Powered By Blogger

Tuesday, November 1, 2011

റിട്ടേണ്‍ ഓഫ് ദ ലെജന്റ് - കൈസര്‍ 3


കൈസറ് – ഒരൊര്‍മ്മ.
ഗ്രാമത്തിന്റെ മുഴുവന്‍ കണ്ണിലുണ്ണിയും ചിലരുടെയെങ്കിലും കണ്ണിലെ കരടും ആയിരുന്നു കൈസറ്. ഒരുപാടു ധീരതയാര്‍ന്ന മുഹൂര്‍ത്തങ്ങളാല്‍ നിറഞ്ഞ അവന്റെ ജീവിതം ബ്രൂണൊ എന്ന് പെരുളള മറ്റൊരു നായുടെ വരവൊടെ ദുരിതപൂര്‍ണമായി. അടിമത്തവും, അവ്ജ്ഞയും, കൊടിയ മര്‍ദ്ദനങ്ങളും, പട്ടിണിയും സഹിച്ച് തകര്‍ന്നെങ്കിലും യജമാനനൊടു വിധേയത്വം പുലര്‍ത്തിയ കൈസറ്, ഗതി കെട്ട്  ഒരിക്കല്‍ പ്രതികരിച്ചു. തന്റെ തകര്‍ച്ചക്കു കാരണരക്കാരനായവനെ ഒതുക്കി മുക്കിലിട്ട്, തന്നെ വേണ്ടാത്തവരെ ഉപേക്ഷിച്ച് എവിടേയ്ക്കൊ മറഞ്ഞു പൊയ കൈസറ്, വല്ലപ്പൊളും എത്തി നോക്കുന്ന ഒരൊര്‍മ്മ മാത്രമായി.

കൈസറിന്റെ മുന്‍ കാലമറിയാന്‍ ഈ ലിങ്കുകള്‍ നോക്കുക.

ഇനി കൈസറിന്റെ വിസ്മയ ലോകത്തേയ്ക്ക്! 



റിട്ടേണ്‍ ഓഫ് ദ ലെജന്റ്
………കൈസര്‍ 3….….

ഉമ്മിണിത്തൊട് കര കവിഞ്ഞ് ഒഴുകുകയും മരം വെട്ടുകാരന്‍ ചന്ദ്രന്റെ വീട്ടിനു മുകലിലെയ്ക്കു ചമ്പത്തെങ്ങ് മറിഞ്ഞ് വീണ്‍ ചായ്പു തകരുകയും ചെയ്ത് സംഭവബഹുലമായ ഒരു മഴക്കാലം കൂടി ഗ്രാമത്തില്‍ പെയ്തൊഴിഞ്ഞ് പൊയി. ഏറ്റുമീന്‍ പിടിക്കാന്‍ പോയ വേലായുധേട്ടന്‍ പടുകൂറ്റന്‍ ഒരു വാളയെ കിട്ടിയ വാര്‍ത്തയായിരുന്നു ആ മഴക്കാലത്തിന്റെ ഹൈ ലൈറ്റ്. തോട്ടില്‍നിന്നു പൊട്ടിയ കഴയിലൂടെ കയറി വന്ന ആ ഉരുപ്പടി കഴയില്‍ വച്ചിരുന്ന വല തകര്‍ക്കുകയും വേലായുധേട്ടന്റെ ചെകിടത്തു വാലുകൊണ്ട് ഒരെണ്ണം കൊടുക്കുകയും ചെയ്തെന്നും കലി കയറിയ സഖാവ് വേലായുധന്‍  അതിന്റെ ചെകിളയില്‍ കടന്നു പിടിച്ച് പുറത്തു കയറി  ഇരുന്നെന്നും വാള, പാടമായ പാടം മുഴുവന്‍ വേലായുധേട്ടനെ പുറത്തിരുത്തി റൌണ്ടടിച്ച് അവസാനം നിരുപാധികം കീഴടങ്ങി എന്നുമുള്ള വാര്‍ത്ത വേലുട്ട്യേട്ടന്റെ ചായക്കടയില്‍ മൂന്നു വാരം വിജയകരമായി പിന്നിട്ടു. വാര്യര്‍ മാഷുടെ വീട്ടിലു പണിക്കു പോയപ്പൊള്‍ ഉച്ചയൂണിനു തന്ന എരിശേരിയില്‍ നിന്നു കിട്ടിയ മത്തക്കുരു കുഴിച്ചിട്ടിട്ടുണ്ടായ മത്തവള്ളീന്നു ഒരു വണ്ടി മത്തങ്ങ ഇരിങ്ങാലക്കുട ചന്തയ്ക്കു കൊണ്ടോയ കാര്യവുമായി ശിവരാമേട്ടന്‍ വന്നപ്പോളാണ്‍ വാളക്കാര്യം പടിയിറങ്ങിയത്. ഉഗ്രപ്രതാപിയായ കൈസറിന്റെ വിശേഷങ്ങളുമായി ഒരൊ ദിവസവും കളം നിറഞ്ഞ് കളിക്കാറുള്ള രാമന്‍ നായര്‍ പുതിയ വിശേഷങ്ങള്‍ വിളമ്പാനില്ലാതെ, ചര്‍ച്ച്കളില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ മാത്രം പറഞ്ഞ് മടങ്ങി.

രാമന്‍ നായരുടെ സര്‍വ്വത്ര ദുരഭിമാനങ്ങളേയും തച്ചു തകര്‍ക്കുന്ന വാര്‍ത്തയുമായി ഒരു ദിവസം നേരം പുലര്‍ന്നു.
പുലര്‍ച്ചയ്ക്കു അടുപ്പില്‍ തീ കൂട്ടാന്‍ എണീറ്റ ഭാരതിയമ്മ പരിഭ്രാന്തിയോടെ നായരെ വിളിച്ചെണീപ്പിച്ചു.
അടുക്കള വാതില്‍ തുറന്നു കിടക്കുന്നു.
ഡിഗ്രിയും കഴിഞ്ഞ് ടൈപ്പു പടിക്കാന്‍ പൊകുന്ന മൂത്ത മൊള്‍ ദീപയെ കാണാനില്ല.
തലേന്നു ചന്തയില്‍ പൊയി വന്നപ്പൊള്‍ ദീപ പതിവില്ലാതെ തന്നൊടു ചുറ്റിപ്പറ്റി നിന്നിരുന്നതു നായര്‍ക്കു ഒര്‍മ്മ വന്നു. കൂടുതല്‍ ആലോചിച്ചപ്പോള്‍ എന്തോ പന്തികെടു മണത്തു.
വീട്ടിലും പറമ്പിലും എല്ലാം അന്വേഷണം കഴിഞ്ഞു. കുളത്തിലും കിണറ്റിലും വരെ നോക്കി.
അന്വേഷണം അധികമാവും മുന്‍പു തന്നെ കാര്യം അറിഞ്ഞു.
ആശാരി വാസുദേവന്റെ മോന്‍ മുരളിയൊടൊപ്പം അവള്‍ പൊയി.
കുന്നത്തറ അമ്പലത്തിലു വച്ചു കാലത്തു തന്നെ താലി കെട്ടു കഴിഞ്ഞെത്രേ.
രാമന്‍ നായര്‍ക്കു കാലിനടിയില്‍നിന്നു മണ്ണൊലിച്ച് പോകുന്ന പൊലെ തോന്നി.

“എനിക്കു അങ്ങിനെ ഒരു മകള്‍ ഉണ്ടായിരുന്നില്ല.”
ഒരു വാചകത്തില്‍ അയാള്‍ എല്ലാം അവസാനിപ്പിച്ചു.

ഭാരതിയമ്മയും ദീപേടെ താഴെയുള്ള കുട്ടികളും തേങ്ങലടക്കാന്‍ പണിപ്പെട്ടു.
രാമന്‍ നായര്‍ ഒരു കുലുക്കൊം ഇല്ലാതിരുന്നു.

“എന്താ ചെയ്യാ നായരെ? പോലീസില്‍ പരാതി കൊടുത്താലൊ?“

“എന്തിനു? എനിക്കില്ലാത്ത ദെണ്ണം എന്തിനാ നിങ്ങക്കു?“
നായരുടെ നിലപാടു കര്‍ക്കശമായിരുന്നു.

“അയാളെ സമ്മതിക്കണം ട്ടാ.. മനസ്സെയ് ഇരുമ്പാ.. ഇരുമ്പു.”

“ഒരു കുലുക്കൊം ഇല്ല്യാ ല്ലെ? ഹൊ..“

പിറു പിറുത്തു കൊണ്ടു ആശ്വസിപ്പിക്കാന്‍ വന്നവര്‍ പൊയി.

എല്ലാരും പൊയിക്കഴിഞ്ഞപ്പൊള്‍ അടുത്തു വന്ന ഏറ്റവും അടുത്ത കൂട്ടുകാരന്‍ പ്രഭാകരന്റെ കൈ പിടിച്ചു രാമന്‍ നായര്‍ മതി വരുവൊളം പൊട്ടിക്കരഞ്ഞു.

പിറ്റേന്ന് .
ചായക്കടേല്‍ ദീപാപഹരണം അവതരിപ്പിക്കാന്‍ വെമ്പല്‍ കൊണ്ട് വന്ന എല്ലാവരും രാമന്‍ നായര്‍ നേരം വെളുക്കുമ്പോളേ ബെഞ്ചിലിരിക്കുന്നതു കണ്ടു അന്തം വിട്ടു. പലരും നാക്കിന്റെ ചൊറിച്ചില്‍ കൂടുതല്‍ ചൂടുള്ള ചായ കുടിച്ചു മാറ്റി.

“എന്താ ആരും ഒന്നും മിണ്ടാത്തെ?“ എന്ന വേലുക്കുട്ടിയുടെ ചൊദ്യത്തിന്‍
“പൊയിട്ടു ഇത്തിരി പണിയുണ്ടു കടേലൊന്നു പൊണം. പാടത്തു ഞാറു നടല്‍ നടക്കുന്നു
തുടങ്ങിയ ഒഴിവു കഴിവുകളുമായി ഓരൊരുത്തരായി സ്ഥലം വിട്ടു.
എല്ലാവരും പിരിഞ്ഞിട്ടേ നായര്‍ ഇരുന്നിടത്തുനിന്നു എണീറ്റുള്ളൂ.
കുറെ  ദിവസം ഇതു തുടര്‍ന്നു.

പുതിയ വിശേഷങ്ങളുടെ വരവോടെ ദീപ ഒളിച്ചോടിയ വിശേഷം ഗ്രാമം മറന്നു.
മാത്രവുമല്ല മുരളി നല്ലൊരു ചെറുപ്പക്കാരനായിരുന്നു. ദു:ശ്ശീലങ്ങളോ മടിയൊ ഇല്ലാതിരുന്ന അവനെ എല്ലാവര്‍ക്കും ഇഷ്ടവുമായിരുന്നു.

“ആശാര്യായിക്കൊട്ടെ, അവന്‍ മിടുക്കനാ.. രാമന്‍ നായര്‍ടെ മൊള്‍ടെ ഭാഗ്യാ.. “എന്നു വരെ പലരും പരസ്പരം പറഞ്ഞു.

ഒന്നും സംഭവിക്കാത്ത പൊലെ, രാമന് നായര്‍ ചായക്കടയില്‍ പോയി. പലപ്പൊളും വലിയ വലിയ കാര്യങ്ങളുടെ പ്രാസംഗികനും ചിലപ്പൊള്‍ ശ്രോതാവും ആയി.

കാലം അതിന്റെ വഴിക്കു യാത്ര തുടര്‍ന്നു.


“ഡോ, രാമന്‍ നായരെ, താന്‍ പറഞ്ഞതു ശര്യന്ന്യണ്ടോ..!!”
ഒരു ദിവസം ചായക്കടയിലെയ്ക്കു ചെന്ന രാമന്‍ നായരെ ചെത്തുകാരന്‍ ഗോപി പുതിയ വിശേഷവുമായി വരവേറ്റു.

“അതെന്താ ഗൊപ്യേ, മ്മക്കിട്ടു കാലത്തന്നെ ഒരു താങ്ങ്?... ഏ?
അതെയ്.. രാമന്നായരു നുണ പറയാറില്ല്യാ.. സംശയമുണ്ടെങ്കി വേലുട്ട്യോടു ചൊദിക്ക്.”

“ഒരു സംശ്യോല്ല്യ, നായരെ, ഇന്നലെ എനിക്ക് ബോധ്യായി.
എനിക്കു മാത്രല്ല എന്റെ വെല്യച്ചന്റെ മൊനില്ല്യേ, വില്ലെജൊഫീസിലു ജോലിള്ള സുകുമാരന്‍…?
അവനും പിന്നെ മ്മടെ, കാര്‍ ഡ്രൈവര്‍ ജയനും വിശ്വാസായി.“

വേലുട്ട്യേട്ടന്‍ ചായയടി സ്റ്റോപ് ചെയ്തു.
ഒരു പപ്പട വടയില്‍ ‘കറും മ്മുറും‘ എന്നു വാദ്യസംഗീതം നടത്തിക്കൊണ്ടിരുന്ന നാരയണന്‍ മേസ്ത്രി വായുടെ ചലനം പൊസ് ചെയ്തു.
പത്രപാരായണ വിഭാഗം വായന നിറുത്തി.
എല്ലാവരും കാതു കൂര്‍പ്പിച്ചു..

“ഇന്നലെ രാത്രി, സുകുമാരന്റെ മരുമൊനെ പ്ലെയിന്‍ കേറ്റി വിട്ടു കൊച്ചീന്നു വരണ വഴി,
കാരൂര്‍.. ഷാരടീടെ വീടിന്റെ അവിടെ വച്ച്
രാത്രി രണ്ടു മണി കഴിഞ്ഞണ്ടാവും ട്ടാ..
അപ്പറത്തെ പറമ്പീന്നു വണ്ടീടെ മുന്നില്‍ക്കു ഒരു തൊഴുപ്പന്‍ മൊയല് ഒരു ചാട്ടാ..
ജയന്‍ വണ്ടി സഡന്‍ ബ്രെയ്ക്കു ഇട്ടു നിറ്ത്തി.
കാറിന്റെ ലൈറ്റില് ഞങ്ങളു നൊക്ക്യപ്പൊ..
മൊയല്‍ ചാട്യേന്റെ പിന്നാലെ മിന്നായം പൊലെ മറ്റൊരു ജീവി!
രാമന്നായരുടെ കൈസറ്!!
മൊയലിന്റെ പിന്നാലെ പെടയ്കന്ന്യാ ചുള്ളന്‍!
എന്തായാലും താന്‍ പറഞ്ഞതു ശര്യാ നായരെ..
കൈസറ് മൊയലിന്റെ പിന്നാലെ തന്ന്യാ.”

“ഹൊ ഭയങ്ക്രന്‍! നായരു പറഞ്ഞ പോലെ മാസങ്ങളായിട്ടു മൊയലിന്റെ പിന്നാലെ നിറുത്താണ്ട് ഓടന്ന്യാ?.. ഹൊ. “

“കൈസറന്ന്യാന്നു എന്താ ഉറപ്പു?“

“ഒറപ്പാ.. കൈസറിനെ ഞാന്‍ കാണാത്തതാ.. ങേ?
വാലില്ലാത്ത അതുപൊലത്തെ നായ ഈ ഭൂമി മലയാളത്തിലില്ല.“

“അപ്പൊ അവന്‍ ഇവിടെ തന്നെ ഉണ്ട്.. ല്ലേ?”

“വറതേട്ടാ.. തന്റെ ബ്രൂണൊയ്ക്കു ഇനീം പണിയാവുമല്ലൊ.. ഹ ഹ”

സംസാരം മുറുകിയപ്പൊള് കുടിച്ച ചായ മതിയാക്കി രാമന്‍ നായര്‍ എണീറ്റു. ഒന്നും മിണ്ടാതെ അയാള്‍ വീട്ടിലെയ്ക്കു നടന്നു. ആരും കാണാത്ത ഒരിടത്തു വച്ച് തന്റെ അകം തുടയില്‍ കൈസറ് ഏല്‍പ്പിച്ച പാട് ഉണ്ടൊ എന്നു പരിശോധിച്ചു. അതൊക്കെ മാഞ്ഞു പോയിരിക്കുന്നു. 'തനിക്കു മോശം കാലം വന്നതു കൈസറിന്റെ ഇറങ്ങിപ്പോക്കോടെ ആയിരിക്കുമൊ?' നായരുടെ മനസ്സിലൂടെ അങ്ങിനെ ഒരു ചിന്ത കടന്നു പൊയി.

“ദേ.. അവസാനത്തെ കൊഴിക്കുഞ്ഞിനേം കീരി കൊണ്ടൊയി.. കൈസറുള്ളപ്പൊ ഒരു ഈച്ചക്കുഞ്ഞ് കടക്കാതിരുന്ന പറമ്പാ.. ഇപ്പൊ കീരീം, പാമ്പും, കുറ്ക്കനും വരെ ഉറ്ളാടി നടക്ക്വാ..”
കൈസറിന്റെ ഗതകാലസ്മരണകളില്‍ കുതിറ്ന്ന വാക്കുകളുമായി വീട്ടിലെയ്ക്കു ചെന്നു കയറിയ രാമന്നായരെ ഭാരതിയമ്മ വരവേറ്റു.

വറതേട്ടന്റെ വീട്ടില്‍ ബ്രൂണൊയുടെ പതുങ്ങിയ കുര കേള്‍ക്കാം.
ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ ഉലയുന്ന മനസ്സുമായി രാമന്‍ നായരു പൂമുഖത്തെ ചാരുകസെരയില്‍ ചാഞ്ഞിരുന്നു. ഒരു ദീര്‍ഗ്ഗനിശ്വാസത്തൊടെ കൈസറ് കിടക്കാറുള്ള സ്ഥലത്തേയ്ക്കു നോക്കി.
കെട്ടിയിരുന്ന ഇരുമ്പു കുറ്റിയുടെ അപ്പുറത്തു പൊട്ടിയ ചങ്ങല മണ്ണില്‍ പുതഞ്ഞ് കിടക്കുന്നു.
കൈസറിനു നല്‍കിയ പീഡനപര്‍വ്വം അയാളുടെ കണ്മുന്നില്‍ തെളിഞ്ഞു.
ഒരു തുള്ളി കണ്ണീരായി ആ ഉള്‍ക്കാഴ്ച്ച താഴെ വീണു ചിതറി.

കുറച്ച് ദിവസം കഴിഞ്ഞ് ഒരു തിങ്കളാഴ്ച്ച രാവിലെ പാടവരമ്പത്ത് പുല്ലുവലിക്കാര്‍ക്കു നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് നില്‍ക്കുമ്പോളാണ്‍  ‘നായരേ‘ എന്നു കരയില്‍ നിന്നു ഒരു വിളി കെട്ടത്. പാല്‍ക്കാരന്‍ കുമാരനാണ്‍. പുറകെ അഞ്ചാറാളുകളുമുണ്ട്. ‘എന്തു കേസുകെട്ടാണാവോ‘ എന്ന ചിന്തയില്‍ പാടത്തൂന്നു കയറി വരുമ്പൊളേ കുമാരന്‍ നായരുടെ കൈ രണ്ടും കൂട്ടിപ്പിടിച്ചു കരഞ്ഞു.

നൂറായിരം ചിന്തകള്‍ തലയിലൂടെ തലങ്ങും വിലങ്ങും പായുന്നതിനിടയില്‍ ചൊദിച്ച
“എന്താ പറ്റ്യേ കുമാരാ?” എന്ന വാക്കുകള്‍ക്കു വിറയലുണ്ടായിരുന്നു.

“താന്‍ പരിഭ്രമിക്കണ്ടഡോ.. അതു സന്തൊഷക്കണ്ണീരാ..” ഇട്ടൂപ്പു പറഞ്ഞു.

“എന്താ ണ്ടായേന്നു പറയൂ..”

“കുമാരേട്ടന്റെ ചെക്കനില്ലേ.. പത്തിലു പടിക്കണ വിനോദ്? അവന്‍ കാലത്തു പത്രം ഇട്ണ്‍ണ്ടല്ലൊ.
കുറച്ച് ദിവസായി ചുള്ളന്‍ പറയാറ്ണ്ട്, ചന്തേടെ അവടെ കുറേ പട്ടികള്‍ ണ്ട്ന്നു. ചന്തേലെ സാധനങ്ങളു തിന്നു കലിപ്പെളകി നടക്കണോറ്റങ്ങളല്ലെ.. ഇന്നു പുലര്‍ച്ച്ക്ക് വിനൊദ് പത്രം എടുക്കാന്‍ പൊയപ്പൊ, അഞ്ചാറെണ്ണം കൂടി വളഞ്ഞൂ ത്രെ. മേത്തേക്കു ചാടീന്നാ പറയണേ. ചെക്കന്‍ സൈക്കിളുമ്മേന്നു വീണു. സഹായത്തിനു വിളിച്ചാ വരാന്‍ ആ നേരത്തു ആരെങ്കിലും ഉണ്ടൊ? ഭഗവതീ ന്നു വിളിച്ച് കരഞ്ഞൂന്നാ പറയണെ. ഒരു സെക്കന്റു കൊണ്ട് കൈസറ് എവ്ടന്നൊ വന്നു. പിന്നൊരു ബഹളാര്‍ന്നൂ ത്രേ.. കണ്ണു തൊറന്നു വിനൊദ് നൊക്ക്യപ്പൊ  സകലതിനെം കടിച്ചോടിച്ചേക്കണ്‍!!“
ഇട്ടൂപ്പ് ഒറ്റ് ശ്വാസത്തില്‍ പറഞ്ഞു നിറുത്തി.

“കൈസറൊ? എന്റെ 

“നിങ്ങടെ പുലിക്കുട്ട്യന്നെ നായരെ, ങ്ങക്കെന്താ വിശ്വാസം വരാത്ത പൊലെ? ദേ, ദിവനെ നൊക്ക്യേ.. ന്ന്ട്ട് പറ”
ദേഹമാസകലം ഉരഞ്ഞ പാടുകളുമായി വിനൊദ് മുന്നിലെയ്ക്കു കയറി നിന്നു.

രാമന്‍ നായര്‍ കുനിഞ്ഞു വിനോദിന്റെ കണ്ണുകളിലെയ്ക്കു നോക്കി.
“എന്നിട്ട് കൈസറ് എവിടെ?”

“കൊറേ നെരം എന്റെ അടുത്തു നിന്നു. ഞാന്‍ സൈക്കിളെടുത്തു നീറ്ത്തി അതുമ്മെ കേറിയപ്പൊ ടൌണു വരെ എനിക്കു കൂട്ട് വന്നു. പിന്നെ, ഞാന്‍ തിരിഞ്ഞു നൊക്കിയപ്പൊ കാണാനില്ല.”

എവിടെയൊ നിന്നു കൈസറ് തന്നെ കാണുന്നുണ്ടെന്ന തോന്നലില്‍ നായര്‍ ചുറ്റും നോക്കി.
അയാലുടെ ശരീരം രൊമാഞ്ചം കൊണ്ടു.
കൈകള്‍ നെഞ്ചൊട് ചേര്‍ത്ത് ‘ഭഗവതീ..‘ എന്നു നായരും വിളിച്ചു.

പിന്നെ, പലപ്പോളായി കൈസറിന്റെ പ്രത്യക്ഷപ്പെടല്‍ ഗ്രാമത്തില്‍ സംഭവിച്ചു. കെട്ടഴിഞ്ഞു പാടം കയറി മറുകരയിലെയ്ക്കു പൊയ ചന്ദ്ര്യേച്ചീടെ പശൂനെ കുരച്ചു പേടിപ്പിച്ചു ഇങ്ങോട്ടു തന്നെ തിരിച്ചു വിട്ടു. നായ്ക്കന്റെ കുളത്തിലു കുളിയ്ക്കാന്‍ പൊയി അപസ്മാരം വന്നു മുങ്ങിച്ചാകാന്‍ തുടങ്ങിയ ജോസിനെ ഉടുമുണ്ടില്‍ പിടിച്ചു നീന്തി കരയ്ക്കെത്തിച്ചു. അങ്ങിനെ പലതും. ഒരോ പ്രാവശ്യവും കാര്യം കഴിഞ്ഞു ഒരു മിന്നല്പിണര്‍ പൊലെ കൈസറ് മറഞ്ഞു പൊയി. നിറ്ണ്ണായകമായ പല സന്ദറ്ഭങ്ങളിലും ദൈവദൂതനേപ്പോലെ അവതരിച്ച കൈസറ് എങ്ങോട്ടു പൊകുന്നു എന്നതു ഒരു പിടികിട്ടാ ചോദ്യമായി അവശേഷിച്ചു. ഒരൊ തവണയും സാഹസിക കഥ കേള്‍ക്കാനല്ലാതെ അവനെ ഒന്നു കാണാനൊ ആ കുരയൊന്നു കേള്‍ക്കാനോ രാമന്‍ നായര്‍ക്കു യോഗമുണ്ടായില്ല.

കുറച്ചു നാളുകള്‍ക്കു ശേഷം പശുവിനു പുല്ലരിയാന്‍ വന്ന ഭവാനിയുടെ നിലവിളി കേട്ടു കഞ്ഞികുടി പകുതിയ്ക്കു വച്ചു നിറ്ത്തി ഓടിച്ചെന്ന രാമന്‍ നായര്‍ കണ്ടത് പാമ്പു കറ്റിയേറ്റ് പുളയുന്ന അവരെയാണ്‍. ആള്‍ക്കാരെ വിളിച്ചുകൂട്ടി വിഷവൈദ്യന്റെ അടുത്തു കൊണ്ടോയി തിരിച്ചു വന്നപ്പൊള്‍ സംഭവിച്ച അത്യാഹിതത്തെക്കാള്‍ നായര്‍ക്കു വിഷമം പാമ്പിനെ പേടിച്ചു പറമ്പില്‍ ആരും ഇനി പണിയ്ക്കു വരില്ലല്ലൊ എന്നായിരുന്നു. വൈകുന്നേരമായപ്പൊള്‍ ഭവാനിയ്ക്കു കുറവുണ്ടെന്ന ആശ്വാസ വാര്‍ത്തയെത്തി. രാത്രി, തുറന്നിട്ട ജനലിലൂടെ പറമ്പിലെയ്ക്കു നൊക്കി നായര്‍ കുറേ നെരം നിന്നു. ഒരു വേള, ഭാര്യ പറയുന്നതു പൊലെ 'കൈസറുന്ണ്ടായിരുന്നെങ്കില്‍' എന്നു മനസ്സിലോര്‍ത്തു. അപ്പുറത്തു ബ്രൂണൊ മോങ്ങുന്നതു കെട്ടു.
‘ കുറേ നെരമായല്ലൊ തൊടങ്ങീട്ടു...
“ഒഹ്..ഈ ജന്തൂനെക്കൊണ്ടു തൊറ്റു. കുരിപ്പ്..‘ മനസ്സില്‍ പ്രാകി എപ്പോളൊ കിടന്നുറങ്ങി.

കാലിലൂടെ ഇഴഞ്ഞു കയറി തന്റെ കഴുത്തില്‍ ചുറ്റി പത്തി വിടറ്ത്തി നിന്നു ചീറ്റുന്ന ഒരു കരിമൂര്‍ഖനെ കണ്ട് രാമന്‍ നായര്‍ ചാടി എണീറ്റു. തപ്പിപ്പിടിച്ചു ലൈറ്റിട്ടപ്പൊളാണ്‍ അതൊരു സ്വപ്നമായിരുന്നു എന്നു അയാള്‍ക്ക് ബോധ്യമായത്.
ശരീരം മുഴുവന്‍ വിയര്‍ത്തു കുളിച്ചിരുന്നു. വറതേട്ടന്റെ വീട്ടില്‍ ബ്രൂണോയുടെ മോങ്ങല്‍ രോദനരാഗമായി മാറിയിരിക്കുന്നു. വരണ്ട തൊണ്ടയിലെയ്ക്കു അല്‍പ്പം നനവു പകരാന്‍ കൂജയിലെ വെള്ളം എടുക്കാന്‍ ഹാളിലെയ്ക്കു നീങ്ങിയ അയാള്‍, ജനലിലൂടെ പുറത്തേയ്ക്കു നോക്കി. നാട്ടുമാവിന്റെ ചില്ലകള്‍ക്കിടയിലൂടെ പൌര്‍ണ്ണമി തൂകിയ നിലാവ്. പരതിയ മിഴിയാട്ടത്തിനൊടുവില്‍ തെങ്ങോലകള്‍ വീഴ്ത്തിയ നിഴലുകള്‍ക്കിടയില്‍.. പൊട്ടിച്ചെറിഞ്ഞ ചങ്ങലയ്ക്കരികില്‍ കൈസറ് കിടക്കുന്നതു കണ്ടു നായര്‍ സ്തബ്ദനായി.
തൊണ്ട കൂടുതല്‍ വരണ്ടു.
കൈകാലുകള്‍ സ്തംഭിച്ചു.
ഒരു നിമിഷത്തെ നിശ്ചലതയ്ക്കു ശേഷം അയാള്‍ സമനില വീണ്ടെടുത്തു.

“കൈസറേ..“
പതിഞ്ഞ സ്വരത്തില്‍ ജനലിലൂടെ അയാള്‍ വിളിച്ചു.

“എന്താ.. എന്താ നിങ്ങള്‍ക്കു പറ്റ്യേ?“ എന്നു ചൊദിച്ചുകൊണ്ടു ഭാരതിയമ്മ അടുത്തു വന്നു.
“ഈശ്വരാ.. നല്ലോണം പനിക്കണ്‍ ണ്ടല്ലൊ..“  നെറ്റിയില്‍ തൊട്ടു നൊക്കി അവര്‍ പറഞ്ഞു.

“നമ്മടെ കൈസറ്.. ദേ അവിടെ..“ നായര്‍ മുറ്റത്തേയ്ക്കു വിരല്‍ ചൂണ്ടി.
ഭാരതിയമ്മ നായരൊടൊപ്പം പുറത്തേയ്ക്കു നൊക്കി.
പക്ഷേ, കൈസറ് അവിടെ ഉണ്ടായിരുന്നില്ല!

“ഞാന്‍ ഇപ്പൊത്തന്നെ കണ്ടു, ഇവടെ കെടക്കണതു.. അവടിണ്ടാര്‍ന്നു”

“സാരല്ല്യ.. സ്വപ്നം കണ്ടതാവും. വന്നു കിടക്കൂ..”

പത്തു വട്ടം തിരിഞ്ഞു നോക്കി രാമന്‍ നായര്‍ പൊയിക്കിടന്നു.
ഉറക്കം കിട്ടാതെ ഇടയ്ക്കു എണീറ്റ് വന്നു കൈസറ് വീണ്ടും എത്തിയിട്ടുണ്ടൊ എന്നു നോക്കി.
പുലര്‍ച്ചയൊടെ എപ്പൊളൊ അയാള്‍   ഉറങ്ങി.

രാവിലെ, ഭാരതിയമ്മ വിളിച്ചെണീപ്പിച്ച്തു പുതിയ ഒരു വിശേഷവുമായായിരുന്നു.
“ഇങ്ങോട്ടൊന്നു വന്നേ.. ദേ നൊക്ക്യേ..”
അവര്‍ കൈ ചൂണ്ടിയ സ്ഥലത്തേയ്ക്കു നോക്കിയ നായര്‍ കിടുങ്ങി പൊയി.

ഒരാള്‍ടെ നീളമുള്ള ഒത്തൊരു കരിമൂര്‍ഖനെ കൊന്നു മലര്‍ത്തിയിട്ടിരിക്കുന്നു!
കടിച്ചു കീറിയിരിക്കുകയാണു. പത്തിയില്‍ തന്നെയാനു കടി.
സ്നേഹാധിക്യത്താല്‍ വികാരാധീനനായി, കൈകള്‍ നെഞ്ചില്‍ ചെര്‍ത്തു വച്ച് ചുറ്റും പരതി നോക്കി 
രാമന്‍ നായര്‍ ഉറക്കെ വിളിച്ചു..

"കൈസറേ.."

പറമ്പിന്റെ അതിരുകളും കടന്നുപോയ ആ വിളി മറുപടി ലഭിക്കാതെ കാറ്റില്‍ അലിഞ്ഞില്ലാതായി.



..................................................................................................
അടുത്ത ഭാഗത്തിനു വേണ്ടി ഏതാനും ദിവസം കാത്തിരിക്കുക.  

23 comments:

ahmad said...

ഞാന്‍ ഇവിടെ ആദ്യമായിട്ടാ / ഇഷ്ടപ്പെട്ടു / ഇനിയും വരം /

animeshxavier said...

Thanks ahmad for your coment.

Anonymous said...

""" പലരും നാക്കിന്റെ ചൊറിച്ചില്‍ കൂടുതല്‍ ചൂടുള്ള ചായ കുടിച്ചു മാറ്റി.""""

RAHUL said...

സസ്പെന്സിടാതെ വേഗം മുഴുവനാക്കൂ അനിയെട്ടാ .... :)))

animeshxavier said...

അജ്ഞാതാ (Anonymous) നന്ദി.

ഇതില് സസ്പെന്‍സിന്റെ സംഭാവമോന്നുമില്ല രാഹുലെ. ഇത്തിരി നീളം കൂടിപ്പോയോ എന്ന സംശയത്തില്‍ രണ്ട് കഷണമാക്കിയതാ.
മൂന്നാല് ദിവസത്തിനുള്ളില്‍ പോസ്റ്റ്‌ ചെയ്യും.

ഒരു യാത്രികന്‍ said...

എന്തുരസമാ അനിമുവിന്റെ രചനാ ശൈലി. ഒറ്റ വീര്‍പ്പിനു വായിക്കാന്‍ തോന്നുന്ന ആഖ്യാനം.....സസ്നേഹം

animeshxavier said...

നന്ദി, വിനീത്. ഈ പ്രോത്സാഹനങ്ങളാണു എന്നെക്കൊണ്ട് വീണ്ടും സാഹസങ്ങള്‍ ചെയ്യിക്കുന്നത്!

ചക്രൂ said...

സൂപ്പെര്‍ അനിമേഷ് ...അടിപൊളി ആയിട്ടുണ്ട്‌ ... നിങ്ങള്‍ ഒരു എഴുത്തുകാരന്‍ ആവേണ്ടതാണ്

animeshxavier said...

Thanks Akhil.

Visala Manaskan said...

animeshe... very very good!

animeshxavier said...

സജീവേ..
ഈ കമന്റിനു പൊന്നും വിലയുണ്ട്‌.
നന്ദി പറയുന്നില്ല!!
എഴുതാന്‍ നിര്‍ബ്ബന്ധിച്ച നിനക്ക് നേരെ നടത്താനുള്ള ചുമതല കൂടിയുണ്ട്.
ഹ ഹ..

പഞ്ചാക്ഷരി said...

ചേട്ടാ നല്ല എഴുത്ത് , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .....

animeshxavier said...

അടുത്ത ഭാഗം വൈകില്ല. അടുത്ത ആഴ്ച വരും.

My thoughts said...

ഇനി മൂന്ന് ദിവസം കത്ത് ഇരാകണം അല്ലെ ....................
നല്ലതിന് വേണ്ടി കാത്തിരികുനതില്‍ അര്‍ഥം ഒണ്ടു
really superrrrrrrrrrrrrr

animeshxavier said...

കാത്തിരിപ്പ് വേണം എന്ന് ഉദ്ദേശിച്ചിരുന്നില്ല.
പക്ഷെ, വല്ലാതെ നീളം കൂടിപ്പോയോ എന്ന ഒരു തോന്നല്‍.
അതാ..
ക്ഷമിക്കുക.
ആശംസകള്‍ സ്വീകരിച്ചിരിക്കുന്നു.

Subeesh Balan | സുഭീഷ് ബാലൻ said...

നന്നായിട്ടുണ്ട് :)

animeshxavier said...

നന്ദി, സുഭീഷ്.

Anonymous said...

this is not just a story.. i can see a live situation.. kaisar, raman nair, and all other characters..

write more..

animeshxavier said...

Thanks a lot Mini.

Anonymous said...

Ani, Ezhuthu serious aayi edukkanam. Saili valare nannavunnundu.Anna ads nte
naalu chuvarukalil othungathe velichathekku varatte sarga rachanakal
Ella bhavukangalum

Girish Poulose said...

Good one..Animesh..

animeshxavier said...

നന്ദി, ഗിരീഷ്
ജയരാമേട്ടാ.. എന്നെ പുറത്ത് ചാടിച്ചേ അടങ്ങൂ.. ല്ലേ?

ajith said...

എല്ലാരും പൊയിക്കഴിഞ്ഞപ്പൊള്‍ അടുത്തു വന്ന ഏറ്റവും അടുത്ത കൂട്ടുകാരന്‍ പ്രഭാകരന്റെ കൈ പിടിച്ചു രാമന്‍ നായര്‍ മതി വരുവൊളം പൊട്ടിക്കരഞ്ഞു.

കെട്ടിയിരുന്ന ഇരുമ്പു കുറ്റിയുടെ അപ്പുറത്തു പൊട്ടിയ ചങ്ങല മണ്ണില്‍ പുതഞ്ഞ് കിടക്കുന്നു.കൈസറിനു നല്‍കിയ പീഡനപര്‍വ്വം അയാളുടെ കണ്മുന്നില്‍ തെളിഞ്ഞു.ഒരു തുള്ളി കണ്ണീരായി ആ ഉള്‍ക്കാഴ്ച്ച താഴെ വീണു ചിതറി.

>>>>>>>> പൊടിപ്പും തൊങ്ങലുമില്ലാതെ ഒരു സ്നേഹക്കഥ പറയുന്നു അനിമേഷ്. നര്‍മ്മഭാവം കഥയ്ക്ക് ആസ്വാദ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.