Powered By Blogger

Monday, November 18, 2019

ഗർഭർ

ജീവിതം ശാന്തസുന്ദരവും അയത്ന ലളിതവും ആണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാൻ മിനക്കെടുന്ന ഒരു തൊഴിലാളി വേഷക്കാലത്ത്, ജോലി തകർപ്പനായും കുടുംബം സന്തുഷ്ടമായും മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു. വീട് പോലെത്തന്നെ അറ്റാച്ച്മെന്റ് ഓഫീസിനോടും തോന്നിയിരുന്നു എന്ന സത്യം പലപ്പോഴും ഓഫീസ് സമയം കഴിഞ്ഞിട്ടും അവിടെ ഇരിക്കുക, ചില്ലറ മെയിന്റനൻസുകൾ ചെയ്യുക, മറ്റുള്ള ഡിപ്പാർട്മെന്റുകാരെ സഹായിക്കാൻ ശ്രമിച്ചു കുഴപ്പങ്ങൾ ഉണ്ടാക്കുക എന്നീ ക്രൂരകൃത്യങ്ങൾ എന്നെക്കൊണ്ട് ചെയ്യിച്ചു പോന്നു.

മെസ് ഹാളിൽ ഇന്ന്, തിങ്കളാഴ്ച ഊണിനു പച്ചക്കറി വിത്ത് സ്പെഷ്യൽ, നാളെ മീൻ, മറ്റന്നാൾ ചിക്കൻ, നാലാംനാൾ മുട്ട തുടങ്ങി ആഴ്ചയിലെ  കറക്റ്റ് മെനുവിനിടയിൽ അഞ്ചാം ദിവസമായ വെള്ളിയോട് വെറും പച്ചക്കറിയായതിനാൽ കൊടും അവജ്ഞയും അത് കഴിഞ്ഞ് വരുന്ന ശനി, ബീഫും കായ/ കൂർക്ക /കടച്ചക്ക/ ചേന ഉള്ളതിനാൽ പ്രേമവും തോന്നിയിരുന്ന ദിവസങ്ങൾ. നാലുമണിക്കാപ്പിക്കു വീണ്ടും മെസ് ഹാളിൽ കപ്പ, ഗ്രീൻ പീസ് അല്ലെങ്കിൽ കടല കറി, പുട്ട്, ഉപ്പുമാവ്, അവൽ തുടങ്ങിയവ എന്തെങ്കിലും  ഉണ്ടാവും. നമ്മോടു ഇഷ്ടം പ്രകടിപ്പിക്കാൻ ഉച്ചയ്ക്ക് ഉണ്ടായിരുന്ന കറി ബാക്കി പതുക്കി വച്ച് തരുവാൻ ഓഫീസ് ബോയ് ചങ്കുകൾ ഉത്സുകരായിരുന്നു. ചെയർമാൻ, എം ഡിമാർ  ഒക്കെ ഈ തീറ്റപ്പെരുക്കിൽ  പങ്കുചേരും. ഒറ്റ ഫ്ലോറിൽ തന്നെയുള്ള ഓഫീസിൽ അഞ്ചെട്ടു ഡിപ്പാർട്ടമെന്റ്കളിൽ ഉള്ള തൊഴിലാളികൾ പരസപരം കണ്ടും ഒരുമിച്ചിരുന്നു ഫുഡ്‌ അടിച്ചും  ഒറ്റയ്ക്കും കൂട്ട് ചേർന്നും കളിയാക്കിയും ഓരോ വീടുകളിലെയും വിശേഷങ്ങൾ ആഘോഷിച്ചും വിഷമങ്ങൾ പങ്കുവെച്ചും വൈകീട്ട് ടെറസ്സിൽ ജിമ്മെടുത്തും ഞങ്ങൾ ഒരു വലിയ കുടുംബം പോലെ ജീവിച്ചു പോന്നു. 

ആ ദിവസങ്ങളിൽ സഹപ്രവർത്തകർ  തങ്ങളുടെ അമ്പലത്തിൽ നടന്ന ഉത്സവം, പള്ളി പെരുന്നാൾ, ചന്ദനക്കുടം തുടങ്ങിയവയ്ക്കു  പായസം, അച്ചപ്പം, കുഴലപ്പം, കാജ അഥവാ മടക്ക്, ഉണ്ണിയപ്പം എന്നിവ വഴിയും ബര്ത്ഡേ, കല്യാണ ട്രീറ്റ്‌കൾ കേക്ക്, മിട്ടായി, ലഡ്ഡു എന്നിവയിലൂടെയും ആവേശം പങ്കു വച്ച് നൽകിപ്പോന്നു.

മൊത്തത്തിൽ ഒരു ഗുമ്മ് നമ്മുടെ ഓഫീസിനില്ല എന്ന തോന്നലാണോ കാശ് കൂടുമ്പോൾ മലയാളിക്ക് വരുന്ന 'ബോയ്ൽഡ് റൈസ് ഇച്ചിങ്‌ ഇൻ ദി ബോൺ' എന്ന സവിശേഷത ആണോ എന്തോ ഞങ്ങൾ ഓഫീസ് അങ്ങ് മാറി. പുതിയ ഓഫീസ് കിടിലൻ ആയിരുന്നു. നാല് നിലകൾ + ഒരു മൂടിയ ടെറസ് ഒക്കെയുള്ള ഒരു സ്വതന്ത്ര സംസ്ഥാനം! 'ഞങ്ങടെ' പുതിയ എന്നൊരു വീമ്പ് എല്ലാവരുടെയും മനസ്സിൽ കയറിക്കൂടുകയും വേഷത്തിൽ, ഭാഷയിൽ, രൂപത്തിൽ, പെരുമാറ്റത്തിൽ എല്ലാം അത് പ്രതിഫലിക്കുകയും ചെയ്തു.
ഞങ്ങളുടെ കൂട്ടത്തിലേക്കു പുതിയതായി കുറച്ച് പേര് വന്നു ചേർന്നു. അതിലൊരാളാണ് വിജയലക്ഷ്മി എന്ന വിജിചേച്ചി. ഞങ്ങടെ ഫ്ലോർ ക്ളീൻ ചെയ്യുന്നതും ചായ തരുന്നതും മെസ് മെയിന്റെയ്ൻ ചെയ്യുന്നതും ഒക്കെ അവരായിരുന്നു.

വേഷമായി സാരിയ്ക്കു മുകളിൽ ഒരു കോട്ട് കൂടെ കിട്ടിയപ്പോൾ ആള് ചിലപ്പോൾ 'കാപ്പിക്കളർ കോട്ട് ധരിച്ച ഡോക്ടർ' എന്ന ഗമയിലൊക്കെ വരും. സകലരുടെയും വീട്ടുവിശേഷം ചികഞ്ഞു പിടിക്കാൻ ചുള്ളത്തി ബഹു മിടുക്കിയായിരുന്നു. ആരെയും മുഷിപ്പിക്കുകയുമില്ല. മറ്റു ഫ്ലോറുകളിലെ ഹെൽപ്പേഴ്സ്ന്റെ ഇടയിൽ തമ്മിൽ വിവരവും കാര്യപ്രാപ്തിയുമുള്ള അവരുടെ ലീഡറായിരുന്നു, വിജിച്ചേച്ചി.

ജോലി കഴിഞ്ഞു വീട്ടിൽ പോകുവാൻ ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ അക്കൗണ്ട്സിലെ ബീനയുടെ പിന്നാലെ നടന്നു കമന്റ് പറഞ്ഞ ഒരു ഞെരമ്പിനെ നടുറോഡിൽ തടഞ്ഞു നിർത്തി, സംസ്കൃതഭാഷയാൽ അലംകൃതമായ മലയാളത്തിലും പോരാഞ്ഞു ഹിന്ദിയിലും മറാട്ടിയിലും തെറി വിളിക്കുകയും കൈ നിവർത്തി ഒന്ന് പൊട്ടിക്കുകയും ചെയ്തതോടെ പുള്ളിക്കാരി  സ്റ്റാറായി.

അതിനു ശേഷം ഓഫീസിൽനിന്നു കിട്ടിയ കോംപ്ലിമെന്റുകൾ കേട്ട് വിജിച്ചേച്ചിക്ക്  അൽപ്പം ഉയരം കൂടിയോ എന്നൊരു ചിന്ത ഞങ്ങൾക്കുണ്ടായി. അത് സ്വാഭാവികമായും ആളൊരു ഝാൻസി റാണി ആയി മാറിയതിന്റെ അനന്തരഫലമായി ഞങ്ങൾ വിലയിരുത്തി. ക്രമേണ, ഓഫീസിലെ സ്ത്രീശാക്തീകരണത്തിന്റെ ജിഹ്വ ആയി മാറിയ വിജിച്ചേച്ചി അവിടത്തെ സർവ്വത്ര സ്ത്രീ പ്രശ്നങ്ങളിലും ഇടപെടുകയും കൊട്ടക്കണക്കിനു മുറുമുറുപ്പുകൾ ഏറ്റുവാങ്ങുകയും ചെയ്തു.

താഴത്തെ ഫ്ലോറിലുള്ള ജിഷച്ചേച്ചിയെ കാണാൻ വിസിറ്റേഴ്സ് റൂമിൽ വന്ന ആള് പൊരിഞ്ഞ സ്മാളിലാണെന്നും അൺപാർലമെന്ററി വേർഡിന്റെ അണക്കെട്ടു തുറന്ന് വിട്ടിട്ടുണ്ടെന്നും കേട്ട് പ്രശ്നത്തിൽ നൂണ്ടു കയറിയ വിജിലക്ഷ്മി ബായി അയാളുടെ കയ്യീന്നും വന്ന വാക്കുകളെ തന്റെ പദസമ്പത്തിനാൽ നിഷ്പ്രഭമാക്കിയെങ്കിലും കാനേൽ കിടന്നാലും കുടുംബം നോക്കിയില്ലെങ്കിലും എന്റെ കെട്ട്യോനെ തെറി പറയാൻ നീയാരടീ എന്ന ജിഷേച്ചിയുടെ ആക്രമണത്തിന് മുമ്പിൽ പകച്ചു പണ്ടാരമടങ്ങുകയും നിരായുധയായി കളമൊഴിയുകയും ചെയ്തു.

വീണ്ടും വിജിച്ചേച്ചി പഴയ വിജിച്ച്ചേച്ചി ആയി.ആശ്വാസം.  ചേച്ചിയുടെ ഹിന്ദി, മറാത്തി തെറികൾ കേട്ടു ഭാഷാപ്രാവീണ്യം സംശയിച്ചെങ്കിലും കുറെ നാളുകൾക്കു ശേഷം എപ്പോഴോ സാധനങ്ങൾ ഹാൻഡ് ഓവർ ചെയ്യാൻ വന്ന ഹിന്ദിക്കാരനോട് പ്രളയകാലത്ത് ഡാമുകൾ തുറന്നു വിട്ടപോലെ ഹിന്ദി സംസാരിക്കുന്നത് കേട്ടപ്പോഴാണ് എല്ലാവരും അന്തം വിട്ടത്.

താൻ കുറേക്കാലം മുംബൈ, അതായത് പഴയ ബോംബെയിലായിരുന്നെന്നും ലോവർ പരേലും നവി മുംബൈയും ധാരാവിയും ഗോരഗണുമെല്ലാം തന്റെ കൈവെള്ളയിലായിരുന്നെന്നും ഉള്ള തള്ളുകൾ ഞങ്ങൾ നേരമ്പോക്കായി ആസ്വദിച്ചു പോന്നു.

ഇടയിലെപ്പോഴോ ഞങ്ങടെ തമിഴൻ ഡ്രൈവറുമായി അലമ്പുണ്ടായി എന്ന സംഭവം ഓപ്പണായി പറയാൻ പറ്റാത്ത കാരണം  ഒതുങ്ങിപ്പോയി. "വിജയേചീ പൂരെങ്ങനെണ്ടാർന്നു ?' എന്ന കുശലം ലവന്റെ പ്രൊനൗൻസിയേഷൻ മികവുകൊണ്ട്  തെറിയായി തെറ്റി കേട്ടതായിരുന്നു കാരണം. 'ഈ മൊതലിനോട് അധികം മിണ്ടാതിരിക്കുന്നതാ നല്ലത് ' എന്നൊരു ധാരണ അതോടെ എല്ലാവരും മനസ്സിൽ വച്ചു.

എങ്കിലും അതൊക്കെ എന്റെയൊരു നമ്പറല്ലേ എന്ന മട്ടിൽ ലോകത്തുള്ള സകലമാന കാര്യങ്ങളിലും അവഗാഹമുള്ള 'നാസ' റോളിൽ വിജിച്ചേച്ചി ഓഫീസിൽ പരിലസിച്ചു പൊന്നു. ഞങ്ങളോട് പ്രത്യേക സ്നേഹവും വാത്സല്യവും പരിപ്പുവടയും ഉള്ളിവടയുമൊക്കെയായി എത്താറുള്ളതിനാൽ ഞങ്ങളുടെ സെക്ഷൻ വിജിച്ചേച്ചിയുടെ ഫാൻസായി തുടർന്നു.

അങ്ങിനെയിരിക്കെ ഒരു തിങ്കളാഴ്ച ഓഫീസിൽ എത്തി സീറ്റിലിരുന്ന് ഞങ്ങളുടെ കോണ്ടിനെന്റലിന്റെ കാര്യങ്ങൾ മൊത്തത്തിൽ വീക്ഷിച്ചുകൊണ്ടിരുന്ന എന്നോട് പരിഭവം പിണക്കം എന്നിവയൊക്കെ ചേർത്ത് വിജിച്ചേച്ചി പറഞ്ഞു.

"എനിക്ക് ഇല്ലാ ല്ലേ?"
"എന്താ ചേച്ചീ?"
"ഗര്ഭ.."
"ങേ!" ഞാൻ ചുറ്റും നോക്കി.
വടക്കുന്നാഥനിൽ ഈടു പൊട്ടിക്കുന്ന ശബ്ദത്തിൽ വീണ്ടും..
ഞാൻ ലീവെടുത്ത ദിവസം നോക്കി എല്ലാർക്കും കൊടുത്തു ല്ലേ?
"എന്തൂട്ട്?"
"ഗർഭ...ർ  ഞാൻ ഉണ്ടായൂല്യ. ഇവർക്കൊക്കെ കൊടുക്കേം ചെയ്തു."

കൂട്ടച്ചിരി.
കമന്റുകൾ.
ദിവാകരേട്ടന്റെ വിത്തുകാളയെ നാട്ടുകാർ നോക്കുന്ന പോലത്തെ നോട്ടങ്ങളേറ്റ് ഞാൻ ചമ്മി.

ശനിയാഴ്ച ഞാനെന്തു പാതകമാണ് ചെയ്തതെന്ന് ആലോചിച്ചപ്പോഴാണ് വെഡിങ് ആനിവേഴ്സറി ചെലവായി റൂമിൽ എല്ലാവര്ക്കും ബർഗർ വാങ്ങിച്ചു വിതരണം ചെയ്തത് മനസ്സിൽ തെളിഞ്ഞത്.

"ചേച്ചി ഉദ്ദേശിച്ചത് ബർഗറാണോ?"

"ആ.. ഗര്ഭറന്നെ. എനിക്കൊരെണ്ണം വാങ്ങിച്ചു തരണേ. ഞാനിതു വരെ ഗര്ഭറ് തിന്നട്ടില്ല്യാ"

"ഗര്ഭറല്ല , ബർഗർ.. "എന്ന് പല കുറി പറഞ്ഞിട്ടും അത് ഗെഡിക്കു അങ്ങ് പിടികിട്ടിയില്ല. എനിക്കാണെങ്കിൽ മി.ഗർഭർ എന്നൊരു വിളിപ്പേരും വീണു.

വാൽക്കഷ്ണം;
പിന്നൊരിക്കൽ ഒരു ബർഗർ വാങ്ങി ചേച്ചിക്ക് കൊടുത്തു. " സംഭവം ഇഷ്ടായി, പക്ഷെ എത്ര നേരാ എടുത്തത് തിന്നാൻ."  ചേച്ചി പറഞ്ഞു.
"എന്തിനാ ഇത്ര നേരം?"
"ആ ഈർക്കിലികൊണ്ടു കുത്തി തിന്നണ്ടേ? അതാ മെനക്കേട്‌"

6 comments:

animeshxavier said...

hi

സുധി said...

ഇതെരംബി!!!

ഗൗരിനാഥന്‍ said...

അടി സക്കേ... പൊളിച്ചുട്ടാ

സുധി അറയ്ക്കൽ said...

ഹാ ഹഹാ.കൊള്ളാം.

മാധവൻ said...

ആദ്യമായിട്ടാണ് ഇവിടെ.ഗൗരി ചേച്ചി ലിങ്ക്
ഷെയർ ചെയ്തിരുന്നു.
ഒരു ബർഗ്ഗർ പുരുഷവംശത്തിനു തീരാ കളങ്കമായി മാറുന്നത് കണ്ട് ഞാനും അതിശയനായി.
ഉടനീളം നർമ്മം..പിന്നെ ഒരു കൂട്ടപൊരിച്ചിൽ..
ചുരുക്കത്തിൽ ഒരു വെടികെട്ടായിരുന്നു ട്ടാ.
ഫോളോ ചെയ്യുന്നുണ്ട്.ഇനിയും വരാം

മഹേഷ് മേനോൻ said...

ഒരു ബർഗർ ഉണ്ടാക്കിവെക്കുന്ന പൊല്ലാപ്പുകളേ... :-)