Powered By Blogger

Thursday, November 20, 2014

ഹെലികോപ്ടർ ഷോട്ട്

തലയിൽ കൈ വച്ചു. 
കൈ വച്ച് പോയതാണ്.. 
യോർക്കർ ലെങ്ങ്ത്തിൽ എറിയപ്പെട്ട ഒരു പന്ത് ലോങ്ങ്‌ ഓണിലേയ്ക്ക് സിക്സര് പായുന്നത് കണ്ട് ബൌളറും തലയിൽ കൈ വച്ച് ടി വിയിൽ നില്ക്കുന്നുണ്ടായിരുന്നു

'വീ വാണ്ട് ഹെലികോപ്റ്റർ' എന്നെഴുതിയ ബാനർ ഗാലറിയിൽ ഒന്നു കണ്ടതേ ഉള്ളൂ. ഇനീം പതിനെട്ടു ബോളിൽ നാൽപ്പത്തേഴു റണ്സ്  വേണം. അടുത്ത ഹെലികോപ്ടർ ഏതു പന്തിലും പ്രതീക്ഷിക്കാം. ആവേശം കൊണ്ടു കസേരത്തുമ്പിലേയ്ക്കു നീങ്ങി.  

ഒന്നൊന്നര സാധനമാണ് ഈ ധോനീ സ്പെഷ്യൽ ഷോട്ട്. എങ്ങിനെയാണാവോ ഈ ഗെഡി ബാലന്സ് ചെയ്യുന്നത്.
വലതു കാലിന്റെ പെരുവിരലിൽ ഊന്നിയുള്ള 'ഹെലികോപ്ടർ' ഒന്നുകൂടി കാണുവാൻ റീപ്ളെയ്ക്ക് കണ്ണ് നട്ടിരിക്കുമ്പോൾ ഫോണ്‍  റിംഗ് ചെയ്തു.

കോപ്പ്, ഇതാരെടാ..
'ഒരു അഞ്ചു മിനിട്ട് സൗര്യം തരില്ലല്ലോ.. നാശം' എന്ന്  പറഞ്ഞുകൊണ്ട് തന്നെ ഫോണെടുത്തു.

"ഡാ, നീയെവിട്യാ?" സുരേഷാണ് 
"വീട്ടില്. എന്ത്യേ?"
"വണ്ടീം എടുത്തു വേഗം വാ. മ്മടെ പോളിന്റെ അനിയനെ പാമ്പ് കടിച്ചു."
"ഡേവീസിന്യോ? എപ്പോ? അവനെന്തിനാ ഈ സന്ധ്യ നേരത്തു പുറത്തിറങ്ങി നടന്നത് ?"
"മൈ .. ഇതെന്ത്? പോലീസ് സ്റ്റേഷനോ? നീ ഇങ്ങട് വാ.. ഇനി കടിക്കുമ്പോ രാഹുകാലം കഴിയുന്നത്‌ നോക്കി കടിക്കാൻ പറയാം."

കയ്യീ കിട്ടിയ കാശെടുത്തു പോക്കറ്റീ തിരുകി, വണ്ടിയെടുത്ത് പാഞ്ഞു.

വളവു തിരിയുന്നിടത്ത് കുറച്ചു പേർ കൂടി നില്ക്കുന്നു.വണ്ടി നിർത്തി ഇറങ്ങി ചെല്ലുമ്പോൾ ചെക്കൻ പേടിച്ചു വിറച്ച് നിലത്തിരിപ്പുണ്ട്. "വണ്ടി വന്നൂടാ" എന്ന് പറഞ്ഞ് സുരേഷ് വഴിയുണ്ടാക്കി.

"നീർക്കോലി വല്ലോം ആവും." ഞാൻ സുരേഷിന്റെ ചെവിയിൽ പറഞ്ഞു.
"നീർക്കോലി .. ഉവ്വ, ഒന്നാംതരം ചേനത്തണ്ടനാ.. ദേ, രവിയേട്ടൻ തല്ലിക്കൊന്നു പ്ലാസ്റ്റിക് കവറിൽ ഇട്ടിട്ടുണ്ട്." അവൻ അതേ പോലെ തിരിച്ച് എന്നോടും പറഞ്ഞു.

അമ്പത് പൈസേടെ പ്ലാസ്റ്റിക് കവറിൽ അങ്ങാടീന്നു ചാള വാങ്ങി വരണ ഭാവത്തിൽ രവിയേട്ടൻ നില്പ്പുണ്ട്. ചെറുതല്ലാത്ത ഒരു ആട്ടവും കൂടുതൽ ചോരച്ച കണ്ണും കണ്ടപ്പോൾ ആള് കിടിലൻ ഫോമിൽ ആണെന്ന് മനസിലായി. പണി കഴിഞ്ഞ് ഒരു പൈന്റ് മിനിമം കീറിയിട്ടാണ് രവ്യേട്ടൻ സ്ഥിരമായി വീട്ടിലെത്തുന്നത്. ആ യാത്രയിൽ ആണ് ഈ കൊലപാതകം നടത്തി വീരശൂര പരാക്രമിയായി നില്ക്കുന്നത്. ഞാൻ നോക്കുന്ന കണ്ടപ്പോ  കൊമ്പനെ വെടി വച്ച് കൊന്ന് അതിന്റെ മേൽ ചവിട്ടി നില്ക്കുന്ന വീരപ്പന്റെ ചിത്രം ഓർമ്മിപ്പിച്ചുകൊണ്ട് ആള് മീശ തടവി ഒരു ബീഡി കത്തിച്ചു.


"ചെക്കന്റെ വീട്ടീന്ന് ആരെങ്കിലും വന്നോ?"
"അമ്മ മാത്രേ വീട്ടിലുള്ളൂ.. പോള് കമ്പനീന്ന് പോന്നണ്ട്. അത് നോക്കി നിക്കണ്ട, എളേപ്പനുണ്ടല്ലോ നമുക്ക് കൊണ്ടൂവാം".
"ശരി, ചെക്കനെ കേറ്റ്. ജൂബിലീല്യ്ക്ക്‌ വിട്വല്ലേ?"
"വേണ്ട്രാ.. അങ്കമാലീ പോട്ടെ, അതാ വച്ച് കീറാൻ എളുപ്പം."
"എന്നാ അങ്ങിനെ."

സുരേഷും പോളിന്റെ ഇളയപ്പനും പയ്യനേം കൊണ്ട് പുറകിൽ കേറി. ചെറുക്കൻ പകുതി ബോധത്തിലാണ്. മുന്നില് സുരേന്ദ്രൻ മാഷ്‌ കേറി. അങ്ങേര് ഉണ്ടായാ ഒരു വിധം സ്ഥലങ്ങളിൽ ഒക്കെ ഇടിച്ചു കയറാം.

വണ്ടി സ്ടാര്റ്റ് ചെയ്തു.

"നിങ്ങള് എവിടിയ്ക്കണ്ടാ പായണത്? മെയിൻ  സാധനം എന്റെലണ്ടാ.." എന്നൊരു അലര്ച്ച കേട്ടു നോക്കിയപ്പോ, പാമ്പിൻ കവറും പൊക്കിപ്പിടിച്ചു കുത്തഴിഞ്ഞ മുണ്ട് കൂട്ടിപ്പിടിച്ച് വീരപ്പൻ.. അല്ല രവ്യേട്ടൻ!

ഞങ്ങൾ മുഖത്തോടു മുഖം നോക്കി.
എല്ലാവരും ഓരോ തെറി മനസ്സിൽ പറഞ്ഞു.

"ഈ പിശാശിനെ ചുമക്കേണ്ടി വരൂലോ, ഈശ്വരാ.." മാഷ്‌ പറഞ്ഞു.

ഒരു കയ്യിൽ കവറും ഊരിപ്പിടിച്ച ചെരിപ്പുകളും മറ്റേ കയ്യിൽ വാരിക്കൂട്ടിയ മുണ്ടുമായി രവ്യേട്ടൻ പുറകിൽ ഇടിച്ചു കയറി.

"ഇയാളെന്താ ചെരുപ്പ് കയ്യീ പിടിചേക്കണേ? മനുഷ്യന്റെ തലേൽ മുട്ടി. നാശം." മാഷ്‌ പിറുപിറുത്തു.
 "ചെരിപ്പ് വാങ്ങീട്ട് അഞ്ചാറ് മാസേ അയീട്ടുള്ളൂ.. പാമ്പിനെ ഇതോണ്ട് തല്ലിക്കൊന്നൂന്നു വച്ച് അങ്ങനെ വഴീ കളയാനുള്ള കാശൊന്നും മ്മടെ കയ്യിളില്ല്യ. മാഷോന്നു ക്ഷമി......."
പിന്നെ കുറച്ച് തെറികൾ പല്ല് ഞെരിക്കലിനൊപ്പം ഡിജെ മിക്സ് പോലെ മുഴങ്ങി.

"രവ്യേട്ടാ.. വെറുതെ അലമ്പുണ്ടാക്കിയാ വഴീൽ ഇറക്കി വിടും ട്ടോ." സുരേഷ് ശബ്ദമുയർത്തി

ഞാനൊന്ന് തിരിഞ്ഞു നോക്കി.
ദൈവമേ, ഈ ചെരിപ്പോണ്ടാണോ ഇയാള് ഈ എമണ്ടൻ ചേനത്തണ്ടനെ തല്ലിക്കൊന്നത്! മദ്യത്തിന്റെ ഒരു ശക്തിയേ..
ഉയരുന്ന പല്ല് ഞെരിച്ചിലുകളിൽ "തേഞ്ഞു ബ്ലേഡ് പോലുള്ള ഭാഗം കൊണ്ട് പാമ്പ് മുറിഞ്ഞു ചത്തതാണൊ ചേട്ടാ?"എന്ന കുനുഷ്ട് ചോദ്യം ഞാൻ കുഴി കുത്തി കുഴിച്ചു മൂടി.

വണ്ടി അതിവേഗം ബഹുദൂരം മുന്നോട്ടു നീങ്ങുന്നതിനിടയിൽ ഏതോ കടയുടെ മുന്നിൽ ആൾ കൂടി നില്ക്കുന്നതും അവർ കണ്ടുകൊണ്ടിരിക്കുന്ന ടിവിയിൽ ധോനിയുടെ ക്ളോസ് അപും കണ്ടു.

കാണാതെ പോയ ഹെലികോപ്ടർ ഷോട്ടുകൾ എന്നിൽ ഇത്തിരി വിഷമം നിറച്ചു. ജയിച്ചു കാണുമായിരിക്കും. വീണ്ടും ഹെലികോപ്ടർ പറന്നിരിക്കുമോ ആവോ... ഇത്യാദി ചിന്തകൾ പ്രസവവേദനയ്ക്കിടയിലെ വീണവായന ആണെന്നു റിയർവ്യൂ മിററിലൂടെ കണ്ട പയ്യന്റെ മുഖം ഓർമ്മിപ്പിച്ചു.

"ഒന്ന് ചവിട്ടു.. ദാ ആ മരം നിൽക്കുന്നതിന്റെ മുന്വശത്ത്‌.: ഇളയപ്പൻ പറഞ്ഞു.
"എന്ത് പറ്റി?" ഏല്ലാവരും ആകാംക്ഷാഭരിതരായി.
"അതൊരു വിഷവൈദ്യന്റെ വീടാ. ഒന്ന് അങ്ങേരെ കാണിച്ചിട്ട് കൊണ്ടൂവാം."
"വേണോ? സമയം വൈകിപ്പിയ്ക്കൽ ആകുമോ?"
"ഏയ്‌.. എനിക്ക് പരിചയം ഉള്ള ആളാ. ലക്ഷണം നോക്കി കാര്യം പറഞ്ഞു തരും."

വേറെ ആർക്കും മനസില്ലാഞ്ഞിട്ടും വണ്ടി അവിടെ ചവിട്ടി. ഇനി അങ്ങേര് പറഞ്ഞിട്ട് കേട്ടില്ലെങ്കിൽ അത് മതി. ഞാൻ വാച്ച് നോക്കി. കടിച്ച സമയം കഴിഞ്ഞിട്ട് ഇരുപതു ഇരുപത്തിരണ്ടു മിനിട്ടേ ആവുന്നുള്ളൂ.

ബെല്ലടിച്ചു.
ആളുവന്നു. കാര്യം അവതരിപ്പിക്കപ്പെട്ടു.
"കുട്ടിയെ കൊണ്ടു വരൂ." എന്ന് പറഞ്ഞു വൈദ്യൻ കസേരയിലെയ്ക്ക് നടന്നു.


ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ആദ്യം അകത്തു കടന്നത്‌ രവ്യേട്ടൻ ആയിരുന്നു.
വൈദ്യൻ ഒന്ന് നിന്നു.
നെറ്റിയും മൂക്കും ചുളിച്ച് തിരിഞ്ഞു നോക്കി.

"ഇയാൾ പുറത്ത് കടക്ക്വാ.."

രവ്യേട്ടൻ അന്തം വിട്ടു.

"തന്നോടാ പറഞ്ഞത്, പുറത്ത് കടക്കാൻ."
"ഞാ.. ഞാനീ പാമ്പിനെ കാണിക്കാൻ..."
"അതൊക്കെ ഞാൻ കണ്ടോളാം. താൻ കടക്ക് "

രംഗം വഷളാവുമെന്നു കണ്ട് ഞാൻ രവിയേട്ടന്റെ തോളിൽ പിടിച്ചു.
"വാ രവ്യേട്ടാ.. മ്മക്ക് പുറത്ത് നിക്കാം."

ദേഷ്യം കടിച്ചമർത്തി രവ്യേട്ടൻ എന്നൊടൊപ്പം മുറിയ്ക്ക് പുറത്തിറങ്ങി.
"ഏതാടാ ഈ മലമൈ...."
"രവ്യേട്ടാ പ്ളീസ്."
"എന്തൂട്ട് പ്ളീസ്. പാമ്പിനെ കാണണ്ടേ അയാൾക്ക്‌. വിഷ വൈദ്യനാത്രേ, ഈ രോമത്തിൽ നിർത്തിയ നിന്നെ ചവിട്ടണം."
"ബഹളം ഉണ്ടാക്കല്ലേ, ഇപ്പോ ആ കൊച്ചിന്റെ കാര്യമല്ലേ വലുത്. മിണ്ടാണ്ടിരിക്ക്‌."

പല്ലിറുമ്മലിൽമാത്രമാക്കി ഞാൻ അയാളെ ഒരു വിധത്തിൽ ഒതുക്കി.
അകത്തേയ്ക്കു നോക്കി.
ചെറുക്കനെ മേശമേൽ കിടത്തി പരിശോധിക്കുകയാണ്.

മുറിവ് പരിശോധിച്ച് വൈദ്യൻ പറഞ്ഞു
"ഇത് നീർക്കോലി.. മോൻ പേടിക്കണ്ട കേട്ടോ."

അന്തം വിട്ട മറ്റുള്ളവരുടെ മുഖത്ത് നോക്കി അയാള് പയ്യൻ കാണാതെ കണ്ണടച്ചു.

'ഓ.. ആക്റ്റിങ്ങായിരുന്നല്ലേ' എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ രവ്യേട്ടൻ എന്നെ തോണ്ടി. എന്നിട്ട് ചെവിയിൽ മുരണ്ടു.
"ഞാൻ പറഞ്ഞത് എങ്ങിനിണ്ട്?"
"എന്ത്?"
"ഈ പൂ.. മോന് പത്തീസേടെ വിവരില്ല്യാന്നു തന്നെ. നീർക്കോലിയാത്രേ.. ആളോളെ ഊമ്പിക്കാൻ നോക്കാ.. "
അകത്തേയ്യ്ക്കു പോകാൻ ആഞ്ഞ അങ്ങേരെ ഞാൻ തടഞ്ഞു.
"താനൊന്ന് മിണ്ടാണ്ടിരിക്കാമോ?" ഞാൻ ദേഷ്യപ്പെട്ടത്‌ കണ്ട് രവ്യേട്ടൻ വലിഞ്ഞു.

ശ്രദ്ധ വീണ്ടും അകത്തേയ്ക്കു പോയി.

പയ്യന് എന്തൊക്കെയോ രുചിക്കാൻ കൊടുക്കുന്നതു കണ്ടു.
എന്ത് രുചിയാണ് തോന്നുന്നത് എന്നൊക്കെ ചോദിച്ചു.
അവൻ ഒന്ന് ഉഷാറായതു പോലെ. വെറും നീര്ക്കൊലി ആണെന്ന് പറഞ്ഞത് ധൈര്യം കൊടുത്തു കാണും.

അപ്പുറത്ത് എവിടേയോ നിന്ന് ഒരാരവം കേട്ടു.
ഇന്ത്യ ജയിച്ചു കാണും.
ഹെലികോപ്ടർ ഉണ്ടായോ ആവോ. ശെ.. മിസ്സായി..

"അപ്പോ ഒരു കാര്യം ചെയ്യാ.. " അകത്തുനിന്നും വൈദ്യരുടെ ശബ്ദം പൊങ്ങി.
"ഇയാളെ ആശുപത്രീലോന്നു കാണിച്ചോ. അങ്കമാലീലല്ലേ.. അടുത്തല്ലേ.
പേടിക്കാൻ ഒന്നുമില്ലാ ട്ടോ മോനെ.
നീർക്കോലി കടിച്ചാ എന്താ ഉണ്ടാവാ? അത്താഴം മുടങ്ങും അത്ര തന്നെ.
അല്ലാതെ..."

കാതിവിടേയും മനസ് ക്രിക്കറ്റിലുമായിരുന്ന എന്റെ പുറകു വശത്തുനിന്നു മുറുമുറുപ്പുയരുന്നതും അത് കൊടും തെറികളായി പരിണമിക്കുന്നതും, പ്ലാസ്റ്റിക് കവറിൽനിന്നു പുറത്തെടുക്കപ്പെട്ട ചത്ത ചേനത്തണ്ടനുമായി രവ്യേട്ടൻ മുറിയിലേയ്ക്ക് കുതിയ്ക്കുന്നതും ഞാൻ കണ്ടു. ഒരു നിമിഷം കൊണ്ട് ഞാൻ അയാളെ അരക്കെട്ടിൽ വട്ടം പിടിച്ചു. ബാലന്സ് പോയി തലകുത്തി വീഴാനൊരുങ്ങുന്നതിനിടയിലും "ഇതാണോടാ തെണ്ടീ നീർക്കോലി ?" എന്നാക്രോശിച്ചുകൊണ്ട്‌ രവ്യേട്ടൻ കയ്യിലിരുന്ന പാമ്പിനെ വൈദ്യരുടെ മുഖത്തേയ്ക്കെറിഞ്ഞു.

ബോധം കേട്ട് വീഴുന്ന വൈദ്യരുടെ രൂപം ഔട്ട്‌ ഓഫ് ഫോക്കസാവുകയും രവ്യേട്ടന്റെ മുഖം ക്ളിയർ ആവുകയും ചെയ്ത നിമിഷം എന്റെ ചുണ്ടുകൾ മന്ത്രിച്ചു.

ഹെലികോപ്ടർ.. ഹെലികോപ്ടർ ഷോട്ട് !!




                                                                                   * ചേനത്തണ്ടൻ  - അണലി വർഗ്ഗത്തിൽ പെട്ട ഒരു പാമ്പ്‌