്ള അമ്മയുടെ താഴ്ന്ന ശബ്ദമല്ലാതെ മറ്റൊന്നുമില്ല. ഒരനക്കവും കേള്ക്കാനില്ല.

മുഖത്തോടു മുഖം നോക്കി രണ്ടു പേരും കുറെ സംശയങ്ങൾ കൈമാറി. വാതിലിന്റെ പിടിയിൽ കൈ വച്ച നിമിഷം നടുക്കമുയര്ത്തിക്കൊണ്ട് വീണ്ടും..
ടാക് ടക്

ബോൾട്ട് വലിച്ച്ചൂരിയതും വാതിൽ തുറന്നതും ഒറ്റ സെക്കണ്ട് കൊണ്ടായിരുന്നു.
പക്ഷെ.. ആശ്ചര്യവും കുറെ ചോദ്യങ്ങളും ഉയർത്തിക്കൊണ്ട്  ശൂന്യത മാത്രം!

ഇതെന്ത് കഥ.
വിചിത്രമാണല്ലോ ഈ സംഭവം.
വാതിലൊക്കെ നന്നായി പരിശോധിച്ചു. ഒരു കാരണവും കണ്ടു പിടിക്കാനായില്ല.
"അമ്മ വാതിലിൽ മുട്ട് കേട്ടോ?"
ഓഫീസിലേയ്ക്ക് ഇറങ്ങാൻ നേരം അമ്മയോട് ചോദിച്ചു.
"നിനക്കിതു എന്തിന്റെ കേടാ.  മുമ്പും ചോദിക്കുന്ന കേട്ടല്ലോ."
ശോ.. കണ്‍ഫ്യൂഷൻ.

"പുലര്ച്ചയ്ക്ക് ചില ദേവിമാരുടെ തേർവാഴചയുണ്ട്  സാറേ, അതാവും. "ഓഫീസ് അറ്റണ്ടരുടെ വിവരണം.
"ആറരയ്ക്കോ? അതോന്നുമല്ല."
"അല്ലെന്ന് സാർ വിശ്വസിച്ചോ... പക്ഷേ, ഇതതുതന്നെ."
ഈശ്വരാ.. ഇനി അതാണോ?

ഏറ്റവും കൂടുതൽ ഉറക്കം കിട്ടാറുള്ള പുലർകാലങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ നഷ്ടപ്പെട്ടു. ഇപ്പോ ചെന്ന് നോക്കാൻ ഒരു പേടിയുമായി.

ശാസ്ത്രീയമായ വല്ല പ്രതിഭാസവുമാണൊ എന്നൊരു ചിന്തയും ഉയരാതിരുന്നില്ല. അടച്ചിട്ട മുറികൾക്കുള്ളിൽ സംഭരിക്കപ്പെടുന്ന ഉച്ഛ്വാസവായു മുകളിലേയ്ക്കുയർന്ന് അതിന്റെ മർദ്ദം എയര് ഹോളിലൂടെ പുറത്തേയ്ക്ക് പോകുമ്പോൾ.... എയ്യ്.. ഓരോ പൊട്ടത്തരങ്ങൾ ആലോചിച്ചു കൂട്ടുക എന്നല്ലാതെ.

വാതിൽമുട്ടിന്റെ അലോസരപ്പെടുത്തലുകളുമായി ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നു.ഹേമ അത് മൈന്ഡ് ചെയ്യാതായി.അമ്മ അത് കേട്ടിട്ടേ ഇല്ല എന്ന ഉത്തരവും ആവർത്തിച്ചുകൊണ്ടിരുന്നു.
എങ്കിലും ഈ മുട്ട്..
"നിനക്ക് തലയ്ക്കു വല്ല ഓളവുമുണ്ടോ? മുട്ടാത്രേ, മുട്ട്.." അമ്മ പിറുപിറുത്തു.
സത്യത്തിൽ തലയ്ക്ക് ഓളമുണ്ടോ? സ്വയം ചോദിച്ചു.

പക്ഷേ, ഈ മുട്ട്.
ആശങ്കയുടെ കരിമ്പടം പുതച്ചുകൊണ്ട് അതൊരു ഭീകരസത്വമായി നേർക്ക്‌ വന്നു നില്ക്കുന്നു.
ഭക്ഷണത്തിനു രുചി നഷ്ടപ്പെട്ടു. ജോലിയിൽ താല്പര്യം കുറഞ്ഞു. മൊത്തം ഒരു അസ്വസ്ഥത.

പെട്ടെന്ന് മനസ്സിൽ ഒരു വെള്ളിടി വെട്ടി.
അപ്പുറത്തെ വീട്ടിലെ പഠിക്കുന്ന കുട്ടി. അവളാണ് വില്ലത്തി.
അവളാണ് നാഗവല്ലി! യഥാര്ത്ഥ കുട്ടി അവിടെ പഠിക്കുന്നതായി കാണിക്കുമ്പോൾ നിമിഷനേരം കൊണ്ട് ഇവിടെ എത്തി മുട്ടിയിട്ടു പോകുന്നതാണ്. അത്തരം അവസ്ഥകളിൽ അവൾക്കു നമ്മുടെ ടൈമിംഗ് അളക്കാം. വാതിൽ തുറക്കുന്ന സമയം കൊണ്ട് തിരികെയെത്തി പഠിക്കുന്നതായി ഭാവിക്കാം.
ഈ ഡോക്ടർ സണ്ണീയോടാണ്  അവളുടെ കളി.

"ഹേമേ.. വാതിലിൽ മുട്ടിന് നാളെ തീരുമാനമാവും."
"എന്തേ?"
"ആളെ ഞാൻ ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു. ഇനി തെളിവു കൂടി വേണം. അത് നാളെ."
"ആരാ? പറയ്‌?"
"അത് നാളെ. ഇപ്പോ സസ്പെൻസിൽ ഇരിക്കട്ടെ."

പിറ്റേന്ന് അലാറം അടിക്കുന്നതിനു മുമ്പേ തന്നെ എണീറ്റു. മുകളിലെ ബെഡ് റൂമിൽനിന്ന് പുറത്തേയ്ക്കുള്ള ജനലിന്റെ കര്ട്ടന്  പുറകിൽ മറഞ്ഞു നിന്നു.
ആറു മണി.
അപ്പുറത്തെ വീട്ടിലെ വാതിൽ തുറന്നു. പാലും പത്രവും എടുത്തുകൊണ്ടുപോയി അകത്തു വച്ചത്തിനു ശേഷം കയ്യിൽ പുസ്തകവുമായി സിട്ടൗറ്റിൽ അവൾ..ആ പെണ്‍കുട്ടി.
നാഗവല്ലി!
ഭയങ്കര പഠിപ്പാണെന്നേ കാണുന്നവർ വിചാരിക്കൂ.
മനുഷ്യന്റെ മനസമാധാനം കളയുന്ന ജന്തു.
ആറരയാവാറാവുന്നു. ഇനി ഏതു നേരത്തും അത് സംഭവിക്കാം.
ഒരോ നിമിഷവും ഇഴഞ്ഞു നീങ്ങുമ്പോൾ. തനിക്കു വിയർക്കുന്നുണ്ടെന്നും ഹൃദയമിടിപ്പ്‌ ഉച്ച്ച്ചത്തിലാകുന്നുന്ടെന്നും അയാള് അറിഞ്ഞു.
കണ്ണു ചിമ്മാതെ.. ശ്വാസം വലിക്കുന്ന ശബ്ദം പോലും കേൾപ്പിക്കാതെ പെണ്‍കുട്ടിയെ തന്നെ നോക്കി നില്ക്കുമ്പോൾ.
ടക് .. ടക് .. ടക്..
കിടുങ്ങി പോയി.
അവൾ സിറ്റൌട്ടിൽ തന്നെ ഉണ്ട്!
വീണ്ടും ടക് .. ടക് ..
രോമങ്ങൾ പേടികൊണ്ട് എണീറ്റ്‌ നിന്നു.
ഭയം ഒരു വിറയലായി ശരീരത്തെ പുണരുന്നത് അയാളറിഞ്ഞു.
വേച്ച്‌ പോകുന്ന കാലുകളെ നിയന്ത്രിച്ച്‌ ഗോവണിയിറങ്ങുമ്പോൾ താഴെ ഹേമ ആകാംക്ഷയോടെ നില്പ്പുണ്ട്.
എന്തായി?
ശബ്ദം താഴ്ത്തി അവൾ ചോദിച്ചു.
മറുപടി പറഞ്ഞില്ല. പരാജിതന്റെ കുനിഞ്ഞ തലയ്ക്കുള്ളിൽ പേടിയുടെ കറുത്ത ചിറകുകൾ ചിറകടിച്ചുയർന്നു.
"പനിക്കുന്നുണ്ടോ?" നെറ്റിയിൽ കൈ മുട്ടിച്ച്, ഹേമ ചോദിച്ചു.
"സാരമില്ല." ശബ്ദത്തിൽ ഒരു വിറയൽ ഉണ്ടായിരുന്നോ.
"സുഖമില്ലെങ്കിൽ ഇന്ന് ലീവ് എടുക്ക്."
"ഏയ്‌. കുഴപ്പമില്ല. നീയ് കടുപ്പത്തിലൊരു ചായ താ."
തീർന്നു. എല്ലാ മനസമാധാനവും തീർന്നു.
"രണ്ടുമൂന്നു തട്ട് കേൾക്കുന്നതല്ലേ.. വേറെ ശല്യമൊന്നുമില്ലല്ലോ. എന്തിനാ അതിനൊക്കെ ഇത്ര ടെൻഷൻ?" ഹേമ സമാധാനിപ്പിച്ചു.
"വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടണ്ട. അല്ലേ തന്നെ പ്രഷർ ഇത്തിരി കേറി നിൽക്കുകയാ "
"ഹ്മ്.."

മുട്ട് പിറ്റേന്നും തുടർന്നു. പോയി നോക്കാൻ തോന്നിയേയില്ല. പേടി തന്നെ കാരണം.

അതിനു പിറ്റേന്ന്..
ടക് .. ടക്
ആവശ്യം പോലെ തട്ടട്ടെ..
പക്ഷേ, മുട്ടിന് പുറകെ കോളിംഗ് ബെൽ ശബ്ദിച്ചപ്പോൾ എഴുന്നേൽക്കാതിരിക്കാൻ കഴിഞ്ഞില്ല.

വാതിൽ തുറന്നു.
അക്കു..  അക്ഷര!
"മോളേ നീയെങ്ങിനെ.. ഈ നേരത്ത്. അതും വിളിച്ചു പറയാതെ. വഴി തപ്പി...?"
"ഓഹ്.. ഇതൊരു സർപ്രൈസ് അല്ലേ അച്ഛേ .. ഞാൻ നാലിന് ട്രെയിനിറങ്ങി. നേരം വെളുക്കുന്നതു വരെ സ്റ്റേഷനിൽ വെയിറ്റ് ചെയ്തു. ഒരു പ്രാവശ്യം വീടു നോക്കാൻ ഞാൻ വന്നിട്ടുള്ളതല്ലേ, ഓട്ടോയിൽ കയറി സ്ഥലം പറഞ്ഞു, ഗൂഗിൾ മാപ്പ് വച്ച് കറക്ടല്ലേ എന്ന് നോക്കി.... എത്തി! സോ സിമ്പിൾ."
ഹേമ അടുക്കളയിൽനിന്നു വന്ന് അന്തം വിട്ടു.
"അമ്മേ.. വായടയ്ക്ക്
ഹ ഹ.. എവിടെ നമ്മുടെ ഗ്രാൻഡ്‌മാ ?"
"നീ മുത്തശിയോടു ബഹളം വയ്ക്കാനോന്നും പോണ്ട. പൂജാമുറീലാ. എന്താ അകത്തു കയറാതെ ലോകകാര്യം. വന്നേ " ഹേമ ബാഗെടുത്തു.
"വീടിരിക്കുന്ന സ്ഥലം കൊള്ളാം ട്ടോ. ഞാൻ കുറച്ചു നേരം പുറത്ത് നിന്ന് നോക്കുകയായിരുന്നു. ചുറ്റും സ്ഥലവും പച്ചപ്പുമൊക്കെ കുറവാണെങ്കിലും കാം ആൻഡ്‌ ക്വയറ്റ് ആണ്. കിളിശബ്ദമോന്നുമില്ലെങ്കിലും ഒരു കാക്ക വാതിലിനു മുകളിലെ റിഫ്ലക്ഷൻ കണ്ടു അതിൽ കൊത്തുന്ന കണ്ടു".
"ങേ.. എപ്പോ? എങ്ങിനെ?"
"അച്ഛൻ അതിനു എന്തിനാ എക്സൈറ്റഡ് ആവുന്നത്? ദാ, വാതിലിനു മുകളിലെ ആ ഹാഫ് സർക്കിൾ ഷേയ്പ്പിൽ ചില്ലിട്ട ഭാഗം ഇല്ലേ, അവിടെ ഒരു കാക്ക ഇരുന്നു അതിന്റെ റിഫ്ലക്ഷനിൽ കൊത്തുന്നു. പാവം.. അത് വേറെ കാക്ക ആണെന്ന് വിചാരിച്ചു കാണും."

അപ്പോൾ അത് .. ആ മുട്ട് .. കാക്കയുണ്ടാക്കുന്നതായിരുന്നോ.
മനുഷ്യനെ വെറുതെ ടെൻഷനടിപ്പിക്കാനായിട്ട് ..

ആശ്വാസത്തിന്റെ മഞ്ഞുമല ഉരുകി തിളച്ചു കിടക്കുന്ന ലാവയ്ക്ക് മുകളിലേയ്ക്ക്.
ഹേമയുടെ മുഖത്ത് ഒരു കളിയാക്കി ചിരിയുണ്ടോ.
"ഇതിനെക്കുറിച്ച്‌ വല്യ വിശദീകരണം പറഞ്ഞ് ചമ്മിക്കരുത്.. "അകത്തേയ്ക്കു നീങ്ങുമ്പോൾ ഹേമയോട്  പതിയെ പറഞ്ഞു.
"ഹും .. നോക്കാം!"

പിറ്റേന്ന് നേരത്തേ എണീറ്റ്‌ മതിലിനു പുറത്ത് കടന്ന് മാറിനിന്നു. ഇവിടെ നിന്ന് നോക്കിയാൽ വാതിലും അതിന്റെ മുകൾ ഭാഗവും കാണാം. കാക്ക പറന്ന് വന്ന് പടിയുടെ മുകളിലിരിക്കുന്നതും പ്രതിബിംബത്തിൽ കൊത്തി നോക്കുന്നതും പിന്നെ, പതിയെ പറന്നു പോകുന്നതും കണ്ട് ചിരിച്ചു. ദേവിയുടെ തേർവാഴ്ചയും നാഗവല്ലിയും... ഹ ഹ. മനസിന്റെ ഓരോ സഞ്ചാരങ്ങൾ..

തുടർന്നുള്ള ദിവസങ്ങളിൽ ടക് ടക് എന്ന ശബ്ദം പ്രഭാതങ്ങളിൽ പുഞ്ചിരി വിടർത്തി. 'ആ ഗ്ലാസ് കൊത്തിപ്പോട്ടിച്ചു കളയുമോ ആവോ' എന്ന വേവലാതിയോടെ ഹേമ ഒന്ന് രണ്ട് ദിവസം പുറത്തുപോയി കാക്കയെ ആട്ടി പറഞ്ഞയച്ചു നോക്കി.

പക്ഷെ, പിറ്റേ ദിവസങ്ങളിലും കാക്ക തന്റെ കലാപരിപാടി തുടർന്നു.

അക്ഷര പതിനഞ്ചു  ദിവസം വീടിനെ ഉല്ലാസംകൊണ്ട് നിറച്ച് തിരികെ പോയി. മുത്തശ്ശിയെ പരമാവധി സന്തോഷവതിയാക്കുവാൻ അവൾ ശ്രമിച്ചു. അവൾ പോയതോടെ അമ്മ വീണ്ടും പൂജാമുറിയ്ക്കുള്ളിൽത്തന്നെയായി.

'കാക്കമുട്ട്' ക്രമേണ  ഒരു ദിനചര്യയായി. അത് കേള്ക്കാതെ ഒരു സുഖമില്ലാതായി.
ഏകദേശം സമയം അറിയാനുള്ള മാര്ഗ്ഗമായി. എന്തിന് അലാറം വയ്ക്കൽ വരെ ഉപേക്ഷിച്ചു.
അമ്മ ഈ മുട്ട് കേള്ക്കുന്നില്ല എന്ന് പറയുന്നത് എന്താണാവോ. ആ.. എന്തായാലും നല്ല തമാശയാണ് കാര്യം. ഓഫീസിൽ കുറച്ചു ദിവസം ചിരിയ്ക്കാൻ വകയായിരുന്നു.

ഒരു ദിവസം വൈകീട്ട്, ജോലി കഴിഞ്ഞ് വീട്ടിലെത്തി, പതിവുള്ള ചായ കുടിക്കുമ്പോൾ കഞ്ഞിപാത്രത്തിൽ പ്രിയപ്പെട്ട പ്ലാവിലക്കൊരണ്ടിയിളക്കി ചൂടാറ്റിക്കൊണ്ട് അമ്മ വിളിച്ചു.
"മധ്വോ.."
"എന്താമ്മേ.അമ്മയ്ക്കെന്തോ പറയാനുണ്ടല്ലോ. പറയ്, കേൾക്കട്ടെ."
"അത്..
ഞാൻ കേട്ടുറാ.."
"എന്ത്?"
"ഇന്ന് കാലത്ത്.. നീ പറയാറുള്ള മുട്ട്.. വാതിലില് .."
"ആ.. അമ്മയ്ക്ക് ഇപ്പോ മനസിലായില്ലേ ഞാൻ വെറുതെ പറഞ്ഞതല്ലെന്ന്."
"ഹ്മ്മ്.. ശര്യാ. എനിക്കെന്താന്നറീല്ല്യ. അത് കേട്ടപ്പോ മൊതല് വല്യ സന്തോഷം. പിന്നെ, ഉച്ചയ്ക്ക് അക്കു വിളിച്ച് കുറെ വര്ത്താനം പറയേം ചെയ്തു."

ഇവിടെ വന്നിട്ട് അമ്മ തന്നോട് ഇത്രേം സംസാരിക്കുന്നത് ആദ്യമായിട്ടാണ്.
സന്തോഷം. മനസ് നിറഞ്ഞു തുളുമ്പുന്നു.
ഉറങ്ങാൻ കിടക്കുമ്പോ ഹേമയോടു സന്തോഷം മറച്ചു വച്ചില്ല.

കാക്കമുട്ടു കേട്ടില്ലല്ലോ എന്ന ചിന്തയിലാണ് എണീറ്റത്. നേരം ആറ് നാല്പ്പത്. ഹേമ ചായയുമായി വന്നപ്പോൾ ചോദിച്ചു.
"കാക്കമുട്ടു നീ കേട്ടോ?"
"ഇല്ലല്ലോ. "
"ശോ.. അതെന്താണാവോ"
"ങ്ങക്ക് നല്ല വട്ടാണല്ലേ? ആദ്യം മുട്ട് കേട്ടിട്ട്.. ഇപ്പോ കേക്കാണ്ട് !"

കുറെ നേരം മുട്ടിനായി വെയിറ്റ് ചെയ്തു. നോ രക്ഷ.

വാതില് തുറന്ന് ന്യൂസ് പേപ്പര് എടുക്കാൻ പോകുമ്പോൾ ആ കാഴ്ച കണ്ട് ഞെട്ടി. മുൻപിലൂടെ പോകുന്ന ഇലക്ടിക്ക് കമ്പിയിൽ തൂങ്ങി, ഒരു കാക്കയുടെ വിറങ്ങലിച്ച ശരീരം.

അകാരണമായ ഒരു ഭീതി പെരുവിരലിൽനിന്നു മുകളിലേയ്ക്കരിചു കയറി

'ഹേമേ' എന്ന് വിളിച്ച് അകത്തേയ്ക്ക് കയറുമ്പോൾ അവൾ ആർത്തലച്ചോടി വന്നു നെഞ്ചിൽ വീണു.
"എന്തേ.. എന്ത് പറ്റി?"
പൂജാമുറിയിലേയ്ക്കു വിരൽ  ചൂണ്ടി ഹേമ പറഞ്ഞു.
"അമ്മ..
അമ്മ പോയി..."















Tuesday, February 24, 2015

കാക്ക



"ഈ കാക്കേക്കൊണ്ട് തോറ്റെന്റെ ഈശോയെ..
പൊറത്തിറങ്ങി നടക്കാൻ വയ്യാണ്ടായീനു വച്ചാ എന്ത്താ ചെയ്യാ.
പള്ളീൽ നൊവേനയ്ക്കു വരെ പോവാൻ വരെ പറ്റാണ്ടായി.
ശോ.. ഇങ്ങനീണ്ടോ ഒരു മാരണം. കോപ്പ്..
ആരോഗ്യം ഉണ്ടാര്ന്ന കാലത്താണെങ്കി തക്കം നോക്കി ഞാൻ എങ്ങനെയെങ്കിലും കുരിപ്പിനെ തല്ലിക്കൊന്നേനെ.."

മെടയാൻ വേണ്ടി തേമാലിയിലെ കുളത്തിൽ താഴ്ത്തിയിട്ടിരുന്ന ഓലക്കെട്ട് കഷ്ടപ്പെട്ട് വലിച്ചുകൊണ്ട് മുറ്റത്തേയ്ക്ക് വരുന്നതിനിടയിൽ കത്തിരിങ്ങ ചേടത്തി എന്ന് നാട്ടുകാരു വിളിക്കുന്ന കത്രീന ചേടത്തി ഉച്ചത്തിൽ പറഞ്ഞുകൊണ്ടേയിരുന്നു.

ഒരാഴ്ച മുമ്പ് കാലത്തെണീട്ടു വാതിലു തുറന്നപ്പോൾ ഉമ്മറത്ത് തന്നെ ഒരു കാക്കക്കുഞ്ഞ്.പറന്നു തുടങ്ങീട്ടില്ല. അല്ലേ തന്നെ വല്യ ശല്യാ ഇവറ്റകളെക്കൊണ്ട്. മുറ്റം അടിച്ചു വാരാൻ വച്ചിരുന്ന ചൂലെടുത്ത് കട തിരിച്ച് ഒന്ന് കൊടുത്തു. 

ആഹ ഉഗ്രൻ ഷോട്ട് !

കവര ഡ്രൈവ് ഫോറാവുന്നതു നോക്കി നില്ക്കുന്ന സച്ചിനെപ്പോലെ ആത്മസംതൃപ്തിയിൽ മുഴുകിയ ചേടത്തീടെ തലയിൽ തൊട്ടടുത്ത നിമിഷം ബൗൻസർ കൊണ്ടു. കാക്കക്കുഞ്ഞ് തന്തയ്ക്കും തള്ളയ്ക്കും ജനിച്ചത്‌ തന്നെയാണെന്നു തെളിഞ്ഞു. അമ്മാതിരി ആക്രമണം ആയിരുന്നു പാരന്റ്സിന്റെ വക.

അന്ന് തൊട്ടിന്നു വരെ സമാധാനമായി പുറത്തിറങ്ങാൻ പറ്റിയിട്ടില്ല. ഇപ്പൊ തലയില ച്ചുംമാടു വച്ച് അതിനും മുകളിൽ തോർത്ത് കൊണ്ട് കെട്ടിയാ നടപ്പ്.
കാക്കക്കുഞ്ഞിനെ കാലപുരിയ്ക്കയയ്ക്കാൻ തോന്നിയ നേരത്തെ ചേടത്തി മനസ്സില് ശപിച്ചു.

വീടിന്റെ ഉമ്മറത്ത്, തിണ്ണയിൽ ജോബ് ഇരിപ്പുണ്ടായിരുന്നു. 

"ജോപ്പാ, നീ കഞ്ഞി കുടിചചോടാ ?"
മറുപടി ഉണ്ടാവില്ല എന്ന് അറിയാമായിരുന്നിട്ടും ചേടത്തി ചോദിച്ചു.

ജോപ്പൻ എന്ന ജോബിന്റെ നിർവ്വികാരമായ നോട്ടം സാധാരണ പോലെ ചക്രവാളത്തിനപ്പുരത്തുള്ള ഏതോ അന്യഗ്രഹത്തിലേയ്ക്കു നീളുകയും അവിടെയുള്ള ഏതോ യു എഫ് ഒയുമായി ആശയവിനിമയം നടത്തുകയും ചെയ്തു!

ചേടത്തി ഒരു നെടുവീര്പ്പ് പാസാക്കി.

ജോബ് ഇരുപതു വയസ്സിൽ നാടു വിട്ടു പോയതാ. മുംബൈയിലും ചെന്നൈയിലും ഒക്കെ പല നാട്ടുകാരും അവനെ പലപ്പോഴായി കണ്ടിട്ടുണ്ടായിരുന്നു. നല്ല ബെസ്റ്റ് ഗുണ്ടയായിരുന്നു- ത്രേ . (ത്രേ.. ചേര്ക്കാതെ വഴിയില്ല. നുമ്മടെ നാട്ടുകാരാ. ഒരോരുത്തരും ആയിരം സായാഹ്നപത്രത്തിനൊക്കും) എന്തിനു പറയണൂ.. തിരിച്ചു വന്നത് നാല്പത്തിരണ്ടാം വയസ്സിൽ. ഏതോ നാട്ടുകാരൻ ചെന്നൈയിൽ വച്ചു കണ്ടപ്പോ വിളിച്ചു കൊണ്ട് വന്നതാ.  'വയസുകാലത്ത് എന്നെ നോക്കാൻ ദൈവം വിട്ടതാ അവനെ' എന്ന് കത്രീന ചേടത്തി പറഞ്ഞെങ്കിലും ഒരാഴ്ച കൊണ്ട് തന്നെ പറഞ്ഞത് മായ്ക്കേണ്ടി വന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച്ചവരുടെ പോലെ ഒരേ ഇരുപ്പ്. ഇടങ്ങഴി അരിയുടെ ചോറ് തിന്നും എന്നല്ലാതെ വന്നിട്ട് നാല് മാസമായിട്ടും സ്വന്തം അണ്ടർവെയര് വരെ കഴുകീട്ടില്ല. പെണ്ണിന്റെ വാക്ക് കേട്ട് ഭാഗം വാങ്ങി പോയ പെണ് കോന്തൻ ആന്റപ്പനെ പള്ളീ വച്ച് കണ്ടപ്പോ "അമ്മേ തോൽപ്പിക്കാമെന്നു നീ കരുതണ്ട്രാ.. എന്നെ നോക്കാൻ എന്റെ മോൻ ജോപ്പൻ വന്നണ്ട് " എന്ന് വീമ്പടിച്ചത് പാഴായി. ഇപ്പോ ഇവനെ നോക്കാൻ കൂടി പാടു പെടാറായി.

ഇവന് ഇത്തിരീശെ വട്ടാണോ?

അതോ മേലനങ്ങാതെ മാമം മുണുങ്ങാൻ അഭിനയമാണോ?


ഇന്നാളു പിള്ളേര് പറഞ്ഞിട്ട് "മേരിക്കുണ്ടൊരു കുഞ്ഞാട്" ടീവീൽ കണ്ടു. അതിലെ ബിജു മേനോന്റെ ഭാവമാ ജോപ്പന്.. പക്ഷെ, ഒരു വാഴക്കുഴി കുത്തുന്നത് പോയിട്ട്  ഒരു ഈര്ക്കില് വരെ.. ങേ ഹേ..

"നീയവന്റെ കയ്യും കാലും കണ്ടാ.. ഇരുമ്പു പോല്യാ.."

"അമ്മാതിരി തീറ്റ്യല്ലേ"

"അവന് ഒരു കൊഴപ്പോം ഇല്ല്യാ ട്ടാ.. ഇതെന്തോ അടവാ."

"നാളേരം കട്ടേന് ജോപ്പനെ തെങ്ങേൽ കെട്ടിയിട്ടു തല്ല്യ നിന്റെ അപ്പനോടൊക്കെ ഒന്ന് സൂക്ഷിചോളാൻ പറ."

"എന്തിന് ?"

"ഡാ.. പ്രാന്തുള്ളോര്ക്ക്  കൊലപാതകം നടത്തിയാ സുഖായിട്ടു ഊരിപ്പോരാം."

ഇത്യാദി സംസാരങ്ങൾ ചുറ്റും കേള്ക്കുന്നുണ്ട്.

സാരല്യ. എത്രയോ കൊല്ലങ്ങൾക്ക് ശേഷം വന്നതാ. ഇത്രേം നാള്  കൊടുക്കാൻ പറ്റാണ്ടിരുന്ന സ്നേഹം കൊടുത്തു വീട്ടുക തന്നെ.

'എന്നാലും.....
ഹോ.. എല്ലാം എന്റെ തലേലാണല്ലോ ദൈവമേ..' സ്വർഗ്ഗസ്ഥനായ പിതാവിന്റെ പക്കലെയ്ക്ക് ചേടത്തി കണ്ണുകളുയർത്തി..

എന്റമ്മോ ദാ വരുന്നു സ്റ്റെൽത്ത് ബോംബർ  !
ഒന്നിനെ പുറകെ ഒന്നായി രണ്ടെണ്ണം. 
ഇടതുകയ്യിൽ ഉണ്ടായിരുന്ന വടി തല്ക്കാലം വിമാനവേധോപകരണം ആയി.

വിറകുപുര ബങ്കറിൽ കയറി തല്ക്കാലം രക്ഷപ്പെട്ടു.

ദേഷ്യോം സങ്കടോം കൂടുന്നത് ഇതൊന്നും ബാധകമാവാത്ത മട്ടിൽ ജോപ്പൻ - യു എഫ് ഓ ആശയ വിനിമയം നിര്ബാധം നടക്കുന്ന കാണുമ്പോളാ..

ഒരു നിമിഷം. എല്ലാ കണ്ട്രോളും പോയി.

"ഡാ.." ചേടത്തി അലറി..
"ഒരു പണീം ചെയ്യില്ല.. ചെയ്യണ്ട, ന്നാ.. നിന്റെ തള്ളേനെ ശല്യപ്പെടുത്തണ കാക്കേനെ എങ്കിലും ഓടിച്ചു വിട്രാ. 
തീറ്റ മാത്രം പണിയായ ഒരുത്തനെ ആണല്ലോ കര്ത്താവേ എന്റെ ഒടുക്കത്തെ കാലത്ത് കൊണ്ട് തന്നത്.."

സ്വപ്നത്തിൽനിന്ന് എന്ന വണ്ണം ജോപ്പൻ എണീറ്റു.
'ഹാവൂ..' എന്ന  ചേടത്തിയുടെ ആശ്വാസം അമ്പരപ്പാക്കി മാറ്റിക്കൊണ്ട് പടികടന്ന് ഒറ്റ പോക്ക്.

അതിനും മാത്രം ഒന്നും പറഞ്ഞില്ലല്ലോ.
കാക്കയെ ഓടിക്കാൻ പറഞ്ഞതിന് ഇനി വീണ്ടും പുറപ്പെട്ടു പോവുമോ?
ഏയ്‌ ..

സാധാരണ ഒരു പോക്കുണ്ട്. കവലയിലേയ്ക്ക് നടന്നു പോയി നാല് ചാൽ അതിലേം ഇതിലേം നടന്ന്, പിന്നെ കലുങ്കിൽ ഇത്തിരി നേരം ഇരുന്ന് തിരികെ വരും. ആരോടും ഒരക്ഷരവും മിണ്ടാറില്ല.
അതുപോലെ പോയതായിരിക്കും.

ആവില്ലേ? 
പറഞ്ഞത് കൂടിപ്പോയോ.. 
തലയ്ക്കു ചെറിയ വിങ്ങൽ.
വിഷമം വരുമ്പോ തല വിങ്ങൽ വരുന്നത് പതിവാ..
ശെ.. ഒന്നും പറയണ്ടായിരുന്നു.
ഉച്ചയൂണിനു രണ്ട് മാന്തൾ വറുക്കാം.
പണ്ടേ അവനു ഇഷ്ടമുള്ളതാ.

ആരോ ഓടിക്കിതച്ച് വരുന്നത് കണ്ട് ചേടത്തി അറ്റൻഷനായി.
അപ്രത്തെ വീട്ടിലെ ജോര്ജിന്റെ മോനാണല്ലോ..

"എന്ത്യേടാ?" അവന്റെ കിതപ്പിനിടയിലെ ശ്വാസം വലിയ്ക്ക്‌ സമയം കൊടുക്കാൻ ചേടത്തി ചോദിച്ചു.

"അതേയ്..
ജോപ്പാൻ ചേട്ടനില്ലെ...."

"ദൈവമേ.. പിന്നേം പോയോ.." ചേടത്തി ഒരു നിലവിളിയ്ക്ക് കോപ്പ് കൂട്ടി.

"അതല്ല.."

"പിന്നെ?" നിലവിളി സ്റ്റാർട്ടിങ്ങ് ട്രബിളിൽ കുടുങ്ങി.

"അങ്ങേര് .. മ്മടെ സൈതാലിക്കാക്കാന്റെ പെട്ടിക്കട തല്ലിപ്പൊളിക്കണൂ..
അമ്മേനെ വഴി നടത്തില്ല അല്ലേടാ എന്നൊക്കെ ആണു പറയണത്. ഞങ്ങളാരും പിടിച്ചിട്ടു നിക്കണില്ല. ചേടത്തി ഒന്നിങ്ങു വേഗം വന്നേ. .."

"ദൈവമേ.." ചേടത്തി തലയിൽ കൈ വച്ചു മുകളിലേയ്ക്ക് നോക്കി.

തെങ്ങിന്മുകളിൽ, അടുത്ത ആക്രമണത്തിനു കോപ്പ് കൂട്ടി പ്രതികാരദാഹവുമായി ഇരുപ്പുണ്ടായിരുന്നു, കാക്ക.. ദി റിയൽ കാക്ക!

Saturday, February 21, 2015

പേരെഴുതിയ കുപ്പായം.

എണ്പത്തിആറിൽ  അഞ്ചര അടിയിൽ താഴെ പൊക്കമുള്ള മറഡോണ അർജന്റീനയ്ക്കു ലോകകപ്പു നേടിക്കൊടുക്കുമ്പോൾ അദ്ദേഹത്തിന്റെ കുപ്പായത്തിൽ മറഡോണ എന്ന പേര് ഉണ്ടായിരുന്നില്ല. 10 എന്നൊരു നമ്പർ മാത്രം. തമിഴ്നാട്ടീന്നു വെട്ടാൻ കൊണ്ട് വരുന്ന മൂരികളുടെ ചന്തിക്കു 'ഋ'കാരം പോലെ ആകൃതിയിൽ കമ്പി പഴുപ്പിച്ചു വച്ച് ചാപ്പ കുത്തിയ പോലുള്ള ആ പത്താം നമ്പർ വച്ചായിരുന്നു അങ്ങേരെ ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നത് . അർജന്റീനയുടെ പത്ത് മറഡോണ, ബെല്ജിയത്ത്തിന്റെ പത്ത് - ഷിഫോ.. അങ്ങിനെ, അങ്ങിനെ. 

അതിനും കൊല്ലങ്ങൾക്ക് മുമ്പ്, കനാല്ത്തിണ്ടിലൂടെ സ്കൂളിലേയ്ക്കുള്ള വാക്ക് & ടാക്ക് യാത്രയിൽ കനാൽ വെള്ളത്തിലൂടെ തിമിംഗലം വല്ലോം വരുന്നുണ്ടോ എന്ന ഭാവേന സൂക്ഷ്മ നിരീക്ഷണം നടത്തുന്ന , കഞ്ഞിക്കലത്തിനടിയിൽ കരിക്കട്ട വച്ച് വരച്ച പോലത്തെ നിറവും അഞ്ചടിയിൽ താഴെ പൊക്കവും മടക്കിക്കുത്തിയ കൈലിയും കഷ്ടപ്പെട്ട് പിരിച്ചു വച്ച മുള്ളൻ മീശയും ചോരക്കണ്ണ്കളും മോടി പിടിപ്പിച്ച ദി ഗ്രേറ്റ് അപ്പുട്ടേട്ടൻ എന്ന പ്രസ്ഥാനം (റെഫർ 'കർക്കട ചെകുത്താൻ' - കൊടകരപുരാണം - വിശാലമനസ്കൻ ) ഒരു ദിവസം എന്റെ കണ്ണു തള്ളുന്ന ഒരു കാഴ്ച സമ്മാനിച്ചു. ഇട്ടിരിക്കുന്ന സാന്ഡോ ബനിയനിൽ എന്തോ എഴുതിയിരിക്കുന്നു! ഹാപ്പി എന്ന് ഗോൾഡ്‌ ലെറ്ററിൽ വളചെഴുതിയ ഫോറിൻ ടീ ഷർട്ടുകൾ ഗൾഫുകാരുടെ വീട്ടീന്ന് വരുന്ന സമപ്രായക്കാരോട് കുശുമ്പും കുന്നായ്മയും നിറയ്ക്കുന്ന കാലമാണ്. ഞാൻ കൗതുകകുതൂഹലനായി. അടുത്തെത്തുംതോറും അക്ഷരങ്ങൾ തെളിഞ്ഞു വന്നു.

"കൊടകര അപ്പുക്കുട്ടൻ
കാവടി ബാലൻസ് "

അമ്മമ്മോ, തകർത്തു. ഞാൻ മനസ്സിൽ മൊഴിഞ്ഞു.

ധൻസ് ആർട്സിന്റെ അക്ഷരങ്ങളാണല്ലോ എന്ന് മനസ്സിൽ പറയേം ചെയ്തു.
കൊല്ലങ്ങൾ കഴിഞ്ഞു, ആരൊക്കെ അടുത്ത ദിവസം ഈ നമ്പറിൽ ഇന്നുണ്ടാവും നാളെ ഇല്ലാണ്ടാവും എന്നൊക്കെ അറിയാത്ത അവസ്ഥ ഇല്ലാതിരിക്കാനാണോ പേര് വിളിച്ചു തെറി പറയാനാനോ അതോ ചുവപ്പ് / മഞ്ഞ കാർഡു കാണിക്കാനോ ഗുമ്മില്ലാത്തോണ്ടാണോ എന്നറിയില്ല, കളിക്കാരുടെ ജെഴ്സികളിൽ പേരടിച്ചു വന്നു.വെള്ളക്കുപ്പായത്തീന്നു കളർ ഡ്രെസിലേയ്ക്കു ഏകദിനം ട്രാന്സ്ഫോം ചെയ്തപ്പോൾ ക്രിക്കറ്റ് കളിക്കാരുടെ ജേഴ്സിയിലും പേരു വന്നു.

ഉള്ള ജേഴ്സി ഊരി അതിന്റെ നമ്പറിനു മുകളിൽ വെളുത്ത തുണിക്കഷണത്തിൽ വേറെ നമ്പര് എഴുതീട്ട് വേണം സബ്സ്ടിട്യൂട്ടിനു ഇറങ്ങാൻ എന്ന അവസ്ഥയുള്ള ടീമുമായി ആലുവ അത്താണി ഗ്രൗണ്ടിൽ സെവൻസ് കളിക്കാൻ പോയപ്പോൾ എതിര് ടീം രാജേഷ്, മെൽവിൻ എന്നൊക്കെ പേരുള്ള കുപ്പായം ഇട്ടു വന്നത് കണ്ട് അന്തിച്ചു നിന്നിട്ടുണ്ട്. പകുതി കളി അപ്പ തന്നെ തോറ്റു. ഇന്നിപ്പോ നാട്ടിലെ സമഭാവന കണ്‍സ്റ്റ്രക്ഷൻസ് സ്പോണ്‍സർ ചെയ്യുന്ന ടെന്നീസ് ബോൾ വച്ച് ക്രിക്കറ്റ് കളിക്കുന്ന ടീമിന് വരെ ഉണ്ട് ജേഴ്സിയിൽ സ്വന്തം പേര് !

"ടെൻ എന്ന് അക്കത്തിലും അക്ഷരത്തിലും എഴുതീത് ഈ ദുൽക്കർ എന്ന കളിക്കാരന് മാത്രേ ഉള്ളൂ?" എന്ന് നമ്മുടെ സാക്ഷാൽ സച്ചിൻ 'TEN ദുല്ക്കരി'ന്റെ ജേഴ്സി കണ്ട് അടുത്ത വീട്ടിലെ ഓമനേച്ചി ചോദിച്ചത് പിന്നെ ഞാൻ ഓർത്തത് 1983 സിനിമയിലെ "എനിക്കീ ഹിന്ദി സിനിമാ നടന്മാരെ ഒന്നും അറിയില്ല" എന്ന സച്ചിന്റെ പടം കണ്ടിട്ട് പറയുന്ന ഡയലോഗ് കേട്ടപ്പോളാണ്.
ഇപ്പോപ്പിന്നെ സർവ്വത്ര സ്ഥലത്തും കുപ്പായത്തീ പേരായി. വെല്ലോന്റെ പേരുള്ള കുപ്പായം പോസിലണിഞ്ഞു നടക്കാൻ ആര്ക്കും മടിയില്ലാതുമായി. എന്റെ മക്കളിൽ ഒരുത്തൻ അർജന്റീനയുടെ മെസ്സിയും മറ്റവൻ ബാർസയുടെ മെസ്സിയുമാണ്!

ഇന്ത്യയുടെ പ്രധാനമന്ത്രി പേരെഴുതിയ കുപ്പായം ഇട്ടപ്പോൾ, പിന്നെ അതൂരി ലേലത്തിനു വച്ചപ്പോൾ വലിയ പ്രശ്നമൊന്നും തോന്നിയില്ല. പക്ഷേ, സെല്ഫ് മാർക്കട്ടിങ്ങിനു കിടിലോൽക്കിടിലൻ ഐഡിയ കണ്ടു പിടിച്ച അപ്പുട്ടേട്ടനെ ഓര്മ്മ വന്നു. കാലത്തിനും മുമ്പേ സഞ്ചരിച്ച ആ ക്രാന്തദർശിയെ  ഇക്കാര്യത്തിലെങ്കിലും എങ്ങിനെ മറക്കും! ഒപ്പം ആ രംഗത്തിനു എന്നോടൊപ്പം സാക്ഷിയായ അന്നത്തെ ഒരു സഹ നടപ്പുകാരനുമായുള്ള സംഭാഷണവും ഓര്മ്മ വന്നു.

"ആ ബനിയന്മേ എഴുത്യേക്കണതു .... അപ്പുക്കുട്ടൻ...ന്നല്ലേ? അതാരാ? "

"അത് .. മനസിലായില്ലേ, ആ ചേട്ടൻ തന്നെ.അതിന്റെ അടീൽ കണ്ടില്ലേ - കാവടി ബാലന്സ് - ന്ന്. ആള് പൊരിഞ്ഞ കാവട്യാട്ടല്ലേ."

"അതിന് അയാൾടെ പേര് കർക്കടം ന്നല്ലേ? കർക്കട ചെകുത്താൻ"

"ശ്..
അതയാള്ടേ കുറ്റപ്പേരാടാ."

"ഓ.. അത് ശരിക്കും ഉള്ള പേര് അല്ലല്ലേ..
ഞാൻ കരുതി...
ന്നാലും കർക്കടം തന്ന്യാ നല്ലത്‌.
അപ്പുക്കുട്ടൻ ന്നുള്ള പേര് അയാൾക്ക്‌ ചേരണ്‍ല്യാ ട്ടാ."

Sunday, February 1, 2015

കൊക്കെയിൻ

കൊല്ലം മൂന്നായി നടപ്പു തുടങ്ങിയിട്ട്.
കിടക്കാൻ പോകുന്നതിനു മുമ്പ് കണ്ണാടിയിലെ പ്രതിബിംബം നോക്കി നിരാശ കൊണ്ട് തെറി വിളിക്കും. എന്നാലും നേരം വെളുക്കുമ്പൊ ബാഗുമെടുത്തു ഇറങ്ങാതിരിക്കാൻ കഴിയുന്നില്ല.

വീട്ടീന്ന് ഇപ്പോ വല്യ ചോദ്യവും ഉത്തരവും ഒന്നും ഇല്ല. തഴഞ്ഞ മട്ടാണ്.

നാട്ടുകാരെയും കൂട്ടുകാരേയും കൊണ്ടാണ് വലിയ ശല്യം.

"നിവിൻ പോളിയുടെ ഡെയ്റ്റ്  കിട്ടിയോ? "
"ഫഹദ് കഥ കേട്ടൊ?"
"പ്രോഡ്യൂസർ ആയോ?"
തുടങ്ങിയ ചോദ്യങ്ങൾ...

"ആന്റണി പെരുമ്പാവൂരിനെ ഒഴിവാക്കി ലാലേട്ടന്റെ അടുത്ത് ഡയരക്റ്റ് ചെല്ലാൻ പറ്റ്യാ നീ രക്ഷപ്പെട്ടു."
"മമ്മുക്ക ആണു ബെസ്റ്റ്. ആള് എത്ര പുതുമുഖ സംവിധായകരേം കഥാകാരേയും രക്ഷപ്പെടുത്തിയിരിക്കുന്നു."
"തമിഴ് ഒന്ന് നോക്കാം ട്ടോ."
തുടങ്ങിയ ഫ്രീ ഉപദേശങ്ങൾ..

"നല്ല പ്രാന്താ ല്ലേ!"
"വേറെ വല്ല പണിക്കും പോടാപ്പാ."
തുടങ്ങിയ പരിഹാസങ്ങൾ..

കോടമ്പാക്കത്ത് പൈപ്പുവെള്ളം കുടിച്ചു അലഞ്ഞു നടന്നു താരങ്ങളായവരേയും കഷ്ടപ്പെട്ട് വലിയ നിലയിലെത്തിയവരേയും ഒക്കെ ആലോചിച്ചു ഇത്ര നാളും പിടിച്ചു നിന്നു.

ഇക്കണ്ട നാളുകൾക്കിടയിൽ നാല് വണ്‍  ലൈനും മൂന്നു തിരക്കഥയും കൊണ്ട് കയറിനിരങ്ങാത്ത സ്ഥലങ്ങളില്ല.

പേരിലാണു പ്രശ്നം എന്ന് തോന്നിയപ്പോ രണ്ട് അക്ഷരം കൂട്ടി പേര് പരിഷ്കരിച്ചു. 
എവിടെ!!

ന്യൂജെൻ റോളിലാ ഇപ്പൊ നടപ്പ്.  
"അവന്റെ തലേലെ കാടിനൊരു ദിവസം ഞാൻ തീ വെയ്ക്കും" എന്ന് അപ്പൻ ഒരൂസം അമ്മയോട് പറയുന്ന കേട്ടു!
ഏയ്‌.. അങ്ങിനെ ഒന്നും ചെയ്യില്ലായിരിക്കും.

പക്ഷേ ഈ പോക്ക് ശുഭമല്ല.
സിനിമാക്കാരുടെ ഇടയിൽ ഒരു ഓളം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
"ഇത് നമ്മുടെ മറ്റേ ചങ്ങാതി അല്ലേ"? എന്ന് എവിടെ കയറി ചെന്നാലും ഒരു ഇന്റ്രോ കിട്ടണം.
പിന്നെ ഈസി ആണ്.
നേരിട്ടു കാര്യങ്ങളിലേയ്ക്കു കടക്കാം.
എന്തെങ്കിലും ചെയ്യണം..
ചെയ്തേ പറ്റൂ.

കൊച്ചിയുടെ മണം. 
ശീലമായതോണ്ട് പ്രശ്നമില്ല.
മെട്രോ പണി കാരണം ബസ് കൂടുതൽ നിരങ്ങി നീങ്ങുന്നു.
അടുത്ത സ്റ്റോപ്പിൽ ഇറങ്ങാം. കുറച്ചു നേരം മറൈൻ ഡ്രൈവിൽ പോയി വായി നോക്കി ഇരിക്കാം.
അല്ലാതെന്ത് ചെയ്യാൻ.

ഇറങ്ങി 
റോഡ്‌ ക്രോസ് ചെയ്യുന്നതിനിടയി ഒരു ആമ്ബുലന്സും പുറകെ ഒരു പോലീസ് ജീപ്പും പാഞ്ഞു പോയി.
എന്താണാവോ പുകിൽ... ആ.
പെട്ടെന്നാണ്‌ തലയി ഒരു കൊള്ളിയാൻ മിന്നിയത്..
എന്റമ്മോ തകര്പ്പൻ ട്വിസ്റ്റ്.. കൊള്ളാമെടാ. സ്വയം അഭിനന്ദിച്ചു.

നേരെ പബ്ലിക് ടെലഫോണ്‍ ബൂത്തിൽ കയറി.
"നാർകോട്ടിക് സെല്ലല്ലേ?
സിനിമാക്കാര്ക്ക് കൊക്കെയിൻ എത്തിക്കുന്ന മെയി എജന്റിനെക്കുറിച്ചു വിവരം തരാനാണ്...
മറൈൻ ഡ്രൈവിൽ മഴവിൽ പാലത്തിന്റെ അടുത്തുനിന്നു മൂന്നാമത്തെ മരത്തിനു താഴെ.. ചുവന്ന പാന്റും ഓറഞ്ച് ടീഷർട്ടും ഇട്ടു മുടി വളര്ത്തിയ ഒരുത്തൻ.."
പെട്ടിക്കടയിൽനിന്നു പത്തുരൂപ കൊടുത്തൊരു കുഞ്ഞു ഡപ്പി പൌഡറും മുറുക്കാൻ വിൽക്കുന്ന ഭായീടെ കയ്യീന്ന് അത് പൊതിഞ്ഞു കൊടുക്കുന്ന ഒരു പ്ലാസ്റ്റിക് കവറും വാങ്ങി പോലീസ് വണ്ടിയുടെ ശബ്ദവും പ്രതീക്ഷിച്ച് മുന്നോട്ടു നടക്കുമ്പോ, ഉള്ളിൽ ഒന്നാംതരം ഒരു ചിരിയങ്ങ് ചിരിച്ചു.

Thursday, November 20, 2014

ഹെലികോപ്ടർ ഷോട്ട്

തലയിൽ കൈ വച്ചു. 
കൈ വച്ച് പോയതാണ്.. 
യോർക്കർ ലെങ്ങ്ത്തിൽ എറിയപ്പെട്ട ഒരു പന്ത് ലോങ്ങ്‌ ഓണിലേയ്ക്ക് സിക്സര് പായുന്നത് കണ്ട് ബൌളറും തലയിൽ കൈ വച്ച് ടി വിയിൽ നില്ക്കുന്നുണ്ടായിരുന്നു

'വീ വാണ്ട് ഹെലികോപ്റ്റർ' എന്നെഴുതിയ ബാനർ ഗാലറിയിൽ ഒന്നു കണ്ടതേ ഉള്ളൂ. ഇനീം പതിനെട്ടു ബോളിൽ നാൽപ്പത്തേഴു റണ്സ്  വേണം. അടുത്ത ഹെലികോപ്ടർ ഏതു പന്തിലും പ്രതീക്ഷിക്കാം. ആവേശം കൊണ്ടു കസേരത്തുമ്പിലേയ്ക്കു നീങ്ങി.  

ഒന്നൊന്നര സാധനമാണ് ഈ ധോനീ സ്പെഷ്യൽ ഷോട്ട്. എങ്ങിനെയാണാവോ ഈ ഗെഡി ബാലന്സ് ചെയ്യുന്നത്.
വലതു കാലിന്റെ പെരുവിരലിൽ ഊന്നിയുള്ള 'ഹെലികോപ്ടർ' ഒന്നുകൂടി കാണുവാൻ റീപ്ളെയ്ക്ക് കണ്ണ് നട്ടിരിക്കുമ്പോൾ ഫോണ്‍  റിംഗ് ചെയ്തു.

കോപ്പ്, ഇതാരെടാ..
'ഒരു അഞ്ചു മിനിട്ട് സൗര്യം തരില്ലല്ലോ.. നാശം' എന്ന്  പറഞ്ഞുകൊണ്ട് തന്നെ ഫോണെടുത്തു.

"ഡാ, നീയെവിട്യാ?" സുരേഷാണ് 
"വീട്ടില്. എന്ത്യേ?"
"വണ്ടീം എടുത്തു വേഗം വാ. മ്മടെ പോളിന്റെ അനിയനെ പാമ്പ് കടിച്ചു."
"ഡേവീസിന്യോ? എപ്പോ? അവനെന്തിനാ ഈ സന്ധ്യ നേരത്തു പുറത്തിറങ്ങി നടന്നത് ?"
"മൈ .. ഇതെന്ത്? പോലീസ് സ്റ്റേഷനോ? നീ ഇങ്ങട് വാ.. ഇനി കടിക്കുമ്പോ രാഹുകാലം കഴിയുന്നത്‌ നോക്കി കടിക്കാൻ പറയാം."

കയ്യീ കിട്ടിയ കാശെടുത്തു പോക്കറ്റീ തിരുകി, വണ്ടിയെടുത്ത് പാഞ്ഞു.

വളവു തിരിയുന്നിടത്ത് കുറച്ചു പേർ കൂടി നില്ക്കുന്നു.വണ്ടി നിർത്തി ഇറങ്ങി ചെല്ലുമ്പോൾ ചെക്കൻ പേടിച്ചു വിറച്ച് നിലത്തിരിപ്പുണ്ട്. "വണ്ടി വന്നൂടാ" എന്ന് പറഞ്ഞ് സുരേഷ് വഴിയുണ്ടാക്കി.

"നീർക്കോലി വല്ലോം ആവും." ഞാൻ സുരേഷിന്റെ ചെവിയിൽ പറഞ്ഞു.
"നീർക്കോലി .. ഉവ്വ, ഒന്നാംതരം ചേനത്തണ്ടനാ.. ദേ, രവിയേട്ടൻ തല്ലിക്കൊന്നു പ്ലാസ്റ്റിക് കവറിൽ ഇട്ടിട്ടുണ്ട്." അവൻ അതേ പോലെ തിരിച്ച് എന്നോടും പറഞ്ഞു.

അമ്പത് പൈസേടെ പ്ലാസ്റ്റിക് കവറിൽ അങ്ങാടീന്നു ചാള വാങ്ങി വരണ ഭാവത്തിൽ രവിയേട്ടൻ നില്പ്പുണ്ട്. ചെറുതല്ലാത്ത ഒരു ആട്ടവും കൂടുതൽ ചോരച്ച കണ്ണും കണ്ടപ്പോൾ ആള് കിടിലൻ ഫോമിൽ ആണെന്ന് മനസിലായി. പണി കഴിഞ്ഞ് ഒരു പൈന്റ് മിനിമം കീറിയിട്ടാണ് രവ്യേട്ടൻ സ്ഥിരമായി വീട്ടിലെത്തുന്നത്. ആ യാത്രയിൽ ആണ് ഈ കൊലപാതകം നടത്തി വീരശൂര പരാക്രമിയായി നില്ക്കുന്നത്. ഞാൻ നോക്കുന്ന കണ്ടപ്പോ  കൊമ്പനെ വെടി വച്ച് കൊന്ന് അതിന്റെ മേൽ ചവിട്ടി നില്ക്കുന്ന വീരപ്പന്റെ ചിത്രം ഓർമ്മിപ്പിച്ചുകൊണ്ട് ആള് മീശ തടവി ഒരു ബീഡി കത്തിച്ചു.


"ചെക്കന്റെ വീട്ടീന്ന് ആരെങ്കിലും വന്നോ?"
"അമ്മ മാത്രേ വീട്ടിലുള്ളൂ.. പോള് കമ്പനീന്ന് പോന്നണ്ട്. അത് നോക്കി നിക്കണ്ട, എളേപ്പനുണ്ടല്ലോ നമുക്ക് കൊണ്ടൂവാം".
"ശരി, ചെക്കനെ കേറ്റ്. ജൂബിലീല്യ്ക്ക്‌ വിട്വല്ലേ?"
"വേണ്ട്രാ.. അങ്കമാലീ പോട്ടെ, അതാ വച്ച് കീറാൻ എളുപ്പം."
"എന്നാ അങ്ങിനെ."

സുരേഷും പോളിന്റെ ഇളയപ്പനും പയ്യനേം കൊണ്ട് പുറകിൽ കേറി. ചെറുക്കൻ പകുതി ബോധത്തിലാണ്. മുന്നില് സുരേന്ദ്രൻ മാഷ്‌ കേറി. അങ്ങേര് ഉണ്ടായാ ഒരു വിധം സ്ഥലങ്ങളിൽ ഒക്കെ ഇടിച്ചു കയറാം.

വണ്ടി സ്ടാര്റ്റ് ചെയ്തു.

"നിങ്ങള് എവിടിയ്ക്കണ്ടാ പായണത്? മെയിൻ  സാധനം എന്റെലണ്ടാ.." എന്നൊരു അലര്ച്ച കേട്ടു നോക്കിയപ്പോ, പാമ്പിൻ കവറും പൊക്കിപ്പിടിച്ചു കുത്തഴിഞ്ഞ മുണ്ട് കൂട്ടിപ്പിടിച്ച് വീരപ്പൻ.. അല്ല രവ്യേട്ടൻ!

ഞങ്ങൾ മുഖത്തോടു മുഖം നോക്കി.
എല്ലാവരും ഓരോ തെറി മനസ്സിൽ പറഞ്ഞു.

"ഈ പിശാശിനെ ചുമക്കേണ്ടി വരൂലോ, ഈശ്വരാ.." മാഷ്‌ പറഞ്ഞു.

ഒരു കയ്യിൽ കവറും ഊരിപ്പിടിച്ച ചെരിപ്പുകളും മറ്റേ കയ്യിൽ വാരിക്കൂട്ടിയ മുണ്ടുമായി രവ്യേട്ടൻ പുറകിൽ ഇടിച്ചു കയറി.

"ഇയാളെന്താ ചെരുപ്പ് കയ്യീ പിടിചേക്കണേ? മനുഷ്യന്റെ തലേൽ മുട്ടി. നാശം." മാഷ്‌ പിറുപിറുത്തു.
 "ചെരിപ്പ് വാങ്ങീട്ട് അഞ്ചാറ് മാസേ അയീട്ടുള്ളൂ.. പാമ്പിനെ ഇതോണ്ട് തല്ലിക്കൊന്നൂന്നു വച്ച് അങ്ങനെ വഴീ കളയാനുള്ള കാശൊന്നും മ്മടെ കയ്യിളില്ല്യ. മാഷോന്നു ക്ഷമി......."
പിന്നെ കുറച്ച് തെറികൾ പല്ല് ഞെരിക്കലിനൊപ്പം ഡിജെ മിക്സ് പോലെ മുഴങ്ങി.

"രവ്യേട്ടാ.. വെറുതെ അലമ്പുണ്ടാക്കിയാ വഴീൽ ഇറക്കി വിടും ട്ടോ." സുരേഷ് ശബ്ദമുയർത്തി

ഞാനൊന്ന് തിരിഞ്ഞു നോക്കി.
ദൈവമേ, ഈ ചെരിപ്പോണ്ടാണോ ഇയാള് ഈ എമണ്ടൻ ചേനത്തണ്ടനെ തല്ലിക്കൊന്നത്! മദ്യത്തിന്റെ ഒരു ശക്തിയേ..
ഉയരുന്ന പല്ല് ഞെരിച്ചിലുകളിൽ "തേഞ്ഞു ബ്ലേഡ് പോലുള്ള ഭാഗം കൊണ്ട് പാമ്പ് മുറിഞ്ഞു ചത്തതാണൊ ചേട്ടാ?"എന്ന കുനുഷ്ട് ചോദ്യം ഞാൻ കുഴി കുത്തി കുഴിച്ചു മൂടി.

വണ്ടി അതിവേഗം ബഹുദൂരം മുന്നോട്ടു നീങ്ങുന്നതിനിടയിൽ ഏതോ കടയുടെ മുന്നിൽ ആൾ കൂടി നില്ക്കുന്നതും അവർ കണ്ടുകൊണ്ടിരിക്കുന്ന ടിവിയിൽ ധോനിയുടെ ക്ളോസ് അപും കണ്ടു.

കാണാതെ പോയ ഹെലികോപ്ടർ ഷോട്ടുകൾ എന്നിൽ ഇത്തിരി വിഷമം നിറച്ചു. ജയിച്ചു കാണുമായിരിക്കും. വീണ്ടും ഹെലികോപ്ടർ പറന്നിരിക്കുമോ ആവോ... ഇത്യാദി ചിന്തകൾ പ്രസവവേദനയ്ക്കിടയിലെ വീണവായന ആണെന്നു റിയർവ്യൂ മിററിലൂടെ കണ്ട പയ്യന്റെ മുഖം ഓർമ്മിപ്പിച്ചു.

"ഒന്ന് ചവിട്ടു.. ദാ ആ മരം നിൽക്കുന്നതിന്റെ മുന്വശത്ത്‌.: ഇളയപ്പൻ പറഞ്ഞു.
"എന്ത് പറ്റി?" ഏല്ലാവരും ആകാംക്ഷാഭരിതരായി.
"അതൊരു വിഷവൈദ്യന്റെ വീടാ. ഒന്ന് അങ്ങേരെ കാണിച്ചിട്ട് കൊണ്ടൂവാം."
"വേണോ? സമയം വൈകിപ്പിയ്ക്കൽ ആകുമോ?"
"ഏയ്‌.. എനിക്ക് പരിചയം ഉള്ള ആളാ. ലക്ഷണം നോക്കി കാര്യം പറഞ്ഞു തരും."

വേറെ ആർക്കും മനസില്ലാഞ്ഞിട്ടും വണ്ടി അവിടെ ചവിട്ടി. ഇനി അങ്ങേര് പറഞ്ഞിട്ട് കേട്ടില്ലെങ്കിൽ അത് മതി. ഞാൻ വാച്ച് നോക്കി. കടിച്ച സമയം കഴിഞ്ഞിട്ട് ഇരുപതു ഇരുപത്തിരണ്ടു മിനിട്ടേ ആവുന്നുള്ളൂ.

ബെല്ലടിച്ചു.
ആളുവന്നു. കാര്യം അവതരിപ്പിക്കപ്പെട്ടു.
"കുട്ടിയെ കൊണ്ടു വരൂ." എന്ന് പറഞ്ഞു വൈദ്യൻ കസേരയിലെയ്ക്ക് നടന്നു.


ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ആദ്യം അകത്തു കടന്നത്‌ രവ്യേട്ടൻ ആയിരുന്നു.
വൈദ്യൻ ഒന്ന് നിന്നു.
നെറ്റിയും മൂക്കും ചുളിച്ച് തിരിഞ്ഞു നോക്കി.

"ഇയാൾ പുറത്ത് കടക്ക്വാ.."

രവ്യേട്ടൻ അന്തം വിട്ടു.

"തന്നോടാ പറഞ്ഞത്, പുറത്ത് കടക്കാൻ."
"ഞാ.. ഞാനീ പാമ്പിനെ കാണിക്കാൻ..."
"അതൊക്കെ ഞാൻ കണ്ടോളാം. താൻ കടക്ക് "

രംഗം വഷളാവുമെന്നു കണ്ട് ഞാൻ രവിയേട്ടന്റെ തോളിൽ പിടിച്ചു.
"വാ രവ്യേട്ടാ.. മ്മക്ക് പുറത്ത് നിക്കാം."

ദേഷ്യം കടിച്ചമർത്തി രവ്യേട്ടൻ എന്നൊടൊപ്പം മുറിയ്ക്ക് പുറത്തിറങ്ങി.
"ഏതാടാ ഈ മലമൈ...."
"രവ്യേട്ടാ പ്ളീസ്."
"എന്തൂട്ട് പ്ളീസ്. പാമ്പിനെ കാണണ്ടേ അയാൾക്ക്‌. വിഷ വൈദ്യനാത്രേ, ഈ രോമത്തിൽ നിർത്തിയ നിന്നെ ചവിട്ടണം."
"ബഹളം ഉണ്ടാക്കല്ലേ, ഇപ്പോ ആ കൊച്ചിന്റെ കാര്യമല്ലേ വലുത്. മിണ്ടാണ്ടിരിക്ക്‌."

പല്ലിറുമ്മലിൽമാത്രമാക്കി ഞാൻ അയാളെ ഒരു വിധത്തിൽ ഒതുക്കി.
അകത്തേയ്ക്കു നോക്കി.
ചെറുക്കനെ മേശമേൽ കിടത്തി പരിശോധിക്കുകയാണ്.

മുറിവ് പരിശോധിച്ച് വൈദ്യൻ പറഞ്ഞു
"ഇത് നീർക്കോലി.. മോൻ പേടിക്കണ്ട കേട്ടോ."

അന്തം വിട്ട മറ്റുള്ളവരുടെ മുഖത്ത് നോക്കി അയാള് പയ്യൻ കാണാതെ കണ്ണടച്ചു.

'ഓ.. ആക്റ്റിങ്ങായിരുന്നല്ലേ' എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ രവ്യേട്ടൻ എന്നെ തോണ്ടി. എന്നിട്ട് ചെവിയിൽ മുരണ്ടു.
"ഞാൻ പറഞ്ഞത് എങ്ങിനിണ്ട്?"
"എന്ത്?"
"ഈ പൂ.. മോന് പത്തീസേടെ വിവരില്ല്യാന്നു തന്നെ. നീർക്കോലിയാത്രേ.. ആളോളെ ഊമ്പിക്കാൻ നോക്കാ.. "
അകത്തേയ്യ്ക്കു പോകാൻ ആഞ്ഞ അങ്ങേരെ ഞാൻ തടഞ്ഞു.
"താനൊന്ന് മിണ്ടാണ്ടിരിക്കാമോ?" ഞാൻ ദേഷ്യപ്പെട്ടത്‌ കണ്ട് രവ്യേട്ടൻ വലിഞ്ഞു.

ശ്രദ്ധ വീണ്ടും അകത്തേയ്ക്കു പോയി.

പയ്യന് എന്തൊക്കെയോ രുചിക്കാൻ കൊടുക്കുന്നതു കണ്ടു.
എന്ത് രുചിയാണ് തോന്നുന്നത് എന്നൊക്കെ ചോദിച്ചു.
അവൻ ഒന്ന് ഉഷാറായതു പോലെ. വെറും നീര്ക്കൊലി ആണെന്ന് പറഞ്ഞത് ധൈര്യം കൊടുത്തു കാണും.

അപ്പുറത്ത് എവിടേയോ നിന്ന് ഒരാരവം കേട്ടു.
ഇന്ത്യ ജയിച്ചു കാണും.
ഹെലികോപ്ടർ ഉണ്ടായോ ആവോ. ശെ.. മിസ്സായി..

"അപ്പോ ഒരു കാര്യം ചെയ്യാ.. " അകത്തുനിന്നും വൈദ്യരുടെ ശബ്ദം പൊങ്ങി.
"ഇയാളെ ആശുപത്രീലോന്നു കാണിച്ചോ. അങ്കമാലീലല്ലേ.. അടുത്തല്ലേ.
പേടിക്കാൻ ഒന്നുമില്ലാ ട്ടോ മോനെ.
നീർക്കോലി കടിച്ചാ എന്താ ഉണ്ടാവാ? അത്താഴം മുടങ്ങും അത്ര തന്നെ.
അല്ലാതെ..."

കാതിവിടേയും മനസ് ക്രിക്കറ്റിലുമായിരുന്ന എന്റെ പുറകു വശത്തുനിന്നു മുറുമുറുപ്പുയരുന്നതും അത് കൊടും തെറികളായി പരിണമിക്കുന്നതും, പ്ലാസ്റ്റിക് കവറിൽനിന്നു പുറത്തെടുക്കപ്പെട്ട ചത്ത ചേനത്തണ്ടനുമായി രവ്യേട്ടൻ മുറിയിലേയ്ക്ക് കുതിയ്ക്കുന്നതും ഞാൻ കണ്ടു. ഒരു നിമിഷം കൊണ്ട് ഞാൻ അയാളെ അരക്കെട്ടിൽ വട്ടം പിടിച്ചു. ബാലന്സ് പോയി തലകുത്തി വീഴാനൊരുങ്ങുന്നതിനിടയിലും "ഇതാണോടാ തെണ്ടീ നീർക്കോലി ?" എന്നാക്രോശിച്ചുകൊണ്ട്‌ രവ്യേട്ടൻ കയ്യിലിരുന്ന പാമ്പിനെ വൈദ്യരുടെ മുഖത്തേയ്ക്കെറിഞ്ഞു.

ബോധം കേട്ട് വീഴുന്ന വൈദ്യരുടെ രൂപം ഔട്ട്‌ ഓഫ് ഫോക്കസാവുകയും രവ്യേട്ടന്റെ മുഖം ക്ളിയർ ആവുകയും ചെയ്ത നിമിഷം എന്റെ ചുണ്ടുകൾ മന്ത്രിച്ചു.

ഹെലികോപ്ടർ.. ഹെലികോപ്ടർ ഷോട്ട് !!




                                                                                   * ചേനത്തണ്ടൻ  - അണലി വർഗ്ഗത്തിൽ പെട്ട ഒരു പാമ്പ്‌ 

Sunday, August 3, 2014

ലോർഡ്സ് ഓഫ് ദി റിങ്ങ്സ് - കൈസർ - 6

കൈസർ - 6

ലോർഡ്സ് ഓഫ് ദി റിങ്ങ്സ് 

പാടത്തിനോട് ചേർന്നുള്ള മനപ്പറമ്പിലെ മരങ്ങളിൽ നീര്ക്കാക്കകളും ചേരക്കൊഴികളും പതിവുപോലെ കൂടു കെട്ടുകയും കുഞ്ഞുങ്ങളെ വിരിയിച്ച് പറന്നു പോവുകയും ചെയ്ത ഒന്നുരണ്ട് വർഷങ്ങൾ കൂടി കടന്നു പോയി. കൈസർ ദിവസവും രാവിലെ മുരളിയുടെ വീട്ടിലേയ്ക്ക്‌ സവാരി നടത്തുകയും ദീപയുടെ കയ്യിൽനിന്ന് കിട്ടുന്ന എന്തെങ്കിലും കഴിയ്ക്കുകയും മീനാക്ഷിയ്ക്കൊപ്പം കുറച്ചു നേരം കളിക്കുകയും ചെയ്തു പോന്നു. കുഞ്ഞിനെ അംഗനവാടിയിൽ ചേർത്തപ്പോൾ അതിന്റെ പടി വരെ കൈസർ കൂട്ട് പോയി. ഉച്ച തിരിഞ്ഞ് ക്ളാസ് കഴിയുമ്പോൾ കൃത്യമായി അംഗനവാടി പടിക്കൽ കാത്തുനിൽക്കുകയും മീനാക്ഷിയെ കൂട്ടിക്കൊണ്ടു പോകാൻ വരുന്ന ദീപയ്ക്കോ മുരളിയുടെ വല്യമ്മയ്ക്കോ ഒപ്പം അവരുടെ വീടുവരെ അകമ്പടി സേവിയ്ക്കലും പതിവായി.

പാടത്തിനോട് ചേർന്നുള്ള വീടുകളിൽനിന്ന് കോഴികളും താറാവുകളും കാണാതെ പോകാറുണ്ടെങ്കിലും ചില വീടുകളിൽനിന്നു ആടുകളും പട്ടികളും അപ്രത്യക്ഷമായപ്പോൾ നാട്ടുകാർ മൂക്കത്ത് വച്ചു. 

"ഇതെന്തു കുന്തമാടാ.. പട്ടികളെ വരെ പിടിച്ച് കൊണ്ട് പോവാൻ."

"പേപ്പറിൽ കണ്ടില്ലേ..അജ്ഞാതജീവി, അതാവുമോ?"

"പുലിയാവും. അത് നാട്ടിലിറങ്ങിയാ പട്ടിയെ ആണ് പിടിക്ക്യാ."

"ശര്യാ.. ഞാൻ വായിച്ചിട്ടുണ്ട്."

"എയ്യ്.. പുലിയാണെങ്കിൽ ആരെങ്കിലും ഒക്കെ കണ്ടേനെ."

എന്നൊക്കെ ചർച്ചകൾ നടന്നെങ്കിലും സംഭവങ്ങൾക്ക് പിന്നിലെ വില്ലൻ ആരാണെന്ന് പിടി കിട്ടിയില്ല. സ്ഥലത്തെ മെയിൻ കാശുകാരനും ഭൂപ്രഭുവുമായ ശ്രീധരവാര്യരുടെ പശുക്കുട്ടിയെ കാണാതായ ദിവസം കലി കയറി അങ്ങേരും പണിക്കാരും പാടവും പറമ്പുമായി ദേശം മുഴുവനരിച്ചു പെറുക്കിയിട്ടും "പോലീസുകാര്ക്ക് ഈ വീട്ടില് എന്താ കാര്യം" എന്ന മട്ടിൽ അജ്ഞാതൻ വാനിഷ്ഡ് ബ്യൂട്ടി ആയി. കാൽപ്പാടുകൾ നോക്കി ചിലര് 'ഇത് പുലി തന്നെ' എന്നുറപ്പിച്ചു. ചിലർ കരടിയാണെന്നു പറഞ്ഞു. ''വലിച്ചിഴച്ചു കൊണ്ട് പോയത് കണ്ടോ.. കടുവയാ'' എന്ന് പറയാനും ആളുണ്ടായി.

വേലുക്കുട്ടിയുടെ ചായക്കടയിൽ പണ്ടത്തെ വേട്ടക്കാരുടെ കഥകൾ റീ റിലീസ് ചെയ്ത് ഹിറ്റായി മൂന്നും നാലും വാരങ്ങൾ പിന്നിട്ടു.

പിന്നെയും ചില വളർത്തുമൃഗങ്ങൾ അപ്രത്യക്ഷരായി.

ഒരു ദിവസം രാത്രി അതിഘോരമായ പട്ടികുര കേട്ടാണ് പാടത്തിന്റെ കരയിലുള്ള വീടുകളിൽ വെളിച്ചം തെളിഞ്ഞത്. പുഴയിൽനിന്നു ദേശം മുഴുവൻ വെള്ളമെത്തിയ്ക്കുന്ന വലിയ തോടിന്റെ കരയിൽനിന്നാണ് കോലാഹലം കേൾക്കുന്നതെന്ന് മനസിലായെങ്കിലും ആരും പേടിച്ച് പുറത്തിറങ്ങിയില്ല. വീടുകളില്നിന്നു വീടുകളിലേയ്ക്ക് ആശയവിനിമയം നടന്നു.

"സുബ്രാ.. മറ്റേ സാധനം ഇറങ്ങീട്ടുണ്ടെന്നു തോന്നുണ്ട്രാ.."
"അതന്യാവും. ഇറങ്ങണോ?"
"വേണ്ടാ ല്ലേ?"
"ന്നാലും അത് ശര്യാണോ?"
"ദാമ്വേട്ടന്റെ വീട്ടീന്ന് ലൈറ്റ് കാണ്ണ്ട്‌. "
"ഇറങ്ങി നോക്കാം ല്ലേ?"

"വാതിലടച്ചു കിടന്നോ" എന്ന് വീട്ടുകാരോട് പറഞ്ഞ് പെട്രോൾമാക്സ് കത്തിച്ച് ഉണ്ണിയും മരം വെട്ടുന്ന വെട്ടുകത്തിയും അഞ്ചു സെല്ലിന്റെ ടോർച്ചുമായി സുബ്രനും കരുതലോടെ വഴിയിലേയ്ക്കിറങ്ങി.

"വാടാ. കിട്ടീതെടുത്തോ" എന്നു പറഞ്ഞ് ഒരു കൂട്ടം ആളുകൾ വഴിയിൽ അവരോടു ചേർന്നു.

പാടത്തെയ്ക്കിറങ്ങുമ്പോൾ പട്ടികുര ശബ്ദം അടുത്തടുത്ത് വന്നു. ഓരോ വഴിയില്നിന്നും വെളിച്ചം ഒഴുകി വരുന്നത് കണ്ട് സംഘം ആവേശഭരിതരായി.

"ദാ.. അവിടെ." ആരോ അലറി.
തോട്ടിൽനിന്നും അഞ്ചാറു കണ്ടം ഇപ്പുറത്ത് എന്തോ നീങ്ങുന്നത്‌ കണ്ട് ജനം കണ്ണ് കൂർപ്പിച്ചു.
അരണ്ട നാട്ടു വെളിച്ചമുണ്ട്. പിന്നെ, ഓലചൂട്ടുകളും പെട്രോൾ മാക്സുകളും ടോര്ച്ചുകളും.വിതയ്ക്കാൻ നിലമോരുക്കിയ ചെളിക്കണ്ടത്തിലൂടെ കുരച്ചു ശബ്ദമുണ്ടാക്കി നീങ്ങുന്ന രണ്ടു നായ്ക്കൾക്ക് തൊട്ടു പുറകെ കൂടിയിരിയ്ക്കുന്ന ഭീമാകാര രൂപം കണ്ട് ആളുകൾ കിടുങ്ങി.

"മുതലയാടാ അത്." ഉണ്ണി പറഞ്ഞു.
"നമ്മുടെ പാടത്തോ? കലികാലം.."
"അത് കൈസറാ ട്ടോ. പിന്നെ വറീതെട്ടന്റെ നായേം."

നായരും വറീതെട്ടനും വന്നെത്തിയപ്പോളേയ്ക്കും ജനം കണ്ടം വളഞ്ഞിരുന്നു.
കൈസറും ബ്രൂണോയും കുര നിർത്തി.
വറീതേട്ടൻ തന്റെ പട്ടാള പ്രാഗത്ഭ്യം പുറത്തെടുത്തു.
ജനക്കൂട്ടം അയാളുടെ കമാണ്ടിനനുസരിച്ചു പെരുമാറി.

മുളംകുറ്റികളും കഴുക്കൊലുകളും ചെളിയിൽ അടിച്ചു താഴ്‌ത്തി മുതലയ്ക്ക് ചുറ്റും വലയം തീർക്കുകയും അതിന്റെ വലിപ്പം കുറച്ചു കൊണ്ട് വരികയുമായിരുന്നു 'യുദ്ധ'രീതി! "മുതല ചത്തു പോയാൽ ജയിലീ പോയി കിടക്കേണ്ടി വരും" എന്ന കാര്യം വറീതേട്ടൻ ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിചിരുന്നതിനാൽ ആരും വെട്ടുകയോ കുത്തുകയോ ചെയ്തില്ല. 

പെട്ടുപോയെന്നു മനസിലായ മുതല ജനത്തെ ആക്രമിയ്ക്കാൻ പല കുറി ശ്രമിച്ചു.
അവസാനം.. കുടുക്കുകളിൽ കുടുങ്ങി, പായയിൽ പൊതിഞ്ഞ് വില്ലനെ കവലയിലേയ്ക്ക് കൊണ്ട് വന്നപ്പോൾ നേരം പുലരാറായിരുന്നു.

'അജ്ഞാതജീവി'യെ ഗ്രാമത്തിലെ എല്ലാവരും കണ്‍ നിറയെ കണ്ടു. വാര്യർ വിളിച്ചു പറഞ്ഞതിനനുസരിച്ചു പോലീസും ഫൊറസ്റ്റുകാരും വന്ന് വണ്ടീക്കയറ്റി മുതലയെ കൊണ്ട് പോയിട്ടും അതിശയോക്തി കലര്ത്തിയ കഥകൾ പങ്കു വച്ച് ജനം കവലയിൽ കൂടി നിന്നു. 

"ഇത്ര നാളും ഇതിനെ ആരും കണ്ടില്ലെന്നു വച്ചാ.. "ചിലര് അതിശയം പൂണ്ടു.
"തോട്ടിലല്ലേ.. ഇപ്പോളും തോട്ടിലെറങ്ങ്യാ ഈ മൊതലിനെ കാണാൻ കിട്ട്വോ?"
"അത് ശര്യാ.. അതിനു ആ നായ്ക്കളെ സമ്മതിക്കണം."
"കൈസറിനന്ന്യേ ഇതൊക്കെ പറ്റൂ."
"തോട് തൊട്ട് ഇവടേം വരെ ആ മൊതലിനെ എത്തിച്ചൊണ്ടല്ലെ മ്മക്ക് കാര്യം മനസിലായെ!"
"അതന്നെ.. ഒരു കിലോമീറ്റർ ഇപ്പുറത്തെത്തിച്ചില്ലേ!!"
"ഒരു കിലോ മീറ്റർ ഒന്നുല്ല്യ.. നാലഞ്ചു കണ്ടം."
"പോരെ, മ്മക്ക്‌ സാധനത്തിനെ വളയാൻ പറ്റ്യാ?"
"അത് സത്യം."
"കൈസറിനിതൊക്കെ നിസാരം.. ആനയെ കുഴീ ചാടിച്ചത് മറന്നോ?"
"എന്തായാലും കൈസർന് പറ്റ്യ കൂട്ടുകാരൻ തന്നെ ബ്രൂണോ."
"സിനിമാ സ്റ്റൈൽ അല്ലെ.. ഉടക്കി ഗെടികളായ ടീംസല്ലേ.."
"അതെയതെ.."

പതിയെ പതിയെ ജനം പിരിഞ്ഞു പോയി. വേലുക്കുട്ടിയുടെ ചായക്കടേലെ സകല സാധനവും വിറ്റു തീർന്നു. 'ഈശ്വരാ, എന്നും ഓരോ മുതലയെ കിട്ടിയിരുന്നെങ്കിൽ...' എന്ന് അയാള് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. 

കുറച്ചു നാൾ കൂടി മുതലക്കഥകളും കൈസറും ബ്രൂണോയും വറീതേട്ടനും വേലുക്കുട്ടീസ്  ക്ളബിലെ ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചു . പള്ളിപ്പെരുന്നാള്ളിനു പ്രദക്ഷിണത്തിനിടയിൽ ഉണ്ടായ അടിയുടെ വാർത്തയിൽ അതെല്ലാം മുങ്ങിപ്പോയി.

ഗ്രാമം അതിന്റെ ദിനചര്യകൾ തുടർന്നു. 

കൊയ്തു മെതിച്ച് പൊലിയളന്നു ക്ഷീണിച്ചു കിടന്നുറങ്ങിയ ഒരു രാത്രി അസാധാരണമായ എന്തോ ശബ്ദം കേട്ട് രാമൻ നായർ ഞെട്ടിയുണർന്നു. തലയിണയ്ക്കടിയിലെ ടോർച്ചു തപ്പിയെടുത്ത് ചുവരിലെ ക്ളോക്കിലേയ്ക്ക് അയാള് വെളിച്ചം തെളിച്ചു. ഒരു മണി കഴിഞ്ഞിട്ടുണ്ട് . ഉറക്കച്ചടവിന്റെ ആലസ്യത്തിനു മുകളിലേയ്ക്ക് ആ ശബ്ദം വീണ്ടും കയറി വന്നു. അതൊരു ഓരിയിടലായിരുന്നു. അങ്ങകലേനിന്നു ആരോ ഓരിയിടും പോലെ. കിടയ്ക്കയിൽ എഴുന്നേറ്റിരുന്നു അയാള് ചെവി വട്ടം പിടിച്ചു. അകലെ നിന്നല്ല.. അടുത്ത് നിന്ന് തന്നെ. 
ആരോ പേടിച്ചു നിലവിളിക്കുകയാണോ? കൈസർ എന്താ മിണ്ടാത്തത്?
ഭഗവതീ.. രാമൻനായർ മനസ്സിൽ വിളിച്ചു. 
അയാള് കട്ടിലിൽനിന്നിറങ്ങി. അല്പ്പം പേടിയോടെയാണെങ്കിലും ജനവാതിൽ ശബ്ദമുണ്ടാക്കാതെ കുറച്ചു തുറന്നു. മാവിൻ ചില്ലകൽക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവിനു കീഴിൽ അയാളുടെ കണ്ണുകൾ പരതി നടന്നു.

വീണ്ടും ആ ശബ്ദമുയര്ന്നു.

നായർ ഒന്ന് ഞെട്ടി.

ടിവിയിലെപ്പോളോ കണ്ട ഭീകര സിനിമയിലെ ചെന്നായെപ്പോലെ തുളസിത്തറയുടെ അപ്പുറത്ത് കൈസര് ഇരിപ്പുണ്ടായിരുന്നു. മുകളിലേയ്ക്ക് തലയുയർത്തി അവൻ ഒന്നുകൂടെ ഓരിയിട്ടു. പുറകെ അപ്പുറത്തുനിന്നു ബ്രൂണോയും അത് തുടര്ന്നു.

നിലാവിന്റെ പ്രഭയിൽ, ഇളം കാറ്റിലുലയുന്ന വാഴയിലകൾ ആൾ രൂപങ്ങളായി അയാൾക്ക്‌ തോന്നി. രാമന്നായരുടെ ശരീരമാസകലം ഒരു വിറയൽ അനുഭവപ്പെട്ടു. അയാളുടെ രോമകൂപങ്ങൾ ത്രസിച്ചുണർന്നു. 

കൈസറിന്റെ ശ്രദ്ധ തിരിക്കാൻ ജനൽ പാളി അയാൾ ശബ്ദമുണ്ടാക്കി തുറന്നു. കൈസർ ഒന്ന് നോക്കി. ആ കണ്ണുകളിൽ അസാധാരണമായ  തിളക്കം നായര് കണ്ടു.

"എന്താടാ? എന്താ കാര്യം?"

മറുപടിയായി വറീതെട്ടന്റെ വീട്ടിലേയ്ക്ക് നോക്കി ഒരു ഓരിയിടൽ കൂടി കൈസര് നടത്തി. മനുഷ്യന്റെ ശബ്ദം പോലെയാണ് നായര്ക്ക് തോന്നിയത്. ആരോ ഉറക്കെ നിലവിളിക്കുന്ന പോലെ. അത് നിന്നപ്പോൾ അപ്പുറത്തുനിന്നു ബ്രൂണോയുടെ ശബ്ദമുയര്ന്നു.

"കുരിപ്പുകൾ.. മനുഷ്യന്റെ സ്വസ്ഥത കളയാൻ. 
ഒന്ന് നിർത്തെടാ." നായര് വിളിച്ചു പറഞ്ഞു.

ജനവാതിൽ കൊട്ടിയടച്ച്, ചെന്ന് കിടന്നു.

'സാധാരണ ഇത് പതിവുള്ളതല്ലല്ലോ. എന്തെങ്കിലും കണ്ടാൽ കുരച്ചു തകര്ക്കാറാണല്ലോ പതിവ്. ഇതിപ്പോ, പ്രേതത്തിനെയോ പിശാചിനെയോ കണ്ടിട്ട് എന്ന് ആരാണ്ടും പറഞ്ഞപോലെ... ഇനി അങ്ങിനെ വല്ലതും ആവുമോ?' പല വിധ ചിന്തകൾക്കിടയിൽ എപ്പോഴോ ഉറങ്ങിപ്പോയി.

സ്വപനത്തിലാണോ എന്ന സംശയത്തിൽ, അല്ലെന്ന് ഒന്നു കൂടി ഉറപ്പു വരുത്തിയാണ് കണ്ണ് തുറന്നത്. അതെ.. കേട്ടത് നിലവിളിയാണ്.  ആരൊക്കെയോ അലറിക്കരയുന്നുണ്ട്. നേരം പുലർന്നിരിക്കുന്നു. എണീറ്റ്‌ വേഗത്തിൽ പുറത്തേയ്ക്ക് നടക്കുമ്പോളേയ്ക്കും ഭാരതിയമ്മ അണച്ചുകൊണ്ട് കയറി വന്നു.

കണ്ണ് കലങ്ങി ചുവന്നിട്ടുണ്ട്.
"എന്ത്യേ? എന്താ പറ്റ്യേ ?" നായര് പരിഭ്രാന്തനായി ചോദിച്ചു.

"വർതേട്ടൻ പോയി. രാവിലെ എണീറ്റപ്പോളാ ചേടത്തി അറിഞ്ഞത്. ഇന്നലെ രാത്രി എപ്പോളോ ആണ്." 

ആദ്യം നോക്കിയത് കൈസറിനെയാണ്. തല മണ്ണിൽ മുട്ടിച്ച് അവൻ കിടക്കുന്നുണ്ട്. അപ്പുറത്തുനിന്നു ബ്രൂണോയുടെ മോങ്ങൽ കേൾക്കുന്നു..ഇത്തിരി കാലം കൊണ്ട് ഒത്തിരിയടുത്തുപോയ ചങ്ങാതിയെ നഷ്ടപ്പെട്ട വിഷമത്തിൽ രാമൻ നായരുടെ കണ്ണ് നിറഞ്ഞു. പതിയെ അയാൾ വിളക്ക് വയ്ക്കുന്ന തറയുടെ അരികെ നിലത്ത് ചെന്നിരുന്നു. തൊണ്ടയിൽ എന്തോ തടയുന്ന പോലെ. നിറഞ്ഞൊഴുകിയ  കണ്ണുകളിൽ ചുറ്റുമുള്ള ലോകം അവ്യക്തമായുന്നതും നെഞ്ചിന്  കനമേറുന്നതും അയാളറിഞ്ഞു. ബോധം പോയി മറിഞ്ഞു വീഴുമെന്നു  തോന്നിയ നേരത്ത് മുഖത്ത്‌ നനുത്ത ഒരു സ്പർശം തോന്നിയപ്പോൾ അയാള് തല പൊക്കി നോക്കി. ശരീരത്തോട് ചേർന്ന് കൈസർ നിൽപ്പുണ്ടായിരുന്നു. നനുത്ത മൂക്കുകൊണ്ട്‌ അവൻ നായരുടെ കവിളിൽ വീണ്ടും തൊട്ടു. ഒരു കൈകൊണ്ട് കൈസറിനെ ചുറ്റിപ്പിടിച്ച് നായർ കരഞ്ഞു, മതി വരുവോളം.

ഒരു ദിവസം കാത്തു വച്ചിട്ടാണ് വറീതേട്ടന്റെ ശരീരം പള്ളിയിൽ കൊണ്ട് പോയി അടക്കിയത്‌.വറീതേട്ടന്റെ മകൻ ജോബി, ഗൾഫീന്ന് വരാൻ വേണ്ടിയായിരുന്നു കാത്തു വെപ്പ്. നഗരത്തിലെ ആംബുലൻസ് സർവീസിനൊപ്പം എത്തിയ മൊബൈൽ മോർച്ചറി കാണുവാൻ ജനം തിക്കിത്തിരക്കി. "ഐസ് പെട്ടീൽ കിടക്കാനും ഒരു യോഗം വേണം" എന്ന് പറയാനും പട്ടാളക്വോട്ട ഷെയറിട്ടടിക്കാൻ ചാൻസ് പോയതോർത്ത് വിഷമിക്കാനും ആളുണ്ടായി. 

വീടിന് പുറകിലേയ്ക്ക് മാറ്റിക്കെട്ടിയിടത്തുനിന്നു ചങ്ങല പൊട്ടിച്ചോടി സ്കാരസമയത്തു സിമിത്തെരിയിലെയ്ക്ക് വന്നു ബ്രൂണോ സകലരെയും കരയിച്ചു. പള്ളിയിലെ ചടങ്ങുകൾക്ക് രാവിലെയെത്തുമ്പോൾ കുഴിമാടത്തിന് മുകളിൽ കിടക്കുന്ന ബ്രൂണോയെ കണ്ട് ബന്ധുക്കൾ വീണ്ടും കരഞ്ഞു. ആര് വിളിച്ചിട്ടും പോവാതെ കുറച്ച് ദിവസങ്ങളോളം അവൻ ആ കുഴിമാടത്തിനെ ചുറ്റിപ്പറ്റി നിന്നു. ആര് വിളിച്ചിട്ടും ബ്രൂണോ പോയില്ല. അവസാനം വറീതേട്ടന്റെ ഭാര്യ വന്ന് ബ്രൂണോയെ കൂട്ടിക്കൊണ്ട് പോയി. 

നായും മനുഷ്യനുമായുള്ള ഉദാത്ത സൌഹൃദത്തിന്റെ കഥകൾ ജനം പരസ്പരം പറഞ്ഞു. ചർച്ചകളിൽ കുറച്ചു ദിവസം ബ്രൂണോ തിളങ്ങി നിന്നു. ഇടയിൽ ചിലര് കൈസറിനെയും ഓർത്തു. ക്രമേണ, മറ്റു പുതിയ വിശേഷങ്ങൾ തഴച്ചു വളർന്നതിനിടയിൽവറീതേട്ടനും പട്ടാളക്കഥകളും ഞെരുങ്ങിപ്പോയി.

.................................................................................................................................................................



കൈസർ ഫാന്റം, മാണ്ട്രെക് ഒക്കെ പോലെ ഒരു സീരീസാണെത്രേ!  വായിക്കാത്തവർക്ക്‌ ശിക്ഷ താഴെ 






http://animeshxavier.blogspot.in/2011/12/5.html