Powered By Blogger

Tuesday, July 23, 2013

മിസ്സായി പോയ തുപ്പുകള്‍





1997
മഴ തിമിര്‍ത്തുപെയ്യുന്ന ഒരു കര്‍ക്കിടകമാസ രാത്രി.
സമയം പതിനൊന്നര കഴിഞ്ഞു കാണും.
ദൂരദര്‍ശനില്‍ ഏതോ ഹിന്ദി പ്രോഗ്രാം നടക്കുന്നുണ്ടായിരുന്നു. സീരിയലിനോടുള്ള താല്‍പര്യത്തേക്കാള്‍ അത് കഴിഞ്ഞ് വരാനുള്ള ഏതോ ഫുട്‌ബോള്‍ മാച്ച് ഉന്നം പിടിച്ച് നെല്‍സന്‍ ടിവിയ്ക്ക് മുന്നിലിരുന്നു. അപ്പുറത്തെ മുറിയില്‍ പെങ്ങള്‍ ഇരുന്ന് പഠിക്കുന്നുണ്ട്. അപ്പനും അമ്മയും ഉറക്കം കഴിഞ്ഞു. പുറത്ത്, കനം കൂട്ടിയും കുറച്ചും മഴ സിംഫണി തീര്‍ത്തുകൊണ്ടിരുന്നു.

ഫോണ്‍ ശബ്ദിച്ചു.

ഈ നേരത്ത്.. ആരാണാവോ. എന്ന് ചിന്തിച്ച് അങ്ങോട്ട് നടക്കാന്‍ തുടങ്ങുമ്പോളേയ്ക്കും പെങ്ങള്‍ വന്ന് ഫോണെടുത്തു."ആരാ?" എന്ന അപ്പുറത്തെ മുറിയില്‍നിന്നുള്ള അന്വേഷണത്തിന്, "അതു ചേട്ടനുള്ളതാ" എന്ന് പറഞ്ഞ് നിലീന ഫോണ്‍ നീട്ടി.

"സിന്ധുവാന്ന് തോന്നണു."

നെല്‍സന്റെ ഒരുമാതിരിപ്പെട്ട ഫ്രന്‍ഡ്‌സിനെയൊക്കെ അവള്‍ക്കറിയാം.

"എന്താണാവോ പാതിരായ്ക്ക്.." എന്ന ആത്മഗതത്തോടെ നെല്‍സന്‍ ഫോണ്‍ വാങ്ങി.

"ഹലോ.."
"ഹലോ."
"എന്താ സിന്ധൂ.. ശബ്ദം ഒരുമാതിരി ഇരിക്കുന്നേ. അസുഖം വല്ലതും?"
"ഏയ്. ഒന്നൂല്ല്യ."
"പിന്നെന്താ രണ്ടെണ്ണം കീറിയോ. ഫിറ്റായിട്ട് സംസാരിക്കുന്ന പോലെ. അനൂപോ?"
"ഇവിടെ ഉണ്ട്."
"എന്താണാവോ ഈ നേരത്ത് നമ്മളെ കുത്തിയെണീപ്പിക്കാന്‍ കാരണം?"
"ഒന്നൂല്ല്യ.. എനിക്ക് നിന്റെ സ്വരം അവസാനമായിട്ട് കേക്കണം ന്ന് തോന്നി."
"അതെന്താ ഞാന്‍ നാളെ തൊട്ട് മിണ്ടില്ലേ?!"
"അതല്ല.. കേള്‍ക്കാന്‍ ഞാനുണ്ടാവില്ല."
"നീയെവിടെപ്പോണ്?"
"ഞാന്‍ മരിക്കാന്‍ പോണ്."
"എന്തൂട്ട്?"
"അതെ, ഞാന്‍ സൂയിസൈഡ് ചെയ്യാന്‍ പോവാ. മുപ്പത്തിരണ്ട് ടാബ്‌ലെറ്റ് വിഴുങ്ങി. അതു കഴിഞ്ഞപ്പോ നിന്നെ ഓര്‍മ്മ വന്നു. ആത്മഹത്യ ചെയ്തവരുടെ ഡെഡ് ബോഡിയില്‍ തുപ്പണം ന്നൊക്കെ പറയണ ആളല്ലേ. നീ വന്ന് തുപ്പുമോ എന്നറിയണമല്ലോ."
"ഡീ.. നീ ഫോണ്‍ വച്ചേ. പാതിരായ്ക്ക് കണ കുണാന്ന് പറഞ്ഞ് കളിക്കാന്‍ നിക്കാ. പോയിക്കിടന്ന് ഉറങ്ങടീ." നെല്‍സന്‍ ശബ്ദം കൂട്ടി.
"പ്ലീസ്.. ഫോണ്‍ വെയ്ക്കല്ലേ. ബോധം പോകുന്ന വരെ എനിക്ക് സംസാരിക്കണം. നിന്നോട് സംസാരിച്ചിരുന്നാല്‍ മനസിന് ഒരു സുഖാ."
"എനിയ്ക്ക് വേറെ പണീണ്ട്. മോള് പോയി ഉറങ്ങ്." അവന്‍ ഫോണ്‍ കട്ട് ചെയ്തു.

"സിന്ധു തന്നെ അല്ലേ? അനൂപേട്ടന്റെ വൈഫ്? എന്താ പ്രശ്‌നം?" നിലീന ചോദിച്ചു.
"ഏയ് പ്രശ്‌നൊന്നുല്ല്യ. അവള്‍ക്ക് വട്ട്."
"ഞാന്‍ വിചാരിച്ചു ആശുപത്രിക്കേസു വല്ലോം ആവുംന്ന്. ഞാന്‍ ഉറങ്ങാന്‍ പോവാ."
"ഓ കെ.. രാവിലെ ഞാന്‍ എണീറ്റില്ലെങ്കിലൊന്നു വിളിച്ചേക്കണേ."
"ശരി." അവള്‍ പോയി.

നെല്‍സന്‍ കണ്‍ഫ്യൂഷനിലായി.
ഇനി അവള്‍ ശരിക്കും പില്‍സെടുത്ത് കഴിച്ച് കാണുമോ?
'ഏയ്. ഇതവള്‍ നമ്പറടിച്ചതല്ലേ!' സ്വയം സമാധാനിച്ചു.

സിന്ധു നെല്‍സന്റെ കൊളീഗാണ്. അതിലുപരി അനൂപിന്റെ ഭാര്യ. അനൂപ് കോളേജ് വരെ നെല്‍സന്റെ അയല്‍വാസിയായിരുന്നു. അമ്മയ്ക്ക് സ്ഥലം മാറ്റം വന്നപ്പോള്‍ അവര്‍ സ്ഥലം വിറ്റ് നഗരത്തിനടുത്ത് താമസമാക്കി. ഇപ്പോഴും രണ്ട് കുടുംബങ്ങളും തമ്മില്‍ നല്ല ബന്ധത്തിലാണ്. രണ്ട് വര്‍ഷം മുമ്പായിരുന്നു അനൂപിന്റേയും സിന്ധുവിന്റേയും വിവാഹം. അതും പ്രേമവിവാഹം! കുറേയേറെ പ്രശ്‌നങ്ങള്‍ ഉണ്ടണ്ടാക്കിയതിനുശേഷമായിരുന്നു അത് നടന്നത്. ഇപ്പോള്‍ ഒരു കുട്ടിയായി. സിന്ധുവിന്റെ വീട്ടുകാര്‍ ഇപ്പോഴാണ് ഒന്ന് അയഞ്ഞു വരുന്നത്. നെല്‍സന് നഗരത്തില്‍ ജോലിയായപ്പോള്‍ മുതല്‍ പഴയ ചങ്ങാതിമാര്‍ വീണ്ടും ഒന്നിച്ചു. സിന്ധു അങ്ങിനെ നെല്‍സന്റെ വീട്ടിലെ പരിചയക്കാരിയായി. എന്തിന്, 'പ്രേമിച്ച് കെട്ടുകയാണെങ്കില്‍ ഇങ്ങിനത്തെ കുട്ടികളെ വേണം കെട്ടാന്‍' എന്ന് നെല്‍സന്റെ അമ്മയെക്കൊണ്ട് പോലും പറയിച്ച മിടുക്കി.

പകുതി ടിവിയിലും പകുതി ചിന്തയിലും മുഴുകിയിരിക്കുമ്പോള്‍ വീണ്ടും ഫോണ്‍ ശബ്ദിച്ചു.
ചെന്നെടുത്തു. സിന്ധു തന്നെ.

"നിനക്ക് വേറെ ഒരു പണീമില്ലേ.." എന്ന് പറയാനാഞ്ഞ നെല്‍സനെ തളര്‍ത്തിക്കൊണ്ട് ഒരു തേങ്ങലാണ് ആദ്യം കേട്ടത്.
"പ്ലീസ്.. ഫോണ്‍ കട്ടു ചെയ്യല്ലേടാ.. പ്ലിസ് എന്തെങ്കിലും പറയ്.. എനിക്ക്.. എനിക്ക് സംസാരിച്ചുകെണ്ടിരിക്കണം, നീ പറയ്.. പ്ലിസ്... പ്ലിസ്.."
"അനൂപ് എവിടെ?" സമചിത്തത കൈവിടാതെ അവന്‍ ചോദിച്ചു.
"അവരൊക്കെ താഴ്യാ.. ഞാന്‍ മോളിലാ." ബലമില്ലാത്ത ശബ്ദത്തില്‍ മറുപടി വന്നു.
"എന്താ നിന്റെ പ്രശ്‌നം? എന്നോട് കാര്യം പറയ്."
"ന്നെ.. വേണ്ട. ആര്‍ക്കും." ഏങ്ങലിന്റെ അകമ്പടി കേട്ടു. "അപ്പോ പിന്നെ ഞാന്‍ മറ്റുള്ളവര്‍ക്ക് ഭാരമായിട്ട് എന്തിനാ."
വാക്കുകള്‍ വിക്കി വിക്കി, ആയാസപ്പെട്ടാണ് പറയുന്നത്.

"ആരാ നിന്നോട് ഇതൊക്കെ പറഞ്ഞത്? വെറുതേ ഓരോന്ന് ചിന്തിച്ച് കൂട്ടാതെ പോയി കിടന്ന് ഉറങ്ങ്."
"ഹ്മം.. ഉറങ്ങാന്‍ പോവാ. അവസാനത്തെ ഉറക്കം."
"നീ തമാശ പറയല്ലേ, സിന്ധൂ. നമുക്ക് നാളെ രാവിലെ സംസാരിക്കാം."
"പ്ലീസ്.. ഫോണ്‍ വെയ്ക്കല്ലേ. ഞാന്‍ പറഞ്ഞതൊക്കെ സത്യാ.. ഞാന്‍, ഞാന്‍ പോവാ.. നീ എന്നേം തുപ്പ്വോ?"

അവളുടെ വാക്കുകള്‍ ഇഴഞ്ഞു തുടങ്ങി. ആ ശബ്ദത്തില്‍ മരണത്തിന്റെ മരവിപ്പ് പടരുന്നത് അവനറിഞ്ഞു.
ഇവള്‍ പറയുന്നത് സത്യമാണ്. പില്‍സ് കഴിച്ചിട്ടുണ്ട്.
ദൈവമേ.. അടിമുടിയൊരു വിറയലിനൊപ്പം നെല്‍സണ്‍ വിയര്‍ത്തു. പേടിയെന്ന വികാരം ഇലക്ട്രിക് ഷോക്ക് പോലെ അവനെ കീഴടക്കി.
ഫണം വിരിച്ചു നില്‍ക്കുന്ന ഒരു പാമ്പാണ് കയ്യിലിരിക്കുന്നതെന്ന് തോന്നിയ മാത്രയില്‍ നെല്‍സണ്‍ ഫോണ്‍ കട്ട് ചെയ്തു.
വീണ്ടും ഒന്നു കൂടി ചെവിയില്‍ വച്ചു.
സിന്ധുവിന്റെ ശബ്ദം അപ്പോഴും അതിലൂടെ കേള്‍ക്കുന്നുണ്ടായിരുന്നു.
പതിയെ, റിസീവര്‍ എടുത്ത് മാറ്റി വച്ചു.
ഫോണ്‍ മൂടി വയ്ക്കുന്ന ഫ്‌ളാനല്‍ കൊണ്ട് റിസീവര്‍ മൂടി വച്ച് സെറ്റിയില്‍ പോയിരിക്കുമ്പോള്‍ ഹൃദയം പടപടാന്ന് ഇടിക്കുന്നത് അവന്‍ അനുഭവിച്ചു.
സിന്ധു ടാബ്‌ലെറ്റ്‌സ് കഴിച്ചിട്ടുണ്ടെന്ന് ഉറപ്പായിക്കഴിഞ്ഞു. പുറത്ത് കോരിച്ചൊരിയുന്ന മഴയുടെ തണുപ്പിലും നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നുണ്ടെന്നവനറിഞ്ഞു.

എന്താ ഇനി ചെയ്യാ?
സിന്ധു എന്താണാവോ പെട്ടെന്നിങ്ങനെ..
വല്ല സൗന്ദര്യപ്പിണക്കവും ഉണ്ടായിക്കാണും.
എന്നാലും ഇന്ന് ഓഫീസില്‍ കണ്ടപ്പോള്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലല്ലോ..
ഈ കുരിശ് ചത്തു പോവുമോ?
മുപ്പത്തിരണ്ട് സ്‌ലീപ്പിംഗ് പില്‍സൊക്കെ തിന്നാല്‍ മരിക്കില്ലേ?
ഇവള്‍ക്കേത് നേരത്താണാവോ എന്നെ വിളിക്കാന്‍ തോന്നിയത്.. അടങ്ങാനായിട്ട്
അനൂപിനെ എങ്ങിനെ ഈ അവസ്ഥ അറിയിക്കും?
ഇത് എന്നെ പറ്റിക്കാനുള്ള കലാപരിപാടി ആണോ?
പറയാന്‍ പറ്റില്ല. അതിനും സാധ്യതയുണ്ട്.

നൂറായിരം ചോദ്യങ്ങളും ചിന്തകളും തേനീച്ചകളേപ്പോലെ തലയ്ക്ക് ചുറ്റും വട്ടം കറങ്ങി.

ടിവിയില്‍ ഫുട്‌ബോള്‍ തുടങ്ങുകയാണ്. നോട്ടം അതിലേയ്ക്കും മനസ് ചിന്താലോകത്തുമായി ഒന്നും ചെയ്യാനില്ലാത്തവനേപ്പോലെ കുറച്ചു നേരം ഇരുന്നു.

അനൂപിനെ വിളിക്കാം. അവനെടുക്കുമ്പോള്‍ സിന്ധു എവിടെയെന്ന് ചോദിക്കാം. അല്ല, എന്നെ പറ്റിക്കാനുള്ള വിളിയായിരുന്നെങ്കില്‍ രണ്ടും ചേര്‍ന്നുള്ള കളിയായിരിക്കും. എങ്കില്‍ ചെകിടത്ത് ഒന്ന് പൊട്ടിച്ചിട്ടേ നാളെ വര്‍ത്താനമുള്ളൂ.

ഫോണിനടുത്തേയ്ക്ക് നീങ്ങുമ്പോള്‍ നെല്‍സന്റെ മനസില്‍ ആത്മവിശ്വാസമായിരുന്നു.
റിസീവര്‍ മെല്ലെ ചെവിയിലേയ്‌ക്കെടുത്തു വച്ചു.

"പ്ലീസ്.. എന്തെങ്കിലും.. പ റ യ്.." എന്ന നേര്‍ത്ത ശബ്ദം അവന്റെ എല്ലാ കരുത്തിനേയും ചോര്‍ത്തിക്കളഞ്ഞു.

ഉറപ്പായി.
അര മണിക്കൂറായിട്ടും സിന്ധു വച്ചിട്ടില്ല. ശബ്ദം അബോധാവസ്ഥയിലെ സംസാരം പോലെ ആയിക്കഴിഞ്ഞു.
മരണമാണ് അവള്‍ക്കരികില്‍. അതറിയാവുന്ന മറ്റൊരാള്‍ താന്‍ മാത്രമാണ്.
എന്ത് ചെയ്യും?

കയ്യില്‍ അമ്മിക്കുഴയുടെ ഭാരമായി ഫോണിന്റെ കനം വര്‍ദ്ധിക്കുന്നത് അവനറിഞ്ഞു.
ഫോണ്‍ കട്ട് ചെയ്ത് സെറ്റിയിലേയ്ക്ക് തിരികെ നടക്കുമ്പോള്‍ അവനാകെ തളര്‍ന്നു പോയിരുന്നു.

ചിരിച്ചുല്ലസിക്കുന്ന കുഞ്ഞുവാവയുടെ മുഖവും സിന്ധുവിന്റെ പ്രസരിപ്പും അനൂപിന്റെ ശബ്ദവും മനസില്‍ തെളിഞ്ഞു.

''നെല്‍സാ, ഓഫീസിലൊന്നു കെയര്‍ ചെയ്‌തേക്കണേടാ. എന്തിലെങ്കിലും എന്‍ഗേജ്ഡ് ആക്കിയാല്‍ മതി''
''ആ കാര്യത്തില്‍ നീ പേടിക്കണ്ട. ഒരു മിനിട്ട് സമയം സിന്ധൂന് വെറുതെയിരിക്കാന്‍ കിട്ടില്ല!''

പ്രസവത്തോടെ സിന്ധു മാനസികമായി പ്രശ്‌നത്തിലായിരുന്നു. അപൂര്‍വ്വമായി സംഭവിക്കുന്ന ഒരു ഡിസോര്‍ഡര്‍. കുറച്ചു നാള്‍ കുട്ടിയെപ്പോലും മൈന്‍ഡ് ചെയ്യാതെ ഇരുന്നു. 'കുറച്ചു കാലം കൊണ്ട് ശരിയാവും. സ്‌നേഹവും പരിചരണവും കൊടുക്കുക. ട്രൈക്ക കഴിക്കുക.' ഡോക്ടര്‍ പറഞ്ഞു. അഞ്ചാറു മാസം കഴിഞ്ഞപ്പോളേയ്ക്കും ഒരു വിധം ഓര്‍ഡറായി. ട്രൈക്ക ഡോസ് കുറച്ചു. അപ്പോളാണ് താന്‍ വര്‍ക്ക് ചെയ്യുന്ന ഓഫീസില്‍ ഒരു ജോലി ഒഴിവു വന്നതും സിന്ധുവിനെ ജോലിക്ക് ജോയിന്‍ ചെയ്യിച്ചതും.

ഓഫീസില്‍ എല്ലാവരുടേയും ഇഷ്ടപ്പട്ട സഹപ്രവര്‍ത്തകയാണ് സിന്ധു.
വീട്ടിലും ഇപ്പോള്‍ ഓകെ. ഏറ്റവും മൈല്‍ഡ് ഡോസ് മരുന്നേ കഴിക്കുന്നുള്ളൂ. അതും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍ത്താം എന്ന് ഡോക്ടര്‍ പറഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്.
എന്നിട്ട് ഇപ്പോള്‍....

ആലോചിക്കും തോറും തല പെരുത്തു വരുന്നു.
ടിവിയില്‍ ഫുട്‌ബോള്‍ ഇടവേളയിലാണ്.
സമയം നോക്കി. ഒന്നരയാവുന്നു.
ഫോണ്‍ വീണ്ടുമെടുത്ത് നോക്കി. കട്ട് ചെയ്തിട്ടില്ല. അപ്പുറത്ത് ഇടയ്‌ക്കോരോ ഞരക്കം കേള്‍ക്കാം.
എന്തു ചെയ്യും?
എന്തു ചെയ്യണം?

അനൂപിന്റെ ചുറ്റുവട്ടത്ത് താമസിക്കുന്ന ആരുടേയും ഫോണ്‍ നമ്പര്‍ അറിയില്ല.
പോയി പറയേണ്ടി വരും.
എങ്ങിനെ? പെരുമഴയത്ത് മൂന്നുകിലോമീറ്റര്‍ നടന്ന് സെന്ററിലെത്തിയാല്‍ തന്നെ ഈ നേരത്ത് ബസ് കിട്ടില്ല. കിട്ടിയാല്‍ തന്നെ മുക്കാല്‍ മണിക്കൂര്‍ യാത്രയുണ്ട് നഗരത്തിലേയ്ക്ക്.
ആശയക്കുഴപ്പം, അസ്വസ്ഥത....
ടിവിയും ലൈറ്റും ഓഫാക്കി സെറ്റിയില്‍ തന്നെ ഇരുന്നു.
വീട്ടില്‍ പറഞ്ഞാലോ?
വേണ്ട. ഒന്നും സംഭവിച്ചില്ലെങ്കില്‍ നാണക്കേടാവും. സംഭവിച്ചാലും ആകെ പ്രശ്‌നമാവും. സിന്ധു വിളിച്ചത് നിലീന കേട്ടിട്ടുണ്ട്.
നിസ്സഹായതയുടെ മുമ്പില്‍ കീഴടങ്ങി നെല്‍സന്‍ ഇരുട്ടിലിരുന്നു.
എപ്പോഴോ ഉറങ്ങിപ്പോയെന്നു തോന്നുന്നു. ഞെട്ടിയെണീറ്റ് ലൈറ്റിട്ടു.
അഞ്ചുമണിയാവുന്നു.
ചാടിയെണീറ്റ് ടോയ്‌ലെറ്റില്‍ പോയി. കുളിയും പല്ലുതേപ്പും കഴിഞ്ഞിറങ്ങുമ്പോള്‍ അടുക്കള സജീവമായിട്ടുണ്ട്. അമ്മ, ചോറിനുള്ള അരി കഴുകിയിടുന്നു. അതു തിളച്ചാല്‍ രണ്ട് ചകിരിപ്പൊളി അടുപ്പില്‍ തിരുകി ആളൊരിത്തിരി കൂടി മയങ്ങും.

"എനിക്കൊരു അത്യാവശ്യമുണ്ട്. ഇറങ്ങ്വാ.."
"എന്തേ? .... ചായ വേണോ?"
"ഏയ്, വേണ്ട."
ഇറങ്ങി ഓടി.
അഞ്ചരയ്ക്കുള്ള ആദ്യ ബസ് തന്നെ കിട്ടി.
ആറേകാലിന് സ്റ്റാന്‍ില്‍നിന്ന് ഓട്ടോയില്‍ കയറുമ്പോള്‍ ഒരേ ലക്ഷ്യം മാത്രം. ഉഷസ്സ് - അനൂപിന്റെ വീട്.

ജംഗ്ഷനില്‍നിന്ന് അനൂപിന്റെ വീട്ടിലേയ്ക്കുള്ള വഴിയിലേയ്ക്ക് കയറുമ്പോള്‍ പറഞ്ഞു..
"ഇവിടെ നിര്‍ത്തിക്കോ"

മുന്നില്‍ കാണുന്ന വഴിയിലൂടെ നൂറുമീറ്ററോളം നടന്ന് ലെഫ്റ്റ് തിരിഞ്ഞ് മൂന്നാമത്തെ വീട്. അതിനെന്തിനാ ഞാന്‍ ഇവിടെ നിര്‍ത്താന്‍ പറഞ്ഞത്?
താന്‍ തന്നെയാണോ പറഞ്ഞതെന്ന സംശയത്തില്‍ നെല്‍സന്‍ സ്വയം നോക്കി.
ഓട്ടോ നിന്നു.

കൂലികൊടുത്ത് മുന്നോട്ട് നടക്കുമ്പോള്‍ ഉള്ളില്‍നിന്നൊരു സ്വരമുയര്‍ന്നു.
''എന്താ പരിപാടി?''
''അനൂപിനെ വിളിച്ച് കാര്യം പറയണം.''
''എന്നിട്ട്?''
''എന്നിട്ട്....''
''നീ ഇതെങ്ങിനെ അറിഞ്ഞു എന്ന ചോദ്യത്തിനെ എങ്ങിനെ നേരിടും? നിന്നെ വിളിക്കാന്‍ എന്താ കാരണം എന്ന ചോദ്യമോ? സിന്ധു മരിച്ചിട്ടുണ്ടെങ്കില്‍ എന്തായിരിക്കും അവസ്ഥ?'
'ദൈവമേ.. അങ്ങിനെയൊന്നും ഞാന്‍ ചിന്തിച്ചിട്ടേയില്ല.''
''അവളുടെ വീട്ടുകാര്‍ കേസ് കൊടുക്കും. ഉറപ്പ്. അല്ലെങ്കില്‍ തന്നെ ക്രിമിനല്‍ കേസാവും. നീ തൂങ്ങും അത് അതിലേറെ ഉറപ്പ്.''

ഒരൊറ്റ നിമിഷം.. നെല്‍സന്‍ നിന്നു.
റോഡില്‍ ആരുമില്ല.
ഒന്നും സംഭവിക്കാത്ത മട്ടില്‍ തിരിഞ്ഞു നടക്കുമ്പോള്‍ ഭീരുത്വം ഉള്ളില്‍ കൊടിവീശിച്ചിരിച്ചു.

എങ്ങിനെയൊക്കെയോ സമയം കഴിച്ചുകൂട്ടി ഓഫീസില്‍ ചെന്നു കയറി. തലയ്ക്ക് ആകെയൊരു മന്ദത. സമയമായിട്ടും സിന്ധു വന്നിട്ടില്ല.

ഓരോ ഫോണ്‍ബെല്ലുകളും നാഴികമണിയില്‍ കൂടം കൊണ്ടടിക്കുന്നതു പോലെയാണ് മുഴങ്ങുന്നത്.
എപ്പോഴെങ്കിലും തന്റെ അഭിനയം പൊളിക്കുന്ന ഒരു ഫോണ്‍കോള്‍ വന്നേക്കുമെന്ന് ഭയന്ന് അവനിരുന്നു.
ഇടയ്ക്ക് പുറത്ത് പോവേണ്ടി വന്നപ്പോള്‍ അനൂപിന്റെ വീടുവഴി പോയി നോക്കിയാലോ എന്നു ചിന്തിച്ചെങ്കിലും ''പൊട്ടത്തരം കാണിക്കല്ലേടാ, മണ്ടാ' എന്ന ഉള്‍വിളിയില്‍ ആ ശ്രമം ഉപേക്ഷിച്ചു.

''എന്തിന് ടെന്‍ഷനടിക്കണം? നിന്റെ ആരാ അവള്‍? ചുമ്മാ മനസ് പുണ്ണാക്കാതിരിക്കൂ..''
''അതല്ല.. ഞാന്‍ ഇത്രേം അറിഞ്ഞിട്ട്...''
''അറിഞ്ഞു ശരി.. ഇടപെടാന്‍ പറ്റിയില്ല. ആരേലും ചോദിച്ചാല്‍ തമാശയ്ക്കാണെന്നാ കരുതിയത് എന്നു വേണേല്‍ പറഞ്ഞോ.''
മനസാക്ഷിക്കുള്ളില്‍ നടന്ന വടംവലികളില്‍ സ്ഥലകാലബോധം മറന്ന് അവനിരുന്നു.

''നെല്‍സന് ഒരു കോള്‍'' എന്ന വിളി കേട്ടപ്പോള്‍ ഉള്ളിലെ കിടുക്കം ഞെട്ടലായി പുറത്തു വന്നു.'

''ഹലോ..'' ചെറിയൊരു വിക്കല്‍ ശബ്ദത്തിനുണ്ടായോ.. ഏയ്.
''എടാ.. ഞാനാ. അനൂപ്. നീ മെട്രോ വരെ ഒന്നു വരാമോ. വിശേഷം ഇവിടെ എത്തിയിട്ട് പറയാം.''

പറയാനുള്ള വിശേഷം എന്താണെന്ന് അറിയാം. പ്രതികരണം എങ്ങിനെയാവണമെന്ന് പ്ലാനിങ്ങ് നടത്തി.

ഓഫീസില്‍ പറഞ്ഞ് ഇറങ്ങി.
മെട്രോ ഹോസ്പിറ്റലിനു മുന്നിലെ പാര്‍ക്കിംഗ് സ്‌പെയ്‌സില്‍ അനൂപ് നില്‍ക്കുന്നുണ്ട്.
'' എടാ, സിന്ധു കുറച്ച് പില്‍സെടുത്ത് വിഴുങ്ങി.''
''എപ്പോ?'' എങ്ങിനെയാണ് അത് തിരിച്ച് ചോദിച്ചതെന്ന് മനസിലായില്ല. തന്റെ മുഖത്ത് താനറിയാതെ അമ്പരപ്പിന്റെ ഭാവം കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ടെണ്ടെന്ന് നെല്‍സന് അറിഞ്ഞു.

''ഇന്നലെ രാത്രി.. ചെറിയ ഒരു ഉടക്ക് ഞങ്ങള്‍ തമ്മിലുണ്ടായി. ചെറുത്. ഇത്രയ്ക്ക് പ്രശ്‌നം ഉണ്ടാവുമെന്ന് കരുതിയില്ല.ഒരു രണ്ടരയ്ക്ക് ഞാന്‍ മുകളില്‍ പോയി നോക്കിയപ്പോളാ സംഭവം മനസിലായത് അപ്പോ തന്നെ ഇങ്ങ് കൊണ്ട് പോന്നു. കുഴപ്പമില്ല. റൂമിലേയ്ക്ക് മാറ്റി. വേറൊരു കാര്യം. സിന്ധൂന്റെ അച്ഛനും അമ്മേം വന്നു, സംസാരിച്ചു. നീ വാ.''

നെല്‍സന്‍ യാന്ത്രികമായി അനൂപിനെ പിന്തുടര്‍ന്നു.
അകത്ത്, കിടക്കയില്‍ സിന്ധു മയങ്ങിക്കിടക്കുന്നു. അവളുടെ അചഛനും അമ്മയുമുണ്ട്. പരിചയപ്പെട്ടു.

''ഹോ.. അപ്പോള്‍ കയറി നോക്കാന്‍ തോന്നിയില്ലെങ്കില്‍...'' എന്നൊക്കെ പറയുമ്പോള്‍ തനിക്കൊരു ചാഞ്ചല്യവുമില്ലെന്ന് നെല്‍സന്‍ തിരിച്ചറിഞ്ഞു.

കാന്റീനില്‍നിന്ന്  ചായ വാങ്ങിച്ച് കൊണ്ടു വരുമ്പോള്‍ ഒരു ഫോണ്‍കോളും തനിക്ക് വന്നിട്ടേയില്ലെന്നു തന്നെയാണ് എപ്പോള്‍ ചോദിച്ചാലും മനസ് പറയാന്‍ പോകുന്നതെന്ന് നെല്‍സന് തീരുമാനമാനിച്ചുറച്ചു.

''സിന്ധുവിനെ ടെന്‍ഷനടിപ്പിക്കരുത്. കഴിഞ്ഞതിനെക്കുറിച്ച് ഒന്നും പറയരുത്. പരമാവധി സന്തോഷം മാത്രം കൊടുക്കണം.." ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി അവരുടെ ബന്ധുക്കളുടെ മുമ്പില്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയുടെ ഒരു പ്രദര്‍ശനവും കൂടി നടത്തി.

ഇനി ആകെ ഒരു പ്രശ്‌നം സിന്ധുവിനെ ഫെയ്‌സ് ചെയ്യല്‍ മാത്രമാണ്.
തലേന്നത്തെ ഫോണ്‍വിളിയെക്കുറിച്ച് പറഞ്ഞാല്‍, ''എപ്പോ, എനിക്കൊന്നും വിളിച്ചില്ലല്ലോ '' എന്നു പറഞ്ഞാലോ? അതൊക്കെ അപ്പോള്‍ തോന്നുന്നത് ചെയ്യാം. ഇത്രേം അഭിനയിക്കാമെങ്കില്‍ പിന്നെ!

വൈകീട്ട്, വിളറിയ ചിരിയുമായി സിന്ധു കണ്ണുതുറന്നപ്പോള്‍ അനൂപിനൊപ്പം നെല്‍സനുമുണ്ടായിരുന്നു.

''സോറി..'' അനൂപിനോട് സിന്ധു പറഞ്ഞു.
''തുപ്പാനുള്ള അവസരം മിസ്സായി ല്ലേ നെല്‍സാ..''

ആണിയടിക്കിടയില്‍ ചുറ്റിക തെറ്റി കയ്യില്‍ കൊണ്ടതു പോലെ ഒരു കാലത്തും മാറാത്ത മുറിവായി ആ വാചകം വിങ്ങിക്കൊണ്ടിരുന്നു.

''തുപ്പാനുള്ള അവസരം മിസ്സായി ല്ലേ നെല്‍സാ..''

വര്‍ഷങ്ങളെത്ര കഴിഞ്ഞു.
ആത്മ വഞ്ചനയുടെ കൊടുമുടികള്‍ യാതൊരു പ്രശ്‌നവുമില്ലാതെ കയറുമ്പോളും സിന്ധു പറഞ്ഞ ആ വാചകം മാത്രമാണ് അല്‍പ്പമെങ്കിലും അലട്ടിയിട്ടുള്ളത്.

''തുപ്പാനുള്ള അവസരം മിസ്സായി ല്ലേ നെല്‍സാ..''

എല്ലാം അഭിനയമാണ്. ജീവിതം മുഴുവന്‍..
സ്വയം തുപ്പാനുള്ള അവസരമാണ് ഓരോ നിമിഷവും.
പക്ഷേ, എല്ലാം മിസ്സായി പോകുന്നു.



ചുമലില്‍ ആരോ സ്പര്‍ശിച്ചുവെന്ന് തോന്നിയപ്പോഴാണ് ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍നിന്ന് നെല്‍സന്‍ കണ്ണ് തുറന്നത്.
കറങ്ങുന്ന ഫാനിനും തുള്ളിയായി വീഴുന്ന ഡ്രിപ്പിനുമിടയില്‍ അവര്‍......   - അനൂപും സിന്ധുവും.
അഞ്ചാറു വര്‍ഷം മുമ്പ് കണ്ടതിനേക്കാള്‍ കുറേ മാറ്റങ്ങള്‍.
അനൂപിന്റെ മീശ വെളുത്തു തുടങ്ങിയിരിക്കുന്നു.
സിന്ധു തടി വച്ചിട്ടുണ്ട്.
ചിരി പോലെന്തോ വരുത്തിയെന്നു തോന്നി.

''എന്താടാ നിനക്കിങ്ങനെ തോന്നാന്‍.. ?''അനൂപ് ചോദിച്ചു.

സിന്ധുവിന്റെ കണ്ണുകളില്‍ വെള്ളം നിറഞ്ഞിരുന്നു.
തൊണ്ട ശരിയാക്കി അവള്‍ ചെറിയൊരു ചിരി ചിരിച്ചു. എന്നിട്ട് പറഞ്ഞു..

''നിനക്കൊരു തുപ്പു തരണമെന്ന് വിചാരിച്ച് വന്നതാ..
മിസ്സായി പോയി!''