അമ്പ് പെരുന്നാള്‍.
.......................................................
സെബസ്ത്യാനോസ് പുണ്യാളന്റെ പെരുന്നാളുകളുടെ കാലം വരുന്നു.
ഇവിടങ്ങളില്‍ തകര്‍പ്പന്‍ ആഘോഷമാണ്.
വീടുകളില്‍ ബന്ധുക്കള്‍ വിരുന്നു വരും. കെട്ടിച്ചു വിട്ട പെണ് മക്കളൊക്കെ കുടുംബ സമേതം വരും. സ്ത്രീധനം തന്നതിലെ കുറവിലെ മുറുമുറുപ്പുകള്‍ മറന്ന് അളിയന്മാരും വരും.
ബാണ്ട് സെറ്റും, ട്വിസ്ടടിയും (ഇടക്കാലത്ത് ബ്രേക്ക്.. ഇപ്പൊ
ഡാന്‍സ്) പ്രദക്ഷിണവും, കുടകളും, പിണ്ടികൊണ്ടുള്ള അലങ്കാരങ്ങളും,കുടിയും,
തീറ്റയും, വെടിക്കെട്ടും, ഒപ്പം കഴിഞ്ഞ കൊല്ലത്തെ പെരുന്നാളിന്റെ ബാക്കി വച്ചിരിക്കുന്ന തല്ലും പിടിച്ചുമാറ്റലും കോമ്പ്രമൈസും..... അങ്ങിനെയങ്ങിനെ.
ആഘോഷങ്ങള്ടെ ഒരു സമ്മേളനം.
എല്ലാവരും കൂടി തിരുനാള്‍ കുര്‍ബാനയ്ക്ക് പോകും. പ്രായമായവര്‍ മാത്രം പള്ളീല്‍ കേറും.
തിരുനാള്‍ പ്രസംഗം എന്നത് അതിബൃഹത്തായ ആശയങ്ങളുടെ ഒരു മണിക്കൂറിലേറെ നീളുന്ന ബഹിര്സ്ഫുരണമാണ്. ആ നേരത്ത്, കൊല്ലത്തിലൊരിക്കല്‍ മാത്രം കണ്ടുമുട്ടുന്ന സുഹൃത്തുക്കളോടു നുണ മുതല്‍ വീമ്പുകള്‍ വരെ പറഞ്ഞു ചെറുപ്പക്കാർ നില്‍ക്കും. മദ്ധ്യവയസ്കര്‍ ഇപ്പോളത്തെ പെരുന്നാളോന്നും അങ്ങട് പോരാ എന്ന് പറയും.
പണ്ട്, ചെറിയ പിള്ളേര്‍ ബലൂണും പീപ്പിയും മേടിക്കാന്‍ കരയും.
ഇപ്പോ ബെന്ന് ടെന്‍ എലിയന്ഫോര്‍സ് മുതൽ ഫൈഡ്‌ജെറ് സ്പിന്നർ വരെ കിട്ടിയില്ലെങ്കില്‍ "ദിപ്പോ സുയിസൈഡു ചെയ്യു"മെന്ന് പറയും!
മുതിര്‍ന്നവര്‍ വീട്ടിലെ കുട്ടികള്‍ക്ക് നേര്ച്ചയിടാന്‍
എന്ന പേരില്‍ പൈസ കൊടുക്കും. അതൊക്കെ മാതാപിതാക്കള്‍ സെന്‍സര്‍
ചെയ്തുവാങ്ങി വയ്ക്കും! എന്നിട്ട് ചില്ലറപ്പൈസ മാത്രം നേര്ച്ചയിടാന്‍ തരും. (അങ്ങിനെ പുണ്യാളന്‍ ഇപ്പൊ സുഖിക്കണ്ട!)
നാലാള്‍ കാണെ തന്നെ പ്രായഭേദമന്യേ ആ ദിവസങ്ങളില്‍ ഐസ് ഫ്രൂട്ടു തിന്നും.
ചെറുപ്പത്തില്‍,
എന്‍റെ ഒരു ഗെടിക്ക് അവന്റെ അമ്മ രണ്ട് ഇരുപത്തഞ്ചു പൈസകള്‍ കൊടുത്തു.
ഒന്ന് നേര്ച്ചയിടാന്‍. മറ്റേതു ഐസ് ഫ്രൂട്ട് വാങ്ങാന്‍.
ഗെടി കൊതി കാരണം ചെന്നപ്പോ തന്നെ ഒരു ഐസ് തിന്നു.
കുര്‍ബാന കഴിഞ്ഞു വീട്ടിലേയ്ക്ക് പോകുമ്പോ ചുള്ളന്‍ ഐസും തിന്നു പോണത് അമ്മ കണ്ടു.
"ഡാ..നേര്ച്ച ഇട്ടില്ല്യാ ല്ലേ..
വീട്ടീ വാടാ നിന്നെ ശേര്യാക്കി തരാം.
സത്യം പറയെടാ.. നീ നേര്ച്ചയിട്ടോ?
ഞാന്‍ നിന്നെ അവിടെ കണ്ടില്ലല്ലോ?"
പെട്ടു. കള്ളി വെളിച്ചത്തായി.
പക്ഷെ മറുപടി വന്നു.
"ഞാന്‍ ഓടീപ്പോ നേര്ച്ചയിടാന്‍ തന്ന ഇരുപത്തഞ്ചു പൈസ കീശേന്നു പോയി"
(നേര്ച്ചയിടാന്‍ തന്ന പൈസ തന്നെയേ പോകാവൂ.. ഐസ് വാങ്ങാന്‍ തന്ന പൈസ പോയാല്‍ എന്തായേനെ!)
അതൊക്കെ പഴയ കാലം.
കുറച്ചു കൊല്ലം മുന്‍പ് ഞങ്ങള്‍
നേര്ച്ചയിടാന്‍ പോയപ്പോള്‍ എന്‍റെ അനിയത്തിയുടെ കുട്ടി
അവിടെ ഓടിപ്പാഞ്ഞു നടക്കുകയാണ്.പെങ്ങള്‍ കണ്ണുരുട്ടി കാണിച്ചു. അമ്മൂമ്മ
വിളിച്ചു. ങേ ഹേ.. ചുള്ളത്തി തിമിര്‍പ്പ് തന്നെ.അവസാനം പോയി പിടിച്ചു
കൊണ്ട് വന്നു.
കൈ കൂപ്പി പു ണ്യാളനോടു പ്രാര്‍ഥിക്കാന്‍ പറഞ്ഞു.
"എന്തൂട്ടാ പ്രാര്ത്ഥിക്ക്യാ?"
"നല്ല ബുദ്ധിണ്ടാവാനും. അസുഖങ്ങളോന്നും വരാതിരിക്ക്യാനും ഒക്കെ"
അവള്‍ കുറച്ചു നേരം പുണ്യാളന്റെ രൂപം നോക്കി നിന്നു.
അധികം കണ്ടു പരിചയം ഇല്ല.
"ഈ തമ്പാച്ചന്റെ മേലൊക്കെ എന്തൂട്ടാ?"
"അത് അമ്പ് തറച്ചേക്കണതാ, പുണ്യാളനെ കൊല്ലാന്‍ അമ്പെയ്തതാ. മോള് പ്രാര്ത്ഥിക്കു."
കുറച്ചു നേരം കൂടി രൂപം നോക്കി അമ്മൂമ്മയോടു ഒരു പ്രസ്താവന അവള്‍ നടത്തി.
"ഞാന്‍ പ്രാര്‍ഥിക്കണില്ല്യ!"
"അതെന്താ?"
"ഈ മരത്ത്മേ കെട്ടിയിട്ടു അമ്പുകൊണ്ട് കെടക്കണ തമ്പാച്ചന് ഒരു ശക്തീം ല്ല്യ.
ഞാന്‍ കുതിരപ്പോറത്തു കുന്തോം കൊണ്ട് വരണ തമ്പാച്ചനോടു പ്രാര്‍ഥിച്ചോളാം."
--
Animesh Xavier
09847192777
09847192777