Powered By Blogger

Friday, July 12, 2019

നേർച്ചയ്സ്

പെരുന്നാൾക്കു പള്ളീൽ പോവുമ്പോ അമ്മ രണ്ട് ഇരുപത്തഞ്ചു പൈസ ആണ് തന്നത്. "ഒന്ന് നേർച്ച ഇടാൻ മറ്റേത്.. "
"സേമിയയ്സ് വാങ്ങാൻ" മറുപടി കൊടുത്തു.
ഐസ് ഉണ്ടാക്കുന്നത് തോട്ടിലെ ചെളിവെള്ളം കൊണ്ടാണെന്നും സേമിയ പുഴുവാണെന്നും ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും ഐസ് കൊതി അങ്ങനെ പറയിക്കുന്നതാണെന്ന് അമ്മയ്ക്കും അറിയാം. അതുകൊണ്ടാണ് ഈ പെരുന്നാൾ സ്പെഷ്യൽ വയലേഷൻ.
"ഓരോന്നും ഓരോ പോക്കറ്റിൽ ഇട്ടാൽ മതി. ഇടത്തെ പോക്കറ്റിൽ നേർച്ചയിടാൻ ഉള്ള നാണയം. വലത്തേ പോക്കറ്റിൽ നിന്റെ ആ കൂറ സാധനം വാങ്ങിച്ചു തിന്നാൻ. കുർബാനയ്ക്ക് എന്റെ കൂടെ വന്നാൽ പോരേ നിനക്ക്?  "
"ഏയ്‌.. ഞാൻ പോവാ. ശരിയമ്മേ " ഒരൊറ്റ ഓട്ടമായിരുന്നു.
"പള്ളീൽ ചെല്ലുമ്പോൾ തന്നെ നേർച്ച ഇട്ടോണം. ഐസ് തിരിച്ചു വരുമ്പോ വാങ്ങിയാൽ മതി. നേർച്ച ഇട്ടൊന്നു ഞാൻ അവിടെ ചോദിക്കും" പുറകീന്നു അമ്മ വിളിച്ച് പറയുന്നത് കേൾക്കാർന്നു.
പള്ളിപ്പറമ്പിന് പുറത്ത് കുറേ ഐസ്കാര് നിരന്നു നിൽപ്പുണ്ട്. കുർബാനയ്ക്ക് കയറാൻ ഉള്ള മണിമുഴക്കത്തിനു ഐസ്കാരന്റെ മണിയടി ശബ്ദം അല്ലേ എന്ന ചിന്തയിൽ പള്ളിമണി എഡിറ്റ്‌ ചെയ്ത് വിഷ്വൽ കേറിപ്പോയത് സേമിയ ഐസിലേയ്ക്കാണ്! നേർച്ചപ്പെട്ടീൽ വീഴുന്ന കാശ് ഐസുകാരന്റ സഞ്ചിയിലേയ്ക്കും. ഇടത്തെ പോക്കറ്റിലെ തന്നെ എടുത്ത് കൊടുത്തു. ചെല്ലുമ്പോൾ തന്നെ നേർച്ച ഇട്ടോണം എന്ന തിരുവചനം അങ്ങനെ നിറവേറി!
കുർബാന കഴിഞ്ഞു ആളുകൾ പുറത്തിറങ്ങുമ്പോ തിരക്കിട്ടു അടുത്ത ഐസും വാങ്ങി.
ആസ്വദിച്ചു കഴിച്ചോണ്ടിരിക്കുമ്പോളാ അമ്മയുടെ പ്രത്യക്ഷപ്പെടൽ.
"നീ നേർച്ചയിട്ടോടാ?  നിന്നെ അവിടെ കണ്ടില്ലെന്നു പറഞ്ഞല്ലോ കുര്യൻ ചേട്ടൻ "
ആ കുരിശിനു നേർച്ച കൊടുത്താൽ പോരേ? മനുഷ്യനെ തല്ല് കൊള്ളിക്കാൻ.. എന്നൊരു ആത്മഗതം വന്നു.
"സത്യം പറഞ്ഞോ. വീട്ടീ ചെന്നാൽ പുളിവാറല്  ഞാൻ എടുക്കും"
കിട്ടും. ഉള്ള കാര്യം തല്ലി പറയിക്കേം ചെയ്യും. ഐസ്‌ ദഹിച്ചു ന്ന് തോന്നണു.
അവസാനം,
പറഞ്ഞു.....
"ഞാൻ പള്ളീലേയ്ക്ക് ഓടി വന്നപ്പോൾ ഇടത്തെ പോക്കറ്റിൽ കിടന്ന നേർച്ച ഇടാനുള്ള ഇരുപത്തഞ്ചു പൈസ കളഞ്ഞ് പോയമ്മേ. അതോണ്ട് നേർച്ച ഇടാൻ പറ്റിയില്ല. ഐസ് വാങ്ങാൻ ഉള്ള പൈസ വലത്തേ പോക്കറ്റിലുള്ളതോണ്ട് ഇപ്പോ ഐസ് വാങ്ങീതാ "

Thursday, July 11, 2019

രാജേശ്വരി ടാക്കീസ്.

കുറച്ചു കാലപ്പഴക്കമുള്ള ചരിത്രമാണ്.

സ്പെയിനിലെ ഒരു സിനിമാ തീയ്യെറ്ററിലെ സിനിമാ ഷോയ്ക്കിടയിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തവണ്ണം കറന്റു പോവുകയും തീയ്യെറ്ററിൽ ഇരുട്ടു വീഴുകയും ചെയ്ത ഒരു നിമിഷം.

“ഡാ.. ഡേവീസെ, ആളെ പറ്റിക്കാണ്ട് കാർബണ്‍ പുതീതു കത്തിക്കെടാ” എന്നൊരു ആക്രൊശമുയരുകയും “ങെ, വ്വേറൊരു പഞ്ഞാക്കരക്കാരൻ....” എന്നൊരു ആത്മഗതം മറ്റൊരു മൂലയിൽനിന്ന് പുറപ്പെടുകയും അവർ കണ്ടു മുട്ടുകയും ചെയ്ത കഥയിൽനിന്നു മനസിലാക്കാം പഞ്ഞാക്കര രാജേശ്വരി റ്റാക്കീസും അവിടത്തുകാരുമായുള്ള ഒരു ടേംസ്!

ഭക്ഷണം, പാർപ്പിടം , വസ്ത്രം എന്നതു പോലെ സിനിമ എന്നതും മനുഷ്യന് ജീവിക്കാൻ വേണ്ട അത്യാവശ്യ ഘടകമാണ് എന്ന ചിന്തയിലാണ് സുകുമാരൻ നായർ എന്ന സുമാരേട്ടൻ ഓലമേഞ്ഞതാണെങ്കിലും സുന്ദരിയായി രാജേശ്വരിയെ നടത്തിക്കൊണ്ട് പോയിരുന്നത്. മേൽ പറഞ്ഞ ഡേവീസായിരുന്നു രാജേശ്വരിയുടെ ഓപ്പറേറ്റർ. പഞ്ഞാക്കരക്കാരുടെ സ്വപ്നങ്ങളും വികാരങ്ങളും രാജേശ്വരിയിൽ പൂത്തു വിടർന്നു. പാടത്തിനടുത്തായതിനാൽ ബെഞ്ച്‌ ഇട്ടിരിക്കുന്ന ഏ ക്ളാസിൽ മഴക്കാലത്ത് വെള്ളം കയറുന്നതും അതറിയാതെ അകത്തു കയറുന്നവർക്ക് മുന്നറിയിപ്പ് നൽകാൻ തന്റെ 'വടി'വൊത്ത അക്ഷരങ്ങളാൽ സുമാരൻ മൊതലാളി തയ്യാറാക്കിയ "ശ്രദ്ധിക്കുക, നനയാതിരിക്കാൻ തുണി പൊക്കിപ്പിടിക്കുക" എന്നെഴുതിയ സ്ലൈഡ് ഇടുന്നതും വൻ ഹിറ്റ്‌ ആയിരുന്നു. വേനൽക്കാലത്ത് ഇറിഗെഷന്റെ വെള്ളം തൊട്ടപ്പുറത്തെ സ്വന്തം പറമ്പിൽ കൊണ്ട് പോവാൻ എ ക്ളാസിനും ബി ക്ളാസിനും ഇടയിലൂടെ തോടു കീറിയത് പോരാഞ്ഞ് പടം നടക്കുന്നതിനിടയിൽ "ശ്രദ്ധിയ്ക്കുക, വെള്ളം പോകുമ്പോൾ കാല് പൊക്കിവേയ്ക്കെണ്ടതാണ് " എന്നൊരു സ്ലൈഡ്‌ പ്രദർശിപ്പിക്കുകയും ചെയ്തതോടെ രാജെശ്വരിയിലെ സ്ലൈഡുകൾ സിനിമയേക്കാൾ സൂപ്പർ ഹിറ്റായി.

ഇടയിലൊരു മഴക്കാലത്ത് എ ക്‌ളാസിൽ ബഞ്ചിൽ ഇരിക്കാൻ പോയ ഒരുത്തന്റെ ചന്തിയിൽ പാമ്പ് കടിച്ചു എന്ന ദാരുണ സംഭവം അക്രമണകാരി നീർക്കോലി ആയതുകൊണ്ടും ഇരയ്ക്കു ആ സിനിമയുടെ ഓപ്പൺ ടിക്കറ്റ് ആ പടം മാറുന്ന വരെ കിട്ടിയതുകൊണ്ടും ഒതുക്കപ്പെട്ടു. ടൗണിൽ പാൽക്കായം വിൽക്കുന്ന തമിഴൻ അണ്ണാച്ചിയുടെ പെസ്റ്റ് കണ്ട്രോൾ കം പാമ്പ് കൺട്രോൾ ഇടപെടൽ മൂലം രാജേശ്വരിയെ പാമ്പ് നിരോധിതമേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ, ആരോ വിവരം പറഞ്ഞറിഞ്ഞു, ബൈബിളിൽ യേശു വെള്ളപ്പുറത്ത് ചെയ്ത അത്ഭുതത്തിൽ പ്രചോദിതനായി ഇരുപത്തിനാലു മണിക്കൂറും വെള്ളത്തിൽ നടക്കുന്ന ശിവരാമേട്ടൻ ''ആരെടാ എന്നെ തീയേറ്ററിൽ കയറുന്നതിനു വിലക്കീത്'' എന്ന് ചോദിച്ചു അലമ്പുണ്ടാക്കാൻ ചെന്നത് പാമ്പ് നിരോധിതമേഖലയ്ക്കു ആദ്യത്തെ തിരിച്ചടിയായി.

"ഷോഡപ്പൽണ്ടിപാട്ടുബുക്കെയ്.." എന്ന വായ്ത്താരിയുമായി ഇടവേളസമയങ്ങളിൽ എ, ബി , സി ക്ളാസുകൾക്കിടയിലെ തടസങ്ങൾ സർക്കസുകാരനെപ്പോലെ മറികടന്ന് അന്നത്തെ ഫുഡ് ആൻഡ് ബിവറേജസ് സർവീസ് മൊത്തവ്യാപാരി കുര്യൻ മുടങ്ങാതെ കാണികൾക്കിടയിലെത്തി. എവറെഡി ടോർച്ചിന്റെ ബൾബോണ്ടുണ്ടാക്കിയ സ്‌പെഷ്യൽ ലൈറ്റു പിടിപ്പിച്ച 'ഇല്യൂമിനാണ്ടി' പ്ലാസ്റ്റിക് ബേസിനിലെ ഇഞ്ചിമിട്ടായിയുമായി റാപ്പിയും. പുറത്തെ അയ്യപ്പൻനായരുടെ കടേന്നു പപ്പടവടകൾ വാങ്ങി തൊട്ടടുത്തിരിക്കുന്നവരുടെ ചെവിതല കേൾപ്പിക്കാതെ 'കറും മൂറും' എന്ന് തിന്നിരുന്നവർക്കു ഒരു ഷോയ്ക്കും ഒരു കുറവുമുണ്ടായില്ല. ഇടി സീനെങ്ങാൻ വന്നാൽ ' ഡാ ഒരുത്തൻ പിന്നീക്കൂടെ വരണ്ണ്ട് ട്ടാ ' എന്ന് മുന്നറിയിപ്പ് കൊടുക്കുക മാത്രമല്ല, പതുങ്ങി വന്നവനെ അടിച്ചു താഴെ ഇട്ടാൽ 'ഞാൻ പറഞ്ഞില്ലെങ്കി കാണാരുന്നു' എന്ന് ഊറ്റം കൊള്ളുമായിരുന്ന കാർന്നോന്മാരും ഇഷ്ടം പോലെ കാണികളായി ഉണ്ടായിരുന്നു. സ്‌ക്രീനിൽ ചെങ്കൊടിയുമായി നായകൻ വന്നപ്പോൾ 'ഇൻക്വിലാബ് സിന്ദാബാദ്" വിളിച്ചു പത്തറുപതു പേര് എണീറ്റ് നിൽക്കുന്നതൊക്കെ സാധാരണമായിരുന്നു.

ഉച്ചപ്പടങ്ങൾക്കു പക്ഷെ, ആംബിയൻസ് മാറും. ലൈറ്റ് ഓഫ് ആയിക്കഴിഞ്ഞിട്ടു മാത്രം തപ്പിത്തടഞ്ഞു അകത്തേയ്ക്കു കയറുന്ന മാനാഭിമാനം പണയം വയ്ക്കാനിഷ്ടമില്ലാത്തവർക്കു അതെപ്പോ നഷ്ടപ്പെട്ടു എന്ന് നോക്കിയാ മതി. അകത്ത് കയറുന്നവർക്ക് സീറ്റു കാണാൻ തപ്പിത്തടയണമെങ്കിലും അകത്തിരിക്കുന്നവർക്കു വരുന്നവരെ തിരിച്ചറിയാമല്ലോ! അപ്പൊ പിന്നെ ഇന്നത്തെ ആധാർ കാർഡ് നോക്കി വായിക്കുന്ന പോലെ പേര്, വയസ്സ്, വീട്ടുപേര് ഒക്കെ പല ഇടങ്ങളിൽനിന്നായി അനൗൺസ്‌മെന്റ് വരും. ഒരൊറ്റ പ്രാവശ്യം, പിന്നെ അവരാരും തപ്പിത്തടയാൻ നിൽക്കില്ല, നേരത്തെ എത്തിക്കാണും. പടം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ദേശസ്നേഹം തലയ്ക്കു പിടിച്ച പോലെയാ. എല്ലാവരുടെയും ഹൃദയങ്ങൾ ഒന്നാവുകയായി. ''പീസിഡ്രാ'' എന്ന അലർച്ച പോലും ഒരേ താളത്തിൽ.. ഭാവത്തിൽ. ഓലക്കിടയിലൂടെ എത്തുന്ന വെളിച്ചക്കീറുകൾ കാഴ്ചയുടെ സുഖം നശിപ്പിക്കുന്നതിനെപ്പറ്റി പരാതികൾ ധാരാളം കേൾക്കാം. ഉച്ചപ്പടങ്ങൾക്ക് മുമ്പായി ഓപ്പറേറ്റർ ഡേവീസേട്ടനുമായി ആംഗ്യങ്ങളാൽ ആശയവിനിമയം നടത്തുന്ന പുലികളുണ്ട്. നാവു അണ്ണാക്കിൽ മുട്ടിച്ചു 'ട്ടോ' എന്നൊരു ശബ്ദം. മൈന അല്ല സാക്ഷാൽ ഡേവീസേട്ടൻ പോലും തിരിഞ്ഞു നോക്കും! കൈ മലർത്തി ഒരു സ്മൈലി ആക്ഷൻ ഇവിടെന്നു കാട്ടുന്നു. അവിടെനിന്നു വിരലുകളാൽ രണ്ടു, മൂന്നു, നാല് എന്നൊക്കെയുള്ള സ്മൈലികൾ തിരികെ. വീണ്ടും കൈ മലർത്തിയൊരു ആനിമേറ്റഡ് ജിഫ്. തിരികെ ചൂണ്ടുവിരലും തള്ളവിരലും അറ്റങ്ങൾ മുട്ടിച്ചു ഒരു സ്മൈലി അല്ലെങ്കിൽ വിരലുകളുടെ അറ്റങ്ങൾ ചേർത്തുവച്ചു പെട്ടെന്ന് വിടർത്തുന്ന ആനിമേറ്റഡ് ജിഫ് വരും! അതൊക്കെ കണ്ടു കാര്യം മനസിലാക്കിക്കോണം. അല്ലെങ്കിൽ പ്രഗത്‌ഭമതികളായ കാണികൾ അര മണിക്കൂർ കഴിയുമ്പോൾ എണീറ്റ് പോകുന്നത് കണ്ടാൽ ഉറപ്പിച്ചോളണം, ഇനി ബിറ്റില്ല!

സുമാരേട്ടൻ ഉച്ചപ്പടങ്ങൾക്കു ഉണ്ടാവാറില്ല. സം ടൈംസ് ഉണ്ടെങ്കിൽ അന്ന് ബിറ്റ് കയറില്ല. 'ഈ മൈ.. എന്തിനാ ഇങ്ങോട്ടു ഈ നേരത്ത്? ന്നൊരു മുറുമുറുപ്പ് കാണീസിന്റെ ഭാഗത്തുനിന്ന് ഉയരുമെങ്കിലും ഡേവീസേട്ടൻ 'എന്റെ മിടുക്കോണ്ടു മാത്രം കാണിക്കുന്ന ഔദാര്യമാണെടാ ഇത്. ഇന്നിനി നടക്കില്ല, നാളെ വാ' എന്ന് വരുത്താനും സുമാരേട്ടന് 'ഞാനുള്ളപ്പോ ഇതൊന്നും നടക്കില്ല' എന്ന മട്ടിൽ തലയിൽ ഹാലോ ഉദിക്കുന്ന പുണ്യാത്മാവായി അഭിനയിക്കാനും ഉള്ള അഡ്ജസ്റ്റുമെന്റുകൾ ആയിരുന്നു അതെന്നു കുറെ കൊല്ലം കഴിഞ്ഞാണ് മനസിലായത്!

അങ്ങിനെയിരിക്കെ ഒരു ദിവസം ഒരു സെക്കണ്ട് ഷോയുടെ അവസാനത്തെ നാല് റീലുകൾ കയറ്റിയിട്ട് വർക്ക് ചെയ്യിപ്പിച്ച് ഡേവീസ് സുമാരേട്ടനെ നോക്കി.
"ഞാൻ ഉച്ചയ്ക്കു പറഞ്ഞണ്ടാർന്നു.. നേരത്തെ പോണ കാര്യം"
"എനിയ്ക്ക് പണി ഒന്നും കിട്ടില്ലല്ലോ. നിർബന്ധമാണെങ്കി പൊക്കൊ.." സുമാരേട്ടൻ മനസില്ലാമനസോടെ സമ്മതിച്ചു.
ഡേവീസ്‌ പോയി പത്തു മിനിട്ട് .. ഫിലിം പൊട്ടി!
ഫിലിം സിമന്റു കൊണ്ട് പൊട്ടിയതൊട്ടിക്കാൻ പഠിച്ച പണി പതിനെട്ടും പഠിക്കാത്ത വേറെ അഞ്ചെട്ടെണ്ണവും സുമാരെട്ടൻ ട്രൈ ചെയ്തു. 
യെവടെ.. നോ രക്ഷ. 

അകത്തുനിന്നുള്ള കൂവൽ തന്തയ്ക്ക് വിളികളിലേയ്ക്കും കസേരയും ബെഞ്ചും തല്ലിപ്പൊളിക്കലിലേയ്ക്കും ട്രാൻസ്ഫോം ചെയ്തിരിക്കുന്നതു കേട്ട്,, സിനിമ വരുന്ന ഓട്ടയിലൂടെ സുമാരേട്ടൻ തല അകത്തേയ്ക്കിട്ടു.

"പ്രിയപ്പെട്ട നാട്ടുകാരെ, സുഹൃത്തുക്കളേ ..
നസീറും സുകുമാരനും ചേട്ടനും അനിയനുമാണെന്ന് ഒരു ഇടിയിലൂടെ അവര്ക്ക് മനസിലാവും. ജയഭാരതിയുടെ തെറ്റിധാരണകളെല്ലാം മാറും. അവർ സുഖമായി ജീവിക്കും. ആ.. എടേല് ഒരു പാട്ടും ഉണ്ട് ട്ടോ.. 
ഇതാണ് കഥ. 
പടം കാട്ടാൻ ഒരു നിവൃത്തീം ഇല്ല്യാത്തോണ്ടാ. നിർബന്ധാണെങ്കി നാളെ വന്നാ ബാക്കി കാണാം!"