Powered By Blogger

Thursday, May 5, 2016

സ്വപ്നം സുന്ദരം

ഇടതൂര്ന്ന ഒരു വനത്തിലൂടെയായിരുന്നു സഞ്ചാരം. ഉച്ച കഴിഞ്ഞ സമയം. വന്മരങ്ങളുടെ ഇടതൂര്ന്ന ഇലകൾക്കിടയിലൂടെ വെളിച്ചം താഴേയ്ക്ക് വീഴാൻ പഴുതുകൾ നോക്കിക്കൊണ്ടിരുന്നു. അരയോപ്പം വളർന്നിരിക്കുന്ന പുല്ലുകൾക്കിടയിലൂടെ വഴിയുണ്ടാക്കി മുന്നോട്ടുനീങ്ങാൻ പ്രയാസമായിരുന്നു. പക്ഷേ,, മരമൊഴിഞ്ഞൊരു വെളിമ്പ്രദേശം എനിക്കുവേണ്ടി എന്തൊക്കെയാണ് കരുതിവച്ചിരിക്കുന്നതെന്ന ചിന്തയിൽ തടസ്സങ്ങളെ വകഞ്ഞു മാറ്റി മുന്നോട്ട് നീങ്ങി. ഇടയിലൊരു ആനത്താര കണ്ടു. നടത്തം അതിലൂടെയാക്കി. ആനച്ചൂരിന്റെ കുത്തൽ മനസ്സില് ആവേശം നിറച്ചു.
അതാ.. അതെത്തി. മനസ് പറഞ്ഞു. സത്യമായിരുന്നു. മരങ്ങളുടെ കൂട്ടങ്ങൾക്കു നടുവിൽ സ്വർണ്ണ ശോഭയാര്ന്ന പ്രകാശത്തിൽ തിളങ്ങുന്ന ഒരു പുൽത്തകിടി. പച്ചപ്പു നിറഞ്ഞ ഒരു ഫുട്ബോൾ സ്റ്റേഡിയം പോലെയുണ്ട്..

അവിടെ.. മേത്തപോലെ വിരിച്ചിരിക്കുന്ന പുൽത്തട്ടുകളിൽ ചാഞ്ഞും ചരിഞ്ഞും മലര്ന്നും തടി കെട്ടിപ്പിടിച്ചും കിടന്നുറങ്ങുന്ന നൂറുകണക്കിനാനകൾ! അവരുടെ ഉറക്കത്തിനൊരു ശല്യവുമുണ്ടാക്കാതെ മുന്നോട്ടു നീങ്ങുമ്പോൾ അമ്മക്കൈകളിൽ ചുരുണ്ട് കിടന്നുറങ്ങുന്ന കുഞ്ഞൻ.

നെറ്റിപ്പട്ടം അഴിച്ചു തുമ്പിയിൽ ചാരി വച്ചതുപോലെ ഒരു പെണ്ണിനെ.... അതൊന്നും ഒർമ്മവന്നേയില്ല. പകരം സന്തോഷം കൊണ്ട് അവിടെയൊക്കെ ഓടി നടക്കാനാണ് തോന്നിയത്.











സ്വപ്നം കാണൽ കുറവാണ്. ഭംഗിയുള്ള സ്വപ്‌നങ്ങൾ വിരളവും. ഇത് തകർത്തു. നന്ദി, ജംഗിൾ ബുക്കിന്. അതിന്റെ ഹാങ്ങ് ഓവറിൽ വരച്ച കുറച്ചു ആനയുറക്കങ്ങൾ ഒപ്പം ചേർക്കുന്നു.



ഇന്ന് രാത്രി ബാക്കി കാണുവാൻ പറ്റുമോ?!

Thursday, January 28, 2016

പലരിൽ ചിലർ 2


ചെറിയ ക്ലാസ്സുകളിലെ സഹപാഠി എന്നതിൽ കവിഞ്ഞ് ഒരു പരിഗണനയും ഞാനവൾക്ക് നല്കിയിരുന്നില്ല. വീട്ടുകാർ തമ്മിലും അവളുടെ അനിയനും ഞാനും തമ്മിലും നല്ല ബന്ധമുണ്ടായിട്ടും കണ്ടാൽ ചിരിക്കാൻ പോലും ചെറിയ മടി കാണിക്കുന്ന ഒരകലം എന്നും ഞങ്ങൾ കാത്തുസൂക്ഷിച്ചു. ഉൾവലിഞ്ഞ സ്വഭാവമുള്ള ഒരു കുട്ടി. യാതൊരു കാര്യത്തിലും തന്റെ സാന്നിദ്ധ്യം നിർബന്ധമെല്ലെന്ന പോലെയാണ്  അവൾ നടന്നിരുന്നത്. ഏതെങ്കിലും കല്യാണത്തിനോ മറ്റോ പഴയ കൂട്ടുകാരെ കാണുന്ന വേളയിൽ പോലും വളരെ ഔപചാരികമായ വിശേഷം കൈമാറലിൽ ഞങ്ങൾ സംതൃപ്തരായി.

കാലം കടന്നു പോയതിനൊപ്പം അവൾ കല്യാണം കഴിച്ചു, ജോലിക്കു പോയി, കുട്ടികളെ വളര്ത്തി. വല്ലപ്പോഴും നേരിൽ കാണുമ്പോഴത്തെ പല്ല് കാണിക്കാത്ത ചിരിയിൽ ഒതുങ്ങി ഞങ്ങൾ. തമ്മിൽ വല്യ താല്പര്യമില്ലാത്ത ആളായതുകൊണ്ട് അങ്ങോട്ടു ഇടിച്ചു കയറുക എന്ന സ്വഭാവം പലപ്പോഴും ഒഴിവാക്കേം ചെയ്തു. 

ഇടയ്ക്കെപ്പോഴോ അറിഞ്ഞു, അവൾക്ക് കാൻസറാണെന്ന്. 'അയ്യോ' എന്ന് മനസ്സില് വിചാരിക്കേം ചെയ്തു. സഹതാപം പ്രകടിപ്പിക്കുക എന്ന ശീലം ഇല്ലാത്തതുകൊണ്ട് അതൊന്നും അഭിനയിക്കാതെ അടുത്ത തവണ കണ്ടപ്പോൾ നല്ലൊരു ചിരി ചിരിച്ചു.മറുപടിയായി ഒരു ചിരി കിട്ടി. 

പിന്നീട് പലപ്പോഴും കാണുമ്പൊ സംസാരിക്കാനോ ചിരിക്കാനോ മന:പൂര്വ്വം ശ്രമിക്കേം ചെയ്തു. അയ്യോ പാവം നോട്ടങ്ങൾക്കിടയിൽ അങ്ങിനെ ഒരു ഭാവം തരിമ്പു പോലും കടന്നു വരാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു.

കീമോയൊക്കെ കഴിഞ്ഞു മുടി പോയി കുറച്ചു നാൾ തല മറച്ചു നടന്ന നാളുകളിലെപ്പോളൊ ചുമ്മാ വീട്ടു വിശേഷങ്ങൾ കൈ മാറി. 
ഔപചാരികതയുടെ ഒരു മുഖവുരയുമില്ലാതെ ഞാൻ പറഞ്ഞു., 
"നീ മതം മാറിയോന്ന് നാട്ടുകാര്ക്ക് സംശയം ഉണ്ട് ട്ടാ." 
"ങേ.. എന്ത് പറ്റി?"
"അല്ല ഈ തലയില് തട്ടമൊക്കെ ഇട്ടു നടക്കുന്നതു കണ്ടപ്പോ.".
"ഹ ഹ.. അങ്ങിനെ."
"എന്തായാലും നിനക്ക് തട്ടം നന്നായി ചേരുന്നുണ്ട്." എന്നൊരു കമന്റും പറഞ്ഞു പിരിഞ്ഞു.

അസുഖവും പറഞ്ഞ് ഒതുങ്ങിക്കൂടി ചുരുണ്ടിരിക്കാൻ പോയില്ല എന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു.അതെ, അസുഖത്തിനെ വളരെ പോസറ്റീവ് ആയാണ് അവൾ സമീപിക്കുന്നത്.

"എടാ, നീ എന്റെ അനിയനെ ഒന്നുപദേശിക്കണം." 
അവൾ ഒരു ദിവസം പറഞ്ഞു.  

"ഞാൻ.. ഹ ഹ. നിനക്ക് നല്ല വട്ടാണല്ലേ?"
"അങ്ങിനെയല്ല. നീയൊക്കെ പറഞ്ഞാൽ അവൻ കേൾക്കും."
"ങേ, എപ്പോ? എന്ന് തൊട്ട്?"
"കളിക്ക് പറഞ്ഞതല്ലടാ.. നിന്നോട്  അവനൊരു വീരാരാധന ഉണ്ട്."
"അത് മുമ്പല്ലെടീ.. ഞാനിപ്പോ തല്ലുകൊള്ളിത്തരം ഒക്കെ നിര്ത്തിയില്ലേ?"
"ഉവ്വ. നിന്നെ ചില്ല് കൂട്ടില് വച്ചിട്ടാണ് അടുത്ത പെരുന്നാൾ.. നിനക്ക് പറയാൻ പറ്റുവോ?" 

എനിക്ക് ചിരി വന്നു. ഇവള്ക്ക് ഇത്രേം സെന്സ് ഓഫ് ഹ്യൂമറൊക്കെ?!!

"ഡീ.. നിനക്ക് അസുഖം വന്നത് ഒരു കണക്കിന് നന്നായി."
"ങേ, അത് ഭയങ്കര കൊമ്പ്ലിമെന്റായല്ലോ.. എന്താ അങ്ങിനെ തോന്നാൻ?"
"നിനക്ക് നിന്റെ മാറ്റം അറിയാൻ വഴിയില്ല, പക്ഷേ, എനിക്ക് നിന്റെ ആറ്റിട്ട്യൂഡ് ഭയങ്കര പോസട്ടീവായി ഫീൽ ചെയ്യുന്നുണ്ട്."

ഇപ്പോ മുടിയൊക്കെ ഇത്തിരി വല്തായി 'ബോ'യൊക്കെ വച്ചു ബോബ് ചെയ്ത ചുള്ളത്തികൾടെ പോലെയായി.

ഇന്നാളു കണ്ടപ്പോ മോൻ കൂടെയുണ്ട്. 
"എവിടെന്നാ?"
"ചുമ്മാ.. 
അല്ലേ നിന്നോടു മാത്രം പറയാം.
ഞാനും മോനും കൂടെ ഷോപ്പിങ്ങിനു പോവാന്ന് പറഞ്ഞ് വീട്ടിലറിയാതെ സിനിമയ്ക്ക് പോയി വര്വാ.."
ഞാൻ ചിരിച്ചു.
അവളും.

ആ ചിരിയങ്ങു തുടര്ന്നു പോകട്ടെ.

Thursday, January 21, 2016

പലരിൽ ചിലർ - 1

ചടുലമായ ചെറുപ്പത്തിന്റെ കൂലംകുത്തിയോഴുക്കിനിടയിലാണ് ഞാൻ അവനെ നേരിട്ടു പരിചയപ്പെട്ടത്‌. അതിനു മുമ്പ് പലപ്പോഴും തലങ്ങും വിലങ്ങുമുള്ള പാച്ചിലുകൾക്കിടയിൽ ഞാനവനെ കണ്ടിട്ടുണ്ട്. തല്ക്കാലം അവനെ x എന്ന് വിളിക്കാം. 

ഷെയറിട്ടൊരു കുപ്പി അടിക്കുന്നതിനിടയിൽ ആയിരുന്നു ഈ നേരിട്ടു പരിചയപ്പെടൽ. പിരിച്ചെടുത്ത കാശ് ഡീൽ ചെയ്യേണ്ട ആൾ ഞാനായതുകൊണ്ട് വളരെ കരുതലോടെ, ഓർഡർ  ചെയ്യുന്ന സംഭവങ്ങൾ കണക്കു കൂട്ടുകയായിരുന്നു ഞാൻ,
"എത്രയായി നിങ്ങടെ ബില്ല്?" റൂമിലേയ്ക്കു കടന്നു വന്നുകൊണ്ട് അവൻ ചോദിച്ചു.
"ങേ? എന്തിനാ?"
"അത് ഞാൻ കൊടുത്തോളാം."
"ഏയ്‌.. അതൊന്നും വേണ്ട. "
"ഓ.. അപ്ലയ്ക്കും സീരിയസായി. നീ പറയടപ്പാ."
മനസില്ലാ മനസോടെ ഞാൻ തുക പറഞ്ഞു. 120 രൂപയ്ക്കൊക്കെ എംസി ഫുൾ കിട്ടുന്ന കാലമാണ്. പക്ഷേ ജോലീം കൂലീം ഇല്ലാത്ത ഞങ്ങക്ക് അതന്നു വലിയ തുകയാണ്.
"അപ്പൊ നിങ്ങ കഴി. ഇത് വരെ ഉള്ള ബില്ല് ഞാൻ കൊടുത്തിട്ടു പോകുന്നുണ്ടേ.. അപ്രത്തെ റൂമില് നമ്മടെ പിള്ളേരാണോ? ഓപ്പോസിറ്റ് റൂമില് നമ്മടെ ഗെടികളാ അവർടെ ഞാൻ കൊടുത്തിട്ടുണ്ടേ" 
"അപ്രത്ത് നമ്മുടെ ടീമാ."
"പറഞ്ഞത് നന്നായി. ഇനി എത്തിച്ചു നോക്കി പ്രശ്നം ഉണ്ടാക്കണ്ടല്ലോ."
അന്തം വിട്ടിരുന്ന എന്നെ നോക്കി ചിരിച്ച് x പോയി.

"അവനു പുതിയ ലോഡിന്റെ കാശ് കിട്ടിക്കാണും."
"ലോഡോ?"
"ആ. ഗോതുരുത്തുന്ന് ലോഡായിട്ട് ചാരായം ഇറക്കി സപ്ലെ ചെയ്യുന്ന ഹോൾസെയിലറാടാ അവൻ."
"അത് ശരി".

പിന്നീടു ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. 

ഒരുപാടു കേസുകളുണ്ട് സ്വന്തം പേരില്. അന്വേഷിച്ചപ്പോൾ സ്വന്തം കാര്യത്തിനു വേണ്ടി ഉണ്ടാക്കിയ ഒന്നുമില്ല. എല്ലാം കൂട്ടുകാര്ക്ക് വേണ്ടിയാണ്. ശരിക്കും അന്വേഷിച്ചപ്പോ xനെ പലരും യൂട്ടിലൈസ് ചെയ്യുകയാണ്. ആ തന്റേടം, കയ്യിലുള്ള കാശ്. എല്ലാം
.
പിന്നെപ്പിന്നെ പലപ്പോഴും ഞങ്ങൾ ഒത്തു കൂടി. ചില പ്രശ്നങ്ങളിൽ നിന്നു "നീയെന്തിനാ അതിലേയ്ക്ക് കുത്തിക്കയറണെ?" എന്ന് പറഞ്ഞു അവനെ ഞാൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

മറ്റു ചിലപ്പോൾ "എടാ.. നീ വീട്ടീ പോയേ, ഇത് കളി മാറി ടൂള്സ് വച്ചാവാൻ സാധ്യതയുണ്ട്" എന്ന് നിർബന്ധിച്ച് അവൻ എന്നെ വീട്ടിലേയ്ക്കു വിട്ടു.

ജോലിയൊക്കെയായി ഞാൻ പണിയില്ലാത്ത റ്റീമിനെടേന്നു മിഡിൽ സ്കൂട്ടായി.എങ്കിലും വല്ലപ്പോഴും എല്ലാവരേയും കാണാനും സംസാരിക്കാനും കൂടാനും സമയം കണ്ടെത്തി.

ഒരു ദിവസം രാത്രി ടൌണിൽ വച്ച് കാണുമ്പോ നല്ല പിമ്പിരിയായി X നില്പ്പുണ്ട്. 
"ഡാ.. നീ ഒരു കാര്യം കണ്ടാ?"
"എന്ത് കാര്യം?"
"എന്റെ കൂടെ വല്ല ഡാഷുകളും ഉണ്ടോന്നു നോക്ക്യേ?"
"ഒരു ഡാഷ് ഉണ്ടല്ലോ, ഞാൻ."
"പോടാ. കാശില്ലേങ്കി കൂട്ട് വേണ്ടാത്തവരെ ഉള്ളൂ."
"ഞാനും അങ്ങിനെ തന്ന്യാ. നിന്റെ കയ്യീ കാശുണ്ടാ?" ഞാൻ തമാശ പറഞ്ഞു.
"പോടാ.. പോടാ എന്നൊട് കാശ് വച്ച് അളക്കാത്ത ഒരാള് നീയാ. നിനക്ക് ഞാൻ എന്തൂട്ടാ ചെയ്തു തരണ്ടേ?"
"എനിക്ക് എന്ത് ചെയ്യാൻ?"
"കാശ് ചോദിക്കരുത്. ടൈറ്റാ. അഞ്ചാറു കേസ് കാശ് കൊടുത്തു ഒതുക്കി. മറ്റേ പരിപാടി നിർത്തി. അതോണ്ട് കാശില്ല. നിനക്ക് ദേഷ്യമുള്ള ആരെങ്കിലും ഉണ്ടാ? ഞാൻ ഡീൽ ചെയ്യാം."
"എന്റെ പോന്നു ഗെഡീ.. വേണ്ടേയ്. എനിക്ക് എന്നോടു തന്നെ ഇത്തിരീശെ ദേഷ്യം ഉണ്ടെന്നല്ലാതെ."

വേറൊരു ദിവസം എന്നോടു പറഞ്ഞു.
"ഡാ, നാളെ എന്റെ കൂടെ കളക്റ്റരേറ്റ് വരെ വരണം."
"എന്തിനു?"
"നീ വാ. അവര് പറയണത് മനസിലാക്കാൻ പറ്റണ ഒരു ആളു വേണ്ടേ."
"എന്നെ പിടിച്ചു അകത്തിട്വോ?"
"ഉവ്വടാ. അത് ഞാൻ ജീവിച്ചിരിക്കുമ്പോ.."
"ഏയ്‌.. ഞാൻ തമാശ പറഞ്ഞതാ."
പോയി.
ഒരു വെൽഫെയർ ഓഫീസർ ഉണ്ട്. ലേഡിയാ. ഐപിഎസ് ഒക്കെ ആണ്.
കുറച്ചു ഉപദേശം.
"തനിക്കു നല്ല ആരോഗ്യം ഒക്കെ ഉണ്ടല്ലോ ജോലി വല്ലതും ചെയ്യരുതോ?"
"ഒരു കൊല്ലം കൂടി കഴിഞ്ഞു ചെയ്യാം സാറേ."
"അതെന്താ ഒരു കൊല്ലം?"
"രണ്ടു കൊല്ലം മുമ്പ് ദേ ഈ വയറിന്റെ താഴെയായി ഒരു കുത്ത് കിട്ടിയിരുന്നു. പത്തു മുപ്പതു തുന്നലിട്ടു. കൊടലു ചെര്തായിട്ടു പുറത്ത് വന്നു. മൂന്നു കൊല്ലം കഴിഞ്ഞു കനപ്പെട്ട പണിയെടുത്തോളാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്."
"ഇയാൾ കനമില്ലാത്ത പണി എടുത്താ മതി."
"ഉവ്വ്."
ഇറങ്ങി.
മാസത്തിൽ ഒരിക്കൽ എസ്പി ഓഫീസിൽ പോയി ഒപ്പിടാനും മാത്രം വളര്ന്ന ജില്ലാ റൗഡി ലിസ്റ്റിലുള്ള ഒരുത്തനാണ് x എന്ന് ഞാൻ അന്ന് മനസിലാക്കി.

കാലം കടന്നു പോയിക്കൊണ്ടിരുന്നു.
ഇടയ്ക്കു കാണുമ്പോ വര്ത്താനം പറയും.
"കുറെ ഒതുങ്ങീടാ. ഇനി ഒരു നാലെണ്ണം കൂടി." 

ഒരിക്കൽ ഒരു അപകടക്കേസിൽ സാക്ഷി പറയാൻ പോയപ്പോൾ റിമാൻഡ് പ്രതികൾക്കിടയിൽ x .

"അവസാനിക്കാത്ത ഒരെണ്ണത്തിന്റെ പണിയാ." എന്ന് പറഞ്ഞു അവന്റെ ഹാജര് പറഞ്ഞു പോയി. 

എന്റെ കല്യാണം കഴിഞ്ഞ്  ഭാര്യവീട്ടീ പോവുമ്പോ വഴിയിൽ  വച്ച് കണ്ടപ്പോൾ ഞാൻ വണ്ടി നിർത്തി ആളെ ഒന്ന് പരിചയപ്പെടുത്തി. 
ഇടയിൽ ചോദിച്ചു.
"എന്തായീടാ മറ്റേ കാര്യം?"
"അത് തീര്ന്നു. ഇപ്പൊ ഒന്നും നിലവിലില്ല."
"എങ്ങിനെ? കാശ് കൊടുത്തോ?"
"അത് കാശ് ഉള്ളത് കൊടുക്കാംന്നു പറഞ്ഞിട്ടും തീരാത്ത കേസല്ലേ. അവസാനം ഞാൻ പോയി പറഞ്ഞു, എന്റേൽ ഇതേ ഉള്ളൂ. ഇനി നിനക്കെന്നെ ജയിലിൽ തള്ളിയേ മത്യാവുള്ളൂന്ന്വേച്ചാ വെല്ലോനു വേണ്ടിയല്ല, എനിക്ക് വേണ്ടി ഞാനൊന്നുകൂടി ഇറങ്ങും. സംഭവം കോമ്പ്രമൈസായി.
വേറെ വഴിയില്ലാര്ന്നു."
"എന്തേലുമാവട്ടെ, നല്ല കാര്യം."
"ഇനി എന്താ പരിപാടി."
"ഒരു ചെറിയ ലോൺ ഒക്കെ ശര്യാക്കീണ്ട്. ചെറിയ ഒരു വ്യവസായം തുടങ്ങണം."
"ആൾ ദി ബെസ്റ്റ്."

"ദൈവമേ, ഇത് ആ x ന്നു പറയുന്ന ആളല്ലെ?" ഭാര്യ ചോദിച്ചു.
"അതെ."
"ഇവരോക്ക്യായിട്ടാ കമ്പനി?"
ഹ ഹ.. ഞാൻ ചിരിച്ചു. 

ഇടയിൽ അവന്റെ കല്യാണം കഴിഞ്ഞതറിഞ്ഞു.
പിന്നേം ഇടയ്ക്കു കാണും. വിശേഷങ്ങൾ പറയും. യൂനിറ്റ് കുഴപ്പമില്ലാതെ പോകുന്നു. 

ഒരു ദിവസം ഭാര്യ വന്നു പറഞ്ഞു.
"മോന് സുഖമില്ലാതെ ആശുപത്രീ പോയപ്പോ x വന്നേക്കുന്നു. എന്ത് പറ്റി എന്നൊക്കെ ചോദിച്ച്. എനിക്കാകെ പേട്യായി. പെട്ടെന്ന് തന്നെ എല്ലാ കാര്യങ്ങളും ശര്യാക്കി, ഓട്ടോ വിളിച്ചു തന്നിട്ടാ പോയത്."

"നീ പേടിക്ക്യൊന്നും വേണ്ട. വെറ്തെ ചിരിച്ച് അങ്ങോട്ട്‌ തിരിഞ്ഞു മുറുമുറുക്കണ ആൾക്കാരേക്കാൾ നൂറിരട്ടി നല്ലതാ അവനൊക്കെ."

യൂനിറ്റ് പച്ച പിടിച്ചു എന്നും വീട് വയ്ക്കുന്നു എന്നും ഒക്കെ ഇടയ്ക്ക് കാണുമ്പോ അറിഞ്ഞു.

കഴിഞ്ഞ കൊല്ലം ഒരു സന്ധ്യയ്ക്ക് അപ്പനേം കൊണ്ട് ഒരു വീടന്വേഷിച്ചു  പോകുമ്പോ എതിരെ x.
"വണ്ടി ചവിട്ട്, വീട് അയാളോട് ചോദിക്കാം" എന്ന് പറഞ്ഞു അപ്പൻ
.
അപ്പൻ വീട് ചോദിച്ചപ്പോ അവൻ അപ്പന്റെ സൈഡീന്നു എന്റെ അടുത്തേയ്ക്ക് വന്നു. വീട് പറഞ്ഞു തന്നു. 
"ഞാൻ രണ്ടെണ്ണം വിട്ടണ്ട്രാ. അതാ ഇപ്രത്തേയ്ക്കു വന്നത്." എന്നോടു സ്വകാര്യം പറഞ്ഞു.

ഞാൻ ചിരിച്ചു.

"അത് x  അല്ലെ?" വണ്ടിയെടുത്തപ്പോ അപ്പൻ ചോദിച്ചു.
"അതെ."
"അവന്റെ പരിപാടിയൊക്കെ നന്നായി പോകുന്നുണ്ട് എന്നാ കേട്ടത്. എന്തായാലും തല്ലുകൊള്ളിത്തരം കൊണ്ട് നടന്നിട്ടു ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നൊരു ചുരുക്കാ. അതിലവന് മാര്ക്ക് കൊടുക്കണം."
"അവൻ രണ്ടെണ്ണം അടിച്ചിട്ടുണ്ടായിരുന്നു. അതാ എന്റെ അടുത്തേയ്ക്കു മാറീത്." ഞാൻ പറഞ്ഞു.
"എനിക്ക് മനസിലായി. ആള്ക്കാരെ അറിഞ്ഞു പെരുമാറാനുള്ള വിവേചനം ഉണ്ടല്ലോ. 
നന്നാവും."

അപ്പന്റെ കയ്യീന്ന് കോമ്പ്ലിമെന്റ്. ഞാൻ മനസ്സില് ചിരിച്ചു.

കഴിഞ്ഞ മാസം ടൗണിൽ വച്ച് കണ്ടപ്പോൾ അവന്റെ ബൈക്കിനു പുറകിൽ ഒരു ചങ്ങാതി ഉണ്ട്. അയാളെ എന്നെ പരിചയപ്പെടുത്തി. തിരിച്ചു എന്നെയും.

"ഇതെന്റെ പഴേ ഒരു ഗെട്യാ.
ഇപ്പഴും അങ്ങന്യന്ന്യാ ട്ടോ.
പണ്ടത്തെ ഗെടികളിൽ ഇപ്പഴും കാണെം വര്ത്താനം പറയേം ഒക്കെ ചെയ്യണ ഒരാള് ഇവനാ..
പക്ഷേ, ഈ തെണ്ടി എന്നെ ഇവന്റെ കല്യാണം വിളിച്ചില്ലെടാ..
എനിക്ക് അന്ന് ഭയങ്കര വിഷമായി.
പകരം ഞാനെന്തു ചെയ്തു, എന്റെ കല്യാണം ഇവനേം വിളിച്ചില്ല.
അങ്ങനെ വിട്ടാ പറ്റില്ലല്ലോ."

ഞാൻ ഒരു ഉണ്ടാക്കിച്ചിരി ചിരിച്ചു വിട്ടെങ്കിലും ഉള്ളിൽ ചളുങ്ങിപ്പോയി.കല്യാണത്തിനു വിളിക്കേണ്ടവരിലെ ലിസ്റ്റിൽ x എന്ന പേര് ഓർത്തില്ലായിരുന്നു. ഇത്ര വര്ഷം കഴിഞ്ഞിട്ടും അവനതു ഓര്മ്മ വയ്ക്കണമെങ്കിൽ.. അവന്റെ കല്യാണത്തിനു എന്നെ വിളിക്കാഞ്ഞതിനെക്കുരിച്ചൊന്നും ഞാൻ ചിന്തിച്ചിട്ടേ ഇല്ല.
അവന്റെ മനസിൽ എനിക്കുള്ള സ്ഥാനം ഞാനവനു തിരിച്ചു കൊടുത്തിട്ടില്ലല്ലോ എന്നാലോചിച്ച് ഇപ്പഴും ചെറിയൊരു നൊമ്പരം. എത്രയോ പേരുണ്ടാവും, നമ്മൾ ഇഷ്ടപ്പെടുന്നതിനെക്കാൾ എത്രയോ മടങ്ങ് നമ്മളെ ഇഷ്ടപ്പെടുന്നവർ.

Saturday, January 2, 2016

കൂടോഴിയാത്ത കിളിമൊഴികൾ

ഒരു പെറ്റ് വേണമെന്നും അതൊരു പക്ഷിയായാൽ നന്നാവും എന്നും എനിക്ക് തോന്നി തുടങ്ങിയിട്ട് കുറെ നാളായിരുന്നു. അമ്മയുടെ മിന്നു പറന്നുപോയതോടെ ആ ആഗ്രഹം കലശലായി. അങ്ങിനെ നേരത്തേ ബുക്ക് ചെയ്ത്, നാലഞ്ചുമാസം കാത്തിരുന്ന് 2013 ഫെബ്രുവരി 8 ന് കയ്യീ കിട്ടുമ്പോൾ അതിനു തൂവൽ വന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. തീരെ ചെറുതിനെ വേണം എന്ന് എനിക്ക് ആഗ്രഹവും ഉണ്ടായിരുന്നു.

റാഗി കുറുക്കിയതും ഗ്ലൂക്കോസും ഫില്ലർകൊണ്ട് കൊടുത്തും പതിയെ പഴവും കുതിർത്ത  കടലയും തീറ്റിച്ചും അവനെ ഒരു മിടുക്കനാക്കി. ഒരു പ്ലാസ്റ്റിക് ബാസ്കറ്റായിരുന്നു ആദ്യം അവന്റെ കൂട്. പതിയെ മക്കളായി കെയർ റ്റേക്കർമാർ. ചിർ ചിർ .. ന്നുള്ള ശബ്ദമുണ്ടാക്കി അത് മക്കളുടെ കയ്യീന്ന് ഇറങ്ങാണ്ട് നടന്നു. റിയോ എന്ന കാര്ട്ടൂണ്‍ സിനിമ കണ്ടതിന്റെ ഹാങ്ങ് ഓവറിൽ അവർ അതിനു റിയോ എന്ന് പേരിട്ടു.

പിള്ളേർക്ക് വാങ്ങിക്കേണ്ടി വന്നിട്ടില്ലെങ്കിലും സെരിലാക്കും നവധാന്യപ്പൊടിയുമൊക്കെ വാങ്ങിക്കുന്നത് കണ്ട് കൂട്ടുകാര് കളിയാക്കി, അതെ, ഒരു കൊച്ചു കുഞ്ഞിനെപ്പോലെ തന്നെ ആയിരുന്നു എനിക്ക് റിയോ. ഫില്ലരീന്നും സ്പൂണിൽനിന്നുമുള്ള തീറ്റ മതിയാക്കി ഇഷ്ടൻ എന്റെ കയ്യീന്ന് കിട്ടിയാലേ തിന്നൂ എന്നായി. കടി കിട്ടുമോ എന്ന പേടി കാരണം വേറെ ആരും ആ സാഹസത്തിനു മുതിര്ന്നുമില്ല.

വളര്ച്ചയുടെ കാലയളവിൽ  റിയോയുടെ ശബ്ദം മാറി. ഭക്ഷണം കഴിഞ്ഞ് ചിറകുകൾ ആഞ്ഞു വീശി വ്യായാമം ചെയ്തു. ഇടയ്ക്കിത്തിരി പറക്കാൻ ശ്രമിച്ചു. പറക്കാൻ നോക്കി മൂക്കും (സോറി കൊക്ക്!) കുത്തി വീഴുന്നതൊക്കെ നല്ല കാഴ്ചയായിരുന്നു.

പ്ലസ്റ്റിക് കൂട് റിയോക്കിഷ്ടമുള്ളപ്പോൾ തള്ളിത്തുറക്കും എന്ന അവസ്ഥ വന്നപ്പോൾ ആളെ ഇരുമ്പുകൂട്ടിലേയ്ക്കു മാറ്റി. ആളുള്ളപ്പോൾ പുറത്ത്. അല്ലാത്തപ്പോൾ അകത്ത് എന്ന മട്ടിലായിരുന്നു പിന്നീട്. പൂച്ചപ്പേടി  തന്നെ കാരണം.

പകൽ വർക്കിംഗ് ഏരിയയിലും രാത്രി ഡൈനിംഗ് റൂമിലുമായി റിയോയുടെ കൂടു ഷിഫ്റ്റ്‌ ചെയ്യപ്പെട്ടു. നാടൻ തത്തകളുടെ തനതായ ശബ്ദമല്ല ഇവയ്ക്ക്. അസാമാന്യ ഫ്രീക്വന്സിയിലുള്ള ശബ്ദം ഒരുപാടകലേയ്ക്ക്‌ കേള്ക്കാം.

പതിയെ, ചോറും പാലും മറ്റു ധാന്യങ്ങളും തിന്നു തുടങ്ങി. എന്റെ ഭക്ഷണം കൊടുക്കൽ രാവിലെ മാത്രമായി ചുരുങ്ങി. ബാക്കി അപ്പനും അമ്മയും ഏറ്റെടുത്തു. 'തത്തമ്മേ പൂച്ച പൂച്ച' എന്ന സ്ഥിരം ക്ലീഷേ ദയലോഗ് തത്തയെ പഠിപ്പിക്കേണ്ട, നമുക്കിവനെ ഒരു ന്യൂ ജെൻ  ആക്കം എന്ന് ഞങ്ങൾ തീരുമാനിച്ചു. അങ്ങിനെ ഗുഡ് മോണിംഗ്, ഹലോ, സീയു, ഗുഡ് നൈറ്റ് എന്നിവയാണ് പഠിപ്പിച്ചു തുടങ്ങിയത്..

ഞാൻ ഇത് വരെ  പാടിക്കെട്ടിട്ടുള്ള അപ്പന്റെ ഒരേയൊരു സ്റ്റോക്ക് "കിഴക്ക് കിഴക്കൊരാനയാണ്"! എന്നേം അനിയത്തിയേം ഞങ്ങടെ പിള്ളേരേം ഒക്കെ പാടി 'കണ്ഫ്യൂഷ'നിലാക്കിയിട്ടുള്ള അതേ സംഭവം അപ്പൻ റിയോയ്ക്കു നേരെയും പ്രയോഗിച്ചു! "അവനും ഇത് സഹിക്കേണ്ടി വന്നല്ലോ" എന്ന് ഞങ്ങൾ കളിയാക്കി.

ആദ്യം അനുകരിക്കപ്പെട്ടത്‌ സ്ഥിരം വരാറുള്ള കാക്കകളുടെ  ശബ്ദമാണെങ്കിലും പിന്നീട് അമ്മയുടെ ഗുഡ് മോർണിങ്ങും പുറകെ വന്നു. കുറച്ചു നാളുകൾക്കുള്ളിൽ 'കിഴക്ക് കിഴക്കൊരാന' പാടി ഞങ്ങളെ അന്തം വിടീപ്പിക്കാൻ അവനു കഴിഞ്ഞു.

പിന്നെപ്പിന്നെ, അപ്പനായി അവന്റെ കെയര് റ്റേക്കർ. കൂടു ക്ലീൻ ചെയ്യൽ, കൂട് ശിഫട്ടിംഗ്, റിയോയ്ക്കു വേണ്ട പേരക്ക ദിവസവും കൊണ്ട് വരൽ അങ്ങിനെ അവൻ അപ്പന്റെ ലൈഫിന്റെ ഒരു ഭാഗമായി.അപ്പൻ കുറെ ഏറെ നേരം റിയോയുടെ കൂടിനരുകിൽ ചിലവഴിച്ചു. മാസങ്ങൾക്കുള്ളിൽ 
"കിഴക്ക് കിഴക്കൊരാന പൊന്നണിഞ്ഞു നിൽക്കണു 
ആലവട്ടം വെഞ്ചാമരം താലീ പീലി നെറ്റിപ്പട്ടം 
എനിക്കറിയാം എനിക്കറിയാം അമ്പിളിമാമൻ"
എന്ന് പാടാൻ റിയോയ്ക്കു കഴിഞ്ഞു.
എന്നെ അനുകരിച്ചു അവൻ ചൂളം വിളിച്ചു.
രാവിലെ മക്കളെ വിളിച്ചെഴുന്നേൽപ്പിക്കുന്ന അതേ ടോണിൽ റിയോയും മക്കളെ വിളിച്ചു. ആറു മണിയ്ക്ക് എണീറ്റ്‌ അലാം പോലെ ചിലച്ചാർത്തു. രാത്രിയിൽ മക്കൾക്കൊപ്പം കുത്തി മറിഞ്ഞു.

ഞങ്ങടെ വീട്ടിലെ ഏഴാമത്തെ അംഗമായിരുന്നു റിയോ. വീട്ടില് വരുന്നവരെല്ലാം റിയോയെ കാണാതെ പോകില്ലെന്നായി. ഫോണ് വിളിക്കുന്ന ബന്ധുക്കൾ റിയോയുടെ കാര്യം അന്വേഷിച്ചു. ഒരു ദിവസം വീട്ടീന്ന് വിട്ടു നില്ക്കേണ്ടി വന്നാൽ റിയോയെ എന്ത് ചെയ്യും എന്ന ചിന്ത ഞങ്ങളെ അലട്ടി.

റിയോയുമായി അപ്പൻ സമയം ചിലവഴിക്കുന്നതിനിടയിൽ ഞങ്ങൾ സന്തോഷിച്ചു. അസുഖം എന്ന സംഭവം ഓർമ്മിക്കാൻ പോലുമിഷ്ടമില്ലാത്ത ആള്ക്ക്, റിയോ ഒരു സന്തോഷമായിരുന്നു. അതിനിടെ കഴിഞ്ഞ ഓണത്തിനു മുമ്പ് അപ്പൻ പെട്ടെന്ന് വീക്കായി. ഒപ്പം റിയോ സംസാരം നിർത്തിയത് ഞങ്ങൾ ശ്രദ്ധിച്ചില്ല.  ഡിസന്റ്രി  പിടിപെട്ടത്‌ ആരോടും പറയാതെ രണ്ടു ദിവസം ആൾ മാനേജ് ചെയ്തു. രണ്ടാം ദിവസം വൈകീട്ടായപ്പോഴേയ്ക്കും അവസ്ഥ ആകെ മാറി. എണീറ്റിരിക്കാൻ പറ്റാത്ത വിധം അപ്പൻ തളർന്നു. ഒപ്പം റിയോ ഭക്ഷണം കഴിയ്ക്കാതായി. അപ്പനെ ആശുപത്രീ കൊണ്ടുപോയി, ഗ്ലൂക്കോസും ഒക്കെയായി രണ്ടു ദിവസം. രണ്ടു ദിവസവും റിയോയ്ക്ക് ഭക്ഷണം ഞാൻ നിര്ബന്ധിച്ചു കൊടുത്തു. മരുന്ന് കൊടുത്തു. അപ്പൻ പതിയെ റിക്കവർ ആയി. പക്ഷേ ആറാം ദിവസം രാവിലെ മരവിച്ച ശരീരവുമായി റിയോ തന്റെ കൂട്ടിൽ ചത്തു കിടന്നു.

റിയോ പോയി.

മക്കൾ കരഞ്ഞു പൊളിച്ചു. തേങ്ങലടക്കി ഞങ്ങൾ അവരെ ആശ്വസിപ്പിച്ചു. യുവത്വം ദാനം ചെയത് ജരാനരകൾ ഏറ്റുവാങ്ങിയ പുരാണ കഥ പോലെയോ പെറ്റുകൾ ഏറ്റവും പ്രിയപ്പെട്ടവരുടെ ജീവിതം തിരിച്ചു നല്കി സ്വയം മരിക്കുമെന്ന ചൈനീസ് മിത്ത് പോലെയോ ആ വേര്പാടിനെ വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം.

ഇപ്പോഴും ഒഴിഞ്ഞ കൂട് നോക്കി നെടുവീര്പ്പിട്ടുകൊണ്ട്‌ അതുവഴി പോകുമ്പോൾ എവിടെനിന്നോ ആ ശബ്ദം കേള്ക്കാം..
".. എനിക്കറിയാം.. എനിക്കറിയാം..
അമ്പിളിമാമൻ."


...............................................................................................................................................
റിയോ ഞങ്ങള്ക്ക് എന്തായിരുന്നു എന്ന് ഇതോടൊപ്പമുള്ള വീഡിയോ നോക്കിയാലറിയാം. 
https://youtu.be/w6QptVacdik

Monday, October 5, 2015

മിഷൻ ഇമ്പോസിബ്ൾ. കൈസർ -7

മിഷൻ ഇമ്പോസിബ്ൾ 
കൈസർ -7



വറീതേട്ടന്റെ മോന് ലീവ് കുറവായിരുന്നു. ഏഴിന്റെ കുർബാന ചൊല്ലിച്ച് നാല്പ്പത്തൊന്നിന്റെ ചടങ്ങുകൾ പതിനേഴിന്റെ അന്ന് നടത്തി, അകന്ന വകയിലൊരു അമ്മായിയെ ലില്ലിച്ചേടത്തിയ്ക്ക്‌ കൂട്ടിന് ആക്കിയിട്ടു അവൻ തിരിച്ചു പോയി. സംഭവം ചേടത്തിയ്ക്കു സഹായമാവും എന്നൊക്കെ കരുതിയിട്ടാണെങ്കിലും നടന്നതു മറിച്ചാണ്. അമ്മായിയൊരു വലിവ് രോഗിയായിരുന്നു. അവരുടെ ആരോഗ്യം നോക്കേണ്ടത് ചേടത്തിയുടെ ചുമലിലായി. എന്തായാലും അതുകൊണ്ട് ഒരു ഗുണമുണ്ടായി, വറീതേട്ടന്റെ ഓർമ്മകളുമായി ഇഴുകിചേർന്നിരിക്കാൻ ഫര്ഗോ ലോറി കയറ്റം കയറി വരുന്ന പോലുള്ള അവരുടെ വലിവിന്റെ ശബ്ദം ലില്ലിചേടത്തിയെ അനുവദിച്ചില്ല.

വീടിനു മുന്നിലെ കൊച്ചു പൂന്തോട്ടത്തില്നിന്നുള്ള കോഴിവാലനും വേലിത്തലപ്പിലെ ചെമ്പരത്തിക്കുറ്റികളിലും കൊടുവേലിയിലും വിരിയുന്ന പൂക്കളും ചേർത്തുണ്ടാക്കുന്ന ചെറിയ ബൊക്കേയുംകൊണ്ട് ലില്ലിചേട്ടത്തി എന്നും രാവിലെ പള്ളിയിൽ പോയി. ബ്രൂണോ ദിവസവും ചേട്ടത്തിയെ അനുഗമിച്ചു. കുർബാന തുടങ്ങും മുമ്പ് അർപ്പിക്കുന്ന പൂക്കൾക്കൊപ്പം ബ്രൂണോയും വറീതേട്ടന്റെ കുഴിമാടത്തിൽ കയറിക്കിടന്നു. കുർബാന കഴിഞ്ഞ് സിമിത്തേരിയിലെ  ഒപ്പീസിനായി ആളുകൾ വരുമ്പോൾ അവൻ എണീറ്റ്‌ മാറുകയും അത് കഴിഞ്ഞ് ചേടത്തിയോടോപ്പം തിരിച്ച് വീട്ടിലേയ്ക്ക് നടക്കുകയും ചെയ്തു.

ബ്രൂണോയെ ചങ്ങലയിൽ പൂട്ടാൻ ലില്ലിചേടത്തി മിനക്കെടാതായി. അവൻ ചിലപ്പോൾ കൈസറിനോപ്പം നായരുടെ തുളസിത്തറയ്ക്കടുത്ത് പോയിക്കിടന്ന് നേരം കളയും. പറമ്പിൽ കയറുന്ന കീരികളേയും  അണ്ണാനേയും വഴിതെറ്റി വരുന്ന പൂച്ചകളേയും വിരട്ടിയോടിക്കാൻ ബ്രൂണോയെ പരമാവധി പ്രോത്സാഹിപ്പിക്കാൻ കൈസർ ശ്രമിച്ചുകൊണ്ടിരുന്നു. ബ്രൂണോ പക്ഷേ അതിലൊന്നും താൽപര്യമില്ലാത്തവനായി മാറി. ചേടത്തി കൊടുക്കുന്ന ഭക്ഷണത്തീന്നു ഇത്തിരി മാത്രം കഴിയ്ക്കും. നാൾക്കുനാൾ ബ്രൂണോ ക്ഷീണിച്ചു വന്നു. ഇടയ്ക്കു ഒരു ദിവസം അവനെ കാണാതായി. പറമ്പിലും പാടത്തും രാമന്നായരടക്കം അന്വേഷിച്ച് നടന്നു. അവസാനം വേലുക്കുട്ടിയുടെ ചായക്കടയിൽ നടന്ന മീറ്റിങ്ങിനിടയിൽ ഉയർന്നുവന്ന അഭിപ്രായമനുസരിച്ച് അന്വേഷിക്കാൻ പോയ മുരളിയും ജോസും തിരിച്ചു വന്നു.

"വേലുട്ട്യേട്ടൻ പറഞ്ഞത് ശര്യാ?"
"എന്തേ?"
"നിങ്ങള് വാ"
ചായക്കട ടീം അവരെ അനുഗമിച്ചു.
വറീതേട്ടന്റെ കുഴിമാടത്തിനു മുകളിൽ ബ്രൂണോ കിടക്കുന്ന കാഴ്ച കണ്ട് പലരും കരഞ്ഞു.
"സ്വന്തം മക്കൾക്കിണ്ടാവില്ല ഈ സ്നേഹം" ദാമോദരേട്ടൻ വിതുമ്പി. 
പലരും വിളിച്ചിട്ടും അവൻ അനങ്ങിയില്ല.
"ബ്രൂണോ, വാടാ" രാമൻനായർ വിളിച്ചു.
തലയുയര്ത്തി നോക്കി, അവൻ വീണ്ടും അതേ കിടപ്പു കിടന്നു.
അവസാനം കൈസറിനെ കൂടെ കൊണ്ട് പോയി അയാള് ബ്രൂണോയെ എടുത്തുകൊണ്ടു വന്നു.

ചായക്കടേല് ബ്രൂണോയെ കുറിച്ച്, അവന്റെ യജമാന ഭക്തിയെക്കുറിച്ച് നിരന്തര ചർച്ചകൾ നടന്നു. ബ്രൂണൊയുടെ പള്ളീപ്പോക്കും ഇടയ്ക്കു കുഴിമാടത്തിൽ പോയി കിടക്കലും ആവർത്തിച്ചുകൊണ്ടിരുന്ന ദിവസങ്ങൾക്കിടയിൽ ഒരു ദിവസം രാവിലെ.. 

സൈക്കിൾ ചവിട്ടി കിതച്ചെത്തിയ മുരളിയെ കണ്ടുകൊണ്ടാണ് പശുവിനെ അഴിച്ചു കെട്ടാൻ പറമ്പിലേയ്ക്ക് പോകുകയായിരുന്ന രാമന്നായര് നിന്നത്.

"എന്ത്യേ?" അയാള് ചോദിച്ചു.
"പേ.. പേപ്പട്ടി."
"പേപ്പട്ട്യോ?"
"ആ.. അച്ഛൻ പശുക്കളെ തോഴുത്തീ കയറ്റി കെട്ട്യേ.
പത്രമിടാൻ വരണ ചെക്കനെ കടിച്ചു. ഉണ്ണിനായരുടെ എരുമേനേം കാദർക്കാന്റെ ആടുകളേം കടിച്ചു. പള്ളിവളപ്പിൽക്കൂടെയാ ഓടിയേ. പള്ളീൽ കുർബാന നടക്കണ നേരായതുകൊണ്ട് ആരും പുറത്തുണ്ടാര്ന്നില്ല. കഴിഞ്ഞ നേരമാണെങ്കി കാണാർന്നു."
"നീയിങ്ങോട്ട് അകത്തോട്ടു കയറിക്കേ. ഞാൻ പശുക്കളെ തൊഴുത്തിൽ കയറ്റട്ടെ."
"ഞാനീ വിവരം ചായക്കടേലൊന്ന് പറഞ്ഞിട്ട്.."
"കേറെടാ അകത്ത്.. "

കൈസറിന്റെ കാര്യം നായര് ആലോചിച്ചത് അപ്പോളാണ്. ചങ്ങലയൂരി അവനേം തോഴുത്തീ കേറ്റി, വാതിലടച്ചു.

"വല്യ എടങ്ങേറായല്ലോ മുരളീ. വീട്ടില് പിള്ളേരൊക്കെ? ലില്ലി ചേടത്തി പള്ളീ പോയിട്ടു വന്നിട്ടില്ല."

"വീട്ടില് എല്ലാം ബന്തവസാ. പള്ളീൽ എന്തായാലും അറിഞ്ഞു കാണും."

അയ്യോ.. നമ്മുടെ ബ്രൂണോ.. നായരുടെ ഉള്ളീന്ന് ഒരു വിളി തൊണ്ടയിൽ കുടുങ്ങി.
"അയ്യോ, ശര്യാണല്ലോ. അത് ഈ നേരത്ത് സിമിത്തേരീലല്ലേ. ആ വഴിയാണല്ലോ പേപ്പട്ടി പോയീണ്ടാവാ.. ശെ"

ആശയക്കുഴപ്പത്തിലായ നായരും ജയനും മറ്റുള്ളവരും കുറച്ചു നേരം കഴിഞ്ഞ്, വറീതേട്ടന്റെ വീടിന് മുമ്പീന്ന് ഒരു ബഹളം കേട്ട് അങ്ങോട്ടു ശ്രദ്ധിച്ചു.

കണ്ണീരൊലിപ്പിച്ച മുഖവുമായി വരുന്ന ലില്ലിചേടത്തിയെ കണ്ട് നായര് വാതിൽ തുറന്ന് പുറത്തിറങ്ങി. ചേടത്തിയ്ക്കു പിന്നിൽ കുറച്ചു പേരുണ്ടായിരുന്നു. ബ്രൂണോയെ കഴുത്തിൽ കുരുക്കിട്ട് കെട്ടി രണ്ടു ഭാഗത്ത് നിന്ന് പിടിച്ചുകൊണ്ടാണ് അവർ വന്നത്.

"എന്താ ഇത്? നിങ്ങളതിനെ വിട്ടേ.."
"നായരെ, നിങ്ങൾടെ പട്ടിസ്നേഹം കുറച്ചു ദിവസം കഴിഞ്ഞു മതി. ഇവനെ പേപ്പട്ടി കടിച്ചിട്ടുണ്ടോ എന്നൊരു സംശയം. കുറച്ചു ദിവസം കെട്ടിയിട്ടു നോക്കാം. വല്ലാണ്ട് സ്നേഹം പ്രകടിപ്പിക്കാനൊന്നും പോണ്ട. പേയുണ്ടെങ്കി നാലഞ്ചു ദിവസത്തിനുള്ളിലറിയാം."
"താൻ തന്റെ നായെ അഴിച്ചു വിടണ്ടാ ട്ടോ. ചെലപ്പോ അതിനും കിട്ടും."
"പേപ്പട്ടി എവിടെ?"
"അത് മ്മടെ ചെത്തുകാരൻ വാസൂനെ കടിച്ചു. നല്ല ആളെയാ കടിച്ചത്. ചേറ്റുകത്തിയെടുത്ത് ഒറ്റ വീശ്. പട്ടി രണ്ടു കഷണായി.
വാസ്വേട്ടൻ പൊക്കിളിനു ചുറ്റും ഇനജക്ഷനെടുക്കാൻ പോയേക്ക്വാ."

ബ്രൂണോ തെങ്ങിൻ ചുവട്ടിൽ കെട്ടിയിടപ്പെട്ടു. അവശനായ അവൻ ഒരു ദുരന്തചിത്രം പോലെ തല താഴ്ത്തി ഇരുന്നു. ഇടയ്ക്കവൻ ഒന്ന് കരഞ്ഞു. പ്രതികരണമെന്നോണം തൊഴുത്തിൽനിന്നു കൈസറിന്റെ കുരയുയര്ന്നു. കുറെ നേരം ഇറയത്തിരുന്നു ലില്ലിച്ചേടത്തി ബ്രൂണോയെ നോക്കിയിരുന്നു കരഞ്ഞു.

ബ്രൂണോയുടെ അവസ്ഥയിൽ കഷ്ടം തോന്നിയെങ്കിലും കൈസറിനെ ചങ്ങലകൊണ്ടു പൂട്ടിയിടാൻ നായർ മറന്നില്ല. ചങ്ങലയിൽനിന്നു മുക്തനായി ബ്രൂണോയ്ക്കരികിലെത്താൻ കൈസർ വെപ്രാളം കൂട്ടി. ബ്രൂണോ തലയുയർത്തി കൈസറിനെ ദൈന്യമായി നോക്കി.

"വേണ്ട്രാ.. നാലഞ്ചു ദിവസം കഴിയട്ടെ. അവനു കുഴപ്പമൊന്നും ഉണ്ടാവില്ല." നായര് കൈസറെ സമാധാനിപ്പിച്ചു.

പിറ്റേന്ന് ചേടത്തി പള്ളിയിൽ പോയപ്പോൾ ബ്രൂണോ ഒപ്പം പോകാൻ ബഹളം കൂട്ടി. നടക്കില്ലെന്നുകണ്ടപ്പോൾ കുട്ടികൾ കരയുന്ന ശബ്ദത്തിൽ അവൻ മോങ്ങി. ഉച്ചയ്ക്ക്, പ്ലേറ്റിലാക്കി ഒരു കമ്പുകൊണ്ട് മുന്നിലേയ്ക്കു നീക്കി വയ്ക്കപ്പെട്ട ഭക്ഷണം ഇത്തിരി കഴിച്ചു.

രണ്ടു ദിവസം ഇത് തന്നെ ആവർത്തിച്ചു. മൂന്നാം ദിവസം ഉച്ചയ്ക്ക് ബ്രൂണോയുടെ ഭാവം മാറി. സര്വ്വ ശക്തിയുമെടുത്ത് അവൻ കുരച്ചു വെപ്രാളം കാട്ടി.
ആളു കൂടി.

"പാവം, പേയിളകി ട്ടാ."
"ഉം. അതന്നെ. സംശയമില്ല."
"ഇനി പ്പോ എന്താ ചെയ്യാ?"
"കൊന്നു കളയണതാ നല്ലത്."
"എങ്ങിനെ?"
"ഇത്തിരി കാഞ്ഞിരത്തോലി ഇട്ടു തിളപ്പിച്ച ഇറച്ചി കൊടുത്താ മതി."
"ചില്ല് പൊടിച്ചു ചോറിലിട്ടു കൊടുക്കുന്നതാ ബെസ്റ്റ്."
"അതൊക്കെ നായ കക്കിക്കളയും. കാഞ്ഞിരം തന്നെയാ ബെസ്റ്റ്"
" കാഞ്ഞിരം വാര്യർടെ പറമ്പിലുണ്ട്"

അഭിപ്രായങ്ങളുടെ പ്രവാഹം.

"അവൻ ചാവുമ്പോ ചത്തോട്ടെ. വിഷം കൊടുക്കാൻ ഞാൻ ജീവിച്ചിരിക്കുമ്പോ സമ്മതിക്കില്ല." ചേട്ടത്തിയുടെ പ്രസ്താവനയ്ക്ക് മേൽ ജനം പിരിഞ്ഞു പോയി.

"പിന്നേ.. തള്ളയ്ക്കങ്ങിനെ പറയാം. ഞാനിന്നു രാത്രി അതിനു വെഷം കൊടുക്കും." കല്ലുവെട്ടുകാരൻ വേലായുധൻ കൂട്ടുകാരൻ ചന്ദ്രന്റെ ചെവിയിൽ പറഞ്ഞു.

രാത്രിയ്ക്കു പതിവിലേറെ ഇരുട്ടായിരുന്നു. ചെറിയ മഴചാറ്റലും. പൊതിഞ്ഞെടുത്ത ഇറച്ചിപ്പൊതിയുമായി അനക്കം കേൾപ്പിക്കാതെ വേലായുധനും ചന്ദ്രനും വറീതേട്ടൻറെ പറമ്പിൽ കയറി. കട്ടപിടിച്ച ഇരുട്ടിൽ അവര്ക്ക് പുറകിലായി രണ്ടു കണ്ണുകൾ വന്യമായി തിളങ്ങി. അടുത്ത നിമിഷം, അസാമാന്യ ശക്തിയോടെ എന്തോ വന്നിടിച്ച പോലെ ചന്ദ്രൻ തെറിച്ചു വീണു. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുമ്പ് വേലായുധനും ആക്രമിക്കപ്പെട്ടു. അസാമാന്യ കരുത്തുള്ള എതോ വന്യമൃഗത്തിന്റെ ആക്രമണം പോലെ ആയിരുന്നു അത്. ക്രൂരമായ മുരള്ച്ച മാത്രം അവിടെ മുഴങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുമ്പ് വന്ന വഴിയിലൂടെ അവർ തിരിച്ചോടി.

ഉറക്കമില്ലായ്മക്കിടയിൽ അസാധാരണമായ എന്തോ ശബ്ദം കേട്ട് ലില്ലിചേടത്തി ചെവി വട്ടം പിടിച്ചു. ഫാര്ഗോ ലോറി അടുത്ത കട്ടിലിൽ എതോ ചുരം കേറിക്കൊണ്ടിരിക്കുന്നു. തുറന്നിട്ട ജനലിലൂടെ ചേടത്തി തെങ്ങിൻ ചുവട്ടിലേയ്ക്കു നോക്കി. കട്ട പിടിച്ച ഇരുട്ടുനിടയിൽ ബ്രൂണൊയുടെ കണ്ണുകൾ അവർ കണ്ടു. ആരെങ്കിലും അവന്റെ അടുത്തുണ്ടോ?
തലയിണയ്ക്കടിയിൽ വച്ച ടോർച്ച് പരതിയെടുത്ത് അവർ തെളിയിച്ചു.

ഒരു നിമിഷം അവർ അമ്പരന്നു പോയി.
കെട്ടും കുരുക്കുമൊന്നുമില്ലാതെ ജനലഴികൾക്കപ്പുറത്ത് തൊട്ടുമുന്നിലായി ബ്രൂണോ!

ടോർച്ചിന്റെ വെട്ടത്തിനുമപ്പുറത്തു ചുകന്നൊരു നിറം മാറിയതും ഇരുട്ടില്നിന്നു രണ്ടു കണ്ണുകൾ തിളങ്ങുന്നതും അവർ കണ്ടു. ജനലഴികൽക്കിടയിലൂടെ കയ്യിട്ട് അവർ ബ്രൂണോയെ തലോടി.
"നീ എങ്ങോട്ടെങ്കിലും പോക്കോടാ.. ഇല്ലേൽ നാട്ടുകാര് നിന്നെ കൊന്നു കളയും."

അപ്പുറത്തെ പറമ്പിൽനിന്നു അമര്ത്തിയൊരു കുരയുയർന്നു. ബ്രൂണോ ചേട്ടത്തിയുടെ കൈകളിൽ ഒന്ന് മൂക്ക് മുട്ടിച്ചു. എന്നിട്ട് ഇരുട്ടിലേയ്ക്ക് നടന്നു.

പിറ്റേന്ന് രാവിലെ, ബ്രൂണോ കയറു പൊട്ടിച്ചു പോയ കാര്യം ചേടത്തി പറഞ്ഞറിഞ്ഞ് രാമൻ നായർ കൈസറിനെ നോക്കി. തന്റെ മേൽ അതിക്രമിച്ചു കയറിയ ഒരു സാങ്കല്പ്പിക ചെള്ളിനെ തിരഞ്ഞുകൊണ്ട്‌ തലേദിവസം പൂട്ടിയിട്ട ചങ്ങലയിൽ കൈസർ അലസമായി കിടപ്പുണ്ടായിരുന്നു!!

..........................................................................

തുടരും. തുടരണമല്ലോ :)

പഴയതുകൾ വായിക്കണം എന്നുള്ളവർക്ക്






http://animeshxavier.blogspot.in/2011/12/5.html

http://animeshxavier.blogspot.in/2014/08/6.html

Monday, June 29, 2015

മുട്ട്

ടക്  ടക് ടക്

വാതിലിൽ ആരോ മുട്ടുന്നത് കേട്ടാണ് എണീറ്റത്. ക്ളോക്കിൽ നോക്കി. ആറരയാകുന്നു. മുറിയിൽ വെളിച്ചം പരന്നു തുടങ്ങിയിട്ടുണ്ട്‌. 
വീട് മാറലിന്റെ ക്ഷീണത്തിൽ കിടന്നുറങ്ങുന്ന ഹേമ ഒന്നും അറിഞ്ഞ മട്ടില്ല. സാധനങ്ങൾ പഴയ വീട്ടില്നിന്നു  മാറ്റുന്നതിന്റെ പൊടിയും വിയര്പ്പും കാരണം രാത്രി മുഴുവൻ പാവം തുമ്മലായിരുന്നു. ഇന്ഹേലറും സ്പേസറും തലയിണയ്ക്കരികിലുണ്ട്. ക്ഷീണത്തിന് മരുന്നെന്നവണ്ണം കഴിച്ച രണ്ടു പെഗ് ബ്രാണ്ടി സമ്മാനിച്ച ഉറക്കത്ത്തിനിടയിലെപ്പോളോ പ്രാവ് കുറുകുന്ന പോലെ ഹേമ ശ്വാസം വലിക്കുന്നത് കേട്ടതായി ഒരോർമ്മ.

ടക്  ടക് ടക് 
വീണ്ടും വാതിലിൽ മുട്ട് തുടരുന്നു.
ആരാണാവോ രാവിലെത്തന്നെ. കോളിങ്ങ് ബെൽ അടിച്ചു കൂടെ.
എണീറ്റു.

അമ്മ രാവിലെ തന്നെ പൂജാമുറിയിൽ കയറിയിട്ടുണ്ട്. പുതിയ വീട് വാങ്ങുമ്പോൾ അമ്മയ്ക്ക് ആകെയുണ്ടായിരുന്ന ആഗ്രഹമായിരുന്നു പൂജാമുറി. പഴയ വീട്ടിൽ, ദൈവങ്ങൾക്കിടയിൽ അച്ഛന്റെ ചിത്രവും പ്രതിഷ്ടിച്ചു രാവിലെയും വൈകീട്ടും അതിനു മുന്നില് മണിക്കൂറുകളോളമിരുന്നാലേ അമ്മയ്ക്ക് സമാധാനമാവൂ. ഇവിടേയും അമ്മ പരിപാടി തുടങ്ങിയിട്ടുണ്ട്. പാവം, ഒന്നര വര്ഷം മുമ്പ് അച്ഛൻ പോയതിൽ പിന്നെ പുറം ലോകവുമായി വലിയ ബന്ധമൊന്നുമില്ല. ഒരു തരം ഏകാന്ത വാസം. ചിലപ്പോൾ ജനലും തുറന്നിട്ട്‌ അച്ഛന്റെ അസ്ഥിത്തറയിലേയ്ക്കു നോക്കി പിറുപിറുത്തോണ്ടിരിക്കുന്ന കാണാം. ഇവിടെ അത് പറ്റില്ലല്ലോ എന്നതായിരുന്നെന്നു തോന്നുന്നു ആ വീടു വിട്ടു പോരാൻ അമ്മയുടെ ഏറ്റവും വലിയ വിഷമം.
സാരമില്ല, എല്ലാം ശീലമായിക്കോളും.

ടക്  ടക് ടക് ..
"ദാ വരുന്നു.."
ബോൾട്ട് ഊരി വാതിൽ തുറന്നു.
ങേ .. ആരുമില്ല!
പുറത്തിറങ്ങി ചുറ്റും ഒന്ന് നടന്നു നോക്കി.
വാതിലിൽ മുട്ട് കേട്ടതാണല്ലോ.
തോന്നിയതാവുമോ?.
ഏയ്യ്.. അങ്ങിനെ വരാൻ വഴിയില്ലല്ലോ.
എന്തായാലും മുട്ടുമില്ല ആളുമില്ല.
അപ്പുറത്തെ വീട്ടിലെ പെണ്‍കുട്ടി മുറ്റത്ത് നടന്ന് പഠിക്കുന്നുണ്ട്.

"ഇവിടെ ആരേലും വന്നിരുന്നത് കണ്ടോ?"
അവൾ തലയുയാര്ത്തി നോക്കി ചിരിച്ചു. ചോദ്യം മനസിലായില്ലെന്നു തോന്നുന്നു.
"ഇവിടെ ആരോ വാതിലിൽ മുട്ടി. വാതിൽ തുറന്നപ്പോ ആളില്ല. മോള്  ആരേലും ഇവിടേന്നു പോകുന്നതു കണ്ടോ?"
"ഇല്ലല്ലോ അങ്കിളേ."
അപ്പോ തോന്നീത് തന്നെ.
തിരിഞ്ഞു നടന്നു.
നാളെ മുതൽ പത്രമിടാൻ പറയണം. കേബിൾ നേരത്തെ ശരിയാക്കിയിരുന്നു.അതുകൊണ്ട് വാര്ത്താ ചാനൽ കാണാം.

അകത്ത് മൊബൈൽ കരയുന്നത് കേട്ടാണ് തിരികെ പടി കയറിയത്. മുറിയിൽ ചെല്ലുമ്പോളേയ്ക്കും ഹേമ അതെടുത്തിട്ടുണ്ട്. മോളാണ്. ഇനി കുറച്ചു നേരം അമ്മേം മോളും അവരുടെ മാത്രം ലോകത്തിൽ മുഴുകട്ടെ.
'എന്റെ അന്വേഷണം പറഞ്ഞേക്കൂ' എന്ന് പറഞ്ഞ് അടുക്കളയിലേയ്ക്കു നടന്നു.
ചായ ഒരെണ്ണം ആയിക്കളയാം. ഹേമയ്ക്കും അത് ഇഷ്ടമാവും.
കെറ്റിലെടുത്ത് വെള്ളമൊഴിച്ച് ഗ്ഗ്യാസടുപ്പിനു മുകളിൽ വയ്ക്കുമ്പോൾ വീണ്ടും..
ടക് ടക് ടക് ..
ങേ.. ഇത് നേരത്തേ കേട്ട മുട്ടല്ലേ?
ചെവിയോർത്തു.
ഇല്ല.. അനക്കമില്ല.
തോന്നിയതാവും.
സ്റൌവ് തീ പിടിപ്പിച്ചു വീണ്ടും ഒന്നുകൂടെ കാതോർത്തു.
ഒന്നുമില്ല.
ചെവിയ്ക്കു വല്ല കുഴപ്പവുമുണ്ടോ?
പ്രായം കൂടി വരികയല്ലേ. മനസ്സിൽ ഈയിടെയായി അനാവശ്യചിന്തകളുടെ വേലിയേറ്റമാണ്. വീടുമാറ്റം അത്രേം പ്രശ്നമായിരുന്നു.  ''രണ്ടാഴ്ച കൂടുമ്പോൾ നാട്ടിൽ വരുന്ന നിനക്ക് ഇത്രേം നാള് കഴിഞ്ഞ പോലെ അങ്ങ് പോയാ പോരേ'' എന്ന ചോദ്യത്തിനെ, മോള്ടെ ഭാവിയും തനിക്ക് ദിവസവും വീട്ടില് വരാൻ കഴിയുന്നതിന്റെ സൗകര്യവും ഹേമയുടെ വലിവിന്റെ ചികിത്സയും ഒക്കെ നിരത്തി അമ്മയെ ഒന്ന് പറഞ്ഞ് മനസിലാക്കാൻ പെട്ട പാട്.
ഇപ്പോ എല്ലാം ഒന്നൊതുങ്ങി. അമ്മയ്ക്ക് ആ വീടും അച്ഛന്റെ അസ്ഥിത്തറയും വിട്ടു പോന്നതിൽ നല്ല വിഷമമുണ്ട്. കരച്ചിൽ തന്നെ ആയിരുന്നു. ലീവ് രണ്ടു ദിവസം കൂടി ഉണ്ട്. അതിനിടയിൽ അമ്മയെ ഒന്നുഷാറാക്കി എടുക്കണം.

ചായ പകർന്ന് റൂമിലേയ്ക്കു ചെല്ലുമ്പോൾ സംസാരം തീർന്നിട്ടുണ്ട്.
''ആഹ.. ചായയിട്ടോ.. !!''
''ഉം .. ഈ വീട്ടിലെ ആദ്യത്തെ ബെഡ് കോഫി എന്റെ വക.''
''എന്നും ആയിക്കോട്ടെ. ഹ ഹ..''
ചിരി വിടരുന്ന പ്രഭാതങ്ങൾ ദിവസം മുഴുവൻ ഉന്മേഷം നിറയ്ക്കും.സന്തോഷമായി. മോളുടെ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങുമ്പോൾ ഹേമ ഒരു പടക്കത്തിന് തിരി കൊളുത്തി മനസിലേയ്ക്കിട്ടു.
''വാതിലിൽ ആരെങ്കിലും മുട്ടിയോ?''
ങേ?
പടക്കത്തിന്റെ തിരി പുകഞ്ഞുകൊണ്ടിരിക്കുന്നു.
''എനിക്കാരോ വാതിലിൽ തട്ടുന്നത് കേട്ട പോലെ തോന്നി.''
''ഹേയ്.. നിനക്ക് തോന്നിയതാവും.''
തിരി കെട്ടു.

പക്ഷെ, അതൊരു തോന്നൽ മാത്രമാണെന്ന് പിറ്റേന്ന് പുലർച്ചയ്ക്ക് വാതിലിൽ മുട്ട് കേട്ട് ചാടിയെണീറ്റപ്പോൾ മനസിലായി.
വാതിൽ തുറന്നു നോക്കി. ശൂന്യം!

പടക്കത്തിന്റെ തിരി കെട്ടിട്ടില്ല.അത് പുകയുന്നുണ്ട്.

''ആരാ?'' എന്ന് ചോദിച്ച് ഹേമ ചുമലിൽ തൊട്ടപ്പോൾ ഒന്ന് ഞെട്ടി.
''ആരുമില്ല. മുട്ടിയതായി നമുക്ക് തോന്നിയതാവും. അല്ലെങ്കിൽ കാറ്റിൽ വല്ല ജനൽപ്പാളിയൊ മറ്റോ ഇളകിയതാവും. അല്ലെങ്കിൽ തന്നെ ഈ മണിയും കോളിങ്ങ് ബെല്ലും ഉള്ളപ്പോൾ ആരേലും വാതിലിൽ മുട്ടുമോ?
ഈ വീട്ടില് ഇനി വല്ല പ്രേത ശല്യമോ മറ്റോ?ഏയ്‌.. രാവിലെയോ?
ഹൃദയമിടിപ്പ്‌ കൂടുന്നതായി ഫീൽ ചെയ്യുന്നു. എന്തിന്.. എന്തിനാണിത്ര ടെൻഷൻ?
അത് വല്ല ജനൽപ്പാളിയൊ മറ്റോ അടഞ്ഞത് ആയിരിക്കും..

കഞ്ഞി കുടിക്കാനിരിക്കുമ്പോൾ അമ്മയെ ഒന്ന് ഉഷാറാക്കാൻ ഒരു പാഴ്ശ്രമം നടത്തി.
അമ്മ കൂടുതൽ ക്ഷീണിച്ച പോലെ തോന്നി. സ്ഥലം മാറിയുള്ള ഉറക്കത്തിന്റെയും വെള്ളം മാറി കുളിച്ചതിന്റെയും ഒക്കെ ആവണം.
"അമ്മേ, ഇന്ന് രാവിലെ അമ്മ വാതിലിൽ ആരോ മുട്ടുന്ന കേട്ടോ? ഇല അനങ്ങിയാൽ അറിയുന്ന ആളല്ലേ.."
"ഇല്ലല്ലോ."
ഹാവൂ.. സമാധാനം.

കൂടുതൽ സമാധാനത്തിന് എല്ലാ ജനവാതിലുകളും കുറ്റിയിട്ടിട്ടില്ലേ എന്ന് ഉറപ്പു വരുത്തിയാണ്  അന്ന് കിടന്നത്.

പക്ഷേ, സമാധാനത്തിന് ഒരു ദിവസം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ
പിറ്റേന്ന് രാവിലെ ജോലിയ്ക്ക് പോകാൻ സമയത്തിന് എഴുന്നേല്ക്കാൻ വച്ച അലാറത്തിനു മുമ്പേ
ടക് ടക് ടക് ടക്  വീണ്ടും ..!
ചാടിയെണീറ്റു.
പതിഞ്ഞ കാലടികളുമായി വാതില്ക്കലെയ്ക്ക് നീങ്ങുമ്പോൾ ഹേമ അടുക്കളയിൽനിന്നു വാതില്ക്കലെയ്ക്ക് വരുന്നുണ്ട്. ശബ്ദമുണ്ടാക്കരുത് എന്ന ആംഗ്യം കാണിച്ച്  പതിയെ വാതില്ക്കലെയ്ക്ക് നീങ്ങി.
പൂജാമുറിയിൽനിന്നുള്ള അമ്മയുടെ താഴ്ന്ന ശബ്ദമല്ലാതെ മറ്റൊന്നുമില്ല. ഒരനക്കവും കേള്ക്കാനില്ല.

മുഖത്തോടു മുഖം നോക്കി രണ്ടു പേരും കുറെ സംശയങ്ങൾ കൈമാറി. വാതിലിന്റെ പിടിയിൽ കൈ വച്ച നിമിഷം നടുക്കമുയര്ത്തിക്കൊണ്ട് വീണ്ടും..
ടാക് ടക്

ബോൾട്ട് വലിച്ച്ചൂരിയതും വാതിൽ തുറന്നതും ഒറ്റ സെക്കണ്ട് കൊണ്ടായിരുന്നു.
പക്ഷെ.. ആശ്ചര്യവും കുറെ ചോദ്യങ്ങളും ഉയർത്തിക്കൊണ്ട്  ശൂന്യത മാത്രം!

ഇതെന്ത് കഥ.
വിചിത്രമാണല്ലോ ഈ സംഭവം.
വാതിലൊക്കെ നന്നായി പരിശോധിച്ചു. ഒരു കാരണവും കണ്ടു പിടിക്കാനായില്ല.
"അമ്മ വാതിലിൽ മുട്ട് കേട്ടോ?"
ഓഫീസിലേയ്ക്ക് ഇറങ്ങാൻ നേരം അമ്മയോട് ചോദിച്ചു.
"നിനക്കിതു എന്തിന്റെ കേടാ.  മുമ്പും ചോദിക്കുന്ന കേട്ടല്ലോ."
ശോ.. കണ്‍ഫ്യൂഷൻ.

"പുലര്ച്ചയ്ക്ക് ചില ദേവിമാരുടെ തേർവാഴചയുണ്ട്  സാറേ, അതാവും. "ഓഫീസ് അറ്റണ്ടരുടെ വിവരണം.
"ആറരയ്ക്കോ? അതോന്നുമല്ല."
"അല്ലെന്ന് സാർ വിശ്വസിച്ചോ... പക്ഷേ, ഇതതുതന്നെ."
ഈശ്വരാ.. ഇനി അതാണോ?

ഏറ്റവും കൂടുതൽ ഉറക്കം കിട്ടാറുള്ള പുലർകാലങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ നഷ്ടപ്പെട്ടു. ഇപ്പോ ചെന്ന് നോക്കാൻ ഒരു പേടിയുമായി.

ശാസ്ത്രീയമായ വല്ല പ്രതിഭാസവുമാണൊ എന്നൊരു ചിന്തയും ഉയരാതിരുന്നില്ല. അടച്ചിട്ട മുറികൾക്കുള്ളിൽ സംഭരിക്കപ്പെടുന്ന ഉച്ഛ്വാസവായു മുകളിലേയ്ക്കുയർന്ന് അതിന്റെ മർദ്ദം എയര് ഹോളിലൂടെ പുറത്തേയ്ക്ക് പോകുമ്പോൾ.... എയ്യ്.. ഓരോ പൊട്ടത്തരങ്ങൾ ആലോചിച്ചു കൂട്ടുക എന്നല്ലാതെ.

വാതിൽമുട്ടിന്റെ അലോസരപ്പെടുത്തലുകളുമായി ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നു.ഹേമ അത് മൈന്ഡ് ചെയ്യാതായി.അമ്മ അത് കേട്ടിട്ടേ ഇല്ല എന്ന ഉത്തരവും ആവർത്തിച്ചുകൊണ്ടിരുന്നു.
എങ്കിലും ഈ മുട്ട്..
"നിനക്ക് തലയ്ക്കു വല്ല ഓളവുമുണ്ടോ? മുട്ടാത്രേ, മുട്ട്.." അമ്മ പിറുപിറുത്തു.
സത്യത്തിൽ തലയ്ക്ക് ഓളമുണ്ടോ? സ്വയം ചോദിച്ചു.

പക്ഷേ, ഈ മുട്ട്.
ആശങ്കയുടെ കരിമ്പടം പുതച്ചുകൊണ്ട് അതൊരു ഭീകരസത്വമായി നേർക്ക്‌ വന്നു നില്ക്കുന്നു.
ഭക്ഷണത്തിനു രുചി നഷ്ടപ്പെട്ടു. ജോലിയിൽ താല്പര്യം കുറഞ്ഞു. മൊത്തം ഒരു അസ്വസ്ഥത.

പെട്ടെന്ന് മനസ്സിൽ ഒരു വെള്ളിടി വെട്ടി.
അപ്പുറത്തെ വീട്ടിലെ പഠിക്കുന്ന കുട്ടി. അവളാണ് വില്ലത്തി.
അവളാണ് നാഗവല്ലി! യഥാര്ത്ഥ കുട്ടി അവിടെ പഠിക്കുന്നതായി കാണിക്കുമ്പോൾ നിമിഷനേരം കൊണ്ട് ഇവിടെ എത്തി മുട്ടിയിട്ടു പോകുന്നതാണ്. അത്തരം അവസ്ഥകളിൽ അവൾക്കു നമ്മുടെ ടൈമിംഗ് അളക്കാം. വാതിൽ തുറക്കുന്ന സമയം കൊണ്ട് തിരികെയെത്തി പഠിക്കുന്നതായി ഭാവിക്കാം.
ഈ ഡോക്ടർ സണ്ണീയോടാണ്  അവളുടെ കളി.

"ഹേമേ.. വാതിലിൽ മുട്ടിന് നാളെ തീരുമാനമാവും."
"എന്തേ?"
"ആളെ ഞാൻ ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു. ഇനി തെളിവു കൂടി വേണം. അത് നാളെ."
"ആരാ? പറയ്‌?"
"അത് നാളെ. ഇപ്പോ സസ്പെൻസിൽ ഇരിക്കട്ടെ."

പിറ്റേന്ന് അലാറം അടിക്കുന്നതിനു മുമ്പേ തന്നെ എണീറ്റു. മുകളിലെ ബെഡ് റൂമിൽനിന്ന് പുറത്തേയ്ക്കുള്ള ജനലിന്റെ കര്ട്ടന്  പുറകിൽ മറഞ്ഞു നിന്നു.
ആറു മണി.
അപ്പുറത്തെ വീട്ടിലെ വാതിൽ തുറന്നു. പാലും പത്രവും എടുത്തുകൊണ്ടുപോയി അകത്തു വച്ചത്തിനു ശേഷം കയ്യിൽ പുസ്തകവുമായി സിട്ടൗറ്റിൽ അവൾ..ആ പെണ്‍കുട്ടി.
നാഗവല്ലി!
ഭയങ്കര പഠിപ്പാണെന്നേ കാണുന്നവർ വിചാരിക്കൂ.
മനുഷ്യന്റെ മനസമാധാനം കളയുന്ന ജന്തു.
ആറരയാവാറാവുന്നു. ഇനി ഏതു നേരത്തും അത് സംഭവിക്കാം.
ഒരോ നിമിഷവും ഇഴഞ്ഞു നീങ്ങുമ്പോൾ. തനിക്കു വിയർക്കുന്നുണ്ടെന്നും ഹൃദയമിടിപ്പ്‌ ഉച്ച്ച്ചത്തിലാകുന്നുന്ടെന്നും അയാള് അറിഞ്ഞു.
കണ്ണു ചിമ്മാതെ.. ശ്വാസം വലിക്കുന്ന ശബ്ദം പോലും കേൾപ്പിക്കാതെ പെണ്‍കുട്ടിയെ തന്നെ നോക്കി നില്ക്കുമ്പോൾ.
ടക് .. ടക് .. ടക്..
കിടുങ്ങി പോയി.
അവൾ സിറ്റൌട്ടിൽ തന്നെ ഉണ്ട്!
വീണ്ടും ടക് .. ടക് ..
രോമങ്ങൾ പേടികൊണ്ട് എണീറ്റ്‌ നിന്നു.
ഭയം ഒരു വിറയലായി ശരീരത്തെ പുണരുന്നത് അയാളറിഞ്ഞു.
വേച്ച്‌ പോകുന്ന കാലുകളെ നിയന്ത്രിച്ച്‌ ഗോവണിയിറങ്ങുമ്പോൾ താഴെ ഹേമ ആകാംക്ഷയോടെ നില്പ്പുണ്ട്.
എന്തായി?
ശബ്ദം താഴ്ത്തി അവൾ ചോദിച്ചു.
മറുപടി പറഞ്ഞില്ല. പരാജിതന്റെ കുനിഞ്ഞ തലയ്ക്കുള്ളിൽ പേടിയുടെ കറുത്ത ചിറകുകൾ ചിറകടിച്ചുയർന്നു.
"പനിക്കുന്നുണ്ടോ?" നെറ്റിയിൽ കൈ മുട്ടിച്ച്, ഹേമ ചോദിച്ചു.
"സാരമില്ല." ശബ്ദത്തിൽ ഒരു വിറയൽ ഉണ്ടായിരുന്നോ.
"സുഖമില്ലെങ്കിൽ ഇന്ന് ലീവ് എടുക്ക്."
"ഏയ്‌. കുഴപ്പമില്ല. നീയ് കടുപ്പത്തിലൊരു ചായ താ."
തീർന്നു. എല്ലാ മനസമാധാനവും തീർന്നു.
"രണ്ടുമൂന്നു തട്ട് കേൾക്കുന്നതല്ലേ.. വേറെ ശല്യമൊന്നുമില്ലല്ലോ. എന്തിനാ അതിനൊക്കെ ഇത്ര ടെൻഷൻ?" ഹേമ സമാധാനിപ്പിച്ചു.
"വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടണ്ട. അല്ലേ തന്നെ പ്രഷർ ഇത്തിരി കേറി നിൽക്കുകയാ "
"ഹ്മ്.."

മുട്ട് പിറ്റേന്നും തുടർന്നു. പോയി നോക്കാൻ തോന്നിയേയില്ല. പേടി തന്നെ കാരണം.

അതിനു പിറ്റേന്ന്..
ടക് .. ടക്
ആവശ്യം പോലെ തട്ടട്ടെ..
പക്ഷേ, മുട്ടിന് പുറകെ കോളിംഗ് ബെൽ ശബ്ദിച്ചപ്പോൾ എഴുന്നേൽക്കാതിരിക്കാൻ കഴിഞ്ഞില്ല.

വാതിൽ തുറന്നു.
അക്കു..  അക്ഷര!
"മോളേ നീയെങ്ങിനെ.. ഈ നേരത്ത്. അതും വിളിച്ചു പറയാതെ. വഴി തപ്പി...?"
"ഓഹ്.. ഇതൊരു സർപ്രൈസ് അല്ലേ അച്ഛേ .. ഞാൻ നാലിന് ട്രെയിനിറങ്ങി. നേരം വെളുക്കുന്നതു വരെ സ്റ്റേഷനിൽ വെയിറ്റ് ചെയ്തു. ഒരു പ്രാവശ്യം വീടു നോക്കാൻ ഞാൻ വന്നിട്ടുള്ളതല്ലേ, ഓട്ടോയിൽ കയറി സ്ഥലം പറഞ്ഞു, ഗൂഗിൾ മാപ്പ് വച്ച് കറക്ടല്ലേ എന്ന് നോക്കി.... എത്തി! സോ സിമ്പിൾ."
ഹേമ അടുക്കളയിൽനിന്നു വന്ന് അന്തം വിട്ടു.
"അമ്മേ.. വായടയ്ക്ക്
ഹ ഹ.. എവിടെ നമ്മുടെ ഗ്രാൻഡ്‌മാ ?"
"നീ മുത്തശിയോടു ബഹളം വയ്ക്കാനോന്നും പോണ്ട. പൂജാമുറീലാ. എന്താ അകത്തു കയറാതെ ലോകകാര്യം. വന്നേ " ഹേമ ബാഗെടുത്തു.
"വീടിരിക്കുന്ന സ്ഥലം കൊള്ളാം ട്ടോ. ഞാൻ കുറച്ചു നേരം പുറത്ത് നിന്ന് നോക്കുകയായിരുന്നു. ചുറ്റും സ്ഥലവും പച്ചപ്പുമൊക്കെ കുറവാണെങ്കിലും കാം ആൻഡ്‌ ക്വയറ്റ് ആണ്. കിളിശബ്ദമോന്നുമില്ലെങ്കിലും ഒരു കാക്ക വാതിലിനു മുകളിലെ റിഫ്ലക്ഷൻ കണ്ടു അതിൽ കൊത്തുന്ന കണ്ടു".
"ങേ.. എപ്പോ? എങ്ങിനെ?"
"അച്ഛൻ അതിനു എന്തിനാ എക്സൈറ്റഡ് ആവുന്നത്? ദാ, വാതിലിനു മുകളിലെ ആ ഹാഫ് സർക്കിൾ ഷേയ്പ്പിൽ ചില്ലിട്ട ഭാഗം ഇല്ലേ, അവിടെ ഒരു കാക്ക ഇരുന്നു അതിന്റെ റിഫ്ലക്ഷനിൽ കൊത്തുന്നു. പാവം.. അത് വേറെ കാക്ക ആണെന്ന് വിചാരിച്ചു കാണും."

അപ്പോൾ അത് .. ആ മുട്ട് .. കാക്കയുണ്ടാക്കുന്നതായിരുന്നോ.
മനുഷ്യനെ വെറുതെ ടെൻഷനടിപ്പിക്കാനായിട്ട് ..

ആശ്വാസത്തിന്റെ മഞ്ഞുമല ഉരുകി തിളച്ചു കിടക്കുന്ന ലാവയ്ക്ക് മുകളിലേയ്ക്ക്.
ഹേമയുടെ മുഖത്ത് ഒരു കളിയാക്കി ചിരിയുണ്ടോ.
"ഇതിനെക്കുറിച്ച്‌ വല്യ വിശദീകരണം പറഞ്ഞ് ചമ്മിക്കരുത്.. "അകത്തേയ്ക്കു നീങ്ങുമ്പോൾ ഹേമയോട്  പതിയെ പറഞ്ഞു.
"ഹും .. നോക്കാം!"

പിറ്റേന്ന് നേരത്തേ എണീറ്റ്‌ മതിലിനു പുറത്ത് കടന്ന് മാറിനിന്നു. ഇവിടെ നിന്ന് നോക്കിയാൽ വാതിലും അതിന്റെ മുകൾ ഭാഗവും കാണാം. കാക്ക പറന്ന് വന്ന് പടിയുടെ മുകളിലിരിക്കുന്നതും പ്രതിബിംബത്തിൽ കൊത്തി നോക്കുന്നതും പിന്നെ, പതിയെ പറന്നു പോകുന്നതും കണ്ട് ചിരിച്ചു. ദേവിയുടെ തേർവാഴ്ചയും നാഗവല്ലിയും... ഹ ഹ. മനസിന്റെ ഓരോ സഞ്ചാരങ്ങൾ..

തുടർന്നുള്ള ദിവസങ്ങളിൽ ടക് ടക് എന്ന ശബ്ദം പ്രഭാതങ്ങളിൽ പുഞ്ചിരി വിടർത്തി. 'ആ ഗ്ലാസ് കൊത്തിപ്പോട്ടിച്ചു കളയുമോ ആവോ' എന്ന വേവലാതിയോടെ ഹേമ ഒന്ന് രണ്ട് ദിവസം പുറത്തുപോയി കാക്കയെ ആട്ടി പറഞ്ഞയച്ചു നോക്കി.

പക്ഷെ, പിറ്റേ ദിവസങ്ങളിലും കാക്ക തന്റെ കലാപരിപാടി തുടർന്നു.

അക്ഷര പതിനഞ്ചു  ദിവസം വീടിനെ ഉല്ലാസംകൊണ്ട് നിറച്ച് തിരികെ പോയി. മുത്തശ്ശിയെ പരമാവധി സന്തോഷവതിയാക്കുവാൻ അവൾ ശ്രമിച്ചു. അവൾ പോയതോടെ അമ്മ വീണ്ടും പൂജാമുറിയ്ക്കുള്ളിൽത്തന്നെയായി.

'കാക്കമുട്ട്' ക്രമേണ  ഒരു ദിനചര്യയായി. അത് കേള്ക്കാതെ ഒരു സുഖമില്ലാതായി.
ഏകദേശം സമയം അറിയാനുള്ള മാര്ഗ്ഗമായി. എന്തിന് അലാറം വയ്ക്കൽ വരെ ഉപേക്ഷിച്ചു.
അമ്മ ഈ മുട്ട് കേള്ക്കുന്നില്ല എന്ന് പറയുന്നത് എന്താണാവോ. ആ.. എന്തായാലും നല്ല തമാശയാണ് കാര്യം. ഓഫീസിൽ കുറച്ചു ദിവസം ചിരിയ്ക്കാൻ വകയായിരുന്നു.

ഒരു ദിവസം വൈകീട്ട്, ജോലി കഴിഞ്ഞ് വീട്ടിലെത്തി, പതിവുള്ള ചായ കുടിക്കുമ്പോൾ കഞ്ഞിപാത്രത്തിൽ പ്രിയപ്പെട്ട പ്ലാവിലക്കൊരണ്ടിയിളക്കി ചൂടാറ്റിക്കൊണ്ട് അമ്മ വിളിച്ചു.
"മധ്വോ.."
"എന്താമ്മേ.അമ്മയ്ക്കെന്തോ പറയാനുണ്ടല്ലോ. പറയ്, കേൾക്കട്ടെ."
"അത്..
ഞാൻ കേട്ടുറാ.."
"എന്ത്?"
"ഇന്ന് കാലത്ത്.. നീ പറയാറുള്ള മുട്ട്.. വാതിലില് .."
"ആ.. അമ്മയ്ക്ക് ഇപ്പോ മനസിലായില്ലേ ഞാൻ വെറുതെ പറഞ്ഞതല്ലെന്ന്."
"ഹ്മ്മ്.. ശര്യാ. എനിക്കെന്താന്നറീല്ല്യ. അത് കേട്ടപ്പോ മൊതല് വല്യ സന്തോഷം. പിന്നെ, ഉച്ചയ്ക്ക് അക്കു വിളിച്ച് കുറെ വര്ത്താനം പറയേം ചെയ്തു."

ഇവിടെ വന്നിട്ട് അമ്മ തന്നോട് ഇത്രേം സംസാരിക്കുന്നത് ആദ്യമായിട്ടാണ്.
സന്തോഷം. മനസ് നിറഞ്ഞു തുളുമ്പുന്നു.
ഉറങ്ങാൻ കിടക്കുമ്പോ ഹേമയോടു സന്തോഷം മറച്ചു വച്ചില്ല.

കാക്കമുട്ടു കേട്ടില്ലല്ലോ എന്ന ചിന്തയിലാണ് എണീറ്റത്. നേരം ആറ് നാല്പ്പത്. ഹേമ ചായയുമായി വന്നപ്പോൾ ചോദിച്ചു.
"കാക്കമുട്ടു നീ കേട്ടോ?"
"ഇല്ലല്ലോ. "
"ശോ.. അതെന്താണാവോ"
"ങ്ങക്ക് നല്ല വട്ടാണല്ലേ? ആദ്യം മുട്ട് കേട്ടിട്ട്.. ഇപ്പോ കേക്കാണ്ട് !"

കുറെ നേരം മുട്ടിനായി വെയിറ്റ് ചെയ്തു. നോ രക്ഷ.

വാതില് തുറന്ന് ന്യൂസ് പേപ്പര് എടുക്കാൻ പോകുമ്പോൾ ആ കാഴ്ച കണ്ട് ഞെട്ടി. മുൻപിലൂടെ പോകുന്ന ഇലക്ടിക്ക് കമ്പിയിൽ തൂങ്ങി, ഒരു കാക്കയുടെ വിറങ്ങലിച്ച ശരീരം.

അകാരണമായ ഒരു ഭീതി പെരുവിരലിൽനിന്നു മുകളിലേയ്ക്കരിചു കയറി

'ഹേമേ' എന്ന് വിളിച്ച് അകത്തേയ്ക്ക് കയറുമ്പോൾ അവൾ ആർത്തലച്ചോടി വന്നു നെഞ്ചിൽ വീണു.
"എന്തേ.. എന്ത് പറ്റി?"
പൂജാമുറിയിലേയ്ക്കു വിരൽ  ചൂണ്ടി ഹേമ പറഞ്ഞു.
"അമ്മ..
അമ്മ പോയി..."