Powered By Blogger

Thursday, October 31, 2013

കേരളപ്പിറവി ദിനം




കേരളപ്പിറവി ദിനം

എന്റെ കേരളം
എന്റെ അഭിമാനം 
എന്റെ......

ഹോ.. കേരളപ്പിറവിയാണല്ലോ, എങ്ങിനെ കൊണ്ടാടണം എന്ന ചിന്ത  മനസിനെ ഉഴുതു മറിച്ചു തുടങ്ങിയിട്ട് ദിവസം ഒന്ന് കഴിഞ്ഞു. ഒരു പകലും രാത്രിയും ഉണര്ന്നു ഉറങ്ങിയും ചിന്തിച്ചിട്ട് (?!)  ഒരു രക്ഷയും ഇല്ലായിരുന്നു. ശ്രേഷ്ഠഭാഷയായി മലയാളം മാറിയതിന്റെ പ്രശ്നമാണ്. സ്ഥിരം കൊസ്റ്റ്യൂമായ ജീന്സും ടീഷർട്ടും മാറ്റി മുണ്ടും ഷർട്ടും ധരിച്ചാൽ സാധാരണ കേരളപ്പിറവി ആഘോഷക്കാരനായി മാറാറുണ്ട്. പക്ഷെ, ശ്രേഷ്ടഭാഷ... അത് കൂടി ഇന്ക്ലൂഡു ചെയ്യണ്ടേ?

രാവിലെ, കിടയ്ക്ക വിട്ടെണീറ്റപ്പോളും ചിന്ത അത് തന്നെ.
ഗേറ്റിനരികീന്നു ദിനപത്രം എടുക്കാൻ നടക്കുമ്പോൾ മനസ്സിൽ പൊരിഞ്ഞ ചർച്ച. അതും ചാനൽ സ്റ്റൈലിൽ.
''മലയാളം പ്രിന്റ്‌ ചെയ്ത ടീ-ഷര്ട്ട്  ഇട്ടാലോ?''
''ഏയ്‌.. ശരിയാവില്ല ആൾക്കാർ ചിരിക്കും.''
''പിന്നെ? പിന്നെന്തു ചെയ്യും?''
''ഒന്നും ചെയ്തില്ലെങ്കിലും എന്താ പ്രശ്നം?''
''അല്ല.. എന്തെങ്കിലും ചെയ്യുന്നതല്ലേ അതിന്റെ ഒരു ബ്യൂട്ടി.''
''പിന്നെ.. ആൾക്കാരെ കാണിക്കാനല്ലേ  ഓരോന്ന് ചെയ്യുന്നത് ''

അടിയാവുന്നതിനു മുൻപ് വേറൊരു ദൃശ്യത്തിലേയ്ക്കു കട്ട് ചെയ്തു.
മുന്പിലെ റോഡിലൂടെ കേരള സാരി ധരിച്ച് ഒരു സ്ത്രീ ജോലിയ്ക്ക് പോകുന്നു. 

യൂഷ്വൽ.. 
ഓണക്കാലം, മലയാളം  മാസം ഒന്നാം തിയതി, കേരളപ്പിറവി...സ്ഥിരം കൊസ്റ്റ്യൂം.

തിരിഞ്ഞു നടക്കുമ്പോൾ മതില് കാണുന്ന മലയാളിയുടെ മോഹം ഉണര്ന്നു.
ഒരു രാത്രിയിലെ അടക്കി പിടിച്ചു വച്ച ചിന്തകള് മൂത്രമായി മതിലിൽ പെയ്തിറങ്ങി.

അതിശയം!
സിമന്റിൽ രചിക്കപ്പെട്ട ആ ആര്ട്ടിനു  'അ' എന്ന അക്ഷരത്തിന്റെ അതേ രൂപം!!
ശ്രേഷ്ഠഭാഷ - മതിൽ ഗ്രാഫിറ്റി സമന്വയം..
ആഹാ ഹ..
സൈഡിൽ നിന്ന് സെൽഫിയെടുത്ത് എഫ്‌ബിലിടണംസംഭവം വൈറൽ ആവട്ടെ.
ആവും.. ആവണം!

 

Friday, October 11, 2013

താഴേയ്ക്ക് ചൂണ്ടിയ വിരൽ.


അത് ചൂണ്ടു വിരലായിരുന്നു. 
സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് ചിലപ്പോൾ വലം കയ്യുടെ, 
മറ്റു ചിലപ്പോൾ ഇടം കയ്യുടെ.

എന്നോ, എപ്പോളോ ഒരിക്കൽ തലയ്ക്കു മുകളിൽ തെളിഞ്ഞ താഴേയ്ക്ക് ചൂണ്ടിയ ചൂണ്ടു വിരലിൽ പിടിച്ചാണെത്രേ ആദ്യമായി എഴുന്നേറ്റു നിന്നത്. 
ഒറ്റയടി വച്ച് തുടങ്ങിയതും അതിൽ പിടിച്ചായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

"ഉം" എന്ന ആജ്ഞാശക്തിയുള്ള മൂളലും താഴേയ്ക്ക് ചൂണ്ടിയ വിരലിലെ പിടുത്തത്തിന്റെ ബലത്തിൽ വീഴാതെ നടന്ന വഴികളുമാണ് ഓര്ത്തെടുക്കാവുന്നത്.

വിരലിന്റെ ഉയരം മുഖത്തിനും താഴെയായ ഏതോ സമയത്ത് ആ വിരളില്നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കുവാൻ യാതൊരു വിമുഖതയും കാണിചില്ലെനാണ് ഓർമ്മ.

വിരലിന്റെ സ്ഥാനം നോട്ടത്തിനുമോരുപാടു താഴെയായ ഒരു കാലത്ത് ആ സ്വാതന്ത്ര്യം ആഘോഷിക്കുകയും ചെയ്തിരുന്നു.

പിന്നീടെപ്പോഴോ താഴേയ്ക്ക് ചൂണ്ടിയ വിരലിനെ ശ്രദ്ധിക്കാതായി. 
പതിയെ മറന്നും പോയി..

ഇന്നലെ..
ചലനമറ്റ. ചുളുങ്ങിയ കൈകളിൽ കുരിശു പിടിപ്പിക്കാൻ ശ്രമിക്കുമ്പോളാണ് ആ ചൂണ്ടുവിരൽ വീണ്ടും ശ്രദ്ധിച്ചത് .
അത് ചൂണ്ടിയിരുന്നത് താഴെയ്ക്കായിരുന്നില്ല..
എന്റെ നേരെയായിരുന്നു.

Tuesday, October 1, 2013

സിമന്റു തറകൾക്ക് പറയാനുള്ളത്.

 

കാലിന്റെ പെരുവിരലിൽനിന്നു വേദന അരിച്ചു കയറുന്നു.
ഇനിയത് കാലു മുഴുവൻ വ്യാപിക്കും. കാലിനടിയിൽ കിട്ടിയ അടികളും ബൂട്സിന്റെ ചവിട്ടിക്കൂട്ടലുകളും സമ്മാനിച്ച ഈ വേദന പത്തിരുപതു വർഷമായി കൂടെയുണ്ട്. ഇത്തിരി തണുപ്പ് തുടങ്ങിയാൽ വേദന കൂടും. കാലൊന്നു തിരുമ്മി ചൂടാക്കിയാൽ ഒരാശ്വാസം കിട്ടും. അഴികൾക്കിടയിലൂടെ അരിച്ചെത്തുന്ന അരണ്ട വെളിച്ചത്തിന് പുറം തിരിഞ്ഞ് ഫൈസൽ കിടക്കുന്നുണ്ട്. അവനോടു പറഞ്ഞാലോ?
വേണ്ട. പാവം, ഇന്ന് മുഴുവൻ അടുക്കളപ്പുറകിൽ വിറകു കീറലായിരുന്നു. ക്ഷീണിച്ചുറങ്ങുകയാ.
നല്ലൊരു പയ്യൻ. ''വല്യുപ്പാ'' എന്നാണു തന്നെ വിളിക്കുന്നത്‌... ആ വിളി കേള്ക്കുമ്പോ ചങ്കു കലങ്ങും. അബുവിന്റെ ''ബാപ്പാ'' എന്ന നീട്ടിവിളിയുടെ ഈണമുണ്ട് ഫൈസലിന്റെ വല്യുപ്പാ വിളിയ്ക്ക്.

അബു.. പോലീസ് ജീപ്പിന്റെ പുറകിലൂടെയുള്ള അവന്റെ ഓട്ടവും നിലവിളിയും മാത്രമാണ് മനസ്സിൽ ബാക്കി നില്ക്കുന്ന ചിത്രം. എന്നോ ഒരിക്കൽ വാർഡൻ നീട്ടിയ ദിനപത്രത്തിലെ 'പതിനഞ്ചു വയസുകാരൻ തൂങ്ങി മരിച്ചു' എന്ന വാര്ത്തയുടെ ഓർമ്മ തുളുമ്പിച്ചിതറാൻ തുടങ്ങിയ കണ്ണൂനീർക്കണത്തിനു മുന്നിലിരുന്നു വിറച്ചു.

അശാന്തിയുടെ കടലിരമ്പുന്ന മനസും രോഗങ്ങൾ കീഴടക്കിയ ശരീരവുമായി ഇന്നും വിചാരണയ്ക്കായി കാത്തു കിടക്കുന്ന തനിക്ക് എന്താണ് മരണമെന്ന ശാന്തതയോടു ഇഷ്ടമില്ലാത്തത്? പലവട്ടം ഉണ്ടാക്കിയ തുണിക്കുരുക്കുകൾ താൻ തന്നെ അഴിച്ചു മാറ്റിയത് എന്തിനായിരുന്നു. 

ഒരു ദീർഘനിശ്വാസത്തിനോപ്പം അയാൾ നെറ്റി തടവി.അവിടെ, പ്രായം തീർത്ത ചുളിവുകൾക്ക് മുകളിൽ അപ്പോളും ആയിഷയുടെ കണ്ണീരു കലർന്ന ചുംബനമേല്പ്പിച്ച പോള്ളലിന്റെ വിങ്ങലുണ്ടായിരുന്നു.
1