Powered By Blogger

Monday, August 7, 2023

പലരിൽ ചിലർ 7

7m 
Shared with Public
Public
പലരിൽ ചിലർ 7
നാട്ടിൽ തന്നെ, വീട്ടിൽ തന്നെ ഉണ്ടെങ്കിലും പുറത്ത് ഇറങ്ങി നടപ്പു കുറഞ്ഞു. അതുകൊണ്ട് തന്നെ ആളുകളെ കാണുന്നതും ഇന്ററാക്ട് ചെയ്യുന്നതും കുറഞ്ഞു. "ലീവിൽ എന്ന് വന്നു? ഇപ്പൊ ഇവിടെ ഇല്ലല്ലേ?" എന്ന് എന്റെ നാട്ടുകാർ തന്നെ ചോദിച്ചു തുടങ്ങി! പലപ്പോഴും ഞാൻ ഇങ്ങനെ ആയിരുന്നില്ലല്ലോ എന്ന് ചിന്തിക്കാറുണ്ട്. കാലം വരുത്തുന്ന മാറ്റങ്ങൾ എന്ന് സ്വയം സമാധാനിക്കുകയും ചെയ്യാറുണ്ട്.
ഇന്നലെ, ഉച്ച കഴിഞ്ഞു ബാങ്കിൽ പോകുവാൻ ഉണ്ടായിരുന്നു. സൂട്ടർ പാർക്ക് ചെയ്ത് ഒന്നാം നിലയിലേയ്ക്ക് കയറുമ്പോൾ ആണ് ആ കാഴ്ച കണ്ടു നിന്നത്. ക്ഷീണിച്ച ഒരു വല്യമ്മ ഒരു തെരുവുനായയ്‌ക്കു പാർലെ ജി ബിസ്കറ്റ് പാക്കറ്റ് പണിപ്പെട്ടു പൊട്ടിച്ചു കൊടുക്കുന്നതായിരുന്നു അത്. ടൗണിലെ നായ്ക്കൾ എല്ലാം കൊഴുത്തു ഉരുണ്ടിരിക്കുകയാണ്. അവർക്കു വേണ്ട പോലെ ഭക്ഷണം കിട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ, നായയ്ക്ക് സ്വാഭാവികമായി തോന്നേണ്ട ആക്രാന്തമോ അക്ഷമയോ ഒട്ടുമില്ല. അവൻ വാലൊക്കെ ആട്ടി പാവം വല്യമ്മ എന്ന റോളിൽ അവരെ നോക്കിക്കൊണ്ടു നിൽപ്പുണ്ട്. അവനാണെങ്കിൽ എന്തോ ഇവനോട് പറഞ്ഞുകൊണ്ടുമിരിപ്പുണ്ട്.
ബാങ്കിലെ കാര്യം കഴിഞ്ഞു പുറത്ത് വരുമ്പോൾ ഫുട് പാത്തിൽ തന്റെ മുന്നിൽ കിടക്കുന്ന ബിസ്കറ്റുകളെ വേദനിപ്പിക്കാതെ ആസ്വദിച്ചു പതിയെ തിന്നുന്ന നായയെ കണ്ടു. സ്‌കൂട്ടറിൽ കയറുമ്പോൾ തൊട്ടടുത്ത്നിന്നൊരു ശബ്ദം.
" മോനെ, ഒരു സർവ്വത്ത് കുടിക്കാൻ കാശ് തര്വോ?"
ഞാൻ നോക്കിയപ്പോൾ നേരത്തെ പറഞ്ഞ വല്യമ്മയാണ്.
ഞാൻ അവരെ സാകൂതം നോക്കി.
"സർവ്വത്ത് കുടിക്കാൻ കാശില്ലാത്ത വല്യമ്മയാണോ പട്ടിക്ക് പാർലെ ജി വാങ്ങി കൊടുത്തത്! സ്വന്തം കാര്യം കഴിഞ്ഞിട്ട് പോരെ അതൊക്കെ?"
"അതല്ല, സർവ്വത്ത് കുടിക്കാൻ ഒരാശ, അതോണ്ടാ."
"അത് ഞാൻ തരാം. എത്രയാ വേണ്ടേ?"
"ഇരുപത് ....?"
"ശരി, പക്ഷെ, ഈ കാശുകൊണ്ട് പട്ടിക്ക് ബിസ്കറ്റ് വാങ്ങി കൊടുക്കാനല്ലേ?! വല്യമ്മേടെ കള്ളച്ചിരി അതാണല്ലോ പറയുന്നത്.. അല്ലെ? അതല്ലേ സത്യം"
അവരുടെ കുഴിയിലായ കണ്ണുകൾ തിളങ്ങി. ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു പിന്നെ അത് മാഞ്ഞു.
"കുറേ ആളോള് ചുറ്റും ഉണ്ടായിരുന്ന ആളാർന്നു ഞാൻ. അന്നൊക്കെ എന്നെ എല്ലാർക്കും വേണാർന്നു. പിന്നെ, അവശതയായപ്പോ ആർക്കും വേണ്ടാണ്ടായി. വെച്ചും വെളമ്പിയും കുറെയേറെ ഊട്ടിയതാ, തിരിച്ചൊന്നും വേണ്ട.. ഇങ്ങനെ ഒരാള് ഉണ്ടെന്നു ഒന്ന്...
ഇവറ്റോളാവുമ്പോ കാണുമ്പോ അടുത്ത് വരും, സ്നേഹിക്കും. അതാ ഞാനിങ്ങനെ.."
സന്തോഷത്തിനും കുസൃതിക്കുമിടയിൽ അതിവൈകാരികതയുടെ സീൻ കയറി വന്ന സിനിമ കണ്ട പോലെ ഒരു മിനിറ്റ് ഞാൻ സ്തംഭിച്ചു പോയി. പിന്നെ, യാന്ത്രികമായി പൈസ നീട്ടി.
മനുഷ്യന് ചാവുന്ന വരെ വേണ്ട ഒന്നേയുള്ളൂ പരിഗണന. അത് ചിരിയായോ കുശലാന്വേഷണമായോ കാശുചെലവില്ലാതെ കൊടുക്കാൻ സാധിക്കുന്ന ഒന്നാണെങ്കിലും നമ്മള് പിശുക്കുന്നതിന്റെ പരമാവധി അതിൽ പിശുക്കും. നാളെകളെ കുറിച്ച് ഒട്ടും ചിന്തിക്കാതെ.