Powered By Blogger

Sunday, August 3, 2014

ലോർഡ്സ് ഓഫ് ദി റിങ്ങ്സ് - കൈസർ - 6

കൈസർ - 6

ലോർഡ്സ് ഓഫ് ദി റിങ്ങ്സ് 

പാടത്തിനോട് ചേർന്നുള്ള മനപ്പറമ്പിലെ മരങ്ങളിൽ നീര്ക്കാക്കകളും ചേരക്കൊഴികളും പതിവുപോലെ കൂടു കെട്ടുകയും കുഞ്ഞുങ്ങളെ വിരിയിച്ച് പറന്നു പോവുകയും ചെയ്ത ഒന്നുരണ്ട് വർഷങ്ങൾ കൂടി കടന്നു പോയി. കൈസർ ദിവസവും രാവിലെ മുരളിയുടെ വീട്ടിലേയ്ക്ക്‌ സവാരി നടത്തുകയും ദീപയുടെ കയ്യിൽനിന്ന് കിട്ടുന്ന എന്തെങ്കിലും കഴിയ്ക്കുകയും മീനാക്ഷിയ്ക്കൊപ്പം കുറച്ചു നേരം കളിക്കുകയും ചെയ്തു പോന്നു. കുഞ്ഞിനെ അംഗനവാടിയിൽ ചേർത്തപ്പോൾ അതിന്റെ പടി വരെ കൈസർ കൂട്ട് പോയി. ഉച്ച തിരിഞ്ഞ് ക്ളാസ് കഴിയുമ്പോൾ കൃത്യമായി അംഗനവാടി പടിക്കൽ കാത്തുനിൽക്കുകയും മീനാക്ഷിയെ കൂട്ടിക്കൊണ്ടു പോകാൻ വരുന്ന ദീപയ്ക്കോ മുരളിയുടെ വല്യമ്മയ്ക്കോ ഒപ്പം അവരുടെ വീടുവരെ അകമ്പടി സേവിയ്ക്കലും പതിവായി.

പാടത്തിനോട് ചേർന്നുള്ള വീടുകളിൽനിന്ന് കോഴികളും താറാവുകളും കാണാതെ പോകാറുണ്ടെങ്കിലും ചില വീടുകളിൽനിന്നു ആടുകളും പട്ടികളും അപ്രത്യക്ഷമായപ്പോൾ നാട്ടുകാർ മൂക്കത്ത് വച്ചു. 

"ഇതെന്തു കുന്തമാടാ.. പട്ടികളെ വരെ പിടിച്ച് കൊണ്ട് പോവാൻ."

"പേപ്പറിൽ കണ്ടില്ലേ..അജ്ഞാതജീവി, അതാവുമോ?"

"പുലിയാവും. അത് നാട്ടിലിറങ്ങിയാ പട്ടിയെ ആണ് പിടിക്ക്യാ."

"ശര്യാ.. ഞാൻ വായിച്ചിട്ടുണ്ട്."

"എയ്യ്.. പുലിയാണെങ്കിൽ ആരെങ്കിലും ഒക്കെ കണ്ടേനെ."

എന്നൊക്കെ ചർച്ചകൾ നടന്നെങ്കിലും സംഭവങ്ങൾക്ക് പിന്നിലെ വില്ലൻ ആരാണെന്ന് പിടി കിട്ടിയില്ല. സ്ഥലത്തെ മെയിൻ കാശുകാരനും ഭൂപ്രഭുവുമായ ശ്രീധരവാര്യരുടെ പശുക്കുട്ടിയെ കാണാതായ ദിവസം കലി കയറി അങ്ങേരും പണിക്കാരും പാടവും പറമ്പുമായി ദേശം മുഴുവനരിച്ചു പെറുക്കിയിട്ടും "പോലീസുകാര്ക്ക് ഈ വീട്ടില് എന്താ കാര്യം" എന്ന മട്ടിൽ അജ്ഞാതൻ വാനിഷ്ഡ് ബ്യൂട്ടി ആയി. കാൽപ്പാടുകൾ നോക്കി ചിലര് 'ഇത് പുലി തന്നെ' എന്നുറപ്പിച്ചു. ചിലർ കരടിയാണെന്നു പറഞ്ഞു. ''വലിച്ചിഴച്ചു കൊണ്ട് പോയത് കണ്ടോ.. കടുവയാ'' എന്ന് പറയാനും ആളുണ്ടായി.

വേലുക്കുട്ടിയുടെ ചായക്കടയിൽ പണ്ടത്തെ വേട്ടക്കാരുടെ കഥകൾ റീ റിലീസ് ചെയ്ത് ഹിറ്റായി മൂന്നും നാലും വാരങ്ങൾ പിന്നിട്ടു.

പിന്നെയും ചില വളർത്തുമൃഗങ്ങൾ അപ്രത്യക്ഷരായി.

ഒരു ദിവസം രാത്രി അതിഘോരമായ പട്ടികുര കേട്ടാണ് പാടത്തിന്റെ കരയിലുള്ള വീടുകളിൽ വെളിച്ചം തെളിഞ്ഞത്. പുഴയിൽനിന്നു ദേശം മുഴുവൻ വെള്ളമെത്തിയ്ക്കുന്ന വലിയ തോടിന്റെ കരയിൽനിന്നാണ് കോലാഹലം കേൾക്കുന്നതെന്ന് മനസിലായെങ്കിലും ആരും പേടിച്ച് പുറത്തിറങ്ങിയില്ല. വീടുകളില്നിന്നു വീടുകളിലേയ്ക്ക് ആശയവിനിമയം നടന്നു.

"സുബ്രാ.. മറ്റേ സാധനം ഇറങ്ങീട്ടുണ്ടെന്നു തോന്നുണ്ട്രാ.."
"അതന്യാവും. ഇറങ്ങണോ?"
"വേണ്ടാ ല്ലേ?"
"ന്നാലും അത് ശര്യാണോ?"
"ദാമ്വേട്ടന്റെ വീട്ടീന്ന് ലൈറ്റ് കാണ്ണ്ട്‌. "
"ഇറങ്ങി നോക്കാം ല്ലേ?"

"വാതിലടച്ചു കിടന്നോ" എന്ന് വീട്ടുകാരോട് പറഞ്ഞ് പെട്രോൾമാക്സ് കത്തിച്ച് ഉണ്ണിയും മരം വെട്ടുന്ന വെട്ടുകത്തിയും അഞ്ചു സെല്ലിന്റെ ടോർച്ചുമായി സുബ്രനും കരുതലോടെ വഴിയിലേയ്ക്കിറങ്ങി.

"വാടാ. കിട്ടീതെടുത്തോ" എന്നു പറഞ്ഞ് ഒരു കൂട്ടം ആളുകൾ വഴിയിൽ അവരോടു ചേർന്നു.

പാടത്തെയ്ക്കിറങ്ങുമ്പോൾ പട്ടികുര ശബ്ദം അടുത്തടുത്ത് വന്നു. ഓരോ വഴിയില്നിന്നും വെളിച്ചം ഒഴുകി വരുന്നത് കണ്ട് സംഘം ആവേശഭരിതരായി.

"ദാ.. അവിടെ." ആരോ അലറി.
തോട്ടിൽനിന്നും അഞ്ചാറു കണ്ടം ഇപ്പുറത്ത് എന്തോ നീങ്ങുന്നത്‌ കണ്ട് ജനം കണ്ണ് കൂർപ്പിച്ചു.
അരണ്ട നാട്ടു വെളിച്ചമുണ്ട്. പിന്നെ, ഓലചൂട്ടുകളും പെട്രോൾ മാക്സുകളും ടോര്ച്ചുകളും.വിതയ്ക്കാൻ നിലമോരുക്കിയ ചെളിക്കണ്ടത്തിലൂടെ കുരച്ചു ശബ്ദമുണ്ടാക്കി നീങ്ങുന്ന രണ്ടു നായ്ക്കൾക്ക് തൊട്ടു പുറകെ കൂടിയിരിയ്ക്കുന്ന ഭീമാകാര രൂപം കണ്ട് ആളുകൾ കിടുങ്ങി.

"മുതലയാടാ അത്." ഉണ്ണി പറഞ്ഞു.
"നമ്മുടെ പാടത്തോ? കലികാലം.."
"അത് കൈസറാ ട്ടോ. പിന്നെ വറീതെട്ടന്റെ നായേം."

നായരും വറീതെട്ടനും വന്നെത്തിയപ്പോളേയ്ക്കും ജനം കണ്ടം വളഞ്ഞിരുന്നു.
കൈസറും ബ്രൂണോയും കുര നിർത്തി.
വറീതേട്ടൻ തന്റെ പട്ടാള പ്രാഗത്ഭ്യം പുറത്തെടുത്തു.
ജനക്കൂട്ടം അയാളുടെ കമാണ്ടിനനുസരിച്ചു പെരുമാറി.

മുളംകുറ്റികളും കഴുക്കൊലുകളും ചെളിയിൽ അടിച്ചു താഴ്‌ത്തി മുതലയ്ക്ക് ചുറ്റും വലയം തീർക്കുകയും അതിന്റെ വലിപ്പം കുറച്ചു കൊണ്ട് വരികയുമായിരുന്നു 'യുദ്ധ'രീതി! "മുതല ചത്തു പോയാൽ ജയിലീ പോയി കിടക്കേണ്ടി വരും" എന്ന കാര്യം വറീതേട്ടൻ ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിചിരുന്നതിനാൽ ആരും വെട്ടുകയോ കുത്തുകയോ ചെയ്തില്ല. 

പെട്ടുപോയെന്നു മനസിലായ മുതല ജനത്തെ ആക്രമിയ്ക്കാൻ പല കുറി ശ്രമിച്ചു.
അവസാനം.. കുടുക്കുകളിൽ കുടുങ്ങി, പായയിൽ പൊതിഞ്ഞ് വില്ലനെ കവലയിലേയ്ക്ക് കൊണ്ട് വന്നപ്പോൾ നേരം പുലരാറായിരുന്നു.

'അജ്ഞാതജീവി'യെ ഗ്രാമത്തിലെ എല്ലാവരും കണ്‍ നിറയെ കണ്ടു. വാര്യർ വിളിച്ചു പറഞ്ഞതിനനുസരിച്ചു പോലീസും ഫൊറസ്റ്റുകാരും വന്ന് വണ്ടീക്കയറ്റി മുതലയെ കൊണ്ട് പോയിട്ടും അതിശയോക്തി കലര്ത്തിയ കഥകൾ പങ്കു വച്ച് ജനം കവലയിൽ കൂടി നിന്നു. 

"ഇത്ര നാളും ഇതിനെ ആരും കണ്ടില്ലെന്നു വച്ചാ.. "ചിലര് അതിശയം പൂണ്ടു.
"തോട്ടിലല്ലേ.. ഇപ്പോളും തോട്ടിലെറങ്ങ്യാ ഈ മൊതലിനെ കാണാൻ കിട്ട്വോ?"
"അത് ശര്യാ.. അതിനു ആ നായ്ക്കളെ സമ്മതിക്കണം."
"കൈസറിനന്ന്യേ ഇതൊക്കെ പറ്റൂ."
"തോട് തൊട്ട് ഇവടേം വരെ ആ മൊതലിനെ എത്തിച്ചൊണ്ടല്ലെ മ്മക്ക് കാര്യം മനസിലായെ!"
"അതന്നെ.. ഒരു കിലോമീറ്റർ ഇപ്പുറത്തെത്തിച്ചില്ലേ!!"
"ഒരു കിലോ മീറ്റർ ഒന്നുല്ല്യ.. നാലഞ്ചു കണ്ടം."
"പോരെ, മ്മക്ക്‌ സാധനത്തിനെ വളയാൻ പറ്റ്യാ?"
"അത് സത്യം."
"കൈസറിനിതൊക്കെ നിസാരം.. ആനയെ കുഴീ ചാടിച്ചത് മറന്നോ?"
"എന്തായാലും കൈസർന് പറ്റ്യ കൂട്ടുകാരൻ തന്നെ ബ്രൂണോ."
"സിനിമാ സ്റ്റൈൽ അല്ലെ.. ഉടക്കി ഗെടികളായ ടീംസല്ലേ.."
"അതെയതെ.."

പതിയെ പതിയെ ജനം പിരിഞ്ഞു പോയി. വേലുക്കുട്ടിയുടെ ചായക്കടേലെ സകല സാധനവും വിറ്റു തീർന്നു. 'ഈശ്വരാ, എന്നും ഓരോ മുതലയെ കിട്ടിയിരുന്നെങ്കിൽ...' എന്ന് അയാള് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. 

കുറച്ചു നാൾ കൂടി മുതലക്കഥകളും കൈസറും ബ്രൂണോയും വറീതേട്ടനും വേലുക്കുട്ടീസ്  ക്ളബിലെ ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചു . പള്ളിപ്പെരുന്നാള്ളിനു പ്രദക്ഷിണത്തിനിടയിൽ ഉണ്ടായ അടിയുടെ വാർത്തയിൽ അതെല്ലാം മുങ്ങിപ്പോയി.

ഗ്രാമം അതിന്റെ ദിനചര്യകൾ തുടർന്നു. 

കൊയ്തു മെതിച്ച് പൊലിയളന്നു ക്ഷീണിച്ചു കിടന്നുറങ്ങിയ ഒരു രാത്രി അസാധാരണമായ എന്തോ ശബ്ദം കേട്ട് രാമൻ നായർ ഞെട്ടിയുണർന്നു. തലയിണയ്ക്കടിയിലെ ടോർച്ചു തപ്പിയെടുത്ത് ചുവരിലെ ക്ളോക്കിലേയ്ക്ക് അയാള് വെളിച്ചം തെളിച്ചു. ഒരു മണി കഴിഞ്ഞിട്ടുണ്ട് . ഉറക്കച്ചടവിന്റെ ആലസ്യത്തിനു മുകളിലേയ്ക്ക് ആ ശബ്ദം വീണ്ടും കയറി വന്നു. അതൊരു ഓരിയിടലായിരുന്നു. അങ്ങകലേനിന്നു ആരോ ഓരിയിടും പോലെ. കിടയ്ക്കയിൽ എഴുന്നേറ്റിരുന്നു അയാള് ചെവി വട്ടം പിടിച്ചു. അകലെ നിന്നല്ല.. അടുത്ത് നിന്ന് തന്നെ. 
ആരോ പേടിച്ചു നിലവിളിക്കുകയാണോ? കൈസർ എന്താ മിണ്ടാത്തത്?
ഭഗവതീ.. രാമൻനായർ മനസ്സിൽ വിളിച്ചു. 
അയാള് കട്ടിലിൽനിന്നിറങ്ങി. അല്പ്പം പേടിയോടെയാണെങ്കിലും ജനവാതിൽ ശബ്ദമുണ്ടാക്കാതെ കുറച്ചു തുറന്നു. മാവിൻ ചില്ലകൽക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവിനു കീഴിൽ അയാളുടെ കണ്ണുകൾ പരതി നടന്നു.

വീണ്ടും ആ ശബ്ദമുയര്ന്നു.

നായർ ഒന്ന് ഞെട്ടി.

ടിവിയിലെപ്പോളോ കണ്ട ഭീകര സിനിമയിലെ ചെന്നായെപ്പോലെ തുളസിത്തറയുടെ അപ്പുറത്ത് കൈസര് ഇരിപ്പുണ്ടായിരുന്നു. മുകളിലേയ്ക്ക് തലയുയർത്തി അവൻ ഒന്നുകൂടെ ഓരിയിട്ടു. പുറകെ അപ്പുറത്തുനിന്നു ബ്രൂണോയും അത് തുടര്ന്നു.

നിലാവിന്റെ പ്രഭയിൽ, ഇളം കാറ്റിലുലയുന്ന വാഴയിലകൾ ആൾ രൂപങ്ങളായി അയാൾക്ക്‌ തോന്നി. രാമന്നായരുടെ ശരീരമാസകലം ഒരു വിറയൽ അനുഭവപ്പെട്ടു. അയാളുടെ രോമകൂപങ്ങൾ ത്രസിച്ചുണർന്നു. 

കൈസറിന്റെ ശ്രദ്ധ തിരിക്കാൻ ജനൽ പാളി അയാൾ ശബ്ദമുണ്ടാക്കി തുറന്നു. കൈസർ ഒന്ന് നോക്കി. ആ കണ്ണുകളിൽ അസാധാരണമായ  തിളക്കം നായര് കണ്ടു.

"എന്താടാ? എന്താ കാര്യം?"

മറുപടിയായി വറീതെട്ടന്റെ വീട്ടിലേയ്ക്ക് നോക്കി ഒരു ഓരിയിടൽ കൂടി കൈസര് നടത്തി. മനുഷ്യന്റെ ശബ്ദം പോലെയാണ് നായര്ക്ക് തോന്നിയത്. ആരോ ഉറക്കെ നിലവിളിക്കുന്ന പോലെ. അത് നിന്നപ്പോൾ അപ്പുറത്തുനിന്നു ബ്രൂണോയുടെ ശബ്ദമുയര്ന്നു.

"കുരിപ്പുകൾ.. മനുഷ്യന്റെ സ്വസ്ഥത കളയാൻ. 
ഒന്ന് നിർത്തെടാ." നായര് വിളിച്ചു പറഞ്ഞു.

ജനവാതിൽ കൊട്ടിയടച്ച്, ചെന്ന് കിടന്നു.

'സാധാരണ ഇത് പതിവുള്ളതല്ലല്ലോ. എന്തെങ്കിലും കണ്ടാൽ കുരച്ചു തകര്ക്കാറാണല്ലോ പതിവ്. ഇതിപ്പോ, പ്രേതത്തിനെയോ പിശാചിനെയോ കണ്ടിട്ട് എന്ന് ആരാണ്ടും പറഞ്ഞപോലെ... ഇനി അങ്ങിനെ വല്ലതും ആവുമോ?' പല വിധ ചിന്തകൾക്കിടയിൽ എപ്പോഴോ ഉറങ്ങിപ്പോയി.

സ്വപനത്തിലാണോ എന്ന സംശയത്തിൽ, അല്ലെന്ന് ഒന്നു കൂടി ഉറപ്പു വരുത്തിയാണ് കണ്ണ് തുറന്നത്. അതെ.. കേട്ടത് നിലവിളിയാണ്.  ആരൊക്കെയോ അലറിക്കരയുന്നുണ്ട്. നേരം പുലർന്നിരിക്കുന്നു. എണീറ്റ്‌ വേഗത്തിൽ പുറത്തേയ്ക്ക് നടക്കുമ്പോളേയ്ക്കും ഭാരതിയമ്മ അണച്ചുകൊണ്ട് കയറി വന്നു.

കണ്ണ് കലങ്ങി ചുവന്നിട്ടുണ്ട്.
"എന്ത്യേ? എന്താ പറ്റ്യേ ?" നായര് പരിഭ്രാന്തനായി ചോദിച്ചു.

"വർതേട്ടൻ പോയി. രാവിലെ എണീറ്റപ്പോളാ ചേടത്തി അറിഞ്ഞത്. ഇന്നലെ രാത്രി എപ്പോളോ ആണ്." 

ആദ്യം നോക്കിയത് കൈസറിനെയാണ്. തല മണ്ണിൽ മുട്ടിച്ച് അവൻ കിടക്കുന്നുണ്ട്. അപ്പുറത്തുനിന്നു ബ്രൂണോയുടെ മോങ്ങൽ കേൾക്കുന്നു..ഇത്തിരി കാലം കൊണ്ട് ഒത്തിരിയടുത്തുപോയ ചങ്ങാതിയെ നഷ്ടപ്പെട്ട വിഷമത്തിൽ രാമൻ നായരുടെ കണ്ണ് നിറഞ്ഞു. പതിയെ അയാൾ വിളക്ക് വയ്ക്കുന്ന തറയുടെ അരികെ നിലത്ത് ചെന്നിരുന്നു. തൊണ്ടയിൽ എന്തോ തടയുന്ന പോലെ. നിറഞ്ഞൊഴുകിയ  കണ്ണുകളിൽ ചുറ്റുമുള്ള ലോകം അവ്യക്തമായുന്നതും നെഞ്ചിന്  കനമേറുന്നതും അയാളറിഞ്ഞു. ബോധം പോയി മറിഞ്ഞു വീഴുമെന്നു  തോന്നിയ നേരത്ത് മുഖത്ത്‌ നനുത്ത ഒരു സ്പർശം തോന്നിയപ്പോൾ അയാള് തല പൊക്കി നോക്കി. ശരീരത്തോട് ചേർന്ന് കൈസർ നിൽപ്പുണ്ടായിരുന്നു. നനുത്ത മൂക്കുകൊണ്ട്‌ അവൻ നായരുടെ കവിളിൽ വീണ്ടും തൊട്ടു. ഒരു കൈകൊണ്ട് കൈസറിനെ ചുറ്റിപ്പിടിച്ച് നായർ കരഞ്ഞു, മതി വരുവോളം.

ഒരു ദിവസം കാത്തു വച്ചിട്ടാണ് വറീതേട്ടന്റെ ശരീരം പള്ളിയിൽ കൊണ്ട് പോയി അടക്കിയത്‌.വറീതേട്ടന്റെ മകൻ ജോബി, ഗൾഫീന്ന് വരാൻ വേണ്ടിയായിരുന്നു കാത്തു വെപ്പ്. നഗരത്തിലെ ആംബുലൻസ് സർവീസിനൊപ്പം എത്തിയ മൊബൈൽ മോർച്ചറി കാണുവാൻ ജനം തിക്കിത്തിരക്കി. "ഐസ് പെട്ടീൽ കിടക്കാനും ഒരു യോഗം വേണം" എന്ന് പറയാനും പട്ടാളക്വോട്ട ഷെയറിട്ടടിക്കാൻ ചാൻസ് പോയതോർത്ത് വിഷമിക്കാനും ആളുണ്ടായി. 

വീടിന് പുറകിലേയ്ക്ക് മാറ്റിക്കെട്ടിയിടത്തുനിന്നു ചങ്ങല പൊട്ടിച്ചോടി സ്കാരസമയത്തു സിമിത്തെരിയിലെയ്ക്ക് വന്നു ബ്രൂണോ സകലരെയും കരയിച്ചു. പള്ളിയിലെ ചടങ്ങുകൾക്ക് രാവിലെയെത്തുമ്പോൾ കുഴിമാടത്തിന് മുകളിൽ കിടക്കുന്ന ബ്രൂണോയെ കണ്ട് ബന്ധുക്കൾ വീണ്ടും കരഞ്ഞു. ആര് വിളിച്ചിട്ടും പോവാതെ കുറച്ച് ദിവസങ്ങളോളം അവൻ ആ കുഴിമാടത്തിനെ ചുറ്റിപ്പറ്റി നിന്നു. ആര് വിളിച്ചിട്ടും ബ്രൂണോ പോയില്ല. അവസാനം വറീതേട്ടന്റെ ഭാര്യ വന്ന് ബ്രൂണോയെ കൂട്ടിക്കൊണ്ട് പോയി. 

നായും മനുഷ്യനുമായുള്ള ഉദാത്ത സൌഹൃദത്തിന്റെ കഥകൾ ജനം പരസ്പരം പറഞ്ഞു. ചർച്ചകളിൽ കുറച്ചു ദിവസം ബ്രൂണോ തിളങ്ങി നിന്നു. ഇടയിൽ ചിലര് കൈസറിനെയും ഓർത്തു. ക്രമേണ, മറ്റു പുതിയ വിശേഷങ്ങൾ തഴച്ചു വളർന്നതിനിടയിൽവറീതേട്ടനും പട്ടാളക്കഥകളും ഞെരുങ്ങിപ്പോയി.

.................................................................................................................................................................



കൈസർ ഫാന്റം, മാണ്ട്രെക് ഒക്കെ പോലെ ഒരു സീരീസാണെത്രേ!  വായിക്കാത്തവർക്ക്‌ ശിക്ഷ താഴെ 






http://animeshxavier.blogspot.in/2011/12/5.html

18 comments:

animeshxavier said...

എന്തെങ്കിലും പറ

jaya said...

touching.. beautiful

Unknown said...

അനിമേഷേട്ടാ തകർത്ത്...

നിങ്ങ പുല്യെന്നെ...

ajith said...

ഇങ്ങനെ ഒരു സംരംഭം ഇവിടെ നടക്കുന്നുണ്ടെന്ന് ഇപ്പോഴാണല്ലോ അറിഞ്ഞത്. നല്ല എഴുത്ത്. പ്രത്യേകിച്ച് കഥാപാത്രമായി ഒരു നായ ഉണ്ടെങ്കില്‍ എനിക്ക് വളരെ ഇഷ്ടപ്പെടും. ബാക്കി അദ്ധ്യായങ്ങളൊക്കെ ഒന്ന് നോക്കട്ടെ

animeshxavier said...
This comment has been removed by the author.
animeshxavier said...

Thank you all for the comments.

Vishnulal Uc said...

കൊള്ളാം!!
ആശംസകൾ

ദീപ എന്ന ആതിര said...

ശോ എനിക്ക് സങ്കടം വന്നു ....വായനക്കാരനെ കൂടെ കൊണ്ട് പോകുന്ന രീതി കൊള്ളാം ട്ടോ ..ഇഷ്ടായി

പട്ടേപ്പാടം റാംജി said...

ചിലപ്പോ അങ്ങിനെ വല്ലതും ആവാനും മതി, വല്ല പിശാചിനെയോ പ്രേതത്തെയോ കണ്ടിരിക്കാം.
എഴുത്തിന്റെ രീതി നന്നായിരിക്കുന്നു.

ഒരു യാത്രികന്‍ said...

കയ്യടക്കമുള്ള അനിമുവിന്റെ എഴുത്ത്.... എത്രവായിച്ചാലും മതിവരില്ല.....സസ്നേഹം

ഗൗരിനാഥന്‍ said...

എല്ലാം കൂടെ വായിച്ചിട്ടു പറയാം അഭിപ്രായം, ഇപ്പോള്‍ ബുക്ക്മാര്‍ക്ക് ചെയ്തിട്ടിരിക്കാ, ഒരു പൊടി തിരക്കിലാണെ...

Cv Thankappan said...

ഹൃദ്യമായ അവതരണം.
ആശംസകള്‍

വീകെ said...

മൃഗങ്ങൾ കഥാപാത്രങ്ങളാ യു ള്ള കഥകൾ കുറവാണ് ബൂലോകത്തു .. ഞാൻ ആദ്യമാണി വിടെ .. നന്നായിക്കുന്നു സംഭവം.. ആശംസകൾ ....

വീകെ said...

മൃഗങ്ങൾ കഥാപാത്രങ്ങളാ യു ള്ള കഥകൾ കുറവാണ് ബൂലോകത്തു .. ഞാൻ ആദ്യമാണി വിടെ .. നന്നായിക്കുന്നു സംഭവം.. ആശംസകൾ ....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

രസകരമായ അവതരണം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

രസകരമായ അവതരണം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

രസകരമായ അവതരണം

Unknown said...

എഴുത്തിന്റെ രീതി കൊള്ളാം.