Powered By Blogger

Thursday, March 28, 2019

കൈസർ - ദി ഗാർഡിയൻ എയ്ഞ്ചൽ

"എന്നാലും ആ മൊതല് എങ്ങോട്ടു പോയീടപ്പാ?!"
ഗ്രാമം പരസ്പരമുള്ള ചോദ്യങ്ങളാലും ആംഗ്യങ്ങളാലും പുരികങ്ങളുടെ ചലനങ്ങളാലും ബ്രൂണോയെപ്പറ്റി ചോദിച്ചു.

രണ്ടു ദിവസം വറീതേട്ടന്റെ കുഴിക്കരികിലെത്തുന്നുണ്ടോ എന്ന് രാമൻ നായര് പല പ്രാവശ്യം പോയി നോക്കി. കാൽപ്പാട് പോലും ഇല്ലെന്നു കണ്ട് അയാൾ നിരാശനായി ഓരോ പ്രാവശ്യവും തിരികെ പൊന്നു.

"അത് പേ പിടിച്ചു ചത്തു കാണുന്നെ" ദിവസങ്ങൾക്കു മുൻപ് ഉണ്ടായ ജാള്യത ആരുമറിയാതെ ഒളിപ്പിയ്ക്കാൻ പരമാവധി  ശ്രമിച്ചുകൊണ്ട് വേലായുധൻ പറഞ്ഞു.

"അതന്നെ, പേയിളകിയാൽ പിന്നെ വെള്ളം കുടിക്കണം. അത്ര ദാഹം കാണുമത്രേ. അങ്ങനെ അറപ്പത്തോട്ടിലിറങ്ങി ഒഴുകിപ്പോയിക്കാണും." ചന്ദ്രൻ പിന്താങ്ങി.

"കഷ്ടം. നല്ലൊരു നായയായിരുന്നു."

അങ്ങിനെ, രണ്ടു ദിവസം കൊണ്ട് ജനം ബ്രൂണോയെ കൊന്നു കളഞ്ഞു.

കൈസറിനു വച്ച് കൊടുക്കുന്ന ചോറ് അവൻ അപ്പോൾ തിന്നുന്നില്ലെന്നും രാത്രിയിലെപ്പോഴോ ആണ് അത് കഴിയ്ക്കുന്നതെന്നും രാമൻ നായർ ശ്രദ്ധിച്ചത് ഒന്നുരണ്ടു ദിവസം കൂടി കഴിഞ്ഞിട്ടാണ്.

രാത്രി, കൈസർ കൂടുതൽ ഉഷാറാവുന്നതും താൻ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്ന വേളകളിൽ അവനെ സ്ഥിരം സ്ഥലത്ത് കാണാനില്ലെന്നതും നായർ ശ്രദ്ധിച്ചു. അങ്ങിനെയുള്ള ഒരു ദിവസം, ലൈറ്റ് അണഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ചോറ് കൊടുക്കുന്ന പാത്രത്തിന്റെ ഒരു ശബ്ദം കേട്ടു.

ജനലിന്റെ വിടവിലൂടെ നോക്കിയപ്പോൾ ആണ് ആ കാഴ്ച കണ്ടത്. തനിക്കു കിട്ടിയ ചോറ് നിറച്ച പാത്രം കടിച്ചു പിടിച്ചു മുന്നോട്ടു നീങ്ങുന്ന കൈസർ. വിളിക്കാനാഞ്ഞെങ്കിലും നായർ അത് നിയന്ത്രിച്ചു.

ശബ്ദമുണ്ടാക്കാതെ അയാൾ വാതിൽപ്പാളികൾ തുറന്നു. വരാന്തയിലൂടെ നടന്ന് പുറത്തേയ്ക്കുള്ള വാതിലിന്റെ താക്കോൽ  ദ്വാരത്തിലൂടെ നോക്കുമ്പോൾ പുറകിലെ കയ്യാല കടന്ന് പോകുന്ന കൈസറിന്റെ രൂപം മരങ്ങളുടെ നിഴലിൽ അലിഞ്ഞു തുടങ്ങിയിരുന്നു.

രാമൻ നായർ മനസ്സിൽ ചിരിച്ചു. അയാൾക്ക് എന്തൊക്കെയോ പിടി കിട്ടി. പിറ്റേന്ന്, കാലിയാക്കിയ പാത്രത്തിനരികിൽ ഒന്നുമറിയാത്തപോലെ കിടക്കുന്ന കൈസറിനെ കണ്ട് അയാൾക്ക് ശരിക്കും ചിരി വന്നു.
"എവിടെയാടാ നിന്റെ ചങ്ങാതി? എവിടെ കൊണ്ട് പൂഴ്ത്തി?" നായർ ശബ്ദം താഴ്ത്തി ചോദിച്ചു.

കൈസർ അയാളെ ഒരു നിമിഷം നോക്കി. പിന്നെ കണ്ണടച്ചു.

"ആഹാ, കണ്ണടച്ച് കാണിക്കുന്നു ല്ലേ?! നിന്നെ ഞാൻ.." സ്നേഹപൂർവ്വം അയാൾ കൈസറിന്റെ താടിയിൽ ഒരു തട്ട് കൊടുത്തു.

അന്ന് വൈകീട്ട് മുതൽ അവന് സാധാരണ കൊടുക്കുന്ന ചോറിൽ അൽപ്പം അളവ് കൂട്ടാൻ നായർ മറന്നില്ല.

ഒരാഴ്ച കൂടി കഴിഞ്ഞു കാണും. പാടത്തിന്റെ ഇറമ്പിലെ കുട്ടപ്പൻവൈദ്യരുടെ പറമ്പിലെ തൊട്ടാവാടിക്കൂട്ടത്തിൽ കെട്ടിയിരുന്നതിൽ  ഒരാടിനെ കാണാനില്ലെന്ന വാർത്തയുമായാണ് കല്യാണിയമ്മ സന്ധ്യയ്ക്ക് വേലുക്കുട്ടിയുടെ കടയിൽ വന്നത്.

"പാടമായ പാടം മുഴുവൻ ഞാൻ അരിച്ചു പെറുക്കീന്നേ. ആരാണ്ടു അഴിച്ചു കൊണ്ട് പോയപോലെ. പൊട്ട്ട്യേക്കല്ല, കയറു അഴിഞ്ഞു പോയേക്കാ. അങ്ങനെ സംഭവിക്കണമെങ്കിൽ ആരെങ്കിലും അഴിച്ചു വിടണ്ടേ?"

ചായക്കടയിലെ ആക്ഷൻഫോഴ്‌സ്‌ മുഖത്തോടു മുഖം നോക്കി. ഈ തെരച്ചിലുകൊണ്ടു ഒരു കാര്യവുമില്ലെന്നും ആടിനെ കിട്ടിയാലും ഒരു കുപ്പി കള്ളു പോലും കല്യാണിയമ്മ വാങ്ങി തരില്ലെന്നും നോട്ടങ്ങൾ വഴി സന്ദേശം കൈ മാറി.

"പട്ടാപ്പകല് അതിനെ ആരും കട്ടോണ്ടു പോവോന്നില്ല." വിവരമറിഞ്ഞു എത്തിയ രാമന്നായര് പറഞ്ഞു.
" നമുക്ക് ഒന്ന് നോക്കാന്നേ.."

ആക്ഷൻഫോഴ്‌സ്‌ റെഡി ആയി. ഈ ഓപ്പറേഷൻ ലെഫ്. കേണൽ രാമന്നായര് നയിക്കും എന്ന മട്ടിൽ അവർ നായരുടെ ആജ്ഞകൾക്കു കാതോർത്തു.

"നിങ്ങൾ ഈ ഭാഗത്ത് ഒന്ന് തപ്പ്. ഞങ്ങള് പാടത്തിന്റെ സൈഡിലൊക്കെ നോക്കട്ടെ. വല്ല തേക്കു കുഴീലും വീണോ ആവോ."
ഫോഴ്‌സ് രണ്ടായി പിരിഞ്ഞു ഓപ്പറേഷൻ സ്റ്റാർട്ട് ചെയ്തു.

വേലുക്കുട്ടീടെ ഉള്ളിൽ പണ്ടത്തെ മുതല വരവും അന്ന് ചെലവായ ചായയുടെ കണക്കും ആയിരം വാറ്റു ബൾബ് പോലെ മിന്നി. 'ഈശ്വരാ.. അയാൾ ദൈവങ്ങളുടെ ചിത്രങ്ങൾക്ക് മുമ്പിൽ കത്തുന്ന കെടാവിളക്ക് തിരി ശരിയാക്കി വച്ചു.

സൂര്യൻ അസ്തമിച്ചു കഴിഞ്ഞു. പാടത്തോന്നും ആടിന്റെ ലക്ഷണം കണ്ടില്ല. ഇടയ്ക്ക് ആടിന്റെ കരച്ചിൽ കേൾക്കുന്നുണ്ടോ എന്ന് ചെവിയോർത്തപ്പോൾ കൈസർ അങ്ങകലെ നിന്ന് കുരയ്ക്കുന്ന പോലെ നായർക്ക് തോന്നി.അയാൾ ചെവി ഒന്നുകൂടി വട്ടം പിടിച്ചു പാടത്തിനു അങ്ങേ കരയിൽനിന്ന്, പിഷാരടിയുടെ തേമാലിപ്പറമ്പിൽനിന്നു ഒരു പട്ടി കുര ഉയർന്നു. നായർ ഒരു നിമിഷം ചുണ്ടിൽ വിരലമർത്തി സംഘാംഗങ്ങളെ നിശ്ശബ്ദരാക്കി. കുര  മാത്രമല്ല ആടിന്റെ നേർത്തോരു കരച്ചിലും.

കുര അടുത്ത് വരികയായിരുന്നു. വിളഞ്ഞ നെല്ല് ചാഞ്ഞ കണ്ടത്തിന്റെ വരമ്പിലൂടെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബ്രൂണോ പ്രത്യക്ഷനായി!

"പേ..പേ .. പേപ്പട്ടി" ആരോ പറഞ്ഞു.
ഒരു നിമിഷം ഒന്ന് പകച്ചെങ്കിലും നായർ ആദ്യം സമചിത്തത വീണ്ടെടുത്തു.
"ബ്രൂണോ.." അയാൾ വിളിച്ചു.
ബ്രൂണോ വട്ടത്തിൽ വാലാട്ടി. വിധേയത്വത്തിന്റെ കുര  കുരച്ചു.


"എടാ, ബ്രൂണോ.. നീ എവഡ്യാർന്നു, ഇത്ര ദിവസം? " നായര് ചോദിച്ചു.
ബ്രൂണോ ദയനീയമായി നായരെ നോക്കി.. പിന്നെ മുഖം തിരിച്ച് പാടത്തിന്റെ മറു കര നോക്കി കുരച്ചു.

"അയ്യോ.. പാവം, തീറ്റ കിട്ടാണ്ട് പാവം ക്ഷീണിച്ചു പോയീലോ. ഒന്നും തിന്നാൻ കിട്ടാതെ പട്ടിണി കിടന്നതു പോലെ ഇല്ല താനും."
"അപ്പൊ ഇതിനു പേയൊന്നും ഇല്ലാരുന്നു ല്ലേ? ആ വേലായുധനാർന്നു ഇതിനെ പേപ്പട്ടിയാക്കാണ്ട്..."

പല അഭിപ്രായങ്ങൾ പുറകില്നിന്നു ഉയരുമ്പോൾ നായർ ബ്രൂണോയെ നോക്കുകയായിരുന്നു. ഇവൻ എവിടെ നോക്കിയാണ് കുരയ്ക്കുന്നത്? അവിടെ എന്താണ് ഉള്ളത്?!

രാമന്നായര് അടുത്തേയ്ക്കു ചെന്നപ്പോൾ ബ്രൂണോ വന്ന വഴിയിലേക്ക് തിരിഞ്ഞു. അവൻ നോക്കി കുരയ്ക്കുന്ന ഭാഗത്തേയ്ക്ക് സംഘം നീങ്ങി. ആടിന്റെ ദയനീയമായ കരച്ചിൽ അടുത്ത് വന്നു. പിഷാരടിയുടെ പറമ്പിന്റെ താഴെയുള്ള മോട്ടോർ പുരയുടെ താഴെ കുളത്തിൽനിന്നു പോകുന്ന വെള്ളമില്ലാത്ത കൈത്തോട്ടിൽ കല്യാണിയമ്മയുടെ ആട് കയർ കാലിൽ കുരുങ്ങി കിടപ്പുണ്ടായിരുന്നു! മുകളിൽ മുഴുവൻ കാട് പിടിച്ചതിനാൽ കാണുകയുമില്ല.

"ആഹാ.. ദേ കല്യാണിയമ്മേടെ ആട്."
"ബ്രൂണോ ആള് കൊള്ളാലോ."
"ഇത് കെട്ടഴിഞ്ഞു ഇവിടെ വന്നു പണ്ടാരമടങ്ങിയത് ആരും കാണില്ലാർന്നു. ഈ കുള്ളൻപട്ടി ഉള്ളത് നന്നായി. അല്ലെങ്കിൽ ഇന്നാടിനെ കുറുക്കൻ തിന്നേനെ. തോട്ടുവക്കത്തു ആവശ്യം പോലെ ഉണ്ടേയ്. ടീമായിട്ടാ വര്വാ. പിന്നെ പൂട പോലും കിട്ടില്ല."

രാമന്നായര് ചിന്തയിലായിരുന്നു. ഇത്രയും ദിവസം കൈസർ ഇവനെ ഒളിപ്പിച്ചിരിക്കുകയായിരുന്നു. തന്റെ ഭക്ഷണം പങ്കു വച്ചാണ് അവൻ ബ്രൂണോയെ നോക്കിയത്. ഇപ്പൊ ഈ ആടിനെ കാണാതാവൽ പോലും ഇവരുടെ പ്ളാനിങ്ങാണോ? ഇവര് പട്ടികളോ മനുഷ്യരോ അതോ ഇനി വല്ല ദൈവങ്ങളോ ആണോ!! എന്തായാലും ഇങ്ങിനെ അല്ലെങ്കിൽ ബ്രൂണോയ്ക്കു ഒരു തിരിച്ചുവരവ് നാട്ടിലേയ്ക്ക് ഉടനില്ല.

"നായരെ, ഈ നായയെ എന്ത് ചെയ്യും?"
ചോദ്യം കേട്ട് ചിന്തയിൽനിന്നുണർന്നു രാമന്നായര് മറുപടിയെന്നോണം വിളിച്ചു.
"ബ്രൂണോ, വാടാ"

ആടിനെ ഏൽപ്പിച്ച് സ്പ്ലിറ്റ് ചെയ്യപ്പെട്ട ബറ്റാലിയന്റെ മറ്റംഗങ്ങളും തിരികെ റിപ്പോർട്ട് ചെയ്തു എന്ന് ഉറപ്പു വരുത്തി ബ്രൂണോയുടെ റീ എൻട്രി വിവരിച്ചു വേലുക്കുട്ടിയുടെ കടയിൽനിന്ന് കടുപ്പത്തിലൊരു ചായയും കുടിച്ചു വീട്ടിലേയ്ക്കു നടക്കുമ്പോൾ പേയില്ലാത്ത വീരനായി മാറിക്കഴിഞ്ഞിരുന്ന ബ്രൂണോ നായർക്കൊപ്പമുണ്ടായിരുന്നു.

വറീതേട്ടന്റെ പടി എത്തിയപ്പോൾ ബ്രൂണോ ഒന്ന് മുരണ്ടു. മറുപടിയായി കൈസറിന്റെ ഒരു കുര വന്നു.

സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു നിന്ന ചേടത്തിയുടെ അടുത്ത് ബ്രൂണോയെ ഏൽപ്പിച്ചു വീട്ടിലേയ്ക്കു നടക്കുമ്പോൾ രാമന്നായര് കൈസറെ നോക്കി. വേറെ ഏതോ ഗൃഹത്തിൽനിന്ന് വന്ന എനിക്ക് ഇതിലെന്ത്  കാര്യം എന്ന മട്ടിൽ കൈസർ രാമൻനായരെ തിരികെ നോക്കി, പതിയെ കണ്ണിറുക്കി!





1 comment:

animeshxavier said...

ലവൻ തിരിച്ചു വന്നിരിക്കുന്നു.!!