Powered By Blogger

Thursday, August 1, 2019

പലരിൽ ചിലർ 6

പണ്ട്, എന്റെ കല്യാണം കഴിഞ്ഞു കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ ഓഫീസിൽ ഒരു പുതിയ സ്റ്റാഫ്‌ ജോയിൻ ചെയ്തു. ആദ്യമായി ജോലിക്ക് കയറുന്ന ഒരു പെൺകുട്ടി. തല്ക്കാലം നമുക്കവളെ സിന്ധു എന്ന് വിളിക്കാം. ഫ്രണ്ട് ഓഫീസിലാണ് ജോലി. മൊബൈൽ ഇല്ലാത്ത കാലം ആണ്. ഫോൺ അറ്റൻഡ് ചെയ്യുന്നതൊക്കെ അവൾ ആദ്യം നല്ലരീതിയിൽ കുളമാക്കി, പിന്നെപ്പിന്നെ ശരിയായി വന്നു.

ഒരിക്കൽ ഒരു ക്ലൈന്റ് അക്കൗണ്ട്സ്ൽ വന്നു മുടിഞ്ഞ ഷൗറ്റിംഗ്..  അതിലെ ഞാനീ സ്ഥാപനത്തിലെ ആരുമില്ലെന്ന വ്യാജേന  പോവുകയായിരുന്ന എന്നെ ഇവള് കയ്യിൽ കയറി ഒരു പിടുത്തം! ഞാൻ ഒന്ന് അന്തിച്ചു. "ഏട്ടാ പോവല്ലേ. എനിക്ക് പേടിയായിട്ടാ" എന്ന് പറഞ്ഞു. നോക്കുമ്പോൾ കിലുകിലാ വിറയ്ക്കുന്നു. ബഹളത്തിന്റെ ബാക്കിപത്രമാണ്.ഞാൻ സിന്ധുവിനെ ആശ്വസിപ്പിച്ചു കുറച്ച് നേരം അടുത്ത് ഇരുന്ന് ആളെ നോര്മലാക്കി. അന്ന് തൊട്ട് ഞങ്ങൾ ഭയങ്കര കമ്പനി ആയി. നല്ല മിടുക്കി കുട്ടി ആയിരുന്നു. ഒന്നും അറിയാതെ വന്നവൾ ക്രമേണ ഒരു സൂപ്പർ കമ്പ്യൂട്ടർ ആയി ! ഒരൊറ്റ പ്രാവശ്യം വിളിച്ച നമ്പർ  പോലും കാണാതെ അറിയാം. വോയ്‌സ് വച്ച് ആളെ തിരിച്ചറിയാനും  മിടുക്കി. കുടുംബകാര്യങ്ങളൊക്കെ ഷെയർ ചെയ്യുന്ന, ഒരുമിച്ച് ഊണ് കഴിക്കുന്ന, അതിന് പറ്റിയില്ലെങ്കിൽ കൂട്ടാൻ ഷെയർ ചെയ്യുന്ന കൂട്ട്. 

ഫ്രണ്ട് ഓഫീസിന്റെ തൊട്ട് പുറകിലാണ് ഞങ്ങടെ കാബിൻ. എല്ലാ ദിവസവും ഊണ് കഴിഞ്ഞു വീണ്ടും ജോലി തുടങ്ങുമ്പോൾ എനിക്ക് ഭാര്യയെ വിളിച്ച് തരും. ഞങ്ങൾക്ക് മോൻ ആയിട്ടുണ്ട്. കുറച്ച് വീട്ടു വർത്താനം ഒക്കെ കഴിഞ്ഞിട്ടാണ് എനിക്ക് തരുന്നത്. അതവളുടെ അവകാശം ആയിരുന്നു. ഞാൻ തിരക്കിലാണെങ്കിൽ പോലും "ഏട്ടാ, ദാ ചേച്ചി ലൈൻലുണ്ട്. സംസാരിച്ചേ, അത്‌ കഴിഞ്ഞു മതി പണി" എന്നൊക്കെ പറഞ്ഞു ഫോൺ കണക്ട് ചെയ്യും.

അങ്ങനെ ആര് വിളിച്ചാലും വോയ്‌സ് റെക്കഗ്‌നൈസിംഗ് സോഫ്ട്വെയർ വച്ചെന്ന പോലെ ആളെ മനസിലാക്കുന്ന ഇവൾക്ക് ഒരു പണി കൊടുക്കാൻ പലവുരു ശ്രമിച്ചിട്ടും നടക്കാതെ ഇരുന്നതിൽ ഖിന്നരായ ഞങ്ങൾക്ക് ഒരവസരം കിട്ടി. ഊണ് കഴിഞ്ഞു വെള്ളം കുടിക്കാൻ പോയ തക്കത്തിന് ഞാൻ ഫോൺ ചെയ്തു. റിങ് കട്ട്‌ ആവും മുമ്പ് ഓടിപ്പിടഞ്ഞു എത്തിയ അവളോട്‌ ഞാൻ ശബ്ദം മാറ്റി ഷൗട് ചെയ്തു. "എവിടെ പോയി കിടക്കുവാ?  ജോലിയിൽ ഉത്തരവാദിത്വം ഇല്ലാതെ തെരാ പാരാ വർത്താനം പറഞ്ഞു നടക്കുകയാണ് ല്ലേ..  ഞാൻ മുംബൈയിൽ നിന്ന് അത്യാവശ്യം വിളിക്കുമ്പോൾ ഫോൺ എടുക്കാതെ പ്രാന്ത് പിടിപ്പിച്ചോളോ......  " എന്നൊക്കെ അലക്കിയപ്പോൾ അവള് കരുതി മുംബൈയിൽ പോയ എംഡി വിളിച്ചതാണെന്ന്. ഇവളുടെ വിയർക്കലും പരുങ്ങലും ഒക്കെ ഗ്ലാസിനിപ്പുറത്തുനിന്നു കണ്ട് ഞങ്ങൾ ചിരിച്ചു. അവസാനം "പുറകിലേക്ക് തിരിഞ്ഞു നോക്കൂ..  ഇത് ഞാനാ " ന്ന് പറഞ്ഞപ്പോൾ അവൾ തിരിഞ്ഞു. "കഷ്ടം ഉണ്ട് ട്ടോ " എന്ന് പറഞ്ഞ് ഫോൺ കട്ട്‌ ചെയ്ത് പ്രതിമ പോലെ ഒരു സെക്കൻഡ് ഇരുന്നു. അടുത്ത നിമിഷം കരഞ്ഞു. ഞാൻ അങ്ങോട്ട്‌ ചെന്നു " തമാശയല്ലേ.. വിട് " എന്നൊക്കെ  ആശ്വസിപ്പിക്കാൻ നോക്കീട്ട് രക്ഷയില്ല. കരച്ചിൽ കൂടി. അവസാനം ഞങ്ങടെ ക്യാബിനിലേയ്ക്ക് പിടിച്ച് കൊണ്ട് വന്നു. എവിടെ..  കരച്ചിൽ, ഏങ്ങലടി.

"വേറെ ആരായാലും പ്രശ്നം ഇല്ലാരുന്നു, ഏട്ടനിങ്ങനെ എന്നെ പറ്റിക്കുമെന്നു... " എന്ന് പറഞ്ഞു തുടർന്നപ്പോൾ ഞാൻ ആകെ വല്ലാണ്ടായി.

ആ സംഭവത്തിനു ശേഷം പിറ്റേന്നും അതിന് പിറ്റേന്നും ഒക്കെ ഭാര്യയെ വിളിച്ച് തന്നെങ്കിലും  അവളാ പഴയ ലെവലിലുള്ള സുഹൃദ് ബന്ധത്തിലെത്താൻ ആഴ്ചകൾ പിടിച്ചു.

അന്നത്തെ സംഭവത്തോടെ ഞാൻ കുറേ ഏറെ കാര്യങ്ങൾ പഠിച്ചു.
നമ്മൾ കാണുന്ന പോലെ തന്നെ ആവണമെന്നില്ല തിരികെ പലരും നമ്മെ കാണുന്നത്.
പലരും നമ്മെ ഹൃദയത്തിൽ സൂക്ഷിച്ചതിന്റെ വലിപ്പം നമുക്ക് മനസിലാവണമെന്നില്ല. എല്ലാ തമാശകളും തമാശയായി അവസാനിക്കണം എന്നില്ല.
ആരുടെ അടുത്ത് തമാശ കാണിക്കുന്നു എന്നതുപോലെ തന്നെ പ്രാധാന്യം ഉള്ളതാണ് ആര് തമാശ കാണിക്കുന്നു എന്നത്..
എന്നതൊക്കെ അതിൽ ചിലതാണ്.

No comments: