Powered By Blogger

Wednesday, March 6, 2024

അജ്ഞാതന്റെ ചിരി


അജ്ഞാതന്റെ ചിരി
...................................

കുറച്ചു കൊല്ലങ്ങള്‍ക്ക് മുന്‍പ്.. 
അമ്യുസ്മെന്റ്റ് പാര്‍ക്കുകളും ബിവറേജുകളും ഇത്രയും സജീവമല്ലാതിരുന്ന അഥവാ ഇല്ലാതിരുന്ന കാലത്ത്.. ഞങ്ങളുടെ പ്രധാന വിനോദയാത്ര അതിരപ്പിള്ളിയിലെയ്ക്കായിരുന്നു.
ചിലപ്പോള്‍ ബസില്‍.. മറ്റു ചിലപ്പോള്‍ ലൈസന്‍സും ആര്‍ സി ബുക്കും തപ്പാന്‍ നില്‍ക്കുന്ന പോലീസിനെ കണ്ണ് വെട്ടിച്ചു ബൈക്കില്‍.

എങ്ങിനെയായാലും വീട്ടില്‍ അറിയാതെയാണ് മുങ്ങല്‍.
കള്ളും നാടനും നാടന്‍ രുചിഭേദങ്ങളും രസം പിടിപ്പിച്ചിരുന്ന ആ യാത്രകളുടെ അവസാനം പാറയില്‍ വഴുതിവീണ് തൊലി പോയും ബൈക്ക് തെന്നി പരിക്ക് പറ്റിയുമൊക്കെയാണ് തിരിച്ചെത്തിയിരുന്നതെന്കിലും  അന്നത്തെ ഓരോ യാത്രയും ഓരോ ആഘോഷമായിരുന്നു.

അത്തരമൊരു യാത്രയില്‍, തുമ്പൂർമുഴിയ്ക്കും അതിരപ്പിള്ളിക്കുമിടയില്‍ അധികമാരും ഇറങ്ങാത്ത ഒരു സ്ഥലം ഞങ്ങള്‍ കണ്ടെത്തി. റോഡിലൂടെ ഇടയ്ക്ക് പോകുന്ന വണ്ടികളിലെ കാഴ്ച്ചക്കാരില്‍നിന്നു ബൈക്കുകള്‍ മറച്ചു വച്ച് ഞങ്ങള്‍ ആവേശപൂര്‍വ്വം താഴേയ്ക്കിറങ്ങി. റോഡില്‍നിന്നും ഇരുന്നൂറു മീറ്ററോളം താഴെ ഞങ്ങള്‍ക്ക് വേണ്ടി മാത്രം ഒരു സ്ഥലം. പുഴയുടെ വളവാണ്.
വിജനം.. വന്യം.. വശ്യം!

പാറക്കല്ലുകൾക്കിടയിലൂടെ വളഞ്ഞു തിരിഞ്ഞു പതഞ്ഞൊഴുകുന്ന പുഴ. ചുറ്റും കാടിന്റെ പച്ചപ്പ്‌. ഒരു വശത്ത് പത്ത് മുപ്പതടി പൊക്കമുള്ള നല്ല കിടിലന്‍ ഒരു പാറക്കെട്ട്. ചുറ്റുമുള്ള കാട്ടില്‍നിന്നു ചീവീടിന്റെ ശബ്ദം മാത്രം. വേനല്ക്കാലമായതുകൊണ്ട് വെള്ളം കുറവ്, അരയ്ക്കൊപ്പം മാത്രം.  ഇത്തിരി ബോധമുണ്ടെങ്കില്‍ ഒലിച്ചു പോകാന്‍ ഒരു സാധ്യതയുമില്ല!

കുപ്പികള്‍ തുറന്നു. അര്‍മ്മാദം തുടങ്ങി. ആറ് പേരടങ്ങുന്ന ഞങ്ങളുടെ സംഘം വെള്ളത്തിലിറങ്ങി തിമിര്‍ത്തു മറിച്ചു. 

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോളാണ് കൂട്ടത്തിലുള്ള ആരോ അത് കണ്ടത്..
നെടുങ്കന്‍ പാറക്കെട്ടിനു മുകളില്‍ ഞങ്ങളെ തന്നെ നോക്കി ഒരാള്‍!
കറുത്ത് തടിച്ചു, മേല് മുഴുവന്‍ രാമവും അരയില്‍ ചുവന്ന കൈലിയുമായി ഒരു താടിക്കാരന്‍.
ഒരു നിമിഷം.. അര്‍മ്മാദം നിന്നു. എല്ലാവരും സൈലന്റ് ആയി.
ഏതോ പ്രേതകഥയിലെ മന്ത്രവാദിയെ പോലെ പാറക്കെട്ടിനു മുകളില്‍ അയാള്‍ ചമ്രം പടഞ്ഞിരിക്കുകയായിരുന്നു.
ഏതോ ഒരു ഭീതി പെട്ടെന്ന് ഞങ്ങളെ പൊതിഞ്ഞു.
അടുത്ത നിമിഷം, സംഘം ചേരലിന്റെ ശക്തിയില്‍ ധൈര്യം വീണ്ടെടുത്ത്‌ ഞങ്ങള്‍ സാഹചര്യത്തിലെയ്ക്ക് തിരിച്ചെത്തി. 
" എന്താ ചേട്ടാ?" എന്ന ചോദ്യത്തിന് ചുമല് കുലുക്കി ഒന്നുമില്ല എന്ന ആംഗ്യം മാത്രം മറുപടി.

"ഇത് പണ്യാവോടാ?"
"ഏയ്‌.. മൈന്‍ഡ് ചെയ്യണ്ട."
"ലോക്കല്സിന്റെ കലിപ്പാവോ?"
"നമ്മള്‍ അതിനു വേണ്ടാത്തതൊന്നും കാണിക്കണില്ല്യല്ലോ."
അങ്ങിനെ ചോദ്യവും ഉത്തരവും സമാശ്വാസവും ഞങ്ങള്‍ തന്നെ നടത്തി.

വീണ്ടും അര്‍മ്മാദം തുടങ്ങി. ഇടയ്ക്ക് ഒരുള്‍വിളി വരുമ്പോള്‍ ഓരോരുത്തരും ആ 'അന്യഗ്രഹ ജീവിയെ' തിരിഞ്ഞു നോക്കി. 
നിഗൂഡതയുടെ പര്യായം പോലെ നിസ്സങ്കോചം അയാള്‍ അവിടെത്തന്നെ ഇരിപ്പുണ്ട്! ആവശ്യത്തിന് പുച്ഛം കലർത്തിയ പോലെ ചുണ്ടിന്റെ ഒരു ഭാഗം താഴ്ത്തിയ ഒരു ചിരി സഹിതം.

ഞങ്ങളെത്തന്നെ മറന്ന കുറച്ചു നേരത്തിനോടുവില്‍  കൂട്ടത്തിലോരുവന്‍ പാറക്കെട്ടിനു മുകളിലേയ്ക്ക് കൈ ചൂണ്ടി.
തിരിഞ്ഞു നോക്കിയ ഞങ്ങള്‍ ഞെട്ടിത്തരിച്ചു.
പാറക്കെട്ടിനു ഏറ്റവും തുമ്പത്ത് ഉടുമുണ്ടഴിച്ചു തലയില്‍ കെട്ടി,വിരിച്ചു പിടിച്ച കയ്യുമായി താഴേയ്ക്ക് ചാടാനാഞ്ഞു അയാള്‍.
പേടിച്ചു വിറച്ച ഞങ്ങള്‍ താഴേയ്ക്ക് നോക്കി.
നേരെ താഴെയുള്ള കുഴിയില്‍ വന്നു വീണാല്‍ പോലും ചാവാതെ രക്ഷപ്പെടാനുള്ള വെള്ളം അതിലില്ല.

"ചേട്ടാ.. എന്തൂട്ടാ കാണിക്കണേ.. വേണ്ടാട്ടാ.." 
"ചാടല്ലേ.. താഴെ പാറയാ.. "
"പ്ലീസ്.. "
"ഡാ.. തെണ്ടീ, ഞങ്ങക്ക് പണിണ്ടാക്കല്ലെടാ.." 
"നാട്ടുകാരെ.. ഓടി വായോ..."

ഞങ്ങളുടെ വെപ്രാളം പിടിച്ച ശബ്ദഘോഷങ്ങള്‍ക്കു ചിറി കോടിയ ഒരു ചിരി മറുപടിയായി നല്‍കി അയാള്‍ താഴോട്ടു പോന്നു!

ചിലര്‍ കണ്ണ് പൊത്തി..
എന്താ ചെയ്യേണ്ടതെന്നറിയാന്‍ വയ്യാതെ പകച്ചു നിന്ന ഞങ്ങള്‍ക്ക് കുറച്ചപ്പുറത്തുള്ള കുഴിയില്‍ വെട്ടിയിട്ട മരം പോലെ അയാള്‍ വീണു.
തെറിച്ചുയര്‍ന്ന വെള്ളത്തിന്‌ നടുവില്‍ അയാള്‍ താഴ്ന്നു.. പിന്നെ പൊന്തി. 
കഴുത്തൊപ്പം വെള്ളത്തില്‍ അയാള്‍ ഒന്ന് നിവര്‍ന്നു നിന്നു, എന്നിട്ട് കണ്ണ് മുകളിലേയ്ക്ക് മറിച്ചു വീണ്ടും താഴ്ന്നു. പിന്നെ, പതഞ്ഞൊഴുകുന്ന വെള്ളത്തിനൊപ്പം ആ ശരീരം പാറകളില്‍ തട്ടി ഒഴുകാന്‍ തുടങ്ങി.
പത്തടി അപ്പുറത്ത് കൂടെ ആ ശരീരം പാറകളില്‍ തട്ടിയും മുട്ടിയും നീങ്ങുന്നത്‌ മന്ദബുദ്ധികളേപ്പോലെ ഞങ്ങള്‍ നോക്കി നിന്നു. 
ഒഴുകുന്നതിനിടയില്‍ ഞങ്ങളുടെ മുന്നില്‍ വച്ച് അയാള്‍ കണ്ണ് തുറന്നു. തുറിച്ച കണ്ണുകളോടെ ഞങ്ങളെ നോക്കി. എന്നിട്ട് വീണ്ടും പാറകളില്‍ തട്ടിയും മുട്ടിയും ഒഴുകി നീങ്ങി.

"ഡാ.. സ്കൂട്ടാവ് വേഗം.. ഇത്  പണി കിട്ടാന്‍ പോണ കേസാ" രാജു പറഞ്ഞു. 

ഞങ്ങള്‍ കിട്ടിയതൊക്കെ പെറുക്കി റോഡിലെയ്ക്കൊടി.
ഓട്ടത്തിനിടയില്‍ വീട്ടിലറിയാതെയുള്ള ഊരുചുറ്റലിന്റെ ഭവിഷ്യത്തുകള്‍, ആരെങ്കിലും 'ദിവന്മാര് അയാളെ തല്ലിക്കൊന്നു' എന്നെങ്ങാനും പറഞ്ഞാല്‍ ഉണ്ടാവുന്ന പുലിവാലുകള്‍, പോലീസ് അന്വേഷണം... എല്ലാം തലയിലൂടെ കൊള്ളിയാന്‍ മിന്നുന്നത് പോലെ കടന്നു പോയി.

എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അത് നശിപ്പിക്കാന്‍ ധൈര്യം സംഭരിച്ചു അനീഷ്‌ തിരിച്ചു വന്നു.
കുപ്പിയുടെ കാര്‍ക്കുകളടക്കം പെറുക്കിയെടുത്തു അവന്‍ ഞങ്ങളോട് ചേര്‍ന്നു. 

രണ്ടു നിമിഷത്തിനകം ഞങ്ങള്‍ റോഡിലെത്തി.

ഡ്രസ്സ്‌ ഒക്കെ വാരി വലിച്ചിട്ടു വണ്ടിയെടുക്കുമ്പോള്‍, വണ്ടി ആരും കാണാത്തിടത് ഒതുക്കി വച്ചതില്‍ ഞങ്ങള്‍ സമാധാനിച്ചു. 
പെട്ടെന്ന്, ഞാന്‍ കണ്ടു.. ഞങ്ങലെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട്‌ ഒരു കയ്യില്‍ ഒരരിവാളുമായ് ഒരു മധ്യവയസ്കന്‍..

വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ തുടങ്ങിയ ജോണിയെ ഞാന്‍ തോണ്ടി വിളിച്ചു ..
"ഡാ.. പെട്ടു, അയാള്‍ മ്മളെ കണ്ടു."

എല്ലാവരും കാറ്റ് പോയ ബലൂണ്‍ പോലെയായി.

"അയാള്‍ക്കിട്ടോരെണ്ണം കൊടുത്തു വിട്ടു പോയാലോ?" 
എന്ന റാഫിയുടെ ശബ്ദം താഴ്ത്തിയുള്ള ചോദ്യം അയാളുടെ അരിവാളിന്റെ മൂര്‍ച്ച കണ്ടു ഒടുങ്ങി.
പോലീസിനു മുന്നില്‍ കീഴടങ്ങാന്‍  പോകുന്ന തീവ്രവാദിയെപ്പോലെ, ഞാന്‍ അയാള്‍ക്കടുത്തു ചെന്നു. പകുതി കരച്ചിലിന്റെ അകമ്പടിയോടെ പറഞ്ഞു.
"ചേട്ടാ.. ഞങ്ങള് കുളിക്കുമ്പോ ഒരാള്‍ ആ പാറയുടെ മോളീന്ന് താഴേക്കു ചാടി. ചത്തുന്നാ തോന്നണെ"

"ഞാന്‍ ആ വളവിന്റെ അപ്രത് പുല്ലരിയാര്‍ന്നു. നിങ്ങടെ വിളി കേട്ട് വന്നതാ.. ആരാ ആള്? നിങ്ങടെ കൂട്ടത്തിലുളളതാണോ?

"അല്ല ചേട്ടാ.. ഒരു കറുത്ത് തടിച്ചു താടിയൊക്കെ ഉള്ള ആളാ.."

"അതിപ്പോ നമ്മടെ സോമനാവോ?" 

ഇതിനിടയില്‍ "എന്താ രാഘവേട്ടാ പ്രശ്നം?" എന്നും ചോദിച്ചു, അവിടെന്നും ഇവിടെന്നുമോക്കെയായി രണ്ടുമൂന്നു നാട്ടുകാര്‍ അവിടെയെത്തി.

"ഈ ചുള്ളമ്മാര് കുളിക്കണേന്ടവ്ടെ ഒരു ഗെഡി താഴേക്കു ചാടീന്നു പറയണൂ. അടയാളം കേട്ടട്ട്‌ മ്മടെ സോമനാണോന്നു സംശയം."

" ആവും ട്ടാ, അവന്‍ ഇന്ന് ചോന്ന മുണ്ടന്ന്യ ഉടുത്തേർന്നത്.." 

നാട്ടുകാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു..
"നിങ്ങള് കൂളാവടാപ്പാ.." ഒരാള്‍ ഞങ്ങളെ ആശ്വസിപ്പിച്ചു. 

"ഈ സോമന്‍ ന്നു പറയണ ഡാവിന് മെന്റലാ..
 ന്നാലും ചാടാറോന്നുല്ല്യല്ലോ.. ഡാ.. നിങ്ങള് അയാളെ പിടിച്ചു കിഴിയിട്ടാ? "

ഞങ്ങള്‍ പേടിച്ച ആ ചോദ്യം വന്നു കഴിഞ്ഞു. എല്ലാവരും പരസ്പരം നോക്കി. 
'വിനോദയാത്രക്കെത്തിയവര്‍ നാട്ടുകാരനെ മര്‍ദ്ദിച്ചു കൊന്നു' എന്നൊരു തലേക്കെട്ടുമായി പിറ്റേന്നത്തെ പത്രം ഇറങ്ങുന്നത് ഞങ്ങള്‍ മനസ്സില്‍ കണ്ടു.
ആശയറ്റു ദൈന്യരായി 
 "ഇല്ല. സത്യമായിട്ടും അങ്ങിനെയൊന്നും ഉണ്ടായിട്ടില്ല..  ആയിരം പ്രാവശ്യം ചാടല്ലേ .. ചാടല്ലേ..ന്ന് പറഞ്ഞതാ.." ഞങ്ങള്‍  പറഞ്ഞു.

"ഗെഡികളൊരു കാര്യം ചെയ്യ്. തെറിക്കാന്‍ നോക്കണ്ട. മ്മക്കൊന്നു നോക്കാം. വാ.. " ഒരു നാട്ടുകാരന്‍ പറഞ്ഞു..

ഞങ്ങള്‍ കയറി വന്ന വഴിയിലേയ്ക്കു അയാള്‍ ഇറങ്ങി. പേടിച്ചു വിറച്ചു ഞങ്ങള്‍ അയാളെ പിന്തുടര്‍ന്നു. ഞങ്ങള്‍ക്ക് പുറകിലായി മറ്റു നാട്ടുകാരും.

അജ്ഞാതന്‍ വീണ സ്ഥലവും ഒഴുകി പോയ വഴിയും ഞങ്ങള്‍ അവരെ കാണിച്ചു കൊടുത്തു.

"ഡാ.. ചാലക്കുടിപ്പോഴേല് കുരുത്തി വയ്ക്കേണ്ടി വരോ? ശവം കിട്ടാന്‍" തുടങ്ങിയ സംഭാഷണങ്ങള്‍ ഞങ്ങളുടെ ടെന്ഷനെ കൂട്ടിക്കൊണ്ടിരുന്നു. 
ഞങ്ങള്‍ക്ക് പത്തിരുപതടി മുന്നിലായി പുഴയുടെ വളവും കഴിഞ്ഞു മുന്നോട്ടു പോയ ചേട്ടന്‍ അപ്പുറതെന്തോ കണ്ടപോലെ പെട്ടെന്ന് നിന്നു.
തിരിഞ്ഞു, ഞങ്ങളോട് നിശബ്ദരാവാനും നില്ക്കാനും  ആംഗ്യം കാട്ടി. എല്ലാവരും നിശബ്ദരായി.
ആകാംക്ഷയുടെ പാരമ്യത്തില്‍ നിന്ന എല്ലാവരും പതിയെ അയാളെ സമീപിച്ചു.

അപ്പോള്‍, 
വളവിനപ്പുറത്തെ പാറപ്പുറത്ത് ചുവന്ന ലുങ്കി പിഴിഞ്ഞ്,  തല തോര്ത്തിക്കൊണ്ട് അയാള്‍! 

അന്തം വിട്ടു വായും പോളിച്ചുനിന്ന ഞങ്ങളെ നോക്കി ആ മനുഷ്യന്‍ ചിറി വശത്തേയ്ക്ക് കോട്ടി ഒരു ചിരി!

പാറക്കെട്ടിനു മുകളില്‍നിന്നും താഴേയ്ക്ക് പോരുമ്പോള്‍ ഉണ്ടായിരുന്ന അതെ ചിരി!

Thursday, October 5, 2023

പാമ്പും ഞാനും!

ദി  പാമ്പ്

കുട്ടിക്കാലം മുതൽ ഉള്ള ഓർമ്മകളിൽ പാമ്പുണ്ട്! 
നാട്ടിലെവിടെ പാമ്പ് വന്നാലും " "മാഷേ, രാവുണ്ണിയേട്ടന്റെ വീട്ടിലൊരു മുട്ടൻ പാമ്പ് " "നായരുടെ വിറകുപുരേല് ഒരു മൂർഖൻ" എന്നൊക്കെ പറഞ്ഞു ഏത് നിമിഷവും ആരെങ്കിലും വരികയും ഉണ്ടുകൊണ്ടിരുന്ന ഉരുള പകുതി നിറുത്തി എണീറ്റ് പോവുകയും ചെയ്തിരുന്ന അപ്പൻ ഉണ്ടായിരുന്നതുകൊണ്ട് ആവണം എനിക്ക് പാമ്പുകളോട് കൗതുകമായിരുന്നു.

അപ്പൻ തരക്കേടില്ലാത്ത ഒരു സ്നേക്ക് കില്ലർ ആയിരുന്നു! മുളം കൂട്ടത്തിൽ കയറിയൊരു പുല്ലാനി മൂർഖനെ മുള ചായ്ച്ചു എയറിൽ വച്ച് തന്നെ പുള്ള് അടിച്ചു സിക്സ് തൂക്കാൻ  താപ്പു നോക്കി നിൽക്കവേ അപ്രതീക്ഷിതമായി അപ്പുറത്ത് നിന്നിരുന്ന ബാബുവേട്ടൻ അപ്പർ കട്ട് കളിക്കുകയും അതുമൂലം തന്റെ നേരെ വന്ന ആ മൊതലിനെ പേടിച്ചു ഓടേണ്ടി വരികയും ചെയ്തതോടെ ആളുടെ വീരസ്യം ഇത്തിരി കുറഞ്ഞെങ്കിലും 'ഫിനിഷർ' റോളിൽ മോസ്റ്റ് വാല്യുവബിൾ പ്ലെയർ ആയി തുടരാൻ ആൾക്ക് സാധിച്ചിരുന്നു. 

കൊമ്പൂരിയെടുക്കാൻ കൊന്നിട്ട ആനയ്ക്ക് മുകളിൽ കാലെടുത്തു വച്ച് ഫോട്ടോയ്ക്ക് പോസ് ചെയുന്ന വീരപ്പനെപ്പോലെ തല്ലികൊല്ലപ്പെട്ട പാമ്പുകൾക്കൊപ്പം സ്വയം പ്രദർശിപ്പിക്കാൻ അപ്പന് ഒരു നാണവും ഉണ്ടായിരുന്നില്ല! കാരണം സിമ്പിൾ, വിഷമുള്ളതായാലും ഇല്ലാത്തത്  ആയാലും  എല്ലാ പാമ്പും പ്രശ്നക്കാരാണ് എന്ന വിശ്വാസം തന്നെ. സ്‌നേക് റെസ്ക്യൂ എന്നൊരു പരിപാടി അന്ന് ഇല്ലാത്തതുകൊണ്ടും പാമ്പിനെ തല്ലിക്കൊന്നാൽ കേസുവരും എന്നൊരു കീഴ്വഴക്കം ഇല്ലാതിരുന്നതുകൊണ്ടും അപ്പന്റെ കലാപരിപാടികൾ നാടെങ്ങും തുടർന്ന് പോന്നു.

തറവാട് ഭാഗം വച്ചപ്പോൾ പൈതൃകമായി കൈമാറി കിട്ടാത്തതിൽ അപ്പന് വിഷമം ഉണ്ടായിരുന്നതായി തോന്നിയിട്ടുള്ള ഒന്നേ ശ്രദ്ധിച്ചിട്ടുള്ളൂ, അപ്പന്റെ അപ്പൻ ഉപയോഗിച്ചിരുന്ന പാമ്പിനെ അടിക്കുന്ന ചൂരൽ! എന്നാലും കാലാകാലങ്ങളിൽ മിനുക്കി എടുത്ത് സൂക്ഷിച്ച പേര വടികൾ ആ കുറവ് നികത്തിപ്പോന്നു.

പ്രസ്തുത കാര്യങ്ങളാൽ വേട്ടക്കഥകൾ വായിച്ച് ജിം കോര്ബറ്റിനോട് തോന്നുന്ന പോലൊരു വീരാരാധന അപ്പനോട്  ഉണ്ടായിരുന്നതുകൊണ്ടോ എന്തോ പാമ്പുകളെ എനിക്കിഷ്ടമായിരുന്നു. പാടത്ത് 'മദിക്കാൻ' പോവുമ്പോഴോ കുളത്തിൽ ചാടി മറയുമ്പോഴോ പ്രത്യക്ഷപ്പെടുന്ന നീർക്കോലികളെ, കടിക്കാനുള്ള ടൈമിംഗ് കൊടുക്കാതെ കൈ കൊണ്ട് പൊക്കിയെടുക്കുക എന്ന കാര്യം തരം  കിട്ടുമ്പോഴെല്ലാം ചെയ്തു പോരുകയും അതിനു ഹർഷാരവം ഏറ്റുവാങ്ങുകയും ചെയ്ത ഒരു കൗമാരകാലം എനിക്ക് ഉണ്ടായിരുന്നു. ഇടയിലെപ്പോഴോ കടികളും കിട്ടിയിട്ടുണ്ട്. കടി കിട്ടിയിട്ടും അത്താഴം കഴിച്ചാലും ഒരു പുല്ലും സംഭവിക്കില്ല എന്ന തെളിവായി ജീവിക്കുന്നവനാണ് ഞാൻ.  കാലാന്തരേ അതിരാവിലെ ക്ലാസെടുത്തു  ജോലിക്കു പോവുക എന്നൊരു ശീലം ഉണ്ടായപ്പോൾ വരാന്തയിൽ പ്രത്യക്ഷപ്പെടുന്ന ചേര, മുതൽ ചുമര് പാമ്പ് വരെയുള്ള നിർദോഷകാരികളെ  നല്ലനടപ്പ് ജാമ്യത്തിൽ വിടാവുങ്ങുന്ന മാനസിക നിലയിലേയ്ക്ക് മനസ്സ് പാകപ്പെട്ടുവെങ്കിലും സൊ കോൾഡ് സൂപ്പർ ഫോർ ടീമിനോട് സ്നേഹം  പ്രകടിപ്പിക്കാൻ മനസ്സ് അങ്ങട് അനുവദിക്കാറില്ല. 

അതുകൊണ്ടു തന്നെ ഒരിക്കൽ മലയാറ്റൂർ മല കയറാൻ പോയി തിരിച്ചു വരുമ്പോൾ അപ്പന് ഒരു ചൂരൽ വാങ്ങി സമ്മാനം നൽകി. അതിനു ശേഷം, ങേ ഹേ.. അപ്പന് ദൈവം സഹായിച്ചു ഒരൊറ്റ പാമ്പിനെയും തല്ലേണ്ടി വന്നിട്ടില്ല!! അപ്പൻ മണ്മറഞ്ഞു കഴിഞ്ഞും കുറെ നാള് അത് തുടർന്നു. പിന്നെ ഒരു വരവാർന്നു, പറമ്പിൽ, കോഴിക്കൂട്ടിൽ, നാളികേരം കൂട്ടിയിട്ട സ്ഥലത്ത്, കിളിക്കൂട്ടിൽ, മീൻ വളർത്തുന്ന കുളത്തിൽ.... പക്ഷെ, അപ്പോഴേയ്ക്കും എന്റെ മനസ് ഡീസന്റ് ആയി കഴിഞ്ഞിരുന്നു. ഒരു വിധം പാമ്പുകളും അതുകൊണ്ടു രക്ഷപ്പെട്ടു. ഇപ്പോളൊക്കെ കണ്ടാൽ റെസ്ക്യൂ ചെയ്യണം എന്ന മാനസികാവസ്ഥയിലേക്ക് മാറി.

എന്ന് വച്ച് ഇത് തന്നെ അവസരം എന്നൊന്നും ഒരു പട്ടിയും.. സോറി, പാമ്പും ചിന്തിക്കരുത് എന്ന്  പറയാൻ ഈ അവസരം വിനിയോഗിക്കുകയാണ്.

ഇത്രയൊക്കെ പറയുന്ന ഞാൻ 'കോരിത്തരിച്ചു' പോയ സംഭവങ്ങൾ ഉണ്ട്! ഒരിക്കൽ കുളം വറ്റിച്ചു മീൻ പിടിക്കുന്ന ഞങ്ങൾ ഒരു ബഡാ നീർക്കോലിയെ കണ്ടു. പിന്നെ അവനെ കാണാൻ ഇല്ല. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി, അവൻ എന്റെ കാലിൽ ചുറ്റിയിട്ടുണ്ട്. ഞാൻ വളരെ പതിയെ അവന്റെ തലയിൽ പിടുത്തമിടാൻ ഉന്നം നോക്കുന്നതിനിടയിൽ.. "അനങ്ങല്ലേടാ പാമ്പ് നിന്റെ കാലിന്റെ അടുത്തുണ്ട് ഞാൻ വെട്ടിക്കോളാ" എന്ന് പറഞ്ഞു വെട്ടുകത്തി ഓങ്ങുന്ന പാർട്ണറെ കണ്ട് ഞാൻ തോലാഞ്ചകഞ്ചുകിതനായി. (അന്ന് രോമം കാര്യമായി ഉണ്ടായിരുന്നില്ല!) 
പിന്നൊരിക്കൽ കുനിഞ്ഞു നിന്ന് എന്തോ ചെയ്യാൻ തുടങ്ങുമ്പോൾ ചെവിയുടെ സൈസിൽ തട്ടി ഇക്കിളിയാക്കുന്ന കയറ് ഞാനൊരു വലി വലിച്ചു.മുകളിലെ രണ്ടു ബട്ടൻസ് തുറന്നിട്ട അക്കാലത്ത് പാരീസ് ഫാഷൻ ഷോകളിൽ വരെ ഹിറ്റ് ആയിരുന്ന ലൂസ് ഷർട്ടിനു ഉള്ളിലേയ്ക്ക് വീണത് ഒരു പടുകൂറ്റൻ ചേര ആയിരുന്നു എന്ന് മനസിലാക്കാൻ മുണ്ടിന്റെ കുത്തഴിച്ചു സാധനം താഴെ വീഴുന്ന വരെ എടുത്ത കുറച്ചു സെക്കൻഡുകൾ.. ഹോ കുഞ്ചുകമണിഞ്ഞു എന്ന് മാത്രമല്ല പനിയും പിടിച്ചു.

അനുബന്ധം (അനു പിടിച്ചു കെട്ടിയിട്ടത്!)

"ഇന്ന് വീട്ടീ പോണില്ല."
"എന്തെ?"
"പറ്റില്ല, രണ്ടുമൂന്നു ദിവസത്തേയ്ക്കു പറ്റില്ല."
"കാര്യം പറ."
"ഭാര്യ ഇന്നലെ ഇടപ്പിള്ളീൽ പോയി നേര്ച്ച ഇട്ടു  വന്നണ്ട്. ഇനി കുറച്ചു ദിവസത്തേയ്ക്ക് ഇഴ ജന്തുക്കൾക്ക് പണിയാ :)"










Monday, August 7, 2023

പലരിൽ ചിലർ 7

7m 
Shared with Public
Public
പലരിൽ ചിലർ 7
നാട്ടിൽ തന്നെ, വീട്ടിൽ തന്നെ ഉണ്ടെങ്കിലും പുറത്ത് ഇറങ്ങി നടപ്പു കുറഞ്ഞു. അതുകൊണ്ട് തന്നെ ആളുകളെ കാണുന്നതും ഇന്ററാക്ട് ചെയ്യുന്നതും കുറഞ്ഞു. "ലീവിൽ എന്ന് വന്നു? ഇപ്പൊ ഇവിടെ ഇല്ലല്ലേ?" എന്ന് എന്റെ നാട്ടുകാർ തന്നെ ചോദിച്ചു തുടങ്ങി! പലപ്പോഴും ഞാൻ ഇങ്ങനെ ആയിരുന്നില്ലല്ലോ എന്ന് ചിന്തിക്കാറുണ്ട്. കാലം വരുത്തുന്ന മാറ്റങ്ങൾ എന്ന് സ്വയം സമാധാനിക്കുകയും ചെയ്യാറുണ്ട്.
ഇന്നലെ, ഉച്ച കഴിഞ്ഞു ബാങ്കിൽ പോകുവാൻ ഉണ്ടായിരുന്നു. സൂട്ടർ പാർക്ക് ചെയ്ത് ഒന്നാം നിലയിലേയ്ക്ക് കയറുമ്പോൾ ആണ് ആ കാഴ്ച കണ്ടു നിന്നത്. ക്ഷീണിച്ച ഒരു വല്യമ്മ ഒരു തെരുവുനായയ്‌ക്കു പാർലെ ജി ബിസ്കറ്റ് പാക്കറ്റ് പണിപ്പെട്ടു പൊട്ടിച്ചു കൊടുക്കുന്നതായിരുന്നു അത്. ടൗണിലെ നായ്ക്കൾ എല്ലാം കൊഴുത്തു ഉരുണ്ടിരിക്കുകയാണ്. അവർക്കു വേണ്ട പോലെ ഭക്ഷണം കിട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ, നായയ്ക്ക് സ്വാഭാവികമായി തോന്നേണ്ട ആക്രാന്തമോ അക്ഷമയോ ഒട്ടുമില്ല. അവൻ വാലൊക്കെ ആട്ടി പാവം വല്യമ്മ എന്ന റോളിൽ അവരെ നോക്കിക്കൊണ്ടു നിൽപ്പുണ്ട്. അവനാണെങ്കിൽ എന്തോ ഇവനോട് പറഞ്ഞുകൊണ്ടുമിരിപ്പുണ്ട്.
ബാങ്കിലെ കാര്യം കഴിഞ്ഞു പുറത്ത് വരുമ്പോൾ ഫുട് പാത്തിൽ തന്റെ മുന്നിൽ കിടക്കുന്ന ബിസ്കറ്റുകളെ വേദനിപ്പിക്കാതെ ആസ്വദിച്ചു പതിയെ തിന്നുന്ന നായയെ കണ്ടു. സ്‌കൂട്ടറിൽ കയറുമ്പോൾ തൊട്ടടുത്ത്നിന്നൊരു ശബ്ദം.
" മോനെ, ഒരു സർവ്വത്ത് കുടിക്കാൻ കാശ് തര്വോ?"
ഞാൻ നോക്കിയപ്പോൾ നേരത്തെ പറഞ്ഞ വല്യമ്മയാണ്.
ഞാൻ അവരെ സാകൂതം നോക്കി.
"സർവ്വത്ത് കുടിക്കാൻ കാശില്ലാത്ത വല്യമ്മയാണോ പട്ടിക്ക് പാർലെ ജി വാങ്ങി കൊടുത്തത്! സ്വന്തം കാര്യം കഴിഞ്ഞിട്ട് പോരെ അതൊക്കെ?"
"അതല്ല, സർവ്വത്ത് കുടിക്കാൻ ഒരാശ, അതോണ്ടാ."
"അത് ഞാൻ തരാം. എത്രയാ വേണ്ടേ?"
"ഇരുപത് ....?"
"ശരി, പക്ഷെ, ഈ കാശുകൊണ്ട് പട്ടിക്ക് ബിസ്കറ്റ് വാങ്ങി കൊടുക്കാനല്ലേ?! വല്യമ്മേടെ കള്ളച്ചിരി അതാണല്ലോ പറയുന്നത്.. അല്ലെ? അതല്ലേ സത്യം"
അവരുടെ കുഴിയിലായ കണ്ണുകൾ തിളങ്ങി. ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു പിന്നെ അത് മാഞ്ഞു.
"കുറേ ആളോള് ചുറ്റും ഉണ്ടായിരുന്ന ആളാർന്നു ഞാൻ. അന്നൊക്കെ എന്നെ എല്ലാർക്കും വേണാർന്നു. പിന്നെ, അവശതയായപ്പോ ആർക്കും വേണ്ടാണ്ടായി. വെച്ചും വെളമ്പിയും കുറെയേറെ ഊട്ടിയതാ, തിരിച്ചൊന്നും വേണ്ട.. ഇങ്ങനെ ഒരാള് ഉണ്ടെന്നു ഒന്ന്...
ഇവറ്റോളാവുമ്പോ കാണുമ്പോ അടുത്ത് വരും, സ്നേഹിക്കും. അതാ ഞാനിങ്ങനെ.."
സന്തോഷത്തിനും കുസൃതിക്കുമിടയിൽ അതിവൈകാരികതയുടെ സീൻ കയറി വന്ന സിനിമ കണ്ട പോലെ ഒരു മിനിറ്റ് ഞാൻ സ്തംഭിച്ചു പോയി. പിന്നെ, യാന്ത്രികമായി പൈസ നീട്ടി.
മനുഷ്യന് ചാവുന്ന വരെ വേണ്ട ഒന്നേയുള്ളൂ പരിഗണന. അത് ചിരിയായോ കുശലാന്വേഷണമായോ കാശുചെലവില്ലാതെ കൊടുക്കാൻ സാധിക്കുന്ന ഒന്നാണെങ്കിലും നമ്മള് പിശുക്കുന്നതിന്റെ പരമാവധി അതിൽ പിശുക്കും. നാളെകളെ കുറിച്ച് ഒട്ടും ചിന്തിക്കാതെ.

Sunday, April 23, 2023

കാന്താരാ ഓഫ് വെള്ളിടിമുക്ക് !

കാന്താരാ ഓഫ് വെള്ളിടിമുക്ക്  


"ഉച്ചക്ക് നിർത്തിക്കോ ട്ടാ. ഒന്നാമത്തേല് ഉച്ച തിരിഞ്ഞത് മഴ്യ, ത്ലാവർഷല്ലേ. പിന്നെ, ഞാണ്ടാവൂല്ല്യ " 

ജെയ്ക്കബ്ബ്‌ പറഞ്ഞത് കേട്ട് ജാതിയ്ക്കു കട വാങ്ങുന്ന പണി സുകുമാരൻ ഒരു നിമിഷം നിർത്തി.

"സുക്വേട്ടൻ നോക്കണ്ട, ഊണ് കഴിച്ചിട്ട് പോയാ മതി."

ചമ്മിയ ഒരു ചിരിയോടെ പണി തുടരുമ്പോൾ മനസ്സിലോർത്തു.

പണ്ടാരമടങ്ങാനായിട്ടു മാസത്തില് പത്ത് പന്തണ്ട് സ്ഥിരം പണി ഇവിടെനിന്നാ. രാവിലെ കഞ്ഞീം, ഉച്ചയ്ക്ക് ചോറും ഉഗ്രൻ കൂട്ടാനുകളും, ഉച്ച തിരിഞ്ഞു ചായേം കടീം. വശക്കേടാവുന്ന പണീമില്ല. അറുന്നൂറു രൂപ ദിവസക്കൂലി. 

"എണ്ണൂറും എണ്ണൂറ്റമ്പതും പറമ്പുപണിയ്ക്കു കൂലിണ്ട് ട്ടാ.'' 

എന്ന് പീറ്ററൊക്കെ പറയും. അത് നല്ലോണം പണിയണോർക്ക് മ്മക്ക് അറുന്നൂറന്നെ ഭാഗ്യം.. എന്ന് മനസിലുണ്ടെങ്കിലും 

"ആടാ, നമ്മളെ പറ്റിക്ക്യന്നെ. ഞാമ്പിന്നെ സ്ഥിരം പണി ആയോണ്ട് സഹിക്കും.'' എന്നൊക്കെ പറയുമെങ്കിലും ഇതുള്ളതു ഭാഗ്യം എന്ന് മനസ്സിൽ തന്നെ ഉപസംഹരിക്കും.    

"സുക്വേട്ടനെക്കൊണ്ട് തെങ്ങുങ്കുഴി കുത്താനൊന്നും പറ്റില്യ. അയിന് മ്മക്കെ വേറെ ആളെ വിളിക്കാം." എന്ന് ജെയ്ക്കബ്ബ് ഇന്നാളു പറഞ്ഞത് കേട്ട് കിടുങ്ങി പോയതാ. നാട്ടീന്നു ഒരെണ്ണത്തിനെ ആ പറമ്പില്   കേറ്റാതെ രണ്ടു ബംഗാളികളെ വച്ച് അഡ്ജസ്റ് ചെയ്തു! ഭാഷ അറിയുന്നോൻ വല്ലോം ആണെങ്കി നമ്മളേപ്പ തെറിച്ചൂന്നു നോക്ക്യാ മതി. എന്ന് ഇടയ്ക്കിടയ്ക്ക് ആത്മഗതം അയവിറക്കുന്നത്  കാരണം വല്യ കന്നന്തിരിവിനൊന്നും നിക്കാറില്ല.

ഉച്ചയ്ക്ക് ഇറങ്ങിയാ എന്ത് ചെയ്യും!

വീട്ടീ പോണേനെ കുറിച്ച് ചിന്തിക്കണ്ട. ആ പണ്ടാരക്കാലി ചെല്ലുമ്പോ മുതല് ചെവിതല തരില്ല്യ. എന്തേലും തിരിച്ചു പറഞ്ഞാ രണ്ടു കുരിപ്പുകളും വന്നു കയറിയാലേ ചോദ്യം ചെയ്യലായി  ഭീഷണീയായി.. കോപ്പ്.

വേൺട്രപ്പോ.. ഇപ്പൊ വീട്ടിലേയ്ക്കില്ല.

ഷെയറിട്ടു അര ലിറ്റര് വാങ്ങാൻ ഷൈജു വരണ്ടേ. അവൻ ബിവറേജിലേയ്ക്ക് നേരിട്ട് വരും. പക്ഷെ, പണി കഴിഞ്ഞു എത്തണം. ആറ് മണിയെങ്കിലും ആവും.

ഷൈജു വരുന്നു. ക്യൂവിൽ കേറുന്നു. ജവാൻ വാങ്ങി മുറിക്കുന്നു. പീതാംബരന്റെ തട്ട് കടെരെ  പിന്നിലെ പൊന്ത മാറാ പറ്റി നിന്ന് അഞ്ചു മിനിട്ടോണ്ട് പൂശുന്നു. ഓരോ കോള്ളീം ബൊട്ടീം കഴിക്കുന്നു.. അടി പൊളി. ഇതാണ് കുറച്ചു കൊല്ലങ്ങളായി തുടരുന്നത്. ഒരാളെക്കൂടി സെറ്റ് ആക്കി ലിറ്റര് തന്നെ വാങ്ങലാണ് പതിവ്. ജവാൻ വാങ്ങി വാങ്ങി ജവാൻ ഓഫ് വെള്ളിടിമുക്ക് എന്നൊരു പേരുകൂടി കിട്ടിയിട്ടുണ്ട്. 

ആ വിളി കേട്ട് കേട്ട് എംസി, കോണ്ടസ ലേബലുകളിലേയ്ക്ക് മാറ്റം നടത്തി നോക്കിയെങ്കിലും ജവാൻ ജവാൻ തന്നെ!

ഊണ് കഴിച്ചു കഴിഞ്ഞു നോക്കിയപ്പോൾ വീട്ടുകാർ എങ്ങോട്ടോ പോവാനുള്ള ഒരുക്കത്തിലാണ്. കഴിച്ച് കഴിഞ്ഞില്ലേ? പോവാറായില്ലേ?  എന്നീ  ചോദ്യങ്ങൾ  നോട്ടങ്ങളിൽ ഫീൽ ചെയ്തപ്പോൾ എണീറ്റു.

മുന്നൂറു വാങ്ങി പോക്കറ്റിൽ ഇട്ടതു അവിടെ തന്നെയില്ലേ എന്ന് ഉറപ്പു വരുത്തി. കുറച്ചു കാശുകൂടെ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴേ രണ്ടെണ്ണം വിടാമായിരുന്നു. ഇന്നലെ ബാക്കി ഉണ്ടായിരുന്നത് സജീവൻ തരാനുള്ള വകയിൽ എന്ന് പറഞ്ഞു ബലമായി വാങ്ങി. എന്ത് ചെയ്യാൻ. അല്ലെങ്കിലും നാട്ടുകാർക്ക് ഇപ്പൊ ഒരു വിലയുമില്ല. എല്ലാം കളഞ്ഞില്ലേ പുത്രക്കല്ലുകൾ.

മര്യാദയ്ക്ക് നാട്ടിലും വീട്ടിലും കുടിച്ചു അലമ്പുണ്ടാക്കി വാള് വച്ച് നടന്നേർന്നോനാ. പെണ്ണിനും പിള്ളേർക്കും ഒക്കെ പേടിയാർന്നു. അവളുടെ മുടിക്കുത്തിനു പിടിച്ച് കുനിച്ചു നിർത്തി എത്ര ഇടി കൊടുത്തു സന്തോഷിച്ചിട്ടുള്ളതാ. മേശക്കടിയിൽ പതുങ്ങി ഇരിക്കുന്ന പിള്ളേരെ എത്ര പ്രാവശ്യം കണ്ടിട്ടുള്ളതാ. നാട്ടുകാരെ എത്ര തെറി വിളിച്ചിട്ടുള്ളതാ.

കഴിഞ്ഞതിനു മുന്നത്തെ കൊല്ലം മീൻ ചട്ടിയെടുത്ത് വീക്കിയുടച്ച് കഞ്ഞിക്കലം തട്ടി തെറിപ്പിച്ച് പെണ്ണിന് രണ്ടെണ്ണം കൊടുക്കാൻ കയ്യോങ്ങിയതാ. 

"അമ്മയെ ഇനി തൊട്ടാൽ കൈ ഞാൻ വെട്ടും."

അലർച്ചയിൽ കിടുങ്ങി പോയി. കൈയിൽ വെട്ടുകത്തിയുമായി മൂത്തവൻ.

"തൊട്ടു നോക്കടാ ധൈര്യമുണ്ടേൽ.. "രണ്ടാമത്തവനും!

അന്നു തോറ്റു തുടങ്ങിയതാ. പിള്ളേര് തന്നെക്കാളും വലുതായതു മനസിലാക്കിയില്ലാരുന്നു. വീട്ടിൽ, പിന്നെ നാട്ടിൽ, എവിടെയും തോൽവി. ആലോചിച്ചാൽ തല പെരുക്കും. രണ്ടെണ്ണം വിടുമ്പോൾ പഴയ ഊർജ്ജം തികട്ടി  വരും.

....കൈ ഞാൻ വെട്ടും. തലയിൽ മുഴങ്ങുന്ന ശബ്ദം.

ബിവറേജിലേയ്ക്ക് നടന്നു.

"ഹയ്.. എന്ത്യേടാ ഉച്ചയ്ക്ക്? തുള്ളല് പ്രാക്ടീസു ചെയ്യാൻ പോവാ?"

തിരിഞ്ഞു നോക്കി. ശിവനാണ്. തിരിച്ചു പറയാൻ നാക്കു തരിച്ചു.

ശിവനെ തെറി വിളിച്ചതിനു മുമ്പ് കിട്ടിയ ചവിട്ടിക്കൂട്ട് ആലോചിച്ചപ്പോൾ അടക്കി. 

ആദ്യമായിട്ടല്ലെടാ നീ വെളിച്ചപ്പാട് ആവണെ, കുറച്ചു ദിവസം അടി നിർത്തി നോമ്പെടുക്കടാ. ഒരു ചൈതന്യം ഒക്കെ ഉണ്ടാവട്ടെ.

നീ പോടാ മൈ... എന്ന് മനസിലും ഉം എന്നൊരു മൂളൽ ഉറക്കെയും പറഞ്ഞു മുന്നോട്ടു നടന്നു.

വെളിച്ചപ്പാട്.. കുടുംബക്ഷേത്രത്തിലെ ഉത്സാവത്തിനു ചേട്ടനാണ് വെളിച്ചപ്പാടാവാറു പതിവ്. കഴിഞ്ഞ മാസം അങ്ങേരു തെങ്ങുങ്കുഴീല് വീണു കാലൊടിഞ്ഞു. അതോണ്ട് ആ യോഗം എനിക്ക്. പകരക്കാരൻ. ആ, അന്ന് വയറു നിറയെ കള്ളു കിട്ടും. അല്ലാണ്ട് ഒരു പ്രയോജനോം ഇല്ല. അതിനു ഞാൻ നോമ്പെടുക്കാൻ. എന്റെ പട്ടി എടുക്കും.

ഉച്ചയായതുകൊണ്ടാവണം ബിവറേജിൽ ആളില്ല. 

ശോ കാശുണ്ടെങ്കിൽ വാങ്ങി വെക്കാർന്നു. ഇനി തിരക്കാവും. ആരെങ്കിലും പരിചയക്കാർ വന്നാൽ ഫുള്ളിനുള്ള കാശ് ചോദിക്കാർന്നു. 

"ചേട്ടൻ നേരത്തെ ഇവിടെ വന്നു സ്ഥാനം പിടിച്ചോ? "തെക്കേ അങ്ങാടിയിലെ രണ്ടു പിള്ളേരാ. ഗൾഫുകാരാ.. ലീവിന് വന്നതാവും.

"നിങ്ങ എന്താ ഇവിടെ?" ഒന്ന് കാർന്നോരു കളിച്ചു  

"ഞങ്ങളൊരു ബിയറടിച്ചിട്ടു സിനിമയ്ക്ക് കേറാൻ. ചേട്ടന് വേണോ?"

"ഏയ്.. ബിയറ് ശീലല്യ"

"ചൂടല്ലേ ചേട്ടാ. ഒരെണ്ണം ഞങ്ങടെ കൂടെ ആവാം ന്നെ."

"എവിടെ ഇരുന്നു കഴിക്കും?"

"അതിനല്ലേ ഞങ്ങടെ കാറ്. എന്നിട്ടൊരു സിനിമ കണ്ടാ ഹാപ്പി". 

കുപ്പികളും കൊണ്ട് കാറിൽ പോകുമ്പോൾ അവർ വീണ്ടും വിളിച്ചു.

"ചേട്ടൻ വരുന്നുണ്ടേ വാ."

എയർ പിടിച്ച് നിന്നാ ഒന്നും നടക്കില്ല. 

അവർക്കു പുറകെ നടന്നു. ഇവരെ സോപ്പിട്ടു സിനിമയ്ക്കും കയറാം. ഏസിയിൽ ഇരുന്നു ഉറങ്ങാലോ. ഷൈജു വരുമ്പോഴേയ്ക്കും ക്യുവിലും കയറാം. കൊള്ളാം.

കാറിൽ കയറി പെട്ടന്ന് അടിച്ചു തീർത്ത് കുപ്പി കാനയിൽ നിക്ഷേപിച്ച് തിരികെ വരുമ്പോൾ യാതൊരു നാണവും ഇല്ലാതെ ചോദിച്ചു. 

"എനിക്കൂടെ സിനിമയ്ക്ക് ടിക്കറ്റെടുത്ത് തര്വോ?"

അവർ മുഖത്തോടു മുഖം നോക്കി.എന്നിട്ടു വല്യ താല്പര്യം ഇല്ലാതെ പറഞ്ഞു "വാ. ഞങ്ങ സിനിമയ്ക്ക് ഇടയിൽ പോയെന്നു വരും. ചേട്ടൻ ഇന്നോ ടിക്കറ്റ് പിടിച്ചോ. കേറിക്കോ, ഞങ്ങ കുറച്ചു കഴിഞ്ഞേ കേറൂ."

നൈസായിട്ടു ഒഴിവാക്കുകയാ അല്ലെ എന്ന് ഏതോ സിനിമയിൽ കണ്ടത് ചോദിക്കാൻ തോന്നി. പകരം അതിനെന്താ എന്ന മട്ടിൽ ചിരിച്ചു. ഓസിനു കിട്ടുന്നവന് എന്ത് ആസിഡ്  !

പടം തുടങ്ങി. തണുപ്പിൽ ഇരുന്നു ഉറങ്ങാൻ പോയവൻ ആണെങ്കിലും സ്‌ക്രീനിൽ നോക്കി. മമ്മൂട്ടീൻ മോഹൻലാലും ഒന്നുമല്ലല്ലോ. മലയാളം ആണ് ഭാഷയെങ്കിലും ഇത് മലയാള പടം അല്ലെ? ബിയറടിച്ച് ഫിറ്റായാ!!

അപ്പുറത്ത് ഇരുന്നവനോട് ചോദിച്ചു. ഇത് മലയാളം..?

കന്നഡ ഫിലിമാ ചേട്ടാ. ഡബ് ചെയ്തേക്കണതാ. കാന്താര 

കാന്താരിയോ ?

കാന്താരാ. കാന്താരി അല്ല. ദേഷ്യം മറുപടിയിൽ കലർന്നപ്പോൾ ചോദ്യോത്തര പംക്തി നിർത്തി.

കണ്ടു കണ്ടങ്ങിരുന്നു പോയി. മൂത്രം ഡിപ്പോ പോവും എന്ന മട്ടിലും കടിച്ചു പിടിച്ച് കണ്ടിരുന്നു. ഇന്റർവെല്ലിനു മൂത്രം ഒഴിച്ച് വന്നിട്ട് വേഗം പാഠം തുടങ്ങാത്തതിന് ദേഷ്യപ്പെട്ടു.

പടം കഴിഞ്ഞു. പിള്ളേരുടെ കാറ് കിടപ്പുണ്ട്. അവർ പോയിട്ടൊന്നുമില്ല.  പോവൂല എന്ന് അറിയാലോ. കാണാത്ത മട്ടിൽ  ബിവറേജിലേയ്ക്ക് നടക്കുമ്പോൾ ഓർത്തു. കാന്താരാ കൊള്ളാലോ. ഭൂതക്കോലം.. നല്ല ഉഗ്രൻ വെളിച്ചപ്പാട്.

വെളി.. ച്ച..    പ്പാട് 

തലയിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോയി.

തുലാമഴച്ചാറ്റലിന്റെ ഒരു തുള്ളി മുഖത്ത് വന്നു വീണു.  ശരീരം മുഴുവൻ കോരിത്തരിച്ചു.

ചേട്ടൻ നേരം വൈക്യോ? സാധനം വാങ്ങിച്ചു. ഷൈജു ക്യുവിനു പുറത്ത് വച്ചെ വരവേറ്റു.

ഉം .. കനത്തിൽ മൂളി.

അര ലിറ്റർ ഓപീയാർ പകുതി വീതം അളന്നു കുടിച്ച് വീട്ടിലേയ്ക്കു നടക്കുമ്പോഴും ചിന്തകൾ തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടേയിരുന്നു.

വീട്ടിൽ ചെന്ന് കിടക്കുമ്പോൾ തലങ്ങും വിലങ്ങും കാന്താരാ.! സ്വപ്നത്തിലും കാന്താരാ!!

ഹലോ, ജവാൻ ഓഫ് വെള്ളിടിമുക്ക്.. ഇന്ന് പണിയില്ലേ ? രാവിലെ അയൽവാസി ദിവാകരന്റെ കുശലം.

"പോവാൻ ഇറങ്ങ്വാ" 

എന്ന് ദിവാകരനോടും 'ജവാൻ അല്ലേടാ, കാന്താരാ ഓഫ് വെള്ളിടിമുക്ക്, ഞാൻ കാണിച്ച് തരാം. ഒരാഴ്ച കഴിയട്ടെ'. എന്ന് മനസ്സിലും പറഞ്ഞു. 

ഇറങ്ങാൻ നേരം ചേട്ടൻ വന്നു.

ഡാ, നാളെ പുലർച്ചെ തൊട്ടു നീ അമ്പലത്തിൽ വേണം. അടിച്ചു ഓഫായി കിടക്കരുത്. ശനിയാഴ്ചയാണ് ഉത്സവം. അന്നു രാവിലെ അമ്പലത്തിലെ പരിപാടികൾ കഴിഞ്ഞാൽ പറയെഴുന്നെള്ളിപ്പാണ്. വീടുകളിലു കയറണം. ഇത്തിരി ദേവീ ചൈതന്യം ഉണ്ടാവാൻ പ്രാർത്ഥിച്ചു കിടന്നുറങ്ങു. ബാക്കി എല്ലാം ദേവി നടത്തിക്കോളും.

തല കുലുക്കി കേട്ടു.

പട്ടി, കഴിഞ്ഞ കൊല്ലം മുഴുവൻ നാട്ടുകാരും കേൾക്കേ  ചെവി പൊട്ടുന്ന ചീത്ത വിളിച്ചവനാ. ദേവി കയറിയതാണെന്നുള്ള പറച്ചിലും. ശരിയാക്കി തരാം.

ഒന്ന് - ഒന്നര - രണ്ടു പെഗ് കണക്കിൽ  ദിവസങ്ങൾ പോയി. 

"നിങ്ങ ശരിക്കും നന്നാവ്വോ ?" 

എന്ന് ചോദിച്ചവരോട് ''എന്തോ ഒരു ദേവീ ചൈതന്യം വരുന്നുണ്ട്'' എന്ന് മാത്രം മറുപടി പറഞ്ഞു.

ശനിയാഴ്ച 

അമ്പലത്തിലെ ചടങ്ങുകൾ കഴിഞ്ഞു പറയെഴുന്നെള്ളിപ്പിനു ഒപ്പം ഇറങ്ങുമ്പോൾ സാത്വിക ഭാവം പരമാവധി വരുത്തി. അല്ലെങ്കിലും ചിലമ്പും  അരമണിയുമണിഞ്ഞു  ചുവന്ന പട്ടുധരിച്ചു കയ്യില് വാളും വാരിപ്പൂശിയ മഞ്ഞളുമൊക്കെയായി നടക്കുമ്പോൾ ഒരു വല്ലാത്ത പരിവേഷമാണ്. ഇന്നലെ വരെ പുച്ഛത്തോടെ നോക്കിയവർക്കൊക്കെ ഒരു ആരാധനാഭാവം!  ഫൂ.. മനസ്സിൽ പറഞ്ഞു. കാന്താരാ തലയിൽ മിന്നി മറിഞ്ഞു. എരപ്പകൾ ഒരു ദിവസംകൊണ്ട് ഞാൻ ദിവ്യനായെത്രെ!

മൂന്നാലു വീടുകളിൽ കല്പനകളും പരിഹാരങ്ങളും പറഞ്ഞു. ചേട്ടന്റെ വീട്ടിൽ ചെന്നപ്പോൾ തറവാട്ടിലെ സർവരും ഉണ്ട്.

കാന്താരാ..

കലി കയറി.

ചേട്ടനെ തന്നെ പിടിച്ചു.

നമുക്ക് വേണ്ട വിധം ശ്രദ്ധ തരാത്തതെന്താ?

ആവശ്യമുള്ള നേരത്ത് മാത്രം ഉപാസിച്ചാൽ മതിയോ?

പോരാ. 

ശ്രദ്ധിക്കാം.

ശ്രദ്ധിക്ക്യേ ? ആരെ ?

പിന്നങ്ങു തുടങ്ങി. വായ കഴയ്ക്കുന്നതു വരെ ചേട്ടന് കൊടുത്തു. 

ന്നാ, പറഞ്ഞത് പോലെ ഒക്കെ ചെയ്യാവോ?

ഉവ്വ് സഹോദരങ്ങളെ വേണ്ട വിധം നോക്ക്വൊ ?

ഉവ്വ..

ഹ്മ്മ്.. മ്മ് ..

കലിയടങ്ങി.

സമാധാനമായി എന്ന് താൻ  വിചാരിക്കുന്ന പോലെ തന്നെ  "ആശ്വാസമായി. തീർന്നല്ലോ '' എന്ന് അവരും  വിചാരിച്ചു കാണണം.

മനസ്സിൽ ചിരിച്ചു. കാന്താരാ എഫക്ട് മനസ്സിൽ വച്ച് ചിലയിടങ്ങളിൽ ഒന്ന് ഓടി നടക്കാനും അലറാനും മറന്നില്ല.

'സുമാരന്  ശരിക്കും ദേവി ആവേശിച്ചു ട്ടാ '

എന്ന് ആരൊക്കെയോ പറയുന്നത് കേട്ട് ഉള്ളിൽ ചിരിച്ചു.

"ദേവിക്കു ദാഹിക്കുന്നു" എന്ന് പറഞ്ഞപ്പോൾ സ്പ്രൈറ്റ് കയ്യിലുണ്ടായിട്ടും പ ച്ചവെള്ളം നീട്ടിയവനെ നോട്ട് ചെയ്തു വച്ചു!

ഇടയ്ക്കു കള്ളു കിട്ടി. കുടിച്ചു വയറു വീർപ്പിക്കാൻ ഞാനില്ല. മറ്റേതു വരട്ടെ. ഹല്ലാ പിന്നെ.


അടുത്തത് സ്വന്തം വീട്!

കണ്ടപ്പോഴേ കലി വന്നു തുടങ്ങി!

മൂന്നും കൂടെ പറക്കുട്ടയും പറയിൽ വെച്ച തെങ്ങിൻ പൂക്കുലയും ഒക്കെയായി നിൽപ്പുണ്ട്. മനസ്സ് പട പടാ ഇടിച്ചു.

വാള് പറയിൽ മുട്ടിച്ച്‌\ പിടിച്ചു. നെല്ല് പറയിലേയ്ക്ക് മൂത്ത പുത്രൻ ചൊരിയുന്നുണ്ട്. ഭാര്യ എന്ന പൂതന കൈ കൂപ്പി നിൽക്കുന്നു. ഇളയവൻ അമ്മയ്ക്കരികിൽ. 

വാള് വിറച്ചു പിന്നെ കൈകളും തുടർന്ന് ശരീരവും. കലി.. ശരിക്കും കലി  കയറിയതു തന്നെ. വീടിനു ചുറ്റും രണ്ടു വട്ടം ഓടി. അകത്തേയ്ക്കു കയറി. പിന്നാലെ അമ്മയും മക്കളും. മൂത്തവന്റെ തലമുടിയിൽ പിടിച്ചു ചുമരിൽ ഒന്ന് മുട്ടിച്ചു.

"പിതൃക്കൾക്ക് കൊടുക്കാനുള്ളതെന്താ കൊടുക്കാത്തെ?"

ഒന്നു കൂടെ മുട്ടിച്ചു.

പല്ലിറുമ്മുന്നത് മനസ്സിലാവുന്നുണ്ട്. 

ഒരടി കൊടുത്തു. 

"മിണ്ടാട്ടം മുട്ടി നിൽക്കാ? ദേവിയോട് മൊഴിയാ.".

"കൊടുക്കാം."

അലറി.

'ശരിക്കും കലി കയറീ ട്ടാ.' കാഴ്ചക്കാർ പിറുപിറുത്തു.

നീയെന്താ അസ്ഥിത്തറയിൽ വിളക്ക് വയ്ക്കാത്തെ ?

ഇളയവന് ഒന്നു കൊടുത്തു. ചെക്കൻ പുളഞ്ഞു പോയി.

ഒന്നുകൂടെപുറത്തിറങ്ങി പറയിൽനിന്നു പൂക്കുല വലിച്ചെടുത്തു. വീണ്ടും അലർച്ചയോടെ അകത്തേയ്ക്! ഭാര്യയെ കിട്ടി. മുടിക്കുത്തിലാണ് പിടിച്ചത്.പൂക്കുല കൊണ്ട് രണ്ടെണ്ണം കൊടുത്തു.

"കുടുംബം നോക്കാതിരുന്നാ ദേവി ചൈതന്യം പോകുമെന്നറിയില്ലേ? "

ഒന്നലറി.

"കുടുംബോം കുടുംബത്തിലുള്ളൊരേം നോക്കാമോ?"

"നോക്കാം."

ഒന്നുകൂടെ കൊടുത്തു. ആഹാ, കാന്താരാ കണ്ടത് വർക്ക്‌ ചെയ്യുന്നു. എല്ലാവരും ആകെ തരിച്ചു നിൽക്കുകയാണ്. വീടിനു ചുറ്റും ഒന്നുകൂടെ ഓടി. വാഴ രണ്ടെണ്ണം വെട്ടി വീഴ്ത്തി.


'കലി അടങ്ങുന്നില്ലല്ലോ!" ആളുകൾ അതിശയം കൂറി 

ശരിക്കും ദേവി ശരീരത്തിൽ കയറിയതുപോലൊരു തോന്നൽ. 

അലറി.

ജനം നടുങ്ങി. മക്കൾ വച്ച രണ്ടു വാഴ കൂടി വെട്ടിയെറിയാൻ കൈ തരിച്ചു. എന്തിനു കുറയ്ക്കണം. ഓടിച്ചെന്നു വാഴയ്ക്ക് ഒരു ചവിട്ടു കൊടുത്തു. അത് പ്രതീക്ഷിച്ചതിലും എളുപ്പത്തിൽ അപ്പുറത്തേയ്ക്ക് മറിഞ്ഞു.

അടുത്ത നിമിഷം ദൈവികമായ ശക്തിയാൽ പാതാളത്തിലേക്കു വലിച്ചെടുക്കപ്പെട്ട പോലൊരു തോന്നൽ.

അല്ല, എങ്ങോട്ടോ അതി വേഗം പോവുകയാണല്ലോ. അയ്യോ ഇത് കിണ .. എന്ന് ചിന്തിക്കുമ്പോഴേയ്ക്കും വെള്ളത്തിനടിയിലേയ്ക്ക് പോയി. കുറച്ചു നേരത്തേയ്ക്കു ഒന്നും മനസിലായില്ല. വെപ്രാളത്തിൽ മുകളിലേക്കുയരുമ്പോൾ താൻ കിണറ്റിൽ വീണു എന്ന യാഥാർഥ്യം മനസിലായി.

മൂക്കിലും ശ്വാസകോശത്തിലും വെള്ളം കയറി. ഒരുകണക്കിന് വെള്ളത്തിനു മുകളിൽ പൊങ്ങി. മുകളിൽ നിറയെ ആളുകൾ എത്തിയിട്ടുണ്ട്.

മേല്  മുഴുവൻ നുറുങ്ങിയ വേദന. കാന്താര പണി തന്നല്ലോ, കോപ്പ്.

"കയറിട്ടു താടാ. എന്നെ കേറ്റടാ." എന്ന് നിലവിളിക്കാതിരിക്കാൻ ആയില്ല.

"കുറച്ചു കഴിഞ്ഞിട്ട് മതി. ചത്തിട്ടൊന്നുല്ല്യ. കലി നല്ലോണം അടങ്ങട്ടെ"

 എന്ന് പറഞ്ഞിട്ട് പോണ ശബ്ദം തന്റെ പെണ്ണുമ്പിള്ളേടെ തന്നെ ആണെന്നും ഞങ്ങ കയറ്റിക്കൊളളു കുറച്ചു കഴിയട്ടെ എന്ന് പറഞ്ഞത് മക്കളാണെന്നും  തിരിച്ചറിഞ്ഞ്  ഇട്ടു തരാൻ പോകുന്ന കയറിനെ പ്രതീക്ഷിച്ച് സുകുമാരൻ - കാന്താരാ ഓഫ്  വെള്ളിടിമുക്ക് കിണറിൽ വളർന്ന തൊണ്ടി യുടെ ചില്ലയിൽ പിടിച്ച് നെടുവീർപ്പിട്ടു കിടന്നു.

Saturday, April 18, 2020

ഒരു കൊടും കൊറോണക്കാലത്ത് 1


ലൈഫ് ഒഴുകുന്ന വെള്ളത്തിനനുസരിച്ചു നീങ്ങുന്ന വാഴപ്പിണ്ടികളിൽ പിടിച്ചു കിടന്നു നീന്തുന്ന കൗമാരത്തിൽ എനിക്കുണ്ടായ വായനാരസങ്ങൾ സൊ കോൾഡ് 'മ' വാരികകളായിരുന്നു. വായനയുടെ ലോകത്തേയ്ക്ക് ലൈഫ് ജാക്കറ്റ് തന്നു വിളിച്ച ആ 'മ'കളെ എങ്ങിനെ മറക്കാൻ. ഓരോ ദിവസവും ഇന്നലത്തെ ഏങ്ങലടിയുടെ തുടർച്ച ഇന്ന് കരച്ചിലാവുമോ എന്നു കാത്തിരിക്കുന്ന ഇന്നത്തെ സീരിയൽ ഫാൻസിനെപ്പോലെ ആഴ്ചതോറും തുടരൻറെ ബാക്കിക്കായി കാത്തിരിക്കുന്ന ഒരു കാതര ഹൃദയം ഞാനും സ്വന്തമാക്കി.

അത്തരം ഒരു കാലത്താണ് എന്നെ കൊറോണ ബാധിക്കുന്നത്!

അതൊരു വല്ലാത്ത ബാധയായിരുന്നു. തുടരന്മാരുടെ ഓരോ ആഴ്ചയിലേയും അവതാരങ്ങൾക്കിടയിൽ കൊറോണ വന്നുകൊണ്ടേയിരുന്നു. നായകന്മാർ പാരീസിലെ ഈഫൽ ടവറിനു വടക്കുവശത്തെ മൂന്നാം നമ്പർ സ്ട്രീറ്റിലെ അഞ്ചാമത്തെ ബിൽഡിങ്ങിലെ പതിനേഴാം നമ്പർ മുറിയിലോ എട്ടാം നമ്പർ തെരുവിലെ ഓപ്പൺ റെസ്റ്റോറന്റിൽ കപ്പുച്ചിനോ കുടിച്ചു റിലാക്സ് ചെയ്യുമ്പോഴോ ഒക്കെ അവൻ പ്രത്യക്ഷപ്പെട്ടു. എന്നിൽ ആവേശിക്കപ്പെട്ടു.. നിരന്തരം കൊറോണ ബാധിച്ചു ഞാൻ ആ പ്രത്യേക അവസ്ഥയ്ക്ക് അടിമയായിത്തീർന്നു.ഹാഫ് എ കൊറോണ എന്ന ഭീകരൻ!! ഡിക്റ്ററ്റീവ് മാക്സിനോ, ഡി. പുഷ്പരാജോ ഒക്കെ വൻ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നതു ഈ സൊ കോൾഡ് കൊറോണയുടെ പിൻബലത്തോടെ ആണെന്ന ചിന്ത എന്നിൽ ഒരു 'അന്യനെ' വളർത്തിക്കൊണ്ടിരുന്നു. കോട്ടയം പുഷ്പനാഥ്‌ എന്ന അതിന്റെ സൃഷ്ടാവ് എന്റെ ആരാധനാ മൂർത്തിയായി.

കൊറോണാ ബാധയിൽ ആവേശഭരിതനായി കുറച്ചു കൊല്ലങ്ങൾ കടന്നു പോയി. "എന്താടാ ഞാൻ വരുമ്പോ സ്‌പെഷ്യൽ ആയി കൊണ്ട് വരേണ്ടത്?" എന്ന് കത്തെഴുതി ചോദിച്ച 'ഫോറിൻകാരൻ' കൂട്ടുകാരനോട് ഇടം വലം നോക്കാതെ 'ഒരു പാക്കറ്റ് ഹാഫ് എ കൊറോണ' എന്ന് പറയാൻ എനിക്ക് പിടി ഉഷയ്ക്ക് മെഡൽ നഷ്ടമായതിന്റെ പത്തിലൊന്നു സമയം പോലും വേണ്ടി വന്നില്ല.

"അതെന്തൂട്ട് ?" എന്ന് അവനും ചോദിച്ചില്ലെന്നാണ് ഓർമ്മ. കാരണം ലവനും പുഷ്, ബോസ് ഫാനായിരുന്നു എന്നുറപ്പല്ലേ. "ഓകെ ഡാ വനേ" എന്ന മറുപടിയിൽ ഞാൻ സ്വപ്നലോകത്തെ ബാലഭാസ്കറായി.

കാത്തുകാത്തിരുന്ന് അവൻ വന്ന വിവരം അറിഞ്ഞു ആ വീടിനു മുന്നിലൂടെ ബെല്ലടിയും എത്തിച്ചുനോട്ടവുമായി മൂന്നാലു ദിവസം പത്ത് ചാലുവീതം പോയി നിരാശാകാമുകന്റെ റോളായി. 'സാധനം ണ്ട്.. ആളൊഴിയട്രാ'ന്ന് കൂട്ടുകാരൻ പറഞ്ഞതിന്റെ വെളിച്ചത്തിൽ ഞാൻ വരം നൽകാൻ എൻട്രി മ്യൂസിക്കിട്ടിട്ടും പ്രത്യക്ഷപ്പെടാത്ത ദൈവങ്ങളെ കാത്ത് നിൽക്കുന്ന താപസനായി. ഗൾഫ്കാരന്റെ വീട്ടീന്ന് ആളൊഴിഞ്ഞു അരങ്ങൊഴിഞ്ഞിട്ടു വേണ്ടേ മറ്റേ സാധനം എടുക്കാൻ. ക്ഷമയുടെ നെല്ലിപ്പടീടെ അടിയിലെ മണലുവിരിച്ചത്  വരെ കണ്ട്.

അവസാനം, സൂര്യൻ കാൽക്കീഴിൽ തന്നെ നിഴല് വീഴ്ത്തുന്ന ഒരു ഉച്ച സമയം കഴിഞ്ഞപ്പോൾ കൂട്ടുകാരന്റെ സൂചന അനുസരിച്ച് ഞങ്ങൾ നാലഞ്ചു പേര് ലവന്റെ വീട്ടിൽ ഒത്തു കൂടി. അവന്റെ 'അമ്മ മാത്രേ വീട്ടിലുള്ളൂ. ബുർജ് അൽ അറബിനു മുകളിലെ ഹെലിപാഡ്,  മീൻ മാർക്കറ്റിലെ ചാള, കുബ്ബൂസിന്റെ രുചി ഒക്കെ പങ്കു വക്കുമ്പോഴും ഞാൻ അസ്വസ്ഥനായിരുന്നു. എവിടെ 'സാധനം'? 
അവസാനം, 'നീ പറഞ്ഞ സാധനം..' എന്നവൻ പറഞ്ഞപ്പോൾ മനസിന് മുകളിൽ ഉരുണ്ടുകൂടിയ മേഘങ്ങൾ മേഘസ്ഫോടനമായി പെട്ടെന്ന് ഇടി വെട്ടി പെയ്തു.

പക്ഷേ ..

"എടാ, നിന്റെ കൊറോണയ്ക്ക് എന്താ വിലന്നറിയോ? അതൊന്നും മ്മക്ക്  താങ്ങില്ലിഷ്ടാ."
മഴ ഠപ്പേ ന്നു നിന്നു.
ങേ, കൊണ്ടന്നില്ലേ ?!


ഞാൻ നിരാശിത് ഹുവാ. എറിഞ്ഞ ബോളോക്കെ വൈഡ് ആയിപ്പോയ ബൗളർ ആയി.
ഞാൻ പ്രത്യേകം കൊറോണ ഇൻഫോർമേഷൻ കൊടുത്തിരുന്ന കോമൺ ചങ്ങാതിമാർ എന്നെ ഒരു പ്രത്യേക നോട്ടം നോക്കി.
ദയനീയമായി ഞാൻ ഫോറിൻ ഫ്രണ്ട്നെ വീക്ഷിച്ചു. 

"ഡാ, ഡെസ്പാവൻഡറാ.. കൊറോണ ഇല്ലാന്നേ ഉള്ളൂ വേറൊരെണ്ണം കൊണ്ടന്നണ്ട്"
 അവൻ ഒരു പായ്‌ക്കറ്റ്‌ കയ്യിൽ തന്നു. 
മൂന്നെണ്ണം ഉള്ള വേറേതോ ഒരു ബ്രാൻഡിന്റെ ഉഷാർ സിഗാർ പാക്കറ്റ്.! ആറിഞ്ച് നീളം. നല്ല വണ്ണം. കൊള്ളാലോ.. എന്റെ ഉള്ളിൽ ഷു ..ഉ ഉഉ ഊ .. എന്ന ഗുഡ് ബാഡ് ആൻഡ് അഗ്ളി വിസ്‌ലിംഗ്  തീം മ്യൂസിക് അലയടിച്ചു.

സിഗാർ എങ്ങിനെ ഹാൻഡിൽ ചെയ്യണമെന്ന റെഫറൻസ് എനിക്കുണ്ട്. ഞാനത് ഏറ്റു വാങ്ങി. ഒരെണ്ണം എടുത്ത് ഇങ്ങേ അറ്റം മുതൽ ആ അറ്റം വരെ മൂക്കിൽ മുട്ടിച്ചു വലിച്ചു സുഗന്ധം നുകർന്നു. 

"ഇത് കത്തിക്കാൻ ഒരു സ്പെഷ്യൽ ലൈറ്ററും അറ്റം കട്ട് ചെയ്യാൻ ഒരു അടയ്ക്കാ കത്തി പോലത്തെ കിടുത്തത്താപ്പും ഇണ്ട് ട്ടാ."
"അതുണ്ടായോട്ടെ, നീയിപ്പോ തീപ്പെട്ടികൊണ്ടു ഒരെണ്ണം കത്തിയ്ക്ക്."
"അമ്മ?"
"അത് ഞങ്ങക്കല്ലേ പ്രശ്നമുള്ളൂ നിനക്കില്ലല്ലോ."

അത് ശരിയാ.. എന്റെ അവസ്ഥ ഏതാണ്ട് ശബരിമലയ്ക്കു നേർന്ന മു ട്ടനാടിന്റെ പോലാണ്. എനിക്ക് ആരുടെ മുമ്പിലും വലിയ്ക്കാം, തല്ലുണ്ടാക്കാം, കുടിക്കാം, കാനയിൽ കിടക്കാം.

ഒട്ടും വൈകിച്ചില്ല. ചുരുട്ടിന്റെ മുൻ അറ്റം കുറച്ചു കടിച്ചു പുകയില നുണഞ്ഞു. 
"ഇതെന്തൂട്രാപ്പാ ഇത്?" എന്ന് ഏലി വലാഷും ലീ വാൻ ക്ളീഫും ചോദിച്ചപ്പോൾ "ഇതാണ് അതിൻറെ ഒരിത്" എന്ന് കള്ളിമുണ്ടും വലിയ ചെക്കുള്ള ഷർട്ടുമിട്ട ക്ലിന്റ് ഈസ്റ്റ് വുഡ് മറുപടി കൊടുത്തു! 

കത്തിച്ചു. ഒപ്പം ഒരു വലി ഉണ്ടല്ലോ.
ഹമ്മേ.. ഒന്നര കിലോയുടെ കട്ടി കൊണ്ട് ഇടിച്ച പോലെ ഒരു കട്ട പുക വന്നു തൊണ്ടയിൽ ഇടിച്ചു.  
ചുമ ഞാൻ കടിച്ചമർത്തി. കണ്ണ് നിറഞ്ഞു വന്നു. മുഖം ചുവന്നു. 
ആക്‌സിഡണ്ട് പറ്റി ഐസിയുവില് ഡ്രസിങ് നടത്തുമ്പോ സർജിക്കൽ സ്പിരിറ്റ്‌ വച്ച് ക്ളീൻ ചെയ്തിട്ട് ദേഹമാസകലം നീറിപ്പണ്ടാരമടങ്ങി കിടക്കുമ്പോ ഒരു ചോദ്യം ഉണ്ട്,  അതുപോലെ 

"എങ്ങനെ ഉണ്ട്?" ചോദ്യങ്ങൾ വന്നു.
"പെട സാനം ഷ്ടോ.." 

എന്ന് പറഞ്ഞപ്പോ ഇത്തളുകമ്പനീന്ന് കക്ക നീറ്റുമ്പോ പുക വരുന്ന പോലെ ഗുമു ഗുമാന്ന് പുക വന്നു. വിട്ടു കൊടുക്കാൻ അഭിനയിച്ച മടിയ്ക്കു അഭിനയത്തിന് സ്റ്റേറ്റ് അവാർഡ് എങ്കിലും കിട്ടിയേനെ. വലിക്കാൻ ഒരുങ്ങിയവരോട് ഞാൻ പറഞ്ഞു.. 

"ആഞ്ഞു വലിക്കണ്ടാ ട്ടാ. നിങ്ങക്ക് പരിചയമില്ലാത്തതല്ലേ. പുക നല്ല കട്ടിയാ."

ഒന്നുരണ്ടു പേര്  ചുമച്ചു.

"മൈന്റാക്കണ്ട.. ഇതേയ്‌ സിഗരറ്റു പോലെ വലിക്കണ്ട. കൂളായിട്ടു.. പതുക്കെ.."
"എന്തൂട്ടാ ഇതിന്റെ പേര് പറഞ്ഞത്  കോറോന്യോ ?"
"ഇത്.. ആ കൊറോണ തന്നെ. ഹാഫ് എ കൊറോണ." ഞാൻ പറഞ്ഞു.
"ഹാഫ് ഇങ്ങനെ.. അപ്പൊ ഇതിന്റെ ഫുൾ എങ്ങനെ ഇണ്ടാവും ഷ്ഠാ?!"
"ഇതിന്നു തീർ്വോ ?"

ശരിയാ. ഈ കോപ്പ് അനങ്ങുന്നില്ലല്ലോ.
"എടാ, ഇതെയ്  രാവിലെ ഒരെണ്ണം കത്തിച്ചു വച്ചാൽ വൈകീട്ട് വരെ ആഷ്‌ട്രേയിൽ ഇരിക്കും. ഇടയ്ക്കു ഓരോ വലി. അത്രേ ഉള്ളൂ." ഫോറിൻ ഗെഡി പറഞ്ഞു.

ഇടയിൽ ലവന്റെ 'അമ്മ അങ്ങോട്ടും ഇങ്ങോട്ടും പാസ് ചെയ്യുമ്പോൾ 'കൊറോണ' എന്റെ കയ്യിൽ കൃത്യമായി എത്തും.
അന്നത്തെ സിനിമകളിൽ നായകൻറെ എൻട്രി പോലെ പുകയ്ക്കുള്ളിൽനിന്നു ഞാൻ ഓരോ പ്രാവശ്യവും അമ്മയ്ക്ക് മുന്നിൽ തെളിഞ്ഞു വരും!



"ഡാ മോനെ." വീടിനുള്ളിലെ പുക മൊത്തം നോക്കിയിട്ടു എന്റെ ഒരു അടക്കിയ ചുമയ്ക്ക്‌ പുറകെ അമ്മ വിളിച്ചു.

"അതേയ്, ഇത് നിന്റൊടെ പോയിട്ട് പോരെ?"
"അതെന്താ അമ്മെ"?
"അല്ലേടാ, നിനക്കിവിടെ വച്ച് എന്തെങ്കിലും പറ്റിയാ നിന്റെ അപ്പനോട് ഞാൻ സമാധാനം പറയണ്ടേ? നിന്റൊടെ തന്നെ ആവുമ്പൊ പിന്നെ പോസ്റ്റ്മോർട്ടം വേണമെന്നൊന്നും ആരും പറയില്ലല്ലോ !"

(തുടരും)

Saturday, March 28, 2020

ചമ്മലിന്റെ മുപ്പതു വർഷങ്ങൾ

പന്ത് കളി കഴിഞ്ഞ് നാറിയ ഷോർട്സ് &ജേഴ്സി ഉണങ്ങി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ തലയ്ക്ക് മുകളിൽ ബൾബ് കത്തി. എന്തായാലും കുളിക്കണം. എന്നാപിന്നെ മുടിവെട്ടും കഴിയ്ക്കാം. ഒരു കുളിക്കു രണ്ടു കാര്യം. സമയം ഏഴര കഴിഞ്ഞതോണ്ട് അശോകേട്ടൻ 'ആലംബന' ആവാൻ വഴിയില്ല.

"നീ തിങ്കളാഴ്ച വൈന്നേരം വന്നാ മതീ ട്രാ.. " എന്ന് ഇന്നാളു കൂട്ടുകാരനോട് പറഞ്ഞെ ഉള്ളൂ.
"അതെന്താ അന്നത്തെ പ്രത്യേകത?"
"എടാ, വനേ.. നീയിവന്റെ മുടി നോക്യേ. പൂപ്പല് കളയണ കമ്പി ബ്രഷിന്റെ കട്ടിയാ മുടിക്ക്. ചൊവ്വാഴ്ച മൊടക്കലെടാ. അപ്പൊ ഇത് വെട്ടി, മൂർച്ച പോണ കത്രിക കുത്തിയിരുന്നു ചാണയ്ക്കു വെക്കാലോ" എന്നൊക്കെ പറയണ ഗെഡിയാണ് ശ്രീ അശോക്.

"ഹും .. ഇന്ന് അവസാനത്തെ ആളായത്കൊണ്ട് സീറ്റിൽ കേറ്റുന്നു." എന്ന് പറഞ്ഞേക്കും അത് സാരമില്ല. ആള് രസികനാണ്. തമാശക്കാരനാണ്. എല്ലാ ബാര്ബര്മാരെയും പോലെ ലോകവിവരങ്ങളുടെ ഭണ്ടാകാരമാണ്.

 'ഇത്തവണത്തെ നാനയുടെ സെന്റർ സ്പ്രെഡ് മികച്ച ഒരിതായിരിക്കണമെ' എന്ന് ഓർത്തുകൊണ്ട്  ബാർബർ ഷാപ്പിൽ കയറുമ്പോൾ അശോക് ദി ബാർബേറിയൻ ഒരാളെ വെട്ടി മുറിച്ചു ലെവലാക്കുന്നുണ്ട്. സുകുവേട്ടൻ അപ്പുറത്തെ ചെയറിലിരിക്കുന്ന ആരെയോ ഗോദ്രേജ് ഷേവിങ് റൗണ്ട്  പതപ്പിച്ചു ക്രിസ്തുമസ് ഫാദർ ആക്കി ഇരുത്തിയിട്ടുണ്ട്. ഇതാരാണാവോ? ആളെ തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ പതകൊണ്ട് മൂടി വച്ചിട്ട് സുകുവേട്ടൻ എങ്ങോട്ടോ പോകുന്നു!

"അതേയ് സായ്‌വിന്റെ കട ദിപ്പോ അടയ്ക്കും ത്തിരി പച്ചക്കറി.." എന്നൊരു ജാമ്യം സാന്താക്ളോസിനോട് പറയുകയും ആ പാവംഅത്  കൊടുക്കുകയും ചെയ്തിട്ടുണ്ട്.

സുകുവേട്ടന്റെ ആണ് കട. അശോകൻ ആൾടെ  പെങ്ങൾടെ മോനാണ്. ഒന്നര മില്ലി മീറ്റർ അളന്നു നോക്കി അപ്പന്റെ നിർദ്ദേശം കൃത്യമായി നടപ്പിലാക്കിയിരുന്ന സ്കൂൾ കാലത്ത് സുകുവേട്ടൻ ആയിരുന്നു എന്റെ ബാർബർ. ക്രമേണ, ഞാൻ സ്വയം പര്യാപ്തൻ ആവുകയും ചെറിയ പഴുതാര മീശയും നീട്ടി വളത്തിയ മുടിയും ഒക്കെയായി കോലം കേട്ട് പോവുകയും ചെയ്‌തതോടെ സുകുവേട്ടനെ ഞാൻ ഡിവോഴ്സ് ചെയ്തു! നിർദ്ദാക്ഷിണ്യം ഞാൻ അശോകൻ ആർമിയിൽ ചേർന്നു. ആള് നമ്മടെ ആളാ. നാലഞ്ചു വയസു കൂടുതൽ കാണും. തുണിപ്പന്തു കളി തൊട്ടു റഗ്ബി വരേയും കടലാസൊണ്ട് ഉണ്ടാക്കുന്ന വിമാനം തൊട്ട് മിഗും മിറാഷും വരെയും നേരമുണ്ടെങ്കിൽ ആശയങ്ങൾ കൈ മാറാം. സുക്വേട്ടൻ ഇല്ലാത്ത നേരമായാൽ ഹാപ്പി ആയി.

'ഭ്രൂട്ടീഷൻ വേണ്ടാത്തോണ്ടാ ഇവിടെ' എന്ന മട്ടിൽ യാതൊരു താല്പര്യവും ഇല്ലാത്ത പോലെ ഒരു നാന വെറുതെ മറിച്ചു നോക്കാൻ എടുത്തു. വളരെ കാഷ്വൽ ആയി എന്ന ഭാവത്തിൽ മുഖചിത്രം നോക്കി. താല്പര്യം ഇല്ലാത്ത പോലെ അവിടെ തന്നെ ഇട്ടു. അത് പഴയ ലക്കമാണ്.
പുത്തൻ ?
ഉണ്ടല്ലോ..
വളരെ കാഷ്വൽ ആയി തന്നെ അതെടുത്തു. മുഖചിത്രം നോക്കി കഷ്ടം എന്ന ഭാവത്തിൽ മറിച്ചു. സാന്താക്ളോസ് ഇതൊക്കെ നോക്കുന്നുണ്ടെന്ന ചിന്തയിൽ ആണ് ഇതൊക്കെ അഭിനയിക്കുന്നത്. ഉള്ളിൽ ആക്രാൻത് അലയടിക്കുന്നുണ്ട്.

"ഇത്തവണത്തെ നട് പേജ് ഗംഭീരം. എന്താ ഫോട്ടോ" ഇരയുടെ മുകളിൽ വിരിച്ചിരുന്ന തുണിയും മുടിയും കടയുടെ മൂലയിലുള്ള സെപ്പരേഷനിലേയ്ക്ക് കൊണ്ട് തട്ടുമ്പോൾ അശോകേട്ടൻ.
ഞാൻ ഒന്ന് ചമ്മി, കേൾക്കാത്ത പോലെ ഇരുന്നു.
അപ്പോളുണ്ട് ആള് പുസ്തകം എന്റെ കയ്യീന്ന് വാങ്ങി നടുപേജ്‌ നിവർത്തി ഒറ്റ കാണിക്കൽ!

ആസ് യൂഷ്വൽ മുഖത്തേക്കാൾ കൂടുതൽ മെയ്ക് അപ് തുടകളിലും വയറിലും ക്‌ളീവേജിലും ഇട്ട ഒരു മസാലദോശ എന്നെ നോക്കി ചിരിച്ചു. ഞാൻ താല്പര്യമില്ലാത്ത മട്ടിൽ സാന്താക്ളോസിനെ നോക്കി. അയാൾ മൂകസാക്ഷിയായി ഇരിപ്പുണ്ട്.ആരാണീ മഹാൻ എന്നൊരു പിടീം കിട്ടുന്നില്ല. അതോണ്ട് ഞാനൊരു പുച്ഛച്ചിരി അശോകേട്ടനെ നോക്കി ചിരിച്ചു.

"ഹൌ.. ഇഷ്ടായില്ലാന്നു തോന്നുണു.. അല്ലെങ്കി കമിഴ്ന്നു വീഴാറുണ്ടല്ലോ.
നേരം കളയണ്ട.. ഇരിക്ക്"

ചെറുതല്ലാത്ത രീതിയിൽ ചമ്മി. പിന്നെ ഞാൻ ശരിക്കും ഞാനായി. നനഞ്ഞാൽ പിന്നെ മുങാൻകുഴി ഇട്ടു കുളിച്ചിട്ടേ ഉള്ളൂ.

"ഇതാണോ ഗംഭീര പടം? ഏയ്.. പോരാ ട്ടാ."

സീറ്റിൽ കയറി ഇരുന്നു പുതപ്പു പുതപ്പിക്കാനായി ജേഴ്സി പുറകിലേക്ക് വലിച്ചപ്പോൾ ഒരു നീറ്റൽ. കോർണർ എടുക്കാനുള്ള കൂട്ടപ്പൊരിച്ചിലിനിടയിൽ കഴുത്തിനു പുറകിലായി ഒരു മാന്തു കിട്ടിയത് ഫീൽ ചെയ്തിരുന്നു. കളി സ്പിരിറ്റിൽ അത് മൈൻഡ് ചെയ്തില്ല.

"എന്തൂട്രാ ഇത്?" അശോകേട്ടൻ തൊലിപ്പുറത്തെ തിണർത്ത കോറലു കണ്ടു ചോദിച്ചു.
സാന്താക്ലോസ് എത്തി നോക്കുന്നത് കണ്ടു..
വളരെ കൂളായി, നാടകീയമായി ഞാൻ പറഞ്ഞു..
"നഖം കൊണ്ടതാ.. അവളിങ്ങനെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.
ശ്ശെ.
ആവേശത്തിനൊരു പരിധിയില്ലേ.. ദുഷ്ട, മനുഷ്യനെ നാറ്റിയ്ക്കാൻ !"

പത്തോമ്പതാം വയസിന്മേൽ ഓട്ടം പോകുന്ന എന്റെ ഡയലോഗിൽ അശോകേട്ടൻ അറിഞ്ഞു ചിരിച്ചു.
സാന്താക്ളോസിന്റെ മുരടനക്കം കേട്ടു.
മൈൻഡ് ചെയ്തില്ല.

കൂടുതൽ വിശദീകരണത്തിലേയ്ക്ക് പോകുമ്പോഴേയ്ക്കും പച്ചക്കറി സഞ്ചിയുമായി സുകുവേട്ടൻ വന്നു. രംഗത്തിനു സെൻസർബോർഡ് കത്രിക വീണു. വെട്ടിനിരത്തൽ തുടങ്ങി. അവസരോചിതമായി അടിച്ച ഡയലോഗിൽ സ്വയം അഭിരമിച്ച് ഇരുന്ന ഞാൻ അടുത്ത നിമിഷം വിളറി വെളുത്തു.

സത്യത്തിന്റെ കണികകൾ മറ നീക്കി പുറത്ത് വരും എന്ന് പറഞ്ഞ പോലെ സുകുവേട്ടന്റെ ഓരോ ഷേവിലും സാന്താക്ളോസ്ന്റെ യഥാർതഥ മുഖം പുറത്ത് വന്നു... വാസുദേവേട്ടൻ. അപ്പന്റെ ഉറ്റ ദോസ്ത്, അയൽക്കാരൻ..

അന്ന് തോന്നിയ ചമ്മല് പത്തുമുപ്പതു കൊല്ലം കഴിഞ്ഞു കഴിഞ്ഞ ഡിസംബറിലാ മാറിയത്,  വാസുദേവേട്ടൻ മരിച്ചപ്പോ.

Monday, November 18, 2019

ഗർഭർ

ജീവിതം ശാന്തസുന്ദരവും അയത്ന ലളിതവും ആണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാൻ മിനക്കെടുന്ന ഒരു തൊഴിലാളി വേഷക്കാലത്ത്, ജോലി തകർപ്പനായും കുടുംബം സന്തുഷ്ടമായും മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു. വീട് പോലെത്തന്നെ അറ്റാച്ച്മെന്റ് ഓഫീസിനോടും തോന്നിയിരുന്നു എന്ന സത്യം പലപ്പോഴും ഓഫീസ് സമയം കഴിഞ്ഞിട്ടും അവിടെ ഇരിക്കുക, ചില്ലറ മെയിന്റനൻസുകൾ ചെയ്യുക, മറ്റുള്ള ഡിപ്പാർട്മെന്റുകാരെ സഹായിക്കാൻ ശ്രമിച്ചു കുഴപ്പങ്ങൾ ഉണ്ടാക്കുക എന്നീ ക്രൂരകൃത്യങ്ങൾ എന്നെക്കൊണ്ട് ചെയ്യിച്ചു പോന്നു.

മെസ് ഹാളിൽ ഇന്ന്, തിങ്കളാഴ്ച ഊണിനു പച്ചക്കറി വിത്ത് സ്പെഷ്യൽ, നാളെ മീൻ, മറ്റന്നാൾ ചിക്കൻ, നാലാംനാൾ മുട്ട തുടങ്ങി ആഴ്ചയിലെ  കറക്റ്റ് മെനുവിനിടയിൽ അഞ്ചാം ദിവസമായ വെള്ളിയോട് വെറും പച്ചക്കറിയായതിനാൽ കൊടും അവജ്ഞയും അത് കഴിഞ്ഞ് വരുന്ന ശനി, ബീഫും കായ/ കൂർക്ക /കടച്ചക്ക/ ചേന ഉള്ളതിനാൽ പ്രേമവും തോന്നിയിരുന്ന ദിവസങ്ങൾ. നാലുമണിക്കാപ്പിക്കു വീണ്ടും മെസ് ഹാളിൽ കപ്പ, ഗ്രീൻ പീസ് അല്ലെങ്കിൽ കടല കറി, പുട്ട്, ഉപ്പുമാവ്, അവൽ തുടങ്ങിയവ എന്തെങ്കിലും  ഉണ്ടാവും. നമ്മോടു ഇഷ്ടം പ്രകടിപ്പിക്കാൻ ഉച്ചയ്ക്ക് ഉണ്ടായിരുന്ന കറി ബാക്കി പതുക്കി വച്ച് തരുവാൻ ഓഫീസ് ബോയ് ചങ്കുകൾ ഉത്സുകരായിരുന്നു. ചെയർമാൻ, എം ഡിമാർ  ഒക്കെ ഈ തീറ്റപ്പെരുക്കിൽ  പങ്കുചേരും. ഒറ്റ ഫ്ലോറിൽ തന്നെയുള്ള ഓഫീസിൽ അഞ്ചെട്ടു ഡിപ്പാർട്ടമെന്റ്കളിൽ ഉള്ള തൊഴിലാളികൾ പരസപരം കണ്ടും ഒരുമിച്ചിരുന്നു ഫുഡ്‌ അടിച്ചും  ഒറ്റയ്ക്കും കൂട്ട് ചേർന്നും കളിയാക്കിയും ഓരോ വീടുകളിലെയും വിശേഷങ്ങൾ ആഘോഷിച്ചും വിഷമങ്ങൾ പങ്കുവെച്ചും വൈകീട്ട് ടെറസ്സിൽ ജിമ്മെടുത്തും ഞങ്ങൾ ഒരു വലിയ കുടുംബം പോലെ ജീവിച്ചു പോന്നു. 

ആ ദിവസങ്ങളിൽ സഹപ്രവർത്തകർ  തങ്ങളുടെ അമ്പലത്തിൽ നടന്ന ഉത്സവം, പള്ളി പെരുന്നാൾ, ചന്ദനക്കുടം തുടങ്ങിയവയ്ക്കു  പായസം, അച്ചപ്പം, കുഴലപ്പം, കാജ അഥവാ മടക്ക്, ഉണ്ണിയപ്പം എന്നിവ വഴിയും ബര്ത്ഡേ, കല്യാണ ട്രീറ്റ്‌കൾ കേക്ക്, മിട്ടായി, ലഡ്ഡു എന്നിവയിലൂടെയും ആവേശം പങ്കു വച്ച് നൽകിപ്പോന്നു.

മൊത്തത്തിൽ ഒരു ഗുമ്മ് നമ്മുടെ ഓഫീസിനില്ല എന്ന തോന്നലാണോ കാശ് കൂടുമ്പോൾ മലയാളിക്ക് വരുന്ന 'ബോയ്ൽഡ് റൈസ് ഇച്ചിങ്‌ ഇൻ ദി ബോൺ' എന്ന സവിശേഷത ആണോ എന്തോ ഞങ്ങൾ ഓഫീസ് അങ്ങ് മാറി. പുതിയ ഓഫീസ് കിടിലൻ ആയിരുന്നു. നാല് നിലകൾ + ഒരു മൂടിയ ടെറസ് ഒക്കെയുള്ള ഒരു സ്വതന്ത്ര സംസ്ഥാനം! 'ഞങ്ങടെ' പുതിയ എന്നൊരു വീമ്പ് എല്ലാവരുടെയും മനസ്സിൽ കയറിക്കൂടുകയും വേഷത്തിൽ, ഭാഷയിൽ, രൂപത്തിൽ, പെരുമാറ്റത്തിൽ എല്ലാം അത് പ്രതിഫലിക്കുകയും ചെയ്തു.
ഞങ്ങളുടെ കൂട്ടത്തിലേക്കു പുതിയതായി കുറച്ച് പേര് വന്നു ചേർന്നു. അതിലൊരാളാണ് വിജയലക്ഷ്മി എന്ന വിജിചേച്ചി. ഞങ്ങടെ ഫ്ലോർ ക്ളീൻ ചെയ്യുന്നതും ചായ തരുന്നതും മെസ് മെയിന്റെയ്ൻ ചെയ്യുന്നതും ഒക്കെ അവരായിരുന്നു.

വേഷമായി സാരിയ്ക്കു മുകളിൽ ഒരു കോട്ട് കൂടെ കിട്ടിയപ്പോൾ ആള് ചിലപ്പോൾ 'കാപ്പിക്കളർ കോട്ട് ധരിച്ച ഡോക്ടർ' എന്ന ഗമയിലൊക്കെ വരും. സകലരുടെയും വീട്ടുവിശേഷം ചികഞ്ഞു പിടിക്കാൻ ചുള്ളത്തി ബഹു മിടുക്കിയായിരുന്നു. ആരെയും മുഷിപ്പിക്കുകയുമില്ല. മറ്റു ഫ്ലോറുകളിലെ ഹെൽപ്പേഴ്സ്ന്റെ ഇടയിൽ തമ്മിൽ വിവരവും കാര്യപ്രാപ്തിയുമുള്ള അവരുടെ ലീഡറായിരുന്നു, വിജിച്ചേച്ചി.

ജോലി കഴിഞ്ഞു വീട്ടിൽ പോകുവാൻ ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ അക്കൗണ്ട്സിലെ ബീനയുടെ പിന്നാലെ നടന്നു കമന്റ് പറഞ്ഞ ഒരു ഞെരമ്പിനെ നടുറോഡിൽ തടഞ്ഞു നിർത്തി, സംസ്കൃതഭാഷയാൽ അലംകൃതമായ മലയാളത്തിലും പോരാഞ്ഞു ഹിന്ദിയിലും മറാട്ടിയിലും തെറി വിളിക്കുകയും കൈ നിവർത്തി ഒന്ന് പൊട്ടിക്കുകയും ചെയ്തതോടെ പുള്ളിക്കാരി  സ്റ്റാറായി.

അതിനു ശേഷം ഓഫീസിൽനിന്നു കിട്ടിയ കോംപ്ലിമെന്റുകൾ കേട്ട് വിജിച്ചേച്ചിക്ക്  അൽപ്പം ഉയരം കൂടിയോ എന്നൊരു ചിന്ത ഞങ്ങൾക്കുണ്ടായി. അത് സ്വാഭാവികമായും ആളൊരു ഝാൻസി റാണി ആയി മാറിയതിന്റെ അനന്തരഫലമായി ഞങ്ങൾ വിലയിരുത്തി. ക്രമേണ, ഓഫീസിലെ സ്ത്രീശാക്തീകരണത്തിന്റെ ജിഹ്വ ആയി മാറിയ വിജിച്ചേച്ചി അവിടത്തെ സർവ്വത്ര സ്ത്രീ പ്രശ്നങ്ങളിലും ഇടപെടുകയും കൊട്ടക്കണക്കിനു മുറുമുറുപ്പുകൾ ഏറ്റുവാങ്ങുകയും ചെയ്തു.

താഴത്തെ ഫ്ലോറിലുള്ള ജിഷച്ചേച്ചിയെ കാണാൻ വിസിറ്റേഴ്സ് റൂമിൽ വന്ന ആള് പൊരിഞ്ഞ സ്മാളിലാണെന്നും അൺപാർലമെന്ററി വേർഡിന്റെ അണക്കെട്ടു തുറന്ന് വിട്ടിട്ടുണ്ടെന്നും കേട്ട് പ്രശ്നത്തിൽ നൂണ്ടു കയറിയ വിജിലക്ഷ്മി ബായി അയാളുടെ കയ്യീന്നും വന്ന വാക്കുകളെ തന്റെ പദസമ്പത്തിനാൽ നിഷ്പ്രഭമാക്കിയെങ്കിലും കാനേൽ കിടന്നാലും കുടുംബം നോക്കിയില്ലെങ്കിലും എന്റെ കെട്ട്യോനെ തെറി പറയാൻ നീയാരടീ എന്ന ജിഷേച്ചിയുടെ ആക്രമണത്തിന് മുമ്പിൽ പകച്ചു പണ്ടാരമടങ്ങുകയും നിരായുധയായി കളമൊഴിയുകയും ചെയ്തു.

വീണ്ടും വിജിച്ചേച്ചി പഴയ വിജിച്ച്ചേച്ചി ആയി.ആശ്വാസം.  ചേച്ചിയുടെ ഹിന്ദി, മറാത്തി തെറികൾ കേട്ടു ഭാഷാപ്രാവീണ്യം സംശയിച്ചെങ്കിലും കുറെ നാളുകൾക്കു ശേഷം എപ്പോഴോ സാധനങ്ങൾ ഹാൻഡ് ഓവർ ചെയ്യാൻ വന്ന ഹിന്ദിക്കാരനോട് പ്രളയകാലത്ത് ഡാമുകൾ തുറന്നു വിട്ടപോലെ ഹിന്ദി സംസാരിക്കുന്നത് കേട്ടപ്പോഴാണ് എല്ലാവരും അന്തം വിട്ടത്.

താൻ കുറേക്കാലം മുംബൈ, അതായത് പഴയ ബോംബെയിലായിരുന്നെന്നും ലോവർ പരേലും നവി മുംബൈയും ധാരാവിയും ഗോരഗണുമെല്ലാം തന്റെ കൈവെള്ളയിലായിരുന്നെന്നും ഉള്ള തള്ളുകൾ ഞങ്ങൾ നേരമ്പോക്കായി ആസ്വദിച്ചു പോന്നു.

ഇടയിലെപ്പോഴോ ഞങ്ങടെ തമിഴൻ ഡ്രൈവറുമായി അലമ്പുണ്ടായി എന്ന സംഭവം ഓപ്പണായി പറയാൻ പറ്റാത്ത കാരണം  ഒതുങ്ങിപ്പോയി. "വിജയേചീ പൂരെങ്ങനെണ്ടാർന്നു ?' എന്ന കുശലം ലവന്റെ പ്രൊനൗൻസിയേഷൻ മികവുകൊണ്ട്  തെറിയായി തെറ്റി കേട്ടതായിരുന്നു കാരണം. 'ഈ മൊതലിനോട് അധികം മിണ്ടാതിരിക്കുന്നതാ നല്ലത് ' എന്നൊരു ധാരണ അതോടെ എല്ലാവരും മനസ്സിൽ വച്ചു.

എങ്കിലും അതൊക്കെ എന്റെയൊരു നമ്പറല്ലേ എന്ന മട്ടിൽ ലോകത്തുള്ള സകലമാന കാര്യങ്ങളിലും അവഗാഹമുള്ള 'നാസ' റോളിൽ വിജിച്ചേച്ചി ഓഫീസിൽ പരിലസിച്ചു പൊന്നു. ഞങ്ങളോട് പ്രത്യേക സ്നേഹവും വാത്സല്യവും പരിപ്പുവടയും ഉള്ളിവടയുമൊക്കെയായി എത്താറുള്ളതിനാൽ ഞങ്ങളുടെ സെക്ഷൻ വിജിച്ചേച്ചിയുടെ ഫാൻസായി തുടർന്നു.

അങ്ങിനെയിരിക്കെ ഒരു തിങ്കളാഴ്ച ഓഫീസിൽ എത്തി സീറ്റിലിരുന്ന് ഞങ്ങളുടെ കോണ്ടിനെന്റലിന്റെ കാര്യങ്ങൾ മൊത്തത്തിൽ വീക്ഷിച്ചുകൊണ്ടിരുന്ന എന്നോട് പരിഭവം പിണക്കം എന്നിവയൊക്കെ ചേർത്ത് വിജിച്ചേച്ചി പറഞ്ഞു.

"എനിക്ക് ഇല്ലാ ല്ലേ?"
"എന്താ ചേച്ചീ?"
"ഗര്ഭ.."
"ങേ!" ഞാൻ ചുറ്റും നോക്കി.
വടക്കുന്നാഥനിൽ ഈടു പൊട്ടിക്കുന്ന ശബ്ദത്തിൽ വീണ്ടും..
ഞാൻ ലീവെടുത്ത ദിവസം നോക്കി എല്ലാർക്കും കൊടുത്തു ല്ലേ?
"എന്തൂട്ട്?"
"ഗർഭ...ർ  ഞാൻ ഉണ്ടായൂല്യ. ഇവർക്കൊക്കെ കൊടുക്കേം ചെയ്തു."

കൂട്ടച്ചിരി.
കമന്റുകൾ.
ദിവാകരേട്ടന്റെ വിത്തുകാളയെ നാട്ടുകാർ നോക്കുന്ന പോലത്തെ നോട്ടങ്ങളേറ്റ് ഞാൻ ചമ്മി.

ശനിയാഴ്ച ഞാനെന്തു പാതകമാണ് ചെയ്തതെന്ന് ആലോചിച്ചപ്പോഴാണ് വെഡിങ് ആനിവേഴ്സറി ചെലവായി റൂമിൽ എല്ലാവര്ക്കും ബർഗർ വാങ്ങിച്ചു വിതരണം ചെയ്തത് മനസ്സിൽ തെളിഞ്ഞത്.

"ചേച്ചി ഉദ്ദേശിച്ചത് ബർഗറാണോ?"

"ആ.. ഗര്ഭറന്നെ. എനിക്കൊരെണ്ണം വാങ്ങിച്ചു തരണേ. ഞാനിതു വരെ ഗര്ഭറ് തിന്നട്ടില്ല്യാ"

"ഗര്ഭറല്ല , ബർഗർ.. "എന്ന് പല കുറി പറഞ്ഞിട്ടും അത് ഗെഡിക്കു അങ്ങ് പിടികിട്ടിയില്ല. എനിക്കാണെങ്കിൽ മി.ഗർഭർ എന്നൊരു വിളിപ്പേരും വീണു.

വാൽക്കഷ്ണം;
പിന്നൊരിക്കൽ ഒരു ബർഗർ വാങ്ങി ചേച്ചിക്ക് കൊടുത്തു. " സംഭവം ഇഷ്ടായി, പക്ഷെ എത്ര നേരാ എടുത്തത് തിന്നാൻ."  ചേച്ചി പറഞ്ഞു.
"എന്തിനാ ഇത്ര നേരം?"
"ആ ഈർക്കിലികൊണ്ടു കുത്തി തിന്നണ്ടേ? അതാ മെനക്കേട്‌"