Powered By Blogger

Saturday, April 18, 2020

ഒരു കൊടും കൊറോണക്കാലത്ത് 1


ലൈഫ് ഒഴുകുന്ന വെള്ളത്തിനനുസരിച്ചു നീങ്ങുന്ന വാഴപ്പിണ്ടികളിൽ പിടിച്ചു കിടന്നു നീന്തുന്ന കൗമാരത്തിൽ എനിക്കുണ്ടായ വായനാരസങ്ങൾ സൊ കോൾഡ് 'മ' വാരികകളായിരുന്നു. വായനയുടെ ലോകത്തേയ്ക്ക് ലൈഫ് ജാക്കറ്റ് തന്നു വിളിച്ച ആ 'മ'കളെ എങ്ങിനെ മറക്കാൻ. ഓരോ ദിവസവും ഇന്നലത്തെ ഏങ്ങലടിയുടെ തുടർച്ച ഇന്ന് കരച്ചിലാവുമോ എന്നു കാത്തിരിക്കുന്ന ഇന്നത്തെ സീരിയൽ ഫാൻസിനെപ്പോലെ ആഴ്ചതോറും തുടരൻറെ ബാക്കിക്കായി കാത്തിരിക്കുന്ന ഒരു കാതര ഹൃദയം ഞാനും സ്വന്തമാക്കി.

അത്തരം ഒരു കാലത്താണ് എന്നെ കൊറോണ ബാധിക്കുന്നത്!

അതൊരു വല്ലാത്ത ബാധയായിരുന്നു. തുടരന്മാരുടെ ഓരോ ആഴ്ചയിലേയും അവതാരങ്ങൾക്കിടയിൽ കൊറോണ വന്നുകൊണ്ടേയിരുന്നു. നായകന്മാർ പാരീസിലെ ഈഫൽ ടവറിനു വടക്കുവശത്തെ മൂന്നാം നമ്പർ സ്ട്രീറ്റിലെ അഞ്ചാമത്തെ ബിൽഡിങ്ങിലെ പതിനേഴാം നമ്പർ മുറിയിലോ എട്ടാം നമ്പർ തെരുവിലെ ഓപ്പൺ റെസ്റ്റോറന്റിൽ കപ്പുച്ചിനോ കുടിച്ചു റിലാക്സ് ചെയ്യുമ്പോഴോ ഒക്കെ അവൻ പ്രത്യക്ഷപ്പെട്ടു. എന്നിൽ ആവേശിക്കപ്പെട്ടു.. നിരന്തരം കൊറോണ ബാധിച്ചു ഞാൻ ആ പ്രത്യേക അവസ്ഥയ്ക്ക് അടിമയായിത്തീർന്നു.ഹാഫ് എ കൊറോണ എന്ന ഭീകരൻ!! ഡിക്റ്ററ്റീവ് മാക്സിനോ, ഡി. പുഷ്പരാജോ ഒക്കെ വൻ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നതു ഈ സൊ കോൾഡ് കൊറോണയുടെ പിൻബലത്തോടെ ആണെന്ന ചിന്ത എന്നിൽ ഒരു 'അന്യനെ' വളർത്തിക്കൊണ്ടിരുന്നു. കോട്ടയം പുഷ്പനാഥ്‌ എന്ന അതിന്റെ സൃഷ്ടാവ് എന്റെ ആരാധനാ മൂർത്തിയായി.

കൊറോണാ ബാധയിൽ ആവേശഭരിതനായി കുറച്ചു കൊല്ലങ്ങൾ കടന്നു പോയി. "എന്താടാ ഞാൻ വരുമ്പോ സ്‌പെഷ്യൽ ആയി കൊണ്ട് വരേണ്ടത്?" എന്ന് കത്തെഴുതി ചോദിച്ച 'ഫോറിൻകാരൻ' കൂട്ടുകാരനോട് ഇടം വലം നോക്കാതെ 'ഒരു പാക്കറ്റ് ഹാഫ് എ കൊറോണ' എന്ന് പറയാൻ എനിക്ക് പിടി ഉഷയ്ക്ക് മെഡൽ നഷ്ടമായതിന്റെ പത്തിലൊന്നു സമയം പോലും വേണ്ടി വന്നില്ല.

"അതെന്തൂട്ട് ?" എന്ന് അവനും ചോദിച്ചില്ലെന്നാണ് ഓർമ്മ. കാരണം ലവനും പുഷ്, ബോസ് ഫാനായിരുന്നു എന്നുറപ്പല്ലേ. "ഓകെ ഡാ വനേ" എന്ന മറുപടിയിൽ ഞാൻ സ്വപ്നലോകത്തെ ബാലഭാസ്കറായി.

കാത്തുകാത്തിരുന്ന് അവൻ വന്ന വിവരം അറിഞ്ഞു ആ വീടിനു മുന്നിലൂടെ ബെല്ലടിയും എത്തിച്ചുനോട്ടവുമായി മൂന്നാലു ദിവസം പത്ത് ചാലുവീതം പോയി നിരാശാകാമുകന്റെ റോളായി. 'സാധനം ണ്ട്.. ആളൊഴിയട്രാ'ന്ന് കൂട്ടുകാരൻ പറഞ്ഞതിന്റെ വെളിച്ചത്തിൽ ഞാൻ വരം നൽകാൻ എൻട്രി മ്യൂസിക്കിട്ടിട്ടും പ്രത്യക്ഷപ്പെടാത്ത ദൈവങ്ങളെ കാത്ത് നിൽക്കുന്ന താപസനായി. ഗൾഫ്കാരന്റെ വീട്ടീന്ന് ആളൊഴിഞ്ഞു അരങ്ങൊഴിഞ്ഞിട്ടു വേണ്ടേ മറ്റേ സാധനം എടുക്കാൻ. ക്ഷമയുടെ നെല്ലിപ്പടീടെ അടിയിലെ മണലുവിരിച്ചത്  വരെ കണ്ട്.

അവസാനം, സൂര്യൻ കാൽക്കീഴിൽ തന്നെ നിഴല് വീഴ്ത്തുന്ന ഒരു ഉച്ച സമയം കഴിഞ്ഞപ്പോൾ കൂട്ടുകാരന്റെ സൂചന അനുസരിച്ച് ഞങ്ങൾ നാലഞ്ചു പേര് ലവന്റെ വീട്ടിൽ ഒത്തു കൂടി. അവന്റെ 'അമ്മ മാത്രേ വീട്ടിലുള്ളൂ. ബുർജ് അൽ അറബിനു മുകളിലെ ഹെലിപാഡ്,  മീൻ മാർക്കറ്റിലെ ചാള, കുബ്ബൂസിന്റെ രുചി ഒക്കെ പങ്കു വക്കുമ്പോഴും ഞാൻ അസ്വസ്ഥനായിരുന്നു. എവിടെ 'സാധനം'? 
അവസാനം, 'നീ പറഞ്ഞ സാധനം..' എന്നവൻ പറഞ്ഞപ്പോൾ മനസിന് മുകളിൽ ഉരുണ്ടുകൂടിയ മേഘങ്ങൾ മേഘസ്ഫോടനമായി പെട്ടെന്ന് ഇടി വെട്ടി പെയ്തു.

പക്ഷേ ..

"എടാ, നിന്റെ കൊറോണയ്ക്ക് എന്താ വിലന്നറിയോ? അതൊന്നും മ്മക്ക്  താങ്ങില്ലിഷ്ടാ."
മഴ ഠപ്പേ ന്നു നിന്നു.
ങേ, കൊണ്ടന്നില്ലേ ?!


ഞാൻ നിരാശിത് ഹുവാ. എറിഞ്ഞ ബോളോക്കെ വൈഡ് ആയിപ്പോയ ബൗളർ ആയി.
ഞാൻ പ്രത്യേകം കൊറോണ ഇൻഫോർമേഷൻ കൊടുത്തിരുന്ന കോമൺ ചങ്ങാതിമാർ എന്നെ ഒരു പ്രത്യേക നോട്ടം നോക്കി.
ദയനീയമായി ഞാൻ ഫോറിൻ ഫ്രണ്ട്നെ വീക്ഷിച്ചു. 

"ഡാ, ഡെസ്പാവൻഡറാ.. കൊറോണ ഇല്ലാന്നേ ഉള്ളൂ വേറൊരെണ്ണം കൊണ്ടന്നണ്ട്"
 അവൻ ഒരു പായ്‌ക്കറ്റ്‌ കയ്യിൽ തന്നു. 
മൂന്നെണ്ണം ഉള്ള വേറേതോ ഒരു ബ്രാൻഡിന്റെ ഉഷാർ സിഗാർ പാക്കറ്റ്.! ആറിഞ്ച് നീളം. നല്ല വണ്ണം. കൊള്ളാലോ.. എന്റെ ഉള്ളിൽ ഷു ..ഉ ഉഉ ഊ .. എന്ന ഗുഡ് ബാഡ് ആൻഡ് അഗ്ളി വിസ്‌ലിംഗ്  തീം മ്യൂസിക് അലയടിച്ചു.

സിഗാർ എങ്ങിനെ ഹാൻഡിൽ ചെയ്യണമെന്ന റെഫറൻസ് എനിക്കുണ്ട്. ഞാനത് ഏറ്റു വാങ്ങി. ഒരെണ്ണം എടുത്ത് ഇങ്ങേ അറ്റം മുതൽ ആ അറ്റം വരെ മൂക്കിൽ മുട്ടിച്ചു വലിച്ചു സുഗന്ധം നുകർന്നു. 

"ഇത് കത്തിക്കാൻ ഒരു സ്പെഷ്യൽ ലൈറ്ററും അറ്റം കട്ട് ചെയ്യാൻ ഒരു അടയ്ക്കാ കത്തി പോലത്തെ കിടുത്തത്താപ്പും ഇണ്ട് ട്ടാ."
"അതുണ്ടായോട്ടെ, നീയിപ്പോ തീപ്പെട്ടികൊണ്ടു ഒരെണ്ണം കത്തിയ്ക്ക്."
"അമ്മ?"
"അത് ഞങ്ങക്കല്ലേ പ്രശ്നമുള്ളൂ നിനക്കില്ലല്ലോ."

അത് ശരിയാ.. എന്റെ അവസ്ഥ ഏതാണ്ട് ശബരിമലയ്ക്കു നേർന്ന മു ട്ടനാടിന്റെ പോലാണ്. എനിക്ക് ആരുടെ മുമ്പിലും വലിയ്ക്കാം, തല്ലുണ്ടാക്കാം, കുടിക്കാം, കാനയിൽ കിടക്കാം.

ഒട്ടും വൈകിച്ചില്ല. ചുരുട്ടിന്റെ മുൻ അറ്റം കുറച്ചു കടിച്ചു പുകയില നുണഞ്ഞു. 
"ഇതെന്തൂട്രാപ്പാ ഇത്?" എന്ന് ഏലി വലാഷും ലീ വാൻ ക്ളീഫും ചോദിച്ചപ്പോൾ "ഇതാണ് അതിൻറെ ഒരിത്" എന്ന് കള്ളിമുണ്ടും വലിയ ചെക്കുള്ള ഷർട്ടുമിട്ട ക്ലിന്റ് ഈസ്റ്റ് വുഡ് മറുപടി കൊടുത്തു! 

കത്തിച്ചു. ഒപ്പം ഒരു വലി ഉണ്ടല്ലോ.
ഹമ്മേ.. ഒന്നര കിലോയുടെ കട്ടി കൊണ്ട് ഇടിച്ച പോലെ ഒരു കട്ട പുക വന്നു തൊണ്ടയിൽ ഇടിച്ചു.  
ചുമ ഞാൻ കടിച്ചമർത്തി. കണ്ണ് നിറഞ്ഞു വന്നു. മുഖം ചുവന്നു. 
ആക്‌സിഡണ്ട് പറ്റി ഐസിയുവില് ഡ്രസിങ് നടത്തുമ്പോ സർജിക്കൽ സ്പിരിറ്റ്‌ വച്ച് ക്ളീൻ ചെയ്തിട്ട് ദേഹമാസകലം നീറിപ്പണ്ടാരമടങ്ങി കിടക്കുമ്പോ ഒരു ചോദ്യം ഉണ്ട്,  അതുപോലെ 

"എങ്ങനെ ഉണ്ട്?" ചോദ്യങ്ങൾ വന്നു.
"പെട സാനം ഷ്ടോ.." 

എന്ന് പറഞ്ഞപ്പോ ഇത്തളുകമ്പനീന്ന് കക്ക നീറ്റുമ്പോ പുക വരുന്ന പോലെ ഗുമു ഗുമാന്ന് പുക വന്നു. വിട്ടു കൊടുക്കാൻ അഭിനയിച്ച മടിയ്ക്കു അഭിനയത്തിന് സ്റ്റേറ്റ് അവാർഡ് എങ്കിലും കിട്ടിയേനെ. വലിക്കാൻ ഒരുങ്ങിയവരോട് ഞാൻ പറഞ്ഞു.. 

"ആഞ്ഞു വലിക്കണ്ടാ ട്ടാ. നിങ്ങക്ക് പരിചയമില്ലാത്തതല്ലേ. പുക നല്ല കട്ടിയാ."

ഒന്നുരണ്ടു പേര്  ചുമച്ചു.

"മൈന്റാക്കണ്ട.. ഇതേയ്‌ സിഗരറ്റു പോലെ വലിക്കണ്ട. കൂളായിട്ടു.. പതുക്കെ.."
"എന്തൂട്ടാ ഇതിന്റെ പേര് പറഞ്ഞത്  കോറോന്യോ ?"
"ഇത്.. ആ കൊറോണ തന്നെ. ഹാഫ് എ കൊറോണ." ഞാൻ പറഞ്ഞു.
"ഹാഫ് ഇങ്ങനെ.. അപ്പൊ ഇതിന്റെ ഫുൾ എങ്ങനെ ഇണ്ടാവും ഷ്ഠാ?!"
"ഇതിന്നു തീർ്വോ ?"

ശരിയാ. ഈ കോപ്പ് അനങ്ങുന്നില്ലല്ലോ.
"എടാ, ഇതെയ്  രാവിലെ ഒരെണ്ണം കത്തിച്ചു വച്ചാൽ വൈകീട്ട് വരെ ആഷ്‌ട്രേയിൽ ഇരിക്കും. ഇടയ്ക്കു ഓരോ വലി. അത്രേ ഉള്ളൂ." ഫോറിൻ ഗെഡി പറഞ്ഞു.

ഇടയിൽ ലവന്റെ 'അമ്മ അങ്ങോട്ടും ഇങ്ങോട്ടും പാസ് ചെയ്യുമ്പോൾ 'കൊറോണ' എന്റെ കയ്യിൽ കൃത്യമായി എത്തും.
അന്നത്തെ സിനിമകളിൽ നായകൻറെ എൻട്രി പോലെ പുകയ്ക്കുള്ളിൽനിന്നു ഞാൻ ഓരോ പ്രാവശ്യവും അമ്മയ്ക്ക് മുന്നിൽ തെളിഞ്ഞു വരും!



"ഡാ മോനെ." വീടിനുള്ളിലെ പുക മൊത്തം നോക്കിയിട്ടു എന്റെ ഒരു അടക്കിയ ചുമയ്ക്ക്‌ പുറകെ അമ്മ വിളിച്ചു.

"അതേയ്, ഇത് നിന്റൊടെ പോയിട്ട് പോരെ?"
"അതെന്താ അമ്മെ"?
"അല്ലേടാ, നിനക്കിവിടെ വച്ച് എന്തെങ്കിലും പറ്റിയാ നിന്റെ അപ്പനോട് ഞാൻ സമാധാനം പറയണ്ടേ? നിന്റൊടെ തന്നെ ആവുമ്പൊ പിന്നെ പോസ്റ്റ്മോർട്ടം വേണമെന്നൊന്നും ആരും പറയില്ലല്ലോ !"

(തുടരും)

Saturday, March 28, 2020

ചമ്മലിന്റെ മുപ്പതു വർഷങ്ങൾ

പന്ത് കളി കഴിഞ്ഞ് നാറിയ ഷോർട്സ് &ജേഴ്സി ഉണങ്ങി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ തലയ്ക്ക് മുകളിൽ ബൾബ് കത്തി. എന്തായാലും കുളിക്കണം. എന്നാപിന്നെ മുടിവെട്ടും കഴിയ്ക്കാം. ഒരു കുളിക്കു രണ്ടു കാര്യം. സമയം ഏഴര കഴിഞ്ഞതോണ്ട് അശോകേട്ടൻ 'ആലംബന' ആവാൻ വഴിയില്ല.

"നീ തിങ്കളാഴ്ച വൈന്നേരം വന്നാ മതീ ട്രാ.. " എന്ന് ഇന്നാളു കൂട്ടുകാരനോട് പറഞ്ഞെ ഉള്ളൂ.
"അതെന്താ അന്നത്തെ പ്രത്യേകത?"
"എടാ, വനേ.. നീയിവന്റെ മുടി നോക്യേ. പൂപ്പല് കളയണ കമ്പി ബ്രഷിന്റെ കട്ടിയാ മുടിക്ക്. ചൊവ്വാഴ്ച മൊടക്കലെടാ. അപ്പൊ ഇത് വെട്ടി, മൂർച്ച പോണ കത്രിക കുത്തിയിരുന്നു ചാണയ്ക്കു വെക്കാലോ" എന്നൊക്കെ പറയണ ഗെഡിയാണ് ശ്രീ അശോക്.

"ഹും .. ഇന്ന് അവസാനത്തെ ആളായത്കൊണ്ട് സീറ്റിൽ കേറ്റുന്നു." എന്ന് പറഞ്ഞേക്കും അത് സാരമില്ല. ആള് രസികനാണ്. തമാശക്കാരനാണ്. എല്ലാ ബാര്ബര്മാരെയും പോലെ ലോകവിവരങ്ങളുടെ ഭണ്ടാകാരമാണ്.

 'ഇത്തവണത്തെ നാനയുടെ സെന്റർ സ്പ്രെഡ് മികച്ച ഒരിതായിരിക്കണമെ' എന്ന് ഓർത്തുകൊണ്ട്  ബാർബർ ഷാപ്പിൽ കയറുമ്പോൾ അശോക് ദി ബാർബേറിയൻ ഒരാളെ വെട്ടി മുറിച്ചു ലെവലാക്കുന്നുണ്ട്. സുകുവേട്ടൻ അപ്പുറത്തെ ചെയറിലിരിക്കുന്ന ആരെയോ ഗോദ്രേജ് ഷേവിങ് റൗണ്ട്  പതപ്പിച്ചു ക്രിസ്തുമസ് ഫാദർ ആക്കി ഇരുത്തിയിട്ടുണ്ട്. ഇതാരാണാവോ? ആളെ തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ പതകൊണ്ട് മൂടി വച്ചിട്ട് സുകുവേട്ടൻ എങ്ങോട്ടോ പോകുന്നു!

"അതേയ് സായ്‌വിന്റെ കട ദിപ്പോ അടയ്ക്കും ത്തിരി പച്ചക്കറി.." എന്നൊരു ജാമ്യം സാന്താക്ളോസിനോട് പറയുകയും ആ പാവംഅത്  കൊടുക്കുകയും ചെയ്തിട്ടുണ്ട്.

സുകുവേട്ടന്റെ ആണ് കട. അശോകൻ ആൾടെ  പെങ്ങൾടെ മോനാണ്. ഒന്നര മില്ലി മീറ്റർ അളന്നു നോക്കി അപ്പന്റെ നിർദ്ദേശം കൃത്യമായി നടപ്പിലാക്കിയിരുന്ന സ്കൂൾ കാലത്ത് സുകുവേട്ടൻ ആയിരുന്നു എന്റെ ബാർബർ. ക്രമേണ, ഞാൻ സ്വയം പര്യാപ്തൻ ആവുകയും ചെറിയ പഴുതാര മീശയും നീട്ടി വളത്തിയ മുടിയും ഒക്കെയായി കോലം കേട്ട് പോവുകയും ചെയ്‌തതോടെ സുകുവേട്ടനെ ഞാൻ ഡിവോഴ്സ് ചെയ്തു! നിർദ്ദാക്ഷിണ്യം ഞാൻ അശോകൻ ആർമിയിൽ ചേർന്നു. ആള് നമ്മടെ ആളാ. നാലഞ്ചു വയസു കൂടുതൽ കാണും. തുണിപ്പന്തു കളി തൊട്ടു റഗ്ബി വരേയും കടലാസൊണ്ട് ഉണ്ടാക്കുന്ന വിമാനം തൊട്ട് മിഗും മിറാഷും വരെയും നേരമുണ്ടെങ്കിൽ ആശയങ്ങൾ കൈ മാറാം. സുക്വേട്ടൻ ഇല്ലാത്ത നേരമായാൽ ഹാപ്പി ആയി.

'ഭ്രൂട്ടീഷൻ വേണ്ടാത്തോണ്ടാ ഇവിടെ' എന്ന മട്ടിൽ യാതൊരു താല്പര്യവും ഇല്ലാത്ത പോലെ ഒരു നാന വെറുതെ മറിച്ചു നോക്കാൻ എടുത്തു. വളരെ കാഷ്വൽ ആയി എന്ന ഭാവത്തിൽ മുഖചിത്രം നോക്കി. താല്പര്യം ഇല്ലാത്ത പോലെ അവിടെ തന്നെ ഇട്ടു. അത് പഴയ ലക്കമാണ്.
പുത്തൻ ?
ഉണ്ടല്ലോ..
വളരെ കാഷ്വൽ ആയി തന്നെ അതെടുത്തു. മുഖചിത്രം നോക്കി കഷ്ടം എന്ന ഭാവത്തിൽ മറിച്ചു. സാന്താക്ളോസ് ഇതൊക്കെ നോക്കുന്നുണ്ടെന്ന ചിന്തയിൽ ആണ് ഇതൊക്കെ അഭിനയിക്കുന്നത്. ഉള്ളിൽ ആക്രാൻത് അലയടിക്കുന്നുണ്ട്.

"ഇത്തവണത്തെ നട് പേജ് ഗംഭീരം. എന്താ ഫോട്ടോ" ഇരയുടെ മുകളിൽ വിരിച്ചിരുന്ന തുണിയും മുടിയും കടയുടെ മൂലയിലുള്ള സെപ്പരേഷനിലേയ്ക്ക് കൊണ്ട് തട്ടുമ്പോൾ അശോകേട്ടൻ.
ഞാൻ ഒന്ന് ചമ്മി, കേൾക്കാത്ത പോലെ ഇരുന്നു.
അപ്പോളുണ്ട് ആള് പുസ്തകം എന്റെ കയ്യീന്ന് വാങ്ങി നടുപേജ്‌ നിവർത്തി ഒറ്റ കാണിക്കൽ!

ആസ് യൂഷ്വൽ മുഖത്തേക്കാൾ കൂടുതൽ മെയ്ക് അപ് തുടകളിലും വയറിലും ക്‌ളീവേജിലും ഇട്ട ഒരു മസാലദോശ എന്നെ നോക്കി ചിരിച്ചു. ഞാൻ താല്പര്യമില്ലാത്ത മട്ടിൽ സാന്താക്ളോസിനെ നോക്കി. അയാൾ മൂകസാക്ഷിയായി ഇരിപ്പുണ്ട്.ആരാണീ മഹാൻ എന്നൊരു പിടീം കിട്ടുന്നില്ല. അതോണ്ട് ഞാനൊരു പുച്ഛച്ചിരി അശോകേട്ടനെ നോക്കി ചിരിച്ചു.

"ഹൌ.. ഇഷ്ടായില്ലാന്നു തോന്നുണു.. അല്ലെങ്കി കമിഴ്ന്നു വീഴാറുണ്ടല്ലോ.
നേരം കളയണ്ട.. ഇരിക്ക്"

ചെറുതല്ലാത്ത രീതിയിൽ ചമ്മി. പിന്നെ ഞാൻ ശരിക്കും ഞാനായി. നനഞ്ഞാൽ പിന്നെ മുങാൻകുഴി ഇട്ടു കുളിച്ചിട്ടേ ഉള്ളൂ.

"ഇതാണോ ഗംഭീര പടം? ഏയ്.. പോരാ ട്ടാ."

സീറ്റിൽ കയറി ഇരുന്നു പുതപ്പു പുതപ്പിക്കാനായി ജേഴ്സി പുറകിലേക്ക് വലിച്ചപ്പോൾ ഒരു നീറ്റൽ. കോർണർ എടുക്കാനുള്ള കൂട്ടപ്പൊരിച്ചിലിനിടയിൽ കഴുത്തിനു പുറകിലായി ഒരു മാന്തു കിട്ടിയത് ഫീൽ ചെയ്തിരുന്നു. കളി സ്പിരിറ്റിൽ അത് മൈൻഡ് ചെയ്തില്ല.

"എന്തൂട്രാ ഇത്?" അശോകേട്ടൻ തൊലിപ്പുറത്തെ തിണർത്ത കോറലു കണ്ടു ചോദിച്ചു.
സാന്താക്ലോസ് എത്തി നോക്കുന്നത് കണ്ടു..
വളരെ കൂളായി, നാടകീയമായി ഞാൻ പറഞ്ഞു..
"നഖം കൊണ്ടതാ.. അവളിങ്ങനെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.
ശ്ശെ.
ആവേശത്തിനൊരു പരിധിയില്ലേ.. ദുഷ്ട, മനുഷ്യനെ നാറ്റിയ്ക്കാൻ !"

പത്തോമ്പതാം വയസിന്മേൽ ഓട്ടം പോകുന്ന എന്റെ ഡയലോഗിൽ അശോകേട്ടൻ അറിഞ്ഞു ചിരിച്ചു.
സാന്താക്ളോസിന്റെ മുരടനക്കം കേട്ടു.
മൈൻഡ് ചെയ്തില്ല.

കൂടുതൽ വിശദീകരണത്തിലേയ്ക്ക് പോകുമ്പോഴേയ്ക്കും പച്ചക്കറി സഞ്ചിയുമായി സുകുവേട്ടൻ വന്നു. രംഗത്തിനു സെൻസർബോർഡ് കത്രിക വീണു. വെട്ടിനിരത്തൽ തുടങ്ങി. അവസരോചിതമായി അടിച്ച ഡയലോഗിൽ സ്വയം അഭിരമിച്ച് ഇരുന്ന ഞാൻ അടുത്ത നിമിഷം വിളറി വെളുത്തു.

സത്യത്തിന്റെ കണികകൾ മറ നീക്കി പുറത്ത് വരും എന്ന് പറഞ്ഞ പോലെ സുകുവേട്ടന്റെ ഓരോ ഷേവിലും സാന്താക്ളോസ്ന്റെ യഥാർതഥ മുഖം പുറത്ത് വന്നു... വാസുദേവേട്ടൻ. അപ്പന്റെ ഉറ്റ ദോസ്ത്, അയൽക്കാരൻ..

അന്ന് തോന്നിയ ചമ്മല് പത്തുമുപ്പതു കൊല്ലം കഴിഞ്ഞു കഴിഞ്ഞ ഡിസംബറിലാ മാറിയത്,  വാസുദേവേട്ടൻ മരിച്ചപ്പോ.