Powered By Blogger

Monday, November 18, 2019

ഗർഭർ

ജീവിതം ശാന്തസുന്ദരവും അയത്ന ലളിതവും ആണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കാൻ മിനക്കെടുന്ന ഒരു തൊഴിലാളി വേഷക്കാലത്ത്, ജോലി തകർപ്പനായും കുടുംബം സന്തുഷ്ടമായും മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു. വീട് പോലെത്തന്നെ അറ്റാച്ച്മെന്റ് ഓഫീസിനോടും തോന്നിയിരുന്നു എന്ന സത്യം പലപ്പോഴും ഓഫീസ് സമയം കഴിഞ്ഞിട്ടും അവിടെ ഇരിക്കുക, ചില്ലറ മെയിന്റനൻസുകൾ ചെയ്യുക, മറ്റുള്ള ഡിപ്പാർട്മെന്റുകാരെ സഹായിക്കാൻ ശ്രമിച്ചു കുഴപ്പങ്ങൾ ഉണ്ടാക്കുക എന്നീ ക്രൂരകൃത്യങ്ങൾ എന്നെക്കൊണ്ട് ചെയ്യിച്ചു പോന്നു.

മെസ് ഹാളിൽ ഇന്ന്, തിങ്കളാഴ്ച ഊണിനു പച്ചക്കറി വിത്ത് സ്പെഷ്യൽ, നാളെ മീൻ, മറ്റന്നാൾ ചിക്കൻ, നാലാംനാൾ മുട്ട തുടങ്ങി ആഴ്ചയിലെ  കറക്റ്റ് മെനുവിനിടയിൽ അഞ്ചാം ദിവസമായ വെള്ളിയോട് വെറും പച്ചക്കറിയായതിനാൽ കൊടും അവജ്ഞയും അത് കഴിഞ്ഞ് വരുന്ന ശനി, ബീഫും കായ/ കൂർക്ക /കടച്ചക്ക/ ചേന ഉള്ളതിനാൽ പ്രേമവും തോന്നിയിരുന്ന ദിവസങ്ങൾ. നാലുമണിക്കാപ്പിക്കു വീണ്ടും മെസ് ഹാളിൽ കപ്പ, ഗ്രീൻ പീസ് അല്ലെങ്കിൽ കടല കറി, പുട്ട്, ഉപ്പുമാവ്, അവൽ തുടങ്ങിയവ എന്തെങ്കിലും  ഉണ്ടാവും. നമ്മോടു ഇഷ്ടം പ്രകടിപ്പിക്കാൻ ഉച്ചയ്ക്ക് ഉണ്ടായിരുന്ന കറി ബാക്കി പതുക്കി വച്ച് തരുവാൻ ഓഫീസ് ബോയ് ചങ്കുകൾ ഉത്സുകരായിരുന്നു. ചെയർമാൻ, എം ഡിമാർ  ഒക്കെ ഈ തീറ്റപ്പെരുക്കിൽ  പങ്കുചേരും. ഒറ്റ ഫ്ലോറിൽ തന്നെയുള്ള ഓഫീസിൽ അഞ്ചെട്ടു ഡിപ്പാർട്ടമെന്റ്കളിൽ ഉള്ള തൊഴിലാളികൾ പരസപരം കണ്ടും ഒരുമിച്ചിരുന്നു ഫുഡ്‌ അടിച്ചും  ഒറ്റയ്ക്കും കൂട്ട് ചേർന്നും കളിയാക്കിയും ഓരോ വീടുകളിലെയും വിശേഷങ്ങൾ ആഘോഷിച്ചും വിഷമങ്ങൾ പങ്കുവെച്ചും വൈകീട്ട് ടെറസ്സിൽ ജിമ്മെടുത്തും ഞങ്ങൾ ഒരു വലിയ കുടുംബം പോലെ ജീവിച്ചു പോന്നു. 

ആ ദിവസങ്ങളിൽ സഹപ്രവർത്തകർ  തങ്ങളുടെ അമ്പലത്തിൽ നടന്ന ഉത്സവം, പള്ളി പെരുന്നാൾ, ചന്ദനക്കുടം തുടങ്ങിയവയ്ക്കു  പായസം, അച്ചപ്പം, കുഴലപ്പം, കാജ അഥവാ മടക്ക്, ഉണ്ണിയപ്പം എന്നിവ വഴിയും ബര്ത്ഡേ, കല്യാണ ട്രീറ്റ്‌കൾ കേക്ക്, മിട്ടായി, ലഡ്ഡു എന്നിവയിലൂടെയും ആവേശം പങ്കു വച്ച് നൽകിപ്പോന്നു.

മൊത്തത്തിൽ ഒരു ഗുമ്മ് നമ്മുടെ ഓഫീസിനില്ല എന്ന തോന്നലാണോ കാശ് കൂടുമ്പോൾ മലയാളിക്ക് വരുന്ന 'ബോയ്ൽഡ് റൈസ് ഇച്ചിങ്‌ ഇൻ ദി ബോൺ' എന്ന സവിശേഷത ആണോ എന്തോ ഞങ്ങൾ ഓഫീസ് അങ്ങ് മാറി. പുതിയ ഓഫീസ് കിടിലൻ ആയിരുന്നു. നാല് നിലകൾ + ഒരു മൂടിയ ടെറസ് ഒക്കെയുള്ള ഒരു സ്വതന്ത്ര സംസ്ഥാനം! 'ഞങ്ങടെ' പുതിയ എന്നൊരു വീമ്പ് എല്ലാവരുടെയും മനസ്സിൽ കയറിക്കൂടുകയും വേഷത്തിൽ, ഭാഷയിൽ, രൂപത്തിൽ, പെരുമാറ്റത്തിൽ എല്ലാം അത് പ്രതിഫലിക്കുകയും ചെയ്തു.
ഞങ്ങളുടെ കൂട്ടത്തിലേക്കു പുതിയതായി കുറച്ച് പേര് വന്നു ചേർന്നു. അതിലൊരാളാണ് വിജയലക്ഷ്മി എന്ന വിജിചേച്ചി. ഞങ്ങടെ ഫ്ലോർ ക്ളീൻ ചെയ്യുന്നതും ചായ തരുന്നതും മെസ് മെയിന്റെയ്ൻ ചെയ്യുന്നതും ഒക്കെ അവരായിരുന്നു.

വേഷമായി സാരിയ്ക്കു മുകളിൽ ഒരു കോട്ട് കൂടെ കിട്ടിയപ്പോൾ ആള് ചിലപ്പോൾ 'കാപ്പിക്കളർ കോട്ട് ധരിച്ച ഡോക്ടർ' എന്ന ഗമയിലൊക്കെ വരും. സകലരുടെയും വീട്ടുവിശേഷം ചികഞ്ഞു പിടിക്കാൻ ചുള്ളത്തി ബഹു മിടുക്കിയായിരുന്നു. ആരെയും മുഷിപ്പിക്കുകയുമില്ല. മറ്റു ഫ്ലോറുകളിലെ ഹെൽപ്പേഴ്സ്ന്റെ ഇടയിൽ തമ്മിൽ വിവരവും കാര്യപ്രാപ്തിയുമുള്ള അവരുടെ ലീഡറായിരുന്നു, വിജിച്ചേച്ചി.

ജോലി കഴിഞ്ഞു വീട്ടിൽ പോകുവാൻ ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ അക്കൗണ്ട്സിലെ ബീനയുടെ പിന്നാലെ നടന്നു കമന്റ് പറഞ്ഞ ഒരു ഞെരമ്പിനെ നടുറോഡിൽ തടഞ്ഞു നിർത്തി, സംസ്കൃതഭാഷയാൽ അലംകൃതമായ മലയാളത്തിലും പോരാഞ്ഞു ഹിന്ദിയിലും മറാട്ടിയിലും തെറി വിളിക്കുകയും കൈ നിവർത്തി ഒന്ന് പൊട്ടിക്കുകയും ചെയ്തതോടെ പുള്ളിക്കാരി  സ്റ്റാറായി.

അതിനു ശേഷം ഓഫീസിൽനിന്നു കിട്ടിയ കോംപ്ലിമെന്റുകൾ കേട്ട് വിജിച്ചേച്ചിക്ക്  അൽപ്പം ഉയരം കൂടിയോ എന്നൊരു ചിന്ത ഞങ്ങൾക്കുണ്ടായി. അത് സ്വാഭാവികമായും ആളൊരു ഝാൻസി റാണി ആയി മാറിയതിന്റെ അനന്തരഫലമായി ഞങ്ങൾ വിലയിരുത്തി. ക്രമേണ, ഓഫീസിലെ സ്ത്രീശാക്തീകരണത്തിന്റെ ജിഹ്വ ആയി മാറിയ വിജിച്ചേച്ചി അവിടത്തെ സർവ്വത്ര സ്ത്രീ പ്രശ്നങ്ങളിലും ഇടപെടുകയും കൊട്ടക്കണക്കിനു മുറുമുറുപ്പുകൾ ഏറ്റുവാങ്ങുകയും ചെയ്തു.

താഴത്തെ ഫ്ലോറിലുള്ള ജിഷച്ചേച്ചിയെ കാണാൻ വിസിറ്റേഴ്സ് റൂമിൽ വന്ന ആള് പൊരിഞ്ഞ സ്മാളിലാണെന്നും അൺപാർലമെന്ററി വേർഡിന്റെ അണക്കെട്ടു തുറന്ന് വിട്ടിട്ടുണ്ടെന്നും കേട്ട് പ്രശ്നത്തിൽ നൂണ്ടു കയറിയ വിജിലക്ഷ്മി ബായി അയാളുടെ കയ്യീന്നും വന്ന വാക്കുകളെ തന്റെ പദസമ്പത്തിനാൽ നിഷ്പ്രഭമാക്കിയെങ്കിലും കാനേൽ കിടന്നാലും കുടുംബം നോക്കിയില്ലെങ്കിലും എന്റെ കെട്ട്യോനെ തെറി പറയാൻ നീയാരടീ എന്ന ജിഷേച്ചിയുടെ ആക്രമണത്തിന് മുമ്പിൽ പകച്ചു പണ്ടാരമടങ്ങുകയും നിരായുധയായി കളമൊഴിയുകയും ചെയ്തു.

വീണ്ടും വിജിച്ചേച്ചി പഴയ വിജിച്ച്ചേച്ചി ആയി.ആശ്വാസം.  ചേച്ചിയുടെ ഹിന്ദി, മറാത്തി തെറികൾ കേട്ടു ഭാഷാപ്രാവീണ്യം സംശയിച്ചെങ്കിലും കുറെ നാളുകൾക്കു ശേഷം എപ്പോഴോ സാധനങ്ങൾ ഹാൻഡ് ഓവർ ചെയ്യാൻ വന്ന ഹിന്ദിക്കാരനോട് പ്രളയകാലത്ത് ഡാമുകൾ തുറന്നു വിട്ടപോലെ ഹിന്ദി സംസാരിക്കുന്നത് കേട്ടപ്പോഴാണ് എല്ലാവരും അന്തം വിട്ടത്.

താൻ കുറേക്കാലം മുംബൈ, അതായത് പഴയ ബോംബെയിലായിരുന്നെന്നും ലോവർ പരേലും നവി മുംബൈയും ധാരാവിയും ഗോരഗണുമെല്ലാം തന്റെ കൈവെള്ളയിലായിരുന്നെന്നും ഉള്ള തള്ളുകൾ ഞങ്ങൾ നേരമ്പോക്കായി ആസ്വദിച്ചു പോന്നു.

ഇടയിലെപ്പോഴോ ഞങ്ങടെ തമിഴൻ ഡ്രൈവറുമായി അലമ്പുണ്ടായി എന്ന സംഭവം ഓപ്പണായി പറയാൻ പറ്റാത്ത കാരണം  ഒതുങ്ങിപ്പോയി. "വിജയേചീ പൂരെങ്ങനെണ്ടാർന്നു ?' എന്ന കുശലം ലവന്റെ പ്രൊനൗൻസിയേഷൻ മികവുകൊണ്ട്  തെറിയായി തെറ്റി കേട്ടതായിരുന്നു കാരണം. 'ഈ മൊതലിനോട് അധികം മിണ്ടാതിരിക്കുന്നതാ നല്ലത് ' എന്നൊരു ധാരണ അതോടെ എല്ലാവരും മനസ്സിൽ വച്ചു.

എങ്കിലും അതൊക്കെ എന്റെയൊരു നമ്പറല്ലേ എന്ന മട്ടിൽ ലോകത്തുള്ള സകലമാന കാര്യങ്ങളിലും അവഗാഹമുള്ള 'നാസ' റോളിൽ വിജിച്ചേച്ചി ഓഫീസിൽ പരിലസിച്ചു പൊന്നു. ഞങ്ങളോട് പ്രത്യേക സ്നേഹവും വാത്സല്യവും പരിപ്പുവടയും ഉള്ളിവടയുമൊക്കെയായി എത്താറുള്ളതിനാൽ ഞങ്ങളുടെ സെക്ഷൻ വിജിച്ചേച്ചിയുടെ ഫാൻസായി തുടർന്നു.

അങ്ങിനെയിരിക്കെ ഒരു തിങ്കളാഴ്ച ഓഫീസിൽ എത്തി സീറ്റിലിരുന്ന് ഞങ്ങളുടെ കോണ്ടിനെന്റലിന്റെ കാര്യങ്ങൾ മൊത്തത്തിൽ വീക്ഷിച്ചുകൊണ്ടിരുന്ന എന്നോട് പരിഭവം പിണക്കം എന്നിവയൊക്കെ ചേർത്ത് വിജിച്ചേച്ചി പറഞ്ഞു.

"എനിക്ക് ഇല്ലാ ല്ലേ?"
"എന്താ ചേച്ചീ?"
"ഗര്ഭ.."
"ങേ!" ഞാൻ ചുറ്റും നോക്കി.
വടക്കുന്നാഥനിൽ ഈടു പൊട്ടിക്കുന്ന ശബ്ദത്തിൽ വീണ്ടും..
ഞാൻ ലീവെടുത്ത ദിവസം നോക്കി എല്ലാർക്കും കൊടുത്തു ല്ലേ?
"എന്തൂട്ട്?"
"ഗർഭ...ർ  ഞാൻ ഉണ്ടായൂല്യ. ഇവർക്കൊക്കെ കൊടുക്കേം ചെയ്തു."

കൂട്ടച്ചിരി.
കമന്റുകൾ.
ദിവാകരേട്ടന്റെ വിത്തുകാളയെ നാട്ടുകാർ നോക്കുന്ന പോലത്തെ നോട്ടങ്ങളേറ്റ് ഞാൻ ചമ്മി.

ശനിയാഴ്ച ഞാനെന്തു പാതകമാണ് ചെയ്തതെന്ന് ആലോചിച്ചപ്പോഴാണ് വെഡിങ് ആനിവേഴ്സറി ചെലവായി റൂമിൽ എല്ലാവര്ക്കും ബർഗർ വാങ്ങിച്ചു വിതരണം ചെയ്തത് മനസ്സിൽ തെളിഞ്ഞത്.

"ചേച്ചി ഉദ്ദേശിച്ചത് ബർഗറാണോ?"

"ആ.. ഗര്ഭറന്നെ. എനിക്കൊരെണ്ണം വാങ്ങിച്ചു തരണേ. ഞാനിതു വരെ ഗര്ഭറ് തിന്നട്ടില്ല്യാ"

"ഗര്ഭറല്ല , ബർഗർ.. "എന്ന് പല കുറി പറഞ്ഞിട്ടും അത് ഗെഡിക്കു അങ്ങ് പിടികിട്ടിയില്ല. എനിക്കാണെങ്കിൽ മി.ഗർഭർ എന്നൊരു വിളിപ്പേരും വീണു.

വാൽക്കഷ്ണം;
പിന്നൊരിക്കൽ ഒരു ബർഗർ വാങ്ങി ചേച്ചിക്ക് കൊടുത്തു. " സംഭവം ഇഷ്ടായി, പക്ഷെ എത്ര നേരാ എടുത്തത് തിന്നാൻ."  ചേച്ചി പറഞ്ഞു.
"എന്തിനാ ഇത്ര നേരം?"
"ആ ഈർക്കിലികൊണ്ടു കുത്തി തിന്നണ്ടേ? അതാ മെനക്കേട്‌"

Saturday, November 9, 2019

പോത്ത് ഓർ സെക്സ്?!



"ആൾക്കാർക്ക് ഇറച്ചിയോട് സെക്സിനേക്കാൾ കൂടിയ തോതിൽ അത്രമാത്രം ഭീകരമായ പ്രതിപത്തി കാണുമോ?"
രാജേഷ് ചോദിച്ചത് ജല്ലിക്കെട്ട് സിനിമയിലെ 'പോത്ത്' പൊലിപ്പിക്കൽ കണ്ടിട്ടാണെത്രെ!
സത്യത്തിൽ പോത്തെന്ന വികാരമെന്താണെന്ന് തൽക്കാലം തൃശൂർത്തെ ഒരു നസ്രാണിയെന്ന നിലയിൽ എനിക്ക് പറയാനുള്ളത് താഴെ ചേർക്കുന്നു.
തേക്കിലയിൽനിന്നു കോണ്ടം വീർപ്പിച്ചതിലും കനം കുറവുള്ള അമ്പത് പൈസയുടെ കാരി ബാഗിലേക്കും പിന്നെ നൂറു മൈക്രോൺ പ്ലാസ്റ്റിക് കിറ്റിലേയ്ക്കും പൊതിച്ചിലിന് പരിണാമം വന്നുവെങ്കിലും പോത്തിറച്ചിക്കൊതിയ്ക്കു യാതൊരു പരിണാമവും വരാതെ കാത്തുസൂക്ഷിക്കുന്നവരാണ് ഞങ്ങൾ!
ഒരുമാതിരിപ്പെട്ട പിള്ളേർക്കൊന്നും സ്‌കൂൾ ടൈമിൽ പ്രവേശനം കിട്ടാത്ത സ്ഥലമാണ് കശാപ്പു നടക്കുന്ന എൽ ഓ സി ഏരിയ ഓഫ് മാർക്കറ്റ് & ഇറച്ചിക്കടകൾ!. കോഴി, ആട് മുതലായവ വാങ്ങി ഒക്കെ ഇടയ്ക്ക് പർച്ചെസിങ് സ്കില്ലുകൾ പരിപോഷിപ്പിക്കാൻ അവസരം കിട്ടുമെങ്കിലും പോർക്ക് വരെ താപ്പും തഞ്ചവും നോക്കി വാങ്ങുമെങ്കിലും ലാ ഏരിയ ബാലികേറാമല ആയി അങ്ങ് നിൽക്കും. ''എന്നെ തൊട്ടുകൊണ്ടു നോക്കിയാൽ കാണാനാവും" എന്ന മട്ടിൽ അപ്പനൊപ്പം ഇറച്ചി വാങ്ങാൻ പോകുന്ന കശ്‌മൽസ് പിറ്റേന്ന് സ്കൂളിലെത്തി , 'കാലിന്റെ തൊടേരെ അവിടന്ന് ഒന്നര കിലോ അപ്പൻ ചൂണ്ടിക്കാണിച്ചു മുറിപ്പിച്ചു വാങ്ങിച്ചു " എന്നൊക്കെ പറയുമ്പോൾ അപ്പന്മാര് മാൻഡ്രേക്ക് കഥകളിലെ ലോതറിനെപ്പോലെ അമാനുഷരായി വലുതാവും. ഇറച്ചി വെട്ടുകാര് മൊത്തത്തില് "ഡാ ഇവിടന്ന് വേടിച്ചാ എന്തറാ?" "അത് നിന്റെ അളിയനാ? അവിടന്നു മേടിക്കാൻ.." എന്നൊക്കെ പറയുന്ന, പുള്ളി മുണ്ട് ട്രൗസറിനോ ജെട്ടിക്കോ മുകളിൽ വെറും ഒരു അലങ്കാരമായി കാബറെ ഡാൻസ് കാരുടെ വേഷം പോലെ വളച്ചു കുത്തി,തുടയോക്കെ കാണിച്ചു അതില് കത്ത്യോണ്ട് താളം പിടിച്ചു അലസ മദാലസ ഭാവത്തിൽ നിൽക്കുന്നവർ നമുക്ക് ആ പ്രായത്തിൽ 'ക്രൂർസിംഗു'മാരാണല്ലോ. അപ്പൊ, അവരോടു ഇന്ന സ്ഥലത്തൂന്നു ഒരു കിലോ എന്നൊക്കെ പറഞ്ഞു വാങ്ങുന്നവർ സൂപ്പർഹീറോമാരാവാതെ തരമില്ലല്ലോ!
അങ്ങിനെ വൻ യുദ്ധങ്ങൾ കഴിഞ്ഞു വാങ്ങി കൊണ്ട് വരുന്ന ഇറച്ചി സ്പെഷ്യൽ കത്തി, അരിവാൾ തുടങ്ങിയ സ്പെഷ്യൽ ആയുധങ്ങൾ കൊണ്ട് നുറുക്കുന്നതിൽ ശ്രദ്ധ വേണം. അപ്പനൊക്കെ ഇറച്ചി നുറുക്കുന്നതിനിടയിൽ നുറുക്കിയ കഷണങ്ങൾ താരതമ്യം ചെയ്യുന്നത് കാണുമ്പോൾ ഇങ്ങേര്ക്ക് അളവുതൂക്ക വകുപ്പില് കട്ടികള് സീല് വയ്ക്കലാണോ പണി എന്ന് തോന്നിപ്പോകും. ഇടയ്ക്കെങ്ങാൻ വേറെ ആരെങ്കിലും നുറുക്കിയാൽ മിനിമം നാല് കൊല്ലം 'കണ്ടം തുണ്ടം വെട്ടി നുറുക്കിയ'തിനുള്ള പരാതി കേൾക്കാം. ഇതെന്റെ വീട്ടിൽ മാത്രമല്ല, ഒരുമാതിരി കൃസ്ത്യാനിക്കുടുംബങ്ങളിൽ മൊത്തത്തിൽ ഉണ്ട് എന്നതാണ് ഒരു ആശ്വാസം.
നിരന്തരമായ അപ്ഗ്രഡേഷനിലൂടെ കിട്ടിയ ഡാറ്റകൾ കൂട്ടിവച്ചു, അറുത്ത് കൊണ്ടുവന്ന ഉടനെ വാങ്ങാതെ, ചോര വാർന്നു പോവാനുള്ള നേരം കൊടുത്ത്.. കുളമ്പും വാലും മാത്രമല്ല നെയ്യിന്റെ നിറം നോക്കി ഉരു മൂരിയല്ല, പോത്ത് തന്നെയാണെന്ന് ഉറപ്പു വരുത്തി, തിരക്കുള്ള കടകളിലെ തിരക്ക് കുറയുന്ന നേരം നോക്കി.നെയ്യുള്ള ഉരുവിന്റെ നെയ്യില്ലാത്ത മാംസം നോക്കി.. ചങ്കടി, അണ്ടർ കട്ട്, തണ്ടല്, ചങ്ക്, കൈക്കൊറു, കാൽക്കൊറു, പള്ളപ്പീസ്, പതിര്, തവിട്, വാറ് .. എന്നിങ്ങനെ ഏതുഭാഗം ഏതു തരം കൂട്ടാന് യോജിക്കുമെന്ന പഠിപ്പൊക്കെ തികഞ്ഞു കഴിയുമ്പോ പതിയെ ഇറച്ചി വാങ്ങൽ നമ്മുടെ കൈകളിലെത്തും. അത് മാത്രം പോരാ.. മേല്പറഞ്ഞ ക്രൂർസിംഗുമാരുടെ അഭ്യാസം ഏശാതെ.. "കാശുതന്നെയ്യാഷ്ടാ മ്മളും തരണേ.. ചവ്വു കൊണ്ട് പുഴുങ്ങി തിന്നാനല്ല അത്. " എന്ന് വേണ്ടി വന്നാൽ പറയാനുള്ള ഊറ്റവും ഉണ്ടാക്കും.
രണ്ടു പീസ് കൂമ്പെല്ലു കൂടി വേണം എന്ന് പറഞ്ഞു ഡോഗിനുള്ളത് കൂടി വാങ്ങിക്കാനും മിടുക്കരാകും.
എന്നിട്ടും "അയ്.. നെയ്യ് കൂട്ടിട്ടു പറ്റിച്ചൂലോടാ, എന്നോ നുറുക്കുമ്പോ ചതുരക്കട്ടകളാവട്ടെ ഡാ.. " എന്നോ ഒക്കെ കേൾക്കും. തീർന്നില്ല, "ഓഹ്.. ഇത് കടച്ചക്ക ഇട്ടു വയ്ക്കാനാർന്നു നല്ലതു. കായയ്ക്കു ത്തിരീം കൂടി നെയ്യുള്ള പീസ് വാങ്ങണം. അല്ലെങ്കി കൂർക്ക" എന്നോ "ഇതിനു വേളാങ്കി കൊള്ളിയാർന്നു ബെസ്റ്റ്" എന്നോ എല്ലാം ഒത്തിണങ്ങിയാൽ "കായ നാടൻ കായ, അധികം വലിപ്പം ഇല്ലാത്തതു വാങ്ങണം, അതിനാ ടേസ്റ്റ്" എന്നോ കേൾക്കാം.
ഞായറാഴ്ച വിരുന്നു വന്ന് ഇറച്ചിക്കൂട്ടാൻ കൂട്ടി ചോറുണ്ണുന്ന കാർന്നോന്മാര് "ആരാ എറച്ചി വാങ്ങിക്ക്യാ?, ഇവനാ? ഉം പഠിച്ചൂലോടാ " എന്നൊരു പറച്ചിലുണ്ട്. അതാണ് സർട്ടിഫിക്കേഷൻ. നിസ്സാര സർട്ടിഫിക്കേഷൻ അല്ല അത്. കുടുംബം നോക്കാനായി എന്നും പെണ്ണ് കെട്ടാനും കുടുംബമാവാനും പ്രാപ്തനായി എന്നുമുള്ള പ്രഖ്യാപനമാണ് അത്. അടുത്ത ജനറേഷനിലേയ്ക്ക് ഇതൊക്കെ പകർന്നു കൊടുക്കാൻ നമ്മൾ ബദ്ധശ്രദ്ധാലുക്കളായിരിക്കും!
ഇനി , കഴിഞ്ഞു പോകുന്ന ഞായറാഴ്ചകളിലെ ഒരു സെല്ഫ് അസ്സസ്മെന്റുണ്ട് ഞങ്ങൾക്ക്. അടുത്ത ആഴ്ച ചങ്കടിപ്പീസുവാങ്ങണം. അത് ആറരയ്ക്ക് പോയാ ബുദ്ധിമുട്ടാ. ഇത്തിരീംകൂടെ നേരത്തെ പോണം. കിഴക്കോർത്തെ നേന്ത്രന്റെ താഴത്തെ പടല ഉരിയാം. എന്നോ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യും.അത് കറിയായി കഴിച്ചു കഴിയുമ്പോൾ അടുത്ത ആഴ്ചയിലെ ബീഫ് പർച്ചേയ്‌സിന് വേറൊരു രൂപരേഖ ഉണ്ടാക്കിക്കഴിഞ്ഞിരിക്കും.
ചെറിയൊരു രൂപമായില്ലേ?
കായത്തോട്ടത്തിലൂടെയുയോ കൂർക്കവാരത്തിലൂടെയോ കൊള്ളി(ക
പ്പ)നട്ടതിലൂടെയോ പോത്തോടിയാൽ അതിനൊരു വികാരമാണ് ഞങ്ങൾക്ക്. അത് രുചി മാത്രമല്ല കഴിവും പ്രാപ്തിയും തെളിയിക്കാനുള്ള വേദിയെന്നതുകൂടിയാണ്. കേൾക്കുമ്പോൾ നെറ്റി ചുളിയുന്നുണ്ടോ? ഇത്ര ഹൈപ്പിൽ പോത്തിനെ നിര്ത്തേണ്ടതുണ്ടോ എന്ന് ചിന്തിക്കുന്നുണ്ടോ?
ഉണ്ടെങ്കിലും ഞങ്ങൾ ഇങ്ങനെയൊക്കെയാണ്.
അപ്പൊ,
അടുത്ത ആഴ്ച അണ്ടർകട്ട് ഒരു പീസ് വാങ്ങി വറുക്കണം