Powered By Blogger

Thursday, September 19, 2019

കറുപ്പ്

ഞങ്ങടെ നാട്ടില് സായിപ്പിന്റെ നിറമുള്ള ആളോള് വളരെ കുറവാർന്നു. അത്യാവശ്യം പണിക്കു പോന്നോരും വെയില് കൊള്ളണോരും ആയതോണ്ടാവും. എന്നാലും "എന്തൂട്ടാ പെങ്കുട്ടീരെ നെറം, കയ്യ് കഴുകി തൊടണം " എന്നൊക്കെ പുകഴ്ത്തി പറയാനും, "സൂര്യൻ ചാഞ്ഞാ പിന്നെ ചിരിച്ചോണ്ട് നടക്കടാ, നിന്നെ കാണാണ്ട് ആരേലും മേത്ത് വന്നിടിക്കും" എന്ന് ഇകഴ്ത്താനും ആൾക്കാരുണ്ടായിരുന്നു. കളർ അളവുകോലൊക്കെ ഇപ്പോൾ അപ്രത്യക്ഷമായെങ്കിലും മുമ്പ് അത് കൂടുതലായിരുന്നു. ഞങ്ങടെ കുമാരേട്ടന്റെ മോൻ 'ഉണ്ണ്യമ്പുരു' എന്ന അനിൽകുമാർ, സന്തോഷ്‌ട്രോഫിയും അതുകഴിഞ്ഞു ചർച്ചിലും ബഗാനും പോലുള്ള ടീമുകളിലും കളിച്ചു ഐ ലീഗ് ഇന്ത്യൻ ടോപ് സ്‌കോറർ ആയിട്ടും ഇന്ത്യൻ ടീമിന്റെ ക്യാമ്പിൽ പോയിട്ടും കളിക്കാൻ ഇറങ്ങുമ്പോ "സാംബിയക്ക് ത്രൂ പാസ് കൊടുക്കടാ", "സാംബിയേ, വിളിച്ചു കളിപ്പിക്കടാ.." എന്നൊക്കെ അലറി വിളിക്കാൻ കേരളത്തിലെ എല്ലായിടത്തെയും കാണികളുണ്ടായിരുന്നു.! ആ കാര്യത്തിൽ കേരളം മൊത്തം അങ്ങിനെ ഒരു ചിന്തയുണ്ടായിരുന്നെന്നു മനസിലാക്കിയത് അങ്ങിനെയാണ്. എന്തായാലും അനിലിന്റെ കാര്യത്തിൽ എനിക്ക് സന്തോഷമായിരുന്നു. എന്റെ നാട്ടുകാർ സാംബിയ എന്ന് വിളിച്ചു കണ്ടിട്ടില്ല!

"നെറം നോക്കറാ, തന്നെ ആരേലും നായരായി കൂട്ടുമോ! അതൊക്കെ ഞാൻ പറയൻമാർലെ നമ്പൂര്യാണ്ട ഞാൻ" എന്ന് ശിവരാമൻ ചായക്കടേലിരുന്നു പ്രസ്താവിച്ചിരുന്ന ഞങ്ങളുടെ നാടിനോടുള്ള ഇഷ്ടവും മേൽ പറഞ്ഞ ലെവലിലുള്ള സെൻസ് ഓഫ് ഹ്യൂമർ ആയിരുന്നു.

സെവൻസ് കളിക്കാൻ ഇറക്കുമതി ചെയ്യപ്പെടുന്ന നൈജീരിയൻ പിള്ളേരുടെ കളി കണ്ടാ 'കറുപ്പിനഴക്' എന്ന പാട്ടു അന്ന് ഇറങ്ങാത്തതു കാരണം പാടാൻ അറിയില്ലാരുന്നു എന്നെ ഉള്ളൂ. അവരോടു മൊത്തത്തിൽ ആരാധനയായിരുന്നു. ക്രൈസ്റ്റിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യാൻ ഒരു 'കറുത്ത വർഗ്ഗക്കാരന് ഉണ്ടെന്നു എനിക്ക് കൗതുകമായിരുന്നു. വെളുത്ത് ചുവന്ന ഇറാനിയൻസൊക്കെ ഉണ്ടെങ്കിലും ലവനെ ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് ചാലക്കുടിയിലെ സതേൺ കോളേജിൽ നൈജീരിയേന്നും മൊറോക്കോയിൽനിന്നുമൊക്കെ ഗെഡീസ് കുറച്ചെണ്ണം പഠിക്കാൻ വന്നത് അറിയുന്നത്. അവര് നാട് കടന്നു പ്രസിദ്ധനായി. അവരുടെ ലോഹ പോലുള്ള വസ്ത്രമിട്ട് മാർക്കറ്റിൽ പോയി. 'ട' ഇല്ലാതെ 'ത' വച്ച് സംസാരിച്ചു കൗതുകമുണ്ടാക്കി. പള്ളീൽ പോയി വരുന്ന അമ്മാമമാർ കൊച്ചച്ചന്മാർക്കു സ്തുതി കൊടുത്തു. "ഇപ്പൊ കളർ ളോഹ ഇടാമോ? എന്ന് ചോദ്യവും "ഇത് വേറെ ഏതെങ്കിലും സഭയാവും" എന്ന് ഉത്തരവും പരസ്പരം കൈമാറി സംതൃപ്തരായി!

അങ്ങിനെയിരിക്കെ ഒരു ദിവസം ബസിൽ, സീറ്റിൽ ഇരുന്നിരുന്ന മൂന്നു ഫ്രീക്കന്മാരെ കണ്ടക്ടർ സംഭാഷണത്തിൽനിന്നുണർത്തുന്നു.
"അതേയ്, സ്ത്രീകളുടെ സീറ്റാ, എണീയ്റ്റു കൊടുക്ക്."
ലവര് അത് കേട്ടെങ്കിലും കേൾക്കാത്ത മാതിരി ഇരുന്നു.
കണ്ട്രാവി വോള്യം മാക്സിമത്തിൽ വച്ചു
ഹലോ, നിങ്ങളോടാ പറഞ്ഞത്.. സീറ്റു എണീറ്റ് കൊടുക്കാൻ.
വാത് ആ യു തോക്കിൻ അബോത്ത് ? എന്ന് അവര് ചോദിച്ചത് റിട്ടയർ ആവാറായ മി. കണ്ടക്ടർക്ക് പിടി കിട്ടില്യാ. പോരാത്തതിന് ചുറ്റും നിന്നോരുടെ ചിരിയും.
വൈ ദിസ് മാൻ ഷൗത്തിങ് .. എന്ന് പറഞ്ഞു കൈമലർത്തിക്കാണിച്ചു അവർ അമർന്നിരുന്നു. യാത്രക്കാർ കുശുകുശുപ്പും ചിരീം കണ്ടിന്യൂ ചെയ്തു.

പിഎസ്സി വഴി അല്ലാരുന്നു എന്ന് തോന്നണു നിയമനം. അതോണ്ട് പിടിപാടുള്ളവരുടെ പിൻബലവും ഇല്ലായിരുന്നിരിക്കും. സോ, സപ്പോർട്ടില്ലാതെ കണ്ട്റോ  ചമ്മി, നാറി.

"അവരുടെ സ്പ്രിങ് മുടീം ഇങ്ളീഷും. കരിമാക്കന്മാര്.. സൗജന്യപഠിപ്പാണല്ലോ, ആ പേരും പറഞ്ഞു പുലയപ്പിള്ളേര് കൽസറായീം കേറ്റി കുറ്റീം പറിച്ചു ഇറങ്ങിക്കോളും. നിങ്ങളെ കാണിച്ചു താരാടാ." എന്ന് ജാത്യാധിക്ഷേപം നടത്തി അയാൾ വണ്ടി പോലീസ് സ്റ്റേഷനിലേയ്ക്ക് നയിച്ച്!

വണ്ടി വന്നു നിന്ന അപ്പൊ തന്നെ പോലീസ് സ്റ്റേഷൻ ജോലിക്കാരൻ കർമ്മ നിരതനായി. ഒരു ചൂരലെടുത്ത് ബസിന്റെ പാട്ടയിൽ നാലടി! (എന്താ ജോലി? ന്നു ചോദിച്ചപ്പോൾ ഒരാള് പറഞ്ഞതാണത്രേ, പോലീസ് സ്റ്റേഷനിലാണ് ജോലി എന്ന്! അതെന്താ പോലീസുകാരൻ എന്ന് പറയാത്തെ എന്ന് ചോദിച്ചപ്പോൾ ഇനി അത് പറഞ്ഞാൽ കല്യാണം മുടങ്ങിയാലോ എന്നും!!)

"ആരാ എടുത്തതെന്ന് വച്ചാ സാധനം താഴത്തിട്ടോ. അല്ലെങ്കി മുഴുവൻ ആൾക്കാരേം വിളിച്ചിറക്കി തപ്പി കണ്ടു പിടിക്കും. പിന്നെ അറിയാലോ.."

കണ്ട്റോ.. പതുങ്ങി.
"സാറേ, ഇത് പോക്കറ്റടി അല്ല. പെണ്ണുങ്ങളുടെ സീറ്റിൽനിന്നു പിള്ളേര് എണീക്കാഞ്ഞിട്ടാ."

"അത് ശരി പറയണ്ടേ.." തുടർന്ന്, പിള്ളേരിരിക്കുന്ന വശത്ത് ചെന്ന് അവിടേം പാട്ടയിൽ വടി കൊണ്ട് രണ്ടടി. എന്നിട്ട്
"ആർരാ പെണ്ണുങ്ങടെ സീറ്റിന് മാറാത്തത്? ഇങ്ങട് എറങ്ങി വാടാ" എന്ന് ആക്രോശ് കിയാ.

മ്മടെ ഗെഡീസ്.. 'വാത്ത ഹെൽ ഹാപ്പനിംഗ്' എന്നും പറഞ്ഞു മിഴിച്ചിരുന്നു. ദി പോലീസുകാരൻ ആൾസോ ഓൺ ചമ്മൽ. യാത്രിയാം എഗൈൻ ചിരി കിയാ.

ഇന്നിവരെ ഞാൻ എന്ന് പറഞ്ഞു ബസിൽ കയറുന്നതിനു മുമ്പ് വേറൊരു പോലീസുകാരൻ സ്റ്റേഷനീന്നു ഓടിവന്നു പറഞ്ഞു, 'എസ്ഐ വരുന്നുണ്ട്'.

എസ്ഐ അകത്തൂന്നു വന്നു.
എന്താ ഇവിടെ പ്രശ്നം?
കണ്ട്റു അടിമുടി ആളെ നോക്കി നോക്കി, വാ പൊളിച്ചു.
എന്നിട്ടു പറഞ്ഞു, "ഒരു പ്രശ്നോല്ല സാറേ. ഞങ്ങള് പൊക്കോളാ.."






1 comment:

മഹേഷ് മേനോൻ said...

ഞാൻ ക്രൈസ്റ്റ് കോളേജിൽ പഠിക്കുമ്പോൾ കുറേപ്പേർ ഉണ്ടായിരുന്നു... അവരെ കാണുമ്പോളാണ് നമ്മളൊക്കെ പാലുപോലെ വെളുത്തിട്ടാണല്ലോ എന്ന് തോന്നാറുള്ളത്.. ശരിക്കും ആ 'വാത്ത് മാൻ' കുറെ കേട്ടിട്ടുണ്ട് :-D