Powered By Blogger

Friday, March 9, 2012

കാലം കാത്തു വച്ചത്.

കാറ് സര്‍വ്വീസ് ചെയ്യാന്‍ കൊടുത്ത്, ഓയില്‍ ചെയ്ഞ്ചിങ്ങിന്റെ ബില്‍ പേ ചെയ്തു പുറത്തിറങ്ങുമ്പോള്‍ സര്‍വ്വീസ് സെന്റര്‍ മാനേജരെ കണ്ടു. പരിചയക്കാരനാണ്.

"വൈകീട്ട് അഞ്ചരയ്ക്ക് എത്തിയില്ലെങ്കില്‍ കീ സെക്യൂരിറ്റിയെ ഏല്പ്പിച്ചേക്കാം."

"മറക്കരുത്. ഞാന്‍ വിളിക്കണോ?"

"ഏയ്‌.. വേണ്ട. അത് ഞാന്‍ കൊടുക്കാം."

"ഒക്കെ, എന്നാല്‍ ശരി."

അയാള്‍ക്ക്‌ കൈ കൊടുത്തു ഇറങ്ങി. ബസ് സ്റൊപ്പിലെയ്ക്ക് അര കിലോമീറ്റര്‍ നടക്കണം. ഓട്ടോ കിട്ടാന്‍ വഴിയില്ല. റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ എതിരെ അമ്പലം കണ്ടു. സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ കണ്ടു തുടങ്ങിയതാ. ഹൈസ്കൂള്‍  ബസ് സ്റ്റോപ്പ് എത്തുന്നതിനു മുന്നേ വരുന്ന   സ്റ്റോപ്പിനോടു ചേര്‍ന്ന പാടത്താണ് അമ്പലം. ചുറ്റുമുണ്ടായിരുന്ന പാടത്തിന്റെ വിശാലത ചുരുങ്ങിയിരിക്കുന്നു. റോഡരുകില്‍ കുറച്ചു കെട്ടിടങ്ങള്‍ വന്നിട്ടുണ്ട്. പിന്നെ, രണ്ടു വീടുകളും. സ്ഥിരം ഇതിലെ യാത്രയുണ്ടെങ്കിലും ശ്രദ്ധിക്കാറില്ല. ഫോര്‍ ലൈനിന്റെ പകുതി ക്രോസ് ചെയ്തു ബാക്കി പകുതിയിലെ തിരക്കൊഴിയാന്‍ കാത്തു നില്‍ക്കുമ്പോള്‍ അമ്പലം വീണ്ടും ഒന്ന് കൂടി നോക്കി. ഇല്ല.. മാറ്റങ്ങളൊന്നുമില്ല. വലിയ കല്‍വിളക്കും പടവുകെട്ടിയ കുളവും കാണാം.  നിറയെ വവ്വാലുകള്‍ തൂങ്ങിക്കിടക്കുന്ന ആല്‍മരം അതുപോലെതന്നെ ഉണ്ട്. രണ്ടു ദിവസം മുന്‍പ് കഴിഞ്ഞ  ഉത്സവത്തിന്റെ അവശിഷ്ടങ്ങള്‍ അവിടവിടെയായുണ്ട്. പന്തല്‍ പകുതി അഴിച്ചു കഴിഞ്ഞിട്ടുണ്ട്. കൊടിക്കൂറകള്‍ കാറ്റിലാടുന്നു. പൊടി പറത്തിക്കൊണ്ടു ഒരു കാറ്റ് ഓര്‍മ്മകളെ തഴുകി കടന്നു പോയി. വെള്ള നിറമുള്ള ഷര്‍ട്ടും നേവി ബ്ലൂ പാന്റും ധരിച്ച്, തോളില്‍ തൂക്കിയ ബാഗുമായി ഒരു കുട്ടി ഹൃദയത്തില്‍നിന്നു പുറത്ത് ചാടി. തുണിപ്പന്തും തട്ടി പൊടി തെറിപ്പിച്ചു അവന്‍ അവിടെ മുഴുവന്‍ ഓടി നടന്നു.

ഏതോ വണ്ടിയുടെ ഹോണിന്റെ മുഴക്കം സ്കൂള്‍ കുട്ടിയെ മനസ്സിലേയ്ക്ക് തിരിച്ചു കയറ്റി. ഒരു നെടുവീര്‍പ്പിന്റെ അകമ്പടിയോടെ സ്റ്റൊപ്പിലെയ്ക്ക് നടന്നു.

അവിടെ നാല് പേര്‍ ബസ് കാത്തു നില്‍പ്പുണ്ട്.
വലിയ ബാഗുമായി ഒരു അന്യ സംസ്ഥാന തൊഴിലാളി. കണ്ണട വച്ച് നെറ്റി ചുളിച്ച നോട്ടവുമായി ഒരു കാരണവര്‍. ചുരിദാറിട്ട്, പ്ലസ് ടു പാകത്തില്‍  വെളുത്തു കൊലുന്നനെയുള്ള  ഒരു പെണ്കുട്ടി. പകുതി പുറം തിരിഞ്ഞു ഫോണില്‍ സംസാരിച്ചുകൊണ്ട് ഒരു സ്ത്രീ. ഞാന്‍  മുഖത്ത്‌ പ്രസന്നത വരുത്തി എല്ലാരെയും താല്പര്യപൂര്‍വ്വം വീക്ഷിച്ചു. പെണ്‍കുട്ടിയുടെ ചലനങ്ങളില്‍ നിന്ന് ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന സ്ത്രീ ആ കുട്ടിയുടെ അമ്മയോ അടുത്തു ബന്ധമുള്ള ആരെങ്കിലുമൊക്കെ ആകുമെന്ന് എനിക്ക് തോന്നി.

"ഭായീ ത്തിരിസ്സൂര്‍ ബസ് യഹാ സെ മിലേഗാ ക്യാ?" ബാഗ് വാല എന്നോടു ചോദിച്ചു.

"സരൂര്‍ മിലേഗാ.." മറുപടി ഹിന്ദിയില്‍ പൂശി,

"റെയില്‍വേ ഇസ്ടെഷന്‍ ..... ബസ് സ്റ്റോപ്പ്‌ കാ പാസ് ഹേ?"

"ബാജൂ മേം."

രണ്ടു വാക്കുകളില്‍ ഉത്തരം പറഞ്ഞതിന് ഞാന്‍ എന്നോടു തന്നെ 'കൊള്ളാല്ലോടാ' എന്ന് പറഞ്ഞു,
എന്റെ ഹിന്ദി എങ്ങനിണ്ട് എന്ന റോളില്‍ കാര്‍ന്നോരെ നോക്കി. ഇതേതാ പുതിയൊരു കൊശവന്‍ എന്ന ഭാവത്തില്‍ അങ്ങേരു നെറ്റി കൂടുതല്‍ ചുളിച്ചു എന്നെ തിരിച്ചു നോക്കി. പറഞ്ഞത് തെറ്റിയോ എന്നൊരു ചിന്ത അരിവാളിന്റെ ഷേയ്പ്പില്‍ ഒരു ചോദ്യചിഹ്നമായി അപ്പോള്‍ മനസ്സില്‍ പ്രത്യക്ഷപ്പെട്ടു.

'ഏയ്‌.. കറക്ടന്ന്യാ.. ഈ പേട്ടുതന്തയ്ക്ക് ഹിന്ദിയൊന്നും അറിയാന്‍ വയ്യ. എന്നിട്ട് ഒരു നോട്ടം കണ്ടില്ലേ.. ഹും. ' അരിവാള്‍ എടുത്തു മാറ്റി ഞാന്‍ പ്രസന്ന വദനനായി ചുറ്റും നോക്കി..
.
പെണ്‍കുട്ടി കൂടെയുള്ള സ്ത്രീയുടെ ഫോണ്‍ വിളിയിലെയ്ക്ക് കാതു കൂര്‍പ്പിച്ചു വച്ചതിനാല്‍ എന്റെ ഭാഷാ പരിജ്ഞാനം അറിഞ്ഞില്ലെന്നു തോന്നുന്നു.

"അപ്പൊ ശരി, വെക്ക്യാണേ"  
ഫോണ്‍ വഴിയുള്ള പ്രസംഗം നിറുത്തി ഓറഞ്ചു സാരിയുടുത്തിരുന്ന ആ സ്ത്രീ തിരിഞ്ഞു. ഒരു നാല്പതിനടുത്ത് പ്രായം വരുന്ന വെളുത്ത ഒരു സ്ത്രീ. എനിക്ക് നല്ല പരിചയം തോന്നി. എവിടെയോ കണ്ടു മറന്ന പോലെ. പെണ്‍കുട്ടിയോട് എന്തോ പറയാനാഞ്ഞതിനിടയില്‍ അവര്‍ എന്നെ നോക്കി . ഞങ്ങളുടെ നോട്ടങ്ങള്‍ തമ്മില്‍ ഒരു യുദ്ധം നടത്തി. പെട്ടെന്ന്, അവരുടെ മേല്‍ച്ചുണ്ടിനു മുകളില്‍  വലതു വശത്തായി ഉണ്ടായിരുന്ന കാക്കപ്പുള്ളിയില്‍ എന്റെ കണ്ണുടക്കി. മനസ്സിലൂടെ ഒരു വൈദ്യുത തരംഗം പാഞ്ഞു പോയി.

'ഇതവളല്ലേ....?!!' മനസ്സില്‍നിന്നു ഒരു ചോദ്യമുയര്‍ന്നു. പെണ്‍കുട്ടിയോടുള്ള സംസാരത്തിനിടയില്‍ ഇടയ്ക്കിടെ അലക്ഷ്യമായി അവരെന്നെ നോക്കിക്കൊണ്ടിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി എന്റെ കണ്ണുകള്‍ അവരുടെ പാദം  മുതല്‍ മുകളിലേയ്ക്ക് സഞ്ചരിച്ചു തുടങ്ങി. വലം കയ്യുടെ മുകളിലായുള്ള ചെറിയ മറുക്, കയ്യിളക്കി സംസാരിച്ചപ്പോള്‍ ദൃശ്യമായി. സ്കാനിംഗ് തുടര്‍ന്നു.മൂക്കിനും കണ്ണ്കള്‍ക്കുമിടയിലൂടെ സഞ്ചരിച്ച് നെറ്റിയുടെ വലതു ഭാഗത്തായി പണ്ടെങ്ങോ മുറിവുണങ്ങി ഉണ്ടായ ചെറിയ പാടില്‍ ചെന്നു നിന്നു. സ്കാനിംഗ് 100 % എന്ന മെസ്സേജ് ഒരു ദീര്‍ഘ നിശ്വാസമായി എന്നില്‍നിന്നു പുറത്ത് വന്നു.

ഞാന്‍ അവരുടെ അടുത്തേയ്ക്ക് രണ്ടു ചുവടു വച്ചു.
മുരടനക്കല്‍, എക്സ്ക്യൂസ് മി തുടങ്ങിയ ക്ലീഷേകളെ തകര്‍ത്തെറിഞ്ഞു ഞാന്‍ ചോദിച്ചു.

"ആതിരയല്ലേ?"

അവരുടെ കണ്ണുകള്‍ തിളങ്ങി. ആ മനസ്സ് പലയിടങ്ങളിലെയ്ക്ക് പറന്നു നടക്കുകയും ചേക്കേറാന്‍ മരം കിട്ടാതെ തിരിച്ചു വരികയും ചെയ്തത് ആ കണ്ണുകളില്‍നിന്നു ഞാന്‍ വായിച്ചെടുത്തു.
സങ്കോചം മേമ്പൊടി ചാര്‍ത്തി "അതെ" എന്ന ഞാന്‍ കാത്തിരുന്ന ഉത്തരം വന്നു.
ഞാന്‍ ചിരിച്ചു. സംശയം ചാലിച്ച ഒരു ചെറിയ ചിരി ആതിരയുടെ മുഖത്തും വിരിഞ്ഞു.
അടുത്തതായി എന്നെ പരിച്ചയപ്പെടുത്തുമെന്ന ചടങ്ങിനു കാത്തുനില്‍ക്കുമ്പോള്‍ ഞാന്‍ വീണ്ടും സംഭാഷണത്തില്‍ ട്വിസ്റ്റ്‌ കൊണ്ട് വന്നു.

"ഇത്.. മോളാ?"
"അതെ.." ആതിര ഞാനാരാനെന്നറിയാതെ ചെറുതായി അസ്വസ്ഥയായി.

എനിക്കുള്ളില്‍ ചിരി വന്നു.
എന്തോ ചോദിക്കാന്‍ തുടങ്ങിയ അവരെ ഓവര്ലാപ് ചെയ്തു ഞാനൊരു മെസ്സി പ്രകടനം നടത്തി!

"ഇപ്പോള്‍ എന്ത് ചെയ്യുന്നു? 
ആതിരയുടെ ഹസ്? 
ഒരു കുട്ടിയെ ഉള്ളൂ? 
മോളിപ്പോള്‍ എന്ത് പഠിക്കുന്നു? 
എന്താ മോള്‍ടെ പേര്?"

മോള്‍ വളരെ താല്പര്യത്തോടെ ഞങ്ങളുടെ സംസാരം ശ്രദ്ധിക്കുകയാണ്.
നെറ്റി ചുളിഞ്ഞ കാരണവരുടെ പുരികവും തലയിലെ രോമങ്ങളും ഇപ്പൊ കൂട്ടി മുട്ടും. 

"അത്.." 
ആതിര സംസാരിച്ചു തുടങ്ങി വഴിയില്‍ നിറുത്തി.
ഇതൊക്കെ പറഞ്ഞു ബോധിപ്പിക്കാന്‍ ഇയാളാര് എന്ന ആത്മഗതം ആ മുഖത്തുനിന്നും ഞാന്‍ വായിച്ചെടുത്തു.

"ടെന്ഷനടിക്കണ്ട.." ഞാന്‍ പറഞ്ഞു. "പഴയൊരു പരിചയക്കാരനാ. ശരിക്ക് പറഞ്ഞാല്‍ സ്കൂള്‍ മേറ്റസ്"

വീണ്ടും അവള്‍ മനസ്സിലെ ലൈബ്രറിയില്‍ ഓര്‍മ്മപ്പുസ്തകം തിരയാന്‍ തുടങ്ങുംപോളെയ്ക്കും ഞാന്‍ ആതിരയെ വിട്ടു മോളോടായി തുടര്‍ന്നു.

"കേട്ടോ മോളെ, 
അമ്മ പത്തു സി യിലും ഞാന്‍ പത്ത് ബിയിലും ആയിരുന്നു... 
ഇനീം ഓര്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഞാന്‍ എന്താ ചെയ്യാ."

മോള് അമ്മയുടെ മുഖത്തേയ്ക്കു കൌതുകത്തോടെ നോക്കി. ഗൂഡമായ മന്ദസ്മിതത്തോടെ ഞാനും.

എന്നെ ഇങ്ങനെ കളിപ്പിക്കല്ലേ എന്ന ഭാവത്തില്‍ ആതിര എന്നെ നോക്കി.

"മാറി..ശരിക്കും.
ഇരുപത്തഞ്ചു കൊല്ലത്തെ മാറ്റം നിസ്സാരമല്ല ട്ടോ.
ഈ മുറിപ്പാടും കാക്കപ്പുള്ളിയും വച്ചാ ആതിരയെ ഞാന്‍ തിരിച്ചറിഞ്ഞത്..."

സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ ബസ് വന്നു.
ആതിര ആകെ കണ്ഫ്യൂഷനില്‍ നിക്കുകയാണ്. 

"തൃശ്ശൂര്‍, തൃശ്ശൂര്‍.. വേഗം പിടിക്കു." കിളിയുടെ വക കോലാഹലം.

മോളും പിറകെ ആതിരയും അതിനു പുറകിലായി ഞാനും  തിരക്കിട്ട്  ബസില്‍ കയറി. മോള് കേള്‍ക്കാതെ ആതിരയോടു ഞാന്‍ പറഞ്ഞു.

"സ്കൂളിലെ ഓട്ടോഗ്രാഫില്‍ ആരെയും ഭാവ ഗായകനാക്കും ആത്മ സൌന്ദര്യമാണ് നീ എന്നെഴുതിയ പയ്യനെ ഓര്‍മ്മയുണ്ടോ? 
അവനാണിവന്‍!"

ഒഴിഞ്ഞു കിടന്ന സീറ്റുകളിലോന്നില്‍ ഇരിക്കാനായുന്നതിനിടയില്‍ ആതിര വാ പൊളിച്ചു എന്റെ മുഖത്തെയ്ക്ക് നോക്കി.
ഞാന്‍ ചിരിച്ചു. 
ആ ചുണ്ടുകള്‍ എന്റെ പേര് മന്ത്രിക്കുന്നത് ഞാന്‍ കണ്ടു.
അവളുടെ രണ്ടു വരി പുറകില്‍ ഇടതു വശത്തായി എനിക്ക് സീറ്റ് കിട്ടി.
എന്റെ സീറ്റിനു മുന്നിലുള്ള കമ്പിയില്‍ ചാരി മോള്‍ നിന്നു.

"മൂന്നു തൃശൂര്‍." 
ഞാന്‍ ടിക്കറ്റെടുത്തു. തിരിഞ്ഞു നോക്കിയ ആതിരയോടു ഞാന്‍ ടിക്കറ്റെടുത്ത കാര്യം ആംഗ്യം കാട്ടി.

"ശോ.. അതെന്തിനാ എടുത്തത്?" അവള്‍ ചോദിച്ചു.

"അത് ഒരു ഇഷ്യൂ  ആക്കണ്ട" ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

അടുത്ത സ്റ്റോപ്പ്‌. ഞങ്ങളുടെ സ്കൂള്‍.
ആതിര സ്കൂളിലെയ്ക്കും പിന്നെ, എന്നെയും നോക്കി. ആ കണ്ണുകളില്‍ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുന്നുള്ള അതെ നക്ഷത്ര തിളക്കം ഞാന്‍ കണ്ടു.

ഡ്രൈവര്‍ സീറ്റിന്റെ പുറകിലെ ചില്ലില്‍ അനന്തതയിലേയ്ക്ക് നോക്കിയിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം പെയിന്റു ചെയ്തിട്ടുണ്ടായിരുന്നു. അതിനു മുകളില്‍ തൂങ്ങുന്ന ഓരോ ദിവസവും കഴിയുമ്പോള്‍ കീറിക്കളയുന്ന ചെറിയ കലണ്ടരില്‍ ഇങ്ങിനെ രേഖപ്പെടുത്തിയിരുന്നു.

2012
ഫെബ്രുവരി
14


ബെസ്റ്റ് ..ഇവളെ കണ്ടത് നല്ല ബെസ്റ്റ് ദിവസം.. ഞാന്‍ മനസ്സില്‍ ചിരിച്ചു.


സ്റ്റോപ്പില്‍ നിന്ന് ആരൊക്കെയോ കയറി. ആതിരയുടെ മോള്‍ പുറകിലെയ്ക്കിറങ്ങി, എന്റെ തൊട്ടു മുന്നിലെ സീറ്റില്‍ ചാരി നിന്നു. ആതിരയെ സുഗമമായി കാണ്ന്നതില്‍നിന്നു മറച്ചു കൊണ്ട് ഒന്ന് രണ്ടു പേര്‍ രണ്ടു വശത്തെ സീറ്റുകള്‍ക്കിടയിലെ വഴിയില്‍ സ്ഥാനമുറപ്പിച്ചു. എനിക്ക് വീണ്ടും ചിരി വന്നു. സ്കൂളില്‍ പഠിക്കുമ്പോ അസ്സംബ്ലിയില്‍ നാല് വരി അപ്പുറത്തുനിന്നു, നാല്‍പ്പതു തലകള്‍ക്കിടയിയിലൂടെ ഗ്യാപ്പുണ്ടാക്കി ആതിരയെ കണ്ടിരുന്നവനാണ് ഞാന്‍. നേര്‍ രേഖയിലൂടെയാണ് പ്രകാശം സഞ്ചരിക്കുന്നതെന്ന് പഠിച്ചപ്പോളും നോട്ടത്തിനു വളഞ്ഞു സഞ്ചരിക്കാന്‍ കഴിയുമെന്ന് പ്രൂവ് ചെയ്തവന്‍. ആ എന്നോടാണ്‌ നിങ്ങളു മൂടുവച്ചു മറച്ച് കൊണ്ടുള്ള അഭ്യാസമിറക്കുന്നത് എന്ന  ഭാവത്തോടെ ഞാന്‍ ഒന്ന് ചെരിഞ്ഞിരുന്നു. എന്നെ മറഞ്ഞു നിന്നിരുന്നവരുടെ ഇടയിലൂടെ കാറ്റില്‍ പറക്കുന്ന മുടി ഒതുക്കുന്ന ആതിരയെ കണ്ടു.

തൊട്ടടുത്ത സ്റ്റോപ്പില്‍ ഇറങ്ങാനായി എന്റെ മുന്നിലെ സീറ്റില്‍ ഇരുന്നവര്‍ എണീറ്റപ്പോള്‍ ആതിരയുടെ മോള്‍ അവിടെ ഇരുന്നു. ആതിര മോള്‍ കംഫര്ട്ടബിള്‍  ആണെന്ന് കണ്ടു ആശ്വസിക്കുന്നതും ആ
കണ്ണ്കള്‍ ഒരു നിമിഷം എന്റെ മുഖത്ത് തങ്ങി നിന്നതും ഞാന്‍ കാണാതെ കണ്ടു. ആതിരയുടെ സാദൃശ്യം എവിടെയൊക്കെയോ മോള്ക്കുണ്ട്. പക്ഷെ, ഒറ്റ നോട്ടത്തില്‍ തോന്നില്ല. സീറ്റിന്റെ മുന്നോട്ടാഞ്ഞ്‌ ഞാന്‍ കുട്ടിയോട് ചോദിച്ചു.


"അമ്മവീട്ടില്‍ ഉത്സവത്തിനു വന്നതാ?"


"ഉം.."

"എനിക്ക് തോന്നി.
പേരെന്താ മോള്‍ടെ?"

"മീനാക്ഷി"

അതിലെനിക്കൊരു കൌതുകം തോന്നി. ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്ന സ്ഥിരം മഞ്ജു, രേഖ, സിന്ധു.. പേരുകളില്‍ ഇത്തിരി മോഡണായിരുന്നു ആതിര. മോള്‍ക്ക്‌ ഇങ്ങിനെയൊരു പെരിട്ടത്തിലെ ചേതോവികാരം എന്തായിരിക്കും?

"മീനാക്ഷിയുടെ അച്ഛന്‍ എന്ത് ചെയ്യുന്നു?"

"വാട്ടര്‍ അതോരിട്ടിയിലാണ്."

"ഗുഡ്., മീനാക്ഷിക്ക് അനിയനോ അനിയത്തിയോ..............?"

"ഇല്ല, ഞാന്‍ മാത്രേ ഉള്ളൂ."

തുടര്‍ച്ചയായുള്ള ചോദ്യങ്ങളില്‍ ഒരു കൌമാരക്കാരി പ്രകടിപ്പിക്കുന്ന ഈര്‍ഷ്യ, കൂടിയ തോതില്‍ മീനാക്ഷിയില്‍ കണ്ടില്ല.

"സ്കൂള്‍ മേറ്റ്സാ.. മീനാക്ഷീ, മോള്‍ടെ അമ്മേം ഞാനും. ഇരുപത്തഞ്ചു കൊല്ലത്തിനു ശേഷം കണ്ടപ്പോ  ഞാന്‍ അമ്മയെ തിരിച്ചറിഞ്ഞു. അമ്മയ്ക്ക് എന്നെ ഇപ്പൊ മനസ്സിലായി എന്ന് തോന്നുന്നു.!" ഞാന്‍ പറഞ്ഞു.

ചെറിയൊരു പുഞ്ചിരിയോടെ മീനാക്ഷി എന്നെയും ആതിരയേയും മാറി മാറി നോക്കി.

വിടര്‍ന്ന കണ്ണുകളോടെ ഞങ്ങളെന്താണ് സംസാരിക്കുന്നതെന്ന് നോക്കിയിരിക്കുകയായിരുന്നു ആതിര. അവളുടെ കവിളില്‍ വിരിഞ്ഞ നുണക്കുഴിയില്‍  നോക്കി ഞാന്‍ സീറ്റിലേയ്ക്ക് ചാഞ്ഞിരുന്നു. ആതിര ചിരിച്ചു. ഉച്ചയൂണിനു കൈകഴുകാന്‍ പോകുമ്പോള്‍, സയന്‍സ് ക്ലബിന്റെ മീറ്റിങ്ങുകളില്‍ ഒക്കെ എനിക്ക് സമ്മാനിക്കാറുള്ള മറ്റാര്‍ക്കും മനസ്സിലാവാത്ത അതേ ചിരി. ഞാനൊരു നിമിഷം അവളുടെ കണ്ണുകളിലേയ്ക്ക് സൌമ്യമായി നോക്കി. ആ തിളക്കത്തിനപ്പുറത്ത് മുടിപിന്നിയിട്ട് നെവിബ്ലൂ പാവാടയും വെള്ള ബ്ലൌസുമിട്ട പഴയ ആതിര നടക്കുന്നത് എനിക്ക് കാണാമായിരുന്നു. നോട്ടം പിന്‍ വലിച്ചു അവള്‍ നേരെയിരുന്നു.

കെട്ടിടങ്ങള്‍ പുറകിലേയ്ക്കൊടുന്നത്  നോക്കിയിരിക്കുകയായിരുന്ന മീനാക്ഷി ഇടയ്ക്ക് അമ്മയെ നോക്കി. പിന്നെ, ഒരു ഗൂഡമായ ചിരിയോടെ എന്നെയൊന്നു പാളി നോക്കി.

'ങേ, അതിലൊരു കളിയാക്കലുണ്ടല്ലോ. ആ നോട്ടം ശരിയല്ലല്ലോ മോളെ.' ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഹും..
മീനാക്ഷിക്കെന്തറിയാം....
ആ ഇരിക്കുന്ന നിന്റെ അമ്മയുണ്ടല്ലോ
അവളാണ് ആദ്യപ്രണയത്തിന്റെ വിത്തുകള്‍ എന്റെ ഹൃദയത്തില്‍ വാരി വിതറിയത്.
ഒരു കാലത്ത് അവളുടെ വെള്ളിക്കൊലുസുകളുടെ  ശബ്ദമാണ് ഞാന്‍ കേട്ടിട്ടുള്ള ഏറ്റവും ഹൃദ്യമായ സ്വരമെന്നു തോന്നിപ്പിച്ചത്.
അവള്‍ക്കെതിരെയുള്ള കമന്റുകളാണ് തന്തക്ക് വിളിച്ചാല്‍ പോലും വാക്ക് കൊണ്ട്  മറുപടി പറയാറുള്ള എന്നെക്കൊണ്ട്  കൂട്ടുകാരോട്  തല്ലുകൂടിച്ചത്

എന്തിനു,
ആദ്യമായി ഞാന്‍ ക്ലാസ്സ് കട്ട് ചെയ്തത്, നിങ്ങളിപ്പോള്‍ കൂടിയിട്ടു വരുന്ന ഉത്സവമുണ്ടല്ലോ അതിനു വന്ന ആതിരയെ കാണാനായിരുന്നു.

ഹും..
ഒരു വര്ഷം.. ഒരു വര്ഷം മുഴുവന്‍ വേറാര്‍ക്കും പങ്കു വയ്ക്കാതെ മനസ്സില്‍ കൊണ്ട് നടന്നിട്ട്.. ദേ,  കുറച്ചു നേരത്തെ ചിരിച്ച പോലുള്ള പുളുത്തിയ ചിരിയല്ലാതെ ഒന്നും അവളു തിരികെ തന്നിട്ടില്ല.

ക്ലാസ് അവസാനിക്കുന്നതിനു രണ്ടു ദിവസം മുന്‍പ്, രഹസ്യം  കണ്ടുപിടിക്കാനായി പരതുന്ന പത്ത് നൂറു കണ്ണുകള്‍ക്ക്‌ മുന്നില്‍ വച്ച് ആദ്യമായി അവളോടു ചോദിച്ചത് വെറും ഓരോട്ടോഗ്രാഫാണ്. എനിക്കത് മതിയായിരുന്നു. അവളുടെ ഹൃദയം അതില്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. വച്ച് നീട്ടിയ ഓട്ടോഗ്രാഫും കൊണ്ട് അവളും സംഘവും കളിച്ചു ചിരിച്ചു തിരിച്ചു നടന്നപ്പോള്‍ വിയര്‍ത്തു നനഞ്ഞ എന്റെ ഷര്‍ട്ട്‌ ഉണങ്ങിയത്‌ നിന്റെ അമ്മയുടെ നിഴലായിരുന്ന സുധ രണ്ടു ഓട്ടോഗ്രാഫുകള്‍ തിരിച്ചു കൊണ്ട് തന്നപ്പോളാണ്. ഒന്ന് സുധയുടെതായിരുന്നു.. മറ്റേതു ആതിരയുടെതും. എന്താണ് ഞാന്‍ എഴുതുന്നതെന്ന് കണ്ണ് കൂര്‍പ്പിച്ചിരുന്ന സകലമാന അസൂയാലുക്കളെയും സാക്ഷിയാക്കി "ആരെയും ഭാവ ഗായഗനാക്കും ആതമസൌന്ദര്യമാണ് നീ" എന്നെഴുതുമ്പോള്‍ ഞാന്‍ എന്റെ ഹൃദയം തന്നെയാണ്  പകര്‍ത്തിയത്.

ഉച്ച തിരിഞ്ഞുള്ള ഇന്റര്‍ വെല്ലില്‍ ഓട്ടോഗ്രാഫ്  തിരിച്ചു കൈമാറുമ്പോള്‍ എന്റെ മനസ്സില്‍ മുഴങ്ങിയിരുന്ന പെരുമ്പറ ശബ്ദത്തിന്റെ തീവ്രത പിന്നീട് ഇതുവരെ എനിക്കനുഭവപ്പെട്ടിട്ടില്ല.
തിരിച്ചു കൊടുക്കാതിരുന്ന സുധയുടെ ഓട്ടൊഗ്രാഫിനെ കുറിച്ച് ഞാന്‍ ഓര്‍ത്തു പോലുമില്ല.
സ്കൂള്‍ വിട്ടപ്പോള്‍ കാത്തു നിന്ന സകലരെയും നിരാശരാക്കി, ഒരാള്‍ക്കും കാണിച്ചു കൊടുക്കാതെ അതും  കൊണ്ട് ഓടുകയായിരുന്നു. ആരുമില്ലെന്നുറപ്പ് വരുത്തി, ഇടവഴിയുടെ മൂലയില്‍ വച്ച് അത് തുറന്നപ്പോളും ഓരോ പേജുകള്‍ മറിച്ചപ്പോളും ഈ ലോകത്തില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

റോസ് നിറത്തിലുള്ള ഒരു പേജില്‍ "വിഷ് യു എ ബ്രൈറ്റ് ഫ്യൂച്ചര്‍. ബൈ ആതിര." എന്ന് കണ്ടപ്പോള്‍ എന്റെ കണ്ണില്‍ ഇരുട്ട് കയറി. ഇതിനു വേണ്ടിയാണോ ഞാന്‍ ഒരു കൊല്ലം കളഞ്ഞത്.. ആതിരയ്ക്ക് ഇങ്ങോട്ടൊന്നും ഉണ്ടായിരുന്നില്ലേ?  എന്നൊക്കെയുള്ള ചിന്തകളാല്‍ തല താഴ്ത്തി പരാജിതനായി നടന്നു പോന്ന എന്നെ എനിക്കിന്നും ഓര്‍മ്മയുണ്ട്. 'ഏയ്‌, അതാവില്ല.. കൂട്ടുകാരികള്‍ കളിയാക്കാതിരിക്കാന്‍ ഇത് മതിയെന്ന് അവള്‍ തീരുമാനിച്ചതാവും'. ഞാന്‍ സമാധാനിച്ചതോര്‍ക്കുന്നു.

പക്ഷെ, ആതിരയെഴുതിയ ബ്രൈറ്റ് ഫ്യൂച്ചര്‍ പേജിനു നാല് പേജ് അപ്പുറത്ത്‌  "ആരെയും ഭാവ ഗായികയാക്കും ആതമസൌന്ദര്യമാണ് നീ" എന്ന് കണ്ടു ഞാന്‍ അന്തംവിട്ടു പോയി. അത് സുധയെഴുതിയതായിരുന്നു! അത് കണ്ടതിനു ശേഷമുള്ള  എന്റെ മനസ്സ്.... മീനാക്ഷിക്ക് അതൊന്നും മനസ്സിലാവില്ല.

ഹും, നിന്റെ അമ്മയ്ക്ക് മനസ്സിലായില്ല. പിന്നെയാ..

പിറ്റേന്ന് രാവിലെ ഓട്ടോഗ്രാഫ് ക്ലാസ്സിലേയ്ക്ക് കൊണ്ടുവരാന്‍ മനപ്പൂര്‍വ്വം മറന്നു. നിന്റെ അമ്മയോടുള്ള പ്രണയവും മറന്നു. സുധയ്ക്ക് വേണ്ടി നഖക്ഷതങ്ങളില്‍ വേറെ ഒരു പാട്ടുണ്ടായത് ഭാഗ്യം.. "കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത ദേവ ദൂതികയാണ് നീ" എന്നെഴുതി തലേ ദിവസം തരാത്തതിന് സോറി പറഞ്ഞു സുധയ്ക്ക് ഓട്ടോഗ്രാഫ് തിരിച്ചു കൊടുക്കുമ്പോള്‍ ഒരു കൊല്ലം ആതിരയോടു തോന്നിയ പ്രണയം മുഴുവന്‍ ഒരു ദിവസത്തേയ്ക്ക് ഞാന്‍ സുധയ്ക്ക് കൊടുത്തു!

അതാണ് ആ ഇരിക്കുന്ന നിന്റെ അമ്മയുമായുള്ള എന്റെ ബന്ധം. അല്ലാതെ നീ നേരെത്തെ നോക്കിയ നോട്ടത്തിനുള്ള കഥയില്ല. വേണേല്‍ എക്സ്‌ ലൈന്‍ -ന്നൊക്കെ പറയാം. അത്രേയുള്ളൂ..

നോക്കി ചിരിക്കുകയോന്നും വേണ്ട. പ്രണയം കൊഴിയാനും മറ്റോന്നു വിരിയാനും ഒരു വരി മതിയായിരുന്നു. അന്നും ഇന്നും അതങ്ങിനെ തന്നെ.

"ശക്തന്‍ ബസ് സ്ടാണ്ട് ഇറങ്ങിക്കോ ട്ടോ.."


കിളിയുടെ കാറിവിളി മനസ്സില്‍ മീനാക്ഷിയുമായി സംസാരത്തിലായിരുന്ന എന്നെ ഉണര്‍ത്തി.


"ഇറങ്ങട്ടെ മോളെ.."  മീനാക്ഷിയോട് പറഞ്ഞു ഞാന്‍ എണീറ്റു.

കുറെ പേര്‍ ഇറങ്ങാനുണ്ട്‌.
ആതിരയ്ക്കടുത്തെത്ത്തിയപ്പോള്‍ അവള്‍ എണീറ്റു.

"ഒന്നും ചോദിക്കാന്‍ പറ്റിയില്ല. വീടും, ജോലീം, ഫാമിലീം.. ഒന്നും. ശ്ശൊ.." അവള്‍ പരിഭവത്തോടെ പറഞ്ഞു.

വിസിറ്റിംഗ് കാര്ഡു കൊടുക്കാന്‍ തരിച്ച കൈ ഞാന്‍ പിന്‍വലിച്ചു.

"സാരല്ല്യ. ഇനീം എപ്പഴെങ്കിലും കാണാന്നെയ്.
അപ്പൊ ശരി.."

വാതിലിലെയ്ക്ക് നീങ്ങാന്‍ തുടങ്ങിയ ഞാന്‍ നിന്നു..
തിരിഞ്ഞ്‌ ആതിരയോടു ചോദിച്ചു..

"അതേയ്,
സുധയുടെ വല്ല വിവരവുമുണ്ടോ?
കണ്ടാല്‍ എന്റെ അന്വേഷണം പറഞ്ഞേക്കണേ.."






















Monday, March 5, 2012

ക്ലോണിംഗ്



"എന്തൂട്ടണ്ടാ ചുള്ളാ നീ മിഴുങ്ങസ്യാന്നു നടക്കണേ? ഒരുഷാറില്ലല്ലോ?" ദൈവം ആദത്തിനോടു ചോദിച്ചു.


"ഓ.. എന്തൂട്ട് ഉഷാര്. 
മ്മള് വരീന്നു പോയി നടക്കല്ലേ.. 
ഒറ്റയ്ക്ക് എന്തൂട്ടൊക്കെ ചെയ്യും. 
ഇഞ്ഞി, മറിമായം കാട്ട്യാലും ആരെങ്കിലും കാണാനെങ്കിലും വേണ്ടേ?"

"ദതാണ് വിഷ്യേം.. ഗെടി ഒറ്റക്ക്യായേന്റ്യാടാ.." ദൈവം ഗബ്രിയേല്‍ - ദി മനസാക്ഷി സൂക്ഷിപ്പുകാരനോടു ശബ്ദം താഴ്ത്തി പറഞ്ഞു.

"വെഷമിക്കണ്ട്രാ.. ഒക്കെ മ്മക്ക് ശേര്യാക്കാം." ആദത്തിനെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു ദൈവം പോയി.

"ലവന് ഒരു കൂട്ട് കൊടുക്കണല്ലോ.. എന്താ വഴി? നിന്റെ പെരട്ടത്തലേല് വല്ലതും മിന്നണ്ണ്ടോ ഗബ്രീ?" ദൈവം ചോദിച്ചു.

"മ്മക്ക് ക്ലോണിംങ്ങങ്ങട് പൂശ്യാലോ?"

"അതു കൊള്ളാട്ടാ.. ലവന്റെ ഒരു ചെറിയ കഷണം വാരിയെല്ല് വച്ചു ഒരുത്തീനെ അങ്ങട് ഇണ്ടാക്കന്നെ.. ന്ത്യെ?"

ഗബ്രി ആദത്തിനെ പഴങ്ങള് ഇട്ടു വാറ്റിയ നാടന്‍ കുടിപ്പിച്ചു കിടത്തി.
ഒറ്റയ്ക്കായത്തിന്റെ ദേഷ്യം മുഴുവന്‍ ലവന്‍ ദൈവത്തിനെ തെറി പറഞ്ഞു തീര്‍ത്തു. അവസാനം വാളുവച്ചു സൈഡൊതുങ്ങി.

"ഓവര്‍ ഷൈന്‍ ചെയ്യണ്ട്രാ.. ആഷാവുന്നു പറഞ്ഞതാ.. മച്ചു കേട്ടില്ല്യ.. ഇപ്പൊ എന്തായി." പുറം തിരുമ്മി കൊടുക്കുമ്പോ ഗബ്രിയേല് ആതമഗതമടിച്ചു.

ഓപ്പറേഷന്‍ ടെബിളോരുങ്ങി.. 

"എടേല് എണീക്ക്യോടാ ? ദൈവം ചോദിച്ചു..

"മൂന്നൂസ്ത്തെക്ക് നോക്കണ്ട"

ഓപ്പറേഷന്‍ തുടങ്ങി.
ആവശ്യമായ കഷണം കിട്ടിയപ്പോ ഒന്നര മണിക്കൂര്. 
ബാക്കി വന്നതൊക്കെ തുന്നിക്കൂട്ടീപ്പോ വേറെ ഒരു മണിക്കൂര്.

"അതെ, വൈന്നെരത്തെ കഞ്ഞി കുടിച്ചില്ലെങ്കി ഇനിക്ക് ഗ്യാസ് കേറും.. ബാക്കി പണി അത് കഴിഞ്ഞട്ടാവാം. നീ ദീ സാധനം മ്മടെ ലാബില്‍ കൊണ്ടോയി ഫ്രിട്ജില് ഇടുത്തു വക്കി. അവടെ തന്നെ നിന്നോളൊ. ഞാന്‍ വേഗം വരാം."
ഗബ്രീനെ പണിയേല്‍പ്പിച്ചു ദൈവം പോയി.

ആദത്തിന് കമ്പനി കൊടുത്തതും പതിവില്ലാതെ മേലനങ്ങിയതിന്റെ ക്ഷീണവും ഗബ്രീടെ കോട്ടുവായകളായി ലാബില്‍ പറന്നു നടന്നു.

ടച്ചിങ്ങിന് അച്ചാര് തേടി ഫ്രിട്ജു തുറന്ന കലിപ്പ് ടീമ്സിലെ ലൂസിഫരേട്ടന്‍ പുതിയൊരു വെറൈറ്റി സാധനം കണ്ടതും എടുത്തതും നിമിഷങ്ങള്‍ കൊണ്ടാണ്.

കറുമുറാന്നു എന്തോ ശബ്ദം കേട്ടുണര്‍ന്ന ഗബ്രി കാഴ്ച കണ്ട് നടുങ്ങി.
പിന്നെ ട്രാന്സ്ഫോം ചെയ്തു ഡബ്ല്യു ഡബ്ല്യു എഫിലെ ജോണ് സീനയായി.

ലൂസിഫരേട്ടന്‍ ഓള്‍റെഡി  അണ്ടര്‍ടെയ്ക്കര്‍ ആയി കഴിഞ്ഞിരുന്നു.

റഫരിയില്ലാത്തതുകൊണ്ടും ടിക്കറ്റ് വച്ച് നടത്തുന്ന പരിപാടി അല്ലാത്തത് കൊണ്ടും ശരിക്കും ഇടി നടന്നു.
അവസാനം ലൂസിഫരെട്ടന്റെ വാലീപ്പിടിച്ചു തലയ്ക്കുമുകളിലൂടെ ഗബ്രി ചുഴറ്റിയെറിഞ്ഞു. വാല് പറിഞ്ഞു ഗബ്രിയുടെ കയ്യിലിരുന്നു.

"അയ്യോ" .. എന്ന നിലവിളിയും "ഇനി നിന്നെ ടി ന്‍ ഏ യില് കാണാടാ" എന്ന വെല്ലുവിളിയുമായി ഡോബര്‍മാന്റെ കോലത്തിലായ ലൂസിഫരേട്ടന്‍ ഓടി രക്ഷപ്പെട്ടു.

ഇതി കാര്ത്തവ്യ (പണ്ടേ മൂഡന്‍ ആണല്ലോ)നായി നിന്ന ഗബ്രീനെ ദൈവം തോളീ തട്ടി വിളിച്ചു.

"സാരല്യടാ..ഞാന്‍ ഒക്കെ കണ്ടു. നീ വെഷമിക്കണ്ടാ.
എന്താ തിന്നതെന്ന് ലൂസിഫറിനറിയില്ല. എനിക്കും നിനക്കുമല്ലാണ്ട് വേറാര്‍ക്കും ഒന്നും അറിയില്ല.
ഇനി വിളിച്ചു കൂവാനും നിക്കണ്ട.
ഇവിടത്തെ സംഭവങ്ങളൊന്നും മാധ്യമങ്ങളറിയണ്ട. 
അല്ലേല്‍ തന്നെ മാധ്യമ സിണ്ടിക്കെറ്റിന്റേം ഒളി ക്യാമറെടേം മൈക്രോചിപ്പിന്റെം കാലാ."

ഒന്ന് നിറുത്തി ഗബ്രിയോടു ദൈവം തുടര്‍ന്നു.

"മ്മടെ ചീക്കട്ട ഡാവിന് കൂട്ട് കൊടുക്കാനല്ലേ? 
നിന്റെ കയ്യിലോള്ള പിശാചിന്റെ വാലുംകഷ്ണം ധാരാളം."

അങ്ങനെ ആദ്യത്തെ ക്ലോണിങ്ങിലൂടെ ഹവ്വ എന്ന സ്ത്രീ ഉണ്ടായി!




....................................................................................................................................................................


ഓഫ്: കേട്ട് മറന്ന ഒരു കഥയാണ്‌. ഒരു തൃശ്ശൂര്‍ ഭാഷ്യം കൊടുത്തു എന്ന് മാത്രം. മതപരമായ കളിയാക്കാലോ സ്ത്രീകളെ ഇകഴ്ത്തലോ ഉദ്ദേശിച്ചിട്ടില്ല. അങ്ങിനെ തോന്നിയാല്‍ ക്ഷമിക്കുക.