Powered By Blogger

Saturday, October 13, 2012

ചില നേരങ്ങളില്‍ ചിലരോട് സംസാരിക്കുമ്പോള്‍....

ഏകദേശം ഒരു വര്‍ഷത്തിനു മുന്‍പ് ഒരുദിവസം രാവിലെ, 
ബസിനുവേണ്ടിയുള്ള കാത്തുനില്‍പ്പിനിടയിലാണ് ആ വൃദ്ധനെ ആദ്യമായി കണ്ടത്. 

പ്രായാധിക്യം ശരീരത്തിലേല്‍പ്പിച്ച ചെറിയ വളവ്, ചുളിവുകള്‍ വീണ,ക്ഷീണിച്ചതെങ്കിലും ഐശ്വര്യമുള്ള മുഖം, വെളുത്തു ചുരുണ്ട താടിയും മുടിയും. . വളരെ പതുക്കെ കാലുകള്‍ നിരക്കിയുള്ള നടത്തം. തോള്‍ സഞ്ചി.കയ്യില്‍ വളഞ്ഞ ചൂരല്‍ വടി. പഴകിയതെങ്കിലും വൃത്തിയുള്ള വേഷം, തലയില്‍ ഇന്ത്യയുടെ ദേശീയപതാകകൊണ്ടുള്ള ഒരു തൊപ്പി! 

ഒറ്റ നോട്ടത്തില്‍ തന്നെ എന്തോ ഒരു കൌതുകം തോന്നി. ബാസ് സ്റ്റോപ്പില്‍ നിന്നിരുന്ന ജോലിക്കാരാണെന്നു തോന്നിയ ആളുകളുടെ അടുത്തെത്തി ഒട്ടും മുഷിപ്പിക്കാതെ അയാള്‍ കൈ നീട്ടി. ഒപ്പം എന്റെ മുന്നിലും. ത്രിശൂർക്ക് ഉള്ള പതിനാറു രൂപ ടിക്കറ്റിനായി രണ്ടു പത്തിന്റെ നോട്ടുകള്‍ മാറ്റി വച്ചിരിക്കുകയായിരുന്നു ഞാന്‍. പിന്നെയുള്ളത് നൂറാ. അത് കൊടുത്താല്‍ കണ്ടക്ടറുടെ നവരസങ്ങൾക്കപ്പുറമുയരുന്ന ഭാവത്തിനോപ്പം ഹൃദയത്തില്‍നിന്നുയരുന്ന തെറിവിളികള്‍ സഹിക്കേണ്ടി വരുമെന്നതിനാല്‍ ഞാന്‍ നോട്ടം പള്ളിയുടെ കുരിശിലേയ്ക്ക് മാറ്റി. യാതൊരു ഭാവവ്യത്യാസവുമില്ലാതെ അയാള്‍  നീങ്ങി. ആരോ കൊടുത്ത ചില്ലറകള്‍ വാങ്ങി ലോകത്തിനോടോട്ടും പരിഭവമില്ലാതെ അയാള്‍ പതിയെ നടന്നു നീങ്ങി. സാധാരണ കൈനീട്ടുന്നവര്‍ക്കുള്ള യാന്ത്രികമായ ഭാവമായിരുന്നില്ല ആ മുഖത്ത്‌. സൗമ്യമായ ആ മുഖം പണം കിട്ടുമ്പോളും കിട്ടാത്തപ്പോളും ഒരുപോലെ തന്നെ. അതുകൊണ്ട് തന്നെ ഒന്നും കൊടുക്കാത്തത്തില്‍, ചെറിയൊരു നഷ്ടം ഫീല്‍ ചെയ്തു. പ്രതീക്ഷിക്കാത്തത് കിട്ടുമ്പോള്‍ ആ ഭാവത്തിനുണ്ടാവുന്ന മാറ്റം എന്താവും ? എനിക്ക് അയാളുടെ മുഖത്തുണ്ടാവുന്ന മാറ്റം കാണണമായിരുന്നു.

"ശേ, ആവശ്യം നേരത്ത് ചെയ്ഞ്ചും ഉണ്ടാവില്ല.. " ഞാന്‍ മനസ്സില്‍ പറഞ്ഞു. 

ബസ് വരുന്നത് കണ്ട് മുന്നോട്ടു നടക്കുമ്പോളാണ് മൊബൈല്‍ റിംഗ് ചെയ്തത്. ലിജോ. ഓഫീസിലെ വേറെ സെക്ഷനില്‍  ഉള്ള ചങ്ങാതിയാ.

"ഡാ നീ പോയോ?"

"ഇല്ല, ബസ് കേറാന്‍ പോണു."

"എന്നാ നിക്ക്. ഞാന്‍ വരണ്ണ്ട്. കാറുണ്ട്."

"ആഹ..അപ്പൊ ഒക്കെ." 

ഞാന്‍ ബസിനടുത്തെയ്ക്കുള്ള ചലനം നിര്‍ത്തി.
കണ്ണുകള്‍ വൃദ്ധനെ പരതി.
അപ്പുറത്തുള്ള പെട്ടിക്കടയുടെ മുന്നില്‍ നില്‍പ്പുണ്ട്.
ഞാന്‍ പതിയെ അങ്ങോട്ട്‌ നടന്നു.
മറ്റാരും കാണാതെ, എന്റെ കയ്യിലുള്ള നോട്ടുകള്‍ ആ കയ്യില്‍ വച്ച് കൊടുത്തു.
അയാള്‍ കൈ നിവര്‍ത്തി നോട്ടുകളില്‍ നോക്കി.. പിന്നെ എന്നെയും.
നിറം മങ്ങിത്തുടങ്ങുന്ന ആ കണ്ണുകളില്‍  ഒരു തിളക്കം കണ്ടു. എനിക്കത് ധാരാളമായിരുന്നു.
സന്തോഷത്തോടെ ഞാന്‍ തിരികെ നടന്നു.

പിന്നീടതൊരു പതിവായി.
ആഴ്ചയില്‍ ഒന്നോരണ്ടോ തവണ അയാള്‍ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
തിരക്കൊഴിവാവുന്ന സമയവും ഇടവും നോക്കി ഞാന്‍ എന്തെങ്കിലും നല്‍കുന്നതും പതിവായി.
അത് നാണയങ്ങളിലെയ്ക്ക് ചുരുങ്ങാന്‍ ഒരിക്കലും മനസനുവദിച്ചില്ല.
ബസ് സ്റ്റോപ്പിലെത്തിയാല്‍ ആ കണ്ണുകള്‍ എന്നെ തിരയുന്നതും കണ്ടു കഴിഞ്ഞാല്‍ ഒരു ചിരി വിടരുന്നതും എന്റെ മനസ്സില്‍ സന്തോഷം പകര്‍ന്നു.
അങ്ങേരെ കണ്ടു മുട്ടുന്ന ദിവസങ്ങള്‍ എനിക്ക് കൂടുതല്‍ സന്തോഷം പകര്‍ന്നു.

മാസങ്ങള്‍ കടന്നുപോയി. ഒന്നും അങ്ങോട്ടുമിങ്ങോട്ടും മിണ്ടാതെ ഞങ്ങളുടെ സ്നേഹപ്രകടനങ്ങള്‍ തുടര്‍ന്നു.
ഇതിനിടയില്‍ ഒരിക്കല്‍ പോലും ആരോടും അയാള്‍ സംസാരിക്കുന്നതായി കണ്ടില്ല.
വാചാലമായ ലോകത്തില്‍ ഒന്നും സംസാരിക്കാത്ത ഒരാള്‍.. 
കൌതുകങ്ങള്‍ വീണ്ടും വീണ്ടും..
കൂടുതല്‍ കൂടുതല്‍ കാണും തോറും ഒരടുപ്പം കൂടിക്കൂടി വരുന്നുണ്ടെന്നു ഞാന്‍ അറിഞ്ഞു.
ഒരു വേള, അയാളെ കൊണ്ട് പോയി നോക്കിയാലോ എന്നൊരു ചിന്ത വരെ എനിക്കുണ്ടായി.

........................................................................................

കുറെ നാളായിട്ട് ആളെ കാണാനില്ലല്ലോ എന്ന ചിന്ത മനസ്സില്‍ കടന്നു കൂടിയിട്ടു രണ്ടു മൂന്നു മാസമായി. 
'പാവം എവിടെയെങ്കിലും കിടന്നു....' 
ഏയ്‌.. സ്വയം സമാധാനിച്ചു.
ഓരോ ദിവസവും രാവിലെ ഞാന്‍ അയാളെ തിരഞ്ഞു.
കാണാതെ, എന്തോ ഒരു വിഷമം ഫീല്‍ ചെയ്തു.

എത്രയോ ആളുകള്‍ ഇങ്ങിനെയുള്ളത് ഉണ്ട്. വെറും ഒരു പിച്ചക്കാരന്‍..
അയാളെ കാണാനില്ലെന്ന് പറഞ്ഞു മനസ് വേദനിക്ക്യെ! ച്ചായ് ..

സ്വയം സമാധാനങ്ങള്‍.. കളിയാക്കലുകള്‍.

ആരോടെങ്കിലും അയാളെ അന്വേഷിക്കാനും തോന്നിയില്ല.
അതിനും ചിലപ്പോ കളിയാക്കലാവും കിട്ടുക എന്നറിയാം.
പക്ഷെ, എന്തോ ഒരിത്.
ഒരു വിങ്ങല്‍..

..............................................................................................

ഇന്ന് രാവിലെ, 
സ്റ്റോപ്പില്‍ നിറുത്താതെ വഴിയില്‍ ആളുകളെ ഇറക്കി വിട്ടതിനെതിരെ കൊടുത്ത പരാതിയെക്കുറിച്ചുള്ള വിശദീകരണം നല്‍കുകയായിരുന്നു ഞാന്‍.
അപ്പോള്‍ കുറച്ചകലെ, കുറേക്കൂടി കൂനിക്കൂടി, നരച്ച താടിയും തലയില്‍ അതെ തോപ്പിയുമായി അയാള്‍!!
സംസാരം നിര്‍ത്തി ഞാന്‍ അങ്ങോട്ട്‌ ചെന്നു.
കാശ് കൊടുത്തു.
അയാള്‍ എന്നെ നോക്കി.
പരിചയത്തിന്റെ പുഞ്ചിരി കൈ മാറി.
ആദ്യമായി ഞാന്‍ സംസാരിച്ചു.

"എന്തേ, ഇപ്പൊ കാണാറില്ലല്ലോ."

വളരെ അടുപ്പമുള്ള ഒരാളോടെന്നപോലെ, പതിഞ്ഞ സ്വരത്തില്‍ അയാള്‍ മറുപടി പറഞ്ഞു... 

"തീരെ വയ്യാര്‍ന്നു. കുറെ നാള്‍ പുറത്തിറങ്ങിയില്ല."

"എവിട്യാ വീട്?"

"കൊടുങ്ങ പള്ളീടെ അടുത്ത്. സ്വന്തല്ല. സ്വന്തായിട്ട്‌ ആരുല്ല്യ. ഒരാള്‍ടെ കൂടെ താമസിക്ക്യാ."

"ആശുപത്രീലാര്ന്നോ?"

"ഏയ്‌.. അവിടെ തന്നെ. കിടപ്പാര്‍ന്നു. ഇന്നാ ഒന്ന് പുറത്തിറങ്ങിയത്."
നടക്കാന്‍ പറ്റണില്ല്യ.
കണ്ടോ എന്റെ ഭാരം വടിക്കു താങ്ങാണ്ടായി. അത് വളയുന്നു .." പല്ല് കൊഴിഞ്ഞ മോണ കാട്ടി അയാള്‍ ചിരിച്ചു .
എന്റെ മുഖത്തെയ്ക്ക് സൂക്ഷിച്ചു നോക്കി തുടര്‍ന്നു 

"ഇപ്പൊ ഇങ്ങിനെ മരിച്ചു പോയാല്‍ സന്തോഷായി.. 
അല്ല.. ദൈവത്തിനു ഇഷ്ടമുള്ളപ്പോ നടക്കട്ടെ."

"അതെന്താ അങ്ങിനെ പറഞ്ഞത്?" ഞാന്‍ ചോദിച്ചു.

"പറ്റാണ്ടായി. കൊടകര സ്കൂളില്‍ പഠിപ്പിച്ചിരുന്ന രാമന്മാഷേ അറിയോ?"

"ഉവ്വ"

"ജോസപ്പേട്ടന്‍ ഇവിടെ താമസിച്ചോ എന്ന് പറഞ്ഞു ഇത്തിരി സ്ഥലോം ഒരു മുറീം തന്നിരുന്നു. പക്ഷെ, ഒരാളുടെ  സഹായം ഇല്ല്യാണ്ട് ഒന്നും പറ്റാണ്ടായി. അപ്പൊ അവടന്നു പോന്നു. ഒരിത്തിരി ഭാരം പോലും തൂക്കി പിടിക്കാന്‍ വയ്യ. ചുമലിലോ തലയിലോ വെയ്ക്കാന്‍ കുഴപ്പമില്ല്യ ട്ടോ."

ഞാന്‍ ആലോചിച്ചു.. എന്നോടു എത്ര മാത്രം വര്‍ത്താനാ ഇങ്ങേരു പറയുന്നത്.. അതും ആദ്യമായി സംസാരിക്കുകയല്ലേ.
മനസ്സില്‍  ഒരു പ്രത്യേക വികാരം.
ഞാന്‍ കരുതിയ പോലെ, അങ്ങേര്‍ക്കു എന്നോടു എന്തെങ്കിലും അടുപ്പം തോന്നിക്കാണുമോ?

"വെല്യപ്പാ.." ഞാന്‍ വിളിച്ചു.

അങ്ങേര്‍ എന്നെ നോക്കി 

"ഇത്രേം സംസാരിക്കുന്ന ആളാണോ ഞാന്‍ കണ്ടപ്പോ മുതല്‍ ഇത് വരെ ആരോടും മിണ്ടാണ്ട്‌ നടന്നിരുന്നത് ?"

എനിക്കൊരു വല്യ ചിരി സമ്മാനം കിട്ടി.

"ആരെങ്കിലും വരണ്ടേ മോനെ ഈ വയസനോടു വര്‍ത്താനം പറയാനുള്ള നേരമുള്ളവര്‍..
എത്ര നാളായി എന്നോടു ഒരാള് ഇങ്ങിനെ ഒക്കെ സംസാരിച്ചിട്ട്..
അതാ നേരത്തെ ഞാന്‍ പറഞ്ഞത്..
ഇപ്പൊ ഇങ്ങിനെ മരിച്ചു പോയാല്‍ സന്തോഷായി ന്ന് ."

മുഖത്ത് ചിരി തന്നെയായിരുന്നെങ്കിലും ആ കണ്ണുകളില്‍ നനവ്‌ ഞാന്‍ കണ്ടു. 

സംസാരം അവസാനിപ്പിച്ചു ആ കൈകളില്‍ ഒന്ന് പിടിച്ചു 'വീണ്ടും കാണാം' എന്ന് പറഞ്ഞ് ബസു കയറാന്‍ തിരിച്ചു നടക്കുമ്പോള്‍ എനിക്ക് കരച്ചില്‍ വന്നു തുടങ്ങി ..

ഒപ്പം ഒരു ചിന്തയും..

വളരെ സീരിയസ് കാര്യങ്ങള്‍ക്ക് എന്തെങ്കിലും സംസാരിക്കുമെന്നല്ലാതെ ഇതുപോലൊരു കുശലാന്വേഷണം അപ്പനോടു നടത്തിയിട്ടെത്ര കാലമായി!