Powered By Blogger

Monday, April 23, 2012

ആനക്കാര്യം.


ഏറ്റവും ആദ്യത്തെ പോസ്ടുകളിലോന്നാണ്. അന്ന് യൂനികൊഡിനെക്കുറിച്ചു വല്യ പിടിപാടില്ലാര്‍ന്നു. അതുകൊണ്ട് ജെപെഗ് ആണ് അപ്ലോഡ് ചെയ്തത്. വായിക്കാന്‍ പ്രയാസമായിരുന്നു. വീണ്ടും ഒന്ന് ഉഷാറാക്കാമെന്നു കരുതി. പൂരമല്ലേ!!


ആനക്കാര്യം.


എനിക്ക് ആനകളോട് ഇഷ്ടം തുടങ്ങിയതെന്നാണ്?!!
എന്തൊരു ബാലിശമായ ചോദ്യം. 
ഞാനാരാണെന്നു സ്വയം ചോദിക്കുന്നതുപോലുണ്ട്.

മഞ്ഞയും ചുവപ്പും ഇടകലര്‍ന്ന ആപ്പിള്‍ ബലൂണുകള്‍ക്കിടയിലൂടെ അപ്പന്റെ കൈ പിടിച്ച് പുത്തുക്കാവ് താലപ്പൊലിയിലേയ്ക്ക് നടന്നു കയറുമ്പോള്‍ ചെണ്ടയിലാഞ്ഞുപതിക്കുന്ന കോലുകള്‍ക്കും ഇടക്കിടെ മുകളിലേയ്ക്കുയരുന്ന കൊമ്പുകള്‍ക്കുമപ്പുറത്ത് നെറ്റിപ്പട്ടമണിഞ്ഞ്, മുറം പോലുള്ള ചെവികളാട്ടി പ്രൗഢിയില്‍ നിരന്നുനില്‍ക്കുന്ന കൊമ്പന്‍മാരുടെ രൂപമാണ് എന്റെ മനസ്സിലെ ആദ്യത്തെ ആനയോര്‍മ്മ! താലപ്പൊലി കഴിഞ്ഞ് ചിറയിലെ വെള്ളത്തില്‍ ചരിഞ്ഞുകിടന്ന് കുളിക്കുന്ന ആനയുടെ ചിത്രവും അനുബന്ധമായുണ്ട്. ഉരച്ചു കഴുകുന്ന പാപ്പാന്‍മാര്‍ക്ക് സഹായമെന്നവണ്ണം ഇടയ്ക്കിടെ തുമ്പിയുയര്‍ത്തി വെള്ളം ചീറ്റിച്ചു കൊടുക്കുന്നത് കാണാന്‍ കൂടുതല്‍നേരം നില്‍ക്കാന്‍ സമ്മതിക്കാത്തതിനുള്ള പിണക്കത്തിനിടയിലും ആനക്കിത്രേം കറുപ്പുണ്ടെന്ന് അന്നാണ് മനസ്സിലായത്. അതു വരെ ഉള്ളിലുണ്ടായിരുന്നത് ചെമ്മണ്ണു നിറത്തിലുള്ള ആനയായിരുന്നു.

ഒന്നില്‍ പഠിക്കുമ്പോളാണ് ആനയെ വരച്ചു തുടങ്ങിയത്. വീട്ടുപണികളില്‍ സഹായിക്കാനുണ്ടായിരുന്ന ബാലേട്ടനായിരുന്നു ഗുരു. പശുവിന് പരുത്തിക്കുരു അരയ്ക്കുന്നതിനിടയില്‍ തണ്ടികയുടെ തറയില്‍ ബാലേട്ടന്‍ ആനയെ വരയ്ക്കും. ഞാനത് നോക്കി സ്‌ളേറ്റിലും പിന്നെ വീടിന്റെ ഇറയത്തും വര തുടങ്ങും. രണ്ടാം ക്ലാസിലായപ്പോള്‍ പെന്‍സിലുകൊണ്ടും കരിക്കട്ടകൊണ്ടും ചുവരിലായി വര. മെയിന്‍ വിഷയം ആന തന്നെ! അമ്മാമ്മയുടെ വക നല്ല ഒന്നാംതരം ചീത്ത കേള്‍ക്കാം. എന്നാലും ആനയെ വരയ്ക്കാനുള്ള എന്റെ കഴിവിന് ഇത്തിരി അംഗീകാരങ്ങളൊക്കെ കിട്ടിയിരുന്നു.

എഴുന്നെള്ളിപ്പിനു കൊണ്ടുവന്ന ആനയെ എളുപ്പവഴി തെരഞ്ഞെടുത്ത് കൊയ്ത്തു കഴിഞ്ഞ പാടത്തുകൂടെ പാപ്പാന്‍ നടത്തിയതും കാല് ചേറില്‍ പുതഞ്ഞ് നടക്കാന്‍ പ്രയാസപ്പെട്ട ആന ചിഹ്‌നം വിളിച്ചതും കണ്ടുനിന്ന ആളുകള്‍  'ആനയിടഞ്ഞേ.....' എന്നലറിക്കൊണ്ടോടിയതും ഒരു ദിവസം സ്‌കൂളുവിട്ട് വരുന്ന വഴിയിലായിരുന്നു. അത് രണ്ടാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോളാണ്. അന്നാണ് മുഴുനീളത്തിലൊരു ചിഹ്‌നം വിളി കേട്ടതും.

അക്കൊല്ലം തന്നെയാണ് തറവാടു ഭാഗം വച്ചത്. പിന്നെ കുറേ മാസങ്ങള്‍ അമ്മവീട്ടിലായിരുന്നു. അവിടെയെങ്ങും ആനകളെ കണ്ടിട്ടേയില്ല. പിന്നെ, മനക്കുളങ്ങരയിലേയ്ക്ക് താമസം മാറ്റി. അവിടെ അമ്പലവും ഉത്‌സവവുമൊക്കെയുണ്ടെങ്കിലും ആനകളില്ലായിരുന്നു. കാവടിയും കലാപരിപാടികളും ആനകള്‍ക്കു പകരമാവില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ആശ്വാസമായി കൊല്ലം തോറും മുടങ്ങാതെ പുത്തുക്കാവില്‍നിന്ന് പറയെടുക്കാന്‍ ആന വരും. ശംഖുവിളിക്കു പിറകേ വെളിച്ചപ്പാടിന്റെ അരമണിയുടേയും ചിലമ്പിന്റേയും ശബ്ദമെത്തും. ചെവി വട്ടം പിടിച്ചിരിക്കുന്നത് മറ്റൊരു ശബ്ദത്തിനായാണ്, ആനയുടെ ചങ്ങലകിലുക്കത്തിനായി!. വേലിക്കരികിലെ സ്ഥിരം വീക്ഷണകേന്ദ്രത്തില്‍ കണ്ണും കാതും കൂര്‍പ്പിച്ചുനില്‍ക്കുമ്പോള്‍ കാണാം.. കുത്തുവിളക്കിനും ചെണ്ടയുടെ താളത്തിനും പുറകില്‍ കറുപ്പില്‍ കടഞ്ഞെടുത്ത്, സൗന്ദര്യവും കരുത്തും സമം യോജിപ്പിച്ച വിസ്മയം! ചെവികളാട്ടി, താളത്തില്‍ നടന്ന് അവനിങ്ങടുത്തുവരുമ്പോള്‍ മനസ്സ് വേറൊരു ലോകത്തായിരിക്കും.

പറയെടുപ്പ് കഴിഞ്ഞ് ആനപോയാല്‍ റോഡിനു സമാന്തരമായി പോകുന്ന കനാലിന്റെ തിണ്ടില്‍ വട്ടത്തില്‍ കുഴികള്‍ കാണാം. ആനയുടെ നടന്നുപോക്കിന്റെ ബാക്കിപത്രങ്ങളാണ്.. കാല്‍പ്പാടുകള്‍. മഴ പെയ്താല്‍ അതില്‍ വെള്ളം കെട്ടിനില്‍ക്കും. അതില്‍ താമസമാക്കിയ തവളക്കുട്ടികളെ കാലുകൊണ്ട് ഒറ്റത്തട്ടിന് തെറിപ്പിക്കലും ഈര്‍ക്കില്‍ കുരുക്കിട്ടു പിടിക്കലും അന്നത്തെ നേരംപോക്കുകളായിരുന്നു.

ആനകളെക്കുറിച്ച് കേട്ടും കണ്ടും വായിച്ചും കൂടുതല്‍ അറിഞ്ഞുകൊണ്ടിരുന്ന അപ്പര്‍ പ്രൈമറി കാലഘട്ടത്തിലാണ് 'ബ്യൂട്ടിഫുള്‍ പീപ്പിള്‍' കാണാന്‍ പോയത്. വായിച്ചുമാത്രം അറിഞ്ഞിരുന്ന ആഫ്രിക്കന്‍ ആനകളെ ദൃശ്യമായി കണ്ടത് അപ്പോള്‍ മാത്രം. ഒറ്റ നോട്ടത്തില്‍ ഇഷ്ടപ്പെട്ടില്ല. പക്ഷേ, ചെവിയ്ക്ക് അന്നേ കൊടുത്തു നമ്മുടെ ആനകളേക്കാള്‍ മാര്‍ക്ക്. ഏതോ മരത്തിന്റെ കായകള്‍ തിന്ന് ഫിറ്റായ ആനകളെ ആ ചലച്ചിത്രത്തില്‍ കണ്ടത് ഇന്നും ഓര്‍മ്മയുണ്ട്.

ഹൈസ്‌കൂളില്‍ മലയാളം ക്ലാസ്സില്‍ മഹാഭാരതയുദ്ധത്തിനിടയില്‍ ഭഗദത്തന്റെ ആനയെക്കുറിച്ചുള്ള വിവരണമുണ്ട്. ദിക്കുകള്‍ നടുങ്ങുന്ന ചിഹ്‌നം വിളിച്ച് പാണ്ഢവപക്ഷത്തെ തേരുകള്‍ തകര്‍ത്തെറിഞ്ഞു മുന്നേറുന്ന ആന. ഭീമനതിനെ വധിക്കുമെങ്കിലും ഹൃദയത്തിലിന്നും ആ യുദ്ധവീരന്‍ ചിഹ്‌നം വിളി കേള്‍ക്കാം. ഒപ്പം അശ്വത്ഥാത്മാവിനു പകരം വധിക്കപ്പെടേണ്ടി വന്ന ആ പേരുള്ള ആനയുടെ രോദനവും.

മൈസൂരിലേയ്ക്കുള്ള യാത്രാമദ്ധേയാണ് ആദ്യമായി കാട്ടാനകളെ കണ്ടത്. റോഡ് നിറഞ്ഞ് നില്‍ക്കുകയായിരുന്നു രണ്ട് കൊമ്പന്‍മാരും പിന്നെ പിടികളും കുട്ടികളുമൊക്കെയായി ഇരുപതിരുപത്തഞ്ചോളം വരുന്ന കൂട്ടം. പുല്ലു വലിച്ച് മേലുതട്ടിക്കുടഞ്ഞ് ചെമ്മണ്ണുനിറത്തിലായിരുന്നു എല്ലാം. ബസ്സിന്റെ ഗ്ലാസുകള്‍ക്ക് പുറകില്‍ ശ്വാസമടക്കിപ്പിടിച്ചിരുന്ന ഞങ്ങള്‍ക്കു തൊട്ടടുടുത്തുകൂടെ വളരെ പതുക്കെ അവ കാട്ടിലേയ്ക്ക നടന്നു കയറി. ചെറിയ കുട്ടികള്‍ക്കു ചുറ്റും വലയം തീര്‍ത്ത്, തണുപ്പും തണലും മൂടിയ കാനനത്തിന്റെ ഇരുളിലേയ്ക്ക് നടന്നു മറയുന്ന ആ ആനക്കൂട്ടം ജീവിതത്തില്‍ കണ്ട ഏറ്റവും മനോഹര ദൃശ്യങ്ങളിലൊന്നാണ്.

ആനയെ തൊടുക, ആനയുടെ കാലിനിടയിലൂടെ അപ്പുറത്തു കടക്കുക, ആനപ്പുറത്തു കയറുക തുടങ്ങിയ വീരശൂരപരാക്രമങ്ങള്‍ക്കായി എത്ര കൊല്ലം കാത്തിരുന്നു. ചുവപ്പു കലര്‍ന്ന ആനക്കണ്ണുകളില്‍ അലസതയോ നിര്‍വ്വികാരതയോ ആണ് അന്ന് തോന്നിയിരുന്നത്. അതുകൊണ്ടുതന്നെ ഇപ്പറഞ്ഞ പരാക്രമങ്ങളിലൊന്നും ഒരു കീഴടക്കലിന്റെ മനസ്സുഖം കിട്ടിയിട്ടുമില്ല. മറിച്ച് 'ഞാന്‍ കാലു പൊക്കിത്തന്നില്ലെങ്കില്‍ നീ ഒരുപാട് കേറിയേനെ' എന്ന് ഒരു ഭാവമാണ് ആനയില്‍ ഉണ്ടായതെന്നു തോന്നുന്നു.

ഇടഞ്ഞുനില്‍ക്കുന്ന ഒരു കൊമ്പനെ കണ്ടത് ഒരു ക്ഷേത്രമതില്‍ക്കെട്ടിന് പുറത്താണ്. കൊടുങ്ങല്ലൂരില്‍. ഒരു നാടകം ബുക്കു ചെയ്യാനിറങ്ങിയതായിരുന്നു, ആറേഴുപേരുള്ള സംഘത്തില്‍. അപ്പോളാണ് ഇഷ്ട കക്ഷികളില്‍ പെട്ടൊരാള്‍ മദം പൊട്ടി അവിടെ തളയ്ക്കപ്പെട്ട വിശേഷമറിഞ്ഞത്. ഒരാഴ്ചയോളമായി ഒരാളെപ്പോലുമടുപ്പിക്കാതെ പൊടി വാരിപ്പുശി, തലയും തുമ്പിയുമാട്ടി, ഉച്ചത്തില്‍ ശ്വാസം വലിച്ചുവിട്ട് നില്‍ക്കുകയാണ് ഒരു കിടിലന്‍ ആന. പിണ്ടത്തിന്റെ ഗന്ധവും ഒടിച്ചുമടക്കിയിട്ടിരിക്കുന്ന തെങ്ങോലകളും രംഗത്തിന് മാറ്റുകൂട്ടുന്നുണ്ട്. ആ രൗദ്രസൗന്ദര്യം എനിക്ക ങ്ങു പിടിച്ചു. തലേന്ന്, വെള്ളം കൊടുക്കാന്‍ ചെന്ന പാപ്പാനെ ഓലമടല്‍ കൊണ്ടടിച്ചെത്രേ. കരുതിയിരുന്നതു കൊണ്ട് മേലു കൊണ്ടില്ല. 'മൂന്നു പേരെ പലപ്പോഴായി പൂശിയവനാ..' തുടങ്ങിയ കമന്റുകളുമായി പത്തമ്പതുപേര്‍ ചുറ്റുമുണ്ട്. ആസ്വാദനത്തിന്റെ പരകോടിയില്‍ നില്‍ക്കുമ്പോളാണ് ഞങ്ങളുടെ കൂട്ടത്തിലെ ലീഢര്‍ക്കു ഒരു പൂതിയിളകിയത്. ആനയ്ക്ക് പഴം കൊടുക്കണം! വീര്യം കൂട്ടുന്ന സാധനം അകത്തുള്ളതുകൊണ്ടും അങ്ങേരുടെ സ്വഭാവം ശരിക്കറിയാവുന്നതുകൊണ്ടും ആളെ തടഞ്ഞുനിറുത്താന്‍ വാക്കുകൊണ്ടുള്ള പാഴ്ശ്രമങ്ങളേ ഉണ്ടായുള്ളൂ. തൊട്ടടുത്ത കടയില്‍നിന്നു വാങ്ങിയ ഒരു ചെറിയ കുല പഴം ആനയ്ക്ക് തൊട്ടടുത്തുചെന്ന് അങ്ങേര് കൂളായി ആനയ്ക്കു കൊടുത്തു. ആന അത് കൂള്‍ കൂളായി വാങ്ങിക്കഴിക്കുകയും ചെയ്തു. മദിച്ചു വരുന്ന ആനയ്ക്കുനേരെ ആക്രോശിച്ചുകൊണ്ടു നടന്നടുത്ത ഭീമനെപ്പറ്റി രണ്ടാമൂഴത്തില്‍ വായിച്ചിരുന്നു. അതിന്റെ ആവര്‍ത്തനമല്ലേ എന്നൊക്കെ ചിന്തിക്കുന്നതിനേക്കാള്‍ ഒരു ദീര്‍ഘനിശ്വാസം വിടാനാണു തോന്നിയത്. എന്തൊരു മണ്ടത്തരമായിരുന്നു എന്നും, ഒരു നിലയ്ക്കും അതനുവദിക്കരുതായിരുന്നെന്നും ഇപ്പോള്‍ തോന്നാറുണ്ട്. ആന പഴത്തില്‍ മയങ്ങിയില്ലായിരുന്നെങ്കില്‍? പക്ഷേ ധൈര്യത്തിനെ മാനിക്കുന്ന വീരന്റെ ചിത്രമാണു മനസ്സിലിന്നുമുള്ളത്.

നന്ദിക്കരയിലെ തടിമില്ലില്‍ ഒരാനയുണ്ടായിരുന്നു. ആന തടിപിടിക്കുന്നത് കാണുന്നതിനുവേണ്ടി മാത്രം അവിടെ ബസിറങ്ങിയിട്ടുണ്ട്. ഒരു കാഴ്ച തന്നെയാണത്. തടിയില്‍ കുരുക്കിയ കയറിന്റെ അറ്റം കടിച്ചുപിടിച്ച് തുമ്പിക്കൈയുടെ സഹായത്തോടെ അവന്‍ ലോറിയിലേയ്ക്കു വലിച്ചടുപ്പിക്കും. പിന്നെ മസ്തകം കൊണ്ട് തള്ളിക്കയറ്റും. ഇപ്പോളവിടെ ക്രെയിന്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

പൂരക്കാലമെത്തിയാല്‍, ആനയെ ജീവശ്വാസമായി കൊണ്ടുനടക്കുന്ന തൃശൂര്‍ക്കാരുടെ കൂടി ആനവിശേഷങ്ങളുടെ നീണ്ടകഥകള്‍ കേള്‍ക്കും. കവളപ്പാറക്കൊമ്പനും ഗുരുവായൂര്‍ കേശവനും മുതല്‍ ശിവസുന്ദറും പരമേശ്വരനും പത്മനാഭനും വരെ കഥാപാത്രങ്ങളായി അരങ്ങുതകര്‍ക്കും. പൂരം കാണലെന്നാല്‍ ആനയെക്കാണലും കൂടിയാണെന്ന് ഉറപ്പിച്ചത് തൃശൂര്‍ പൂരം കാണാന്‍ പോയിത്തുടങ്ങിയ നാളുകളിലാണ്.

ആനകളുടെ ഏക്കത്തുകയില്‍ റെക്കോഡ് സ്ഥാപിക്കുന്ന സമീപപ്രദേശങ്ങളിലെ സകലപൂരങ്ങളും ഏറ്റവുമധികം ആനകളെ ഒരുമിച്ച് എഴുന്നെള്ളിക്കുന്നത് കാണാവുന്ന സര്‍വ്വദേവീദേവ സംഗമമായ ആറാട്ടു പുഴ പൂരവും കളിഞ്ഞാണ് പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം വരുന്നത്.

പൂരത്തലേന്ന് ചമയങ്ങളും കണ്ടിറങ്ങിയാല്‍ പിന്നെ കൊമ്പന്‍മാരെ കാണാന്‍ പോക്കായി. കുളിയും കഴിഞ്ഞ് സുന്ദരന്‍മാരായി അവരിങ്ങനെ വിശ്രമിക്കുന്നുണ്ടാവും. തൊട്ടടുത്തു കാണാനും തൊട്ടു നോക്കാനുമൊക്കെയായി ചുറ്റുമൊരുപാടാളുകളും. കഴുത്തില്‍ തൂങ്ങുന്ന ചങ്ങലയിലെ പേരെഴുതിയ ലോക്കറ്റില്‍ നോക്കി ആനയെ തിരിച്ചറിയുന്ന ഭൂരിഭാഗത്തിനിടയില്‍ ഏതിരുളിലും ഉയരവും എടുപ്പും പ്രകൃതവും നോക്കി ഓരോ ആനയേയും തിരിച്ചറിയുന്ന ഉഗ്രന്‍ ആനപ്രേമികളുമുണ്ടാവും. അങ്ങനെയുള്ള ഒരാളെ തപ്പിപ്പിടിച്ച് ഒന്ന് സോപ്പിട്ടാല്‍ ഒന്നാതരം വിവരണം കിട്ടും.

പൂരത്തിന് ആനകളുടെ ബഹളമാണ്. രാവിലെ മുതല്‍ ചെറു പൂരങ്ങള്‍ വന്നു തുടങ്ങും. അത് കണ്ട് ആവേശത്തിലായിത്തുടങ്ങുമ്പോള്‍ പാറമേക്കാവിന്റെ മുന്നില്‍, വെയിലില്‍ വെട്ടിത്തിളങ്ങുന്ന നെറ്റിപ്പട്ടങ്ങളണിഞ്ഞ് മേളത്തിനനുസരിച്ച് വട്ടത്തില്‍ വീശി നിശ്ചലമാകുന്ന ആലവട്ടങ്ങള്‍ക്കും വെണ്‍ചാമരങ്ങള്‍ക്കും മോഹനമായ പട്ടുകുടകള്‍ക്കും കീഴെ ചെവികളാട്ടി താളം പിടിച്ച് പതിനഞ്ചാനകള്‍! എത്ര മനോഹരമായ കാഴ്ച യാണെന്നോ. അപ്പോള്‍ പരസ്പരം മുട്ടിയുരുമ്മി മഠത്തില്‍ വരവിന്റെ താളത്തില്‍ തിരുവമ്പാടിയുടെ ആനകള്‍ ശ്രീമൂലസ്ഥാനത്തേയ്ക്ക് നീങ്ങുന്നുണ്ടാവും.

ഇലഞ്ഞിത്തറമേളം കഴിഞ്ഞ് തെക്കോട്ടിറങ്ങി പാറമേക്കാവിലമ്മയുടെ ആനകള്‍ അമ്പലത്തിന് അഭിമുഖമായി നില്‍ക്കുമ്പോള്‍ ലക്ഷക്കണക്കിന് കണ്ണുകള്‍ തെക്കേ ഗോപുരവാതിലിലായിരിക്കും.  തിരുവമ്പാടിയുടെ തിടമ്പണിഞ്ഞ കൊമ്പന്‍ ഗോപുരവാതില്‍ കടന്നുവരുമ്പോള്‍ എങ്ങിനെ ആര്‍പ്പുവിളിക്കാതിരിക്കാന്‍ തോന്നും!
അസ്തമയസൂര്യന്റെ ശോഭയ്ക്കുകീഴെ, ആര്‍ത്തുവിളിക്കുന്ന ജനലക്ഷങ്ങള്‍ക്കിടയില്‍ അഭിമുഖമായിനിന്ന് കുടമാറ്റം നടത്തുന്ന മുപ്പത് കൊമ്പന്‍മാര്‍. ഈ മനോഹരദൃശ്യത്തിനു പകരം വെയ്ക്കാന്‍ എന്തുണ്ട്.

ഒരു കൊല്ലം പകല്‍പ്പൂരത്തിനിടയില്‍ കൂട്ടാനയുടെ തട്ടുകൊണ്ടു വിരണ്ട് ഒരു കൊമ്പന്‍ ഓടിയതും 'ചാടരുത്' എന്ന പാപ്പാന്‍മാരുടെ വിളിച്ചുപറയലുകള്‍ക്ക് ചെവി കൊടുക്കാതെ ഒരു വീരന്‍ താഴെക്കു ചാടിയതും ഓര്‍മ്മയുണ്ട്. കൃത്യമായി ലാന്‍ഡ് ചെയ്ത അങ്ങേര്‍ക്ക്പുറകേ മുകളിലിരുന്ന മറ്റൊരുവനും ചാടി. ഓടുന്ന ആനയുടെ പിന്‍കാലില്‍ തട്ടി വന്നുവീണത് കൃത്യം മുന്‍കാലിനു ചുവട്ടില്‍! നടുങ്ങിപ്പോയ ഞങ്ങള്‍ക്ക് അവിശ്വസനീയതയുടെ ഒരു രംഗം നല്‍കാനെന്നവണ്ണം ആന അയാളെ ചവിട്ടാതെ കാല് മാറ്റിവച്ച് നീങ്ങിപ്പോയി. സവിശേഷ ബുദ്ധിയുള്ള ഒരു ജീവിക്കുമാത്രം ചെയ്യാവുന്ന ഒരു കാര്യം. ആനയ്ക്ക് ഹൃദയത്തില്‍ ഒരു ഗ്രേസ് മാര്‍ക്ക് കൂടി നല്‍കി.

രണ്ടു മൂന്നു വര്‍ഷം മുന്‍പ് നിരന്നുനില്‍ക്കുന്ന ആനകളെ ഫ്രെയിമിലാക്കുമ്പോളാണ് കഷ്ടി ഒന്നര മീറ്റര്‍ അപ്പുറത്തു നിന്ന കൊമ്പന്‍ എന്റെ നേരെ തിരിഞ്ഞത്. ഓടി മാറുന്നതിനിടയില്‍ കണ്ടു, പതിനഞ്ചാനയും തിരിഞ്ഞു കഴിഞ്ഞു. അങ്ങേയറ്റത്തുനിന്ന ഒരാന പെട്ടെന്നു വിരണ്ടു തിരിഞ്ഞതിന്റെ തുടര്‍ച്ചയായിരുന്നു എല്ലാം. അന്നോടി മാറുന്നതിനിടയില്‍ എവിടെയോ തട്ടി വീണിട്ടും ചാടിയെണീറ്റ് ഞാന്‍ രണ്ടുമൂന്നു പടങ്ങളെടുത്തു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആനയ്ക്ക് തിരിയാന്‍ കഴിയുമെന്നും വളരെ വേഗത്തില്‍ ആനകള്‍ക്ക് നീങ്ങാന്‍ കഴിയുമെന്നും അന്നറിഞ്ഞു.

ആന മദിച്ചോടി, ആന ഇടഞ്ഞു തുടങ്ങിയ വാര്‍ത്തകള്‍ പണ്ടു കാലത്ത് ഒരുപാടു വായിച്ചതായി ഓര്‍മ്മയില്ല. ഒരുപക്ഷേ ഇത്രയും വാര്‍ത്താ വിനിമയ സൗകര്യം അന്നില്ലാത്തതിനാലാവണം. പക്ഷേ, ഇപ്പോള്‍ ചാനലായ ചാനലുകളിലും ഇന്റര്‍നെറ്റിലും പത്രങ്ങളിലുമെല്ലാം ചേറ്റുവയിലും ഇരിങ്ങാലക്കുടയിലും മറ്റു പലയിടങ്ങളിലും ആനകള്‍ അഴിച്ചുവിട്ട അക്രമങ്ങള്‍ നിരനിരയായി കാണാം. ഇതെല്ലാം കണ്ടും കേട്ടും മനസ്സിലെ ആരാധന പേടിയിലേയ്ക്ക് വഴി മാറിയോ എന്നൊരു സംശയം. ആനയുടെ നിസ്സംഗത പ്രതിഫലിപ്പിച്ചിരുന്ന ചുവന്ന കണ്ണുകളില്‍ ഇപ്പോള്‍ തെളിയുന്നത് ക്രൗര്യമാണോ?

പറ്റാവുന്നതില്‍ കൂടുതല്‍ പണിയെടുപ്പിക്കപ്പെട്ട്, വിശ്രമം കിട്ടാതെ, ചുട്ടുപൊള്ളുന്ന വെയിലത്ത് ടാറിലൂടെ കിലോമീറ്ററുകള്‍ നടത്തപ്പെട്ട്, ഒരു യന്ത്രം കണക്കെ കഴിയേണ്ടി വരുമ്പോള്‍ ജീവനുണ്ടായിപ്പോയതിനാല്‍ ചില സമയങ്ങളില്‍ ആനകള്‍ പ്രതികരിച്ചു പോകുന്നതാവണം.

കൊമ്പുകള്‍ക്കും തുമ്പിക്കുമിടയില്‍ പനമ്പട്ടയും പിടിച്ച് റോഡിലൂടെ നടന്നുവരുന്ന ആനയെക്കാണുമ്പോള്‍ ഇപ്പോള്‍ ആദ്യമുയരുന്നത് പേടിയാണോ? അല്ല.. അത് ആരാധനയും ആദരവും സൗന്ദര്യവും ധൈര്യവുമെല്ലാം കലര്‍ന്ന ഒരു പ്രത്യേക അവസ്ഥയാണ്.. ആനയെന്ന വികാരമാണ്!





14 comments:

Arun Kumar Pillai said...

will read it. :) mark cheythu vekkunnu

Pradeep said...

അനി...ഗംഭീര എഴുത്ത്. ആനയോടുള്ള ഇഷ്ടവും സൂഷ്മ നിരീക്ഷണവും ഒക്കെ എഴുത്തിലുടനീളം പ്രതിഭലിച്ചിരിക്കുന്നു.നല്ല വിവരണം.എനിക്കിഷ്ടമായി. കാര്യങ്ങള്‍ വിവരിക്കുന്നതിലുള്ള ആ കൈയൊതുക്കം അസാധ്യം

animeshxavier said...

Thanks Pradeep,
കണ്ണന്‍ .. വായിച്ചിട്ട് പറയൂ.

ajith said...

മ്മിണി വല്യ ഒരാനക്കഥ. വായിക്കാനും രസം.

Kalavallabhan said...

ഈ ആനക്കാര്യത്തിലൊരു പടം കൂടിയുണ്ടായിരുന്നെങ്കിൽ സംഗതി പൊടി പൂരമാകുമായിരുന്നു.

animeshxavier said...

നന്ദി..Ajith
Kalavallabhan, പടം.. അത് ശരിയാ. നല്ല നിര്‍ദ്ദേശം. ഞാന്‍ നോക്കട്ടെ.

ദിവാരേട്ടN said...

നല്ല എഴുത്ത്. ദിവാരേട്ടന് ഇഷ്ടായി ...

animeshxavier said...

ദിവാരേട്ടാ.. നന്ദി.
ഇനീം ഈ വഴി വരണം.

vava said...

Valre nannayitundu. Onnu randu karyangal vittu poyi eenu thonnunnu.Manakkulangarayil kanda ana Thattanmarude ambalathilekku varunna anayalle? Pinne AAnauyude vedana eettavum adikam panku vachathu viloppilliyude SAHYANTE MAKAN anu.Athine kurichum pradipadikkamayirunnu.
vava

Shyam said...

Aniyettaa... Abinandhanangal..Oru Aanayodappom kurey nal jeevicha pratheethi janippichu ee lekhanam.. koodathey thrisuur poorathinteyum matu poorangaludeyum cheru vivaranagal vayanakku rasam pakarnnu...kooduthal pratheekshichukondu..shameer(Shyam)

animeshxavier said...

Thanks Shameer.

rameshkamyakam said...

you have an extra brilliance in narration.thank you for the feelings and emotions shared.expecting more...thank you.

പ്രവീണ്‍ ശേഖര്‍ said...

ആന വിശേഷം കലക്കി കേട്ടോ...ആശംസകള്‍

Sangeeth Nagmurali said...

ഒരു സദ്യ കഴിച്ച സുന്ദരമായ അനുഭവമാണ് ഈ ആന വിശേഷം ....