Powered By Blogger

Thursday, January 28, 2016

പലരിൽ ചിലർ 2


ചെറിയ ക്ലാസ്സുകളിലെ സഹപാഠി എന്നതിൽ കവിഞ്ഞ് ഒരു പരിഗണനയും ഞാനവൾക്ക് നല്കിയിരുന്നില്ല. വീട്ടുകാർ തമ്മിലും അവളുടെ അനിയനും ഞാനും തമ്മിലും നല്ല ബന്ധമുണ്ടായിട്ടും കണ്ടാൽ ചിരിക്കാൻ പോലും ചെറിയ മടി കാണിക്കുന്ന ഒരകലം എന്നും ഞങ്ങൾ കാത്തുസൂക്ഷിച്ചു. ഉൾവലിഞ്ഞ സ്വഭാവമുള്ള ഒരു കുട്ടി. യാതൊരു കാര്യത്തിലും തന്റെ സാന്നിദ്ധ്യം നിർബന്ധമെല്ലെന്ന പോലെയാണ്  അവൾ നടന്നിരുന്നത്. ഏതെങ്കിലും കല്യാണത്തിനോ മറ്റോ പഴയ കൂട്ടുകാരെ കാണുന്ന വേളയിൽ പോലും വളരെ ഔപചാരികമായ വിശേഷം കൈമാറലിൽ ഞങ്ങൾ സംതൃപ്തരായി.

കാലം കടന്നു പോയതിനൊപ്പം അവൾ കല്യാണം കഴിച്ചു, ജോലിക്കു പോയി, കുട്ടികളെ വളര്ത്തി. വല്ലപ്പോഴും നേരിൽ കാണുമ്പോഴത്തെ പല്ല് കാണിക്കാത്ത ചിരിയിൽ ഒതുങ്ങി ഞങ്ങൾ. തമ്മിൽ വല്യ താല്പര്യമില്ലാത്ത ആളായതുകൊണ്ട് അങ്ങോട്ടു ഇടിച്ചു കയറുക എന്ന സ്വഭാവം പലപ്പോഴും ഒഴിവാക്കേം ചെയ്തു. 

ഇടയ്ക്കെപ്പോഴോ അറിഞ്ഞു, അവൾക്ക് കാൻസറാണെന്ന്. 'അയ്യോ' എന്ന് മനസ്സില് വിചാരിക്കേം ചെയ്തു. സഹതാപം പ്രകടിപ്പിക്കുക എന്ന ശീലം ഇല്ലാത്തതുകൊണ്ട് അതൊന്നും അഭിനയിക്കാതെ അടുത്ത തവണ കണ്ടപ്പോൾ നല്ലൊരു ചിരി ചിരിച്ചു.മറുപടിയായി ഒരു ചിരി കിട്ടി. 

പിന്നീട് പലപ്പോഴും കാണുമ്പൊ സംസാരിക്കാനോ ചിരിക്കാനോ മന:പൂര്വ്വം ശ്രമിക്കേം ചെയ്തു. അയ്യോ പാവം നോട്ടങ്ങൾക്കിടയിൽ അങ്ങിനെ ഒരു ഭാവം തരിമ്പു പോലും കടന്നു വരാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു.

കീമോയൊക്കെ കഴിഞ്ഞു മുടി പോയി കുറച്ചു നാൾ തല മറച്ചു നടന്ന നാളുകളിലെപ്പോളൊ ചുമ്മാ വീട്ടു വിശേഷങ്ങൾ കൈ മാറി. 
ഔപചാരികതയുടെ ഒരു മുഖവുരയുമില്ലാതെ ഞാൻ പറഞ്ഞു., 
"നീ മതം മാറിയോന്ന് നാട്ടുകാര്ക്ക് സംശയം ഉണ്ട് ട്ടാ." 
"ങേ.. എന്ത് പറ്റി?"
"അല്ല ഈ തലയില് തട്ടമൊക്കെ ഇട്ടു നടക്കുന്നതു കണ്ടപ്പോ.".
"ഹ ഹ.. അങ്ങിനെ."
"എന്തായാലും നിനക്ക് തട്ടം നന്നായി ചേരുന്നുണ്ട്." എന്നൊരു കമന്റും പറഞ്ഞു പിരിഞ്ഞു.

അസുഖവും പറഞ്ഞ് ഒതുങ്ങിക്കൂടി ചുരുണ്ടിരിക്കാൻ പോയില്ല എന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു.അതെ, അസുഖത്തിനെ വളരെ പോസറ്റീവ് ആയാണ് അവൾ സമീപിക്കുന്നത്.

"എടാ, നീ എന്റെ അനിയനെ ഒന്നുപദേശിക്കണം." 
അവൾ ഒരു ദിവസം പറഞ്ഞു.  

"ഞാൻ.. ഹ ഹ. നിനക്ക് നല്ല വട്ടാണല്ലേ?"
"അങ്ങിനെയല്ല. നീയൊക്കെ പറഞ്ഞാൽ അവൻ കേൾക്കും."
"ങേ, എപ്പോ? എന്ന് തൊട്ട്?"
"കളിക്ക് പറഞ്ഞതല്ലടാ.. നിന്നോട്  അവനൊരു വീരാരാധന ഉണ്ട്."
"അത് മുമ്പല്ലെടീ.. ഞാനിപ്പോ തല്ലുകൊള്ളിത്തരം ഒക്കെ നിര്ത്തിയില്ലേ?"
"ഉവ്വ. നിന്നെ ചില്ല് കൂട്ടില് വച്ചിട്ടാണ് അടുത്ത പെരുന്നാൾ.. നിനക്ക് പറയാൻ പറ്റുവോ?" 

എനിക്ക് ചിരി വന്നു. ഇവള്ക്ക് ഇത്രേം സെന്സ് ഓഫ് ഹ്യൂമറൊക്കെ?!!

"ഡീ.. നിനക്ക് അസുഖം വന്നത് ഒരു കണക്കിന് നന്നായി."
"ങേ, അത് ഭയങ്കര കൊമ്പ്ലിമെന്റായല്ലോ.. എന്താ അങ്ങിനെ തോന്നാൻ?"
"നിനക്ക് നിന്റെ മാറ്റം അറിയാൻ വഴിയില്ല, പക്ഷേ, എനിക്ക് നിന്റെ ആറ്റിട്ട്യൂഡ് ഭയങ്കര പോസട്ടീവായി ഫീൽ ചെയ്യുന്നുണ്ട്."

ഇപ്പോ മുടിയൊക്കെ ഇത്തിരി വല്തായി 'ബോ'യൊക്കെ വച്ചു ബോബ് ചെയ്ത ചുള്ളത്തികൾടെ പോലെയായി.

ഇന്നാളു കണ്ടപ്പോ മോൻ കൂടെയുണ്ട്. 
"എവിടെന്നാ?"
"ചുമ്മാ.. 
അല്ലേ നിന്നോടു മാത്രം പറയാം.
ഞാനും മോനും കൂടെ ഷോപ്പിങ്ങിനു പോവാന്ന് പറഞ്ഞ് വീട്ടിലറിയാതെ സിനിമയ്ക്ക് പോയി വര്വാ.."
ഞാൻ ചിരിച്ചു.
അവളും.

ആ ചിരിയങ്ങു തുടര്ന്നു പോകട്ടെ.

4 comments:

ajith said...

അതെ, ഉള്ള നാളോളം ചിരിയങ്ങ് തുടർന്ന് പോകട്ടെ

Manoj Vellanad said...

ആ ചിരി അങ്ങനെ തന്നെ തുടരട്ടെ..

Unknown said...

:)

Sivananda said...

പിന്നത്തേയ്ക്ക് മാറ്റിവയ്ക്കാന്‍ തോന്നിയില്ല ഈ വായന.. സുഹൃത്തിന് അഭിനന്ദനങ്ങള്‍ ഈ പോസിറ്റീവ് ആറ്റിട്യൂട് ന്. അതോര്‍ത്തെടുത്ത് ഇവിടെ കുറിച്ച അനിയുടെ മനസ്സിനും ഹൃദയം നിറഞ്ഞ ആദരം... :)