Powered By Blogger

Saturday, February 21, 2015

പേരെഴുതിയ കുപ്പായം.

എണ്പത്തിആറിൽ  അഞ്ചര അടിയിൽ താഴെ പൊക്കമുള്ള മറഡോണ അർജന്റീനയ്ക്കു ലോകകപ്പു നേടിക്കൊടുക്കുമ്പോൾ അദ്ദേഹത്തിന്റെ കുപ്പായത്തിൽ മറഡോണ എന്ന പേര് ഉണ്ടായിരുന്നില്ല. 10 എന്നൊരു നമ്പർ മാത്രം. തമിഴ്നാട്ടീന്നു വെട്ടാൻ കൊണ്ട് വരുന്ന മൂരികളുടെ ചന്തിക്കു 'ഋ'കാരം പോലെ ആകൃതിയിൽ കമ്പി പഴുപ്പിച്ചു വച്ച് ചാപ്പ കുത്തിയ പോലുള്ള ആ പത്താം നമ്പർ വച്ചായിരുന്നു അങ്ങേരെ ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നത് . അർജന്റീനയുടെ പത്ത് മറഡോണ, ബെല്ജിയത്ത്തിന്റെ പത്ത് - ഷിഫോ.. അങ്ങിനെ, അങ്ങിനെ. 

അതിനും കൊല്ലങ്ങൾക്ക് മുമ്പ്, കനാല്ത്തിണ്ടിലൂടെ സ്കൂളിലേയ്ക്കുള്ള വാക്ക് & ടാക്ക് യാത്രയിൽ കനാൽ വെള്ളത്തിലൂടെ തിമിംഗലം വല്ലോം വരുന്നുണ്ടോ എന്ന ഭാവേന സൂക്ഷ്മ നിരീക്ഷണം നടത്തുന്ന , കഞ്ഞിക്കലത്തിനടിയിൽ കരിക്കട്ട വച്ച് വരച്ച പോലത്തെ നിറവും അഞ്ചടിയിൽ താഴെ പൊക്കവും മടക്കിക്കുത്തിയ കൈലിയും കഷ്ടപ്പെട്ട് പിരിച്ചു വച്ച മുള്ളൻ മീശയും ചോരക്കണ്ണ്കളും മോടി പിടിപ്പിച്ച ദി ഗ്രേറ്റ് അപ്പുട്ടേട്ടൻ എന്ന പ്രസ്ഥാനം (റെഫർ 'കർക്കട ചെകുത്താൻ' - കൊടകരപുരാണം - വിശാലമനസ്കൻ ) ഒരു ദിവസം എന്റെ കണ്ണു തള്ളുന്ന ഒരു കാഴ്ച സമ്മാനിച്ചു. ഇട്ടിരിക്കുന്ന സാന്ഡോ ബനിയനിൽ എന്തോ എഴുതിയിരിക്കുന്നു! ഹാപ്പി എന്ന് ഗോൾഡ്‌ ലെറ്ററിൽ വളചെഴുതിയ ഫോറിൻ ടീ ഷർട്ടുകൾ ഗൾഫുകാരുടെ വീട്ടീന്ന് വരുന്ന സമപ്രായക്കാരോട് കുശുമ്പും കുന്നായ്മയും നിറയ്ക്കുന്ന കാലമാണ്. ഞാൻ കൗതുകകുതൂഹലനായി. അടുത്തെത്തുംതോറും അക്ഷരങ്ങൾ തെളിഞ്ഞു വന്നു.

"കൊടകര അപ്പുക്കുട്ടൻ
കാവടി ബാലൻസ് "

അമ്മമ്മോ, തകർത്തു. ഞാൻ മനസ്സിൽ മൊഴിഞ്ഞു.

ധൻസ് ആർട്സിന്റെ അക്ഷരങ്ങളാണല്ലോ എന്ന് മനസ്സിൽ പറയേം ചെയ്തു.
കൊല്ലങ്ങൾ കഴിഞ്ഞു, ആരൊക്കെ അടുത്ത ദിവസം ഈ നമ്പറിൽ ഇന്നുണ്ടാവും നാളെ ഇല്ലാണ്ടാവും എന്നൊക്കെ അറിയാത്ത അവസ്ഥ ഇല്ലാതിരിക്കാനാണോ പേര് വിളിച്ചു തെറി പറയാനാനോ അതോ ചുവപ്പ് / മഞ്ഞ കാർഡു കാണിക്കാനോ ഗുമ്മില്ലാത്തോണ്ടാണോ എന്നറിയില്ല, കളിക്കാരുടെ ജെഴ്സികളിൽ പേരടിച്ചു വന്നു.വെള്ളക്കുപ്പായത്തീന്നു കളർ ഡ്രെസിലേയ്ക്കു ഏകദിനം ട്രാന്സ്ഫോം ചെയ്തപ്പോൾ ക്രിക്കറ്റ് കളിക്കാരുടെ ജേഴ്സിയിലും പേരു വന്നു.

ഉള്ള ജേഴ്സി ഊരി അതിന്റെ നമ്പറിനു മുകളിൽ വെളുത്ത തുണിക്കഷണത്തിൽ വേറെ നമ്പര് എഴുതീട്ട് വേണം സബ്സ്ടിട്യൂട്ടിനു ഇറങ്ങാൻ എന്ന അവസ്ഥയുള്ള ടീമുമായി ആലുവ അത്താണി ഗ്രൗണ്ടിൽ സെവൻസ് കളിക്കാൻ പോയപ്പോൾ എതിര് ടീം രാജേഷ്, മെൽവിൻ എന്നൊക്കെ പേരുള്ള കുപ്പായം ഇട്ടു വന്നത് കണ്ട് അന്തിച്ചു നിന്നിട്ടുണ്ട്. പകുതി കളി അപ്പ തന്നെ തോറ്റു. ഇന്നിപ്പോ നാട്ടിലെ സമഭാവന കണ്‍സ്റ്റ്രക്ഷൻസ് സ്പോണ്‍സർ ചെയ്യുന്ന ടെന്നീസ് ബോൾ വച്ച് ക്രിക്കറ്റ് കളിക്കുന്ന ടീമിന് വരെ ഉണ്ട് ജേഴ്സിയിൽ സ്വന്തം പേര് !

"ടെൻ എന്ന് അക്കത്തിലും അക്ഷരത്തിലും എഴുതീത് ഈ ദുൽക്കർ എന്ന കളിക്കാരന് മാത്രേ ഉള്ളൂ?" എന്ന് നമ്മുടെ സാക്ഷാൽ സച്ചിൻ 'TEN ദുല്ക്കരി'ന്റെ ജേഴ്സി കണ്ട് അടുത്ത വീട്ടിലെ ഓമനേച്ചി ചോദിച്ചത് പിന്നെ ഞാൻ ഓർത്തത് 1983 സിനിമയിലെ "എനിക്കീ ഹിന്ദി സിനിമാ നടന്മാരെ ഒന്നും അറിയില്ല" എന്ന സച്ചിന്റെ പടം കണ്ടിട്ട് പറയുന്ന ഡയലോഗ് കേട്ടപ്പോളാണ്.
ഇപ്പോപ്പിന്നെ സർവ്വത്ര സ്ഥലത്തും കുപ്പായത്തീ പേരായി. വെല്ലോന്റെ പേരുള്ള കുപ്പായം പോസിലണിഞ്ഞു നടക്കാൻ ആര്ക്കും മടിയില്ലാതുമായി. എന്റെ മക്കളിൽ ഒരുത്തൻ അർജന്റീനയുടെ മെസ്സിയും മറ്റവൻ ബാർസയുടെ മെസ്സിയുമാണ്!

ഇന്ത്യയുടെ പ്രധാനമന്ത്രി പേരെഴുതിയ കുപ്പായം ഇട്ടപ്പോൾ, പിന്നെ അതൂരി ലേലത്തിനു വച്ചപ്പോൾ വലിയ പ്രശ്നമൊന്നും തോന്നിയില്ല. പക്ഷേ, സെല്ഫ് മാർക്കട്ടിങ്ങിനു കിടിലോൽക്കിടിലൻ ഐഡിയ കണ്ടു പിടിച്ച അപ്പുട്ടേട്ടനെ ഓര്മ്മ വന്നു. കാലത്തിനും മുമ്പേ സഞ്ചരിച്ച ആ ക്രാന്തദർശിയെ  ഇക്കാര്യത്തിലെങ്കിലും എങ്ങിനെ മറക്കും! ഒപ്പം ആ രംഗത്തിനു എന്നോടൊപ്പം സാക്ഷിയായ അന്നത്തെ ഒരു സഹ നടപ്പുകാരനുമായുള്ള സംഭാഷണവും ഓര്മ്മ വന്നു.

"ആ ബനിയന്മേ എഴുത്യേക്കണതു .... അപ്പുക്കുട്ടൻ...ന്നല്ലേ? അതാരാ? "

"അത് .. മനസിലായില്ലേ, ആ ചേട്ടൻ തന്നെ.അതിന്റെ അടീൽ കണ്ടില്ലേ - കാവടി ബാലന്സ് - ന്ന്. ആള് പൊരിഞ്ഞ കാവട്യാട്ടല്ലേ."

"അതിന് അയാൾടെ പേര് കർക്കടം ന്നല്ലേ? കർക്കട ചെകുത്താൻ"

"ശ്..
അതയാള്ടേ കുറ്റപ്പേരാടാ."

"ഓ.. അത് ശരിക്കും ഉള്ള പേര് അല്ലല്ലേ..
ഞാൻ കരുതി...
ന്നാലും കർക്കടം തന്ന്യാ നല്ലത്‌.
അപ്പുക്കുട്ടൻ ന്നുള്ള പേര് അയാൾക്ക്‌ ചേരണ്‍ല്യാ ട്ടാ."

3 comments:

ajith said...

പേരിലല്ലോ കാര്യം!!

Cv Thankappan said...

കമന്‍റെറിക്കാര്‍ക്ക് സൌകര്യം.....ഇത്രാം നമ്പറുകാരനായ..................
ആശംസകള്‍

വിനോദ് കുട്ടത്ത് said...

കര്‍ക്കട ചെകുത്താന്‍ കലക്കി.....ആശംസകൾ