Powered By Blogger

Saturday, November 9, 2019

പോത്ത് ഓർ സെക്സ്?!



"ആൾക്കാർക്ക് ഇറച്ചിയോട് സെക്സിനേക്കാൾ കൂടിയ തോതിൽ അത്രമാത്രം ഭീകരമായ പ്രതിപത്തി കാണുമോ?"
രാജേഷ് ചോദിച്ചത് ജല്ലിക്കെട്ട് സിനിമയിലെ 'പോത്ത്' പൊലിപ്പിക്കൽ കണ്ടിട്ടാണെത്രെ!
സത്യത്തിൽ പോത്തെന്ന വികാരമെന്താണെന്ന് തൽക്കാലം തൃശൂർത്തെ ഒരു നസ്രാണിയെന്ന നിലയിൽ എനിക്ക് പറയാനുള്ളത് താഴെ ചേർക്കുന്നു.
തേക്കിലയിൽനിന്നു കോണ്ടം വീർപ്പിച്ചതിലും കനം കുറവുള്ള അമ്പത് പൈസയുടെ കാരി ബാഗിലേക്കും പിന്നെ നൂറു മൈക്രോൺ പ്ലാസ്റ്റിക് കിറ്റിലേയ്ക്കും പൊതിച്ചിലിന് പരിണാമം വന്നുവെങ്കിലും പോത്തിറച്ചിക്കൊതിയ്ക്കു യാതൊരു പരിണാമവും വരാതെ കാത്തുസൂക്ഷിക്കുന്നവരാണ് ഞങ്ങൾ!
ഒരുമാതിരിപ്പെട്ട പിള്ളേർക്കൊന്നും സ്‌കൂൾ ടൈമിൽ പ്രവേശനം കിട്ടാത്ത സ്ഥലമാണ് കശാപ്പു നടക്കുന്ന എൽ ഓ സി ഏരിയ ഓഫ് മാർക്കറ്റ് & ഇറച്ചിക്കടകൾ!. കോഴി, ആട് മുതലായവ വാങ്ങി ഒക്കെ ഇടയ്ക്ക് പർച്ചെസിങ് സ്കില്ലുകൾ പരിപോഷിപ്പിക്കാൻ അവസരം കിട്ടുമെങ്കിലും പോർക്ക് വരെ താപ്പും തഞ്ചവും നോക്കി വാങ്ങുമെങ്കിലും ലാ ഏരിയ ബാലികേറാമല ആയി അങ്ങ് നിൽക്കും. ''എന്നെ തൊട്ടുകൊണ്ടു നോക്കിയാൽ കാണാനാവും" എന്ന മട്ടിൽ അപ്പനൊപ്പം ഇറച്ചി വാങ്ങാൻ പോകുന്ന കശ്‌മൽസ് പിറ്റേന്ന് സ്കൂളിലെത്തി , 'കാലിന്റെ തൊടേരെ അവിടന്ന് ഒന്നര കിലോ അപ്പൻ ചൂണ്ടിക്കാണിച്ചു മുറിപ്പിച്ചു വാങ്ങിച്ചു " എന്നൊക്കെ പറയുമ്പോൾ അപ്പന്മാര് മാൻഡ്രേക്ക് കഥകളിലെ ലോതറിനെപ്പോലെ അമാനുഷരായി വലുതാവും. ഇറച്ചി വെട്ടുകാര് മൊത്തത്തില് "ഡാ ഇവിടന്ന് വേടിച്ചാ എന്തറാ?" "അത് നിന്റെ അളിയനാ? അവിടന്നു മേടിക്കാൻ.." എന്നൊക്കെ പറയുന്ന, പുള്ളി മുണ്ട് ട്രൗസറിനോ ജെട്ടിക്കോ മുകളിൽ വെറും ഒരു അലങ്കാരമായി കാബറെ ഡാൻസ് കാരുടെ വേഷം പോലെ വളച്ചു കുത്തി,തുടയോക്കെ കാണിച്ചു അതില് കത്ത്യോണ്ട് താളം പിടിച്ചു അലസ മദാലസ ഭാവത്തിൽ നിൽക്കുന്നവർ നമുക്ക് ആ പ്രായത്തിൽ 'ക്രൂർസിംഗു'മാരാണല്ലോ. അപ്പൊ, അവരോടു ഇന്ന സ്ഥലത്തൂന്നു ഒരു കിലോ എന്നൊക്കെ പറഞ്ഞു വാങ്ങുന്നവർ സൂപ്പർഹീറോമാരാവാതെ തരമില്ലല്ലോ!
അങ്ങിനെ വൻ യുദ്ധങ്ങൾ കഴിഞ്ഞു വാങ്ങി കൊണ്ട് വരുന്ന ഇറച്ചി സ്പെഷ്യൽ കത്തി, അരിവാൾ തുടങ്ങിയ സ്പെഷ്യൽ ആയുധങ്ങൾ കൊണ്ട് നുറുക്കുന്നതിൽ ശ്രദ്ധ വേണം. അപ്പനൊക്കെ ഇറച്ചി നുറുക്കുന്നതിനിടയിൽ നുറുക്കിയ കഷണങ്ങൾ താരതമ്യം ചെയ്യുന്നത് കാണുമ്പോൾ ഇങ്ങേര്ക്ക് അളവുതൂക്ക വകുപ്പില് കട്ടികള് സീല് വയ്ക്കലാണോ പണി എന്ന് തോന്നിപ്പോകും. ഇടയ്ക്കെങ്ങാൻ വേറെ ആരെങ്കിലും നുറുക്കിയാൽ മിനിമം നാല് കൊല്ലം 'കണ്ടം തുണ്ടം വെട്ടി നുറുക്കിയ'തിനുള്ള പരാതി കേൾക്കാം. ഇതെന്റെ വീട്ടിൽ മാത്രമല്ല, ഒരുമാതിരി കൃസ്ത്യാനിക്കുടുംബങ്ങളിൽ മൊത്തത്തിൽ ഉണ്ട് എന്നതാണ് ഒരു ആശ്വാസം.
നിരന്തരമായ അപ്ഗ്രഡേഷനിലൂടെ കിട്ടിയ ഡാറ്റകൾ കൂട്ടിവച്ചു, അറുത്ത് കൊണ്ടുവന്ന ഉടനെ വാങ്ങാതെ, ചോര വാർന്നു പോവാനുള്ള നേരം കൊടുത്ത്.. കുളമ്പും വാലും മാത്രമല്ല നെയ്യിന്റെ നിറം നോക്കി ഉരു മൂരിയല്ല, പോത്ത് തന്നെയാണെന്ന് ഉറപ്പു വരുത്തി, തിരക്കുള്ള കടകളിലെ തിരക്ക് കുറയുന്ന നേരം നോക്കി.നെയ്യുള്ള ഉരുവിന്റെ നെയ്യില്ലാത്ത മാംസം നോക്കി.. ചങ്കടി, അണ്ടർ കട്ട്, തണ്ടല്, ചങ്ക്, കൈക്കൊറു, കാൽക്കൊറു, പള്ളപ്പീസ്, പതിര്, തവിട്, വാറ് .. എന്നിങ്ങനെ ഏതുഭാഗം ഏതു തരം കൂട്ടാന് യോജിക്കുമെന്ന പഠിപ്പൊക്കെ തികഞ്ഞു കഴിയുമ്പോ പതിയെ ഇറച്ചി വാങ്ങൽ നമ്മുടെ കൈകളിലെത്തും. അത് മാത്രം പോരാ.. മേല്പറഞ്ഞ ക്രൂർസിംഗുമാരുടെ അഭ്യാസം ഏശാതെ.. "കാശുതന്നെയ്യാഷ്ടാ മ്മളും തരണേ.. ചവ്വു കൊണ്ട് പുഴുങ്ങി തിന്നാനല്ല അത്. " എന്ന് വേണ്ടി വന്നാൽ പറയാനുള്ള ഊറ്റവും ഉണ്ടാക്കും.
രണ്ടു പീസ് കൂമ്പെല്ലു കൂടി വേണം എന്ന് പറഞ്ഞു ഡോഗിനുള്ളത് കൂടി വാങ്ങിക്കാനും മിടുക്കരാകും.
എന്നിട്ടും "അയ്.. നെയ്യ് കൂട്ടിട്ടു പറ്റിച്ചൂലോടാ, എന്നോ നുറുക്കുമ്പോ ചതുരക്കട്ടകളാവട്ടെ ഡാ.. " എന്നോ ഒക്കെ കേൾക്കും. തീർന്നില്ല, "ഓഹ്.. ഇത് കടച്ചക്ക ഇട്ടു വയ്ക്കാനാർന്നു നല്ലതു. കായയ്ക്കു ത്തിരീം കൂടി നെയ്യുള്ള പീസ് വാങ്ങണം. അല്ലെങ്കി കൂർക്ക" എന്നോ "ഇതിനു വേളാങ്കി കൊള്ളിയാർന്നു ബെസ്റ്റ്" എന്നോ എല്ലാം ഒത്തിണങ്ങിയാൽ "കായ നാടൻ കായ, അധികം വലിപ്പം ഇല്ലാത്തതു വാങ്ങണം, അതിനാ ടേസ്റ്റ്" എന്നോ കേൾക്കാം.
ഞായറാഴ്ച വിരുന്നു വന്ന് ഇറച്ചിക്കൂട്ടാൻ കൂട്ടി ചോറുണ്ണുന്ന കാർന്നോന്മാര് "ആരാ എറച്ചി വാങ്ങിക്ക്യാ?, ഇവനാ? ഉം പഠിച്ചൂലോടാ " എന്നൊരു പറച്ചിലുണ്ട്. അതാണ് സർട്ടിഫിക്കേഷൻ. നിസ്സാര സർട്ടിഫിക്കേഷൻ അല്ല അത്. കുടുംബം നോക്കാനായി എന്നും പെണ്ണ് കെട്ടാനും കുടുംബമാവാനും പ്രാപ്തനായി എന്നുമുള്ള പ്രഖ്യാപനമാണ് അത്. അടുത്ത ജനറേഷനിലേയ്ക്ക് ഇതൊക്കെ പകർന്നു കൊടുക്കാൻ നമ്മൾ ബദ്ധശ്രദ്ധാലുക്കളായിരിക്കും!
ഇനി , കഴിഞ്ഞു പോകുന്ന ഞായറാഴ്ചകളിലെ ഒരു സെല്ഫ് അസ്സസ്മെന്റുണ്ട് ഞങ്ങൾക്ക്. അടുത്ത ആഴ്ച ചങ്കടിപ്പീസുവാങ്ങണം. അത് ആറരയ്ക്ക് പോയാ ബുദ്ധിമുട്ടാ. ഇത്തിരീംകൂടെ നേരത്തെ പോണം. കിഴക്കോർത്തെ നേന്ത്രന്റെ താഴത്തെ പടല ഉരിയാം. എന്നോ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യും.അത് കറിയായി കഴിച്ചു കഴിയുമ്പോൾ അടുത്ത ആഴ്ചയിലെ ബീഫ് പർച്ചേയ്‌സിന് വേറൊരു രൂപരേഖ ഉണ്ടാക്കിക്കഴിഞ്ഞിരിക്കും.
ചെറിയൊരു രൂപമായില്ലേ?
കായത്തോട്ടത്തിലൂടെയുയോ കൂർക്കവാരത്തിലൂടെയോ കൊള്ളി(ക
പ്പ)നട്ടതിലൂടെയോ പോത്തോടിയാൽ അതിനൊരു വികാരമാണ് ഞങ്ങൾക്ക്. അത് രുചി മാത്രമല്ല കഴിവും പ്രാപ്തിയും തെളിയിക്കാനുള്ള വേദിയെന്നതുകൂടിയാണ്. കേൾക്കുമ്പോൾ നെറ്റി ചുളിയുന്നുണ്ടോ? ഇത്ര ഹൈപ്പിൽ പോത്തിനെ നിര്ത്തേണ്ടതുണ്ടോ എന്ന് ചിന്തിക്കുന്നുണ്ടോ?
ഉണ്ടെങ്കിലും ഞങ്ങൾ ഇങ്ങനെയൊക്കെയാണ്.
അപ്പൊ,
അടുത്ത ആഴ്ച അണ്ടർകട്ട് ഒരു പീസ് വാങ്ങി വറുക്കണം

No comments: