Powered By Blogger

Thursday, October 10, 2019

സയനൈഡോർമ്മകൾ

സയനൈഡ്..
പേര് കേൾക്കുമ്പോൾ തന്നെ ഭീതി വരുന്ന കൊലയാളി. വെള്ളം, സൾഫ്യൂരിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ് എന്നിവയല്ലാതെ വേറെ ഒന്നിന്റെയും ഗുണഗണങ്ങൾ കാര്യമായി പിടിയില്ലാതിരുന്ന ഓൾഡൻ  ഡെയ്സിലും നുമ്മ സയനൈഡിനെപ്പറ്റി ബോധവാനാർന്നു.

കുടിച്ചു കൂതറയായി ബഹളമുണ്ടാക്കലും ആത്മഹത്യാ ഭീഷണിയും  സ്ഥിരമായിരുന്ന ഒരു നാട്ടുകാരൻ ഉണ്ടായിരുന്നു. ആള് തമാശയ്ക്കു കിണറ്റിൽ ചാടും. ആള്ക്കാര് കയറ്റും. കൈ മുറിയ്ക്കും; കൊണ്ട് പോയി സ്റ്റിച്ചിടും. ഒരു പ്രാവശ്യം കെട്ടിതൂങ്ങി. വാതിലടച്ചു കഴുത്തിൽ കുരുക്കിട്ട് നിൽക്കുന്ന കക്ഷിയെ ജനലിലൂടെ കണ്ട് വാവിട്ടു നിലവിളിച്ച പെണ്ണിനേം കുട്ടികളെയും ഓടിക്കൂടിയ നാട്ടുകാരെയും സാക്ഷിയാക്കി കട്ടിലിനു മുകളിലിട്ട സ്ടൂളിൽനിന്നു ഒറ്റ ചാട്ടം. ഒരു നിമിഷം പകച്ചു നിന്ന ഓടിക്കൂടിയ ടീമ്സിനു മുൻപിൽ മൂടും കുത്തി ദാ കിടക്കുന്നു താഴെ! വാതില് പൊളിച്ചു അകത്ത് കയറിയവർ കണ്ട കാഴ്ച.. കയറിന് പകരം സൈക്കിൾ ട്യൂബ് ആയിരുന്നു കക്ഷി തൂങ്ങാൻ ഉപയോഗിച്ചത്. അകത്ത് കയറിയവർ വലിഞ്ഞു നിന്ന ട്യൂബിൽ ഗിറ്റാർ വായനയും വില്ലടിച്ചാണ് പാട്ടും നടത്തിയെത്രെ. ഓരോ തവണയും നീരൊലിപ്പത്തലിനു കിട്ടാറുള്ള പൂശിനു പകരം അത്തവണ പുളിവാറല് വെട്ടിയതോണ്ടായിരുന്നു അടി. ഒരിക്കൽ  "ഞാനിതിപ്പൊ കഴിക്കും" എന്ന് പറഞ്ഞു ഒരു കുപ്പിയിലെ ദ്രാവകം കാണിച്ചു ഭീഷണിപ്പെടുത്തുകയും എന്നത്തേയും പോലെ ഈ വക അഭ്യാസങ്ങൾ ചിരിച്ചാസ്വദിക്കാറുള്ള കാണികൾ "അത് വയറ്റിലെത്തും മുമ്പ് ഞങ്ങ നിന്റെ കാലു തല്ലിയൊടിക്കും #@%$^ " എന്ന് പറയുകയും കുറെ നേരം കിളിമാസ് തുടരുകയും ചെയ്തു. അവസാനം നാട്ടുകാർക്ക് "ജനക്കൂട്ടക്കൊല" എന്ന സപ്രിട്ടിക്കറ്റ്‌  ചാർത്തിക്കൊടുക്കാതെ ലത് വായിലൊഴിച്ചു കുഴഞ്ഞു വീണ് പിടഞ്ഞു അങ്ങേര് മരിക്കുകയും ചെയ്തു! പത്തലോടിച്ചു പൂശാൻ ഓടി വന്നവർ നിരാശരായി. ഈ തമാശകൾ ഇനി കാണാനാവില്ലല്ലോ എന്ന് ഭഗ്നാശരായി. "അത് സയനൈഡ് ആർന്നുടാ" എന്ന് വിശദീകരണം വന്നപ്പോഴാണ് കഴിച്ച സാധനം പുലിയാണെന്നു മനസിലായത്. തമിഴ്  പുലികൾ കഴുത്തിൽ കെട്ടി തൂക്കിയ സയനൈഡ് ഗുളികകളുമായാണ് നടപ്പ് എന്നും ചാവാതെ നിവൃത്തിയില്ല എന്ന ഘട്ടത്തിൽ ലത് കഴിച്ചു പൂതിയാവാറുണ്ടെന്നും മനസിലാക്കിയപ്പോളാണ് അത് വെറും പുലിയല്ല, കൊടും പുലിയാണെന്നു മനസിലായത്.

സ്റ്റാമ്പൊ കത്തോ നാവിലെ തുപ്പലുപയോഗിച്ചു ഒട്ടിക്കാറുള്ള ഒരാളെ കൊല്ലാൻ സയനൈഡ് പുരട്ടിയ വസ്തുക്കൾ ഉപയോഗിക്കുന്ന ഒരു അപസർപ്പകൻ എപ്പോഴോ വായിച്ചതോർക്കുന്നു. മുറിവിലൂടെ അകത്ത് കടന്നാലും ആൾക്ക് പണി കിട്ടിയേക്കാം എന്ന കാര്യം അറിഞ്ഞു കിടുങ്ങിയിട്ടുമുണ്ട്.

വിശപ്പ് തീരാത്ത പ്രാന്തായി നടക്കുന്ന കോളേജിൽ പോകുന്ന കാലത്തെ വൈകുന്നേരങ്ങളിൽ കാരംസ് മുതൽ വിളിച്ചു കാളി വരെ നീളുന്ന ഗെയിമുകളുണ്ട്. കൂലിമുട്ടിയാൽ, ബെസ്റ്റ് ഓഫ് ത്രീയിൽ രണ്ടെണ്ണം തോറ്റാൽ ഒക്കെ ചെറിയ ഫൈൻ ഉണ്ട്. ഇൻഡോർ ഗെയിമുകളിൽ താല്പര്യമില്ല എന്ന സത്യം അറിയാമെങ്കിലും ഞാനൊക്കെ തികഞ്ഞ അച്ചടക്കമുള്ള കാണിയാണ്.  ബെറ്റ് വച്ച് കിട്ടുന്ന കാശുകൊണ്ട് കൊക്കുവട, കപ്പ വറുത്തത്, മുറുക്ക്.. അങ്ങിനെ നിമിഷനേരം കൊണ്ട് വാങ്ങി വരുന്ന ഞങ്ങടെ മിടുക്കു കണ്ടിട്ടാണെന്നു തോന്നുന്നു സ്വിഗി പോലുള്ള സർവീസുകൾ തുടങ്ങാനുള്ള ആശയം കിട്ടിയത്! അങ്ങിനെയുള്ള ഒരു വൈകുന്നേരം ഞങ്ങടെ സൂപ്പർ സീനിയർ ചേട്ടന്മാരിൽ ഒരാളായ ജെയ്ക്കബ് ഒരു വലിയ പ്ലാസ്റ്റിക് കവർ "ഇതിവിടെ ഇരിക്കട്രാ, ചീട്ടു നിരത്താറാവുമ്പോളേക്കും ആറാമത്തെ ആളായി ഞാൻ എത്തും" എന്ന് പറഞ്ഞു പോയത്. അൽപ്പ സമയത്തിനകം ആള് തിരിച്ചു വന്നു. ഒരു നിമിഷം തന്റെ പൊതി നോക്കി സ്തംഭിച്ചു. പിന്നെ പരമാവധി സൗമ്യതയോടെ ഇങ്ങനെ
"ഇതാരാ പൊതി എടുത്തേ?" എന്ന് ചോദിച്ചു.
"അതേയ്.. തിന്നാൻ വല്ലോം ഉണ്ടോ എന്ന് നോക്കിയതാ. പൊതി അഴിച്ചപ്പോ പഞ്ചസാരയാണെന്നു കരുതി അതെങ്ങി അത് എന്ന് വച്ച് കുറച്ചു വായിലിട്ടതാ. അയ്യേ.. എന്തൂട്ടാ അത്? വളമാണോ? ഞാൻ തുപ്പിക്കളഞ്ഞു" ഒരു കോമ്രേഡ് മറുപടി പറഞ്ഞു.
"അതിനു താഴെ ഉള്ള ചെറിയ പൊതി നോക്കിയോ?" സൗമ്യതയോടെ ജെയ്ക്കബേട്ടൻ
"അയ്യോ.. പറ്റിപ്പോയി. അത് നോക്കിയില്ല. അത് എന്തൂട്ടാ ?"
"ഡാ കുറിപ്പ, അത് സയനൈഡ് ആർന്നു. മൈ... അത് നോക്കാർന്നില്ലേ. നേരിട്ട് കുഴിച്ചിടാർന്നു. എനിക്ക് ഇലക്ട്രോപ്ലെയ്റ്റിങ് ആണെന്നെങ്കിലും ഓർക്കാർന്നില്ലടാ ശവീ." എല്ലാ സൗമ്യതയും വിട്ടു ഒരു ഡയലോഗ്.
എല്ലാവരും ഫ്രീസ് ആയി.

"പൂച്ചയെക്കൊണ്ട് തോറ്റു. പിശാശ് " എന്ന പ്രാക്കുകൾ കൂട്ടുകാരന്റെ 'അമ്മ സ്ഥിരമായി പറയുന്നത് കേട്ടപ്പോഴാണ് സ്വർണ്ണപ്പണിക്കാരനായ ഒരു ഗെഡി പറഞ്ഞത്.
"അതിനിത്തിരി സയനൈഡ് കൊടുക്കടാ. സാധനം ഞാൻ തരാം."
ഒരു കുഞ്ഞു കുപ്പിയിൽ പിറ്റേന്ന് സാധനം വന്നു. ഒരു തെങ്ങിൻ പട്ട ചീന്തിൽ സാധനം തേച്ചു തന്നു.
"ഇത് പൂച്ചയുടെ വായിൽ തേച്ചാൽ മതി."
ആരാച്ചാരാവാൻ ഒരുത്തൻ മുന്നിട്ടിറങ്ങി. അവസാന ആഗ്രഹം എന്ന പോലെ പൂച്ചയ്ക്ക് മീൻ കൂട്ടി ചോറ് കൊടുത്തു. അതിനടുത്തിരുന്നു ലാളിച്ച് പട്ടചീന്തിലെ സാധനം അതിന്റെ വായിൽ തേച്ചു കൊടുത്തു. പൂച്ചയ്ക്ക് നോ അനക്കം. നോ കൂസൽ. മിനിറ്റുകൾ കഴിയും തോറും പൂച്ചയ്ക്ക് ഉഷാർ കൂടി വരുന്ന പോലെ!
"നീ എന്തൂട്ട് സാധനാടാ തന്നേ? പൂച്ചയ്ക്ക് ഒരു കുഴപ്പോമില്ലല്ലോ?" ഞങ്ങൾ ചെന്ന് അവനോടു പറഞ്ഞു.
"അങ്ങനെ വരില്ലലോ. നോക്കട്ടെ"
അവൻ വന്ന് നോക്കി.
"ഇത് പൂച്ചയ്ക്ക് കൊടുത്തിട്ടില്ലല്ലോ"
"പോടാ, ഇത് തേച്ചു കൊടുത്തതാ."
"കോപ്പാണ് ഏതു വശാ തേച്ചേ? എനിക്ക് തോന്നണത് സയനൈഡ് ഇല്ലാത്ത മറ്റേ വശം പൂച്ചയ്ക്ക് കൊടുത്ത് ന്നാ"
കൈ കഴുകാൻ കിണറ്റും കരയിലേക്ക് പാഞ്ഞ തേപ്പുകാരനെ ഞങ്ങ തടഞ്ഞു. തോട്ടിലും കുളത്തിലും പുഴയിലും ഒന്നും കഴുകാൻ സമ്മതിക്കാതെ ഓട്ടോ വിളിച്ചു കാക്കാത്തുരുത്തി കടലിലിറക്കിയാ കഴുകിയത്!





1 comment:

മഹേഷ് മേനോൻ said...

കൂടത്തായി സംഭവം വന്നതോടെ വീണ്ടും സയനൈഡ് സൂപ്പർസ്റ്റാർ ആയി...