Powered By Blogger

Wednesday, March 5, 2014

മുടിയഴിയ്ക്കാത്ത തെയ്യം

2014 ഫെബ്രുവരി ഇരുപത്തേഴ്
രാത്രി പതിനൊന്നു കഴിഞ്ഞു.
കുളി കഴിഞ്ഞ് ഡ്രെസ് വലിച്ചു കയറ്റുന്നതിനിടയിൽ ഫോണ്‍ കരഞ്ഞു.

"ചേട്ടാ.. വീട്ടീന്ന് ഇറങ്ങിയോ?"
"ഇറങ്ങാൻ പോകുന്നു. എന്തെ?"
"സെക്കണ്ട് ഷോ പതിനോന്നായപ്പോഴെയ്ക്കും കഴിഞ്ഞു എന്ന് പറഞ്ഞ് ജോ, റെയിൽ വേ സ്റെഷനിൽ ഇരിപ്പുണ്ട്. ഒന്ന് വേഗം ചെല്ലാമോ? ഞങ്ങൾ പോന്നിട്ടില്ല. ട്രെയിൻ ഇത്തിരി ലേറ്റാണ്‌ എന്ന് പറയുന്നുണ്ട്."
"ഓക്കേ. ഞാൻ വേഗം പോവാം."

മത്തായിയാണ്. തെയ്യം കാണാൻ കണ്ണൂര് പോകുന്ന കൊച്ചി ടീമിന്റെ ബാക്ക് ബോണ്‍! ജോ തൃശൂര് നേരത്തെ എത്തിയിരുന്നു. സെക്കന്ഡ് കണ്ട് ഇറങ്ങി ഭക്ഷണം കഴിക്കുമ്പോളെയ്ക്കും ഞാൻ അവനൊപ്പം ചേരാം എന്നായിരുന്നു ധാരണ. അതാണ്‌ പൊളിഞ്ഞത് . അവനു വല്ല തമിഴ് പടവും കാണാര്ന്നില്ലേ ആവോ.

അര മണിക്കൂറുകൊണ്ട് തൃശൂര് എത്തി.വെറുതേ റെയിൽവേ പോലീസിനു പണി കൊടുക്കാതിരിക്കാൻ രണ്ടു പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്തു. ജോയെ മീറ്റ് ചെയ്തു രണ്ടാം നമ്പര് പ്ളാറ്റ്ഫൊമിലേയ്ക്കു നീങ്ങവേ സ്റ്റേഷനിലെ കൂറ്റൻ അക്വോറിയത്തിലെ അരോണ മത്സ്യത്തിന് മുന്നില് കുറച്ചു സമയം നിന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ഇനം. എന്നെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവൻ. ചൈനീസ് മിത്തുകളിലെ സ്വന്തം കഥാപാത്രം. കൊടുത്തു അവനെക്കുറിച്ചു വലിയൊരു കത്തി ജോയുടെ പള്ളയ്ക്ക് ! പാവം ജോ.

രണ്ടാം നമ്പര് പ്ളാറ്റ്ഫോമിൽ ഞങ്ങളെ പൊക്കിയെടുത്ത് കണ്ണൂരെത്തിയ്ക്കാനുള്ള കൊട്ടെഷനുമായി തുരുതുരാ ആക്രമണം. വ്യോമഗതാഗതം സേഫല്ല എന്ന് ഉറപ്പിച്ച് ഞങ്ങളും തിരികെ പൊരുതി. കൊതുകുകളുമായി ഒരു മണിക്കൂറിലധികം നീണ്ടു നിന്ന യുദ്ധത്തിനിടയിൽ മംഗലാപുരം വണ്ടി വന്നു. അത് ഞങ്ങൾക്കുള്ളതല്ല. വണ്ടി വിട്ടപ്പോൾ കൊച്ചി ടീമിനെ വിളിച്ചു.

"നിങ്ങൾ എവിടെ? പറഞ്ഞ കംപാർട് മെന്റിലൊന്നും കാണാനില്ലല്ലോ."
"അതിനു ഞങ്ങൾ അങ്കമാലി എത്തിയെ ഉള്ളല്ലോ."
"ങേ? അപ്പൊ ഞങ്ങൾ മംഗലാപുരം ട്രെയിനിൽ കയറീലോ."
"അയ്യോ.. പണിയായോ?"
"കുഴപ്പമില്ല. ഞങ്ങൾ പൂങ്കുന്നത്ത് ഇറങ്ങി തിരിച്ചു പോന്നോളാം."
"എന്തേലും ചെയ്യൂ. വേഗം."

അങ്ങിനെ ആദ്യത്തെ അമിട്ടിന് തിരികൊളുത്തി ഞങ്ങൾ സ്റ്റെഷനിൽ ഇരുന്നു ചിരിച്ചു.
ഇടയ്ക്കിടയ്ക്ക് വിളി വന്നുകൊണ്ടിരിക്കുകയും ഞങ്ങൾ സങ്കൽപ്പത്തിൽ വണ്ടി ചങ്ങല വലിച്ചു നിർത്തുകയും തിരിച്ചു പോരുകയും ചെയ്തുകൊണ്ടിരുന്നു! വണ്ടി വന്നു. മത്തായിയും ടിജോയും ഞങ്ങളെ എതിരേറ്റു.

"ഒരു കുഞ്ഞിക്കൊച്ചുണ്ടാർന്നല്ലോ ?"
"ബിന്സ്യല്ലേ? അപ്പര് ബെർത്തിൽ ഉറക്കമെഷീൻ പ്രവര്ത്തിപ്പിച്ചുകൊണ്ടിരിക്കുന്നു."
"ഓക്കെ."

വേഗം കിടന്നു.

എന്റെ സെറ്റ് ചെയ്തു വച്ച അലാറമുകളില്നിന്നു പുലർച്ചയിൽ സഹയാത്രികരെ രക്ഷിക്കാനായി. ഫോണ്‍  തലയുടെ അടുത്ത് തന്നെ വച്ചു. പെട്ടെന്ന് ഓഫ് ചെയ്യാൻ. എവിടെ, അതിനു മുൻപേ മത്തായി അലാറം  തുടങ്ങി. എണീറ്റ വശം പതിനഞ്ചു തുമ്മൽ!

ഈ കുടുംബത്ത് ഞാനറിയാണ്ട് ആരാ കുപ്പി തുറന്നത് എന്ന ആശങ്കയിൽ എണീറ്റപ്പോൾ കാണുന്നത് മാഹി സ്റ്റെഷൻ. പിന്നെ ഉറക്കം വന്നില്ല. എല്ലാവരും കത്തി  തുടങ്ങി. കണ്ണൂരിറങ്ങി തളിപ്പറമ്പിലേയ്ക്കു പോരുന്നതാവും നല്ലത് എന്ന ആതിഥേയ വചനത്തിന്റെ പോരുളന്വേഷിച്ചു ഞങ്ങൾ ഇറങ്ങി. പിന്നൊരു ബസ് യാത്ര. അതും കഴിഞ്ഞ് നടത്തം. അവസാനം വേരുകളിറങ്ങി പടര്ന്നു വളര്ന്നൊരു പേരാൽ തണലിൽ ഞങ്ങളുടെ യാത്ര ചെന്ന് നിന്നു. അതിന്റെ തണലിൽ തളിപ്പറമ്പ് ഗസ്റ്റ് ഹൗസ് . സമയം ഏകദേശം എട്ടു കഴിഞ്ഞു കാണും. ബാന്ഗളുരു ടീമുകൾഎത്തിയിട്ടുണ്ട്. ഒന്നുരണ്ട് പേര് മരച്ചോട്ടിൽ കിടപ്പുണ്ട്. റൂം ഒന്നേ ഒഴിഞ്ഞ് കിട്ടിയിട്ടുള്ളൂ ഉറക്കം റിസർവ്വിൽ സൂക്ഷിയ്ക്കാനുള്ള  പരിപാടി.

"റൂം മുഴുവൻ വെക്കേറ്റ് ആയിട്ടില്ല. നമുക്ക് വെയ്റ്റ് ചെയ്യാം."
"അതിന്നെന്താ"
"ആരൊക്കെ എത്തി?"
ദിനേശൻ, ശങ്കർ, ജയേഷ്, ശാന്തിനി, അനിക്കുട്ടൻ, സന്ധ്യ, ദിനെശന്റെം ശങ്കരന്റെം രണ്ടു കൂട്ടുകാർ.. പരിചയപ്പെട്ടു. പ്രവിജും കുര്യനും.

പല്ല് തേച്ചിട്ടേ എന്തേലും കഴിയ്ക്കൂ എന്ന് പറഞ്ഞവരെ അവഗണിച്ചുകൊണ്ട് ഞാൻ ശങ്കറിന്റെ കയ്യിലെ പ്ലാസ്റിക് ടിന്നീന്നു ഇഡലിയാക്രമണം തുടങ്ങി. ബിന്സിയും ഈ യുദ്ധത്തിൽ എന്നോടൊപ്പം ചേര്ന്നു. അൽപ്പസമയത്തിനകം, "ഒരു കാടും പടലവും ഇളകി വരുന്നേ.." എന്ന മുന്നറിയിപ്പിനോപ്പം പരിപാടിയുടെ സംഘാടകനും സർവ്വോപരി സ്നേഹസമ്പന്നനുമായ ഷാജി മുള്ളൂക്കാരന്റെ നാനോ എത്തിചേര്ന്നു. റൂമിന്റെ കാര്യങ്ങൾ ശരിയാക്കി ഞങ്ങൾ മുണ്ട് വാങ്ങാനിറങ്ങി. അമ്പലത്തിൽ മുണ്ട് ഒരു സൗകര്യമാണെത്രെ. ഖാദി ഷോറൂം തുറപ്പിച്ചു മുണ്ട് വാങ്ങിയ ആദ്യ പ്ലസർ എന്ന വിശേഷണത്തിന് ഷാജി അര്ഹനായി. അതിനിടയിൽ സർവ്വത്ര ആൾക്കാർക്കും അറിയാമെങ്കിലും അനോണി ആയി തുടരുന്ന സീന എത്തിചേര്ന്നു എന്ന വിവരം കിട്ടി. ബസ് സ്ടാണ്ടിനു പുറത്ത് ഷാളുപോലെ എന്തോ വാരിപ്പുതച്ചു സീന നില്പ്പുണ്ടായിരുന്നു.

റൂമുകളിൽ ഉറക്കം, കുളി, പല്ലുതേപ്പ് തുടങ്ങിയ പരിപാടികൾ നടന്നു. എന്തെങ്കിലും കഴിയ്ക്കാം എന്ന് പറഞ്ഞു പുറത്ത് പോവുമ്പോൾ സമയം പന്ത്രണ്ടാവാറായി. ഒന്നും നോക്കിയില്ല. ബിരിയാണി തന്നെ എല്ലാരും പൂശി.

തിരികെ റസ്റ്റ്‌ ഹൌസിൽ എത്തിയപ്പോൾ കുമാർ വൈക്കവും ഫാമിലിയും എത്തിചേർന്നിരിക്കുന്നു . പുറകെ വിജേഷ് ചാക്ക്. കുറച്ചു കഴിഞ്ഞപ്പോൾ മോസ്റ്റ്‌ അവൈറ്റട് പുണ്യാളൻ, പകല്ക്കിനാവൻ എന്ന പകലൻ, പുണ്യാളന്റെ സുഹൃത്ത് ബാലുചേട്ടൻ, നിതിൻ എന്നിവരും എത്തി. അവർക്ക് വേറൊരു റൂം തപ്പിപ്പിടിച്ചു കൊടുത്ത് കുറെ നേരം കൂടെ റസ്റ്റ്‌ ഹൗസ് മുറ്റത്ത്. പാരകളും മറുപാരകളും നിരവധി വന്നു. ഇടയിൽ കുറച്ചു നേരം പന്ത് കളി, ഫൊട്ടൊസെഷൻ.. ശരിക്കും ഒരു ഓന്ലൈൻ മീറ്റ്‌ മൂഡ്‌. അവസാനം എല്ലാ വണ്ടികളും വരിയായി തെയ്യം കാണാൻ നീങ്ങി.

"സമയം ആയിട്ടില്ല. നമുക്ക് കണ്ടൽ കാണാൻ പോകാം" എന്ന നിര്ദ്ദേശം അക്ഷരം പ്രതി പാലിക്കപ്പെട്ടു. എഴോം വഴി വണ്ടികൾ മുന്നോട്ട്.. രാവണന്റെ, സജിയുടെ, വിനീഷിന്റെ ഒക്കെ നാട്. പണിതുയര്ത്തപ്പെടുന്ന പുതിയ വീടുകൾ ധാരാളം ഉണ്ടെങ്കിലും നഗരവല്ക്കരണം അങ്ങ് പിടിമുറുക്കിയിട്ടില്ല. തെങ്ങും കവുങ്ങും പച്ചക്കറികൃഷിയും എവിടെയും കാണാം. പതിയെപ്പതിയെ റോഡിനു വശങ്ങളിൽ വെള്ളക്കെട്ടുകൾ കണ്ടു തുടങ്ങി. ഒപ്പം കണ്ടലുകളും. വേലിയേറ്റത്തിനു തടയിടാനെന്ന വണ്ണം കണ്ടലുകൾ ചെറുകാടുകളായി വെള്ളത്തിലേയ്ക്കിറങ്ങിചെന്ന് നില്ക്കുന്നു. എഴോം മൂലയിലുള്ള ഒരു കടയുടെ സമീപത്തു വണ്ടികൾ നിന്നു. ബണ്ടിലൂടെ ഒരു നടത്തം. എക്കലടിഞ്ഞ വശങ്ങളിൽ ആയിരക്കണക്കിന് ഒറ്റയിറുക്കുകാലൻ ചുവപ്പൻ കുഞ്ഞു ഞണ്ടുകൾ കൈവീശിക്കാണിക്കുന്നു. ബണ്ടിന്റെ ഇപ്പുറത്ത് വെള്ളത്തിൽ മാനത്തുകണ്ണികളും പള്ളത്തികളും നീന്തിനടക്കുന്നുണ്ട്. ബണ്ടിന് മുകളിലെ കുഞ്ഞുപുരയിൽ മീന്പിടുത്ത്ത സാമഗ്രികൾ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ. അപ്പുറത്തുള്ള കായലിലേയ്ക്ക് വഞ്ചി തുഴഞ്ഞ് ഒരാള് നീങ്ങി. മീൻ തരം തിരിച്ചു വിടുന്ന ഷെഡിനപ്പുറത്ത്  നില്ക്കുന്ന കണ്ടൽ മരത്തിലെ കായകൾ എങ്ങിനെയാണ് ചെളിയിൽ കുത്തി വീഴുക എന്നും പുതിയ ചെടി മുളയ്ക്കുക എന്നും മുള്ളൂക്കാരൻ പറഞ്ഞത് കേട്ട് പുസ്തകം വായിച്ചു മാത്രം അറിഞ്ഞ പരിമിതജ്ഞാനത്തെ പലരും വികസിപ്പിച്ചു.



ഫോട്ടോസെഷൻ.. ഷട്ടറുകൾ തുറന്നടയുന്ന ശബ്ദ കോലാഹലങ്ങൾ. വഴിവക്കിലെ കടയില്നിന്നു ഒരു കുല പഴവും ചായപ്പൊടി തീരുന്ന വരെ ചായയും കഴിച്ചു വീണ്ടും മുന്നോട്ട്. അകലെ മാടായിപ്പാറ ദൃശ്യമാവുന്ന ഒരു വ്യൂ പോയന്റിൽ വീണ്ടും സ്റ്റോപ്പ്‌. ശ്രീലാൽ അവിടെ വച്ച് കൂട്ടത്തിൽ ചേര്ന്നു. വെള്ളത്തിൽ കുത്തി നിർത്തിയ മരക്കുറ്റികളിൽ നീർക്കാക്കകൾ അന്തിവെയിൽ  കായുന്നു. പറന്നു നീങ്ങുന്ന കൊക്കുകൾ. ചിലച്ചാർക്കുന്ന വലിയ പൊന്മാൻ. വേലിത്തത്തകൾ, കുരുവികൾ, ഒഴുകിനീങ്ങുന്ന പരുന്തുകൾ... കണ്ടലുകലുടെ ഇടയിൽ കിളികുല പ്രപഞ്ചം!

ഫോട്ടോഗ്രാഫർമാർ സൂര്യൻ അസ്തമിക്കാറാവുന്നത്  വരെ പടം പിടിച്ച് മതിമറന്നു. അല്ലാത്തവർ പോസ് ചെയ്തും. തിരിച്ചു പോരുന്ന വഴിയിൽ കണ്ടലുകൾക്കിടയിലെ സിമന്റു കെട്ടിയ കുടീരത്തിനു മുന്നില് വിളക്ക് വയ്ക്കാനോരുങ്ങുന്ന ഒരു മനുഷ്യൻ. പടം കണ്ട് പരിചിതനായൊരാൾ. കല്ലേൻ പൊക്കുടൻ. കണ്ടലുകളുടെ സംരക്ഷകൻ എന്ന നിലയിൽ  ലോകമറിയപ്പെടുന്ന ഒരു സാധു മനുഷ്യൻ.

"വണ്ടി നിർത്ത് വിജേഷേ.. " ഞാൻ പറഞ്ഞു.
നേരെ ചെന്ന് സംസാരിച്ചു, തൃശൂർക്കാരനാനെന്നു പറഞ്ഞപ്പോൾ സന്തോഷം. അൽപ്പ നേരം സംസാരിച്ച് മടങ്ങി. ചില പ്രതിഭാസങ്ങളെ നേരിൽ കാണാൻ കഴിയുന്നത്‌ മനസിലുണ്ടാക്കുന്ന സന്തോഷം ചെറുതല്ല.



കൈവേലി ജങ്ങ്ഷനിൽനിന്നു ഷാജിയുടെ വീട്ടിലേയ്ക്ക് തിരിയുമ്പോൾ വെളിച്ചം ഇരുട്ടിനു വഴിമാറി തുടങ്ങി. മോലോത്ത് അമ്പലത്തിനു മുകളിലേയ്ക്കുള്ള വഴിയിലൂടെ കുന്നു കയറി ഷാജിയുടെ വീട്ടിലേയ്ക്ക്. "ആരോ വീട്ടില് വന്നിട്ടുണ്ട്. അമ്മയോട് ആരാന്നു പറഞ്ഞില്ല. ആരാണാവോ" എന്ന ഷാജിയുടെ ടെൻഷനെ അസ്ഥാനത്താക്കിക്കൊണ്ട് മനോജ്‌ പട്ടെട്ട് പ്രത്യക്ഷനായി. കൈകൊടുക്കലുകൾ, കെട്ടിപ്പിടിക്കലുകൾ, പരിചയപ്പെടലുകൾ. പിന്നെ, ഷാജിയുടെ വീട്ടീന്ന് ഓരോ ചായ കുടിച്ചു തെയ്യം നടക്കുന്ന ക്ഷേത്രത്തിലേയ്ക്ക്.

ടാറിട്ട റോഡിൽനിന്നു തിരിഞ്ഞ് മണ്ണിടവഴിയും കടന്നു നരിക്കോട് പാറമ്മൽ ക്ഷേത്രത്തിലേയ്ക്ക്. ഇടയിൽ ട്രൗസർധാരികളെല്ലാം 'മുണ്ട'ന്മാരായി. പാന്റുകാര്ക്ക് പ്രശ്നമൊന്നുമില്ല. മതില്ക്കെട്ടിനു പുറത്ത് ഒരു വശത്ത് ആഴികൂട്ടുവാൻ കനലോരുങ്ങുന്നു. അമ്പലത്തിനടുത്തുള്ള വീട്ടിലെ പന്തലിൽ അന്നദാനത്തിനുള്ള ഭക്ഷണം റെഡിയാവുന്നതിന്റെ തിരക്കുകൾ. തോൽപ്പുറത്ത് താളത്തിൽ പതിക്കുന്ന ചെണ്ടക്കോലുകൾ. മതിൽക്കെട്ടിനകത്തു ഏതോ ഭഗവതിയുടെ തോറ്റം നടക്കുന്നുണ്ട്. പുറത്ത്  കുത്തുവിളക്കിന്റെ വെളിച്ചത്തിൽ തെയ്യമൊരുക്കാൻ കുരുത്തോലയിൽ വിസ്മയം സൃഷ്ടിക്കുന്ന കലാകാരന്മാർ. ചിലയിടത്ത് മുഖത്തെഴുത്ത്‌ നടക്കുന്നു. ചുവപ്പും കറുപ്പും കാവിയും മഞ്ഞയും സൃഷ്ടിക്കുന്ന മനോഹാരിത നിറഞ്ഞ മുഖമെഴുത്തുകൾ. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം. കമുകിൽ വലിച്ചു കെട്ടിയ കയറിൽ തൂങ്ങി തെയ്യങ്ങളുടെ ആടയാഭരണങ്ങൾ കിടക്കുന്നു. ഞാൻ കൂട്ടുകാരെ നോക്കി, മീറ്റ്‌ മൂഡില്നിന്നു എല്ലാവരും എത്ര പെട്ടെന്നാണ് സീരിയസ് ആയത്. പടമെടുക്കൽ മുറയ്ക്ക് നടക്കുന്നു. പുണ്യാളനും പകലനും പ്രൊഫഷനൽ വിശ്വരൂപം പുറത്തെടുത്തു തുടങ്ങി. വെള്ളാട്ടുകൾ നടന്നു. വീശുന്ന ചൂട്ടുകട്ടകൽക്കിടയിലൂടെ തെയ്യങ്ങൾ കടന്നു വന്നു. വീരൻ, വീരാളി, പുലിമാരൻ, കാളപ്പുലി,  കരിന്തിരി നായർ.... 'ഓരോ തെയ്യങ്ങളുടെയും പുറകിലെ ഐതിഹ്യങ്ങള് അറിയേണ്ടതായിരുന്നു. എങ്കിൽ കുറേക്കൂടി ആസ്വാദ്യമായേനെ. തല്ക്കാലം ഭംഗിയാസ്വദിക്കാം.' മനസിനെ സ്വയം സമാധാനിപ്പിച്ചു. എത്ര ലെയര് ഉടുപ്പുകളാണ്  ഓരോ തെയ്യവുമണിയുന്നത്. ഓരോ തെയ്യത്തിനു പുറകിലും എത്ര മണിക്കൂറുകളുടെ അധ്വാനം ഉണ്ടെന്നു മനസിലായപ്പോൾ ഒരു ഭയ ഭക്തി ബഹുമാനം വന്ന പോലെ.





ക്ഷേത്രത്തിനു ചുറ്റുമുള്ള വിശാലമായ പറമ്പിനെ ചുറ്റി നല്ല വീതിയിൽ പുഴയോഴുകുന്നുണ്ട്. അപ്പുറത്തെ കരയില്നിന്നുള്ള ചെറിയ വെളിച്ചങ്ങൾ പുഴയുടെ കുഞ്ഞോളങ്ങളിൽ പ്രതിഫലിക്കുന്നു. തെങ്ങുകൾ മാനത്തിനും ഭൂമിയ്ക്കുമിടയിൽ കുട പിടിച്ചു നാട്ടു വെളിച്ചത്തെ മറച്ചിരിക്കുന്നു. മൊത്തം ഒരു പ്രത്യേക മൂഡ്‌.

തെയ്യം കളമൊഴിഞ്ഞ ഒരു ഇടവേളയിൽ പോയി ഭക്ഷണം കഴിച്ചു. തിരിച്ചു വരുമ്പോൾ മനോജ്‌ അവന്റെ സ്നേഹിതനോപ്പം ക്ഷേത്രത്തിലെത്തിക്കഴിഞ്ഞു. ഫോട്ടോഗ്രാഫർ പ്രവീണും അവിടെ എത്തിയിട്ടുണ്ട്. കുറച്ചു സമയത്തിനകം ശാശ്വത് കൂടി സംഘത്തിൽ ചേർന്നു. തെയ്യവും വെള്ളാട്ടും തോറ്റവും നടക്കുന്ന നേരത്ത് അതിൽ മുഴുകിയും ഇടവേളകളിൽ സംസാരം പൊടിപൊടിച്ചും സമയം മുന്നോട്ടു നീങ്ങി. ഇടയിൽ, ക്ഷേത്രം വിട്ട് പുറത്തേയ്ക്ക് പോയ ഒരു തെയ്യം തിരികെ വന്നതിനൊപ്പം താലപ്പോലിയേന്തിയ കുട്ടികളും മുത്തുക്കുടകളെന്തി നാട്ടുകാരും വലിയ ഡ്രമ്മുകളുമായി ഒരു സംഘം വാദ്യക്കാരും കുറച്ചു ഫയര് ഷോക്കാരും എത്തി. പിന്നെ കുറച്ചു നേരത്തേയ്ക്ക് തീകൊണ്ടൊരു പ്രപഞ്ചം! ഒപ്പം ശബ്ദഘോഷവും.

'ഇനി പുലര്ച്ചയ്ക്കാണ് തെയ്യം. മൂന്നു മൂന്നര മണിക്കൂർ ഗ്യാപ്പുണ്ട്. റൂമിൽ  പോയി കിടന്നുറങ്ങി വരാം' എന്ന ആശയം ആരും സ്വീകരിച്ചില്ല. സംഘം നീങ്ങിയത് തെങ്ങിൻ തോപ്പിലെയ്ക്ക്. താഴെ വീണ തെങ്ങിൻ പട്ടകൾ കൊണ്ട് മെത്തയൊരുക്കി വിശ്രമത്തിനുള്ള മൂഡിൽ ചിലർ. ആര്ക്കും ഉറക്കം വരുന്നില്ല. സംസാരങ്ങൾ കൊടുമ്പിരിക്കൊണ്ടു. വണ്ടി പാര്ക്ക് ചെയ്തിരുന്നിടത്തെയ്ക്ക് ക്യാമറ മുതലായ സാധനങ്ങൾ കൊണ്ട് വയ്ക്കാൻ പോയ എല്ലാവരും തിരിച്ചു വന്നു. സംസാരം പതിയെ കവിതകളിലെയ്ക്കും പിന്നെ പാട്ടിലെയ്ക്കും വഴി മാറി. മണിക്കൂറുകൾ നീണ്ടു നിന്ന സംഗീത സദസ്സ്! ചിലര് അതിനിടയിൽ ഉറങ്ങി. മറ്റു ചിലര് വണ്ടികളിൽ പോയി കിടക്കാൻ വട്ടം കൂട്ടി. പുണ്യാളന്റെ സുഹൃത്ത് ബാലുചേട്ടന്റെ ഐസ് ബ്രേക്കിംഗ് സെക്ഷനായിരുന്നു അത്. ആ കൂടിച്ചെരലോടെ ആള് എല്ലാരുടെയും ബാലേട്ടനായി. മൂന്നാവാറായപ്പോൾ പട്ടേട്ടു യാത്ര പറഞ്ഞ് പോയതോടെ എല്ലാവരും സൈഡായി.

"ഇതൊരു ഗംഭീര ഉറക്കമാണ് കേട്ടോ."  എന്നാരോ ചൂണ്ടിക്കാണിച്ചപ്പോളാണ് പകലനെ ശ്രദ്ധിച്ചത്. ഒരു കാമറയ്ക്കുമുകളിൽ തല വച്ച് മറ്റു രണ്ടെണ്ണം വശങ്ങളിൽ വച്ച് ഒരു സുഖനിദ്ര. ഓരോരുത്തരായി ഉറക്കത്തിലേയ്ക്ക് പോയിക്കൊണ്ടിരുന്നു. അവസാനം ശാശ്വതും ഞാനും. ഉറക്കം കീഴടക്കുമെന്ന് തോന്നിയ ഒരു മാത്രയിൽ അമ്പലത്തിൽനിന്നു കൊട്ടുയര്ന്നു. ഞാനും ശാശുവും അങ്ങോട്ട്‌ നീങ്ങി. പുതിയ ഭഗവതി ഒരുങ്ങുന്നെ ഉള്ളൂ. ഇതെന്തോ തോറ്റമോ വെള്ളാട്ടോ ആണ്.  പത്തുമിനിട്ട്.. അപ്പുറത്ത് നില്ക്കുന്ന ആളെ കണ്ടു ഞാൻ  അമ്പരന്നു. പകലൻ! ഇങ്ങേരല്ലേ തൊട്ടു മുമ്പ് അന്തം വിട്ടുറങ്ങിയിരുന്നത്. അതിനുമപ്പുറത്ത് പുണ്യാളൻ. നമിച്ചു. പ്രോഫഷനലുകൾ തന്നെ. എപ്പോ പടമെടുക്കണം എന്നൊക്കെ അവര്ക്ക് നല്ല ധാരണകൾ ഉണ്ട്. എന്തിനധികം പറയുന്നു, അര മണിക്കൂറിനുള്ളിൽ സകലരും റെഡി. ഇടയിൽ ഞാൻ കുറച്ചു ലൈവ് സ്കെച്ചുകൾക്കായി പരിശ്രമം നടത്തി നോക്കി. പുതിയ ഭഗവതിയ്ക്ക് ശേഷം വിഷ്ണുമൂർത്തി എത്തി. അതോടെ നേരവും വെളുത്തു.


രാവിലെ ചായയും പലഹാരവും ഷാജിയുടെ വീട്ടില് ഒരുക്കിയിരുന്നു. അതിനു മുന്പ് ഫ്രെഷായി വരാൻ പലരും റൂമിൽ പോയി. ഷാജിയുടെ വീടിനു മുകളിലെ കുന്നിന്പരപ്പു കണ്ടപ്പോഴേ മനസ്സിൽ വിരിഞ്ഞ ഒരാശയം പ്രാവർത്തികമാക്കാൻ ഞങ്ങൾ കരുക്കൾ നീക്കി. വേറൊന്നുമല്ല ക്രിക്കറ്റ് കളിക്കാൻ. ചായയും അപ്പവും പത്തിരിയും ഒക്കെയായി രാവിലത്തെ പരിപാടി തുടങ്ങുമ്പോൾ ഉഗ്രനും കണ്ണനും ടീമും ജോയിൻ ചെയ്തു. ഏഴുപേർ. അർജുൻ, റിസ്വാൻ, ലോഹിത്, സന, സില്ല

പൊടി കലക്കാത്ത കള്ള് കിട്ടുമെന്ന അറിവിൽ ഷാജിയും ഞാനും പുറത്ത് പോയി ഒരന്വേഷണം നടത്തി. സാധനം കിട്ടാനുള്ള വഴി കണ്ടു പിടിച്ചു.

"പത്തര ആവും."
"ആവട്ടെ."
"നമുക്ക് ഉച്ച തിരിഞ്ഞു കപ്പയും മീങ്കറിയും കള്ളും ആക്കിയാലോ?"
"പിന്നെന്താ."

അങ്ങിനെ അത് തീരുമാനമായി.
തിരിച്ചു വരുമ്പോൾ ക്രിക്കറ്റ് മാച്ച്  തുടങ്ങിക്കഴിഞ്ഞു.
ഞാൻ ഉള്പ്പെട്ട ടീം അപ്പോൾ കൂറ്റൻ സ്കോറിലേയ്ക്ക് കുതിയ്ക്കുകയായിരുന്നു. ഞാൻ ഇറങ്ങിയതോടെ അതൊന്നു ഇരുന്നു! എങ്കിലും മികച്ച ബൌളിങ്ങും ഫീല്ടിങ്ങും ഞങ്ങള്ക്ക് തകര്പ്പൻ ജയം സമ്മാനിച്ചു.

കളി കഴിഞ്ഞതിനു പിന്നാലെ സഭ പിരിഞ്ഞു. ഉറക്കത്തിലേയ്ക്ക് ഒരു മടക്കം. ഞാനും ഷാജിയും സരിനും ദിനേശനും ഹുണ്ടായും (ഷാജീടെ കൂട്ടുകാരനാത്രേ, ആള് കമ്പനിയാ) കൂടി ഒരു കറക്കം. കള്ളാണ്  ഉന്നം. രണ്ടു ഷാപ്പീന്നായി പതിനഞ്ചു ലിറ്റർ കിട്ടി. ഒരിടത്തുനിന്ന് അപ്പോം ബീഫും ചിക്കനും കഴിച്ചു. സൂപ്പര് ബീഫ് കറി. റെസ്റ്റ് ഹൗസിൽ ചെന്ന് ദിനെശനേം സരിനെയും ഡ്രോപ്പ് ചെയ്ത് നേരെ ചന്തയിലേയ്ക്ക്. ഇടയിൽ എല്ലാവരെയും കാണാനെത്തിയ ചിത്രകാരനെ കാണാനും സംസാരിക്കാനും മറന്നില്ല. അയലയും കപ്പയും അനുബന്ധ സാമഗ്രികളും വാങ്ങി. വീട്ടിലെത്തി, വിശദമായൊരു കപ്പ തൊലികളയൽ. മനോജും ബിന്സിയും ഒക്കെ കൂടി. ഷാജിയുടെ അമ്മ കപ്പ നുറുക്കി. ഷാജിയും ഞാനും ബിന്സിയും ചേർന്ന് അടുപ്പ് കൂട്ടി കപ്പ വേവിക്കുമ്പൊളേയ്ക്കു അമ്മ മീനിന്റെ പണി തുടങ്ങി. കൂടെ മല്ലിയിലയും പുതിനയിലയും അരച്ച ഒരു ചമ്മന്തിയും.

കപ്പയും കറിയും റെഡിയായപ്പോളേയ്ക്കും ഉറങ്ങി റിഫ്രെഷ് ആയവർ തിരിച്ചെത്തി തുടങ്ങി. പിന്നൊരു കൂട്ടപ്പെരുക്കം. കള്ളിന് പോളിംഗ് കുറവായിരുന്നു.

ഭക്ഷണം കഴിഞ്ഞു ഒരു ടീം താഴെ ഇല്ലം കാണാൻ പോയി. ഇല്ലത്തിന് തെയ്യവുമായി  ബന്ധമുണ്ട്. തെയ്യങ്ങൾ ഇല്ലത്തെത്തുന്ന ഒരു കീഴ് വഴക്കവും ഉണ്ട് എന്നറിഞ്ഞു. അവിടെനിന്ന് തള്ളിപ്പുറത്താക്കും മുമ്പ് എല്ലാരും തിരികെ എത്തി! വീണ്ടും ക്ഷേത്രത്തിൽ പോകാൻ റെഡിയായി. ഇടയിൽ സുനിലേട്ടൻ, ജസ്റ്റിൻ എന്നിവര് സംഘത്തിൽ ചേര്ന്നു. അമ്പലത്തിലെത്തുമ്പോൾ സ്വപ്നാടകൻ ഹാജർ.

വീണ്ടും തെയ്യത്തിരക്കിലെയ്ക്ക്. "ഓരോ തെയ്യത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. തെയ്യം കെട്ടുന്നത് തന്നെ വിവിധ സമുദായക്കാരാണ്. ഓരോ സമുദായക്കാരും കെട്ടുന്ന തെയ്യങ്ങൾക്ക് അതിന്റേതായ പ്രത്യേകതയും ഉണ്ട്." തെയ്യം കേട്ടുന്നവർക്കിടയിൽനിന്നു ഒരു കാരണവരെ കിട്ടിയത് നന്നായി. കുറച്ചു അറിവുകൾ കിട്ടി. ഇടയിൽ ഞാനൊന്ന് മയങ്ങാൻ പോയി. 'എണീറ്റ്‌ പോയാൽ  ഇപ്പൊ ചോറുണ്ണാൻ പറ്റും' എന്ന അറിയിപ്പിൽ ഞെട്ടി ഉണര്ന്നു. ഭക്ഷണം കഴിച്ചു വന്നപ്പോൾ തെയ്യങ്ങൾ തകര്ത്താടുന്നു. അനുഗ്രഹങ്ങൾ വാരി വിതറി തെയ്യങ്ങൾ വന്നും പോയുമിരുന്നു. പതിയെ തെയ്യങ്ങൾ മുറ്റമൊഴിഞ്ഞു. സംഘം വീണ്ടും അമ്പലപ്പറമ്പിലേയ്ക്ക്. പാട്ടുകൾ തുടങ്ങി. എന്ത് പാടിയാലും ബാബുരാജ് ടച്ചുമായി സ്വപ്നൻ, ഫാസ്റ്റ് നമ്പറുകളും കൃത്യം വാക്കുകളുമായി അർജുൻ, വയലാര് മാജിക്കുമായി ബാലെട്ടൻ.... സഭ കൊഴുത്തു.



പന്ത്രണ്ടാവാറായി. നിമിഷ നേരം കൊണ്ട് മേശ വന്നു. കേക്കുകൾ നിരന്നു. തിരികൾ കത്തി. അനൗൻസ്മെന്റ് വന്നു. 'പോയ ആഴ്ച ജന്മദിനം ആഘോഷിച്ച ശാന്തിനി, തൊട്ടു തലേന്ന് ജന്മദിനം ആഘോഷിയ്ക്കേണ്ട സന (പ്രത്യേകം പറയണം. കാരണം ഫെബ്രുവരി 29 ജന്മദിനമായുള്ള ഒരു അപൂര്വ്വ ജീവിയാകുന്ന, ലവൾ), മൂന്നാലു ദിവസത്തിനുള്ളിൽ ജന്മദിനം വരുന്ന പുണ്യാളൻ.. എന്നിവർ വേദിയിലെത്തുക!' അപ്രതീക്ഷിത നീക്കത്തിൽ പകച്ച്‌ മൂന്നു പേരും എത്തി. ഇങ്ങിനെ ഒരു പരിപാടി സംഘത്തിലുള്ള അധികം പേരും അറിഞ്ഞിരുന്നില്ല. ടിജോ, മത്തായി തുടങ്ങിയവരുടെ സംഘാറ്നടമികവിൽ ആദ്യം മറ്റുള്ളവർ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് ആഹ്ളാദത്തിമിർപ്പായി. 'ബെര്ത്ത് ഡേ ബേബികൾ'  തിരിയൂതി. കേക്ക് മുറിച്ചു. മുഖത്ത്‌ ക്രീം കൊണ്ട് അലങ്കരിക്കപ്പെട്ടു! തോറ്റം പാട്ട് പോലെ 'ഹാപ്പി ബെർത്ത്‌ ഡേ ടൂ യു' ഉയര്ന്നു. എന്തായാലും പരിപാടി തകർത്തു. വേഷമഴിച്ച തെയ്യം വരെ ആഘോഷത്തിമിർപ്പിൽ പങ്കു ചേർന്നു.  ഒളിപ്പോരു മാതൃകയിൽ ഒരു പിറന്നാളാഘോഷം.



വീണ്ടും പാട്ടുകളിലെയ്ക്ക്. പതിയെ പതിയെ പുലര്ച്ചെ നാട്ടിലിറങ്ങുന്ന തെയ്യങ്ങളെ പ്രതീക്ഷിച്ച് എല്ലാവരും ഉറക്കമായി.

തെയ്യത്തിന്റെ വരവ് അറിയിച്ചുകൊണ്ടുയര്ന്ന ചെണ്ടത്താളം കേട്ടാണ് മൂന്നാം ദിവസം ഉറക്കമുണർന്നത്. രണ്ട്  തെയ്യങ്ങൾ. ക്ഷേത്ര മുറ്റത്തും പുറത്തുമൊക്കെ അവർ ഓടിനടന്നു, പിന്നെ നാട് കാണാൻ ഓടിപ്പോയി. പുറകെ ഞങ്ങളും. ഫോട്ടോഗ്രഫെര്സ് പുറകേ നടന്നു പടമെടുത്തു. ഷാജിയുടെ വീടിനു പുറകിലെ കുന്നിലെയ്ക്കാണ് ഒരു തെയ്യം പോയത്. ഞങ്ങൾ അവിടെയെത്തുമ്പോൾ നേരം വെളുക്കുന്നതെയുള്ളൂ. കുന്നിറങ്ങി വരുന്ന തെയ്യത്തിനെ പകര്ത്തി പകലൻ അതിനു മുൻപിൽ നടക്കുന്നു. ഒപ്പം ക്യാമാറാധാരികളായ മറ്റു ചില ടീം മെമ്പർമാരും. പുണ്യാളൻ & ടീം മറ്റേ തെയ്യത്തിനോപ്പം ആയിരുന്നു. എന്തായാലും രണ്ടു തെയ്യങ്ങളേയും അമ്പലത്തിൽ തിരിച്ചെത്തിച്ചിട്ടെ അവർ മടങ്ങിയുള്ളൂ.

ഷാജിയുടെ വീടിനു പുറകില്നിന്നു സൂര്യൻ കുന്നിന്മുകളിലെയ്ക്ക് കയറിവരുന്നു. മനോഹരമായ കാഴ്ച. ഞാൻ പടമെടുത്തു. തെയ്യത്തിനു പോയിട്ട് എനിക്ക് കിട്ടിയതിൽ ഏറ്റവും ഇഷ്ടമായ പടം. കുന്നിന്മുകളിൽ നിറയെ കശുമാവുകളും പൊന്തക്കാടുകളുമാണ്. കിളികളുടെ സംഗീതം പ്രഭാതത്തിന് ഉണർവ്വേകി. പക്ഷികളുടെ ഇരുപതിലധികം ഇനങ്ങൾ ആ സമീപപ്രദേശങ്ങളിൽ ഞങ്ങൾ നിരീക്ഷിച്ചു.



ഷാജിയുടെ അമ്മ തന്ന ചായ ഓരോന്ന് കഴിച്ച്  അമ്മയ്ക്ക് നന്ദി പറഞ്ഞ് പുണ്യാളനും പകലനും ബാലു ചേട്ടനും നിതിനുമോപ്പം ഞാൻ നാട്ടിലേയ്ക്ക് മടങ്ങി. ഉച്ച കഴിഞ്ഞു അണിനിരക്കുന്ന തെയ്യങ്ങളുടെ വിവരങ്ങൾ കമന്ററി ആയി ഫോണിലൂടെ എത്തിക്കൊണ്ടിരുന്നു. കുറത്തിയും കുണ്ടോറ ചാമുണ്ഡിയും വിഷ്ണുമൂര്ത്തിയും പുലിയൂര് കാളിയും പുള്ളി കരിം കാളിയും   അനുഗ്രഹം വിതറി കടന്നു പോയിക്കൊണ്ടിരിക്കുന്ന  വിവരം കേട്ട് കൊതി മൂത്തെങ്കിലും ഒക്കെ കടിച്ചമര്ത്തി.  അത് കൂടി കണ്ടിട്ട് പോരാൻ അന്ന് രാത്രിയിൽ ചെയ്തു തീര്ക്കേണ്ട ചില വർക്കുകൾ എന്നെ അനുവദിക്കുമായിരുന്നില്ല എന്നതാണ് സത്യം. അവസാനം ഉഗ്രൻ & ടീമിനൊപ്പം  ഫൈസൽ  ചേർന്നതും അവർ ആറു മണിയോടെ പിരിഞ്ഞതും കേൾക്കുമ്പോൾ ഞാൻ നീട്ടിലെത്താറായിരുന്നു.

കമന്റിട്ടും പളസടിച്ചും പരിചയപ്പെട്ട് കീ ബൊർഡിനുമപ്പുറത്തെയ്ക്കു വളര്ന്ന സൗഹൃദങ്ങൾ നേരിൽ കണ്ടും വര്ത്തമാനം പറഞ്ഞും കെട്ടിപ്പിടിച്ചും സൗഹൃദം ഊട്ടിയുറപ്പിയ്ക്കുന്ന  കാഴ്ചകളാണ്  തെയ്യത്തെക്കാൾ എനിക്ക് നിരീക്ഷിക്കാനുണ്ടായിരുന്നത്. അതൊരു കുടുംബമായിരുന്നു. ഈര്ഷ്യകളും ഈഗൊകളും  ഒന്നുമില്ലാതെ ഒരേ താളത്തിൽ ചിന്തിക്കുന്ന ഒരു വലിയ കുടുംബം. ഒരാൾക്കും ഒരപരിചിത്വവും കണ്ടില്ല. എന്തിന്, "കഴിഞ്ഞ വര്ഷം കണ്ടിരുന്നില്ലല്ലോ, പുതിയ ആളാ, നാട് എവിടെ?" എന്ന് ചോദിച്ച തെയ്യം കെട്ടുന്ന ചങ്ങാതിയ്ക്ക്‌ പോലും! 

നരിക്കോട് തെയ്യം ഒരു ഉത്സവത്തിന്റെ ആവേശത്തിനോപ്പം മനസ്സിൽ നിറയ്ക്കുന്നത് കൂട്ടായ്മയുടെ, നന്മയുള്ള നാട്ടിൻപുറത്തിന്റെ മരിക്കാത്ത ഓര്മ്മകളാണ്. 
മുഖത്തെഴുത്തും കുരുത്തോലയലങ്കാരവുമൊക്കെയായി അവയെന്നും മനസ്സിൽ ആടിത്തിമിര്ക്കും... ഒരിക്കലും മുടിയഴിയ്ക്കാതെ!  




.............................................................................................................................................................
ചിത്രങ്ങൾ : സീന വയോവിൻ, ഷാജി മുള്ളൂക്കാരൻ, ഞാൻ (ഞാൻ തന്നെ! തല്ലരുത് )

ഇതിനെ  സഞ്ചാര സാഹിത്യമെന്നൊ  ഇവന്റ് റിപ്പോര്ട്ടിങ്ങെന്നോ  എന്ത് വിളിക്കും എന്ന് അറിയില്ല. എനിക്ക് ഫീൽ ചെയ്തത് ഇതാണ്. അത് എഴുതി.






Saturday, January 25, 2014

ബോംബ്‌

മുമ്പ് ശ്രമിച്ചപ്പോളൊരിക്കലും  
ചെവിയോർത്താൽ കേള്ക്കില്ലായിരുന്നു. 
പലപ്പോഴും കയ്യമർത്തി വച്ച് നോക്കിയിട്ടും 
ചെറുചലനം പോലും അനുഭവപ്പെട്ടിരുന്നുമില്ല.

അവിടെത്തന്നെ ഇല്ലേ?

സംശയം പലകുറി ഉയർന്നിട്ടുമുണ്ട്.
വേഗമേറുന്ന പദചലനങ്ങളോ 
ആകസ്മികമായെത്തുന്ന ഭീതിയോ 
ആയിരുന്നു ആശ്വാസം.

നാളുകളൊരുപാടു പിന്നിട്ടപ്പോൾ 
പതിഞ്ഞ താളത്തിൽ പതിയെപ്പതിയെ, 
പിന്നെപ്പിന്നെ.. ടപ് ടപ്പെന്ന് 
ഓരോ നിമിഷത്തിലും ഒപ്പമുണ്ടെന്നറിഞ്ഞു 

ചെറിയ മിടിപ്പ് 
ബൂട്ടുകളുടെ ശബ്ദത്തിനും 
പെരുമ്പറകൊട്ടിനും 
ചെണ്ടപ്പെരുക്കത്തിനും വഴിമാറി.

താളം വിങ്ങലായപ്പോൾ 
പുതപ്പെടുത്തു പുതച്ചു 
പ്രയൊജനമില്ലെന്നായപ്പോൾ 
അതെടുത്തെറിഞ്ഞു കളഞ്ഞു. 

വിങ്ങിപ്പോട്ടുമെന്നായപ്പോളാണ് 
കയ്യിൽ തടഞ്ഞ കാണാചരടുകൾ 
തലങ്ങും വിലങ്ങും 
വരിഞ്ഞ് മുറുക്കാനുപയോഗിച്ചത് 

ഇപ്പോൾ കൊള്ളാം.. 
നല്ല രൂപം!
ഇനിയൊരു തിരിയിട്ട് 
തീ കൊളുത്തിയാൽ മതി.

Wednesday, December 4, 2013

ഷഷ്ഠിക്കച്ചവടം

കൊടകര എന്ന ഞങ്ങടെ നാടിന്റെ ദേശീയോത്സവമാണ്‌ ഷഷ്ഠി. ഓര്മ്മയിലെ ഷഷ്ഠി ദിവസങ്ങളിൽ കൊടകര ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെടുന്നതും പല കാര്യങ്ങളും ഓണ്‍ ദ സ്പോട്ട് തീരുമാനമാക്കുന്നതും മുന്പ് പതിവായിരുന്നു. അതിന്റെ ആവേശത്തിൽ തലേ ദിവസം വരെ പരസ്പരം പല്ലിറുമ്മി നടന്നവർ  പുറത്തുനിന്നു വന്നു ഡാവിറക്കുന്ന ഗെഡികൾക്കെതിരെ ഒന്നിച്ചണിനിരക്കുക വരെ ചെയ്യും. അന്ന് കൊടകരക്കാരൻ ആതിഥേയൻ, പരോപകാരി, കലിപ്പൻ, അലമ്പൻ, ഒത്തുതീർപ്പ് വിദഗ്ദൻ, പോലീസ്, ജഡ്ജി.. ഒക്കെ ആവും. "ഡാ.. കിട്ടീത് വാങ്ങി വിട്ടോ.. വിട്ടോ.. ഇതിന്റെ ബാക്കി പെരുന്നാളിന്, ട്ടാ.." എന്നൊരു താക്കീതോടെ ആവും മിക്കവാറും വിധി വരുന്നത്!

അപ്പൊ പറഞ്ഞു വന്നതെന്താന്നു വച്ചാൽ ഷഷ്ഠി കൊടകരയുടെ ജീവശ്വാ സമാണ്.

പൊരി, മുറുക്ക്, ചീട, ഉഴുന്നട, അലുവ (നോട് ഹൽവ .. നോട്ട് ദി പോയിന്റെ) തുടങ്ങിയവയും ഈന്തപ്പഴവും കരിമ്പും കൊണ്ട് ഓരോ ഷഷ്ഠിയും കൂടുതൽ വിഭവസമൃദ്ധമാക്കാൻ കച്ചവടക്കാർ എത്തും. താല്ക്കാലിക ചായക്കടകൾ, കൈ നോക്കിയും തത്തയെക്കൊണ്ട് ചീട്ടെടുപ്പിച്ചും ഭാവി പറയുന്ന അമ്മൂമ്മമാർ, വള, ചാന്തു, കണ്മഷി സ്ടാളുകൾ തുടങ്ങിയ പ്രസ്ഥാനങ്ങൾ റോഡിനിരുവശവും അമ്പലപ്പറമ്പിലും നിറയും. സർപ്പസുന്ദരിയും മിനി കാഴ്ചബംഗ്ലാവും മരണക്കിണറും കാണാനും യന്ത്ര  ഊഞ്ഞാലിൽ വട്ടം കറങ്ങാനും ആളുകള് ഒഴുകിയെത്തും. മരണക്കിണറിൽ വട്ടം ചുറ്റുന്ന അഭ്യാസി ഹീറോ ആവും. ഇപ്പോഴും ഒരു കൊല്ലവും മുടങ്ങാതെ ഇതൊക്കെ ആവര്ത്തിക്കും. ബാറിൽ മാത്രം പഴയ തിരക്ക് കാണില്ല. ! ഷഷ്ടി ദിവസം ഏഴു പ്രദർശനങ്ങൾ - സോറി, ഏഴു കളികൾ -എന്നെഴുതിയ സിനിമാ പോസ്റ്ററുകൾ മാത്രം കാണാതായിരിക്കുന്നു. തീയെറ്ററില്ലാതെ സിനിമ പറ്റില്ലല്ലോ. 

 "കൊടുങ്ങലൂർ ഭരണിക്ക് ഞങ്ങള് പോയപ്പോ കൊടകര നിന്നൊരു കോള് കിട്ടി" എന്നൊരു പാട്ട് ഉണ്ടാര്ന്നെങ്കിലും ഞങ്ങൾ കൊടകരക്കാർക്ക് വല്യ അഭിമാനം അതിൽ തോന്നിയിരുന്നില്ല. "അതെഴുത്യോനെ കിട്ട്യാ..." എന്ന് ആരേം മെക്കിട്ടു കയറാൻ കിട്ടാതാവുമ്പൊ പലവട്ടം പലരും പറയുന്നത് കെട്ടിട്ടുണ്ട്. കുറെ കൊല്ലങ്ങൾക്ക് ശേഷം കലാഭവൻ മണി, "വരിക്കച്ചക്കേടെ ചൊള കണക്കിന് തുടു തുടുത്തൊരു കല്യാണി.. കൊടകരയിൽ കാവടിയാടുമ്പോ കണ്ടെടീ ഞാനൊരു മിന്നായം.." എന്ന പാട്ടിലൂടെ രാജ്യാന്തര പ്രശസ്തി കൊടകരയ്ക്ക് കൊണ്ട് തന്നപ്പോ വൈശാലീൽ മഴ പെയ്ത പോലെ കൊടകരയിലെ രോമമുള്ളവർ രോമാഞ്ചവും അല്ലാത്തവർ തോലാഞ്ചവും കൊണ്ടു എന്നതാണ് സത്യം. പാട്ടിൽ കൊടകര വന്നു എന്ന് മാത്രമല്ല, കാവടിയാട്ടവും ഒപ്പം വന്നു എന്നതിലായിരുന്നു മേൽ പറഞ്ഞ 'ആഞ്ച'ങ്ങൾ. പക്ഷെ, പതിയെ പതിയെ ഷഷ്ടി 'ആഗോള ശക്തി'കൾ കീഴടക്കുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. കൊടകരക്കാരുടെ റോൾ മാറിമാറി കാഴ്ചക്കാരോ ആസ്വാദകരൊ ആവുന്നതും ഒപ്പം കാണേണ്ടി വരുന്നു. എങ്കിലും, ഷഷ്ഠി ഞങ്ങള്ക്ക് ഷഷ്ഠിയാണ്. "ഷഷ്ഠിയ്ക്ക് ഉണ്ടാവില്ലേ?" എന്ന് പരസ്പരം ചോദിക്കാനോ, "ഷഷ്ഠിയ്ക്ക് കാണണം..ട്ടോ" എന്ന് പറയാനോ ഉള്ള ഒരു വികാരം.

ഇത്രേം ആമുഖമായി പറഞ്ഞ സ്ഥിതിയ്ക്ക് ഇരുപതു കൊല്ലങ്ങൾക്ക് മുമ്പുള്ള ഒരു ഷഷ്ഠി ഒര്മ്മിക്കാതിരിക്കാൻ വയ്യ. പതിവായി ചെയ്തു വരാറുള്ള 'പബ്ലിസിറ്റി ബ്യൂറോ' എന്ന സ്ഥിരം പരിപാടിയ്ക്ക് പകരം ഒരു ഇന്നോവേറ്റീവ് ഐഡിയ വേണം എന്ന ഉറച്ച വാശിയിലായിരുന്നു ഞങ്ങൾ. നടന്നു പരസ്യം പിടിക്കണം. അതിനു സ്ക്രിപ്റ്റ് ഉണ്ടാക്കണം, ഡബ്ബു ചെയ്യാൻ വരുന്ന ചേട്ടായിമാർക്ക് സംതിങ്ങ് കൊടുക്കണം, റെക്കോഡ് ചെയ്യണം, സ്പീക്കർ മുതൽ ആമ്പ്ലിഫയർ വരെ വാടകയ്ക്കെടുക്കണം. സ്ഥാപിക്കാനുള്ള സ്ഥലത്തിനും വാടക വേണം, എല്ലാം കഴിഞ്ഞു പോലീസ് പെര്മ്മിഷനും വേണം. ഇതൊക്കെ കഴിഞ്ഞു കാശ് ചോദിച്ചു ചെല്ലുമ്പൊ ഒരായിരം കുറ്റം പറച്ചിൽ ഉണ്ട്.
 "എന്റെ കടേരെ പരസ്യം എന്തൂട്ടാർന്നു ? പരസ്യാ അത്? മറ്റൊന്റെ പരസ്യം നിങ്ങള് നന്നായി ചെയ്തൂല്ലേ..." തുടങ്ങിയ പരാതികളും പ്രാക്കും. അവസാനം നോക്കുമ്പോൾ പത്തിരുന്നൂറ് രൂപ മാത്രം മിച്ചം ഉണ്ടാവും. ഒരു മാസത്തെ നടപ്പും സജി ഹോട്ടലീന്നും ഗരുഡയില്നിന്നും കഴിച്ച പൊറോട്ടേം ചാറും മാത്രം ഓർമ്മയിൽ സൂക്ഷിക്കാൻ ബാക്കി. ഇത്തവണ അത് പോരാ എന്ന ചിന്തകള് ഞങ്ങൾ പ്ളീനം കൂടി പങ്കു വച്ചു. ഒന്നുകിൽ കൂടുതൽ ലാഭം വേണം. അല്ലെങ്കിൽ പണി കുറയണം. 

"രണ്ടും ഒരുമിച്ചു നടക്കുന്ന ഒരു പരിപാടി ഉണ്ട്." രാജേഷ് 
"എന്ത് പരിപാടി? മുച്ചീട്ടുകളി ഇടി കിട്ടുന്ന ഏർപ്പാടാ?.. ഞാൻ ഇല്ല."
"ഓ.. കോപ്പ്. ഒരു പെട്ടീൽ എത്ര ചീട്ടുണ്ട് എന്നറിയാത്തോനാണ് മുച്ചീട്ടുകളി. ഒന്ന് പോടാപ്പാ.."
"നീ കാര്യം പറ."
"നമുക്ക് ഒരു ഹോട്ടൽ അങ്ങ് നടത്ത്യാലോ?"
"ഹോട്ടലോ!!"
"ന്നു വച്ചാ,    ഒരു ഹോട്ടൽ.... പോലെ ഒരു തട്ടുകട."
"ആഹ.. ബെസ്റ്റ്."
"എന്ത്യേ?"
"സ്ഥലം, അടുപ്പ്, സ്റ്റവ്‌.. പിന്നെ തിന്നാനല്ലാതെ ആര്ക്കറിയാം പാചകം?"
"എനിക്കറിയാം."
"അയ്യോ.. വാചകമല്ല.. പാചകം!"
"പോടാ മൈ .. മൈഗുണാപ്പാ .. ഞാൻ ബെസ്റ്റ് ആയിട്ട് ചെയ്യും."
"എന്തൂട്ട്?"
"ഓംലെറ്റ്, കൊള്ളി (കപ്പ) അതൊക്കെ ഞാൻ ഉണ്ടാക്കാം."
"അവസാനം ആൾക്കാർ പ്ലെയ്ട്ടിൽ ഓം ന്ന് എഴുതി വെയ്ക്കും."

എന്തൊക്കെ കലപില പറഞ്ഞാലും കാര്യം തീരുമാനിക്കപ്പെട്ടു.

ബിജൂന്റെ വീടിനു മുന്നില് ആണ് നിര്ദ്ദിഷ്ട സ്ഥലം. റോഡരികിലാണ്.
കപ്പ രവീടെ വീട്ടില് പുഴുങ്ങൽ & കറി വെയ്ക്കൽ.
ബീഫ് പ്രിപ്പറേഷൻ ഡേവീസിന്റെ വീട്ടിൽ.
മുട്ട വില്സേട്ടന്റെ കടേന്ന് വായ്പ്പ. 
സോഡാ അന്തോണ്യെട്ടന്റെ കടേന്ന് കടം.
ജ്യൂസ് ഷാജൂന്റെ വീട്ടില് ഉണ്ടാക്കും.
ബെഞ്ച്‌ & ഡസ്ക് പാപ്പു മാഷ്ടെ പാരലൽ കൊളെജീന്നു അട്ജസ്റ്മെന്റിൽ ഒപ്പിക്കാം.
മുകളിൽ കെട്ടാനുള്ള ടാര്പായ, വിളമ്പാനും പാചകം ചെയ്യാനുമുള്ള പാത്രങ്ങൾ എന്നിവ ഞാനും സോണിയും..

അങ്ങനെ ഹോട്ടലിന്റെ രൂപരേഖ ആയി.
ഷഷ്ടി ദിവസം വന്നു.
വൈകീട്ട് ആറു മണിക്ക് ഹോട്ടൽ ആരംഭിച്ചു. നേരം ഇരുട്ടിയിട്ടു മതി എന്ന് ചിലര്ക്ക് നിര്ബന്ധം. തട്ടുകട നടത്തി ഇത്തിരി ഗ്ളാമർ കുറഞ്ഞാലോ എന്നും ഈ റോൾ കണ്ട് വല്ല ലൈൻ കേസും അർദ്ധ വിരാമത്തിലായാലോ എന്നും ഉള്ള സംശയങ്ങളാണ് ഞങ്ങളെ ഇരുട്ടിന്റെ ആത്മാക്കൾ ആക്കിയത്.

ഉള്ളി സബോള, പച്ചമുളക് അരിയൽ നടക്കുന്നു. ചപ്പാത്തി മാവ് കുഴയ്ക്കൽ  തകൃതി. കഴുകിയ പാത്രം വീണ്ടും കഴുകുന്നു. ചൂടായ കല്ലിൽ വെള്ളം തളിച്ച് ശബ്ദം ഉണ്ടാക്കുന്നു...

ആറര..
പരിചയം ഉള്ള ചിലര് നോക്കി ചിരിച്ചു വര്ത്താനം പറഞ്ഞു പോകുന്നതല്ലാതെ ആരും കയറുന്നില്ല.

ഏഴ് .. 
"യെവടെ. ഇത് മൂ.. പോയെന്നാ തോന്നണേ. സോണി പറഞ്ഞു."
"അങ്ങനെ ഉണ്ടാവോ.. ഏയ്‌.."
മറുപടിയെന്നോണം  കസ്റ്റമേഴ്സ് വന്നു. സീനിയേഴ്സ് ആയ രണ്ടു ചേട്ടന്മാർ.
എന്താ വേണ്ടതെന്നു ചോദിക്കാൻ മത്സരിച്ച ഞങ്ങളെ തടഞ്ഞ് അവർ പറഞ്ഞു.
"ഞങ്ങക്കൊന്നും വേണ്ട. പക്ഷെ, നിങ്ങള്ക്ക് ആള് കയറണേൽ ഒരു കാര്യം പറഞ്ഞു തരാം. ചെറിയ ഒരു മറ വേണം. ഇതിപ്പോ റോഡീക്കൂടെ പോകുന്നൊരു മുഴുവൻ കഴിക്കുന്നവരെ കാണും. അതിനു ഒരു സംവിധാനം ഉണ്ടാക്കു. അപ്പൊ ആള് കേറും."
ഞങ്ങളുടെ തലയ്ക്കുമുകളിൽ ബൾബുകൾ ഒരുമിച്ചു മിന്നി.

മറ വന്നു..ആദ്യത്തെ കസ്ട്ടമരും - അപ്പുറത്ത് ബലൂണ്‍ വില്ക്കുന്ന ഒരു 'മദ്യ'വയസ്കൻ! 
ഓംലെറ്റ് ആണ് ഓർഡർ.
ഭയങ്കര പാചക വിദഗ്ദൻ എന്ന് സ്വയം അവകാശപ്പെട്ട സന്ദീപ്‌ കാര്യം ഏറ്റെടുത്തു. 
'കുടുകിടുകുടു...' എന്ന ശബ്ദത്തിൽ മുട്ടയും പച്ചമുളകും സബോളയും ഉപ്പും സ്ടീൽഗ്ളാസ്സിൽ സംയോജിക്കപ്പെട്ടു. പത്തോളം മുതലാളിമാരുടെയും ഒരേയൊരു കസ്ട്ടമരുടെയും ഉദ്വേഗം മുറ്റി നിന്ന നിമിഷങ്ങൾക്ക്  വിരാമമിട്ടുകൊണ്ട് അത് എണ്ണ തളിച്ച ചട്ടിയിൽ ഒഴിക്കപ്പെട്ടു. റോക്കറ്റ്, ലോഞ്ചിംഗ് പാഡില്നിന്നു വിട്ടുപോയ ആവേശം പങ്കു വയ്ക്കുന്ന ശാസ്ത്രജ്ഞന്മാരെപ്പോലെ ഞങ്ങൾ പരസ്പരം അഭിനന്ദിച്ചു. 

പക്ഷെ,
മറിച്ചിട്ടപ്പോൾ നിർദ്ദാക്ഷിണ്യം ചറ പറാ കീറിപ്പറിഞ്ഞുകൊണ്ട് മോസ്റ്റ്‌ അവൈടറ്റട് ഓംലെറ്റ് ഞങ്ങളുടെ ആഹ്ലാദത്തിനു സമയദൈർഘ്യം നല്കാതെ മൂക്കുകുത്തി വീണു. ആദ്യവിഭവം സപ്ളെ ചെയ്യാൻ തല്ലു കൂടിനിന്നിരുന്ന എല്ലാവരും പതിയെ വലിഞ്ഞു. എന്തായാലും സാധനം ഭയഭക്തി ബഹുമാനങ്ങളോടെ അങ്ങേർക്കു മുന്നില് അവതരിക്കപ്പെട്ടു.

"ആമ്പ്ളൈറ്റ് കൊണ്ടരാൻ പറഞ്ഞിട്ട് കൊത്തിപ്പൊരി കൊണ്ട് വച്ചെക്കണോ? കൊണ്ട് പോടാ അവടന്ന്."
"മറിച്ചിട്ടപ്പോ പോട്ടീതാ ചേട്ടാ. വേറെ എടുക്കാം."
"ഇനി എന്റെ പട്ടിക്ക് വേണം." അയാള് പിറ് പിറുത്തുകൊണ്ട് ഇറങ്ങി നടന്നു.
ആദ്യത്തെ കച്ചോടം തന്നെ അലമ്പായല്ലൊ എന്ന ചിന്തയിൽ ഞങ്ങൾ ഹതാശരായി.
"അയാൾക്ക്‌ യോഗല്യ.. ഷെയ്പ്പില്ലെങ്കിലും  പെടപ്പൻ സാധനാര്ന്നു.." 
സന്ദീപ്‌ തീറ്റ തുടങ്ങി. എല്ലാവരും ചാടി വീണു നേരത്തെ തന്നെ അവശയായ ആ പാവം ഓംലെറ്റിനെ പിച്ചിച്ചീന്തി. 

പതിയെ ഓരോരുത്തരായി കസ്റ്റമേഴ്സ് കടയിൽ വന്നു തുടങ്ങി. ആദ്യത്തെ  ചപ്പാത്തികൾ വിവിധ രാജ്യങ്ങളുടെ ഭൂപടം പോലെ ഇരുന്നെങ്കിലും പിന്നീട് പെര്ഫെക്റ്റ് ആയി. സന്ദീപ്‌, ഓംലെറ്റ് ഉണ്ടാക്കുന്നതിൽ എക്സ്പര്ട്ടായി. മെയിൻ ചെഫ്‌ ബിജു അളന്നിട്ട കറിയുടെ കൂടെ രണ്ടു കഷണം ഞാനും പിന്നേം രണ്ടു കഷണം രവിയും ആഡ് ചെയ്തിട്ടാണ് ആദ്യ വിതരണങ്ങൾ നടന്നത്. 'ഒരു ബീഫേ പറഞ്ഞുള്ളൂ.. ഇത് കൂടുതൽ ....' എന്നു വരെ കഴിക്കാൻ വന്നവരെക്കൊണ്ട്‌ പറയിച്ചതോടെ  ക്വാണ്ടിറ്റി കണ്ട്രോൾ വകുപ്പ് ഇടപെട്ടു. പത്തര ആയപ്പോ ബീഫ് കഴിയാറായി. കപ്പേം കാലിയാവാൻ തുടങ്ങുന്നു. മുട്ട കടം വാങ്ങാൻ അന്വേഷിച്ചു പോയെങ്കിലും നിരാശയോടെ തിരിച്ചു വരേണ്ടി വന്നു. ബാക്കി വന്ന ബീഫിൽ ചൂടുവെള്ളം ഒഴിച്ച് ചാറാക്കി, പിന്നെ അതായി സപ്ളെ. ജ്യൂസ് കുടിക്കുന്നവർ വളരെ വിരളം. ആ സംഭവം എന്തോരം പ്രമോട്ട് ചെയ്തിട്ടും ആരും വാങ്ങുന്നില്ല. ഇടയ്ക്ക് ചില ടീംസ് സോഡാ കാര്യമായി വാങ്ങിക്കുന്നത് കണ്ടപ്പോളാണ് ഞങ്ങളുടെ 'മള്ട്ടി ക്യുസിൻ റെ സ്റൊരന്റ്റ്' ഒരു ബാറും ആയി മാറിയെന്നു മനസിലാക്കിയത്. 

ഇടയ്കൊരു കാവടി സെറ്റിൽ ഉണ്ടായ തല്ല്, കടയെ ബാധിക്കുമെന്നായപ്പോൾ ഞങ്ങൾ കൈ കോര്ത്ത് പിടിച്ച് സംരക്ഷണവലയം തീർത്തു. കടയിൽ ഒഴിവു വന്ന മുറയ്ക്ക് മുതലാളിമാർ ഓരോരുത്തരായി ഭക്ഷണം തകർത്തു. ഇടയ്ക്കൊരു ടീം വന്നു ഭേഷായി ഫുഡ് അടിച്ചു കാശ് തരാതെ മുങ്ങി. ചപ്പാത്തിക്കല്ലീന്നു 'ശീ.....' ന്നോരോച്ച കേട്ടത് ഉറക്കം തൂങ്ങി ബിജൂന്റെ മൂക്ക് അതിൽ വന്നിരുന്നതാണെന്ന് അറിഞ്ഞ് ചിരീം കളിയാക്കലും നടന്നു.

എന്തായാലും എല്ലാവരും അവശരായി തുടങ്ങി. സാധനങ്ങളും ഏകദേശം കഴിഞ്ഞു. 
ജ്യൂസ് ഉണ്ടാക്കി വച്ച വട്ടക അതുപോലെ തന്നെ ഇരിപ്പുണ്ട്. കുറച്ചു സോഡാക്കുപ്പികൾ പൊട്ടിക്കാതെ ബാക്കി ആയിട്ടുണ്ട്‌.

ഓരോരുത്തരായി ബെഞ്ചിലും ഡസ്കിലും സൈഡായി. കണക്കുകൾ മുഴുവൻ കൈകാര്യം ചെയ്തിരുന്ന രവി മാത്രം ഉറക്കം വരാതെ ഉഴറി നടന്നു.

രാവിലെ എഴുന്നേൽക്കുമ്പോൾ കാഷ്യര് മേശയ്ക്കരികെ പേനയും പേപ്പറും ആയി രവി മാത്രം ഉറങ്ങാതെ. 
"എന്ത്യേടാ.. കണക്കു കൂട്ടി വയ്യാണ്ടായോ? കാശ് കുറെ ഉണ്ടല്ലോ."
"തീറ്റ ലാഭം എന്ന് വിചാരിച്ചാ മതി.. എൻപതു രൂപ മിച്ചം ഉണ്ട്!"
"ങേ.. പോടാ.. കയ്യിൽ ഇഷ്ടം പോലെ കാഷിരിക്കുന്നുണ്ടല്ലോ?"
"ഇതൊക്കെ കടം വാങ്ങ്യോടത്ത് കൊടുക്കണ്ടേ? ഭക്ഷണം പാചകം ചെയ്തു തന്ന വീടുകളിൽ ഒക്കെ എന്തെങ്കിലും കൊടുക്കാം എന്ന് വിചാരിച്ചതാ. ഒന്നും നടക്കില്ല. ആ ജ്യൂസിൽ ശരിക്ക് പണി കിട്ടി. അത് ചീത്തയായി പോവേം ചെയ്തു. ഓരോരുത്തരുടെം ബന്ധുക്കലേം പരിചയക്കാരേം വിളിച്ചു കയറ്റി സല്ക്കരിക്കുന്നെന് പകരം ആ ജ്യൂസ് കൊടുത്തിരുന്നെങ്കിൽ അത് കഴിഞ്ഞും പോയേനെ. ഓസിനു അടിച്ചു പോയ ഫുഡിന് പത്തു കാശും കിട്ട്യേനെ. എന്നാ അത്  ഒരു തെണ്ടിക്കും തോന്നീമില്ല. "
"അതേയോ.. ശേ. ഞാൻ വിചാരിച്ചു ഒരു പത്തഞ്ഞൂറു രൂപ ലാഭം ഉണ്ടാവും ന്നാ. പിന്നെ, മ്മക്ക് മിനിമം നൂറു മുട്ടേം കൂടി വാങ്ങാർന്നു, സാധനം  ചെലവായി പോയേനേ."
"അതിപ്പോ ആയിരം മുട്ട വാങ്ങ്യാലും കഴിഞ്ഞേനെ.. നമ്മടെ തീറ്റയാ പകുതി സാധനം തീര്ത്തത്." 

സംസാരം കേട്ടുകൊണ്ട് ഓരോരുത്തരായി ഉണര്ന്നു വന്നു.
ഡേവീസ്  എണീറ്റ പാടെ ഒരു സോഡാക്കുപ്പി എടുത്ത് ഓപ്പണർ അന്വേഷിച്ചു നടപ്പായി.
"ഹലോ, എന്താ നിന്റെ പരിപാടി?"
"എന്ത്യേ?"
"അല്ല സോഡാക്കുപ്പീം കൊണ്ട്?"
"മുഖം കഴുകാൻ.."
"നീ ആ കുപ്പി അവിടെ വച്ചേ..ദേ, ആ പാത്രത്തിൽ ജ്യൂസ് ഇരിപ്പുണ്ട്. അതോണ്ട് ആയിക്കോ നിന്റെ തിരുമോന്ത കഴുകൽ."
"മുഖം കഴുകണത് ജ്യൂസോണ്ടോ?"
"ആ.. അത് തെങ്ങിൻ കടേൽ ഒഴിച്ച് കളയാൻ പോണതാ.. സോഡാ തിരിച്ചു കൊടുത്താ അതിന്റെ കാശ് അന്തോണ്യെട്ടന് കൊടുക്കാനുള്ളതീന്നു കുറയ്ക്കാം."

ചുരുക്കത്തിൽ ഷഷ്ഠിക്കാഴ്ചകളും മിസ്സായി, ലാഭോം ഇല്ലാണ്ടായി.

ഉറക്കച്ചടവിൽ, സത്യത്തിനു മുന്നില് പകച്ചു നിന്ന് പോയ കൂട്ട് കച്ചവടക്കാരായ ഞങ്ങൾ ഒരു തീരുമാനമെടുത്തു.

ഇനി മേലാൽ ജ്യൂസ് ബാക്കി വെക്കില്ല!!

Thursday, October 31, 2013

കേരളപ്പിറവി ദിനം




കേരളപ്പിറവി ദിനം

എന്റെ കേരളം
എന്റെ അഭിമാനം 
എന്റെ......

ഹോ.. കേരളപ്പിറവിയാണല്ലോ, എങ്ങിനെ കൊണ്ടാടണം എന്ന ചിന്ത  മനസിനെ ഉഴുതു മറിച്ചു തുടങ്ങിയിട്ട് ദിവസം ഒന്ന് കഴിഞ്ഞു. ഒരു പകലും രാത്രിയും ഉണര്ന്നു ഉറങ്ങിയും ചിന്തിച്ചിട്ട് (?!)  ഒരു രക്ഷയും ഇല്ലായിരുന്നു. ശ്രേഷ്ഠഭാഷയായി മലയാളം മാറിയതിന്റെ പ്രശ്നമാണ്. സ്ഥിരം കൊസ്റ്റ്യൂമായ ജീന്സും ടീഷർട്ടും മാറ്റി മുണ്ടും ഷർട്ടും ധരിച്ചാൽ സാധാരണ കേരളപ്പിറവി ആഘോഷക്കാരനായി മാറാറുണ്ട്. പക്ഷെ, ശ്രേഷ്ടഭാഷ... അത് കൂടി ഇന്ക്ലൂഡു ചെയ്യണ്ടേ?

രാവിലെ, കിടയ്ക്ക വിട്ടെണീറ്റപ്പോളും ചിന്ത അത് തന്നെ.
ഗേറ്റിനരികീന്നു ദിനപത്രം എടുക്കാൻ നടക്കുമ്പോൾ മനസ്സിൽ പൊരിഞ്ഞ ചർച്ച. അതും ചാനൽ സ്റ്റൈലിൽ.
''മലയാളം പ്രിന്റ്‌ ചെയ്ത ടീ-ഷര്ട്ട്  ഇട്ടാലോ?''
''ഏയ്‌.. ശരിയാവില്ല ആൾക്കാർ ചിരിക്കും.''
''പിന്നെ? പിന്നെന്തു ചെയ്യും?''
''ഒന്നും ചെയ്തില്ലെങ്കിലും എന്താ പ്രശ്നം?''
''അല്ല.. എന്തെങ്കിലും ചെയ്യുന്നതല്ലേ അതിന്റെ ഒരു ബ്യൂട്ടി.''
''പിന്നെ.. ആൾക്കാരെ കാണിക്കാനല്ലേ  ഓരോന്ന് ചെയ്യുന്നത് ''

അടിയാവുന്നതിനു മുൻപ് വേറൊരു ദൃശ്യത്തിലേയ്ക്കു കട്ട് ചെയ്തു.
മുന്പിലെ റോഡിലൂടെ കേരള സാരി ധരിച്ച് ഒരു സ്ത്രീ ജോലിയ്ക്ക് പോകുന്നു. 

യൂഷ്വൽ.. 
ഓണക്കാലം, മലയാളം  മാസം ഒന്നാം തിയതി, കേരളപ്പിറവി...സ്ഥിരം കൊസ്റ്റ്യൂം.

തിരിഞ്ഞു നടക്കുമ്പോൾ മതില് കാണുന്ന മലയാളിയുടെ മോഹം ഉണര്ന്നു.
ഒരു രാത്രിയിലെ അടക്കി പിടിച്ചു വച്ച ചിന്തകള് മൂത്രമായി മതിലിൽ പെയ്തിറങ്ങി.

അതിശയം!
സിമന്റിൽ രചിക്കപ്പെട്ട ആ ആര്ട്ടിനു  'അ' എന്ന അക്ഷരത്തിന്റെ അതേ രൂപം!!
ശ്രേഷ്ഠഭാഷ - മതിൽ ഗ്രാഫിറ്റി സമന്വയം..
ആഹാ ഹ..
സൈഡിൽ നിന്ന് സെൽഫിയെടുത്ത് എഫ്‌ബിലിടണംസംഭവം വൈറൽ ആവട്ടെ.
ആവും.. ആവണം!

 

Friday, October 11, 2013

താഴേയ്ക്ക് ചൂണ്ടിയ വിരൽ.


അത് ചൂണ്ടു വിരലായിരുന്നു. 
സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് ചിലപ്പോൾ വലം കയ്യുടെ, 
മറ്റു ചിലപ്പോൾ ഇടം കയ്യുടെ.

എന്നോ, എപ്പോളോ ഒരിക്കൽ തലയ്ക്കു മുകളിൽ തെളിഞ്ഞ താഴേയ്ക്ക് ചൂണ്ടിയ ചൂണ്ടു വിരലിൽ പിടിച്ചാണെത്രേ ആദ്യമായി എഴുന്നേറ്റു നിന്നത്. 
ഒറ്റയടി വച്ച് തുടങ്ങിയതും അതിൽ പിടിച്ചായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

"ഉം" എന്ന ആജ്ഞാശക്തിയുള്ള മൂളലും താഴേയ്ക്ക് ചൂണ്ടിയ വിരലിലെ പിടുത്തത്തിന്റെ ബലത്തിൽ വീഴാതെ നടന്ന വഴികളുമാണ് ഓര്ത്തെടുക്കാവുന്നത്.

വിരലിന്റെ ഉയരം മുഖത്തിനും താഴെയായ ഏതോ സമയത്ത് ആ വിരളില്നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കുവാൻ യാതൊരു വിമുഖതയും കാണിചില്ലെനാണ് ഓർമ്മ.

വിരലിന്റെ സ്ഥാനം നോട്ടത്തിനുമോരുപാടു താഴെയായ ഒരു കാലത്ത് ആ സ്വാതന്ത്ര്യം ആഘോഷിക്കുകയും ചെയ്തിരുന്നു.

പിന്നീടെപ്പോഴോ താഴേയ്ക്ക് ചൂണ്ടിയ വിരലിനെ ശ്രദ്ധിക്കാതായി. 
പതിയെ മറന്നും പോയി..

ഇന്നലെ..
ചലനമറ്റ. ചുളുങ്ങിയ കൈകളിൽ കുരിശു പിടിപ്പിക്കാൻ ശ്രമിക്കുമ്പോളാണ് ആ ചൂണ്ടുവിരൽ വീണ്ടും ശ്രദ്ധിച്ചത് .
അത് ചൂണ്ടിയിരുന്നത് താഴെയ്ക്കായിരുന്നില്ല..
എന്റെ നേരെയായിരുന്നു.

Tuesday, October 1, 2013

സിമന്റു തറകൾക്ക് പറയാനുള്ളത്.

 

കാലിന്റെ പെരുവിരലിൽനിന്നു വേദന അരിച്ചു കയറുന്നു.
ഇനിയത് കാലു മുഴുവൻ വ്യാപിക്കും. കാലിനടിയിൽ കിട്ടിയ അടികളും ബൂട്സിന്റെ ചവിട്ടിക്കൂട്ടലുകളും സമ്മാനിച്ച ഈ വേദന പത്തിരുപതു വർഷമായി കൂടെയുണ്ട്. ഇത്തിരി തണുപ്പ് തുടങ്ങിയാൽ വേദന കൂടും. കാലൊന്നു തിരുമ്മി ചൂടാക്കിയാൽ ഒരാശ്വാസം കിട്ടും. അഴികൾക്കിടയിലൂടെ അരിച്ചെത്തുന്ന അരണ്ട വെളിച്ചത്തിന് പുറം തിരിഞ്ഞ് ഫൈസൽ കിടക്കുന്നുണ്ട്. അവനോടു പറഞ്ഞാലോ?
വേണ്ട. പാവം, ഇന്ന് മുഴുവൻ അടുക്കളപ്പുറകിൽ വിറകു കീറലായിരുന്നു. ക്ഷീണിച്ചുറങ്ങുകയാ.
നല്ലൊരു പയ്യൻ. ''വല്യുപ്പാ'' എന്നാണു തന്നെ വിളിക്കുന്നത്‌... ആ വിളി കേള്ക്കുമ്പോ ചങ്കു കലങ്ങും. അബുവിന്റെ ''ബാപ്പാ'' എന്ന നീട്ടിവിളിയുടെ ഈണമുണ്ട് ഫൈസലിന്റെ വല്യുപ്പാ വിളിയ്ക്ക്.

അബു.. പോലീസ് ജീപ്പിന്റെ പുറകിലൂടെയുള്ള അവന്റെ ഓട്ടവും നിലവിളിയും മാത്രമാണ് മനസ്സിൽ ബാക്കി നില്ക്കുന്ന ചിത്രം. എന്നോ ഒരിക്കൽ വാർഡൻ നീട്ടിയ ദിനപത്രത്തിലെ 'പതിനഞ്ചു വയസുകാരൻ തൂങ്ങി മരിച്ചു' എന്ന വാര്ത്തയുടെ ഓർമ്മ തുളുമ്പിച്ചിതറാൻ തുടങ്ങിയ കണ്ണൂനീർക്കണത്തിനു മുന്നിലിരുന്നു വിറച്ചു.

അശാന്തിയുടെ കടലിരമ്പുന്ന മനസും രോഗങ്ങൾ കീഴടക്കിയ ശരീരവുമായി ഇന്നും വിചാരണയ്ക്കായി കാത്തു കിടക്കുന്ന തനിക്ക് എന്താണ് മരണമെന്ന ശാന്തതയോടു ഇഷ്ടമില്ലാത്തത്? പലവട്ടം ഉണ്ടാക്കിയ തുണിക്കുരുക്കുകൾ താൻ തന്നെ അഴിച്ചു മാറ്റിയത് എന്തിനായിരുന്നു. 

ഒരു ദീർഘനിശ്വാസത്തിനോപ്പം അയാൾ നെറ്റി തടവി.അവിടെ, പ്രായം തീർത്ത ചുളിവുകൾക്ക് മുകളിൽ അപ്പോളും ആയിഷയുടെ കണ്ണീരു കലർന്ന ചുംബനമേല്പ്പിച്ച പോള്ളലിന്റെ വിങ്ങലുണ്ടായിരുന്നു.
1

Tuesday, July 23, 2013

മിസ്സായി പോയ തുപ്പുകള്‍





1997
മഴ തിമിര്‍ത്തുപെയ്യുന്ന ഒരു കര്‍ക്കിടകമാസ രാത്രി.
സമയം പതിനൊന്നര കഴിഞ്ഞു കാണും.
ദൂരദര്‍ശനില്‍ ഏതോ ഹിന്ദി പ്രോഗ്രാം നടക്കുന്നുണ്ടായിരുന്നു. സീരിയലിനോടുള്ള താല്‍പര്യത്തേക്കാള്‍ അത് കഴിഞ്ഞ് വരാനുള്ള ഏതോ ഫുട്‌ബോള്‍ മാച്ച് ഉന്നം പിടിച്ച് നെല്‍സന്‍ ടിവിയ്ക്ക് മുന്നിലിരുന്നു. അപ്പുറത്തെ മുറിയില്‍ പെങ്ങള്‍ ഇരുന്ന് പഠിക്കുന്നുണ്ട്. അപ്പനും അമ്മയും ഉറക്കം കഴിഞ്ഞു. പുറത്ത്, കനം കൂട്ടിയും കുറച്ചും മഴ സിംഫണി തീര്‍ത്തുകൊണ്ടിരുന്നു.

ഫോണ്‍ ശബ്ദിച്ചു.

ഈ നേരത്ത്.. ആരാണാവോ. എന്ന് ചിന്തിച്ച് അങ്ങോട്ട് നടക്കാന്‍ തുടങ്ങുമ്പോളേയ്ക്കും പെങ്ങള്‍ വന്ന് ഫോണെടുത്തു."ആരാ?" എന്ന അപ്പുറത്തെ മുറിയില്‍നിന്നുള്ള അന്വേഷണത്തിന്, "അതു ചേട്ടനുള്ളതാ" എന്ന് പറഞ്ഞ് നിലീന ഫോണ്‍ നീട്ടി.

"സിന്ധുവാന്ന് തോന്നണു."

നെല്‍സന്റെ ഒരുമാതിരിപ്പെട്ട ഫ്രന്‍ഡ്‌സിനെയൊക്കെ അവള്‍ക്കറിയാം.

"എന്താണാവോ പാതിരായ്ക്ക്.." എന്ന ആത്മഗതത്തോടെ നെല്‍സന്‍ ഫോണ്‍ വാങ്ങി.

"ഹലോ.."
"ഹലോ."
"എന്താ സിന്ധൂ.. ശബ്ദം ഒരുമാതിരി ഇരിക്കുന്നേ. അസുഖം വല്ലതും?"
"ഏയ്. ഒന്നൂല്ല്യ."
"പിന്നെന്താ രണ്ടെണ്ണം കീറിയോ. ഫിറ്റായിട്ട് സംസാരിക്കുന്ന പോലെ. അനൂപോ?"
"ഇവിടെ ഉണ്ട്."
"എന്താണാവോ ഈ നേരത്ത് നമ്മളെ കുത്തിയെണീപ്പിക്കാന്‍ കാരണം?"
"ഒന്നൂല്ല്യ.. എനിക്ക് നിന്റെ സ്വരം അവസാനമായിട്ട് കേക്കണം ന്ന് തോന്നി."
"അതെന്താ ഞാന്‍ നാളെ തൊട്ട് മിണ്ടില്ലേ?!"
"അതല്ല.. കേള്‍ക്കാന്‍ ഞാനുണ്ടാവില്ല."
"നീയെവിടെപ്പോണ്?"
"ഞാന്‍ മരിക്കാന്‍ പോണ്."
"എന്തൂട്ട്?"
"അതെ, ഞാന്‍ സൂയിസൈഡ് ചെയ്യാന്‍ പോവാ. മുപ്പത്തിരണ്ട് ടാബ്‌ലെറ്റ് വിഴുങ്ങി. അതു കഴിഞ്ഞപ്പോ നിന്നെ ഓര്‍മ്മ വന്നു. ആത്മഹത്യ ചെയ്തവരുടെ ഡെഡ് ബോഡിയില്‍ തുപ്പണം ന്നൊക്കെ പറയണ ആളല്ലേ. നീ വന്ന് തുപ്പുമോ എന്നറിയണമല്ലോ."
"ഡീ.. നീ ഫോണ്‍ വച്ചേ. പാതിരായ്ക്ക് കണ കുണാന്ന് പറഞ്ഞ് കളിക്കാന്‍ നിക്കാ. പോയിക്കിടന്ന് ഉറങ്ങടീ." നെല്‍സന്‍ ശബ്ദം കൂട്ടി.
"പ്ലീസ്.. ഫോണ്‍ വെയ്ക്കല്ലേ. ബോധം പോകുന്ന വരെ എനിക്ക് സംസാരിക്കണം. നിന്നോട് സംസാരിച്ചിരുന്നാല്‍ മനസിന് ഒരു സുഖാ."
"എനിയ്ക്ക് വേറെ പണീണ്ട്. മോള് പോയി ഉറങ്ങ്." അവന്‍ ഫോണ്‍ കട്ട് ചെയ്തു.

"സിന്ധു തന്നെ അല്ലേ? അനൂപേട്ടന്റെ വൈഫ്? എന്താ പ്രശ്‌നം?" നിലീന ചോദിച്ചു.
"ഏയ് പ്രശ്‌നൊന്നുല്ല്യ. അവള്‍ക്ക് വട്ട്."
"ഞാന്‍ വിചാരിച്ചു ആശുപത്രിക്കേസു വല്ലോം ആവുംന്ന്. ഞാന്‍ ഉറങ്ങാന്‍ പോവാ."
"ഓ കെ.. രാവിലെ ഞാന്‍ എണീറ്റില്ലെങ്കിലൊന്നു വിളിച്ചേക്കണേ."
"ശരി." അവള്‍ പോയി.

നെല്‍സന്‍ കണ്‍ഫ്യൂഷനിലായി.
ഇനി അവള്‍ ശരിക്കും പില്‍സെടുത്ത് കഴിച്ച് കാണുമോ?
'ഏയ്. ഇതവള്‍ നമ്പറടിച്ചതല്ലേ!' സ്വയം സമാധാനിച്ചു.

സിന്ധു നെല്‍സന്റെ കൊളീഗാണ്. അതിലുപരി അനൂപിന്റെ ഭാര്യ. അനൂപ് കോളേജ് വരെ നെല്‍സന്റെ അയല്‍വാസിയായിരുന്നു. അമ്മയ്ക്ക് സ്ഥലം മാറ്റം വന്നപ്പോള്‍ അവര്‍ സ്ഥലം വിറ്റ് നഗരത്തിനടുത്ത് താമസമാക്കി. ഇപ്പോഴും രണ്ട് കുടുംബങ്ങളും തമ്മില്‍ നല്ല ബന്ധത്തിലാണ്. രണ്ട് വര്‍ഷം മുമ്പായിരുന്നു അനൂപിന്റേയും സിന്ധുവിന്റേയും വിവാഹം. അതും പ്രേമവിവാഹം! കുറേയേറെ പ്രശ്‌നങ്ങള്‍ ഉണ്ടണ്ടാക്കിയതിനുശേഷമായിരുന്നു അത് നടന്നത്. ഇപ്പോള്‍ ഒരു കുട്ടിയായി. സിന്ധുവിന്റെ വീട്ടുകാര്‍ ഇപ്പോഴാണ് ഒന്ന് അയഞ്ഞു വരുന്നത്. നെല്‍സന് നഗരത്തില്‍ ജോലിയായപ്പോള്‍ മുതല്‍ പഴയ ചങ്ങാതിമാര്‍ വീണ്ടും ഒന്നിച്ചു. സിന്ധു അങ്ങിനെ നെല്‍സന്റെ വീട്ടിലെ പരിചയക്കാരിയായി. എന്തിന്, 'പ്രേമിച്ച് കെട്ടുകയാണെങ്കില്‍ ഇങ്ങിനത്തെ കുട്ടികളെ വേണം കെട്ടാന്‍' എന്ന് നെല്‍സന്റെ അമ്മയെക്കൊണ്ട് പോലും പറയിച്ച മിടുക്കി.

പകുതി ടിവിയിലും പകുതി ചിന്തയിലും മുഴുകിയിരിക്കുമ്പോള്‍ വീണ്ടും ഫോണ്‍ ശബ്ദിച്ചു.
ചെന്നെടുത്തു. സിന്ധു തന്നെ.

"നിനക്ക് വേറെ ഒരു പണീമില്ലേ.." എന്ന് പറയാനാഞ്ഞ നെല്‍സനെ തളര്‍ത്തിക്കൊണ്ട് ഒരു തേങ്ങലാണ് ആദ്യം കേട്ടത്.
"പ്ലീസ്.. ഫോണ്‍ കട്ടു ചെയ്യല്ലേടാ.. പ്ലിസ് എന്തെങ്കിലും പറയ്.. എനിക്ക്.. എനിക്ക് സംസാരിച്ചുകെണ്ടിരിക്കണം, നീ പറയ്.. പ്ലിസ്... പ്ലിസ്.."
"അനൂപ് എവിടെ?" സമചിത്തത കൈവിടാതെ അവന്‍ ചോദിച്ചു.
"അവരൊക്കെ താഴ്യാ.. ഞാന്‍ മോളിലാ." ബലമില്ലാത്ത ശബ്ദത്തില്‍ മറുപടി വന്നു.
"എന്താ നിന്റെ പ്രശ്‌നം? എന്നോട് കാര്യം പറയ്."
"ന്നെ.. വേണ്ട. ആര്‍ക്കും." ഏങ്ങലിന്റെ അകമ്പടി കേട്ടു. "അപ്പോ പിന്നെ ഞാന്‍ മറ്റുള്ളവര്‍ക്ക് ഭാരമായിട്ട് എന്തിനാ."
വാക്കുകള്‍ വിക്കി വിക്കി, ആയാസപ്പെട്ടാണ് പറയുന്നത്.

"ആരാ നിന്നോട് ഇതൊക്കെ പറഞ്ഞത്? വെറുതേ ഓരോന്ന് ചിന്തിച്ച് കൂട്ടാതെ പോയി കിടന്ന് ഉറങ്ങ്."
"ഹ്മം.. ഉറങ്ങാന്‍ പോവാ. അവസാനത്തെ ഉറക്കം."
"നീ തമാശ പറയല്ലേ, സിന്ധൂ. നമുക്ക് നാളെ രാവിലെ സംസാരിക്കാം."
"പ്ലീസ്.. ഫോണ്‍ വെയ്ക്കല്ലേ. ഞാന്‍ പറഞ്ഞതൊക്കെ സത്യാ.. ഞാന്‍, ഞാന്‍ പോവാ.. നീ എന്നേം തുപ്പ്വോ?"

അവളുടെ വാക്കുകള്‍ ഇഴഞ്ഞു തുടങ്ങി. ആ ശബ്ദത്തില്‍ മരണത്തിന്റെ മരവിപ്പ് പടരുന്നത് അവനറിഞ്ഞു.
ഇവള്‍ പറയുന്നത് സത്യമാണ്. പില്‍സ് കഴിച്ചിട്ടുണ്ട്.
ദൈവമേ.. അടിമുടിയൊരു വിറയലിനൊപ്പം നെല്‍സണ്‍ വിയര്‍ത്തു. പേടിയെന്ന വികാരം ഇലക്ട്രിക് ഷോക്ക് പോലെ അവനെ കീഴടക്കി.
ഫണം വിരിച്ചു നില്‍ക്കുന്ന ഒരു പാമ്പാണ് കയ്യിലിരിക്കുന്നതെന്ന് തോന്നിയ മാത്രയില്‍ നെല്‍സണ്‍ ഫോണ്‍ കട്ട് ചെയ്തു.
വീണ്ടും ഒന്നു കൂടി ചെവിയില്‍ വച്ചു.
സിന്ധുവിന്റെ ശബ്ദം അപ്പോഴും അതിലൂടെ കേള്‍ക്കുന്നുണ്ടായിരുന്നു.
പതിയെ, റിസീവര്‍ എടുത്ത് മാറ്റി വച്ചു.
ഫോണ്‍ മൂടി വയ്ക്കുന്ന ഫ്‌ളാനല്‍ കൊണ്ട് റിസീവര്‍ മൂടി വച്ച് സെറ്റിയില്‍ പോയിരിക്കുമ്പോള്‍ ഹൃദയം പടപടാന്ന് ഇടിക്കുന്നത് അവന്‍ അനുഭവിച്ചു.
സിന്ധു ടാബ്‌ലെറ്റ്‌സ് കഴിച്ചിട്ടുണ്ടെന്ന് ഉറപ്പായിക്കഴിഞ്ഞു. പുറത്ത് കോരിച്ചൊരിയുന്ന മഴയുടെ തണുപ്പിലും നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നുണ്ടെന്നവനറിഞ്ഞു.

എന്താ ഇനി ചെയ്യാ?
സിന്ധു എന്താണാവോ പെട്ടെന്നിങ്ങനെ..
വല്ല സൗന്ദര്യപ്പിണക്കവും ഉണ്ടായിക്കാണും.
എന്നാലും ഇന്ന് ഓഫീസില്‍ കണ്ടപ്പോള്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലല്ലോ..
ഈ കുരിശ് ചത്തു പോവുമോ?
മുപ്പത്തിരണ്ട് സ്‌ലീപ്പിംഗ് പില്‍സൊക്കെ തിന്നാല്‍ മരിക്കില്ലേ?
ഇവള്‍ക്കേത് നേരത്താണാവോ എന്നെ വിളിക്കാന്‍ തോന്നിയത്.. അടങ്ങാനായിട്ട്
അനൂപിനെ എങ്ങിനെ ഈ അവസ്ഥ അറിയിക്കും?
ഇത് എന്നെ പറ്റിക്കാനുള്ള കലാപരിപാടി ആണോ?
പറയാന്‍ പറ്റില്ല. അതിനും സാധ്യതയുണ്ട്.

നൂറായിരം ചോദ്യങ്ങളും ചിന്തകളും തേനീച്ചകളേപ്പോലെ തലയ്ക്ക് ചുറ്റും വട്ടം കറങ്ങി.

ടിവിയില്‍ ഫുട്‌ബോള്‍ തുടങ്ങുകയാണ്. നോട്ടം അതിലേയ്ക്കും മനസ് ചിന്താലോകത്തുമായി ഒന്നും ചെയ്യാനില്ലാത്തവനേപ്പോലെ കുറച്ചു നേരം ഇരുന്നു.

അനൂപിനെ വിളിക്കാം. അവനെടുക്കുമ്പോള്‍ സിന്ധു എവിടെയെന്ന് ചോദിക്കാം. അല്ല, എന്നെ പറ്റിക്കാനുള്ള വിളിയായിരുന്നെങ്കില്‍ രണ്ടും ചേര്‍ന്നുള്ള കളിയായിരിക്കും. എങ്കില്‍ ചെകിടത്ത് ഒന്ന് പൊട്ടിച്ചിട്ടേ നാളെ വര്‍ത്താനമുള്ളൂ.

ഫോണിനടുത്തേയ്ക്ക് നീങ്ങുമ്പോള്‍ നെല്‍സന്റെ മനസില്‍ ആത്മവിശ്വാസമായിരുന്നു.
റിസീവര്‍ മെല്ലെ ചെവിയിലേയ്‌ക്കെടുത്തു വച്ചു.

"പ്ലീസ്.. എന്തെങ്കിലും.. പ റ യ്.." എന്ന നേര്‍ത്ത ശബ്ദം അവന്റെ എല്ലാ കരുത്തിനേയും ചോര്‍ത്തിക്കളഞ്ഞു.

ഉറപ്പായി.
അര മണിക്കൂറായിട്ടും സിന്ധു വച്ചിട്ടില്ല. ശബ്ദം അബോധാവസ്ഥയിലെ സംസാരം പോലെ ആയിക്കഴിഞ്ഞു.
മരണമാണ് അവള്‍ക്കരികില്‍. അതറിയാവുന്ന മറ്റൊരാള്‍ താന്‍ മാത്രമാണ്.
എന്ത് ചെയ്യും?

കയ്യില്‍ അമ്മിക്കുഴയുടെ ഭാരമായി ഫോണിന്റെ കനം വര്‍ദ്ധിക്കുന്നത് അവനറിഞ്ഞു.
ഫോണ്‍ കട്ട് ചെയ്ത് സെറ്റിയിലേയ്ക്ക് തിരികെ നടക്കുമ്പോള്‍ അവനാകെ തളര്‍ന്നു പോയിരുന്നു.

ചിരിച്ചുല്ലസിക്കുന്ന കുഞ്ഞുവാവയുടെ മുഖവും സിന്ധുവിന്റെ പ്രസരിപ്പും അനൂപിന്റെ ശബ്ദവും മനസില്‍ തെളിഞ്ഞു.

''നെല്‍സാ, ഓഫീസിലൊന്നു കെയര്‍ ചെയ്‌തേക്കണേടാ. എന്തിലെങ്കിലും എന്‍ഗേജ്ഡ് ആക്കിയാല്‍ മതി''
''ആ കാര്യത്തില്‍ നീ പേടിക്കണ്ട. ഒരു മിനിട്ട് സമയം സിന്ധൂന് വെറുതെയിരിക്കാന്‍ കിട്ടില്ല!''

പ്രസവത്തോടെ സിന്ധു മാനസികമായി പ്രശ്‌നത്തിലായിരുന്നു. അപൂര്‍വ്വമായി സംഭവിക്കുന്ന ഒരു ഡിസോര്‍ഡര്‍. കുറച്ചു നാള്‍ കുട്ടിയെപ്പോലും മൈന്‍ഡ് ചെയ്യാതെ ഇരുന്നു. 'കുറച്ചു കാലം കൊണ്ട് ശരിയാവും. സ്‌നേഹവും പരിചരണവും കൊടുക്കുക. ട്രൈക്ക കഴിക്കുക.' ഡോക്ടര്‍ പറഞ്ഞു. അഞ്ചാറു മാസം കഴിഞ്ഞപ്പോളേയ്ക്കും ഒരു വിധം ഓര്‍ഡറായി. ട്രൈക്ക ഡോസ് കുറച്ചു. അപ്പോളാണ് താന്‍ വര്‍ക്ക് ചെയ്യുന്ന ഓഫീസില്‍ ഒരു ജോലി ഒഴിവു വന്നതും സിന്ധുവിനെ ജോലിക്ക് ജോയിന്‍ ചെയ്യിച്ചതും.

ഓഫീസില്‍ എല്ലാവരുടേയും ഇഷ്ടപ്പട്ട സഹപ്രവര്‍ത്തകയാണ് സിന്ധു.
വീട്ടിലും ഇപ്പോള്‍ ഓകെ. ഏറ്റവും മൈല്‍ഡ് ഡോസ് മരുന്നേ കഴിക്കുന്നുള്ളൂ. അതും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍ത്താം എന്ന് ഡോക്ടര്‍ പറഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്.
എന്നിട്ട് ഇപ്പോള്‍....

ആലോചിക്കും തോറും തല പെരുത്തു വരുന്നു.
ടിവിയില്‍ ഫുട്‌ബോള്‍ ഇടവേളയിലാണ്.
സമയം നോക്കി. ഒന്നരയാവുന്നു.
ഫോണ്‍ വീണ്ടുമെടുത്ത് നോക്കി. കട്ട് ചെയ്തിട്ടില്ല. അപ്പുറത്ത് ഇടയ്‌ക്കോരോ ഞരക്കം കേള്‍ക്കാം.
എന്തു ചെയ്യും?
എന്തു ചെയ്യണം?

അനൂപിന്റെ ചുറ്റുവട്ടത്ത് താമസിക്കുന്ന ആരുടേയും ഫോണ്‍ നമ്പര്‍ അറിയില്ല.
പോയി പറയേണ്ടി വരും.
എങ്ങിനെ? പെരുമഴയത്ത് മൂന്നുകിലോമീറ്റര്‍ നടന്ന് സെന്ററിലെത്തിയാല്‍ തന്നെ ഈ നേരത്ത് ബസ് കിട്ടില്ല. കിട്ടിയാല്‍ തന്നെ മുക്കാല്‍ മണിക്കൂര്‍ യാത്രയുണ്ട് നഗരത്തിലേയ്ക്ക്.
ആശയക്കുഴപ്പം, അസ്വസ്ഥത....
ടിവിയും ലൈറ്റും ഓഫാക്കി സെറ്റിയില്‍ തന്നെ ഇരുന്നു.
വീട്ടില്‍ പറഞ്ഞാലോ?
വേണ്ട. ഒന്നും സംഭവിച്ചില്ലെങ്കില്‍ നാണക്കേടാവും. സംഭവിച്ചാലും ആകെ പ്രശ്‌നമാവും. സിന്ധു വിളിച്ചത് നിലീന കേട്ടിട്ടുണ്ട്.
നിസ്സഹായതയുടെ മുമ്പില്‍ കീഴടങ്ങി നെല്‍സന്‍ ഇരുട്ടിലിരുന്നു.
എപ്പോഴോ ഉറങ്ങിപ്പോയെന്നു തോന്നുന്നു. ഞെട്ടിയെണീറ്റ് ലൈറ്റിട്ടു.
അഞ്ചുമണിയാവുന്നു.
ചാടിയെണീറ്റ് ടോയ്‌ലെറ്റില്‍ പോയി. കുളിയും പല്ലുതേപ്പും കഴിഞ്ഞിറങ്ങുമ്പോള്‍ അടുക്കള സജീവമായിട്ടുണ്ട്. അമ്മ, ചോറിനുള്ള അരി കഴുകിയിടുന്നു. അതു തിളച്ചാല്‍ രണ്ട് ചകിരിപ്പൊളി അടുപ്പില്‍ തിരുകി ആളൊരിത്തിരി കൂടി മയങ്ങും.

"എനിക്കൊരു അത്യാവശ്യമുണ്ട്. ഇറങ്ങ്വാ.."
"എന്തേ? .... ചായ വേണോ?"
"ഏയ്, വേണ്ട."
ഇറങ്ങി ഓടി.
അഞ്ചരയ്ക്കുള്ള ആദ്യ ബസ് തന്നെ കിട്ടി.
ആറേകാലിന് സ്റ്റാന്‍ില്‍നിന്ന് ഓട്ടോയില്‍ കയറുമ്പോള്‍ ഒരേ ലക്ഷ്യം മാത്രം. ഉഷസ്സ് - അനൂപിന്റെ വീട്.

ജംഗ്ഷനില്‍നിന്ന് അനൂപിന്റെ വീട്ടിലേയ്ക്കുള്ള വഴിയിലേയ്ക്ക് കയറുമ്പോള്‍ പറഞ്ഞു..
"ഇവിടെ നിര്‍ത്തിക്കോ"

മുന്നില്‍ കാണുന്ന വഴിയിലൂടെ നൂറുമീറ്ററോളം നടന്ന് ലെഫ്റ്റ് തിരിഞ്ഞ് മൂന്നാമത്തെ വീട്. അതിനെന്തിനാ ഞാന്‍ ഇവിടെ നിര്‍ത്താന്‍ പറഞ്ഞത്?
താന്‍ തന്നെയാണോ പറഞ്ഞതെന്ന സംശയത്തില്‍ നെല്‍സന്‍ സ്വയം നോക്കി.
ഓട്ടോ നിന്നു.

കൂലികൊടുത്ത് മുന്നോട്ട് നടക്കുമ്പോള്‍ ഉള്ളില്‍നിന്നൊരു സ്വരമുയര്‍ന്നു.
''എന്താ പരിപാടി?''
''അനൂപിനെ വിളിച്ച് കാര്യം പറയണം.''
''എന്നിട്ട്?''
''എന്നിട്ട്....''
''നീ ഇതെങ്ങിനെ അറിഞ്ഞു എന്ന ചോദ്യത്തിനെ എങ്ങിനെ നേരിടും? നിന്നെ വിളിക്കാന്‍ എന്താ കാരണം എന്ന ചോദ്യമോ? സിന്ധു മരിച്ചിട്ടുണ്ടെങ്കില്‍ എന്തായിരിക്കും അവസ്ഥ?'
'ദൈവമേ.. അങ്ങിനെയൊന്നും ഞാന്‍ ചിന്തിച്ചിട്ടേയില്ല.''
''അവളുടെ വീട്ടുകാര്‍ കേസ് കൊടുക്കും. ഉറപ്പ്. അല്ലെങ്കില്‍ തന്നെ ക്രിമിനല്‍ കേസാവും. നീ തൂങ്ങും അത് അതിലേറെ ഉറപ്പ്.''

ഒരൊറ്റ നിമിഷം.. നെല്‍സന്‍ നിന്നു.
റോഡില്‍ ആരുമില്ല.
ഒന്നും സംഭവിക്കാത്ത മട്ടില്‍ തിരിഞ്ഞു നടക്കുമ്പോള്‍ ഭീരുത്വം ഉള്ളില്‍ കൊടിവീശിച്ചിരിച്ചു.

എങ്ങിനെയൊക്കെയോ സമയം കഴിച്ചുകൂട്ടി ഓഫീസില്‍ ചെന്നു കയറി. തലയ്ക്ക് ആകെയൊരു മന്ദത. സമയമായിട്ടും സിന്ധു വന്നിട്ടില്ല.

ഓരോ ഫോണ്‍ബെല്ലുകളും നാഴികമണിയില്‍ കൂടം കൊണ്ടടിക്കുന്നതു പോലെയാണ് മുഴങ്ങുന്നത്.
എപ്പോഴെങ്കിലും തന്റെ അഭിനയം പൊളിക്കുന്ന ഒരു ഫോണ്‍കോള്‍ വന്നേക്കുമെന്ന് ഭയന്ന് അവനിരുന്നു.
ഇടയ്ക്ക് പുറത്ത് പോവേണ്ടി വന്നപ്പോള്‍ അനൂപിന്റെ വീടുവഴി പോയി നോക്കിയാലോ എന്നു ചിന്തിച്ചെങ്കിലും ''പൊട്ടത്തരം കാണിക്കല്ലേടാ, മണ്ടാ' എന്ന ഉള്‍വിളിയില്‍ ആ ശ്രമം ഉപേക്ഷിച്ചു.

''എന്തിന് ടെന്‍ഷനടിക്കണം? നിന്റെ ആരാ അവള്‍? ചുമ്മാ മനസ് പുണ്ണാക്കാതിരിക്കൂ..''
''അതല്ല.. ഞാന്‍ ഇത്രേം അറിഞ്ഞിട്ട്...''
''അറിഞ്ഞു ശരി.. ഇടപെടാന്‍ പറ്റിയില്ല. ആരേലും ചോദിച്ചാല്‍ തമാശയ്ക്കാണെന്നാ കരുതിയത് എന്നു വേണേല്‍ പറഞ്ഞോ.''
മനസാക്ഷിക്കുള്ളില്‍ നടന്ന വടംവലികളില്‍ സ്ഥലകാലബോധം മറന്ന് അവനിരുന്നു.

''നെല്‍സന് ഒരു കോള്‍'' എന്ന വിളി കേട്ടപ്പോള്‍ ഉള്ളിലെ കിടുക്കം ഞെട്ടലായി പുറത്തു വന്നു.'

''ഹലോ..'' ചെറിയൊരു വിക്കല്‍ ശബ്ദത്തിനുണ്ടായോ.. ഏയ്.
''എടാ.. ഞാനാ. അനൂപ്. നീ മെട്രോ വരെ ഒന്നു വരാമോ. വിശേഷം ഇവിടെ എത്തിയിട്ട് പറയാം.''

പറയാനുള്ള വിശേഷം എന്താണെന്ന് അറിയാം. പ്രതികരണം എങ്ങിനെയാവണമെന്ന് പ്ലാനിങ്ങ് നടത്തി.

ഓഫീസില്‍ പറഞ്ഞ് ഇറങ്ങി.
മെട്രോ ഹോസ്പിറ്റലിനു മുന്നിലെ പാര്‍ക്കിംഗ് സ്‌പെയ്‌സില്‍ അനൂപ് നില്‍ക്കുന്നുണ്ട്.
'' എടാ, സിന്ധു കുറച്ച് പില്‍സെടുത്ത് വിഴുങ്ങി.''
''എപ്പോ?'' എങ്ങിനെയാണ് അത് തിരിച്ച് ചോദിച്ചതെന്ന് മനസിലായില്ല. തന്റെ മുഖത്ത് താനറിയാതെ അമ്പരപ്പിന്റെ ഭാവം കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ടെണ്ടെന്ന് നെല്‍സന് അറിഞ്ഞു.

''ഇന്നലെ രാത്രി.. ചെറിയ ഒരു ഉടക്ക് ഞങ്ങള്‍ തമ്മിലുണ്ടായി. ചെറുത്. ഇത്രയ്ക്ക് പ്രശ്‌നം ഉണ്ടാവുമെന്ന് കരുതിയില്ല.ഒരു രണ്ടരയ്ക്ക് ഞാന്‍ മുകളില്‍ പോയി നോക്കിയപ്പോളാ സംഭവം മനസിലായത് അപ്പോ തന്നെ ഇങ്ങ് കൊണ്ട് പോന്നു. കുഴപ്പമില്ല. റൂമിലേയ്ക്ക് മാറ്റി. വേറൊരു കാര്യം. സിന്ധൂന്റെ അച്ഛനും അമ്മേം വന്നു, സംസാരിച്ചു. നീ വാ.''

നെല്‍സന്‍ യാന്ത്രികമായി അനൂപിനെ പിന്തുടര്‍ന്നു.
അകത്ത്, കിടക്കയില്‍ സിന്ധു മയങ്ങിക്കിടക്കുന്നു. അവളുടെ അചഛനും അമ്മയുമുണ്ട്. പരിചയപ്പെട്ടു.

''ഹോ.. അപ്പോള്‍ കയറി നോക്കാന്‍ തോന്നിയില്ലെങ്കില്‍...'' എന്നൊക്കെ പറയുമ്പോള്‍ തനിക്കൊരു ചാഞ്ചല്യവുമില്ലെന്ന് നെല്‍സന്‍ തിരിച്ചറിഞ്ഞു.

കാന്റീനില്‍നിന്ന്  ചായ വാങ്ങിച്ച് കൊണ്ടു വരുമ്പോള്‍ ഒരു ഫോണ്‍കോളും തനിക്ക് വന്നിട്ടേയില്ലെന്നു തന്നെയാണ് എപ്പോള്‍ ചോദിച്ചാലും മനസ് പറയാന്‍ പോകുന്നതെന്ന് നെല്‍സന് തീരുമാനമാനിച്ചുറച്ചു.

''സിന്ധുവിനെ ടെന്‍ഷനടിപ്പിക്കരുത്. കഴിഞ്ഞതിനെക്കുറിച്ച് ഒന്നും പറയരുത്. പരമാവധി സന്തോഷം മാത്രം കൊടുക്കണം.." ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി അവരുടെ ബന്ധുക്കളുടെ മുമ്പില്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയുടെ ഒരു പ്രദര്‍ശനവും കൂടി നടത്തി.

ഇനി ആകെ ഒരു പ്രശ്‌നം സിന്ധുവിനെ ഫെയ്‌സ് ചെയ്യല്‍ മാത്രമാണ്.
തലേന്നത്തെ ഫോണ്‍വിളിയെക്കുറിച്ച് പറഞ്ഞാല്‍, ''എപ്പോ, എനിക്കൊന്നും വിളിച്ചില്ലല്ലോ '' എന്നു പറഞ്ഞാലോ? അതൊക്കെ അപ്പോള്‍ തോന്നുന്നത് ചെയ്യാം. ഇത്രേം അഭിനയിക്കാമെങ്കില്‍ പിന്നെ!

വൈകീട്ട്, വിളറിയ ചിരിയുമായി സിന്ധു കണ്ണുതുറന്നപ്പോള്‍ അനൂപിനൊപ്പം നെല്‍സനുമുണ്ടായിരുന്നു.

''സോറി..'' അനൂപിനോട് സിന്ധു പറഞ്ഞു.
''തുപ്പാനുള്ള അവസരം മിസ്സായി ല്ലേ നെല്‍സാ..''

ആണിയടിക്കിടയില്‍ ചുറ്റിക തെറ്റി കയ്യില്‍ കൊണ്ടതു പോലെ ഒരു കാലത്തും മാറാത്ത മുറിവായി ആ വാചകം വിങ്ങിക്കൊണ്ടിരുന്നു.

''തുപ്പാനുള്ള അവസരം മിസ്സായി ല്ലേ നെല്‍സാ..''

വര്‍ഷങ്ങളെത്ര കഴിഞ്ഞു.
ആത്മ വഞ്ചനയുടെ കൊടുമുടികള്‍ യാതൊരു പ്രശ്‌നവുമില്ലാതെ കയറുമ്പോളും സിന്ധു പറഞ്ഞ ആ വാചകം മാത്രമാണ് അല്‍പ്പമെങ്കിലും അലട്ടിയിട്ടുള്ളത്.

''തുപ്പാനുള്ള അവസരം മിസ്സായി ല്ലേ നെല്‍സാ..''

എല്ലാം അഭിനയമാണ്. ജീവിതം മുഴുവന്‍..
സ്വയം തുപ്പാനുള്ള അവസരമാണ് ഓരോ നിമിഷവും.
പക്ഷേ, എല്ലാം മിസ്സായി പോകുന്നു.



ചുമലില്‍ ആരോ സ്പര്‍ശിച്ചുവെന്ന് തോന്നിയപ്പോഴാണ് ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍നിന്ന് നെല്‍സന്‍ കണ്ണ് തുറന്നത്.
കറങ്ങുന്ന ഫാനിനും തുള്ളിയായി വീഴുന്ന ഡ്രിപ്പിനുമിടയില്‍ അവര്‍......   - അനൂപും സിന്ധുവും.
അഞ്ചാറു വര്‍ഷം മുമ്പ് കണ്ടതിനേക്കാള്‍ കുറേ മാറ്റങ്ങള്‍.
അനൂപിന്റെ മീശ വെളുത്തു തുടങ്ങിയിരിക്കുന്നു.
സിന്ധു തടി വച്ചിട്ടുണ്ട്.
ചിരി പോലെന്തോ വരുത്തിയെന്നു തോന്നി.

''എന്താടാ നിനക്കിങ്ങനെ തോന്നാന്‍.. ?''അനൂപ് ചോദിച്ചു.

സിന്ധുവിന്റെ കണ്ണുകളില്‍ വെള്ളം നിറഞ്ഞിരുന്നു.
തൊണ്ട ശരിയാക്കി അവള്‍ ചെറിയൊരു ചിരി ചിരിച്ചു. എന്നിട്ട് പറഞ്ഞു..

''നിനക്കൊരു തുപ്പു തരണമെന്ന് വിചാരിച്ച് വന്നതാ..
മിസ്സായി പോയി!''